1

ആദിമുതലുള്ളതും ഞങ്ങള്‍ കേട്ടതും സ്വന്ത കണ്ണുകൊണ്ടു കണ്ടതും ഞങ്ങള്‍ നോക്കിയതും
ഞങ്ങളുടെ കൈ തൊട്ടതും ആയ ജീവന്റെ വചനം സംബന്ധിച്ചു — ജീവന്‍ പ്രത്യക്ഷമായി, ഞങ്ങള്‍ കണ്ടു സാക്ഷീകരിക്കയും പിതാവിനോടുകൂടെയിരുന്നു ഞങ്ങള്‍ക്കു പ്രത്യക്ഷമായ നിത്യജീവനെ നിങ്ങളോടു അറിയിക്കയും ചെയ്യുന്നു —
ഞങ്ങള്‍ കണ്ടും കേട്ടുമുള്ളതു നിങ്ങള്‍ക്കു ഞങ്ങളോടു കൂട്ടായ്മ ഉണ്ടാകേണ്ടതിന്നു നിങ്ങളോടും അറിയിക്കുന്നു. ഞങ്ങളുടെ കൂട്ടായ്മയോ പിതാവിനോടും അവന്റെ പുത്രനായ യേശുക്രിസ്തുവിനോടും ആകുന്നു.
നമ്മുടെ സന്തോഷം പൂര്‍ണ്ണമാകുവാന്‍ ഞങ്ങള്‍ ഇതു നിങ്ങള്‍ക്കു എഴുതുന്നു.
ദൈവം വെളിച്ചം ആകുന്നു; അവനില്‍ ഇരുട്ടു ഒട്ടും ഇല്ല എന്നുള്ളതു ഞങ്ങള്‍ അവനോടു കേട്ടു നിങ്ങളോടു അറിയിക്കുന്ന ദൂതാകുന്നു.
അവനോടു കൂട്ടായ്മ ഉണ്ടു എന്നു പറകയും ഇരുട്ടില്‍ നടക്കയും ചെയ്താല്‍ നാം ഭോഷകു പറയുന്നു; സത്യം പ്രവര്‍ത്തിക്കുന്നതുമില്ല.
അവന്‍ വെളിച്ചത്തില്‍ ഇരിക്കുന്നതു പോലെ നാം വെളിച്ചത്തില്‍ നടക്കുന്നുവെങ്കില്‍ നമുക്കു തമ്മില്‍ കൂട്ടായ്മ ഉണ്ടു; അവന്റെ പുത്രനായ യേശുവിന്റെ രക്തം സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു.
നമുക്കു പാപം ഇല്ല എന്നു നാം പറയുന്നു എങ്കില്‍ നമ്മെത്തന്നേ വഞ്ചിക്കുന്നു; സത്യം നമ്മില്‍ ഇല്ലാതെയായി.
നമ്മുടെ പാപങ്ങളെ ഏറ്റുപറയുന്നു എങ്കില്‍ അവന്‍ നമ്മോടു പാപങ്ങളെ ക്ഷമിച്ചു സകല അനീതിയും പോക്കി നമ്മെ ശുദ്ധീകരിപ്പാന്‍ തക്കവണ്ണം വിശ്വസ്തനും നീതിമാനും ആകുന്നു.
നാം പാപം ചെയ്തിട്ടില്ല എന്നു പറയുന്നുവെങ്കില്‍ അവനെ അസത്യവാദിയാക്കുന്നു; അവന്റെ വചനം നമ്മില്‍ ഇല്ലാതെയായി.

2

എന്റെ കുഞ്ഞുങ്ങളേ, നിങ്ങള്‍ പാപം ചെയ്യാതിരിപ്പാന്‍ ഞാന്‍ ഇതു നിങ്ങള്‍ക്കു എഴുതുന്നു. ഒരുത്തന്‍ പാപം ചെയ്തു എങ്കിലോ, നീതിമാനായ യേശുക്രിസ്തു എന്ന കാര്‍യ്യസ്ഥന്‍ നമുക്കു പിതാവിന്റെ അടുക്കല്‍ ഉണ്ടു.
അവന്‍ നമ്മുടെ പാപങ്ങള്‍ക്കു പ്രായശ്ചിത്തം ആകുന്നു; നമ്മുടേതിന്നു മാത്രം അല്ല, സര്‍വ്വലോകത്തിന്റെ പാപത്തിന്നും തന്നേ.
അവന്റെ കല്പനകളെ പ്രമാണിക്കുന്നു എങ്കില്‍ നാം അവനെ അറിഞ്ഞിരിക്കുന്നു എന്നു അതിനാല്‍ അറിയുന്നു.
അവനെ അറിഞ്ഞിരിക്കുന്നു എന്നു പറകയും അവന്റെ കല്പനകളെ പ്രമാണിക്കാതിരിക്കയും ചെയ്യുന്നവന്‍ കള്ളന്‍ ആകുന്നു; സത്യം അവനില്‍ ഇല്ല.
എന്നാല്‍ ആരെങ്കിലും അവന്റെ വചനം പ്രമാണിക്കുന്നു എങ്കില്‍ അവനില്‍ ദൈവസ്നേഹം വാസ്തവമായി തികഞ്ഞിരിക്കുന്നു. നാം അവനില്‍ ഇരിക്കുന്നു എന്നു ഇതിനാല്‍ നമുക്കു അറിയാം.
അവനില്‍ വസിക്കുന്നു എന്നു പറയുന്നവന്‍ അവന്‍ നടന്നതുപോലെ നടക്കേണ്ടതാകുന്നു.
പ്രിയമുള്ളവരേ, പുതിയോരു കല്പനയല്ല ആദിമുതല്‍ നിങ്ങള്‍ക്കുള്ള പഴയ കല്പനയത്രേ ഞാന്‍ നിങ്ങള്‍ക്കു എഴുതുന്നതു. ആ പഴയ കല്പന നിങ്ങള്‍ കേട്ട വചനം തന്നേ.
പുതിയോരു കല്പന ഞാന്‍ നിങ്ങള്‍ക്കു എഴുതുന്നു എന്നും പറയാം. അതു അവനിലും നിങ്ങളിലും സത്യമായിരിക്കുന്നു; ഇരുട്ടു നീങ്ങിപോകുന്നു; സത്യവെളിച്ചം ഇതാ പ്രകാശിക്കുന്നു.
വെളിച്ചത്തില്‍ ഇരിക്കുന്നു എന്നു പറകയും സഹോദരനെ പകെക്കയും ചെയ്യുന്നവന്‍ ഇന്നെയോളം ഇരുട്ടില്‍ ഇരിക്കുന്നു.
സഹോദരനെ സ്നേഹിക്കുന്നവന്‍ വെളിച്ചത്തില്‍ വസിക്കുന്നു; ഇടര്‍ച്ചെക്കു അവനില്‍ കാരണമില്ല.
സഹോദരനെ പകെക്കുന്നവനോ ഇരുട്ടില്‍ ഇരിക്കുന്നു; ഇരുട്ടില്‍ നടക്കയും ചെയ്യുന്നു. ഇരുട്ടു അവന്റെ കണ്ണു കുരുടാക്കുകയാല്‍ എവിടേക്കു പോകുന്നു എന്നു അവന്‍ അറിയുന്നില്ല.
കുഞ്ഞുങ്ങളേ, നിങ്ങള്‍ക്കു അവന്റെ നാമം നിമിത്തം പാപങ്ങള്‍ മോചിച്ചിരിക്കയാല്‍ ഞാന്‍ നിങ്ങള്‍ക്കു എഴുതുന്നു.
പിതാക്കന്മാരേ, ആദിമുതലുള്ളവനെ നിങ്ങള്‍ അറിഞ്ഞിരിക്കയാല്‍ നിങ്ങള്‍ക്കു എഴുതുന്നു. ബാല്യക്കാരേ, നിങ്ങള്‍ ദുഷ്ടനെ ജയിച്ചിരിക്കയാല്‍ നിങ്ങള്‍ക്കു എഴുതുന്നു. കുഞ്ഞുങ്ങളേ, നിങ്ങള്‍ പിതാവിനെ അറിഞ്ഞിരിക്കയാല്‍ ഞാന്‍ നിങ്ങള്‍ക്കു എഴുതിയിരിക്കുന്നു.
പിതാക്കന്മാരേ, ആദിമുതലുള്ളവനെ നിങ്ങള്‍ അറിഞ്ഞിരിക്കയാല്‍ ഞാന്‍ നിങ്ങള്‍ക്കു എഴുതിയിരിക്കുന്നു. ബാല്യക്കാരേ, നിങ്ങള്‍ ശക്തരാകയാലും ദൈവവചനം നിങ്ങളില്‍ വസിക്കയാലും നിങ്ങള്‍ ദുഷ്ടനെ ജയിച്ചിരിക്കയാലും ഞാന്‍ നിങ്ങള്‍ക്കു എഴുതിയിരിക്കുന്നു.
ലോകത്തെയും ലോകത്തിലുള്ളതിനെയും സ്നേഹിക്കരുതു. ഒരുവന്‍ ലോകത്തെ സ്നേഹിക്കുന്നുവെങ്കില്‍ അവനില്‍ പിതാവിന്റെ സ്നേഹം ഇല്ല.
ജഡമോഹം, കണ്മോഹം, ജീവനത്തിന്റെ പ്രതാപം ഇങ്ങനെ ലോകത്തിലുള്ളതു എല്ലാം പിതാവില്‍നിന്നല്ല, ലോകത്തില്‍നിന്നത്രേ ആകുന്നു.
ലോകവും അതിന്റെ മോഹവും ഒഴിഞ്ഞുപോകുന്നു; ദൈവേഷ്ടം ചെയ്യുന്നവനോ എന്നേക്കും ഇരിക്കുന്നു.
കുഞ്ഞുങ്ങളേ, ഇതു അന്ത്യനാഴിക ആകുന്നു; എതിര്‍ക്രിസ്തു വരുന്നു എന്നു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഇപ്പോള്‍ അനേകം എതിര്‍ക്രിസ്തുക്കള്‍ എഴുന്നേറ്റിരിക്കയാല്‍ അന്ത്യനാഴിക ആകുന്നു എന്നു നമുക്കു അറിയാം.
അവര്‍ നമ്മുടെ ഇടയില്‍നിന്നു പുറപ്പെട്ടു എങ്കിലും നമുക്കുള്ളവര്‍ ആയിരുന്നില്ല; അവര്‍ നമുക്കുള്ളവര്‍ ആയിരുന്നു എങ്കില്‍ നമ്മോടുകൂടെ പാര്‍ക്കുംമായിരുന്നു; എന്നാല്‍ എല്ലാവരും നമുക്കുള്ളവരല്ല എന്നു പ്രസിദ്ധമാകേണ്ടതല്ലോ.
നിങ്ങളോ പരിശുദ്ധനാല്‍ അഭിഷേകം പ്രാപിച്ചു സകലവും അറിയുന്നു.
നിങ്ങള്‍ സത്യം അറിയായ്കകൊണ്ടല്ല, നിങ്ങള്‍ അതു അറികയാലും ഭോഷകു ഒന്നും സത്യത്തില്‍നിന്നു വരായ്കയാലുമത്രേ ഞാന്‍ നിങ്ങള്‍ക്കു എഴുതിയിരിക്കുന്നതു.
യേശുവിനെ ക്രിസ്തുവല്ല എന്നു നിഷേധിക്കുന്നവന്‍ അല്ലാതെ കള്ളന്‍ ആര്‍ ആകുന്നു? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവന്‍ തന്നേ എതിര്‍ക്രിസ്തു ആകുന്നു.
പുത്രനെ നിഷേധിക്കുന്നവന്നു പിതാവുമില്ല; പുത്രനെ സ്വീകരിക്കുന്നവനു പിതാവും ഉണ്ടു.
നിങ്ങള്‍ ആദിമുതല്‍ കേട്ടതു നിങ്ങളില്‍ വസിക്കട്ടെ. ആദിമുതല്‍ കേട്ടതു നിങ്ങളില്‍ വസിക്കുന്നു എങ്കില്‍ നിങ്ങള്‍ പുത്രനിലും പിതാവിലും വസിക്കും.
ഇതാകുന്നു അവന്‍ നമുക്കു തന്ന വാഗ്ദത്തംനിത്യജീവന്‍ തന്നേ.
നിങ്ങളെ തെറ്റിക്കുന്നവരെ ഔര്‍ത്തു ഞാന്‍ ഇതു നിങ്ങള്‍ക്കു എഴുതിയിരിക്കുന്നു.
അവനാല്‍ പ്രാപിച്ച അഭിഷേകം നിങ്ങളില്‍ വസിക്കുന്നു; ആരും നിങ്ങളെ ഉപദേശിപ്പാന്‍ ആവശ്യമില്ല; അവന്റെ അഭിഷേകം തന്നേ നിങ്ങള്‍ക്കു സകലവും ഉപദേശിച്ചുതരികയാലും അതു ഭോഷ്കല്ല സത്യം തന്നേ ആയിരിക്കയാലും അതു നിങ്ങളെ ഉപദേശിച്ചതുപോലെ നിങ്ങള്‍ അവനില്‍ വസിപ്പിന്‍ .
ഇനിയും കുഞ്ഞുങ്ങളേ, അവന്‍ പ്രത്യക്ഷനാകുമ്പോള്‍ നാം അവന്റെ സന്നിധിയില്‍ ലജ്ജിച്ചുപോകാതെ അവന്റെ പ്രത്യക്ഷതയില്‍ നമുക്കു ധൈര്‍യ്യം ഉണ്ടാകേണ്ടതിന്നു അവനില്‍ വസിപ്പിന്‍ .
അവന്‍ നീതിമാന്‍ എന്നു നിങ്ങള്‍ ഗ്രഹിച്ചിരിക്കുന്നു എങ്കില്‍ നീതി ചെയ്യുന്നവന്‍ ഒക്കെയും അവനില്‍നിന്നു ജനിച്ചിരിക്കുന്നു എന്നു നിങ്ങള്‍ അറിയുന്നു.

3

കാണ്മിന്‍ , നാം ദൈവമക്കള്‍ എന്നു വിളിക്കപ്പെടുവാന്‍ പിതാവു നമുക്കു എത്ര വലിയ സ്നേഹം നല്കിയിരിക്കുന്നു; അങ്ങനെ തന്നേ നാം ആകുന്നു. ലോകം അവനെ അറിഞ്ഞിട്ടില്ലായ്കകൊണ്ടു നമ്മെയും അറിയുന്നില്ല.
പ്രിയമുള്ളവരേ, നാം ഇപ്പോള്‍ ദൈവമക്കള്‍ ആകുന്നു. നാം ഇന്നതു ആകും എന്നു ഇതുവരെ പ്രത്യക്ഷമായില്ല. അവന്‍ പ്രത്യക്ഷനാകുമ്പോള്‍ നാം അവനെ താന്‍ ഇരിക്കും പോലെ തന്നേ കാണുന്നതാകകൊണ്ടു അവനോടു സദൃശന്മാര്‍ ആകും എന്നു നാം അറിയുന്നു.
അവനില്‍ ഈ പ്രത്യാശയുള്ളവന്‍ എല്ലാം അവന്‍ നിര്‍മ്മലനായിരിക്കുന്നതുപോലെ തന്നെത്തന്നേ നിര്‍മ്മലീകരിക്കുന്നു.
പാപം ചെയ്യുന്നവന്‍ എല്ലാം അധര്‍മ്മവും ചെയ്യുന്നു; പാപം അധര്‍മ്മം തന്നേ.
പാപങ്ങളെ നീക്കുവാന്‍ അവന്‍ പ്രത്യക്ഷനായി എന്നു നിങ്ങള്‍ അറിയുന്നു; അവനില്‍ പാപം ഇല്ല.
അവനില്‍ വസിക്കുന്നവന്‍ ആരും പാപം ചെയ്യുന്നില്ല. പാപം ചെയ്യുന്നവന്‍ ആരും അവനെ കണ്ടിട്ടില്ല, അറിഞ്ഞിട്ടുമില്ല.
കുഞ്ഞുങ്ങളേ, ആരും നിങ്ങളെ തെറ്റിക്കരുതു; അവന്‍ നീതിമാനായിരിക്കുന്നതുപോലെ നീതി ചെയ്യുന്നവന്‍ നീതിമാന്‍ ആകുന്നു.
പാപം ചെയ്യുന്നവന്‍ പിശാചിന്റെ മകന്‍ ആകുന്നു. പിശാചു ആദിമുതല്‍ പാപം ചെയ്യുന്നുവല്ലോ. പിശാചിന്റെ പ്രവൃത്തികളെ അഴിപ്പാന്‍ തന്നേ ദൈവപുത്രന്‍ പ്രത്യക്ഷനായി.
ദൈവത്തില്‍നിന്നു ജനിച്ചവന്‍ ആരും പാപം ചെയ്യുന്നില്ല; അവന്റെ വിത്തു അവനില്‍ വസിക്കുന്നു; ദൈവത്തില്‍നിന്നു ജനിച്ചതിനാല്‍ അവന്നു പാപം ചെയ്‍വാന്‍ കഴികയുമില്ല.
ദൈവത്തിന്റെ മക്കള്‍ ആരെന്നും പിശാചിന്റെ മക്കള്‍ ആരെന്നും ഇതിനാല്‍ തെളിയുന്നു; നീതി പ്രവര്‍ത്തിക്കാത്തവന്‍ ആരും സഹോദരനെ സ്നേഹിക്കാത്തവനും ദൈവത്തില്‍നിന്നുള്ളവനല്ല.
നിങ്ങള്‍ ആദിമുതല്‍ കേട്ട ദൂതുനാം അന്യോന്യം സ്നേഹിക്കേണം എന്നല്ലോ ആകുന്നു.
കയീന്‍ ദുഷ്ടനില്‍നിന്നുള്ളവനായി സഹോദരനെ കൊന്നതുപോലെ അല്ല; അവനെ കൊല്ലുവാന്‍ സംഗതി എന്തു? തന്റെ പ്രവൃത്തി ദോഷവും സഹോദരന്റേതു നീതിയുമുള്ളതാകകൊണ്ടത്രേ.
സഹോദരന്മാരേ, ലോകം നിങ്ങളെ പകെക്കുന്നു എങ്കില്‍ ആശ്ചര്‍യ്യപ്പെടരുതു.
നാം മരണം വിട്ടു ജീവനില്‍ കടന്നിരിക്കുന്നു എന്നു സഹോദരന്മാരെ സ്നേഹിക്കുന്നതിനാല്‍ നമുക്കു അറിയാം. സ്നേഹിക്കാത്തവന്‍ മരണത്തില്‍ വസിക്കുന്നു.
സഹോദരനെ പകെക്കുന്നവന്‍ എല്ലാം കുലപാതകന്‍ ആകുന്നു. യാതൊരു കുലപാതകന്നും നിത്യജീവന്‍ ഉള്ളില്‍ വസിച്ചിരിപ്പില്ല എന്നു നിങ്ങള്‍ അറിയുന്നു.
അവന്‍ നമുക്കു വേണ്ടി തന്റെ പ്രാണനെ വെച്ചുകൊടുത്തതിനാല്‍ നാം സ്നേഹം എന്തു എന്നു അറിഞ്ഞിരിക്കുന്നു; നാമും സഹോദരന്മാര്‍ക്കും വേണ്ടി പ്രാണനെ വെച്ചുകൊടുക്കേണ്ടതാകുന്നു.
എന്നാല്‍ ഈ ലോകത്തിലെ വസ്തുവകയുള്ളവന്‍ ആരെങ്കിലും തന്റെ സഹോദരന്നു മുട്ടുള്ളതു കണ്ടിട്ടു അവനോടു മനസ്സലിവു കാണിക്കാഞ്ഞാല്‍ ദൈവത്തിന്റെ സ്നേഹം അവനില്‍ എങ്ങനെ വസിക്കും?
കുഞ്ഞുങ്ങളേ, നാം വാക്കിനാലും നാവിനാലും അല്ല, പ്രവൃത്തിയിലും സത്യത്തിലും തന്നേ സ്നേഹിക്കുക.
നാം സത്യത്തിന്റെ പക്ഷത്തു നിലക്കുന്നവര്‍ എന്നു ഇതിനാല്‍ അറിയും;
ഹൃദയം നമ്മെ കുറ്റം വിധിക്കുന്നു എങ്കില്‍ ദൈവം നമ്മുടെ ഹൃദയത്തെക്കാള്‍ വലിയവനും എല്ലാം അറിയുന്നവനും എന്നു നമ്മുടെ ഹൃദയത്തെ അവന്റെ സന്നിധിയില്‍ ഉറപ്പിക്കാം.
പ്രിയമുള്ളവരേ, ഹൃദയം നമ്മെ കുററം വിധിക്കുന്നില്ലെങ്കില്‍ നമുക്കു ദൈവത്തോടു പ്രാഗത്ഭ്യം ഉണ്ടു.
അവന്റെ കല്പനകളെ നാം പ്രമാണിച്ചു അവന്നു പ്രസാദമുള്ളതു ചെയ്യുന്നതുകൊണ്ടു എന്തു യാചിച്ചാലും അവങ്കല്‍നിന്നു ലഭിക്കും.
അവന്റെ കല്പനയോ, അവന്റെ പുത്രനായ യേശുക്രിസ്തുവിന്റെ നാമത്തില്‍ നാം വിശ്വസിക്കയും അവന്‍ നമുക്കു കല്പന തന്നതുപോലെ അന്യോന്യം സ്നേഹിക്കയും വേണം എന്നുള്ളതു തന്നേ.
അവന്റെ കല്പനകളെ പ്രമാണിക്കുന്നവന്‍ അവനിലും അവന്‍ ഇവനിലും വസിക്കുന്നു. അവന്‍ നമ്മില്‍ വസിക്കുന്നു എന്നു അവന്‍ നമുക്കു തന്ന ആത്മാവിനാല്‍ നാം അറിയുന്നു.

4

പ്രിയമുള്ളവരേ, കള്ളപ്രവാചകന്മാര്‍ പലരും ലോകത്തിലേക്കു പുറപ്പെട്ടിരിക്കയാല്‍ ഏതു ആത്മാവിനെയും വിശ്വസിക്കാതെ ആത്മാക്കള്‍ ദൈവത്തില്‍നിന്നുള്ളവയോ എന്നു ശോധന ചെയ്‍വിന്‍ .
ദൈവാത്മാവിനെ ഇതിനാല്‍ അറിയാം; യേശുക്രിസ്തു ജഡത്തില്‍ വന്നു എന്നു സ്വീകരിക്കുന്ന ആത്മാവൊക്കെയും ദൈവത്തില്‍നിന്നുള്ളതു.
യേശുവിനെ സ്വീകരിക്കാത്ത യാതൊരു ആത്മാവും ദൈവത്തില്‍നിന്നുള്ളതല്ല. അതു എതിര്‍ക്രിസ്തുവിന്റെ ആത്മാവു തന്നേ; അതു വരും എന്നു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ; അതു ഇപ്പോള്‍ തന്നേ ലോകത്തില്‍ ഉണ്ടു.
കുഞ്ഞുങ്ങളേ, നിങ്ങള്‍ ദൈവത്തില്‍നിന്നുള്ളവര്‍ ആകുന്നു; അവരെ ജയിച്ചുമിരിക്കുന്നു. നിങ്ങളിലുള്ളവന്‍ ലോകത്തില്‍ ഉള്ളവനെക്കാള്‍ വലിയവനല്ലോ.
അവര്‍ ലൌകികന്മാര്‍ ആകയാല്‍ ലൌകികമായതു സംസാരിക്കുന്നു; ലോകം അവരുടെ വാക്കു കേള്‍ക്കുന്നു.
ഞങ്ങള്‍ ദൈവത്തില്‍നിന്നുള്ളവരാകുന്നു; ദൈവത്തെ അറിയുന്നവന്‍ ഞങ്ങളുടെ വാക്കു കേള്‍ക്കുന്നു. ദൈവത്തില്‍നിന്നല്ലാത്തവന്‍ ഞങ്ങളുടെ വാക്കു കേള്‍ക്കുന്നില്ല. സത്യത്തിന്റെ ആത്മാവു ഏതു എന്നും വഞ്ചനയുടെ ആത്മാവു ഏതു എന്നും നമുക്കു ഇതിനാല്‍ അറിയാം.
പ്രയമുള്ളവരേ, നാം അന്യോന്യം സ്നേഹിക്ക; സ്നേഹം ദൈവത്തില്‍നിന്നു വരുന്നു. സ്നേഹിക്കുന്നവനെല്ലാം ദൈവത്തില്‍നിന്നു ജനിച്ചിരിക്കുന്നു, ദൈവത്തെ അറികയും ചെയ്യുന്നു.
സ്നേഹിക്കാത്തവന്‍ ദൈവത്തെ അറിഞ്ഞിട്ടില്ല; ദൈവം സ്നേഹം തന്നേ.
ദൈവം തന്റെ ഏകജാതനായ പുത്രനെ നാം അവനാല്‍ ജീവിക്കേണ്ടതിന്നു ലോകത്തിലേക്കു അയച്ചു എന്നുള്ളതിനാല്‍ ദൈവത്തിന്നു നമ്മോടുള്ള സ്നേഹം പ്രത്യക്ഷമായി.
നാം ദൈവത്തെ സ്നേഹിച്ചതല്ല, അവന്‍ നമ്മെ സ്നേഹിച്ചു തന്റെ പുത്രനെ നമ്മുടെ പാപങ്ങള്‍ക്കു പ്രായശ്ചിത്തം ആകുവാന്‍ അയച്ചതു തന്നേ സാക്ഷാല്‍ സ്നേഹം ആകുന്നു.
പ്രിയമുള്ളവരേ, ദൈവം നമ്മെ ഇങ്ങനെ സ്നേഹിച്ചു എങ്കില്‍ നാമും അന്യോന്യം സ്നേഹിക്കേണ്ടതാകുന്നു.
ദൈവത്തെ ആരും ഒരുനാളും കണ്ടിട്ടില്ല. നാം അന്യേന്യം സ്നേഹിക്കുന്നുവെങ്കില്‍ ദൈവം നമ്മില്‍ വസിക്കുന്നു; അവന്റെ സ്നേഹം നമ്മില്‍ തികഞ്ഞുമിരിക്കുന്നു.
നാം അവനിലും അവന്‍ നമ്മിലും വസിക്കുന്നു എന്നു അവന്‍ തന്റെ ആത്മാവിനെ തന്നതിനാല്‍ നാം അറിയുന്നു.
പിതാവു പുത്രനെ ലോകരക്ഷിതാവായിട്ടു അയച്ചിരിക്കുന്നു എന്നു ഞങ്ങള്‍ കണ്ടു സാക്ഷ്യം പറയുന്നു.
യേശു ദൈവപുത്രന്‍ എന്നു സ്വീകരിക്കുന്നവനില്‍ ദൈവവും അവന്‍ ദൈവത്തിലും വസിക്കുന്നു.
ഇങ്ങനെ ദൈവത്തിന്നു നമ്മോടുള്ള സ്നേഹത്തെ നാം അറിഞ്ഞും വിശ്വസിച്ചുമിരിക്കുന്നു. ദൈവം സ്നേഹം തന്നേ; സ്നേഹത്തില്‍ വസിക്കുന്നവന്‍ ദൈവത്തില്‍ വസിക്കുന്നു; ദൈവം അവനിലും വസിക്കുന്നു.
ന്യായവിധിദിവസത്തില്‍ നമുക്കു ധൈര്യം ഉണ്ടാവാന്‍ തക്കവണ്ണം ഇതിനാല്‍ സ്നേഹം നമ്മോടു തികഞ്ഞിരിക്കുന്നു. അവന്‍ ഇരിക്കുന്നതുപോലെ ഈ ലോകത്തില്‍ നാമും ഇരിക്കുന്നു.
സ്നേഹത്തില്‍ ഭയമില്ല; ഭയത്തിന്നു ദണ്ഡനം ഉള്ളതിനാല്‍ തികഞ്ഞ സ്നേഹം ഭയത്തെ പുറത്താക്കിക്കളയുന്നു; ഭയപ്പെടുന്നവന്‍ സ്നേഹത്തില്‍ തികഞ്ഞവനല്ല.
അവന്‍ ആദ്യം നമ്മെ സ്നേഹിച്ചതുകൊണ്ടു നാം സ്നേഹിക്കുന്നു.
ഞാന്‍ ദൈവത്തെ സ്നേഹിക്കുന്നു എന്നു പറകയും തന്റെ സഹോദരനെ പകെക്കയും ചെയ്യുന്നവന്‍ കള്ളനാകുന്നു. താന്‍ കണ്ടിട്ടുള്ള സഹോദരനെ സ്നേഹിക്കാത്തവന്നു കണ്ടിട്ടില്ലാത്ത ദൈവത്തെ സ്നേഹിപ്പാന്‍ കഴിയുന്നതല്ല.
ദൈവത്തെ സ്നേഹിക്കുന്നവന്‍ സഹോദരനെയും സ്നേഹിക്കേണം എന്നീ കല്പന നമുക്കു അവങ്കല്‍നിന്നു ലഭിച്ചിരിക്കുന്നു.

5

യേശുവിനെ ക്രിസ്തു എന്നു വിശ്വസിക്കുന്നവന്‍ എല്ലാം ദൈവത്തില്‍നിന്നു ജനിച്ചിരിക്കുന്നു. ജനിപ്പിച്ചവനെ സ്നേഹിക്കുന്നവന്‍ എല്ലാം അവനില്‍നിന്നു ജനിച്ചവനെയും സ്നേഹിക്കുന്നു.
നാം ദൈവത്തെ സ്നേഹിച്ചു അവന്റെ കല്പനകളെ അനുസരിച്ചു നടക്കുമ്പോള്‍ ദൈവമക്കളെ സ്നേഹിക്കുന്നു എന്നു അതിനാല്‍ അറിയാം.
അവന്റെ കല്പനകളെ പ്രമാണിക്കുന്നതല്ലോ ദൈവത്തോടുള്ള സ്നേഹം; അവന്റെ കല്പനകള്‍ ഭാരമുള്ളവയല്ല.
ദൈവത്തില്‍നിന്നു ജനിച്ചതൊക്കെയും ലോകത്തെ ജയിക്കുന്നു; ലോകത്തെ ജയിച്ച ജയമോ നമ്മുടെ വിശ്വാസം തന്നേ.
യേശു ദൈവപുത്രന്‍ എന്നു വിശ്വസിക്കുന്നവന്‍ അല്ലാതെ ആരാകുന്നു ലോകത്തെ ജയിക്കുന്നവന്‍ ?
ജലത്താലും രക്തത്താലും വന്നവന്‍ ഇവന്‍ ആകുന്നുയേശുക്രിസ്തു തന്നേ; ജലത്താല്‍ മാത്രമല്ല, ജലത്താലും രക്തത്താലും തന്നേ.
ആത്മാവും സാക്ഷ്യം പറയുന്നു; ആത്മാവു സത്യമല്ലോ.
സാക്ഷ്യം പറയുന്നവര്‍ മൂവര്‍ ഉണ്ടുആത്മാവു, ജലം, രക്തം; ഈ മൂന്നിന്റെയും സാക്ഷ്യം ഒന്നുതന്നേ.
നാം മനുഷ്യരുടെ സാക്ഷ്യം കൈക്കൊള്ളുന്നു എങ്കില്‍ ദൈവത്തിന്റെ സാക്ഷ്യം അതിലും വലുതാകുന്നു. ദൈവത്തിന്റെ സാക്ഷ്യമോ അവന്‍ തന്റെ പുത്രനെക്കുറിച്ചു സാക്ഷീകരിച്ചിരിക്കുന്നതു തന്നേ.
ദൈവപുത്രനില്‍ വിശ്വസിക്കുന്നവന്നു ഉള്ളില്‍ ആ സാക്ഷ്യം ഉണ്ടു. ദൈവത്തെ വിശ്വസിക്കാത്തവന്‍ ദൈവം തന്റെ പുത്രനെക്കുറിച്ചു പറഞ്ഞ സാക്ഷ്യം വിശ്വസിക്കായ്കയാല്‍ അവനെ അസത്യവാദിയാക്കുന്നു.
ആ സാക്ഷ്യമോ ദൈവം നമുക്കു നിത്യജീവന്‍ തന്നു; ആ ജീവന്‍ അവന്റെ പുത്രനില്‍ ഉണ്ടു എന്നുള്ളതു തന്നേ.
പുത്രനുള്ളവന്നു ജീവന്‍ ഉണ്ടു; ദൈവപുത്രനില്ലാത്തവന്നു ജീവന്‍ ഇല്ല.
ദൈവപുത്രന്റെ നാമത്തില്‍ വിശ്വസിക്കുന്ന നിങ്ങള്‍ക്കു ഞാന്‍ ഇതു എഴുതിയിരിക്കുന്നതു നിങ്ങള്‍ക്കു നിത്യജീവന്‍ ഉണ്ടെന്നു നിങ്ങള്‍ അറിയേണ്ടതിന്നു തന്നേ.
അവന്റെ ഇഷ്ടപ്രകാരം നാം എന്തെങ്കിലും അപേക്ഷിച്ചാല്‍ അവന്‍ നമ്മുടെ അപേക്ഷ കേള്‍ക്കുന്നു എന്നുള്ളതു നമുക്കു അവനോടുള്ള ധൈര്‍യ്യം ആകുന്നു.
നാം എന്തു അപേക്ഷിച്ചാലും അവന്‍ നമ്മുടെ അപേക്ഷ കേള്‍ക്കുന്നു എന്നറിയുന്നുവെങ്കില്‍ അവനോടു കഴിച്ച അപേക്ഷ നമുക്കു ലഭിച്ചു എന്നും അറിയുന്നു.
സഹോദരന്‍ മരണത്തിന്നല്ലാത്ത പാപം ചെയ്യുന്നതു ആരെങ്കിലും കണ്ടാല്‍ അപേക്ഷിക്കാം; ദൈവം അവന്നു ജീവനെ കൊടുക്കും; മരണത്തിന്നല്ലാത്ത പാപം ചെയ്യുന്നവകൂ തന്നേ; മരണത്തിന്നുള്ള പാപം ഉണ്ടു; അതിനെക്കുറിച്ചു അപേക്ഷിക്കേണം എന്നു ഞാന്‍ പറയുന്നില്ല.
ഏതു അനീതിയും പാപം ആകുന്നു; മരണത്തിന്നല്ലാത്ത പാപം ഉണ്ടു താനും.
ദൈവത്തില്‍നിന്നു ജനിച്ചിരിക്കുന്നവന്‍ ആരും പാപം ചെയ്യുന്നില്ല എന്നും നാം അറിയുന്നു; ദൈവത്തില്‍നിന്നു ജനിച്ചവന്‍ തന്നെത്താന്‍ സൂക്ഷിക്കുന്നു; ദുഷ്ടന്‍ അവനെ തൊടുന്നതുമില്ല.
നാം ദൈവത്തില്‍നിന്നുള്ളവര്‍ എന്നു നാം അറിയുന്നു. സര്‍വ്വലോകവും ദുഷ്ടന്റെ അധീനതയില്‍ കിടക്കുന്നു.
ദൈവപുത്രന്‍ വന്നു എന്നും സത്യദൈവത്തെ അറിവാന്‍ നമുക്കു വിവേകം തന്നു എന്നും നാം അറിയുന്നു; നാം സത്യദൈവത്തില്‍ അവന്റെ പുത്രനായ യേശുക്രിസ്തുവില്‍ തന്നേ ആകുന്നു. അവന്‍ സത്യദൈവവും നിത്യജീവനും ആകുന്നു.
കുഞ്ഞുങ്ങളേ, വിഗ്രഹങ്ങളോടു അകന്നു സൂക്ഷിച്ചുകൊള്‍വിന്‍ .

Lizenz
CC-0
Link zur Lizenz

Zitationsvorschlag für diese Edition
TextGrid Repository (2025). John the Evangelist. 1 John (Malayalam). Multilingual Parallel Bible Corpus. https://hdl.handle.net/21.11113/0000-0016-A703-8