1

നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെയും നമ്മുടെ പ്രത്യാശയായ ക്രിസ്തുയേശുവിന്റെയും കല്പനപ്രകാരം ക്രിസ്തുയേശുവിന്റെ
അപ്പൊസ്തലനായ പൌലൊസ് വിശ്വാസത്തില്‍ നിജപുത്രനായ തിമൊഥെയൊസിന്നു എഴുതുന്നതുപിതാവായ ദൈവത്തിങ്കല്‍ നിന്നും നമ്മുടെ കര്‍ത്താവായ ക്രിസ്തുയേശുവിങ്കല്‍ നിനക്കു കൃപയും കനിവും സമാധാനവും ഉണ്ടാകട്ടെ
അന്യഥാ ഉപദേശിക്കരുതെന്നും വിശ്വാസം എന്ന ദൈവവ്യവസ്ഥെക്കല്ല തര്‍ക്കങ്ങള്‍ക്കു മാത്രം ഉതകുന്ന കെട്ടുകഥകളെയും അന്തമില്ലാത്ത വംശാവലികളെയും ശ്രദ്ധികരുതെന്നും ചിലരോടു ആജ്ഞാപിക്കേണ്ടതിന്നു
നീ എഫെസൊസില്‍ താമസിക്കേണം എന്നു ഞാന്‍ മക്കെദൊന്യെക്കു പോകുമ്പോള്‍ അപേക്ഷിച്ചതുപോലെ ഇപ്പോഴും ചെയ്യുന്നു.
ആജ്ഞയുടെ ഉദ്ദേശമോശുദ്ധഹൃദയം, നല്ല മനസ്സാക്ഷി, നിര്‍വ്യാജവിശ്വാസം എന്നിവയാല്‍ ഉളവാകുന്ന സ്നേഹം തന്നേ.
ചിലര്‍ ഇവ വിട്ടുമാറി വൃഥാവാദത്തിലേക്കു തിരിഞ്ഞു
ധര്‍മ്മോപദേഷ്ടക്കന്മാരായിരിപ്പാന്‍ ഇച്ഛിക്കുന്നു; തങ്ങള്‍ പറയുന്നതു ഇന്നതു എന്നും സ്ഥാപിക്കുന്നതു ഇന്നതു എന്നും ഗ്രഹിക്കുന്നില്ലതാനും.
ന്യായപ്രമാണമോ നീതിമാന്നല്ല, അധര്‍മ്മികള്‍, അഭക്തര്‍, അനുസരണംകെട്ടവര്‍, പാപികള്‍, അശുദ്ധര്‍, ബാഹ്യന്മാര്‍, പിതൃഹന്താക്കള്‍, മാതൃഹന്താക്കള്‍, കുലപാതകര്‍,
ദുര്‍ന്നടപ്പുക്കാര്‍, പുരുഷമൈഥുനക്കാര്‍, നരമോഷ്ടാക്കള്‍, ഭോഷകുപറയുന്നവര്‍, കള്ളസത്യം ചെയ്യുന്നവര്‍ എന്നീ വകക്കാര്‍ക്കും പത്ഥ്യോപദേശത്തിന്നു
വിപരീതമായ മറ്റു ഏതിന്നും അത്രേ വെച്ചിരിക്കുന്നതു എന്നു ഗ്രഹിച്ചുകൊണ്ടു അതിനെ ന്യായോചിതമായി ഉപയോഗിച്ചാല്‍ ന്യായപ്രമാണം നല്ലതു തന്നേ എന്നു നാം അറിയുന്നു.
ഈ പരിജ്ഞാനം, എങ്കല്‍ ഭരമേല്പിച്ചിരിക്കുന്നതായി ധന്യനായ ദൈവത്തിന്റെ മഹത്വമുള്ള സുവിശേഷത്തിന്നു അനുസാരമായതു തന്നേ.
എനിക്കു ശക്തി നല്കിയ ക്രിസ്തുയേശു എന്ന നമ്മുടെ കര്‍ത്താവു എന്നെ വിശ്വസ്തന്‍ എന്നു എണ്ണി ശുശ്രൂഷെക്കു ആക്കിയതുകൊണ്ടു ഞാന്‍ അവനെ സ്തുതിക്കുന്നു.
മുമ്പെ ഞാന്‍ ദൂഷകനും ഉപദ്രവിയും നിഷ്ഠൂരനും ആയിരുന്നു; എങ്കിലും അവിശ്വാസത്തില്‍ അറിയാതെ ചെയ്തതാകകൊണ്ടു എനിക്കു കരുണ ലഭിച്ചു.
നമ്മുടെ കര്‍ത്താവിന്റെ കൃപ ക്രിസ്തുയേശുവിലുള്ള വിശ്വാസത്തോടും സ്നേഹത്തോടുംകൂടെ അത്യന്തം വര്‍ദ്ധിച്ചുമിരിക്കുന്നു.
ക്രിസ്തുയേശു പാപികളെ രക്ഷിപ്പാന്‍ ലോകത്തില്‍ വന്നു എന്നുള്ളതു വിശ്വാസ്യവും എല്ലാവരും അംഗീകരിപ്പാന്‍ യോഗ്യവുമായ വചനം തന്നേ; ആ പാപികളില്‍ ഞാന്‍ ഒന്നാമന്‍ .
എന്നിട്ടും യേശുക്രിസ്തു നിത്യ ജീവന്നായിക്കൊണ്ടു തന്നില്‍ വിശ്വസിപ്പാനുള്ളവര്‍ക്കും ദൃഷ്ടാന്തത്തിന്നായി സകല ദീര്‍ഘക്ഷമയും ഒന്നാമനായ എന്നില്‍ കാണിക്കേണ്ടതിന്നു എനിക്കു കരുണ ലഭിച്ചു.
നിത്യരാജാവായി അക്ഷയനും അദൃശ്യനുമായ ഏകദൈവത്തിന്നു എന്നെന്നേക്കും ബഹുമാനവും മഹത്വവും. ആമേന്‍ .
മകനേ, തിമൊഥെയൊസേ, നിന്നെക്കുറിച്ചു മുമ്പുണ്ടായ പ്രവചനങ്ങള്‍ക്കു ഒത്തവണ്ണം ഞാന്‍ ഈ ആജ്ഞ നിനക്കു ഏല്പിക്കുന്നു; നീ വിശ്വാസവും നല്ല മനസ്സാക്ഷിയും ഉള്ളവനായി അവയെ അനസരിച്ചു നല്ല യുദ്ധസേവ ചെയ്ക.
ചിലര്‍ നല്ല മനസ്സാക്ഷി തള്ളിക്കളഞ്ഞിട്ടു അവരുടെ വിശ്വാസക്കപ്പല്‍ തകര്‍ന്നുപോയി.
ഹുമനയൊസും അലെക്സന്തരും ഈ കൂട്ടത്തില്‍ ഉള്ളവര്‍ ആകുന്നു; അവര്‍ ദൂഷണം പറയാതിരിപ്പന്‍ പഠിക്കേണ്ടതിന്നു ഞാന്‍ അവരെ സാത്താനെ ഏല്പിച്ചിരിക്കുന്നു.

2

എന്നാല്‍ സകലമനുഷ്യര്‍ക്കും നാം സര്‍വ്വഭക്തിയോടും ഘനത്തോടും കൂടെ സാവധാനതയും സ്വസ്ഥതയുമുള്ള ജീവനം കഴിക്കേണ്ടതിന്നു
വിശേഷാല്‍ രാജാക്കന്മാര്‍ക്കും സകല അധികാരസ്ഥന്മാര്‍ക്കും വേണ്ടി യാചനയും പ്രാര്‍ത്ഥനയും പക്ഷവാദവും സ്തോത്രവും ചെയ്യേണം എന്നു ഞാന്‍ സകലത്തിന്നും മുമ്പെ പ്രബോധിപ്പിക്കുന്നു.
അതു നമ്മുടെ രക്ഷിതാവായ ദൈവത്തിന്റെ സന്നിധിയില്‍ നല്ലതും പ്രസാദകരവും ആകുന്നു.
അവന്‍ സകലമനുഷ്യരും രക്ഷപ്രാപിപ്പാനും സത്യത്തിന്റെ പരിജ്ഞാനത്തില്‍ എത്തുവാനും ഇച്ഛിക്കുന്നു.
ദൈവം ഒരുവനല്ലോ. ദൈവത്തിന്നും മനുഷ്യര്‍ക്കും മദ്ധ്യസ്ഥനും ഒരുവന്‍
എല്ലാവര്‍ക്കും വേണ്ടി മറുവിലയായി തന്നെത്താന്‍ കൊടുത്ത മനുഷ്യനായ ക്രിസ്തുയേശു തന്നേ.
തക്കസമയത്തു അറിയിക്കേണ്ടിയ ഈ സാക്ഷ്യത്തിന്നായി ഞാന്‍ പ്രസംഗിയും അപ്പൊസ്തലനുമായി — ഭോഷ്കല്ല, പരമാര്‍ത്ഥം തന്നേ പറയുന്നു — ജാതികളെ വിശ്വാസവും സത്യവും ഉപദേശിപ്പാന്‍ നിയമിക്കപ്പെട്ടിരിക്കുന്നു.
ആകയാല്‍ പുരുഷന്മാര്‍ എല്ലാടത്തും കോപവും വാഗ്വാദവും വിട്ടകുന്നു വിശുദ്ധകൈകളെ ഉയര്‍ത്തി പ്രാര്‍ത്ഥിക്കേണം എന്നു ഞാന്‍ ആഗ്രഹിക്കുന്നു.
അവ്വണ്ണം സ്ത്രീകളും യോഗ്യമായ വസ്ത്രം ധരിച്ചു ലജ്ജാശീലത്തോടും സുബോധത്തോടുംകൂടെ തങ്ങളെ അലങ്കരിക്കേണം.
പിന്നിയ തലമുടി, പൊന്നു, മുത്തു, വിലയേറിയ വസ്ത്രം എന്നിവകൊണ്ടല്ല, ദൈവഭക്തിയെ സ്വീകരിക്കുന്ന സ്ത്രീകള്‍ക്കു ഉചിതമാകുംവണ്ണം സല്‍പ്രവൃത്തികളെക്കെണ്ടത്രേ അലങ്കരിക്കേണ്ടതു.
സ്ത്രീ മൌനമായിരുന്നു പൂര്‍ണ്ണാനുസരണത്തോടും കൂടെ പഠിക്കട്ടെ.
മൌനമായിരിപ്പാന്‍ അല്ലാതെ ഉപദേശിപ്പാനോ പുരുഷന്റെമേല്‍ അധികാരം നടത്തുവാനോ ഞാന്‍ സ്ത്രീയെ അനുവദിക്കുന്നില്ല.
ആദാം ആദ്യം നിര്‍മ്മിക്കപ്പെട്ടു, പിന്നെ ഹവ്വ;
ആദാം അല്ല, സ്ത്രീ അത്രേ വഞ്ചിക്കപ്പെട്ടു ലംഘനത്തില്‍ അകപ്പെടരുതു.
എന്നാല്‍ വിശ്വാസത്തിലും സ്നേഹത്തിലും വിശുദ്ധീകരണത്തിലും സുബോധത്തോടെ പാര്‍ക്കുംന്നു എങ്കില്‍ അവള്‍ മക്കളെ പ്രസവിച്ചു രക്ഷ പ്രാപിക്കും

3

ഒരുവന്‍ അദ്ധ്യക്ഷസ്ഥാനം കാംക്ഷിക്കുന്നു എങ്കില്‍ നല്ലവേല ആഗ്രഹിക്കുന്നു. എന്നുള്ളതു വിശ്വാസയോഗ്യം ആകുന്നു.
എന്നാല്‍ അദ്ധ്യക്ഷന്‍ നിരപവാദ്യനായി ഏകഭാര്യയുടെ ഭര്‍ത്താവും നിര്‍മ്മദനും ജിതേന്ദ്രിയനും സുശീലനും അതിഥിപ്രിയനും ഉപദേശിപ്പാന്‍ സമര്‍ത്ഥനും ആയിരിക്കേണം.
മദ്യപ്രിയനും തല്ലുകാരനും അരുതു;
ശാന്തനും കലഹിക്കാത്തവനും ദ്രവ്യാഗ്രഹമില്ലാത്തവനും സ്വന്തകുടുംബത്തെ നന്നായി ഭരിക്കുന്നവനും മക്കളെ പൂര്‍ണ്ണഗൌരവത്തോടെ അനുസരണത്തില്‍ പാലിക്കുന്നവനും ആയിരിക്കേണം.
സ്വന്തകുടുംബത്തെ ഭരിപ്പാന്‍ അറിയാത്തവന്‍ ദൈവസഭയെ എങ്ങനെ പരിപാലിക്കും?
നിഗളിച്ചിട്ടു പിശാചിന്നു വന്ന ശിക്ഷാവിധിയില്‍ അകപ്പെടാതിരിപ്പാന്‍ പുതിയ ശിഷ്യനും അരുതു.
നിന്ദയിലും പിശാചിന്റെ കണിയിലും കടുങ്ങാതിരിപ്പാന്‍ പുറമെയുള്ളവരോടു നല്ല സാക്ഷ്യം പ്രാപിച്ചവനും ആയിരിക്കേണം.
അവ്വണ്ണം ശുശ്രൂഷകന്മാര്‍ ഘനശാലികളായിരിക്കേണം; ഇരുവാക്കുകാരും മദ്യപന്മാരും ദുര്‍ല്ലാഭമോഹികളും അരുതു.
അവര്‍ വിശ്വാസത്തിന്റെ മര്‍മ്മം ശുദ്ധമനസ്സാക്ഷിയില്‍ വെച്ചുകൊള്ളുന്നവര്‍ ആയിരിക്കേണം.
അവരെ ആദ്യം പരീക്ഷിക്കേണം; അനിന്ദ്യരായി കണ്ടാല്‍ അവര്‍ ശുശ്രൂഷ ഏല്കട്ടെ.
അവ്വണം സ്ത്രീകളും ഘനശാലികളായി ഏഷണി പറയാതെ നിര്‍മ്മദമാരും എല്ലാറ്റിലും വിശ്വസ്തമാരുമായിരിക്കേണം.
ശുശ്രൂഷകന്മാര്‍ ഏകഭാര്യയുള്ള ഭര്‍ത്താക്കന്മാരും മക്കളെയും സ്വന്തകുടുംബങ്ങളെയും നന്നായി ഭരിക്കുന്നവരും ആയിരിക്കേണം.
നന്നായി ശുശ്രൂഷ ചെയ്തിട്ടുള്ളവര്‍ തങ്ങള്‍ക്കു നല്ല നിലയും ക്രിസ്തുയേശുവിങ്കലുള്ള വിശ്വാസത്തില്‍ വളരെ പ്രാഗത്ഭ്യവും സമ്പാദിക്കുന്നു.
ഞാന്‍ വേഗത്തില്‍ നിന്റെ അടുക്കല്‍ വരും എന്നു ആശിക്കുന്നു;
താമസിച്ചുപോയാലോ സത്യത്തിന്റെ തൂണും അടിസ്ഥാനവുമായി ജീവനുള്ള ദൈവത്തിന്റെ സഭയാകുന്ന ദൈവാലയത്തില്‍ നടക്കേണ്ടതു എങ്ങനെയെന്നു നീ അറിയേണ്ടതിന്നു ഇതു എഴുതുന്നു.
അവന്‍ ജഡത്തില്‍ വെളിപ്പെട്ടു; ആത്മാവില്‍ നീതീകരിക്കപ്പെട്ടു; ദൂതന്മാര്‍ക്കും പ്രത്യക്ഷനായി; ജാതികളുടെ ഇടയില്‍ പ്രസംഗിക്കപ്പെട്ടു ലോകത്തില്‍ വിശ്വസിക്കപ്പെട്ടു; തേജസ്സില്‍ എടുക്കപ്പെട്ടു എന്നിങ്ങനെ ദൈവഭക്തിയുടെ മര്‍മ്മം സമ്മതമാംവണ്ണം വലിയതാകുന്നു.

4

എന്നാല്‍ ഭാവികാലത്തു ചിലര്‍ വ്യാജാത്മാക്കളെയും ഭൂതങ്ങളുടെ ഉപദേശങ്ങളെയും ആശ്രയിച്ചു ഭോഷകു പറയുന്നവരുടെ കപടത്താല്‍ വിശ്വാസം ത്യജിക്കും എന്നു ആത്മാവു തെളിവായി പറയുന്നു.
അവര്‍ സ്വന്തമനസ്സാക്ഷിയില്‍ ചൂടുവെച്ചവരായി
വിവാഹം വിലക്കുകയും സത്യത്തെ ഗ്രഹിച്ചിരിക്കുന്ന വിശ്വാസികള്‍ സ്തോത്രത്തോടെ അനുഭവിപ്പാന്‍ ദൈവം സൃഷ്ടിച്ച ഭോജ്യങ്ങളെ വര്‍ജ്ജിക്കേണം എന്നു കല്പിക്കയും ചെയ്യും.
എന്നാല്‍ ദൈവത്തിന്റെ സൃഷ്ടി എല്ലാം നല്ലതു; സ്തോത്രത്തോടെ അനുഭവിക്കുന്നു എങ്കില്‍ ഒന്നും വര്‍ജ്ജിക്കേണ്ടതല്ല;
ദൈവവചനത്താലും പ്രാര്‍ത്ഥനയാലും വിശുദ്ധീകരിക്കപ്പെടുന്നുവല്ലോ.
ഇതു സഹോദരന്മാരേ ഗ്രഹിപ്പിച്ചാല്‍ നീ അനുസരിച്ച വിശ്വാസത്തിന്റെയും സദുപദേശത്തിന്റെയും വചനത്താല്‍ പോഷണം ലഭിച്ചു ക്രിസ്തുയേശുവിന്നു നല്ല ശുശ്രൂഷകന്‍ ആകും.
ഭക്തി വിരുദ്ധമായ കിഴവിക്കഥകളെ ഒഴിച്ചു ദൈവഭക്തിക്കു തക്കവണ്ണം അഭ്യാസം ചെയ്ക.
ശരീരാഭ്യാസം അല്പപ്രയോജനമുള്ളതത്രേ; ദൈവഭക്തിയോ ഇപ്പോഴത്തെ ജീവന്റെയും വരുവാനിരിക്കുന്നതിന്റെയും വാഗ്ദത്തമുള്ളതാകയാല്‍ സകലത്തിന്നും പ്രയോജനകരമാകുന്നു.
ഇതു വിശ്വാസ്യവും എല്ലാവരും അംഗീകരിപ്പാന്‍ യോഗ്യവുമായ വചനം.
അതിന്നായിട്ടു തന്നേ നാം സകലമനുഷ്യരുടെയും പ്രത്യേകം വിശ്വസികളുടെയും രക്ഷിതാവായ ജീവനുള്ള ദൈവത്തില്‍ ആശവെച്ചു അദ്ധ്വാനിച്ചും പോരാടിയും വരുന്നു.
ഇതു നീ ആജ്ഞാപിക്കയും ഉപദേശിക്കയും ചെയ്ക.
ആരും നിന്റെ യൌവനം തുച്ഛീകരിക്കരുതു; വാക്കിലും നടപ്പിലും സ്നേഹത്തിലും വിശ്വാസത്തിലും നിര്‍മ്മലതയിലും വിശ്വാസികള്‍ക്കു മാതൃകയായിരിക്ക.
ഞാന്‍ വരുവോളം വായന, പ്രബോധനം, ഉപദേശം എന്നിവയില്‍ ശ്രദ്ധിച്ചരിക്ക.
മൂപ്പന്മാരുടെ കൈവെപ്പോടുകൂടെ പ്രവചനത്താല്‍ നിനക്കു ലഭിച്ചതായി നിന്നിലുള്ള കൃപാവരം ഉപേക്ഷയായി വിചാരിക്കാതെ
നിന്റെ അഭിവൃദ്ധി എല്ലാവര്‍ക്കും പ്രസിദ്ധമായിത്തീരേണ്ടതിന്നു ഇതു കരുതുക, ഇതില്‍ തന്നെ ഇരുന്നുകൊള്‍ക.
നിന്നെത്തന്നേയും ഉപദേശത്തെയും സൂക്ഷിച്ചുകൊള്‍ക; ഇതില്‍ ഉറെച്ചുനില്‍ക്ക; അങ്ങനെ ചെയ്താല്‍ നീ നിന്നെയും നിന്റെ പ്രസംഗം കേള്‍ക്കുന്നവരെയും രക്ഷിക്കും.

5

മൂത്തവനെ ഭത്സിക്കാതെ അപ്പനെപ്പോലയും ഇളയവരെ സഹോദരന്മാരെപ്പോലെയും
മൂത്ത സ്ത്രീകളെ അമ്മമാരെപ്പോലെയും ഇളയ സ്ത്രീകളെ പൂര്‍ണ്ണനിര്‍മ്മലതയോടെ സഹോദരികളെപ്പോലെയും പ്രബോധിപ്പിക്ക.
സാക്ഷാല്‍ വിധവമാരായിരിക്കുന്ന വിധവമാരെ മാനിക്ക.
വല്ല വിധവേക്കും പുത്രപൌത്രന്മാര്‍ ഉണ്ടെങ്കില്‍ അവര്‍ മുമ്പെ സ്വന്തകുടുംബത്തില്‍ ഭക്തി കാണിച്ചു അമ്മയപ്പന്മാര്‍ക്കും പ്രത്യുപകാരം ചെയ്‍വാന്‍ പഠിക്കട്ടെ; ഇതു ദൈവസന്നിധിയില്‍ പ്രസാദകരമാകുന്നു.
സാക്ഷാല്‍ വിധവയും ഏകാകിയുമായവള്‍ ദൈവത്തില്‍ ആശവെച്ചു രാപ്പകല്‍ യാചനയിലും പ്രാര്‍ത്ഥനയിലും ഉറ്റുപാര്‍ക്കുംന്നു.
കാമുകിയായവളോ ജീവിച്ചിരിക്കയില്‍ തന്നേ ചത്തവള്‍.
അവര്‍ നിരപവാദ്യമാരായിരിക്കേണ്ടതിന്നു നീ ഇതു ആജ്ഞാപിക്ക.
തനിക്കുള്ളവര്‍ക്കും പ്രത്യേകം സ്വന്ത കുടുംബക്കാര്‍ക്കും വേണ്ടി കരുതാത്തവന്‍ വിശ്വാസം തള്ളിക്കളഞ്ഞു അവിശ്വാസിയെക്കാള്‍ അധമനായിരിക്കുന്നു.
സല്‍പ്രവൃത്തികളാല്‍ ശ്രുതിപ്പെട്ടു ഏകഭര്‍ത്താവിന്റെ ഭാര്യയായിരുന്നു അറുപതു വയസ്സിന്നു താഴെയല്ലാത്ത വിധവ
മക്കളെ വളര്‍ത്തുകയോ അതിഥികളെ കഴുകുകയോ ഞെരുക്കമുള്ളവര്‍ക്കും മുട്ടുതീര്‍ക്കുംകയോ സര്‍വ്വസല്‍പ്രവൃത്തിയും ചെയ്തു പോരുകയോ ചെയ്തു എങ്കില്‍ അവളെ തിരഞ്ഞെടുക്കാം.
ഇളയ വിധവമാരെ ഒഴിക്ക; അവര്‍ ക്രിസ്തുവിന്നു വിരോധമായി പുളെച്ചു മദിക്കുമ്പോള്‍ വിവാഹം ചെയ്‍വാന്‍ ഇച്ഛിക്കും.
ആദ്യ വിശ്വാസം തള്ളുകയാല്‍ അവര്‍ക്കും ശിക്ഷാവിധി ഉണ്ടു.
അത്രയുമല്ല അവര്‍ വീടുതോറും നടന്നു മിനക്കെടുവാനും ശീലിക്കും; മിനക്കെടുക മാത്രമല്ല വായാടികളും പരകാര്യത്തില്‍ ഇടപെടുന്നവരുമായി അരുതാത്തതു സംസാരിക്കും.
ആകയാല്‍ ഇളയവര്‍ വിവാഹം ചെയ്കയും പുത്രസമ്പത്തുണ്ടാക്കുകയും ഭവനം രക്ഷിക്കയും വിരോധിക്കു അപവാദത്തിന്നു അവസരം ഒന്നും കൊടുക്കാതിരിക്കയും വേണം എന്നു ഞാന്‍ ഇച്ഛിക്കുന്നു.
ഇപ്പോള്‍ തന്നേ ചിലര്‍ സാത്താന്റെ പിന്നാലെ പോയല്ലോ.
ഒരു വിശ്വാസിനിക്കു വിധവമാര്‍ ഉണ്ടെങ്കില്‍ അവള്‍ തന്നേ അവര്‍ക്കും മുട്ടുതീര്‍ക്കട്ടെ; സഭെക്കു ഭാരം വരരുതു; സാക്ഷാല്‍ വിധവമാരായവര്‍ക്കും മുട്ടുതീര്‍പ്പാനുണ്ടല്ലോ.
നന്നായി ഭരിക്കുന്ന മൂപ്പന്മാരെ, പ്രത്യേകം വചനത്തിലും ഉപദേശത്തിലും അദ്ധ്വാനിക്കുന്നവരെ തന്നേ, ഇരട്ടി മാനത്തിന്നു യോഗ്യരായി എണ്ണുക.
മെതിക്കുന്ന കാളെക്കു മുഖക്കൊട്ട കെട്ടരുതു എന്നു തിരുവെഴുത്തു പറയുന്നു; വേലക്കാരന്‍ തന്റെ കൂലിക്കു യോഗ്യന്‍ എന്നും ഉണ്ടല്ലോ.
രണ്ടു മൂന്നു സാക്ഷികള്‍ മുഖേനയല്ലാതെ ഒരു മൂപ്പന്റെ നേരെ അന്യായം എടുക്കരുതു.
പാപം ചെയ്യുന്നവരെ ശേഷമുള്ളവര്‍ക്കും ഭയത്തിന്നായി എല്ലാവരും കേള്‍ക്കെ ശാസിക്ക.
നീ പക്ഷമായി ഒന്നും ചെയ്യാതെകണ്ടു സിദ്ധാന്തം കൂടാതെ ഇവ പ്രമാണിച്ചുകൊള്ളേണം എന്നു ഞാന്‍ ദൈവത്തെയും ക്രിസ്തുയേശുവിനെയും ശ്രേഷ്ഠ ദൂതന്മാരെയും സാക്ഷിയാക്കി നിന്നോടു കല്പിക്കുന്നു.
യാതൊരുത്തന്റെ മേലും വേഗത്തില്‍ കൈവെക്കരുതു; അന്യന്മാരുടെ പാപങ്ങളില്‍ ഔഹരിക്കാരനാകയുമരുതു. നിന്നെത്തന്നെ നിര്‍മ്മലനായി കാത്തുകൊള്‍ക.
മേലാല്‍ വെള്ളം മാത്രം കുടിക്കാതെ നിന്റെ അജീര്‍ണ്ണതയും കൂടെക്കൂടെയുള്ള ക്ഷീണതയും നിമിത്തം അല്പം വീഞ്ഞും സേവിച്ചുകൊള്‍ക.
ചില മനുഷ്യരുടെ പാപങ്ങള്‍ വിസ്താരത്തിന്നു മുമ്പെ തന്നേ വെളിവായിരിക്കുന്നു; ചിലരുടെ പാപങ്ങളോ ക്രമേണയത്രേ.
സല്‍പ്രവൃത്തികളും അങ്ങനെ തന്നേ വെളിവാകുന്നു; വെളിവാകാത്തവയും മറഞ്ഞിരിക്കയില്ല.

6

നുകത്തിന്‍ കീഴില്‍ ദാസന്മാരായിരിക്കുന്നവര്‍ ഒക്കെയും ദൈവനാമവും ഉപദേശവും ദുഷിക്കപ്പെടാതിരിപ്പാന്‍ തങ്ങളുടെ യജമാനന്മാരെ സകലമാനത്തിന്നും യോഗ്യന്മാര്‍ എന്നു എണ്ണേണ്ടതാകുന്നു.
വിശ്വാസികളായ യജമാനന്മാരുള്ളവര്‍ അവരെ സഹോദരന്മാര്‍ എന്നുവെച്ചു അലക്ഷ്യമാക്കരുതു; തങ്ങളെക്കൊണ്ടുള്ള ഉപകാരം അനുഭവിക്കുന്നവര്‍ വിശ്വാസികളും പ്രിയരും ആകകൊണ്ടു അവരെ വിശേഷാല്‍ സേവിക്കയത്രേ വേണ്ടതു; ഇതു നീ ഉപദേശിക്കയും പ്രബോധിപ്പിക്കയും ചെയ്ക.
നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ പത്ഥ്യവചനവും ഭക്തിക്കൊത്ത ഉപദേശവും അനുസരിക്കാതെ അന്യഥാ ഉപദേശിക്കുന്നവന്‍ ഒന്നും തിരിച്ചറിയാതെ തക്കത്തിന്റെയും വാഗ്വാദത്തിന്റേയും ഭ്രാന്തുപിടിച്ചു ചീര്‍ത്തിരിക്കുന്നു; അവയാല്‍ അസൂയ, ശണ്ഠ,
ദൂഷണം, ദുസ്സംശയം, ദുര്‍ബ്ബുദ്ധികളും സത്യ ത്യാഗികളുമായ മനുഷ്യരുടെ വ്യര്‍ത്ഥ്യവാദം എന്നിവ ഉളവാകുന്നു; അവര്‍ ദൈവഭക്തി ആദായസൂത്രം എന്നു വിചാരിക്കുന്നു.
അലംഭാവത്തോടുകൂടിയ ദൈവഭക്തി വലുതായ ആദയം ആകുന്നുതാനും.
ഇഹലോകത്തിലേക്കു നാം ഒന്നും കൊണ്ടുവന്നിട്ടില്ല; ഇവിടെനിന്നു യാതൊന്നും കൊണ്ടുപോകുവാന്‍ കഴിയുന്നതുമല്ല.
ഉണ്മാനും ഉടുപ്പാനും ഉണ്ടെങ്കില്‍ മതി എന്നു നാം വിചാരിക്ക.
ധനികന്മാരാകുവാന്‍ ആഗ്രഹിക്കുന്നവര്‍ പരീക്ഷയിലും കണിയിലും കടുങ്ങുകയും മനുഷ്യര്‍ സംഹാരനാശങ്ങളില്‍ മുങ്ങിപോകുവാന്‍ ഇടവരുന്ന മൌഢ്യവും ദോഷകരവുമായ പല മോഹങ്ങള്‍ക്കും ഇരയായിത്തീരുകയും ചെയ്യുന്നു.
ദ്രവ്യാഗ്രഹം സകലവിധദോഷത്തിന്നും മൂലമല്ലോ. ഇതു ചിലര്‍ കാംക്ഷിച്ചിട്ടു വിശ്വാസം വിട്ടുഴന്നു ബഹു ദുഃഖങ്ങള്‍ക്കു അധീനരായിത്തീര്‍ന്നിരിക്കുന്നു.
നീയോ ദൈവത്തിന്റെ മനുഷ്യനായുള്ളോവേ, അതു വിട്ടോടി നീതി, ഭക്തി, വിശ്വാസം, സ്നേഹം, ക്ഷമ, സൌമ്യത എന്നിവയെ പിന്തുടരുക.
വിശ്വാസത്തിന്റെ നല്ല പോര്‍ പൊരുതുക; നിത്യജീവനെ പിടിച്ചുകൊള്‍ക; അതിന്നായി നീ വിളിക്കപ്പെട്ടു അനേകം സാക്ഷികളുടെ മുമ്പാകെ നല്ല സ്വീകാരം കഴിച്ചുവല്ലോ.
നീ നിഷ്കളങ്കനും നിരപവാദ്യനുമായി ഈ കല്പന നമ്മുടെ കര്‍ത്താവായ യേശുവിന്റെ പ്രത്യക്ഷതവരെ പ്രമാണിച്ചുകൊള്ളേണം
എന്നിങ്ങനെ സകലത്തെയും ജീവിപ്പിക്കുന്ന ദൈവത്തെയും പൊന്തിയൊസ് പീലാത്തൊസിന്റെ മുമ്പില്‍ നല്ല സ്വീകാരം കഴിച്ച ക്രിസ്തുയേശുവിനെയും സാക്ഷിവെച്ചു ഞാന്‍ നിന്നോടു ആജ്ഞാപിക്കുന്നു.
ധന്യനായ ഏകാധിപതിയും രാജാധിരാജാവും കര്‍ത്താധികര്‍ത്താവും
താന്‍ മാത്രം അമര്‍ത്യതയുള്ളവനും അടുത്തുകൂടാത്ത വെളിച്ചത്തില്‍ വസിക്കുന്നവനും മനുഷ്യര്‍ ആരും കാണാത്തവനും കാണ്മാന്‍ കഴിയാത്തവനുമായവന്‍ തക്കസമയത്തു ആ പ്രത്യക്ഷതവരുത്തും. അവന്നു ബഹുമാനവും നിത്യബലവും ഉണ്ടാകട്ടെ. ആമേന്‍ .
ഈ ലോകത്തിലെ ധനവാന്മാരോടു ഉന്നത ഭാവം കൂടാതെയിരിപ്പാനും നിശ്ചയമില്ലാത്ത ധനത്തിലല്ല, നമുക്കു സകലവും ധാരാളമായി അനുഭവിപ്പാന്‍ തരുന്ന ദൈവത്തില്‍
ആശവെപ്പാനും നന്മ ചെയ്‍വാനും സല്‍പ്രവൃത്തികളില്‍ സമ്പന്നരായി ദാന ശീലരും ഔദാര്യമുള്ളവരുമായി
സാക്ഷാലുള്ള ജീവനെ പിടിച്ചു കൊള്ളേണ്ടതിന്നു വരുംകാലത്തേക്കു നല്ലോരു അടിസ്ഥാനം നിക്ഷേപിച്ചുകൊള്‍വാനും ആജ്ഞാപിക്ക.
അല്ലയോ തിമൊഥെയോസേ, നിന്റെ പക്കല്‍ ഏല്പിച്ചിരിക്കുന്ന ഉപനിധികാത്തുകൊണ്ടു ജ്ഞാനം എന്നു വ്യാജമായി പേര്‍ പറയുന്നതിന്റെ ഭക്തിവിരുദ്ധമായ വൃഥാലാപങ്ങളെയും തര്‍ക്കസൂത്രങ്ങളെയും ഒഴിഞ്ഞു നില്‍ക്ക.
ആ ജ്ഞാനം ചിലര്‍ സ്വീകരിച്ചു വിശ്വാസം വിട്ടു തെറ്റിപ്പോയിരിക്കുന്നു.
കൃപ നിങ്ങളോടുകൂടെ ഇരിക്കുമാറാകട്ടെ.

Holder of rights
Multilingual Bible Corpus

Citation Suggestion for this Object
TextGrid Repository (2025). Malayalam Collection. 1 Timothy (Malayalam). 1 Timothy (Malayalam). Multilingual Parallel Bible Corpus. Multilingual Bible Corpus. https://hdl.handle.net/21.11113/0000-0016-A6E3-C