1

മനുഷ്യരില്‍ നിന്നല്ല മനുഷ്യനാലുമല്ല യേശുക്രിസ്തുവിനാലും അവനെ മരിച്ചവരുടെ ഇടയില്‍നിന്നു ഉയിര്‍പ്പിച്ച പിതാവായ ദൈവത്താലുമത്രേ അപ്പൊസ്തലനായ പൌലൊസും
കൂടെയുള്ള സകല സഹോദരന്മാരും ഗലാത്യസഭകള്‍ക്കു എഴുതുന്നതു
പിതാവായ ദൈവത്തിങ്കല്‍നിന്നും നമ്മുടെ ദൈവവും പിതാവുമായവന്റെ ഇഷ്ടപ്രകാരം ഇപ്പോഴത്തെ ദുഷ്ടലോകത്തില്‍നിന്നു നമ്മെ വിടുവിക്കേണ്ടതിന്നു നമ്മുടെ പാപങ്ങള്‍നിമിത്തം തന്നെത്താന്‍ ഏല്പിച്ചുകൊടുത്തവനായി നമ്മുടെ
കര്‍ത്താവായ യേശുക്രിസ്തുവിങ്കല്‍ നിന്നും നിങ്ങള്‍ക്കു കൃപയും സമാധാനവും ഉണ്ടാകട്ടെ.
അവന്നു എന്നെന്നേക്കും മഹത്വം. ആമേന്‍ .
ക്രിസ്തുവിന്റെ കൃപയാല്‍ നിങ്ങളെ വിളിച്ചവനെ വിട്ടു നിങ്ങള്‍ ഇത്രവേഗത്തില്‍ വേറൊരു സുവിശേഷത്തിലേക്കു മറയുന്നതു കൊണ്ടു ഞാന്‍ ആശ്ചര്യപ്പെടുന്നു.
അതു വേറൊരു സുവിശേഷം എന്നല്ല, ചിലര്‍ നിങ്ങളെ കലക്കി ക്രിസ്തുവിന്റെ സുവിശേഷം മറിച്ചുകളവാന്‍ ഇച്ഛിക്കുന്നു എന്നത്രേ.
എന്നാല്‍ ഞങ്ങള്‍ നിങ്ങളോടു അറിയിച്ചിതിന്നു വിപരീതമായി ഞങ്ങള്‍ ആകട്ടെ സ്വര്‍ഗ്ഗത്തില്‍നിന്നു ഒരു ദൂതനാകട്ടെ നിങ്ങളോടു സുവിശേഷം അറിയിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവന്‍ .
ഞങ്ങള്‍ മുമ്പറഞ്ഞതു പോലെ ഞാന്‍ ഇപ്പോള്‍ പിന്നെയും പറയുന്നുനിങ്ങള്‍ കൈകൊണ്ട സുവിശേഷത്തിന്നു വിപരീതമായി ആരെങ്കിലും നിങ്ങളോടു സുവിശേഷം അറിയിച്ചാല്‍ അവന്‍ ശപിക്കപ്പെട്ടവന്‍ .
ഇപ്പോള്‍ ഞാന്‍ മനുഷ്യരെയോ ദൈവത്തെയോ സന്തോഷിപ്പിക്കുന്നതു? അല്ല, ഞാന്‍ മനുഷ്യരെ പ്രസാദിപ്പിപ്പാന്‍ നോക്കുന്നുവോ? ഇന്നും ഞാന്‍ മനുഷ്യരെ പ്രസാദിപ്പിക്കുന്നു എങ്കില്‍ ക്രിസ്തുവിന്റെ ദാസനായിരിക്കയില്ല.
സഹോദരന്മാരേ, ഞാന്‍ അറിയിച്ച സുവിശേഷം മാനുഷമല്ല എന്നു നിങ്ങളെ ഔര്‍പ്പിക്കുന്നു.
അതു ഞാന്‍ മനുഷ്യരോടു പ്രാപിച്ചിട്ടില്ല പഠിച്ചിട്ടുമില്ല, യേശുക്രിസ്തുവിന്റെ വെളിപ്പാടിനാല്‍ അത്രേ പ്രാപിച്ചതു.
യെഹൂദമതത്തിലെ എന്റെ മുമ്പേത്ത നടപ്പു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഞാന്‍ ദൈവത്തിന്റെ സഭയെ അത്യന്തം ഉപദ്രവിച്ചു മുടിക്കയും
എന്റെ പിതൃപാരമ്പര്യത്തെക്കുറിച്ചു അത്യന്തം എരിവേറി, എന്റെ സ്വജനത്തില്‍ സമപ്രായക്കാരായ പലരെക്കാളും യെഹൂദമതത്തില്‍ അധികം മുതിരുകയും ചെയ്തുപോന്നു.
എങ്കിലും എന്റെ ജനനം മുതല്‍ എന്നെ വേര്‍തിരിച്ചുതന്റെ കൃപയാല്‍ വിളിച്ചിരിക്കുന്ന ദൈവം
തന്റെ പുത്രനെക്കുറിച്ചുള്ള സുവിശേഷം ഞാന്‍ ജാതികളുടെ ഇടയില്‍ അറിയിക്കേണ്ടതിന്നു അവനെ എന്നില്‍ വെളിപ്പെടുത്തുവാന്‍ പ്രസാദിച്ചപ്പോള്‍ ഞാന്‍ മാംസരക്തങ്ങളോടു ആലോചിക്കയോ
എനിക്കു മുമ്പെ അപ്പൊസ്തലന്മാരായവരുടെ അടുക്കല്‍ യെരൂശലേമിലേക്കു പോകയോ ചെയ്യാതെ നേരെ അറബിയിലേക്കു പോകയും ദമസ്കൊസിലേക്കു മടങ്ങിപ്പോരുകയും ചെയ്തു.
മൂവാണ്ടു കഴിഞ്ഞിട്ടു കേഫാവുമായി മുഖപരിചയമാകേണ്ടതിന്നു യെരൂശലേമിലേക്കു പോയി പതിനഞ്ചുദിവസം അവനോടുകടെ പാര്‍ത്തു.
എന്നാല്‍ കര്‍ത്താവിന്റെ സഹോദരനായ യാക്കോബിനെ അല്ലാതെ അപ്പൊസ്തലന്മാരില്‍ വേറൊരുത്തനെയും കണ്ടില്ല.
ഞാന്‍ നിങ്ങള്‍ക്കു എഴുതുന്നതു ഭോഷ്കല്ല എന്നതിന്നു ദൈവം സാക്ഷി.
പിന്നെ ഞാന്‍ സുറിയ കിലിക്യ ദിക്കുകളിലേക്കു പോയി.
യെഹൂദ്യയിലെ ക്രിസ്തുസഭകള്‍ക്കോ ഞാന്‍ മുഖപരിചയം ഇല്ലാത്തവന്‍ ആയിരുന്നു;
മുമ്പെ നമ്മെ ഉപദ്രവിച്ചവന്‍ താന്‍ മുമ്പെ മുടിച്ച വിശ്വാസത്തെ ഇപ്പോള്‍ പ്രസംഗിക്കുന്നു എന്നു മാത്രം
അവര്‍ കേട്ടു എന്നെച്ചൊല്ലി ദൈവത്തെ മഹത്വപ്പെടുത്തി.

2

പതിന്നാലു ആണ്ടു കഴിഞ്ഞിട്ടു ഞാന്‍ ബര്‍ന്നബാസുമായി തീതൊസിനെയും കൂട്ടിക്കൊണ്ടു വീണ്ടും യെരൂശലേമിലേക്കു പോയി.
ഞാന്‍ ഒരു വെളിപ്പാടു അനുസരിച്ചത്രേ പോയതു; ഞാന്‍ ഔടുന്നതോ ഔടിയതോ വെറുതേ എന്നു വരാതിരിപ്പാന്‍ ഞാന്‍ ജാതികളുടെ ഇടയില്‍ പ്രസംഗിക്കുന്ന സുവിശേഷം അവരോടു, വിശേഷാല്‍ പ്രമാണികളോടു വിവരിച്ചു.
എന്റെ കൂടെയുള്ള തീതൊസ് യവനന്‍ എങ്കിലും പരിച്ഛേദന ഏല്പാന്‍ അവനെ ആരും നിര്‍ബ്ബന്ധിച്ചില്ല.
അതോ, നുഴഞ്ഞുവന്ന കള്ളസ്സഹോദരന്മാര്‍ നിമിത്തമായിരുന്നു; അവര്‍ നമ്മെ അടിമപ്പെടുത്തേണ്ടതിന്നു ക്രിസ്തുയേശുവില്‍ നമുക്കുള്ള സ്വാതന്ത്ര്യം ഒറ്റുനോക്കുവാന്‍ നുഴഞ്ഞുവന്നിരുന്നു.
സുവിശേഷത്തിന്റെ സത്യം നിങ്ങളോടുകൂടെ നിലനില്‍ക്കേണ്ടതിന്നു ഞങ്ങള്‍ അവര്‍ക്കും ഒരു നാഴികപോലും വഴങ്ങിക്കൊടുത്തില്ല.
പ്രമാണികളായവരോ അവര്‍ പണ്ടു എങ്ങനെയുള്ളവര്‍ ആയിരുന്നാലും എനിക്കു ഏതുമില്ല; ദൈവം മനുഷ്യന്റെ മുഖം നോക്കുന്നില്ല; പ്രമാണികള്‍ എനിക്കു ഒന്നും ഗ്രഹിപ്പിച്ചുതന്നിട്ടില്ല.
നേരെ മറിച്ചു പരിച്ഛേദനയുടെ അപ്പൊസ്തലത്വത്തിന്നായി പത്രൊസിനോടുകൂടെ വ്യാപരിച്ചതുകൊണ്ടു പത്രൊസിന്നു പരിച്ഛേദനക്കാരുടെ ഇടയിലെ സുവിശേഷഘോഷണം എന്നപോലെ എനിക്കു അഗ്രചര്‍മ്മക്കാരുടെ ഇടയിലെ സുവിശേഷഘോഷണം
ഭരമേല്പിച്ചിരിക്കുന്നു എന്നു കണ്ടും എനിക്കു ലഭിച്ച കൃപ അറിഞ്ഞുംകൊണ്ടു തൂണുകളായി എണ്ണപ്പെട്ടിരുന്ന യാക്കോബും കേഫാവും യോഹന്നാനും ഞങ്ങള്‍ ജാതികളുടെ ഇടയിലും അവര്‍ പരിച്ഛേദനക്കാരുടെ ഇടയിലും സുവിശേഷം അറിയിപ്പാന്തക്കവണ്ണം എനിക്കും ബര്‍ന്നബാസിന്നും കൂട്ടായ്മയുടെ വലങ്കൈ തന്നു.
ദരിദ്രരെ ഞങ്ങള്‍ ഔര്‍ത്തുകൊള്ളേണം എന്നു മാത്രം അവര്‍ പറഞ്ഞു; അങ്ങനെ ചെയ്‍വാന്‍ ഞാന്‍ ഉത്സാഹിച്ചുമിരിക്കുന്നു.
എന്നാല്‍ കേഫാവു അന്ത്യൊക്ക്യയില്‍ വന്നാറെ അവനില്‍ കുറ്റം കാണുകയാല്‍ ഞാന്‍ അഭിമുഖമായി അവനോടു എതിര്‍ത്തുനിന്നു.
യാക്കോബിന്റെ അടുക്കല്‍ നിന്നു ചിലര്‍ വരും മുമ്പെ അവന്‍ ജാതികളോടുകൂടെ തിന്നു പോന്നു; അവര്‍ വന്നപ്പോഴോ അവന്‍ പരിച്ഛേദനക്കാരെ ഭയപ്പെട്ടു പിന്‍ വാങ്ങി പിരിഞ്ഞു നിന്നു.
ശേഷം യെഹൂദന്മാരും അവനോടു കൂടെ കപടം കാണിച്ചതുകൊണ്ടു ബര്‍ന്നബാസും അവരുടെ കപടത്താല്‍ തെറ്റിപ്പോവാന്‍ ഇടവന്നു.
അവര്‍ സുവിശേഷത്തിന്റെ സത്യം അനുസരിച്ചു ചൊവ്വായി നടക്കുന്നില്ല എന്നു കണ്ടിട്ടു ഞാന്‍ എല്ലാവരും കേള്‍ക്കെ കേഫാവിനോടു പറഞ്ഞതുയെഹൂദനായ നീ യെഹൂദമര്യാദപ്രകാരമല്ല ജാതികളുടെ മര്യാദപ്രകാരം ജീവിക്കുന്നു എങ്കില്‍ നീ ജാതികളെ യെഹൂദമര്യാദ അനുസരിപ്പാന്‍ നിര്‍ബന്ധിക്കുന്നതു എന്തു?
നാം സ്വഭാവത്താല്‍ ജാതികളില്‍നിന്നുള്ള പാപികളല്ല,
യെഹൂദന്മാരത്രെ; എന്നാല്‍ യേശു ക്രിസ്തുവിലുള്ള വിശ്വാസത്താലല്ലാതെ ന്യായ പ്രമാണത്തിന്റെ പ്രവൃത്തികളാല്‍ മനുഷ്യന്‍ നീതികരിക്കപ്പെടുന്നില്ല എന്നു അറിഞ്ഞിരിക്കകൊണ്ടു നാമും ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാലല്ല ക്രിസ്തുവിലുള്ളതു വിശ്വാസത്താല്‍ തന്നേ നീതീകരിക്കപ്പെടേണ്ടതിന്നു ക്രിസ്തു യേശുവില്‍ വിശ്വസിച്ചു; ന്യായപ്രമാണത്തിന്റെ പ്രവൃത്തികളാല്‍ ഒരു ജഡവും നീതീകരിക്കപ്പെടുകയില്ലല്ലോ.
എന്നാല്‍ ക്രിസ്തുവില്‍ നീതീകരണം അന്വേഷിക്കയില്‍ നാമും പാപികള്‍ എന്നു വരുന്നു എങ്കില്‍ ക്രിസ്തു പാപത്തിന്റെ ശുശ്രൂഷക്കാരന്‍ എന്നോ? ഒരുനാളം അല്ല.
ഞാന്‍ പൊളിച്ചതു വീണ്ടും പണിതാല്‍ ഞാന്‍ ലംഘനക്കാരന്‍ എന്നു എന്നെത്തന്നേ തെളിയിക്കുന്നു.
ഞാന്‍ ദൈവത്തിന്നായി ജീവിക്കേണ്ടതിന്നു ന്യായപ്രമാണത്താല്‍ ന്യായപ്രമാണസംബന്ധമായി മരിച്ചു.
ഞാന്‍ ക്രിസ്തുവിനോടുകൂടെ ക്രൂശിക്കപ്പെട്ടിരിക്കുന്നു; ഇനി ജീവിക്കുന്നതു ഞാനല്ല ക്രിസ്തുവത്രേ എന്നില്‍ ജീവിക്കുന്നു; ഇപ്പോള്‍ ഞാന്‍ ജഡത്തില്‍ ജീവിക്കുന്നതോ എന്നെ സ്നേഹിച്ചു എനിക്കു വേണ്ടി തന്നെത്താന്‍ ഏല്പിച്ചുകൊടുത്ത ദൈവപുത്രങ്കലുള്ള വിശ്വാസത്താലത്രേ ജീവിക്കുന്നതു
ഞാന്‍ ദൈവത്തിന്റെ കൃപ വൃഥാവാക്കുന്നില്ല ന്യായപ്രമാണത്താല്‍ നീതിവരുന്നു എങ്കില്‍ ക്രിസ്തു മരിച്ചതു വെറുതെയല്ലോ.

3

ഹാ ബുദ്ധിയില്ലാത്ത ഗലാത്യരേ, യേശു ക്രിസ്തു ക്രൂശിക്കപ്പെട്ടവനായി നിങ്ങളുടെ കണ്ണിന്നു മുമ്പില്‍ വരെച്ചുകിട്ടിയിരിക്കെ നിങ്ങളെ ക്ഷുദ്രംചെയ്തു മയക്കിയതു ആര്‍?
ഞാന്‍ ഇതൊന്നു മാത്രം നിങ്ങളോടു ഗ്രഹിപ്പാന്‍ ഇച്ഛിക്കുന്നു; നിങ്ങള്‍ക്കു ആത്മാവു ലഭിച്ചതു ന്യായപ്രമാണത്തിന്റെ പ്രവൃത്തിയാലോ വിശ്വാസത്തിന്റെ പ്രസംഗം കേട്ടതിനാലോ?
നിങ്ങള്‍ ഇത്ര ബുദ്ധികെട്ടവരോ? ആത്മാവുകൊണ്ടു ആരംഭിച്ചിട്ടു ഇപ്പോള്‍ ജഡംകൊണ്ടോ സമാപിക്കുന്നതു? ഇത്ര എല്ലാം വെറുതെ അനുഭവിച്ചുവോ?
വെറുതെ അത്രേ എന്നു വരികില്‍,
എന്നാല്‍ നിങ്ങള്‍ക്കു ആത്മാവിനെ നല്കി നിങ്ങളുടെ ഇടയില്‍ വീര്യപ്രവൃത്തികളെ ചെയ്യുന്നവന്‍ ന്യായപ്രമാണത്തിന്റെ പ്രവൃത്തിയാലോ വിശ്വാസത്തിന്റെ പ്രസംഗത്താലോ അങ്ങനെ ചെയ്യുന്നതു?
അബ്രാഹാം ദൈവത്തില്‍ വിശ്വസിച്ചു; അതു അവന്നു നീതിയായി കണക്കിട്ടു എന്നുണ്ടല്ലോ.
അതുകൊണ്ടു വിശ്വാസികള്‍ അത്രേ അബ്രാഹാമിന്റെ മക്കള്‍ എന്നു അറിവിന്‍ .
എന്നാല്‍ ദൈവം വിശ്വാസംമൂലം ജാതികളെ നീതീകരിക്കുന്നു എന്നു തിരുവെഴുത്തു മുന്‍ കണ്ടിട്ടു“നിന്നാല്‍ സകലജാതികളും അനുഗ്രഹിക്കപ്പെടും” എന്നുള്ള സുവിശേഷം അബ്രാഹാമിനോടു മുമ്പുകൂട്ടി അറിയിച്ചു.
അങ്ങനെ വിശ്വാസികള്‍ വിശ്വാസിയായ അബ്രാഹാമിനോടുകൂടെ അനുഗ്രഹിക്കപ്പെടുന്നു.
എന്നാല്‍ ന്യായപ്രമാണത്തിന്റെ പ്രവൃത്തിയില്‍ ആശ്രയിക്കുന്ന ഏവരും ശാപത്തിന്‍ കീഴാകുന്നു; ന്യായപ്രമാണപുസ്തകത്തില്‍ എഴുതിയിരിക്കുന്നതു ഒക്കെയും ചെയ്‍വാന്‍ തക്കവണ്ണം അതില്‍ നിലനില്‍ക്കാത്തവന്‍ എല്ലാം ശപിക്കപ്പെട്ടവന്‍ എന്നു എഴുതിയിരിക്കുന്നുവല്ലോ.
എന്നാല്‍ ന്യായപ്രമാണത്താല്‍ ആരും ദൈവസന്നിധിയില്‍ നീതീകരിക്കപ്പെടുന്നില്ല എന്നതു സ്പഷ്ടം; “നീതിമാന്‍ വിശ്വാസത്താല്‍ ജീവിക്കും” എന്നല്ലോ ഉള്ളതു.
ന്യായപ്രമാണത്തിന്നോ വിശ്വാസമല്ല ആധാരമായിരിക്കുന്നതു; “അതു ചെയ്യുന്നവന്‍ അതിനാല്‍ ജീവിക്കും” എന്നുണ്ടല്ലോ.
“മരത്തിന്മേല്‍ തൂങ്ങുന്നവന്‍ എല്ലാം ശപിക്കപ്പെട്ടവന്‍ ”എന്നു എഴുതിയിരിക്കുന്നതുപോലെ ക്രിസ്തു നമുക്കുവേണ്ടി ശാപമായിത്തീര്‍ന്നു. ന്യായപ്രമാണത്തിന്റെ ശാപത്തില്‍നിന്നു നമ്മെ വിലെക്കു വാങ്ങി.
അബ്രാഹാമിന്റെ അനുഗ്രഹം ക്രിസ്തുയേശുവില്‍ ജാതികള്‍ക്കു വരേണ്ടതിന്നു നാം ആത്മാവെന്ന വാഗ്ദത്തവിഷയം വിശ്വാസത്താല്‍ പ്രാപിപ്പാന്‍ തന്നേ.
സഹോദരന്മാരേ, ഞാന്‍ മനുഷ്യരുടെ ഇടയില്‍ നടപ്പുള്ള ഒരു ദൃഷ്ടാന്തം പറയാംഒരു മനുഷ്യന്റെ നിയമം ആയാലും, അതിന്നു ഉറപ്പു വന്നശേഷം ആരും ദുര്‍ബ്ബലമാക്കുകയോ അതിനോടു വല്ലതും കൂട്ടിക്കല്പിക്കയോ ചെയ്യുന്നില്ല.
എന്നാല്‍ അബ്രാഹാമിന്നും അവന്റെ സന്തതിക്കും വാഗ്ദത്തങ്ങള്‍ ലഭിച്ചു; സന്തതികള്‍ക്കും എന്നു അനേകരെക്കുറിച്ചല്ല, നിന്റെ സന്തതിക്കും എന്നു ഏകനെക്കുറിച്ചത്രേ പറയുന്നതു; അതു ക്രിസ്തു തന്നേ.
ഞാന്‍ പറയുന്നതിന്റെ താല്പര്യമോനാനൂറ്റിമുപ്പതു ആണ്ടു കഴിഞ്ഞിട്ടു ഉണ്ടായ ന്യായപ്രമാണം വാഗ്ദത്തത്തെ നീക്കുവാന്‍ തക്കവണ്ണം അതു ദൈവം മുമ്പു ഉറപ്പാക്കിയ നിയമത്തെ ദുര്‍ബ്ബലമാക്കുന്നില്ല.
അവകാശം ന്യായപ്രമാണത്താല്‍ എങ്കില്‍ വാഗ്ദത്തത്താലല്ല വരുന്നതു; അബ്രാഹാമിന്നോ ദൈവം അതിനെ വാഗ്ദത്തം മൂലം നല്കി.
എന്നാല്‍ ന്യായപ്രമാണം എന്തിന്നു? വാഗ്ദത്തം ലഭിച്ച സന്തതിവരുവോളം അതു ലംഘനങ്ങള്‍ നിമിത്തം കൂട്ടിച്ചേര്‍ത്തതും ദൂതന്മാര്‍ മുഖാന്തരം മദ്ധ്യസ്ഥന്റെ കയ്യില്‍ ഏല്പിച്ചതുമത്രേ.
ഒരുത്തന്‍ മാത്രം എങ്കില്‍ മദ്ധ്യസ്ഥന്‍ വേണ്ടിവരികയില്ല; ദൈവമോ ഒരുത്തന്‍ മാത്രം.
എന്നാല്‍ ന്യായപ്രമാണം ദൈവവാഗ്ദത്തങ്ങള്‍ക്കു വിരോധമോ? ഒരുനാളും അല്ല; ജീവിപ്പിപ്പാന്‍ കഴിയുന്നോരു ന്യായപ്രമാണം നല്കിയിരുന്നു എങ്കില്‍ ന്യായപ്രമാണം വാസ്തവമായി നീതിക്കു ആധാരമാകുമായിരുന്നു.
എങ്കിലും വിശ്വസിക്കുന്നവര്‍ക്കും വാഗ്ദത്തം യേശുക്രിസ്തുവിലെ വിശ്വാസത്താല്‍ ലഭിക്കേണ്ടതിന്നു തിരുവെഴുത്തു എല്ലാവറ്റെയും പാപത്തിന്‍ കീഴടെച്ചുകളഞ്ഞു.
വിശ്വാസം വരുംമുമ്പെ നമ്മെ വെളിപ്പെടുവാനിരുന്ന വിശ്വാസത്തിന്നായിക്കൊണ്ടു ന്യായപ്രമാണത്തിങ്കീഴ് അടെച്ചു സൂക്ഷിച്ചിരുന്നു.
അങ്ങനെ നാം വിശ്വാസത്താല്‍ നീതീകരിക്കപ്പെടേണ്ടതിന്നു ന്യായപ്രമാണം ക്രിസ്തുവിന്റെ അടുക്കലേക്കു നടത്തുവാന്‍ നമുക്കു ശിശുപാലകനായി ഭവിച്ചു.
വിശ്വാസം വന്ന ശേഷമോ നാം ഇനി ശിശുപാലകന്റെ കീഴില്‍ അല്ല.
ക്രിസ്തുയേശുവിലെ വിശ്വാസത്താല്‍ നിങ്ങള്‍ എല്ലാവരും ദൈവത്തിന്റെ മക്കള്‍ ആകുന്നു.
ക്രിസ്തുവിനോടു ചേരുവാന്‍ സ്നാനം ഏറ്റിരിക്കുന്ന എല്ലാവരും ക്രിസ്തുവിനെ ധരിച്ചിരിക്കുന്നു.
അതില്‍ യെഹൂദനും യവനനും എന്നില്ല; ദാസനും സ്വതന്ത്രനും എന്നില്ല, ആണും പെണ്ണും എന്നുമില്ല; നിങ്ങള്‍ എല്ലാവരും ക്രിസ്തു യേശുവില്‍ ഒന്നത്രേ.
ക്രിസ്തുവിന്നുള്ളവര്‍ എങ്കിലോ നിങ്ങള്‍ അബ്രാഹാമിന്റെ സന്തതിയും വാഗ്ദത്തപ്രകാരം അവകാശികളും ആകുന്നു.

4

അവകാശി സര്‍വ്വത്തിന്നും യജമാനന്‍ എങ്കിലും ശിശുവായിരിക്കുന്നേടത്തോളം ദാസനെക്കാള്‍ ഒട്ടും വിശേഷതയുള്ളവനല്ല,
പിതാവു നിശ്ചയിച്ച അവധിയോളം രക്ഷകന്മാര്‍ക്കും ഗൃഹവിചാരകന്മാര്‍ക്കും കീഴ്പെട്ടവനത്രേ എന്നു ഞാന്‍ പറയുന്നു.
അതുപോലെ നാമും ശിശുക്കള്‍ ആയിരുന്നപ്പോള്‍ ലോകത്തിന്റെ ആദി പാഠങ്ങളിന്‍ കീഴ് അടിമപ്പെട്ടിരുന്നു.
എന്നാല്‍ കാലസമ്പൂര്‍ണ്ണതവന്നപ്പോള്‍ ദൈവം തന്റെ പുത്രനെ സ്ത്രീയില്‍നിന്നു ജനിച്ചവനായി ന്യായപ്രമാണത്തിന്‍ കീഴ് ജനിച്ചവനായി നിയോഗിച്ചയച്ചതു
അവന്‍ ന്യായപ്രമാണത്തിന്‍ കീഴുള്ളവരെ വിലെക്കു വാങ്ങിട്ടു നാം പുത്രത്വം പ്രാപിക്കേണ്ടതിന്നു തന്നേ.
നിങ്ങള്‍ മക്കള്‍ ആകകൊണ്ടു അബ്ബാ പിതാവേ എന്നു വിളിക്കുന്ന സ്വപുത്രന്റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയങ്ങളില്‍ അയച്ചു.
അങ്ങനെ നീ ഇനി ദാസനല്ല പുത്രനത്രെ; പുത്രനെങ്കിലോ ദൈവഹിതത്താല്‍ അവകാശിയും ആകുന്നു.
എന്നാല്‍ അന്നു നിങ്ങള്‍ ദൈവത്തെ അറിയാതെ സ്വഭാവത്താല്‍ ദൈവങ്ങളല്ലാത്തവര്‍ക്കും അടിമപ്പെട്ടിരുന്നു.
ഇപ്പോഴോ ദൈവത്തെ അറിഞ്ഞും വിശേഷാല്‍ ദൈവം നിങ്ങളെ അറിഞ്ഞുമിരിക്കെ നിങ്ങള്‍ പിന്നെയും ബലഹീനവും ദരിദ്രവുമായ ആദിപാഠങ്ങളിലേക്കു തിരിഞ്ഞു അവേക്കു പുതുതായി അടിമപ്പെടുവാന്‍ ഇച്ഛിക്കുന്നതു എങ്ങനെ?
നിങ്ങള്‍ ദിവസങ്ങളും മാസങ്ങളും കാലങ്ങളും ആണ്ടുകളും പ്രമാണിക്കുന്നു.
ഞാന്‍ നിങ്ങള്‍ക്കു വേണ്ടി അദ്ധ്വാനിച്ചതു വെറുതെയായി എന്നു ഞാന്‍ ഭയപ്പെടുന്നു.
സഹോദരന്മാരേ, ഞാന്‍ നിങ്ങളേപ്പോലെ ആകയാല്‍ നിങ്ങളും എന്നെപ്പോലെ ആകുവാന്‍ ഞാന്‍ നിങ്ങളോടു അപേക്ഷിക്കുന്നു. നിങ്ങള്‍ എന്നോടു ഒരു അന്യായവും ചെയ്തിട്ടില്ല.
ഞാന്‍ ശരീരത്തിലെ ബലഹീനതനിമിത്തം ഒന്നാമതു നിങ്ങളോടു സുവിശേഷം അറിയിപ്പാന്‍ സംഗതിവന്നു എന്നു നിങ്ങള്‍ അറിയുന്നുവല്ലോ.
എന്റെ ശരീരസംബന്ധമായി നിങ്ങള്‍ക്കുണ്ടായ പരീക്ഷനിമിത്തം നിങ്ങള്‍ നിന്ദയോ വെറുപ്പോ കാണിക്കാതെ ദൈവദൂതനെപ്പോലെ , ക്രിസ്തുയേശുവിനെപ്പോലെ എന്നെ കൈക്കൊള്‍കയത്രേ ചെയ്തതു.
നിങ്ങളുടെ ഭാഗ്യപ്രശംസ എവിടെ? കഴിയും എങ്കില്‍ നിങ്ങളുടെ കണ്ണു ചൂന്നെടുത്തു എനിക്കു തരുമായിരുന്നു എന്നതിന്നു ഞാന്‍ സാക്ഷി.
അങ്ങനെയിരിക്കെ നിങ്ങളോടു സത്യം പറകകൊണ്ടു ഞാന്‍ നിങ്ങള്‍ക്കു ശത്രുവായിപ്പോയോ?
അവര്‍ നിങ്ങളെക്കറിച്ചു എരിവു കാണിക്കുന്നതു ഗുണത്തിന്നായിട്ടല്ല; നിങ്ങളും അവരെക്കുറിച്ചു എരിവു കാണിക്കേണ്ടതിന്നു അവര്‍ നിങ്ങളെ പുറത്തിട്ടു അടെച്ചുകളവാന്‍ ഇച്ഛിക്കയത്രെ ചെയ്യുന്നതു.
ഞാന്‍ നിങ്ങളോടുകൂടെ ഇരിക്കുമ്പോള്‍ മാത്രമല്ല എല്ലായ്പോഴും നല്ല കാര്യത്തില്‍ എരിവു കാണിക്കുന്നതു നന്നു.
ക്രിസ്തു നിങ്ങളില്‍ ഉരുവാകുവോളം ഞാന്‍ പിന്നെയും പ്രസവവേദനപ്പെടുന്നവരായ എന്റെ കുഞ്ഞുങ്ങളേ,
ഇന്നു നിങ്ങളുടെ അടുക്കല്‍ ഇരുന്നു എന്റെ ശബ്ദം മാറ്റുവന്‍ കഴിഞ്ഞിരുന്നു എങ്കില്‍ കൊള്ളായിരുന്നു; ഞാന്‍ നിങ്ങളെക്കുറിച്ചു വിഷമിക്കുന്നു.
ന്യായപ്രമാണത്തിന്‍ കീഴിരിപ്പാന്‍ ഇച്ഛിക്കുന്നവരേ, നിങ്ങള്‍ ന്യായപ്രമാണം കേള്‍ക്കുന്നില്ലയോ?
എന്നോടു പറവിന്‍ . അബ്രാഹാമിന്നു രണ്ടു പുത്രന്മാര്‍ ഉണ്ടായിരുന്നു; ഒരുവന്‍ ദാസി പ്രസവിച്ചവന്‍ , ഒരുവന്‍ സ്വതന്ത്ര പ്രസവിച്ചവന്‍ എന്നു എഴുതിയിരിക്കുന്നുവല്ലോ.
ദാസിയുടെ മകന്‍ ജഡപ്രകാരവും സ്വതന്ത്രയുടെ മകനോ വാഗ്ദത്തത്താലും ജനിച്ചിരുന്നു.
ഇതു സാദൃശ്യമാകുന്നു. ഈ സ്ത്രീകള്‍ രണ്ടു നിയമങ്ങള്‍ അത്രേ; ഒന്നു സീനായ്മലയില്‍നിന്നു ഉണ്ടായി അടിമകളെ പ്രസവിക്കുന്നു; അതു ഹാഗര്‍.
ഹാഗര്‍ എന്നുതു അറബിദേശത്തു സീനായ്മലയെക്കുറിക്കുന്നു. അതു ഇപ്പോഴത്തെ യെരൂശലേമിനോടു ഒക്കുന്നു; അതു തന്റെ മക്കളോടുകൂടെ അടിമയിലല്ലോ ഇരിക്കുന്നതു.
മീതെയുള്ള യെരൂശലേമോ സ്വതന്ത്രയാകുന്നു. അവള്‍ തന്നേ നമ്മുടെ അമ്മ.
“പ്രസവിക്കാത്ത മച്ചിയേ, ആനന്ദിക്ക; നോവുകിട്ടാത്തവളേ, പൊട്ടി ആര്‍ക്കുംക; ഏകാകിനിയുടെ മക്കള്‍ ഭര്‍ത്താവുള്ളവളുടെ മക്കളെക്കാള്‍ അധികം” എന്നു എഴുതിയിരിക്കുന്നുവല്ലോ.
നാമോ സഹോദരന്മാരേ, യിസ്ഹാക്കിനെപ്പോലെ വാഗ്ദത്തത്താല്‍ ജനിച്ച മക്കള്‍ ആകുന്നു.
എന്നാല്‍ അന്നു ജഡപ്രകാരം ജനിച്ചവന്‍ ആത്മപ്രകാരം ജനിച്ചവനെ ഉപദ്രവിച്ചതുപോലെ ഇന്നു കാണുന്നു.
തിരുവെഴുത്തോ എന്തുപറയുന്നു ദാസിയെയും മകനെയും പുറത്താക്കിക്കളക; ദാസിയുടെ മകന്‍ സ്വതന്ത്രയുടെ മകനോടുകൂടെ അവകാശി ആകയില്ല.
അങ്ങനെ സഹോദരന്മാരേ, നാം ദാസിയുടെ മക്കളല്ല സ്വതന്ത്രയുടെ മക്കളത്രേ.

5

സ്വാതന്ത്ര്യത്തിന്നായിട്ടു ക്രിസ്തു നമ്മെ സ്വതന്ത്രരാക്കി; ആകയാല്‍ അതില്‍ ഉറെച്ചുനില്പിന്‍ ; അടിമനുകത്തില്‍ പിന്നെയും കുടുങ്ങിപ്പോകരുതു.
നിങ്ങള്‍ പരിച്ഛേദന ഏറ്റാല്‍ ക്രിസ്തുവിനെക്കൊണ്ടു നിങ്ങള്‍ക്കു ഒരു പ്രയോജനവുമില്ല എന്നു പൌലൊസായ ഞാന്‍ നിങ്ങളോടു പറയുന്നു.
പരിച്ഛേദന ഏലക്കുന്ന ഏതു മനുഷ്യനോടുംഅവന്‍ ന്യായപ്രമാണം മുഴുവനും നിവര്‍ത്തിപ്പാന്‍ കടമ്പെട്ടിരിക്കുന്നു എന്നു ഞാന്‍ പിന്നെയും സാക്ഷീകരിക്കുന്നു.
ന്യായപ്രമാണത്താല്‍ നീതീകരിക്കപ്പെടുവാന്‍ ഇച്ഛിക്കുന്ന നിങ്ങള്‍ ക്രിസ്തുവിനോടു വേറുപെട്ടുപോയി; നിങ്ങള്‍ കൃപയില്‍നിന്നു വീണുപോയി.
ഞങ്ങളോ വിശ്വാസത്താല്‍ നീതി ലഭിക്കും എന്നുള്ള പ്രത്യാശാനിവൃത്തിയെ ആത്മാവിനാല്‍ കാത്തിരിക്കുന്നു.
ക്രിസ്തുയേശുവില്‍ പരിച്ഛേദനയല്ല അഗ്രചര്‍മ്മവുമല്ല സ്നേഹത്താല്‍ വ്യാപരിക്കുന്ന വിശ്വാസമത്രേ കാര്യം.
നിങ്ങള്‍ നന്നായി ഔടിയിരുന്നു; സത്യം അനുസരിക്കാതിരിപ്പാന്‍ നിങ്ങളെ ആര്‍ തടുത്തു കളഞ്ഞു?
ഇങ്ങനെ നിങ്ങളെ അനുസരിപ്പിച്ചതു നിങ്ങളെ വിളിച്ചവന്റെ പ്രവൃത്തിയല്ല.
അസാരം പുളിമാവു പിണ്ഡത്തെ മുഴുവനും പുളിപ്പിക്കുന്നു.
നിങ്ങള്‍ക്കു ഭിന്നാഭിപ്രായമുണ്ടാകയില്ല എന്നു ഞാന്‍ കര്‍ത്താവില്‍ ഉറെച്ചിരിക്കുന്നു; എന്നാല്‍ നിങ്ങളെ കലക്കുന്നവന്‍ ആരായാലും ശിക്ഷാവിധി ചുമക്കും.
ഞാനോ, സഹോദരന്മാരേ, ഇപ്പോഴും പരിച്ഛേദന പ്രസംഗിക്കുന്നു എന്നു വരികില്‍ ഇനിയും ഉപദ്രവം സഹിക്കുന്നതു എന്തു? അങ്ങനെ എങ്കില്‍ ക്രൂശിന്റെ ഇടര്‍ച്ച നീങ്ങിപ്പോയല്ലോ.
നിങ്ങളെ കലഹിപ്പിക്കുന്നവര്‍ അംഗച്ഛേദം ചെയ്തുകൊണ്ടാല്‍ കൊള്ളായിരുന്നു.
സഹോദരന്മാരേ, നിങ്ങള്‍ സ്വാതന്ത്ര്യത്തിന്നായി വിളിക്കപ്പെട്ടിരിക്കുന്നു; ഈ സ്വാതന്ത്ര്യം ജഡത്തിന്നു അവസരമാക്കുക മാത്രം ചെയ്യാതെ സ്നേഹത്താല്‍ അന്യോന്യം സേവിപ്പിന്‍ .
കൂട്ടുകാരനെ നിന്നെപ്പോലെ തന്നേ സ്നേഹിക്കേണം. എന്നുള്ള ഏകവാക്യത്തില്‍ ന്യായപ്രമാണം മുഴുവനും അടങ്ങിയിരിക്കുന്നു.
നിങ്ങള്‍ അന്യോന്യം കടിക്കയും തിന്നുകളയും ചെയ്താലോ ഒരുവനാല്‍ ഒരുവന്‍ ഒടുങ്ങിപ്പോകാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍വിന്‍ .
ആത്മാവിനെ അനുസരിച്ചുനടപ്പിന്‍ ; എന്നാല്‍ നിങ്ങള്‍ ജഡത്തിന്റെ മോഹം നിവര്‍ത്തിക്കയില്ല എന്നു ഞാന്‍ പറയുന്നു.
ജഡാഭിലാഷം ആത്മാവിന്നും ആത്മാഭിലാഷം ജഡത്തിന്നും വിരോധമായിരിക്കുന്നു. നിങ്ങള്‍ ഇച്ഛിക്കുന്നതു ചെയ്യാതവണ്ണം അവ തമ്മില്‍ പ്രതിക്കുലമല്ലോ.
ആത്മാവിനെ അനുസരിച്ചുനടക്കുന്നു എങ്കില്‍ നിങ്ങള്‍ ന്യായപ്രമാണത്തിന്‍ കീഴുള്ളവരല്ല.
ജഡത്തിന്റെ പ്രവൃത്തികളോ ദുര്‍ന്നടപ്പു, അശുദ്ധി, ദുഷ്കാമം, വിഗ്രഹാരാധന,
ആഭിചാരം, പക, പിണക്കം, ജാരശങ്ക, ക്രോധം, ശാഠ്യം,
ദ്വന്ദ്വപക്ഷം, ഭിന്നത, അസൂയ, മദ്യപാനം, വെറിക്കൂത്തു മുതലായവ എന്നു വെളിവാകുന്നു; ഈ വക പ്രവര്‍ത്തിക്കുന്നവന്‍ ദൈവരാജ്യം അവകാശമാക്കുകയില്ല എന്നു ഞാന്‍ മുമ്പെ പറഞ്ഞതുപോലെ ഇപ്പോഴും നിങ്ങളോടു മുന്‍ കൂട്ടി പറയുന്നു.
ആത്മാവിന്റെ ഫലമോസ്നേഹം, സന്തോഷം, സമാധാനം, ദീര്‍ഘക്ഷമ, ദയ, പരോപകാരം, വിശ്വസ്തത, സൌമ്യത,
ഇന്ദ്രിയജയം; ഈ വകെക്കു വിരോധമായി ഒരു ന്യായപ്രമാണവുമില്ല.
ക്രിസ്തുയേശുവിന്നുള്ളവര്‍ ജഡത്തെ അതിന്റെ രാഗമോഹങ്ങളോടും കൂടെ ക്രൂശിച്ചിരിക്കുന്നു.
ആത്മാവിനാല്‍ നാം ജീവിക്കുന്നു എങ്കില്‍ ആത്മാവിനെ അനുസരിച്ചു നടക്കുകയും ചെയ്ക.
നാം അന്യോന്യം പോരിന്നു വിളിച്ചും അന്യോന്യം അസൂയപ്പെട്ടുംകൊണ്ടു വൃഥാഭിമാനികള്‍ ആകരുതു.

6

സഹോദരന്മാരേ, ഒരു മനുഷ്യന്‍ വല്ലതെറ്റിലും അകപെട്ടുപോയെങ്കില്‍ ആത്മികരായ നിങ്ങള്‍ അങ്ങനെയുള്ളവനെ സൌമ്യതയുടെ ആത്മാവില്‍ യഥാസ്ഥാനപ്പെടുത്തുവിന്‍ ; നീയും പരീക്ഷയില്‍ അകപ്പെടാതിരിപ്പാന്‍ സൂക്ഷിച്ചുകൊള്‍ക.
തമ്മില്‍ തമ്മില്‍ ഭാരങ്ങളെ ചുമപ്പിന്‍ ; ഇങ്ങനെ ക്രിസ്തുവിന്റെ ന്യായപ്രമാണം നിവര്‍ത്തിപ്പിന്‍ .
താന്‍ അല്പനായിരിക്കെ മഹാന്‍ ആകുന്നു എന്നു ഒരുത്തന്‍ നിരൂപിച്ചാല്‍ തന്നെത്താന്‍ വഞ്ചിക്കുന്നു.
ഔരോരുത്തന്‍ താന്താന്റെ പ്രവൃത്തി ശോധന ചെയ്യട്ടെ; എന്നാല്‍ അവന്‍ തന്റെ പ്രശംസ മറ്റൊരുത്തനെ കാണിക്കാതെ തന്നില്‍ തന്നേ അടക്കി വേക്കും.
ഔരോരുത്തന്‍ താന്താന്റെ ചുമടു ചുമക്കുമല്ലോ.
വചനം പഠിക്കുന്നവന്‍ പഠിപ്പിക്കുന്നവന്നു എല്ലാനന്മയിലും ഔഹരി കൊടുക്കേണം.
വഞ്ചനപ്പെടാതിരിപ്പിന്‍ ; ദൈവത്തെ പരിഹസിച്ചുകൂടാ; മനുഷ്യന്‍ വിതെക്കുന്നതു തന്നേ കൊയ്യും.
ജഡത്തില്‍ വിതെക്കുന്നവന്‍ ജഡത്തില്‍നിന്നു നാശം കൊയ്യും; ആത്മാവില്‍ വിതെക്കുന്നവന്‍ ആത്മാവില്‍ നിന്നു നിത്യജീവനെ കൊയ്യും.
നന്മ ചെയ്കയില്‍ നാം മടുത്തുപോകരുതു; തളര്‍ന്നുപോകാഞ്ഞാല്‍ തക്കസമയത്തു നാം കൊയ്യും.
ആകയാല്‍ അവസരം കിട്ടുംപോലെ നാം എല്ലാവര്‍ക്കും, വിശേഷാല്‍ സഹവിശ്വാസികള്‍ക്കും നന്മ ചെയ്ക
നോക്കുവിന്‍ എത്ര വലിയ അക്ഷരമായി ഞാന്‍ നിങ്ങള്‍ക്കു സ്വന്തകൈകൊണ്ടു തന്നേ എഴുതിയിരിക്കുന്നു.
ജഡത്തില്‍ സുമുഖം കാണിപ്പാന്‍ ഇച്ഛിക്കുന്നവര്‍ ഒക്കെയും ക്രിസ്തുവിന്റെ ക്രൂശുനിമിത്തം ഉപദ്രവം സഹിക്കാതിരിക്കേണ്ടതിന്നു മാത്രം നിങ്ങളെ പരിച്ഛേദന ഏല്പാന്‍ നിര്‍ബ്ബന്ധിക്കുന്നു.
പരിച്ഛേദനക്കാര്‍ തന്നേയും ന്യായപ്രമാണം ആചരിക്കുന്നില്ലല്ലോ; നിങ്ങളുടെ ജഡത്തില്‍ പ്രശംസിക്കേണം എന്നുവെച്ചു നിങ്ങള്‍ പരിച്ഛേദന ഏല്പാന്‍ അവര്‍ ഇച്ഛിക്കുന്നതേയുള്ള.
എനിക്കോ നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ ക്രൂശില്‍ അല്ലാതെ പ്രശംസിപ്പാന്‍ ഇടവരരുതു; അവനാല്‍ ലോകം എനിക്കും ഞാന്‍ ലോകത്തിന്നും ക്രൂശിക്കപ്പെട്ടിരിക്കുന്നു.
പരിച്ഛേദനയല്ല അഗ്രചര്‍മ്മവുമല്ല പുതിയ സൃഷ്ടിയത്രേ കാര്യം.
ഈ പ്രമാണം അനുസരിച്ചുനടക്കുന്ന ഏവര്‍ക്കും ദൈവത്തിന്റെ യിസ്രായേലിന്നും സമാധാനവും കരുണയും ഉണ്ടാകട്ടെ.
ഇനി ആരും എനിക്കു പ്രയാസം വരുത്തരുതു; ഞാന്‍ യേശുവിന്റെ ചൂടടയാളം എന്റെ ശരീരത്തില്‍ വഹിക്കുന്നു.
സഹോദരന്മാരേ, നമ്മുടെ കര്‍ത്താവായ യേശുക്രിസ്തുവിന്റെ കൃപ നിങ്ങളുടെ ആത്മാവിനോടു ഇരിക്കുമാറാകട്ടെ. ആമേന്‍ .

Holder of rights
Multilingual Bible Corpus

Citation Suggestion for this Object
TextGrid Repository (2025). Malayalam Collection. Galatians (Malayalam). Galatians (Malayalam). Multilingual Parallel Bible Corpus. Multilingual Bible Corpus. https://hdl.handle.net/21.11113/0000-0016-A6CF-4