1

ദുഷ്ടന്മാരുടെ ആലോചനപ്രകാരം നടക്കാതെയും പാപികളുടെ വഴിയില്‍ നില്‍ക്കാതെയും പരിഹാസികളുടെ ഇരിപ്പിടത്തില്‍ ഇരിക്കാതെയും
യഹോവയുടെ ന്യായപ്രമാണത്തില്‍ സന്തോഷിച്ചു അവന്റെ ന്യായപ്രമാണത്തെ രാപ്പകല്‍ ധ്യാനിക്കുന്നവന്‍ ഭാഗ്യവാന്‍ .
അവന്‍, ആറ്റരികത്തു നട്ടിരിക്കുന്നതും തക്കകാലത്തു ഫലം കായ്ക്കുന്നതും ഇലവാടാത്തതുമായ വൃക്ഷംപോലെ ഇരിക്കും; അവന്‍ ചെയ്യുന്നതൊക്കെയും സാധിക്കും.
ദുഷ്ടന്മാര്‍ അങ്ങനെയല്ല; അവര്‍ കാറ്റു പാറ്റുന്ന പതിര്‍പോലെയത്രേ.
ആകയാല്‍ ദുഷ്ടന്മാര്‍ ന്യായവിസ്താരത്തിലും പാപികള്‍ നീതിമാന്മാരുടെ സഭയിലും നിവര്‍ന്നു നില്‍ക്കുകയില്ല.
യഹോവ നീതിമാന്മാരുടെ വഴി അറിയുന്നു; ദുഷ്ടന്മാരുടെ വഴിയോ നാശകരം ആകുന്നു.

2

ജാതികള്‍ കലഹിക്കുന്നതും വംശങ്ങള്‍ വ്യര്‍ത്ഥമായതു നിരൂപിക്കുന്നതും എന്തു?
യഹോവെക്കും അവന്റെ അഭിഷിക്തന്നും വിരോധമായി ഭൂമിയിലെ രാജാക്കന്മാര്‍ എഴുന്നേല്‍ക്കുയും അധിപതികള്‍ തമ്മില്‍ ആലോചിക്കയും ചെയ്യുന്നതു
നാം അവരുടെ കെട്ടുകളെ പൊട്ടിച്ചു അവരുടെ കയറുകളെ എറിഞ്ഞുകളക.
സ്വര്‍ഗ്ഗത്തില്‍ വസിക്കുന്നവന്‍ ചിരിക്കുന്നു; കര്‍ത്താവു അവരെ പരിഹസിക്കുന്നു.
അന്നു അവന്‍ കോപത്തോടെ അവരോടു അരുളിച്ചെയ്യും; ക്രോധത്തോടെ അവരെ ഭ്രമിപ്പിക്കും.
എന്റെ വിശുദ്ധപര്‍വ്വതമായ സീയോനില്‍ ഞാന്‍ എന്റെ രാജാവിനെ വാഴിച്ചിരിക്കുന്നു.
ഞാന്‍ ഒരു നിര്‍ണ്ണയം പ്രസ്താവിക്കുന്നുയഹോവ എന്നോടു അരുളിച്ചെയ്തതുനീ എന്റെ പുത്രന്‍ ; ഇന്നു ഞാന്‍ നിന്നെ ജനിപ്പിച്ചിരിക്കുന്നു.
എന്നോടു ചോദിച്ചുകൊള്‍ക; ഞാന്‍ നിനക്കു ജാതികളെ അവകാശമായും ഭൂമിയുടെ അറ്റങ്ങളെ കൈവശമായും തരും;
ഇരിമ്പുകോല്‍കൊണ്ടു നീ അവരെ തകര്‍ക്കും; കുശവന്റെ പാത്രംപോലെ അവരെ ഉടെക്കും.
ആകയാല്‍ രാജാക്കന്മാരേ, ബുദ്ധി പഠിപ്പിന്‍ ; ഭൂമിയിലെ ന്യായാധിപന്മാരേ, ഉപദേശം കൈക്കൊള്‍വിന്‍ .
ഭയത്തോടെ യഹോവയെ സേവിപ്പിന്‍ ; വിറയലോടെ ഘോഷിച്ചുല്ലസിപ്പിന്‍ .
അവന്‍ കോപിച്ചിട്ടു നിങ്ങള്‍ വഴിയില്‍വെച്ചു നശിക്കാതിരിപ്പാന്‍ പുത്രനെ ചുംബിപ്പിന്‍ . അവന്റെ കോപം ക്ഷണത്തില്‍ ജ്വലിക്കും; അവനെ ശരണം പ്രാപിക്കുന്നവരൊക്കെയും ഭാഗ്യവാന്മാര്‍.

3

യഹോവേ, എന്റെ വൈരികള്‍ എത്ര പെരുകിയിരിക്കുന്നു! എന്നോടു എതിര്‍ക്കുംന്നവര്‍ അനേകര്‍ ആകുന്നു.
അവന്നു ദൈവത്തിങ്കല്‍ രക്ഷയില്ല എന്നു എന്നെക്കുറിച്ചു പലരും പറയുന്നു. സേലാ.
നീയോ യഹോവേ, എനിക്കു ചുറ്റും പരിചയും എന്റെ മഹത്വവും എന്റെ തല ഉയര്‍ത്തുന്നവനും ആകുന്നു.
ഞാന്‍ യഹോവയോടു ഉച്ചത്തില്‍ നിലവിളിക്കുന്നു; അവന്‍ തന്റെ വിശുദ്ധപര്‍വ്വതത്തില്‍നിന്നു ഉത്തരം അരുളുകയും ചെയ്യുന്നു. സേലാ.
ഞാന്‍ കിടന്നുറങ്ങി; യഹോവ എന്നെ താങ്ങുകയാല്‍ ഉണര്‍ന്നുമിരിക്കുന്നു.
എനിക്കു വിരോധമായി ചുറ്റും പാളയമിറങ്ങിയിരിക്കുന്ന ആയിരം ആയിരം ജനങ്ങളെ ഞാന്‍ ഭയപ്പെടുകയില്ല.
യഹോവേ, എഴുന്നേല്‍ക്കേണമേ; എന്റെ ദൈവമേ, എന്നെ രക്ഷിക്കേണമേ. നീ എന്റെ ശത്രുക്കളെ ഒക്കെയും ചെകിട്ടത്തടിച്ചു; നീ ദുഷ്ടന്മാരുടെ പല്ലു തകര്‍ത്തുകളഞ്ഞു.
രക്ഷ യഹോവെക്കുള്ളതാകുന്നു; നിന്റെ അനുഗ്രഹം നിന്റെ ജനത്തിന്മേല്‍ വരുമാറാകട്ടെ. സേലാ.

4

എന്റെ നീതിയായ ദൈവമേ, ഞാന്‍ വിളിക്കുമ്പോള്‍ ഉത്തരമരുളേണമേ; ഞാന്‍ ഞെരുക്കത്തില്‍ ഇരുന്നപ്പോള്‍ നീ എനിക്കു വിശാലത വരുത്തി; എന്നോടു കൃപതോന്നി എന്റെ പ്രാര്‍ത്ഥന കേള്‍ക്കേണമേ.
പുരുഷന്മാരേ, നിങ്ങള്‍ എത്രത്തോളം എന്റെ മാനത്തെ നിന്ദയാക്കി മായയെ ഇച്ഛിച്ചു വ്യാജത്തെ അന്വേഷിക്കും? സേലാ.
യഹോവ ഭക്തനെ തനിക്കു വേറുതിരിച്ചിരിക്കുന്നു എന്നറിവിന്‍ ; ഞാന്‍ യഹോവയെ വിളിച്ചപേക്ഷിക്കുമ്പോള്‍ അവന്‍ കേള്‍ക്കും.
നടുങ്ങുവിന്‍ ; പാപം ചെയ്യാതിരിപ്പിന്‍ ; നിങ്ങളുടെ കിടക്കമേല്‍ ഹൃദയത്തില്‍ ധ്യാനിച്ചു മൌനമായിരിപ്പിന്‍ . സേലാ.
നീതിയാഗങ്ങളെ അര്‍പ്പിപ്പിന്‍ ; യഹോവയില്‍ ആശ്രയം വെപ്പിന്‍ .
നമുക്കു ആര്‍ നന്മ കാണിക്കും എന്നു പലരും പറയുന്നു; യഹോവേ, നിന്റെ മുഖപ്രകാശം ഞങ്ങളുടെ മേല്‍ ഉദിപ്പിക്കേണമേ.
ധാന്യവും വീഞ്ഞും വര്‍ദ്ധിച്ചപ്പോള്‍ അവര്‍ക്കുണ്ടായതിലും അധികം സന്തോഷം നീ എന്റെ ഹൃദയത്തില്‍ നല്കിയിരിക്കുന്നു.
ഞാന്‍ സമാധാനത്തോടെ കിടന്നുറങ്ങും; നീയല്ലോ യഹോവേ, എന്നെ നിര്‍ഭയം വസിക്കുമാറാക്കുന്നതു.

5

യഹോവേ, എന്റെ വാക്കുകള്‍ക്കു ചെവി തരേണമേ; എന്റെ ധ്യാനത്തെ ശ്രദ്ധിക്കേണമേ;
എന്റെ രാജാവും എന്റെ ദൈവവുമായുള്ളോവേ, എന്റെ സങ്കടയാചന കേള്‍ക്കേണമേ; നിന്നോടല്ലോ ഞാന്‍ പ്രാര്‍ത്ഥിക്കുന്നതു.
യഹോവേ, രാവിലെ എന്റെ പ്രാര്‍ത്ഥന കേള്‍ക്കേണമേ; രാവിലെ ഞാന്‍ നിനക്കായി ഒരുക്കി കാത്തിരിക്കുന്നു.
നീ ദുഷ്ടതയില്‍ പ്രസാദിക്കുന്ന ദൈവമല്ല; ദുഷ്ടന്‍ നിന്നോടുകൂടെ പാര്‍ക്കയില്ല.
അഹങ്കാരികള്‍ നിന്റെ സന്നിധിയില്‍ നില്‍ക്കയില്ല; നീതികേടു പ്രവര്‍ത്തിക്കുന്നവരെയൊക്കെയും നീ പകെക്കുന്നു.
ഭോഷ്ക്കുപറയുന്നവരെ നീ നശിപ്പിക്കും; രക്തപാതകവും ചതിവുമുള്ളവന്‍ യഹോവെക്കു അറെപ്പാകുന്നു;
ഞാനോ, നിന്റെ കൃപയുടെ ബഹുത്വത്താല്‍ നിന്റെ ആലയത്തിലേക്കു ചെന്നു നിന്റെ വിശുദ്ധമന്ദിരത്തിന്നു നേരെ നിങ്കലുള്ള ഭക്തിയോടെ ആരാധിക്കും.
യഹോവേ, എന്റെ ശത്രുക്കള്‍നിമിത്തം നിന്റെ നീതിയാല്‍ എന്നെ നടത്തേണമേ; എന്റെ മുമ്പില്‍ നിന്റെ വഴിയെ നിരപ്പാക്കേണമേ.
അവരുടെ വായില്‍ ഒട്ടും നേരില്ല; അവരുടെ അന്തരംഗം നാശകൂപം തന്നേ; അവരുടെ തൊണ്ട തുറന്ന ശവക്കുഴിയാകുന്നു; നാവുകൊണ്ടു അവര്‍ മധുരവാക്കു പറയുന്നു.
ദൈവമേ അവരെ കുറ്റംവിധിക്കേണമേ; തങ്ങളുടെ ആലോചനകളാല്‍ തന്നേ അവര്‍ വീഴട്ടെ; അവരുടെ അതിക്രമങ്ങളുടെ ബഹുത്വംനിമിത്തം അവരെ തള്ളിക്കളയേണമേ; നിന്നോടല്ലോ അവര്‍ മത്സരിച്ചിരിക്കുന്നതു.
എന്നാല്‍ നിന്നെ ശരണംപ്രാപിക്കുന്നവരെല്ലാവരും സന്തോഷിക്കും; നീ അവരെ പാലിക്കുന്നതുകൊണ്ടു അവര്‍ എപ്പോഴും ആനന്ദിച്ചാര്‍ക്കും; നിന്റെ നാമത്തെ സ്നേഹിക്കുന്നവര്‍ നിന്നില്‍ ഉല്ലസിക്കും;
യഹോവേ, നീ നീതിമാനെ അനുഗ്രഹിക്കും; പരിചകൊണ്ടെന്നപോലെ നീ ദയകൊണ്ടു അവനെ മറെക്കും;

6

യഹോവേ, നിന്റെ കോപത്തില്‍ എന്നെ ശിക്ഷിക്കരുതേ; നിന്റെ ക്രോധത്തില്‍ എന്നെ ദണ്ഡിപ്പിക്കരുതേ.
യഹോവേ, ഞാന്‍ തളര്‍ന്നിരിക്കുന്നു; എന്നോടു കരുണയുണ്ടാകേണമേ; യഹോവേ, എന്റെ അസ്ഥികള്‍ ഭ്രമിച്ചിരിക്കുന്നു. എന്നെ സൌഖ്യമാക്കേണമേ.
എന്റെ പ്രാണനും അത്യന്തം ഭ്രമിച്ചിരിക്കുന്നു; നീയോ, യഹോവേ, എത്രത്തോളം?
യഹോവേ, തിരിഞ്ഞു എന്റെ പ്രാണനെ വിടുവിക്കേണമേ. നിന്റെ കാരുണ്യം നിമിത്തം എന്നെ രക്ഷിക്കേണമേ.
മരണത്തില്‍ നിന്നെക്കുറിച്ചു ഓര്‍മ്മയില്ലല്ലോ; പാതാളത്തില്‍ ആര്‍ നിനക്കു സ്തോത്രം ചെയ്യും?
എന്റെ ഞരക്കംകൊണ്ടു ഞാന്‍ തകര്‍ന്നിരിക്കുന്നു; രാത്രിമുഴുവനും എന്റെ കിടക്കയെ ഒഴുക്കുന്നു; കണ്ണുനീര്‍കൊണ്ടു ഞാന്‍ എന്റെ കട്ടിലിനെ നനെക്കുന്നു.
ദുഃഖംകൊണ്ടു എന്റെ കണ്ണു കുഴിഞ്ഞിരിക്കുന്നു; എന്റെ സകലവൈരികളും ഹേതുവായി ക്ഷീണിച്ചുമിരിക്കുന്നു.
നീതികേടു പ്രവര്‍ത്തിക്കുന്ന ഏവരുമേ എന്നെ വിട്ടുപോകുവിന്‍ ; യഹോവ എന്റെ കരച്ചലിന്റെ ശബ്ദം കേട്ടിരിക്കുന്നു.
യഹോവ എന്റെ അപേക്ഷ കേട്ടിരിക്കുന്നു; യഹോവ എന്റെ പ്രാര്‍ത്ഥന കൈക്കൊള്ളും.
എന്റെ ശത്രുക്കള്‍ എല്ലാവരും ലജ്ജിച്ചു ഭ്രമിക്കും; അവര്‍ പിന്തിരിഞ്ഞു പെട്ടെന്നു നാണിച്ചു പോകും.

7

എന്റെ ദൈവമായ യഹോവേ, നിന്നെ ഞാന്‍ ശരണം പ്രാപിക്കുന്നു; എന്നെ വേട്ടയാടുന്ന എല്ലാവരുടെയും കയ്യില്‍ നിന്നു എന്നെ രക്ഷിച്ചു വിടുവിക്കേണമേ.
അവന്‍ സിംഹം എന്നപോലെ എന്നെ കീറിക്കളയരുതേ; വിടുവിപ്പാന്‍ ആരുമില്ലാതിരിക്കുമ്പോള്‍ എന്നെ ചീന്തിക്കളയരുതേ.
എന്റെ ദൈവമായ യഹോവേ, ഞാന്‍ ഇതു ചെയ്തിട്ടുണ്ടെങ്കില്‍, എന്റെ പക്കല്‍ നീതികേടുണ്ടെങ്കില്‍,
എനിക്കു ബന്ധുവായിരുന്നവനോടു ഞാന്‍ ദോഷം ചെയ്തിട്ടുണ്ടെങ്കില്‍, - ഹേതുകൂടാതെ എനിക്കു വൈരിയായിരുന്നവനെ ഞാന്‍ വിടുവിച്ചുവല്ലോ -
ശത്രു എന്റെ പ്രാണനെ പിന്തുടര്‍ന്നു പിടിക്കട്ടെ; അവന്‍ എന്റെ ജീവനെ നിലത്തിട്ടു ചവിട്ടട്ടെ; എന്റെ മാനത്തെ പൂഴിയില്‍ തള്ളിയിടട്ടെ. സേലാ.
യഹോവേ, കോപത്തോടെ എഴുന്നേല്‍ക്കേണമേ; എന്റെ വൈരികളുടെ ക്രോധത്തോടു എതിര്‍ത്തുനില്‍ക്കേണമേ; എനിക്കു വേണ്ടി ഉണരേണമേ; നീ ന്യായവിധി കല്പിച്ചുവല്ലോ.
ജാതികളുടെ സംഘം നിന്നെ ചുറ്റിനില്‍ക്കട്ടെ; നീ അവര്‍ക്കും മീതെ കൂടി ഉയരത്തിലേക്കു മടങ്ങേണമേ.
യഹോവ ജാതികളെ ന്യായംവിധിക്കുന്നു; യഹോവേ, എന്റെ നീതിക്കും പരമാര്‍ത്ഥതെക്കും തക്കവണ്ണം എന്നെ വിധിക്കേണമേ;
ദുഷ്ടന്റെ ദുഷ്ടത തീര്‍ന്നുപോകട്ടെ; നീതിമാനെ നീ ഉറപ്പിക്കേണമേ. നീതിമാനായ ദൈവം ഹൃദയങ്ങളെയും അന്തരിന്ദ്രിയങ്ങളെയും ശോധനചെയ്യുന്നുവല്ലോ.
എന്റെ പരിച ദൈവത്തിന്റെ പക്കല്‍ ഉണ്ടു; അവന്‍ ഹൃദയപരമാര്‍ത്ഥികളെ രക്ഷിക്കുന്നു.
ദൈവം നീതിയുള്ള ന്യായാധിപതിയാകുന്നു; ദൈവം ദിവസംപ്രതി കോപിക്കുന്നു.
മനം തിരിയുന്നില്ലെങ്കില്‍ അവന്‍ തന്റെ വാളിന്നു മൂര്‍ച്ചകൂട്ടും; അവന്‍ തന്റെ വില്ലു കുലെച്ചു ഒരുക്കിയിരിക്കുന്നു.
അവന്‍ മരണാസ്ത്രങ്ങളെ അവന്റെ നേരെ തൊടുത്തു. തന്റെ ശരങ്ങളെ തീയമ്പുകളാക്കി തീര്‍ത്തിരിക്കുന്നു.
ഇതാ, അവന്നു നീതികേടിനെ നോവു കിട്ടുന്നു; അവന്‍ കഷ്ടത്തെ ഗര്‍ഭം ധരിച്ചു വഞ്ചനയെ പ്രസവിക്കുന്നു.
അവന്‍ ഒരു കുഴി കുഴിച്ചുണ്ടാക്കി, കുഴിച്ച കുഴിയില്‍ താന്‍ തന്നേ വീണു.
അവന്റെ വേണ്ടാതനം അവന്റെ തലയിലേക്കു തിരിയും; അവന്റെ ബലാല്‍ക്കാരം അവന്റെ നെറുകയില്‍ തന്നേ വീഴും.
ഞാന്‍ യഹോവയെ അവന്റെ നീതിക്കു തക്കവണ്ണം സ്തുതിക്കും; അത്യുന്നതനായ യഹോവയുടെ നാമത്തിന്നു സ്തോത്രം പാടും.

8

ഞങ്ങളുടെ കര്‍ത്താവായ യഹോവേ, നിന്റെ നാമം ഭൂമിയിലൊക്കെയും എത്ര ശ്രേഷ്ഠമായിരിക്കുന്നു! നീ ആകാശത്തില്‍ നിന്റെ തേജസ്സു വെച്ചിരിക്കുന്നു.
നിന്റെ വൈരികള്‍നിമിത്തം, ശത്രുവിനെയും പകയനെയും മിണ്ടാതാക്കുവാന്‍ തന്നേ, നീ ശിശുക്കളുടെയും മുലകുടിക്കുന്നവരുടെയും വായില്‍നിന്നു ബലം നിയമിച്ചിരിക്കുന്നു.
നിന്റെ വിരലുകളുടെ പണിയായ ആകാശത്തെയും നീ ഉണ്ടാക്കിയ ചന്ദ്രനെയും നക്ഷത്രങ്ങളെയും നോക്കുമ്പോള്‍,
മര്‍ത്യനെ നീ ഓര്‍ക്കേണ്ടതിന്നു അവന്‍ എന്തു? മനുഷ്യപുത്രനെ സന്ദര്‍ശിക്കേണ്ടതിന്നു അവന്‍ എന്തുമാത്രം?
നീ അവനെ ദൈവത്തെക്കാള്‍ അല്പം മാത്രം താഴ്ത്തി, തേജസ്സും ബഹുമാനവും അവനെ അണിയിച്ചിരിക്കുന്നു.
നിന്റെ കൈകളുടെ പ്രവൃത്തികള്‍ക്കു നീ അവനെ അധിപതിയാക്കി, സകലത്തെയും അവന്റെ കാല്‍കീഴെയാക്കിയിരിക്കുന്നു;
ആടുകളെയും കാളകളെയും എല്ലാം കാട്ടിലെ മൃഗങ്ങളെയൊക്കെയും
ആകാശത്തിലെ പക്ഷികളെയും സമുദ്രത്തിലെ മത്സ്യങ്ങളെയും സമുദ്രമാര്‍ഗ്ഗങ്ങളില്‍ സഞ്ചരിക്കുന്ന സകലത്തെയും തന്നേ.
ഞങ്ങളുടെ കര്‍ത്താവായ യഹോവേ, നിന്റെ നാമം ഭൂമിയിലൊക്കെയും എത്ര ശ്രേഷ്ഠമായിരിക്കുന്നു!

9

ഞാന്‍ പൂര്‍ണ്ണഹൃദയത്തോടെ യഹോവയെ സ്തുതിക്കും; നിന്റെ അത്ഭുതങ്ങളെ ഒക്കെയും ഞാന്‍ വര്‍ണ്ണിക്കും.
ഞാന്‍ നിന്നില്‍ സന്തോഷിച്ചുല്ലസിക്കും; അത്യുന്നതനായുള്ളോവേ, ഞാന്‍ നിന്റെ നാമത്തെ കീര്‍ത്തിക്കും.
എന്റെ ശത്രുക്കള്‍ പിന്‍ വാങ്ങുകയില്‍ ഇടറിവീണു, നിന്റെ സന്നിധിയില്‍ നശിച്ചുപോകും.
നീ എന്റെ കാര്യവും വ്യവഹാരവും നടത്തിയിരിക്കുന്നു; നീ നീതിയോടെ വിധിച്ചുകൊണ്ടു സിംഹാസനത്തില്‍ ഇരിക്കുന്നു;
നീ ജാതികളെ ശാസിച്ചു ദുഷ്ടനെ നശിപ്പിച്ചു; അവരുടെ നാമത്തെ നീ സദാകാലത്തേക്കും മായിച്ചുകളഞ്ഞു.
ശത്രുക്കള്‍ മുടിഞ്ഞു സദാകാലത്തേക്കും നശിച്ചിരിക്കുന്നു; അവരുടെ പട്ടണങ്ങളെയും നീ മറിച്ചുകളഞ്ഞിരിക്കുന്നു; അവയുടെ ഓര്‍മ്മകൂടെ ഇല്ലാതെയായിരിക്കുന്നു.
എന്നാല്‍ യഹോവ എന്നേക്കും വാഴുന്നു; ന്യായവിധിക്കു അവന്‍ സിംഹാസനം ഒരുക്കിയിരിക്കുന്നു.
അവന്‍ ലോകത്തെ നീതിയോടെ വിധിക്കും; ജാതികള്‍ക്കു നേരോടെ ന്യായപാലനം ചെയ്യും.
യഹോവ പീഡിതന്നു ഒരു അഭയസ്ഥാനം; കഷ്ടകാലത്തു ഒരഭയസ്ഥാനം തന്നേ.
നിന്റെ നാമത്തെ അറിയുന്നവര്‍ നിങ്കല്‍ ആശ്രയിക്കും; യഹോവേ, നിന്നെ അന്വേഷിക്കുന്നവരെ നീ ഉപേക്ഷിക്കുന്നില്ലല്ലോ.
സീയോനില്‍ വസിക്കുന്ന യഹോവേക്കു സ്തോത്രം പാടുവിന്‍ ; അവന്റെ പ്രവൃത്തികളെ ജാതികളുടെ ഇടയില്‍ ഘോഷിപ്പിന്‍ .
രക്തപാതകത്തിന്നു പ്രതികാരം ചെയ്യുന്നവന്‍ അവരെ ഓര്‍ക്കുന്നു; എളിയവരുടെ നിലവിളിയെ അവന്‍ മറക്കുന്നതുമില്ല.
യഹോവേ, എന്നോടു കരുണയുണ്ടാകേണമേ; മരണവാതിലുകളില്‍നിന്നു എന്നെ ഉദ്ധരിക്കുന്നവനേ, എന്നെ പകെക്കുന്നവരാല്‍ എനിക്കു നേരിടുന്ന കഷ്ടം നോക്കേണമേ.
ഞാന്‍ സീയോന്‍പുത്രിയുടെ പടിവാതിലുകളില്‍ നിന്റെ സ്തുതിയെ ഒക്കെയും പ്രസ്താവിച്ചു നിന്റെ രക്ഷയില്‍ സന്തോഷിക്കേണ്ടതിന്നു തന്നേ.
ജാതികള്‍ തങ്ങള്‍ ഉണ്ടാക്കിയ കുഴിയില്‍ താണു പോയി; അവര്‍ ഒളിച്ചുവെച്ച വലയില്‍ അവരുടെ കാല്‍ തന്നേ അകപ്പെട്ടിരിക്കുന്നു.
യഹോവ തന്നെത്താന്‍ വെളിപ്പെടുത്തി ന്യായവിധി നടത്തിയിരിക്കുന്നു; ദുഷ്ടന്‍ സ്വന്തകൈകളുടെ പ്രവൃത്തിയില്‍ കുടുങ്ങിയിരിക്കുന്നു. തന്ത്രിനാദം. സേലാ.
ദുഷ്ടന്മാരും ദൈവത്തെ മറക്കുന്ന സകലജാതികളും പാതാളത്തിലേക്കു തിരിയും.
ദരിദ്രനെ എന്നേക്കും മറന്നു പോകയില്ല; സാധുക്കളുടെ പ്രത്യാശെക്കു എന്നും ഭംഗം വരികയുമില്ല.
യഹോവേ, എഴുന്നേല്‍ക്കേണമേ, മര്‍ത്യന്‍ പ്രബലനാകരുതേ; ജാതികള്‍ നിന്റെ സന്നിധിയില്‍ വിധിക്കപ്പെടുമാറാകട്ടെ.
യഹോവേ, തങ്ങള്‍ മര്‍ത്യരത്രേ എന്നു ജാതികള്‍ അറിയേണ്ടതിന്നു അവര്‍ക്കും ഭയം വരുത്തേണമേ. സേലാ.

10

യഹോവേ, നീ ദൂരത്തു നില്‍ക്കുന്നതെന്തു? കഷ്ടകാലത്തു നീ മറഞ്ഞുകളയുന്നതുമെന്തു?
ദുഷ്ടന്റെ അഹങ്കാരത്താല്‍ എളിയവന്‍ തപിക്കുന്നു; അവര്‍ നിരൂപിച്ച ഉപായങ്ങളില്‍ അവര്‍ തന്നേ പിടിപെടട്ടെ.
ദുഷ്ടന്‍ തന്റെ മനോരഥത്തില്‍ പ്രശംസിക്കുന്നു; ദുരാഗ്രഹി യഹോവയെ ത്യജിച്ചു നിന്ദിക്കുന്നു.
ദുഷ്ടന്‍ ഉന്നതഭാവത്തോടെഅവന്‍ ചോദിക്കയില്ല എന്നു പറയുന്നു; ദൈവം ഇല്ല എന്നാകുന്നു അവന്റെ നിരൂപണം ഒക്കെയും.
അവന്റെ വഴികള്‍ എല്ലായ്പോഴും സഫലമാകുന്നു; നിന്റെ ന്യായവിധികള്‍ അവന്‍ കാണാതവണ്ണം ഉയരമുള്ളവ; തന്റെ സകലശത്രുക്കളോടും അവന്‍ ചീറുന്നു.
ഞാന്‍ കുലുങ്ങുകയില്ല, ഒരുനാളും അനര്‍ത്ഥത്തില്‍ വീഴുകയുമില്ല എന്നു അവന്‍ തന്റെ ഹൃദയത്തില്‍ പറയുന്നു.
അവന്റെ വായില്‍ ശാപവും വ്യാജവും സാഹസവും നിറഞ്ഞിരിക്കുന്നു; അവന്റെ നാവിന്‍ കീഴില്‍ ദോഷവും അതിക്രമവും ഇരിക്കുന്നു.
അവന്‍ ഗ്രാമങ്ങളുടെ ഒളിവുകളില്‍ പതിയിരിക്കുന്നു; മറവിടങ്ങളില്‍വെച്ചു അവന്‍ കുറ്റമില്ലാത്തവനെ കൊല്ലുന്നു; അവന്‍ രഹസ്യമായി അഗതിയുടെമേല്‍ കണ്ണു വെച്ചിരിക്കുന്നു.
സിംഹം മുറ്റുകാട്ടില്‍ എന്നപോലെ അവന്‍ മറവിടത്തില്‍ പതുങ്ങുന്നു; എളിയവനെ പിടിപ്പാന്‍ അവന്‍ പതിയിരിക്കുന്നു; എളിയവനെ തന്റെ വലയില്‍ ചാടിച്ചു പിടിക്കുന്നു.
അവന്‍ കുനിഞ്ഞു പതുങ്ങിക്കിടക്കുന്നു; അഗതികള്‍ അവന്റെ ബലത്താല്‍ വീണു പോകുന്നു.
ദൈവം മറന്നിരിക്കുന്നു, അവന്‍ തന്റെ മുഖം മറെച്ചിരിക്കുന്നു; അവന്‍ ഒരുനാളും കാണുകയില്ല എന്നു അവന്‍ ഹൃദയത്തില്‍ പറയുന്നു.
യഹോവേ, എഴുന്നേല്‍ക്കേണമേ, ദൈവമേ, തൃക്കൈ ഉയര്‍ത്തേണമേ; എളിയവരെ മറക്കരുതേ.
ദുഷ്ടന്‍ ദൈവത്തെ നിന്ദിക്കുന്നതും നീ ചോദിക്കയില്ല എന്നു തന്റെ ഉള്ളില്‍ പറയുന്നതും എന്തിന്നു?
നീ അതു കണ്ടിരിക്കുന്നു, തൃക്കൈകൊണ്ടു പകരം ചെയ്‍വാന്‍ ദോഷത്തെയും പകയെയും നീ നോക്കിക്കണ്ടിരിക്കുന്നു; അഗതി തന്നെത്താന്‍ നിങ്കല്‍ ഏല്പിക്കുന്നു; അനാഥന്നു നീ സഹായി ആകുന്നു.
ദുഷ്ടന്റെ ഭുജത്തെ നീ ഒടിക്കേണമേ; ദോഷിയുടെ ദുഷ്ടത ഇല്ലാതെയാകുവോളം അതിന്നു പ്രതികാരം ചെയ്യേണമേ.
യഹോവ എന്നെന്നേക്കും രാജാവാകുന്നു; ജാതികള്‍ അവന്റെ ദേശത്തുനിന്നു നശിച്ചു പോയിരിക്കുന്നു.
ഭൂമിയില്‍നിന്നുള്ള മര്‍ത്യന്‍ ഇനി ഭയപ്പെടുത്താതിരിപ്പാന്‍ നീ അനാഥന്നും പീഡിതന്നും ന്യായപാലനം ചെയ്യേണ്ടതിന്നു
യഹോവേ, നീ സാധുക്കളുടെ അപേക്ഷ കേട്ടിരിക്കുന്നു; അവരുടെ ഹൃദയത്തെ നീ ഉറപ്പിക്കയും നിന്റെ ചെവി ചായിച്ചു കേള്‍ക്കയും ചെയ്യുന്നു.

11

ഞാന്‍ യഹോവയെ ശരണമാക്കിയിരിക്കുന്നു; പക്ഷികളേ, നിങ്ങളുടെ പര്‍വ്വതത്തിലേക്കു പറന്നുപോകുവിന്‍ എന്നു നിങ്ങള്‍ എന്നോടു പറയുന്നതു എങ്ങനെ?
ഇതാ, ദുഷ്ടന്മാര്‍ ഹൃദയപരമാര്‍ത്ഥികളെ ഇരുട്ടത്തു എയ്യേണ്ടതിന്നു വില്ലു കുലെച്ചു അസ്ത്രം ഞാണിന്മേല്‍ തൊടുക്കുന്നു.
അടിസ്ഥാനങ്ങള്‍ മറിഞ്ഞുപോയാല്‍ നീതിമാന്‍ എന്തുചെയ്യും?
യഹോവ തന്റെ വിശുദ്ധമന്ദിരത്തില്‍ ഉണ്ടു; യഹോവയുടെ സിംഹാസനം സ്വര്‍ഗ്ഗത്തില്‍ ആകുന്നു; അവന്റെ കണ്ണുകള്‍ ദര്‍ശിക്കുന്നു; അവന്റെ കണ്പോളകള്‍ മനുഷ്യപുത്രന്മാരെ ശോധന ചെയ്യുന്നു.
യഹോവ നീതിമാനെ ശോധന ചെയ്യുന്നു; ദുഷ്ടനെയും സാഹസപ്രിയനെയും അവന്റെ ഉള്ളം വെറുക്കുന്നു.
ദുഷ്ടന്മാരുടെമേല്‍ അവന്‍ കണികളെ വര്‍ഷിപ്പിക്കും; തീയും ഗന്ധകവും ഉഷ്ണക്കാറ്റും അവരുടെ പാനപാത്രത്തിലെ ഔഹരിയായിരിക്കും.
യഹോവ നീതിമാന്‍ ; അവന്‍ നീതിയെ ഇഷ്ടപ്പെടുന്നു; നേരുള്ളവര്‍ അവന്റെ മുഖം കാണും.

12

യഹോവേ, രക്ഷിക്കേണമേ; ഭക്തന്മാര്‍ ഇല്ലാതെപോകുന്നു; വിശ്വസ്തന്മാര്‍ മനുഷ്യപുത്രന്മാരില്‍ കുറഞ്ഞിരിക്കുന്നു;
ഔരോരുത്തന്‍ താന്താന്റെ കൂട്ടുകാരനോടു വ്യാജം സംസാരിക്കുന്നു; കപടമുള്ള അധരത്തോടും ഇരുമനസ്സോടും കൂടെ അവര്‍ സംസാരിക്കുന്നു.
കപടമുള്ള അധരങ്ങളെ ഒക്കെയും വമ്പു പറയുന്ന നാവിനെയും യഹോവ ഛേദിച്ചുകളയും.
ഞങ്ങളുടെ നാവുകൊണ്ടു ഞങ്ങള്‍ ജയിക്കും; ഞങ്ങളുടെ അധരങ്ങള്‍ ഞങ്ങള്‍ക്കു തുണ; ഞങ്ങള്‍ക്കു യജമാനന്‍ ആര്‍ എന്നു അവര്‍ പറയുന്നു.
എളിയവരുടെ പീഡയും ദരിദ്രന്മാരുടെ ദീര്‍ഘ ശ്വാസവുംനിമിത്തം ഇപ്പോള്‍ ഞാന്‍ എഴുന്നേലക്കും; രക്ഷെക്കായി കാംക്ഷിക്കുന്നവനെ ഞാന്‍ അതിലാക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു.
യഹോവയുടെ വചനങ്ങള്‍ നിര്‍മ്മല വചനങ്ങള്‍ ആകുന്നു; നിലത്തു ഉലയില്‍ ഉരുക്കി ഏഴുപ്രാവശ്യം ശുദ്ധിചെയ്ത വെള്ളിപോലെ തന്നേ.
യഹോവേ, നീ അവരെ കാത്തുകൊള്ളും; ഈ തലമുറയില്‍നിന്നു നീ അവരെ എന്നും സൂക്ഷിക്കും. മനുഷ്യപുത്രന്മാരുടെ ഇടയില്‍ വഷളത്വം പ്രബലപ്പെടുമ്പോള്‍ ദുഷ്ടന്മാര്‍ എല്ലാടവും സഞ്ചരിക്കുന്നു.

13

യഹോവേ, എത്രത്തോളം നീ എന്നെ മറന്നുകൊണ്ടിരിക്കും? നീ എത്രത്തോളം നിന്റെ മുഖത്തെ ഞാന്‍ കാണാതവണ്ണം മറെക്കും?
എത്രത്തോളം ഞാന്‍ എന്റെ ഉള്ളില്‍ വിചാരം പിടിച്ചു എന്റെ ഹൃദയത്തില്‍ ദിവസംപ്രതി ദുഃഖം അനുഭവിക്കേണ്ടിവരും? എത്രത്തോളം എന്റെ ശത്രു എന്റെമേല്‍ ഉയര്‍ന്നിരിക്കും?
എന്റെ ദൈവമായ യഹോവേ, കടാക്ഷിക്കേണമേ; എനിക്കു ഉത്തരം അരുളേണമേ; ഞാന്‍ മരണനിദ്ര പ്രാപിക്കാതിരിപ്പാന്‍ എന്റെ കണ്ണുകളെ പ്രകാശിപ്പിക്കേണമേ.
ഞാന്‍ അവനെ തോല്പിച്ചുകളഞ്ഞു എന്നു എന്റെ ശത്രു പറയരുതേ; ഞാന്‍ ഭ്രമിച്ചുപോകുന്നതിനാല്‍ എന്റെ വൈരികള്‍ ഉല്ലസിക്കയുമരുതേ.
ഞാനോ നിന്റെ കരുണയില്‍ ആശ്രയിക്കുന്നു; എന്റെ ഹൃദയം നിന്റെ രക്ഷയില്‍ ആനന്ദിക്കും.
യഹോവ എനിക്കു നന്മ ചെയ്തിരിക്കകൊണ്ടു ഞാന്‍ അവന്നു പാട്ടു പാടും.

14

ദൈവം ഇല്ല എന്നു മൂഢന്‍ തന്റെ ഹൃദയത്തില്‍ പറയുന്നു; അവര്‍ വഷളന്മാരായി മ്ളേച്ഛത പ്രവര്‍ത്തിക്കുന്നു; നന്മചെയ്യുന്നവന്‍ ആരുമില്ല.
ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാനുണ്ടോ എന്നു കാണ്മാന്‍ യഹോവ സ്വര്‍ഗ്ഗത്തില്‍നിന്നു മനുഷ്യപുത്രന്മാരെ നോക്കുന്നു.
എല്ലാവരും വഴിതെറ്റി ഒരുപോലെ കൊള്ളരുതാത്തവരായിത്തീര്‍ന്നു; നന്മ ചെയ്യുന്നവനില്ല; ഒരുത്തന്‍ പോലുമില്ല.
നീതികേടു പ്രവര്‍ത്തിക്കുന്നവര്‍ ആരും അറിയുന്നില്ലയോ? അപ്പം തിന്നുന്നതുപോലെ അവര്‍ എന്റെ ജനത്തെ തിന്നുകളയുന്നു; യഹോവയോടു അവര്‍ പ്രാര്‍ത്ഥിക്കുന്നില്ല.
അവര്‍ അവിടെ അത്യന്തം ഭയപ്പെട്ടു; യഹോവ നീതിമാന്മാരുടെ തലമുറയില്‍ ഉണ്ടല്ലോ.
നിങ്ങള്‍ ദരിദ്രന്റെ ആലോചനെക്കു ഭംഗം വരുത്തുന്നു; എന്നാല്‍ യഹോവ അവന്റെ സങ്കേതമാകുന്നു.
സീയോനില്‍നിന്നു യിസ്രായേലിന്റെ രക്ഷവന്നെങ്കില്‍! യഹോവ തന്റെ ജനത്തിന്റെ സ്ഥിതി മാറ്റുമ്പോള്‍ യാക്കോബ് സന്തോഷിക്കയും യിസ്രായേല്‍ ആനന്ദിക്കയും ചെയ്യും.

15

യഹോവേ, നിന്റെ കൂടാരത്തില്‍ ആര്‍ പാര്‍ക്കും? നിന്റെ വിശുദ്ധപര്‍വ്വതത്തില്‍ ആര്‍ വസിക്കും?
നിഷ്കളങ്കനായി നടന്നു നീതി പ്രവര്‍ത്തിക്കയും ഹൃദയപൂര്‍വ്വം സത്യം സംസാരിക്കയും ചെയ്യുന്നവന്‍ .
നാവുകൊണ്ടു കരള പറയാതെയും തന്റെ കൂട്ടുകാരനോടു ദോഷം ചെയ്യാതെയും കൂട്ടുകാരന്നു അപമാനം വരുത്താതെയും ഇരിക്കുന്നവന്‍ ;
വഷളനെ നിന്ദ്യനായി എണ്ണുകയും യഹോവാഭക്തന്മാരെ ബഹുമാനിക്കയും ചെയ്യുന്നവന്‍ ; സത്യംചെയ്തിട്ടു ചേതം വന്നാലും മാറാത്തവന്‍ ;
തന്റെ ദ്രവ്യം പലിശെക്കു കൊടുക്കാതെയും കുറ്റുമില്ലാത്തവന്നു വിരോധമായി കൈക്കൂലി വാങ്ങാതെയും ഇരിക്കുന്നവന്‍ ; ഇങ്ങനെ ചെയ്യുന്നവന്‍ ഒരുനാളും കുലുങ്ങിപ്പോകയില്ല.

16

ദൈവമേ, ഞാന്‍ നിന്നെ ശരണം ആക്കിയിരിക്കയാല്‍ എന്നെ കാത്തുകൊള്ളേണമേ,
ഞാന്‍ യഹോവയോടു പറഞ്ഞതുനീ എന്റെ കര്‍ത്താവാകുന്നു; നീ ഒഴികെ എനിക്കു ഒരു നന്മയും ഇല്ല.
ഭൂമിയിലെ വിശുദ്ധന്മാരോ അവര്‍ എനിക്കു പ്രസാദമുള്ള ശ്രേഷ്ഠന്മാര്‍ തന്നേ.
അന്യദേവനെ കൈക്കൊള്ളുന്നവരുടെ വേദനകള്‍ വര്‍ദ്ധിക്കും; അവരുടെ രക്തപാനീയബലികളെ ഞാന്‍ അര്‍പ്പിക്കയില്ല; അവരുടെ നാമങ്ങളെ എന്റെ നാവിന്മേല്‍ എടുക്കയുമില്ല.
എന്റെ അവകാശത്തിന്റെയും പാനപാത്രത്തിന്റെയും പങ്കു യഹോവ ആകുന്നു; നീ എനിക്കുള്ള ഔഹരിയെ പരിപാലിക്കുന്നു.
അളവുനൂല്‍ എനിക്കു മനോഹരദേശത്തു വീണിരിക്കുന്നു; അതേ, എനിക്കു നല്ലോരവകാശം ലഭിച്ചിരിക്കുന്നു.
എനിക്കു ബുദ്ധി ഉപദേശിച്ചുതന്ന യഹോവയെ ഞാന്‍ വാഴ്ത്തും; രാത്രികാലങ്ങളിലും എന്റെ അന്തരംഗം എന്നെ ഉപദേശിക്കുന്നു.
ഞാന്‍ യഹോവയെ എപ്പോഴും എന്റെ മുമ്പില്‍ വെച്ചിരിക്കുന്നു; അവന്‍ എന്റെ വലത്തുഭാഗത്തുള്ളതുകൊണ്ടു ഞാന്‍ കുലുങ്ങിപ്പോകയില്ല.
അതുകൊണ്ടു എന്റെ ഹൃദയം സന്തോഷിച്ചു എന്റെ മനസ്സു ആനന്ദിക്കുന്നു; എന്റെ ജഡവും നിര്‍ഭയമായി വസിക്കും.
നീ എന്റെ പ്രാണനെ പാതാളത്തില്‍ വിടുകയില്ല. നിന്റെ പരിശുദ്ധനെ ദ്രവത്വം കാണ്മാന്‍ സമ്മതിക്കയുമില്ല.
ജീവന്റെ വഴി നീ എനിക്കു കാണിച്ചുതരും; നിന്റെ സന്നിധിയില്‍ സന്തോഷപരിപൂര്‍ണ്ണതയും നിന്റെ വലത്തുഭാഗത്തു എന്നും പ്രമോദങ്ങളും ഉണ്ടു.

17

യഹോവേ, ന്യായത്തെ കേള്‍ക്കേണമേ, എന്റെ നിലവിളിയെ ശ്രദ്ധിക്കേണമേ. കപടമില്ലാത്ത അധരങ്ങളില്‍നിന്നുള്ള എന്റെ പ്രാര്‍ത്ഥനയെ ചെവിക്കൊള്ളേണമേ.
എനിക്കുള്ള വിധി നിന്റെ സന്നിധിയില്‍ നിന്നു പുറപ്പെടട്ടെ; നിന്റെ കണ്ണു നേര്‍ കാണുമാറാകട്ടെ.
നീ എന്റെ ഹൃദയത്തെ ശോധനചെയ്തു രാത്രിയില്‍ എന്നെ സന്ദര്‍ശിച്ചു; നീ എന്നെ പരീക്ഷിച്ചു ദുരുദ്ദേശമൊന്നും കണ്ടെത്തുന്നില്ല; എന്റെ വായ് ലംഘനം ചെയ്കയില്ല എന്നു ഞാന്‍ ഉറെച്ചിരിക്കുന്നു.
മനുഷ്യരുടെ പ്രവൃത്തികളെ കണ്ടിട്ടു ഞാന്‍ നിന്റെ അധരങ്ങളുടെ വചനത്താല്‍ നിഷ്ഠൂരന്റെ പാതകളെ സൂക്ഷിച്ചൊഴിഞ്ഞിരിക്കുന്നു.
എന്റെ നടപ്പു നിന്റെ ചുവടുകളില്‍ തന്നേ ആയിരുന്നു; എന്റെ കാല്‍ വഴുതിയതുമില്ല.
ദൈവമേ, ഞാന്‍ നിന്നോടു അപേക്ഷിച്ചിരിക്കുന്നു; നീ എനിക്കുത്തരമരുളുമല്ലോ; നിന്റെ ചെവി എങ്കലേക്കു ചായിച്ചു എന്റെ അപേക്ഷ കേള്‍ക്കേണമേ.
നിന്നെ ശരണമാക്കുന്നവരെ അവരോടു എതിര്‍ക്കുംന്നവരുടെ കയ്യില്‍നിന്നു നിന്റെ വലങ്കയ്യാല്‍ രക്ഷിക്കുന്നവനായുള്ളോവേ, നിന്റെ അത്ഭുതകാരുണ്യം കാണിക്കേണമേ.
കണ്ണിന്റെ കൃഷ്ണമണിപോലെ എന്നെ കാക്കേണമേ; എന്നെ കൊള്ളയിടുന്ന ദുഷ്ടന്മാരും
എന്നെ ചുറ്റിവളയുന്ന പ്രാണശത്രുക്കളും എന്നെ പിടിക്കാതവണ്ണം നിന്റെ ചിറകിന്റെ നിഴലില്‍ എന്നെ മറെച്ചുകൊള്ളേണമേ.
അവര്‍ തങ്ങളുടെ ഹൃദയത്തെ അടെച്ചിരിക്കുന്നു; വായികൊണ്ടു വമ്പു പറയുന്നു.
അവര്‍ ഇപ്പോള്‍ ഞങ്ങളുടെ കാലടി തുടര്‍ന്നു ഞങ്ങളെ വളഞ്ഞിരിക്കുന്നു; ഞങ്ങളെ നിലത്തു തള്ളിയിടുവാന്‍ ദൃഷ്ടിവെക്കുന്നു.
കടിച്ചുകീറുവാന്‍ കൊതിക്കുന്ന സിംഹംപോലെയും മറവിടങ്ങളില്‍ പതിയിരിക്കുന്ന ബാലസിംഹംപോലെയും തന്നേ.
യഹോവേ, എഴുന്നേറ്റു അവനോടെതിര്‍ത്തു അവനെ തള്ളിയിടേണമേ. യഹോവേ, എന്റെ പ്രാണനെ നിന്റെ വാള്‍കൊണ്ടു ദുഷ്ടന്റെ കയ്യില്‍നിന്നും
തൃക്കൈകൊണ്ടു ലൌകികപുരുഷന്മാരുടെ വശത്തുനിന്നും വിടുവിക്കേണമേ; അവരുടെ ഔഹരി ഈ ആയുസ്സില്‍ അത്രേ; നിന്റെ സമ്പത്തുകൊണ്ടു നീ അവരുടെ വയറു നിറെക്കുന്നു; അവര്‍ക്കും പുത്രസമ്പത്തു ധാരാളം ഉണ്ടു; തങ്ങളുടെ ധനശിഷ്ടം അവര്‍ കുഞ്ഞുങ്ങള്‍ക്കു വെച്ചേക്കുന്നു.
ഞാനോ, നീതിയില്‍ നിന്റെ മുഖത്തെ കാണും; ഞാന്‍ ഉണരുമ്പോള്‍ നിന്റെ രൂപം കണ്ടു തൃപ്തനാകും.

18

എന്റെ ബലമായ യഹോവേ, ഞാന്‍ നിന്നെ സ്നേഹിക്കുന്നു.
യഹോവ എന്റെ ശൈലവും എന്റെ കോട്ടയും എന്റെ രക്ഷകനും എന്റെ ദൈവവും ഞാന്‍ ശരണമാക്കുന്ന എന്റെ പാറയും എന്റെ പരിചയും എന്റെ രക്ഷയായ കൊമ്പും എന്റെ ഗോപുരവും ആകുന്നു.
സ്തൂത്യനായ യഹോവയെ ഞാന്‍ വിളിച്ചപേക്ഷിക്കയും എന്റെ ശത്രുക്കളുടെ കയ്യില്‍നിന്നു രക്ഷപ്രാപിക്കയും ചെയ്യും.
മരണപാശങ്ങള്‍ എന്നെ ചുറ്റി; അഗാധപ്രവാഹങ്ങള്‍ എന്നെ ഭ്രമിപ്പിച്ചു.
പാതാളപാശങ്ങള്‍ എന്നെ വളഞ്ഞു; മരണത്തിന്റെ കണികളും എന്നെ തുടര്‍ന്നു പിടിച്ചു.
എന്റെ കഷ്ടതയില്‍ ഞാന്‍ യഹോവയെ വിളിച്ചപേക്ഷിച്ചു, എന്റെ ദൈവത്തോടു നിലവിളിച്ചു; അവന്‍ തന്റെ മന്ദിരത്തില്‍നിന്നു എന്റെ അപേക്ഷ കേട്ടു; തിരുമുമ്പില്‍ ഞാന്‍ കഴിച്ച പ്രാര്‍ത്ഥന അവന്റെ ചെവിയില്‍ എത്തി.
ഭൂമി ഞെട്ടിവിറെച്ചു; മലകളുടെ അടിസ്ഥാനങ്ങള്‍ ഇളകി; അവന്‍ കോപിക്കയാല്‍ അവകുലുങ്ങിപ്പോയി.
അവന്റെ മൂക്കില്‍നിന്നു പുക പൊങ്ങി; അവന്റെ വായില്‍നിന്നു തീ പുറപ്പെട്ടു ദഹിപ്പിച്ചു. തീക്കനല്‍ അവങ്കല്‍നിന്നു ജ്വലിച്ചു.
അവന്‍ ആകാശം ചായിച്ചിറങ്ങി; കൂരിരുള്‍ അവന്റെ കാല്‍ക്കീഴുണ്ടായിരുന്നു.
അവന്‍ കെരൂബിനെ വാഹനമാക്കി പറന്നു; അവന്‍ കാറ്റിന്റെ ചിറകിന്മേലിരുന്നു പറപ്പിച്ചു.
അവന്‍ അന്ധകാരത്തെ തന്റെ മറവും ജലതമസ്സിനെയും ആകാശമേഘങ്ങളെയും തനിക്കു ചുറ്റും കൂടാരവുമാക്കി.
അവന്റെ മുമ്പിലുള്ള പ്രകാശത്താല്‍ ആലിപ്പഴവും തീക്കനലും അവന്റെ മേഘങ്ങളില്‍കൂടി പൊഴിഞ്ഞു.
യഹോവ ആകാശത്തില്‍ ഇടി മുഴക്കി, അത്യുന്നതന്‍ തന്റെ നാദം കേള്‍പ്പിച്ചു, ആലിപ്പഴവും തീക്കനലും പൊഴിഞ്ഞു.
അവന്‍ അസ്ത്രം എയ്തു അവരെ ചിതറിച്ചു; മിന്നല്‍ അയച്ചു അവരെ തോല്പിച്ചു.
യഹോവേ, നിന്റെ ഭര്‍ത്സനത്താലും നിന്റെ മൂക്കിലെ ശ്വാസത്തിന്റെ ഊത്തിനാലും നീര്‍ത്തോടുകള്‍ കാണായ്‍വന്നു ഭൂതലത്തിന്റെ അടിസ്ഥാനങ്ങള്‍ വെളിപ്പെട്ടു.
അവന്‍ ഉയരത്തില്‍നിന്നു കൈ നീട്ടി എന്നെ പിടിച്ചു, പെരുവെള്ളത്തില്‍നിന്നു എന്നെ വലിച്ചെടുത്തു
ബലമുള്ള ശത്രുവിന്റെ കയ്യില്‍നിന്നും എന്നെ പകെച്ചവരുടെ പക്കല്‍നിന്നും അവന്‍ എന്നെ വിടുവിച്ചു; അവര്‍ എന്നിലും ബലമേറിയവരായിരുന്നു.
എന്റെ അനര്‍ത്ഥദിവസത്തില്‍ അവര്‍ എന്നെ ആക്രമിച്ചു; എന്നാല്‍ യഹോവ എനിക്കു തുണയായിരുന്നു.
അവന്‍ എന്നെ വിശാലതയിലേക്കു കൊണ്ടുവന്നു; എന്നില്‍ പ്രസാദിച്ചിരുന്നതുകൊണ്ടു എന്നെ വിടുവിച്ചു.
യഹോവ എന്റെ നീതിക്കു തക്കവണ്ണം എനിക്കു പ്രതിഫലം നല്കി; എന്റെ കൈകളുടെ വെടിപ്പിന്നൊത്തവണ്ണം എനിക്കു പകരം തന്നു.
ഞാന്‍ യഹോവയുടെ വഴികളെ പ്രമാണിച്ചു; എന്റെ ദൈവത്തോടു ദ്രോഹം ചെയ്തതുമില്ല.
അവന്റെ വിധികള്‍ ഒക്കെയും എന്റെ മുമ്പില്‍ ഉണ്ടു; അവന്റെ ചട്ടങ്ങളെ ഞാന്‍ വിട്ടുനടന്നിട്ടുമില്ല.
ഞാന്‍ അവന്റെ മുമ്പാകെ നിഷ്കളങ്കനായിരുന്നു; അകൃത്യം ചെയ്യാതെ എന്നെത്തന്നേ കാത്തു.
യഹോവ എന്റെ നീതിപ്രകാരവും അവന്റെ കാഴ്ചയില്‍ എന്റെ കൈകള്‍ക്കുള്ള വെടിപ്പിന്‍ പ്രകാരവും എനിക്കു പകരം നല്കി.
ദയാലുവോടു നീ ദയാലു ആകുന്നു; നഷ്കളങ്കനോടു നീ നിഷ്കളങ്കന്‍ ;
നിര്‍മ്മലനോടു നീ നിര്‍മ്മലനാകുന്നു; വക്രനോടു നീ വക്രത കാണിക്കുന്നു.
എളിയജനത്തെ നീ രക്ഷിക്കും; നിഗളിച്ചു നടക്കുന്നവരെ നീ താഴ്ത്തും.
നീ എന്റെ ദീപത്തെ കത്തിക്കും; എന്റെ ദൈവമായ യഹോവ എന്റെ അന്ധകാരത്തെ പ്രകാശമാക്കും.
നിന്നാല്‍ ഞാന്‍ പടക്കൂട്ടത്തിന്റെ നേരെ പാഞ്ഞുചെല്ലും; എന്റെ ദൈവത്താല്‍ ഞാന്‍ മതില്‍ ചാടിക്കടക്കും.
ദൈവത്തിന്റെ വഴി തികവുള്ളതു; യഹോവയുടെ വചനം ഊതിക്കഴിച്ചതു; തന്നെ ശരണമാക്കുന്ന ഏവര്‍ക്കും അവന്‍ പരിചയാകുന്നു.
യഹോവയല്ലാതെ ദൈവം ആരുള്ളു? നമ്മുടെ ദൈവം ഒഴികെ പാറയാരുള്ളു?
എന്നെ ശക്തികൊണ്ടു അരമുറുക്കുകയും എന്റെ വഴി കുറവുതീര്‍ക്കുംകയും ചെയ്യുന്ന ദൈവം തന്നേ.
അവന്‍ എന്റെ കാലുകളെ മാന്‍ പേടക്കാലക്കു തുല്യമാക്കി, എന്റെ ഗിരികളില്‍ എന്നെ നിലക്കുമാറാക്കുന്നു.
അവന്‍ എന്റെ കൈകള്‍ക്കു യുദ്ധാഭ്യാസം വരുത്തുന്നു; എന്റെ ഭുജങ്ങള്‍ താമ്രചാപം കുലെക്കുന്നു.
നിന്റെ രക്ഷ എന്ന പരിചയെ നീ എനിക്കു തന്നിരിക്കുന്നു; നിന്റെ വലങ്കൈ എന്നെ താങ്ങി നിന്റെ സൌമ്യത എന്നെ വലിയവനാക്കിയിരിക്കുന്നു.
ഞാന്‍ കാലടി വെക്കേണ്ടതിന്നു നീ വിശാലതവരുത്തി; എന്റെ നരിയാണികള്‍ വഴുതിപ്പോയതുമില്ല.
ഞാന്‍ എന്റെ ശത്രുക്കളെ പിന്തുടര്‍ന്നു പിടിച്ചു; അവരെ മുടിക്കുവോളം ഞാന്‍ പിന്തിരിഞ്ഞില്ല.
അവര്‍ക്കും എഴുന്നേറ്റുകൂടാതവണ്ണം ഞാന്‍ അവരെ തകര്‍ത്തു; അവര്‍ എന്റെ കാല്‍കീഴില്‍ വീണിരിക്കുന്നു.
യുദ്ധത്തിന്നായി നീ എന്റെ അരെക്കു ശക്തി കെട്ടിയിരിക്കുന്നു; എന്നോടു എതിര്‍ത്തവരെ എനിക്കു കീഴടക്കിയിരിക്കുന്നു.
എന്നെ പകെക്കുന്നവരെ ഞാന്‍ സംഹരിക്കേണ്ടതിന്നു നീ എന്റെ ശത്രുക്കളെ എനിക്കു പുറംകാട്ടുമാറാക്കി.
അവര്‍ നിലവിളിച്ചു; രക്ഷിപ്പാന്‍ ആരുമുണ്ടായിരുന്നില്ല; യഹോവയോടു നിലവിളിച്ചു; അവന്‍ ഉത്തരമരുളിയതുമില്ല.
ഞാന്‍ അവരെ കാറ്റത്തെ പൊടിപോലെ പൊടിച്ചു; വീഥികളിലെ ചെളിയെപ്പോലെ ഞാന്‍ അവരെ കോരിക്കളഞ്ഞു.
ജനത്തിന്റെ കലഹങ്ങളില്‍നിന്നു നീ എന്നെ വിടുവിച്ചു; ജാതികള്‍ക്കു എന്നെ തലവനാക്കിയിരിക്കുന്നു; ഞാന്‍ അറിയാത്ത ജനം എന്നെ സേവിക്കുന്നു.
അവര്‍ കേള്‍ക്കുമ്പോള്‍ തന്നേ എന്നെ അനുസരിക്കും; അന്യജാതിക്കാര്‍ എന്നോടു അനുസരണഭാവം കാണിക്കും.
അന്യജാതിക്കാര്‍ ക്ഷയിച്ചുപോകുന്നു; തങ്ങളുടെ ദുര്‍ഗ്ഗങ്ങളില്‍നിന്നു അവര്‍ വിറെച്ചും കൊണ്ടു വരുന്നു.
യഹോവ ജീവിക്കുന്നു; എന്റെ പാറ വാഴ്ത്തപ്പെട്ടവന്‍ ; എന്റെ രക്ഷയുടെ ദൈവം ഉന്നതന്‍ തന്നേ.
ദൈവം എനിക്കു വേണ്ടി പ്രതികാരം ചെയ്കയും ജാതികളെ എനിക്കു കീഴാക്കുകയും ചെയ്യുന്നു.
അവന്‍ ശത്രുവശത്തുനിന്നു എന്നെ വിടുവിക്കുന്നു; എന്നോടു എതിര്‍ക്കുംന്നവര്‍ക്കും മീതെ നീ എന്നെ ഉയര്‍ത്തുന്നു; സാഹസക്കാരന്റെ കയ്യില്‍ നിന്നു നീ എന്നെ വിടുവിക്കുന്നു.
അതുകൊണ്ടു യഹോവേ, ഞാന്‍ ജാതികളുടെ മദ്ധ്യേ നിനക്കു സ്തോത്രം ചെയ്യും; നിന്റെ നാമത്തെ ഞാന്‍ കീര്‍ത്തിക്കും.
അവന്‍ തന്റെ രാജാവിന്നു മഹാരക്ഷ നലകുന്നു; തന്റെ അഭിഷിക്തന്നു ദയ കാണിക്കുന്നു; ദാവീദിന്നും അവന്റെ സന്തതിക്കും എന്നേക്കും തന്നേ.

19

ആകാശം ദൈവത്തിന്റെ മഹത്വത്തെ വര്‍ണ്ണിക്കുന്നു; ആകാശവിതാനം അവന്റെ കൈവേലയെ പ്രസിദ്ധമാക്കുന്നു.
പകല്‍ പകലിന്നു വാക്കു പൊഴിക്കുന്നു; രാത്രി രാത്രിക്കു അറിവു കൊടുക്കുന്നു.
ഭാഷണമില്ല, വാക്കുകളില്ല, ശബ്ദം കേള്‍പ്പാനുമില്ല.
ഭൂമിയില്‍ എല്ലാടവും അതിന്റെ അളവുനൂലും ഭൂതലത്തിന്റെ അറ്റത്തോളം അതിന്റെ വചനങ്ങളും ചെല്ലുന്നു; അവിടെ അവന്‍ സൂര്യന്നു ഒരു കൂടാരം അടിച്ചിരിക്കുന്നു.
അതു മണവറയില്‍നിന്നു പുറപ്പെടുന്ന മണവാളന്നു തുല്യം; വീരനെപ്പോലെ തന്റെ ഔട്ടം ഔടുവാന്‍ സന്തോഷിക്കുന്നു.
ആകാശത്തിന്റെ അറ്റത്തുനിന്നു അതിന്റെ ഉദയവും അറുതിവരെ അതിന്റെ അയനവും ആകുന്നു; അതിന്റെ ഉഷ്ണം ഏല്‍ക്കാതെ മറഞ്ഞിരിക്കുന്നതു ഒന്നുമില്ല.
യഹോവയുടെ ന്യായപ്രമാണം തികവുള്ളതു; അതു പ്രാണനെ തണുപ്പിക്കുന്നു. യഹോവയുടെ സാക്ഷ്യം വിശ്വാസ്യമാകുന്നു; അതു അല്പബുദ്ധിയെ ജ്ഞാനിയാക്കുന്നു.
യഹോവയുടെ ആജ്ഞകള്‍ നേരുള്ളവ; അവ ഹൃദയത്തെ സന്തോഷിപ്പിക്കുന്നു; യഹോവയുടെ കല്പന നിര്‍മ്മലമായതു; അതു കണ്ണുകളെ പ്രകാശിപ്പിക്കുന്നു.
യഹോവാഭക്തി നിര്‍മ്മലമായതു; അതു എന്നേക്കും നിലനിലക്കുന്നു; യഹോവയുടെ വിധികള്‍ സത്യമായവ; അവ ഒട്ടൊഴിയാതെ നീതിയുള്ളവയാകുന്നു.
അവ പൊന്നിലും വളരെ തങ്കത്തിലും ആഗ്രഹിക്കത്തക്കവ; തേനിലും തേങ്കട്ടയിലും മധുരമുള്ളവ.
അടിയനും അവയാല്‍ പ്രബോധനം ലഭിക്കുന്നു; അവയെ പ്രമാണിക്കുന്നതിനാല്‍ വളരെ പ്രതിഫലം ഉണ്ടു.
തന്റെ തെറ്റുകളെ ഗ്രഹിക്കുന്നവന്‍ ആര്‍? മറഞ്ഞിരിക്കുന്ന തെറ്റുകളെ പോക്കി എന്നെ മോചിക്കേണമേ.
സ്വമേധാപാപങ്ങളെ അകറ്റി അടിയനെ കാക്കേണമേ; അവ എന്റെമേല്‍ വാഴരുതേ; എന്നാല്‍ ഞാന്‍ നിഷ്കളങ്കനും മഹാപാതകരഹിതനും ആയിരിക്കും.
എന്റെ പാറയും എന്റെ വീണ്ടെടുപ്പുകാരനുമായ യഹോവേ, എന്റെ വായിലെ വാക്കുകളും എന്റെ ഹൃദയത്തിലെ ധ്യാനവും നിനക്കു പ്രസാദമായിരിക്കുമാറാകട്ടെ.

20

യഹോവ കഷ്ടകാലത്തില്‍ നിനക്കു ഉത്തരമരുളുമാറാകട്ടെ; യാക്കോബിന്‍ ദൈവത്തിന്റെ നാമം നിന്നെ ഉയര്‍ത്തുമാറാകട്ടെ.
അവന്‍ വിശുദ്ധമന്ദിരത്തില്‍നിന്നു നിനക്കു സഹായം അയക്കുമാറാകട്ടെ. സീയോനില്‍നിന്നു നിന്നെ താങ്ങുമാറാകട്ടെ.
നിന്റെ വഴിപാടുകളെ ഒക്കെയും അവന്‍ ഔര്‍ക്കട്ടെ; നിന്റെ ഹോമയാഗം കൈക്കൊള്ളുമാറാകട്ടെ. സേലാ.
നിന്റെ ഹൃദയത്തിലെ ആഗ്രഹം അവന്‍ നിനക്കു നല്കട്ടെ; നിന്റെ താല്പര്യമൊക്കെയും നിവര്‍ത്തിക്കട്ടെ.
ഞങ്ങള്‍ നിന്റെ ജയത്തില്‍ ഘോഷിച്ചുല്ലസിക്കും; ഞങ്ങളുടെ ദൈവത്തിന്റെ നാമത്തില്‍ കൊടി ഉയര്‍ത്തും; യഹോവ നിന്റെ അപേക്ഷകളൊക്കെയും നിവര്‍ത്തിക്കുമാറാകട്ടെ.
യഹോവ തന്റെ അഭിഷിക്തനെ രക്ഷിക്കുന്നു എന്നു ഞാന്‍ ഇപ്പോള്‍ അറിയുന്നു; അവന്‍ തന്റെ വിശുദ്ധസ്വര്‍ഗ്ഗത്തില്‍നിന്നു തന്റെ വലങ്കയ്യുടെ രക്ഷാകരമായ വീര്യപ്രവൃത്തികളാല്‍ അവന്നു ഉത്തരമരുളും.
ചിലര്‍ രഥങ്ങളിലും ചിലര്‍ കുതിരകളിലും ആശ്രയിക്കുന്നു; ഞങ്ങളോ ഞങ്ങളുടെ ദൈവമായ യഹോവയുടെ നാമത്തെ കീര്‍ത്തിക്കും.
അവര്‍ കുനിഞ്ഞു വീണുപോയി; എന്നാല്‍ ഞങ്ങള്‍ എഴുന്നേറ്റു നിവിര്‍ന്നു നിലക്കുന്നു.
യഹോവേ, രാജാവിനെ രക്ഷിക്കേണമേ; ഞങ്ങള്‍ അപേക്ഷിക്കുമ്പോള്‍ ഉത്തരമരുളേണമേ.

21

യഹോവേ, രാജാവു നിന്റെ ബലത്തില്‍ സന്തോഷിക്കുന്നു; നിന്റെ രക്ഷയില്‍ അവന്‍ ഏറ്റവും ഉല്ലസിക്കുന്നു.
അവന്റെ ഹൃദയത്തിലെ ആഗ്രഹം നീ അവന്നു നല്കി; അവന്റെ അധരങ്ങളുടെ യാചന നിഷേധിച്ചതുമില്ല. സേലാ.
നന്മയുടെ അനുഗ്രഹങ്ങളാല്‍ നീ അവനെ എതിരേറ്റു, തങ്കക്കിരീടത്തെ അവന്റെ തലയില്‍ വെക്കുന്നു.
അവന്‍ നിന്നോടു ജീവനെ അപേക്ഷിച്ചു; നീ അവന്നു കൊടുത്തു; എന്നെന്നേക്കുമുള്ള ദീര്‍ഘായുസ്സിനെ തന്നേ.
നിന്റെ രക്ഷയാല്‍ അവന്റെ മഹത്വം വലിയതു; മാനവും തേജസ്സും നീ അവനെ അണിയിച്ചു.
നീ അവനെ എന്നേക്കും അനുഗ്രഹസമൃദ്ധിയാക്കുന്നു; നിന്റെ സന്നിധിയിലെ സന്തോഷംകൊണ്ടു അവനെ ആനന്ദിപ്പിക്കുന്നു.
രാജാവു യഹോവയില്‍ ആശ്രയിക്കുന്നു; അത്യുന്നതന്റെ കാരുണ്യംകൊണ്ടു അവന്‍ കുലുങ്ങാതിരിക്കും.
നിന്റെ കൈ നിന്റെ സകലശത്രുക്കളെയും കണ്ടുപിടിക്കും നിന്റെ വലങ്കൈ നിന്നെ പകെക്കുന്നവരെ പിടിക്കുടും.
നിന്റെ പ്രത്യക്ഷതയുടെ കാലത്തു നീ അവരെ തീച്ചൂളയെപ്പോലെയാക്കും; യഹോവ തന്റെ ക്രോധത്തില്‍ അവരെ വിഴുങ്ങിക്കളയും; തീ അവരെ ദഹിപ്പിക്കും.
നീ അവരുടെ ഫലത്തെ ഭൂമിയില്‍നിന്നും അവരുടെ സന്തതിയെ മനുഷ്യപുത്രന്മാരുടെ ഇടയില്‍നിന്നും നശിപ്പിക്കും.
അവര്‍ നിനക്കു വിരോധമായി ദോഷംവിചാരിച്ചു; തങ്ങളാല്‍ സാധിക്കാത്ത ഒരു ഉപായം നിരൂപിച്ചു.
നീ അവരെ പുറം കാട്ടുമാറാക്കും അവരുടെ മുഖത്തിന്നുനേരെ അസ്ത്രം ഞാണിന്മേല്‍ തൊടുക്കും.
യഹോവേ, നിന്റെ ശക്തിയില്‍ ഉയര്‍ന്നിരിക്കേണമേ; ഞങ്ങള്‍ പാടി നിന്റെ ബലത്തെ സ്തുതിക്കും.

22

എന്റെ ദൈവമേ, എന്റെ ദൈവമേ, നീ എന്നെ കൈവിട്ടതെന്തു? എന്നെ രക്ഷിക്കാതെയും എന്റെ ഞരക്കത്തിന്റെ വാക്കുകള്‍ കേള്‍ക്കാതെയും അകന്നു നിലക്കുന്നതെന്തു?
എന്റെ ദൈവമേ, ഞാന്‍ പകല്‍സമയത്തു വിളിക്കുന്നു; എങ്കിലും നീ ഉത്തരമരുളുന്നില്ല; രാത്രികാലത്തും ഞാന്‍ വിളിക്കുന്നു; എനിക്കു ഒട്ടും മൌനതയില്ല.
യിസ്രായേലിന്റെ സ്തുതികളിന്മേല്‍ വസിക്കുന്നവനേ, നീ പരിശുദ്ധനാകുന്നുവല്ലോ.
ഞങ്ങളുടെ പിതാക്കന്മാര്‍ നിങ്കല്‍ ആശ്രയിച്ചു; അവര്‍ ആശ്രയിക്കയും നീ അവരെ വിടുവിക്കയും ചെയ്തു.
അവര്‍ നിന്നോടു നിലവിളിച്ചു രക്ഷപ്രാപിച്ചു; അവര്‍ നിങ്കല്‍ ആശ്രയിച്ചു, ലജ്ജിച്ചുപോയതുമില്ല.
ഞാനോ മനുഷ്യനല്ല, ഒരു കൃമിയത്രേ; മനുഷ്യരുടെ ധിക്കാരവും ജനത്താല്‍ നിന്ദിതനും തന്നേ.
എന്നെ കാണുന്നവരൊക്കെയും എന്നെ പരിഹസിക്കുന്നു; അവര്‍ അധരം മലര്‍ത്തി തല കുലുക്കുന്നു;
യഹോവയിങ്കല്‍ നിന്നെത്തന്നേ സമര്‍പ്പിക്ക! അവന്‍ അവനെ രക്ഷിക്കട്ടെ! അവന്‍ അവനെ വിടുവിക്കട്ടെ! അവനില്‍ പ്രസാദമുണ്ടല്ലോ.
നീയല്ലോ എന്നെ ഉദരത്തില്‍നിന്നു പുറപ്പെടുവിച്ചവന്‍ ; എന്റെ അമ്മയുടെ മുല കുടിക്കുമ്പോള്‍ നീ എന്നെ നിര്‍ഭയം വസിക്കുമാറാക്കി.
ഗര്‍ഭപാത്രത്തില്‍നിന്നു ഞാന്‍ നിങ്കല്‍ ഏല്പിക്കപ്പെട്ടു; എന്റെ അമ്മയുടെ ഉദരംമുതല്‍ നീ എന്റെ ദൈവം.
കഷ്ടം അടുത്തിരിക്കയാല്‍ എന്നെ വിട്ടകന്നിരിക്കരുതേ; സഹായിപ്പാന്‍ മറ്റാരുമില്ലല്ലോ.
അനേകം കാളകള്‍ എന്നെ വളഞ്ഞു; ബാശാന്‍ കൂറ്റന്മാര്‍ എന്നെ ചുറ്റിയിരിക്കുന്നു.
ബുഭുക്ഷയോടെ അലറുന്ന സിംഹംപോലെ അവര്‍ എന്റെ നേരെ വായ് പിളര്‍ക്കുംന്നു.
ഞാന്‍ വെള്ളംപോലെ തൂകിപ്പോകുന്നു; എന്റെ അസ്ഥികളെല്ലാം ബന്ധം വിട്ടിരിക്കുന്നു; എന്റെ ഹൃദയം മെഴുകുപോലെ ആയി എന്റെ കുടലിന്റെ നടുവെ ഉരുകിയിരിക്കുന്നു.
എന്റെ ശക്തി ഔട്ടുകഷണംപോലെ ഉണങ്ങിയിരിക്കുന്നു; എന്റെ നാവു അണ്ണാക്കോടു പറ്റിയിരിക്കുന്നു. നീ എന്നെ മരണത്തിന്റെ പൊടിയില്‍ ഇട്ടുമിരിക്കുന്നു.
നായ്ക്കള്‍ എന്നെ വളഞ്ഞു; ദുഷ്ടന്മാരുടെ കൂട്ടം എന്നെ ചുറ്റിയിരിക്കുന്നു; അവര്‍ എന്റെ കൈകളെയും കാലുകളെയും തുളെച്ചു.
എന്റെ അസ്ഥികളൊക്കെയും എനിക്കു എണ്ണാം; അവര്‍ എന്നെ ഉറ്റുനോക്കുന്നു.
എന്റെ വസ്ത്രം അവര്‍ പകുത്തെടുത്തു, എന്റെ അങ്കിക്കായി അവര്‍ ചീട്ടിടുന്നു.
നീയോ, യഹോവേ, അകന്നിരിക്കരുതേ; എന്റെ തുണയായുള്ളോവേ, എന്നെ സഹായിപ്പാന്‍ വേഗം വരേണമേ.
വാളിങ്കല്‍നിന്നു എന്റെ പ്രാണനെയും നായുടെ കയ്യില്‍നിന്നു എന്റെ ജീവനെയും വിടുവിക്കേണമേ.
സിംഹത്തിന്റെ വായില്‍നിന്നു എന്നെ രക്ഷിക്കേണമേ; കാട്ടുപോത്തുകളുടെ കൊമ്പുകള്‍ക്കിടയില്‍ നീ എനിക്കു ഉത്തരമരുളുന്നു.
ഞാന്‍ നിന്റെ നാമത്തെ എന്റെ സഹോദരന്മാരോടു കീര്‍ത്തിക്കുംസഭാമദ്ധ്യേ ഞാന്‍ നിന്നെ സ്തുതിക്കും.
യഹോവാഭക്തന്മാരേ, അവനെ സ്തുതിപ്പിന്‍ ; യാക്കോബിന്റെ സകലസന്തതിയുമായുള്ളോരേ, അവനെ മഹത്വപ്പെടുത്തുവിന്‍ ; യിസ്രായേലിന്റെ സര്‍വ്വസന്തതിയുമായുള്ളോരേ, അവനെ ഭയപ്പെടുവിന്‍ .
അരിഷ്ടന്റെ അരിഷ്ടത അവന്‍ നിരസിച്ചില്ല വെറുത്തതുമില്ല; തന്റെ മുഖം അവന്നു മറെച്ചതുമില്ല; തന്നേ വിളിച്ചപേക്ഷിച്ചപ്പോള്‍ കേള്‍ക്കയത്രേ ചെയ്തതു.
മഹാസഭയില്‍ എനിക്കു പ്രശംസ നിങ്കല്‍നിന്നു വരുന്നു. അവന്റെ ഭക്തന്മാര്‍ കാണ്‍കെ ഞാന്‍ എന്റെ നേര്‍ച്ചകളെ കഴിക്കും.
എളിയവര്‍ തിന്നു തൃപ്തന്മാരാകും; യഹോവയെ അന്വേഷിക്കുന്നവര്‍ അവനെ സ്തുതിക്കും. നിങ്ങളുടെ ഹൃദയം എന്നേക്കും സുഖത്തോടിരിക്കട്ടെ.
ഭൂമിയുടെ അറുതികള്‍ ഒക്കെയും ഔര്‍ത്തു യഹോവയിങ്കലേക്കു തിരിയും; ജാതികളുടെ വംശങ്ങളൊക്കെയും നിന്റെ മുമ്പാകെ നമസ്കരിക്കും.
രാജത്വം യഹോവേക്കുള്ളതല്ലോ; അവന്‍ ജാതികളെ ഭരിക്കുന്നു.
ഭൂമിയില്‍ പുഷ്ടിയുള്ളവരൊക്കെയും ഭക്ഷിച്ചാരാധിക്കും; പൊടിയിലേക്കു ഇറങ്ങുന്നവരെല്ലാവരും അവന്റെ മുമ്പാകെ കുമ്പിടും; തന്റെ പ്രാണനെ രക്ഷിപ്പാന്‍ കഴിയാത്തവനും കൂടെ.
ഒരു സന്തതി അവനെ സേവിക്കും; വരുന്ന തലമുറയോടു യഹോവയെക്കുറിച്ചു കീര്‍ത്തിക്കും.
അവര്‍ വന്നു, ജനിപ്പാനുള്ള ജനത്തോടു അവന്‍ നിവര്‍ത്തിച്ചിരിക്കുന്നു എന്നു അവന്റെ നീതിയെ വര്‍ണ്ണിക്കും.

23

യഹോവ എന്റെ ഇടയനാകുന്നു; എനിക്കു മുട്ടുണ്ടാകയില്ല.
പച്ചയായ പുല്പുറങ്ങളില്‍ അവന്‍ എന്നെ കിടത്തുന്നു; സ്വസ്ഥതയുള്ള വെള്ളത്തിന്നരികത്തേക്കു എന്നെ നടത്തുന്നു.
എന്റെ പ്രാണനെ അവന്‍ തണുപ്പിക്കുന്നു; തിരുനാമംനിമിത്തം എന്നെ നീതിപാതകളില്‍ നടത്തുന്നു.
കൂരിരുള്‍താഴ്വരയില്‍ കൂടി നടന്നാലും ഞാന്‍ ഒരു അനര്‍ത്ഥവും ഭയപ്പെടുകയില്ല; നീ എന്നോടുകൂടെ ഇരിക്കുന്നുവല്ലോ; നിന്റെ വടിയും കോലും എന്നെ ആശ്വസിപ്പിക്കുന്നു.
എന്റെ ശത്രുക്കള്‍ കാണ്‍കെ നീ എനിക്കു വിരുന്നൊരുക്കുന്നു; എന്റെ തലയെ എണ്ണകൊണ്ടു അഭിഷേകംചെയ്യുന്നു; എന്റെ പാനപാത്രവും നിറഞ്ഞു കവിയുന്നു.
നന്മയും കരുണയും എന്റെ ആയുഷ്കാലമൊക്കെയും എന്നെ പിന്തുടരും; ഞാന്‍ യഹോവയുടെ ആലയത്തില്‍ ദീര്‍ഘകാലം വസിക്കും.

24

ഭൂമിയും അതിന്റെ പൂര്‍ണ്ണതയും ഭൂതലവും അതിന്റെ നിവാസികളും യഹോവേക്കുള്ളതാകുന്നു.
സമുദ്രങ്ങളുടെ മേല്‍ അവന്‍ അതിനെ സ്ഥാപിച്ചു; നദികളുടെമേല്‍ അവന്‍ അതിനെ ഉറപ്പിച്ചു.
യഹോവയുടെ പര്‍വ്വതത്തില്‍ ആര്‍ കയറും? അവന്റെ വിശുദ്ധസ്ഥലത്തു ആര്‍ നിലക്കും?
വെടിപ്പുള്ള കയ്യും നിര്‍മ്മലഹൃദയവും ഉള്ളവന്‍ . വ്യാജത്തിന്നു മനസ്സുവെക്കാതെയും കള്ളസ്സത്യം ചെയ്യാതെയും ഇരിക്കുന്നവന്‍ .
അവന്‍ യഹോവയോടു അനുഗ്രഹവും തന്റെ രക്ഷയുടെ ദൈവത്തോടു നീതിയും പ്രാപിക്കും.
ഇതാകുന്നു അവനെ അന്വേഷിക്കുന്നവരുടെ തലമുറ; യാക്കോബിന്റെ ദൈവമേ, തിരുമുഖം അന്വേഷിക്കുന്നവര്‍ ഇവര്‍ തന്നേ. സേലാ.
വാതിലുകളേ, നിങ്ങളുടെ തലകളെ ഉയര്‍ത്തുവിന്‍ ; പണ്ടേയുള്ള കതകുകളേ, ഉയര്‍ന്നിരിപ്പിന്‍ ; മഹത്വത്തിന്റെ രാജാവു പ്രവേശിക്കട്ടെ.
മഹത്വത്തിന്റെ രാജാവു ആര്‍? ബലവാനും വീരനുമായ യഹോവ യുദ്ധവീരനായ യഹോവ തന്നേ.
വാതിലുകളേ, നിങ്ങളുടെ തലകളെ ഉയര്‍ത്തുവിന്‍ ; പണ്ടേയുള്ള കതകുകളേ, ഉയര്‍ന്നിരിപ്പിന്‍ ; മഹത്വത്തിന്റെ രാജാവു പ്രവേശിക്കട്ടെ.
മഹത്വത്തിന്റെ രാജാവു ആര്‍? സൈന്യങ്ങളുടെ യഹോവ തന്നേ; അവനാകുന്നു മഹത്വത്തിന്റെ രാജാവു. സേലാ.

25

യഹോവേ, നിങ്കലേക്കു ഞാന്‍ മനസ്സു ഉയര്‍ത്തുന്നു;
എന്റെ ദൈവമേ, നിന്നില്‍ ഞാന്‍ ആശ്രയിക്കുന്നു; ഞാന്‍ ലജ്ജിച്ചു പോകരുതേ; എന്റെ ശത്രുക്കള്‍ എന്റെമേല്‍ ജയം ഘോഷിക്കരുതേ.
നിന്നെ കാത്തിരിക്കുന്ന ഒരുത്തനും ലജ്ജിച്ചു പോകയില്ല; വെറുതെ ദ്രോഹിക്കുന്നവര്‍ ലജ്ജിച്ചുപോകും.
യഹോവേ, നിന്റെ വഴികളെ എന്നെ അറിയിക്കേണമേ; നിന്റെ പാതകളെ എനിക്കു ഉപദേശിച്ചു തരേണമേ!
നിന്റെ സത്യത്തില്‍ എന്നെ നടത്തി എന്നെ പഠിപ്പിക്കേണമേ; നീ എന്റെ രക്ഷയുടെ ദൈവമാകുന്നുവല്ലോ; ദിവസം മുഴുവനും ഞാന്‍ നിങ്കല്‍ പ്രത്യാശവെക്കുന്നു.
യഹോവേ, നിന്റെ കരുണയും ദയയും ഔര്‍ക്കേണമേ; അവ പണ്ടുപണ്ടേയുള്ളവയല്ലോ.
എന്റെ ബാല്യത്തിലെ പാപങ്ങളെയും എന്റെ ലംഘനങ്ങളെയും ഔര്‍ക്കരുതേ; യഹോവേ, നിന്റെ കൃപപ്രകാരം നിന്റെ ദയനിമിത്തം എന്നെ ഔര്‍ക്കേണമേ.
യഹോവ നല്ലവനും നേരുള്ളവനും ആകുന്നു. അതുകൊണ്ടു അവന്‍ പാപികളെ നേര്‍വ്വഴികാണിക്കുന്നു.
സൌമ്യതയുള്ളവരെ അവന്‍ ന്യായത്തില്‍ നടത്തുന്നു; സൌമ്യതയുള്ളവര്‍ക്കും തന്റെ വഴി പഠിപ്പിച്ചു കൊടുക്കുന്നു.
യഹോവയുടെ നിയമവും സാക്ഷ്യങ്ങളും പ്രമാണിക്കുന്നവര്‍ക്കും അവന്റെ പാതകളൊക്കെയും ദയയും സത്യവും ആകുന്നു.
യഹോവേ, എന്റെ അകൃത്യം വലിയതു; നിന്റെ നാമംനിമിത്തം അതു ക്ഷമിക്കേണമേ.
യഹോവാഭക്തനായ പുരുഷന്‍ ആര്‍? അവന്‍ തിരഞ്ഞെടുക്കേണ്ടുന്ന വഴി താന്‍ അവന്നു കാണിച്ചുകൊടുക്കും.
അവന്‍ സുഖത്തോടെ വസിക്കും; അവന്റെ സന്തതി ദേശത്തെ അവകാശമാക്കും.
യഹോവയുടെ സഖിത്വം തന്റെ ഭക്തന്മാര്‍ക്കും ഉണ്ടാകും; അവന്‍ തന്റെ നിയമം അവരെ അറിയിക്കുന്നു.
എന്റെ കണ്ണു എപ്പോഴും യഹോവയിങ്കലേക്കാകുന്നു; അവന്‍ എന്റെ കാലുകളെ വലയില്‍നിന്നു വിടുവിക്കും.
എങ്കലേക്കു തിരിഞ്ഞു എന്നോടു കരുണയുണ്ടാകേണമേ; ഞാന്‍ ഏകാകിയും അരിഷ്ടനും ആകുന്നു.
എനിക്കു മന:പീഡകള്‍ വര്‍ദ്ധിച്ചിരിക്കുന്നു; എന്റെ സങ്കടങ്ങളില്‍നിന്നു എന്നെ വിടുവിക്കേണമേ.
എന്റെ അരിഷ്ടതയും അതിവേദനയും നോക്കേണമേ; എന്റെ സകലപാപങ്ങളും ക്ഷമിക്കേണമേ.
എന്റെ ശത്രുക്കളെ നോക്കേണമേ; അവര്‍ പെരുകിയിരിക്കുന്നു; അവര്‍ കഠിനദ്വേഷത്തോടെ എന്നെ ദ്വേഷിക്കുന്നു;
എന്റെ പ്രാണനെ കാത്തു എന്നെ വിടുവിക്കേണമേ; നിന്നെ ശരണമാക്കിയിരിക്കയാല്‍ ഞാന്‍ ലജ്ജിച്ചുപോകരുതേ.
നിഷ്കളങ്കതയും നേരും എന്നെ പരിപാലിക്കുമാറാകട്ടെ; ഞാന്‍ നിങ്കല്‍ പ്രത്യാശവെച്ചിരിക്കുന്നുവല്ലോ.
ദൈവമേ, യിസ്രായേലിനെ അവന്റെ സകലകഷ്ടങ്ങളില്‍നിന്നും വീണ്ടെടുക്കേണമേ.

26

യഹോവേ, എനിക്കു ന്യായം പാലിച്ചു തരേണമേ; ഞാന്‍ എന്റെ നിഷ്കളങ്കതയില്‍ നടക്കുന്നു; ഞാന്‍ ഇളകാതെ യഹോവയില്‍ ആശ്രയിക്കുന്നു.
യഹോവേ, എന്നെ പരീക്ഷിച്ചു ശോധന ചെയ്യേണമേ; എന്റെ അന്തരംഗവും എന്റെ ഹൃദയവും പരിശോധിക്കേണമേ.
നിന്റെ ദയ എന്റെ കണ്ണിന്മുമ്പില്‍ ഇരിക്കുന്നു; നിന്റെ സത്യത്തില്‍ ഞാന്‍ നടന്നുമിരിക്കുന്നു.
വ്യര്‍ത്ഥന്മാരോടുകൂടെ ഞാന്‍ ഇരുന്നിട്ടില്ല; കപടക്കാരുടെ അടുക്കല്‍ ഞാന്‍ ചെന്നിട്ടുമില്ല.
ദുഷ്പ്രവൃത്തിക്കാരുടെ സംഘത്തെ ഞാന്‍ പകെച്ചിരിക്കുന്നു; ദുഷ്ടന്മാരോടുകൂടെ ഞാന്‍ ഇരിക്കയുമില്ല.
സ്തോത്രസ്വരം കേള്‍പ്പിക്കേണ്ടതിന്നും നിന്റെ അത്ഭുതപ്രവൃത്തികളൊക്കെയും വര്‍ണ്ണിക്കേണ്ടതിന്നും
ഞാന്‍ കുറ്റമില്ലായ്മയില്‍ എന്റെ കൈകളെ കഴുകുന്നു; യഹോവേ, ഞാന്‍ നിന്റെ യാഗപീഠത്തെ വലംവെക്കുന്നു.
യഹോവേ, നിന്റെ ആലയമായ വാസസ്ഥലവും നിന്റെ മഹത്വത്തിന്റെ നിവാസവും എനിക്കു പ്രിയമാകുന്നു.
പാപികളോടുകൂടെ എന്റെ പ്രാണനെയും രക്തപാതകന്മാരോടുകൂടെ എന്റെ ജീവനെയും സംഹരിച്ചുകളയരുതേ.
അവരുടെ കൈകളില്‍ ദുഷ്കര്‍മ്മം ഉണ്ടു; അവരുടെ വലങ്കൈ കോഴ നിറഞ്ഞിരിക്കുന്നു.
ഞാനോ, എന്റെ നിഷ്കളങ്കതയില്‍ നടക്കും; എന്നെ വീണ്ടെടുത്തു എന്നോടു കൃപ ചെയ്യേണമേ.
എന്റെ കാലടി സമനിലത്തു നിലക്കുന്നു; സഭകളില്‍ ഞാന്‍ യഹോവയെ വാഴ്ത്തും.

27

യഹോവ എന്റെ വെളിച്ചവും എന്റെ രക്ഷയും ആകുന്നു; ഞാന്‍ ആരെ ഭയപ്പെടും? യഹോവ എന്റെ ജീവന്റെ ബലം; ഞാന്‍ ആരെ പേടിക്കും?
എന്റെ വൈരികളും ശത്രുക്കളുമായ ദുഷ്കര്‍മ്മികള്‍ എന്റെ മാംസം തിന്നുവാന്‍ എന്നോടു അടുക്കുമ്പോള്‍ ഇടറിവീഴും.
ഒരു സൈന്യം എന്റെ നേരെ പാളയമിറങ്ങിയാലും എന്റെ ഹൃദയം ഭയപ്പെടുകയില്ല; എനിക്കു യുദ്ധം നേരിട്ടാലും ഞാന്‍ നിര്‍ഭയമായിരിക്കും.
ഞാന്‍ യഹോവയോടു ഒരു കാര്യം അപേക്ഷിച്ചു; അതു തന്നേ ഞാന്‍ ആഗ്രഹിക്കുന്നു; യഹോവയുടെ മനോഹരത്വം കാണ്മാനും അവന്റെ മന്ദിരത്തില്‍ ധ്യാനിപ്പാനും എന്റെ ആയുഷ്കാലമൊക്കെയും ഞാന്‍ യഹോവയുടെ ആലയത്തില്‍ പാര്‍ക്കേണ്ടതിന്നു തന്നേ.
അനര്‍ത്ഥദിവസത്തില്‍ അവന്‍ തന്റെ കൂടാരത്തില്‍ എന്നെ ഒളിപ്പിക്കും; തിരുനിവാസത്തിന്റെ മറവില്‍ എന്നെ മറെക്കും; പാറമേല്‍ എന്നെ ഉയര്‍ത്തും.
ഇപ്പോള്‍ എന്റെ ചുറ്റുമുള്ള ശത്രുക്കളുടെ മേല്‍ എന്റെ തല ഉയരും; ഞാന്‍ അവന്റെ കൂടാരത്തില്‍ ജയഘോഷയാഗങ്ങളെ അര്‍പ്പിക്കും; ഞാന്‍ യഹോവേക്കു പാടി കീര്‍ത്തനം ചെയ്യും.
യഹോവേ, ഞാന്‍ ഉറക്കെ, വിളിക്കുമ്പോള്‍ കേള്‍ക്കേണമേ; എന്നോടു കൃപചെയ്തു എനിക്കുത്തരമരുളേണമേ.
“എന്റെ മുഖം അന്വേഷിപ്പിന്” എന്നു നിങ്കല്‍നിന്നു കല്പന വന്നു എന്നു എന്റെ ഹൃദയം പറയുന്നു; യഹോവേ, ഞാന്‍ നിന്റെ മുഖം അന്വേഷിക്കുന്നു.
നിന്റെ മുഖം എനിക്കു മറെക്കരുതേ; അടിയനെകോപത്തോടെ നീക്കിക്കളയരുതേ; നീ എനിക്കു തുണയായിരിക്കുന്നു; എന്റെ രക്ഷയുടെ ദൈവമേ, എന്നെ തള്ളിക്കളയരുതേ; ഉപേക്ഷിക്കയുമരുതേ.
എന്റെ അപ്പനും അമ്മയും എന്നെ ഉപേക്ഷിച്ചിരിക്കുന്നു; എങ്കിലും യഹോവ എന്നെ ചേര്‍ത്തുകൊള്ളും.
യഹോവേ, നിന്റെ വഴി എന്നെ കാണിക്കേണമേ; എന്റെ ശത്രുക്കള്‍നിമിത്തം നേരെയുള്ള പാതയില്‍ എന്നെ നടത്തേണമേ.
എന്റെ വൈരികളുടെ ഇഷ്ടത്തിന്നു എന്നെ ഏല്പിച്ചുകൊടുക്കരുതേ; കള്ളസാക്ഷികളും ക്രൂരത്വം നിശ്വസിക്കുന്നവരും എന്നോടു എതിര്‍ത്തുനിലക്കുന്നു.
ഞാന്‍ ജീവനുള്ളവരുടെ ദേശത്തു യഹോവയുടെ നന്മ കാണുമെന്നു വിശ്വസിച്ചില്ലെങ്കില്‍ കഷ്ടം!
യഹോവയിങ്കല്‍ പ്രത്യാശവെക്കുക; ധൈര്യപ്പെട്ടിരിക്ക; നിന്റെ ഹൃദയം ഉറെച്ചിരിക്കട്ടെ; അതേ, യഹോവയിങ്കല്‍ പ്രത്യാശവെക്കുക.

28

യഹോവേ, ഞാന്‍ നിന്നെ വിളിച്ചപേക്ഷിക്കുന്നു; എന്റെ പാറയായുള്ളോവേ, നീ കേള്‍ക്കാതിരിക്കരുതേ; നീ മിണ്ടാതിരുന്നിട്ടു ഞാന്‍ കുഴിയില്‍ ഇറങ്ങുന്നവരെപ്പോലെ ആകാതിരിപ്പാന്‍ തന്നേ.
ഞാന്‍ എന്റെ കൈകളെ വിശുദ്ധാന്തര്‍മ്മന്ദിരത്തിങ്കലേക്കുയര്‍ത്തി നിന്നോടു നിലവിളിക്കുമ്പോള്‍ എന്റെ യാചനകളുടെ ശബ്ദം കേള്‍ക്കേണമേ.
ദുഷ്ടന്മാരോടും അകൃത്യം ചെയ്യുന്നവരോടും കൂടെ എന്നെ വലിച്ചു കൊണ്ടുപോകരുതേ; അവര്‍ കൂട്ടുകാരോടു സമാധാനം സംസാരിക്കുന്നു; എങ്കിലും അവരുടെ ഹൃദയത്തില്‍ ദുഷ്ടത ഉണ്ടു.
അവരുടെ ക്രിയെക്കു തക്കവണ്ണവും പ്രവൃത്തികളുടെ ദുഷ്ടതെക്കു തക്കവണ്ണവും അവര്‍ക്കും കൊടുക്കേണമേ; അവരുടെ കൈകളുടെ പ്രവൃത്തിപോലെ അവരോടു ചെയ്യേണമേ; അവര്‍ക്കും തക്കതായ പ്രതിഫലം കൊടുക്കേണമേ;
യഹോവയുടെ പ്രവൃത്തികളെയും അവന്റെ കൈവേലയെയും അവര്‍ വിവേചിക്കായ്കകൊണ്ടു അവന്‍ അവരെ പണിയാതെ ഇടിച്ചുകളയും.
യഹോവ വാഴ്ത്തപ്പെട്ടവനാകട്ടെ; അവന്‍ എന്റെ യാചനകളുടെ ശബ്ദം കേട്ടിരിക്കുന്നു.
യഹോവ എന്റെ ബലവും എന്റെ പരിചയും ആകുന്നു; എന്റെ ഹൃദയം അവങ്കല്‍ ആശ്രയിച്ചു; എനിക്കു സഹായവും ലഭിച്ചു; അതുകൊണ്ടു എന്റെ ഹൃദയം ഉല്ലസിക്കുന്നു; പാട്ടോടെ ഞാന്‍ അവനെ സ്തുതിക്കുന്നു.
യഹോവ തന്റെ ജനത്തിന്റെ ബലമാകുന്നു; തന്റെ അഭിഷിക്തന്നു അവന്‍ രക്ഷാദുര്‍ഗ്ഗം തന്നേ.
നിന്റെ ജനത്തെ രക്ഷിച്ചു നിന്റെ അവകാശത്തെ അനുഗ്രഹിക്കേണമേ; അവരെ മേയിച്ചു എന്നേക്കും അവരെ വഹിക്കേണമേ.

29

ദൈവപുത്രന്മാരേ, യഹോവേക്കു കൊടുപ്പിന്‍ , യഹോവേക്കു മഹത്വവും ശക്തിയും കൊടുപ്പിന്‍ .
യഹോവേക്കു അവന്റെ നാമത്തിന്റെ മഹത്വം കൊടുപ്പിന്‍ ; വിശുദ്ധാലങ്കാരം ധരിച്ചു യഹോവയെ നമസ്കരിപ്പിന്‍ .
യഹോവയുടെ ശബ്ദം വെള്ളത്തിന്മീതെ മുഴങ്ങുന്നു; പെരുവെള്ളത്തിന്മീതെ യഹോവ, മഹത്വത്തിന്റെ ദൈവം തന്നേ, ഇടിമുഴക്കുന്നു.
യഹോവയുടെ ശബ്ദം ശക്തിയോടെ മുഴങ്ങുന്നു; യഹോവയുടെ ശബ്ദം മഹിമയോടെ മുഴങ്ങുന്നു.
യഹോവയുടെ ശബ്ദം ദേവദാരുക്കളെ തകര്‍ക്കുംന്നു; യഹോവ ലെബാനോനിലെ ദേവദാരുക്കളെ തകര്‍ക്കുംന്നു.
അവന്‍ അവയെ കാളകൂട്ടിയെപ്പോലെയും ലെബാനോനെയും സിര്‍യ്യോനെയും കാട്ടുപോത്തിന്‍ കുട്ടിയെപ്പോലെയും തുള്ളിക്കുന്നു.
യഹോവയുടെ ശബ്ദം അഗ്നിജ്വാലകളെ ചിന്നിക്കുന്നു.
യഹോവയുടെ ശബ്ദം മരുഭൂമിയെ നടുക്കുന്നു; യഹോവ കാദേശ് മരുവിനെ നടുക്കുന്നു.
യഹോവയുടെ ശബ്ദം മാന്‍ പേടകളെ പ്രസവിക്കുമാറാക്കുന്നു; അതു വനങ്ങളെ തോലുരിക്കുന്നു; അവന്റെ മന്ദിരത്തില്‍ സകലവും മഹത്വം എന്നു ചൊല്ലുന്നു.
യഹോവ ജലപ്രളയത്തിന്മീതെ ഇരുന്നു; യഹോവ എന്നേക്കും രാജാവായി ഇരിക്കുന്നു.
യഹോവ തന്റെ ജനത്തിന്നു ശക്തി നലകും; യഹോവ തന്റെ ജനത്തെ സമാധാനം നല്കി അനുഗ്രഹിക്കും.

30

യഹോവേ, ഞാന്‍ നിന്നെ പുകഴ്ത്തുന്നു; നീ എന്നെ ഉദ്ധരിച്ചിരിക്കുന്നു; എന്റെ ശത്രുക്കള്‍ എന്നെക്കുറിച്ചു സന്തോഷിപ്പാന്‍ നീ ഇടയാക്കിയതുമില്ല.
എന്റെ ദൈവമായ യഹോവേ, ഞാന്‍ നിന്നോടു നിലവിളിച്ചു; നീ എന്നെ സൌഖ്യമാക്കുകയും ചെയ്തു.
യഹോവേ, നീ എന്റെ പ്രാണനെ പാതാളത്തില്‍നിന്നു കരേറ്റിയിരിക്കുന്നു; ഞാന്‍ കുഴിയില്‍ ഇറങ്ങിപ്പോകാതിരിക്കേണ്ടതിന്നു നീ എനിക്കു ജീവരക്ഷ വരുത്തിയിരിക്കുന്നു.
യഹോവയുടെ വിശുദ്ധന്മാരേ, അവന്നു സ്തുതിപാടുവിന്‍ ; അവന്റെ വിശുദ്ധനാമത്തിന്നു സ്തോത്രം ചെയ്‍വിന്‍ .
അവന്റെ കോപം ക്ഷണനേരത്തേക്കേയുള്ളു; അവന്റെ പ്രസാദമോ ജീവപര്യന്തമുള്ളതു; സന്ധ്യയിങ്കല്‍ കരച്ചല്‍ വന്നു രാപാര്‍ക്കും; ഉഷസ്സിലോ ആനന്ദഘോഷം വരുന്നു.
ഞാന്‍ ഒരുനാളും കുലുങ്ങിപ്പോകയില്ല എന്നു എന്റെ സുഖകാലത്തു ഞാന്‍ പറഞ്ഞു.
യഹോവേ, നിന്റെ പ്രസാദത്താല്‍ നീ എന്റെ പര്‍വ്വതത്തെ ഉറെച്ചു നിലക്കുമാറാക്കി; നീ നിന്റെ മുഖത്തെ മറെച്ചു, ഞാന്‍ ഭ്രമിച്ചുപോയി.
യഹോവേ, ഞാന്‍ നിന്നോടു നിലവിളിച്ചു; യഹോവയോടു ഞാന്‍ യാചിച്ചു.
ഞാന്‍ കുഴിയില്‍ ഇറങ്ങിപ്പോയാല്‍ എന്റെ രക്തംകൊണ്ടു എന്തു ലാഭമുള്ളു? ധൂളി നിന്നെ സ്തുതിക്കുമോ? അതു നിന്റെ സത്യത്തെ പ്രസ്താവിക്കുമോ?
യഹോവേ, കേള്‍ക്കേണമേ; എന്നോടു കരുണയുണ്ടാകേണമേ; യഹോവേ, എന്റെ രക്ഷകനായിരിക്കേണമേ.
നീ എന്റെ വിലാപത്തെ എനിക്കു നൃത്തമാക്കിത്തീര്‍ത്തു; എന്റെ രട്ടു നീ അഴിച്ചു എന്നെ സന്തോഷം ഉടുപ്പിച്ചിരിക്കുന്നു.
ഞാന്‍ മൌനമായിരിക്കാതെ നിനക്കു സ്തുതി പാടേണ്ടതിന്നു തന്നേ. എന്റെ ദൈവമായ യഹോവേ, ഞാന്‍ എന്നേക്കും നിനക്കു സ്തോത്രം ചെയ്യും.

31

യഹോവേ, ഞാന്‍ നിന്നെ ശരണം പ്രാപിക്കുന്നു; ഞാന്‍ ഒരുനാളും ലജ്ജിച്ചുപോകരുതേ; നിന്റെ നീതിനിമിത്തം എന്നെ വിടുവിക്കേണമേ.
നിന്റെ ചെവി എങ്കലേക്കു ചായിച്ചു എന്നെ വേഗം വിടുവിക്കേണമേ. നീ എനിക്കു ഉറപ്പുള്ള പാറയായും എന്നെ രക്ഷിക്കേണ്ടതിന്നു കോട്ടയായും ഇരിക്കേണമേ;
നീ എന്റെ പാറയും എന്റെ കോട്ടയുമല്ലോ. നിന്റെ നാമംനിമിത്തം എന്നെ നടത്തി പാലിക്കേണമേ;
അവര്‍ എനിക്കായി ഒളിച്ചുവെച്ചിരിക്കുന്ന വലയില്‍നിന്നു എന്നെ വിടുവിക്കേണമേ; നീ എന്റെ ദുര്‍ഗ്ഗമാകുന്നുവല്ലോ.
നിന്റെ കയ്യില്‍ ഞാന്‍ എന്റെ ആത്മാവിനെ ഭരമേല്പിക്കുന്നു; വിശ്വസ്തദൈവമായ യഹോവേ, നീ എന്നെ വീണ്ടെടുത്തിരിക്കുന്നു.
മിത്ഥ്യാമൂര്‍ത്തികളെ സേവിക്കുന്നവരെ ഞാന്‍ പകെക്കുന്നു; ഞാനോ യഹോവയില്‍ ആശ്രയിക്കുന്നു.
ഞാന്‍ നിന്റെ ദയയില്‍ ആനന്ദിച്ചു സന്തോഷിക്കുന്നു; നീ എന്റെ അരിഷ്ടതയെ കണ്ടു എന്റെ പ്രാണസങ്കടങ്ങളെ അറിഞ്ഞിരിക്കുന്നു.
ശത്രുവിന്റെ കയ്യില്‍ നീ എന്നെ ഏല്പിച്ചിട്ടില്ല; എന്റെ കാലുകളെ നീ വിശാലസ്ഥലത്തു നിര്‍ത്തിയിരിക്കുന്നു.
യഹോവേ, എന്നോടു കൃപയുണ്ടാകേണമേ; ഞാന്‍ കഷ്ടത്തിലായിരിക്കുന്നു; വ്യസനംകൊണ്ടു എന്റെ കണ്ണും പ്രാണനും ഉദരവും ക്ഷയിച്ചിരിക്കുന്നു.
എന്റെ ആയുസ്സു ദുഃഖംകൊണ്ടും എന്റെ സംവത്സരങ്ങള്‍ നെടുവീര്‍പ്പുകൊണ്ടും കഴിഞ്ഞുപോയിരിക്കുന്നു; എന്റെ അകൃത്യംനിമിത്തം എന്റെ ബലം ക്ഷീണിച്ചും എന്റെ അസ്ഥികള്‍ ക്ഷയിച്ചും ഇരിക്കുന്നു.
എന്റെ സകലവൈരികളാലും ഞാന്‍ നിന്ദിതനായിത്തീര്‍ന്നു; എന്റെ അയല്‍ക്കാര്‍ക്കും അതിനിന്ദിതന്‍ തന്നേ; എന്റെ മുഖപരിചയക്കാര്‍ക്കും ഞാന്‍ ഭയഹേതു വായ്ഭവിച്ചു; എന്നെ വെളിയില്‍ കാണുന്നവര്‍ എന്നെ വിട്ടു ഔടിപ്പോകുന്നു.
മരിച്ചുപോയവനെപ്പോലെ എന്നെ മറന്നുകളഞ്ഞിരിക്കുന്നു; ഞാന്‍ ഒരു ഉടഞ്ഞ പാത്രംപോലെ ആയിരിക്കുന്നു.
ചുറ്റും ഭീതി എന്ന അപശ്രുതി ഞാന്‍ പലരുടെയും വായില്‍നിന്നു കേട്ടിരിക്കുന്നു; അവര്‍ എനിക്കു വിരോധമായി കൂടി ആലോചനചെയ്തു, എന്റെ ജീവനെ എടുത്തുകളവാന്‍ നിരൂപിച്ചു.
എങ്കിലും യഹോവേ, ഞാന്‍ നിന്നില്‍ ആശ്രയിച്ചു; നീ എന്റെ ദൈവം എന്നു ഞാന്‍ പറഞ്ഞു.
എന്റെ കാലഗതികള്‍ നിന്റെ കയ്യില്‍ ഇരിക്കുന്നു; എന്റെ ശത്രുക്കളുടെയും എന്നെ പീഡിപ്പിക്കുന്നവരുടെയും കയ്യില്‍നിന്നു എന്നെ വിടുവിക്കേണമേ.
അടിയന്റെമേല്‍ തിരുമുഖം പ്രകാശിപ്പിക്കേണമേ; നിന്റെ ദയയാല്‍ എന്നെ രക്ഷിക്കേണമേ.
യഹോവേ, നിന്നെ വിളിച്ചപേക്ഷിച്ചിരിക്കകൊണ്ടു ഞാന്‍ ലജ്ജിച്ചുപോകരുതേ; ദുഷ്ടന്മാര്‍ ലജ്ജിച്ചു പാതാളത്തില്‍ മൌനമായിരിക്കട്ടെ.
നീതിമാന്നു വിരോധമായി ഡംഭത്തോടും നിന്ദയോടും കൂടെ ധാര്‍ഷ്ട്യം സംസാരിക്കുന്ന വ്യാജമുള്ള അധരങ്ങള്‍ മിണ്ടാതെയായ്പോകട്ടെ.
നിന്റെ ഭക്തന്മാര്‍ക്കും വേണ്ടി നീ സംഗ്രഹിച്ചതും നിന്നില്‍ ആശ്രയിക്കുന്നവര്‍ക്കും വേണ്ടി മനുഷ്യ പുത്രന്മാര്‍ കാണ്‍കെ നീ പ്രവര്‍ത്തിച്ചതുമായ നിന്റെ നന്മ എത്ര വലിയതാകുന്നു.
നീ അവരെ മനുഷ്യരുടെ കൂട്ടുകെട്ടില്‍നിന്നു വിടുവിച്ചു നിന്റെ സാന്നിധ്യത്തിന്റെ മറവില്‍ മറെക്കും. നീ അവരെ നാവുകളുടെ വക്കാണത്തില്‍നിന്നു രക്ഷിച്ചു ഒരു കൂടാരത്തിന്നകത്തു ഒളിപ്പിക്കും.
യഹോവ വാഴ്ത്തപ്പെട്ടവന്‍ ; അവന്‍ ഉറപ്പുള്ള പട്ടണത്തില്‍ തന്റെ ദയ എനിക്കു അത്ഭുതമായി കാണിച്ചിരിക്കുന്നു.
ഞാന്‍ നിന്റെ ദൃഷ്ടിയില്‍നിന്നു ഛേദിക്കപ്പെട്ടുപോയി എന്നു ഞാന്‍ എന്റെ പരിഭ്രമത്തില്‍ പറഞ്ഞു. എങ്കിലും ഞാന്‍ നിന്നെ വിളിച്ചപേക്ഷിച്ചപ്പോള്‍ എന്റെ യാചനയുടെ ശബ്ദം നീ കേട്ടു.
യഹോവയുടെ സകലവിശുദ്ധന്മാരുമായുള്ളോരേ, അവനെ സ്നേഹിപ്പിന്‍ ; യഹോവ വിശ്വസ്തന്മാരെ കാക്കുന്നു; അഹങ്കാരം പ്രവര്‍ത്തിക്കുന്നവന്നു ധാരാളം പകരം കൊടുക്കുന്നു.
യഹോവയില്‍ പ്രത്യാശയുള്ള ഏവരുമേ, ധൈര്യപ്പെട്ടിരിപ്പിന്‍ ; നിങ്ങളുടെ ഹൃദയം ഉറെച്ചിരിക്കട്ടെ.

32

ലംഘനം ക്ഷമിച്ചും പാപം മറെച്ചും കിട്ടിയവന്‍ ഭാഗ്യവാന്‍ .
യഹോവ അകൃത്യം കണക്കിടാതെയും ആത്മാവില്‍ കപടം ഇല്ലാതെയും ഇരിക്കുന്ന മനുഷ്യന്‍ ഭാഗ്യവാന്‍ .
ഞാന്‍ മിണ്ടാതെയിരുന്നപ്പോള്‍ നിത്യമായ ഞരക്കത്താല്‍ എന്റെ അസ്ഥികള്‍ ക്ഷയിച്ചുപോയി;
രാവും പകലും നിന്റെ കൈ എന്റെമേല്‍ ഭാരമായിരുന്നു; എന്റെ മജ്ജ വേനല്‍ക്കാലത്തിലെ ഉഷ്ണത്താല്‍ എന്നപോലെ വറ്റിപ്പോയി. സേലാ.
ഞാന്‍ എന്റെ പാപം നിന്നോടറിയിച്ചു; എന്റെ അകൃത്യം മറെച്ചതുമില്ല എന്റെ ലംഘനങ്ങളെ യഹോവയോടു ഏറ്റു പറയും എന്നു ഞാന്‍ പറഞ്ഞു; അപ്പോള്‍ നീ എന്റെ പാപത്തിന്റെ കുറ്റം ക്ഷമിച്ചുതന്നു. സേലാ.
ഇതുനിമിത്തം ഔരോ ഭക്തനും കണ്ടെത്താകുന്ന കാലത്തു നിന്നോടു പ്രാര്‍ത്ഥിക്കും; പെരുവെള്ളം കവിഞ്ഞുവരുമ്പോള്‍ അതു അവന്റെ അടുക്കലോളം എത്തുകയില്ല.
നീ എനിക്കു മറവിടമാകുന്നു; നീ എന്നെ കഷ്ടത്തില്‍നിന്നു സൂക്ഷിക്കും; രക്ഷയുടെ ഉല്ലാസഘോഷം കൊണ്ടു നീ എന്നെ ചുറ്റിക്കൊള്ളും. സേലാ.
ഞാന്‍ നിന്നെ ഉപദേശിച്ചു, നടക്കേണ്ടുന്ന വഴി നിനക്കു കാണിച്ചുതരും; ഞാന്‍ നിന്റെമേല്‍ ദൃഷ്ടിവെച്ചു നിനക്കു ആലോചന പറഞ്ഞുതരും.
നിങ്ങള്‍ ബുദ്ധിയില്ലാത്ത കുതിരയെയും കോവര്‍കഴുതയെയുംപോലെ ആകരുതു; അവയുടെ ചമയങ്ങളായ കടിഞ്ഞാണും മുഖപ്പട്ടയും കൊണ്ടു അവയെ അടക്കിവരുന്നു; അല്ലെങ്കില്‍ അവ നിനക്കു സ്വാധീനമാകയില്ല.
ദുഷ്ടന്നു വളരെ വേദനകള്‍ ഉണ്ടു; യഹോവയില്‍ ആശ്രയിക്കുന്നവനെയോ ദയ ചുറ്റിക്കൊള്ളും.
നീതിമാന്മാരേ, യഹോവയില്‍ സന്തോഷിച്ചാനന്ദിപ്പിന്‍ ; ഹൃദയപരമാര്‍ത്ഥികള്‍ എല്ലാവരുമായുള്ളോരേ, ഘോഷിച്ചുല്ലസിപ്പിന്‍ .

33

നീതിമാന്മാരേ, യഹോവില്‍ ഘോഷിച്ചുല്ലസിപ്പിന്‍ ; സ്തുതിക്കുന്നതു നേരുള്ളവര്‍ക്കും ഉചിതമല്ലോ.
കിന്നരംകൊണ്ടു യഹോവേക്കു സ്തോത്രം ചെയ്‍വിന്‍ ; പത്തു കമ്പിയുള്ള വീണകൊണ്ടു അവന്നു സ്തുതി പാടുവിന്‍ .
അവന്നു പുതിയ പാട്ടു പാടുവിന്‍ ; ഘോഷസ്വരത്തോടെ നന്നായി വാദ്യം വായിപ്പിന്‍ .
യഹോവയുടെ വചനം നേരുള്ളതു; അവന്റെ സകലപ്രവൃത്തിയും വിശ്വസ്തതയുള്ളതു.
അവന്‍ നീതിയും ന്യായവും ഇഷ്ടപ്പെടുന്നു; യഹോവയുടെ ദയകൊണ്ടു ഭൂമി നിറഞ്ഞിരിക്കുന്നു.
യഹോവയുടെ വചനത്താല്‍ ആകാശവും അവന്റെ വായിലെ ശ്വാസത്താല്‍ അതിലെ സകലസൈന്യവും ഉളവായി;
അവന്‍ സമുദ്രത്തിലെ വെള്ളത്തെ കൂമ്പാരമായി കൂട്ടുന്നു; അവന്‍ ആഴികളെ ഭണ്ഡാരഗൃഹങ്ങളില്‍ സംഗ്രഹിക്കുന്നു.
സകലഭൂവാസികളും യഹോവയെ ഭയപ്പെടട്ടെ; ഭൂതലത്തില്‍ പാര്‍ക്കുംന്നവരൊക്കെയും അവനെ ശങ്കിക്കട്ടെ.
അവന്‍ അരുളിച്ചെയ്തു; അങ്ങനെ സംഭവിച്ചു; അവന്‍ കല്പിച്ചു; അങ്ങനെ സ്ഥാപിതമായി.
യഹോവ ജാതികളുടെ ആലോചനയെ വ്യര്‍ത്ഥമാക്കുന്നു; വംശങ്ങളുടെ നിരൂപണങ്ങളെ നിഷ്ഫലമാക്കുന്നു.
യഹോവയുടെ ആലോചന ശാശ്വതമായും അവന്റെ ഹൃദയവിചാരങ്ങള്‍ തലമുറതലമുറയായും നിലക്കുന്നു.
യഹോവ ദൈവമായിരിക്കുന്ന ജാതിയും അവന്‍ തനിക്കു അവകാശമായി തിരഞ്ഞെടുത്ത ജനവും ഭാഗ്യമുള്ളതു.
യഹോവ സ്വര്‍ഗ്ഗത്തില്‍നിന്നു നോക്കുന്നു; മനുഷ്യപുത്രന്മാരെ ഒക്കെയും കാണുന്നു.
അവന്‍ തന്റെ വാസസ്ഥലത്തുനിന്നു സര്‍വ്വഭൂവാസികളെയും നോക്കുന്നു.
അവന്‍ അവരുടെ ഹൃദയങ്ങളെ ഒരുപോലെ മനഞ്ഞിരിക്കുന്നു; അവരുടെ പ്രവൃത്തികളെ ഒക്കെയും അവന്‍ ഗ്രഹിക്കുന്നു.
സൈന്യബഹുത്വത്താല്‍ രാജാവു ജയം പ്രാപിക്കുന്നില്ല; ബലാധിക്യംകൊണ്ടു വീരന്‍ രക്ഷപ്പെടുന്നതുമില്ല.
ജായത്തിന്നു കുതിര വ്യര്‍ത്ഥമാകുന്നു; തന്റെ ബലാധിക്യംമെകാണ്ടു അതു വിടുവിക്കുന്നതുമില്ല.
യഹോവയുടെ ദൃഷ്ടി തന്റെ ഭക്തന്മാരുടെമേലും തന്റെ ദയെക്കായി പ്രത്യാശിക്കുന്നവരുടെമേലും ഇരിക്കുന്നു;
അവരുടെ പ്രാണനെ മരണത്തില്‍നിന്നു വിടുവിപ്പാനും ക്ഷാമത്തില്‍ അവരെ ജീവനോടെ രക്ഷിപ്പാനും തന്നേ.
നമ്മുടെ ഉള്ളം യഹോവെക്കായി കാത്തിരിക്കുന്നു; അവന്‍ നമ്മുടെ സഹായവും പരിചയും ആകുന്നു.
അവന്റെ വിശുദ്ധനാമത്തില്‍ നാം ആശ്രയിക്കയാല്‍ നമ്മുടെ ഹൃദയം അവനില്‍ സന്തോഷിക്കും.
യഹോവേ, ഞങ്ങള്‍ നിങ്കല്‍ പ്രത്യാശവെക്കുന്നതുപോലെ നിന്റെ ദയ ഞങ്ങളുടെമേല്‍ ഉണ്ടാകുമാറാകട്ടെ.

34

ഞാന്‍ യഹോവയെ എല്ലാകാലത്തും വാഴ്ത്തും; അവന്റെ സ്തുതി എപ്പോഴും എന്റെ നാവിന്മേല്‍ ഇരിക്കും.
എന്റെ ഉള്ളം യഹോവയില്‍ പ്രശംസിക്കുന്നു; എളിയവര്‍ അതു കേട്ടു സന്തോഷിക്കും.
എന്നോടു ചേര്‍ന്നു യഹോവയെ മഹിമപ്പെടുത്തുവിന്‍ ; നാം ഒന്നിച്ചു അവന്റെ നാമത്തെ ഉയര്‍ത്തുക.
ഞാന്‍ യഹോവയോടു അപേക്ഷിച്ചു; അവന്‍ എനിക്കു ഉത്തരമരുളി എന്റെ സകലഭയങ്ങളില്‍നിന്നും എന്നെ വിടുവിച്ചു.
അവങ്കലേക്കു നോക്കിയവര്‍ പ്രകാശിതരായി; അവരുടെ മുഖം ലജ്ജിച്ചുപോയതുമില്ല.
ഈ എളിയവന്‍ നിലവിളിച്ചു; യഹോവ കേട്ടു; അവന്റെ സകലകഷ്ടങ്ങളില്‍നിന്നും അവനെ രക്ഷിച്ചു.
യഹോവയുടെ ദൂതന്‍ അവന്റെ ഭക്തന്മാരുടെ ചുറ്റും പാളയമിറങ്ങി അവരെ വിടുവിക്കുന്നു.
യഹോവ നല്ലവന്‍ എന്നു രുചിച്ചറിവിന്‍ ; അവനെ ശരണംപ്രാപിക്കുന്ന പുരുഷന്‍ ഭാഗ്യവാന്‍ .
യഹോവയുടെ വിശുദ്ധന്മാരേ, അവനെ ഭയപ്പെടുവിന്‍ ; അവന്റെ ഭക്തന്മാര്‍ക്കും ഒന്നിന്നും മുട്ടില്ലല്ലോ.
ബാലസിംഹങ്ങളും ഇരകിട്ടാതെ വിശന്നിരിക്കും; യഹോവയെ അന്വേഷിക്കുന്നവര്‍ക്കോ ഒരു നന്മെക്കും കുറവില്ല.
മക്കളേ, വന്നു എനിക്കു ചെവിതരുവിന്‍ ; യഹോവയോടുള്ള ഭക്തിയെ ഞാന്‍ ഉപദേശിച്ചുതരാം.
ജീവനെ ആഗ്രഹിക്കയും നന്മ കാണേണ്ടതിന്നു ദീര്‍ഘായുസ്സ് ഇച്ഛിക്കയും ചെയ്യുന്നവന്‍ ആര്‍?
ദോഷം ചെയ്യാതെ നിന്റെ നാവിനെയും വ്യാജം പറയാതെ നിന്റെ അധരത്തെയും കാത്തുകൊള്‍ക;
ദോഷം വിട്ടകന്നു ഗുണം ചെയ്ക; സമാധാനം അന്വേഷിച്ചു പിന്തുടരുക.
യഹോവയുടെ കണ്ണു നീതിമാന്മാരുടെ മേലും അവന്റെ ചെവി അവരുടെ നിലവിളിക്കും തുറന്നിരിക്കുന്നു.
ദുഷ്പ്രവൃത്തിക്കാരുടെ ഔര്‍മ്മയെ ഭൂമിയില്‍നിന്നു ഛേദിച്ചുകളയേണ്ടതിന്നു യഹോവയുടെ മുഖം അവര്‍ക്കും പ്രതിക്കുലമായിരിക്കുന്നു.
നീതിമാന്മാര്‍ നിലവിളിച്ചു; യഹോവ കേട്ടു. സകലകഷ്ടങ്ങളില്‍നിന്നും അവരെ വിടുവിച്ചു.
ഹൃദയം നുറുങ്ങിയവര്‍ക്കും യഹോവ സമീപസ്ഥന്‍ ; മനസ്സു തകര്‍ന്നവരെ അവന്‍ രക്ഷിക്കുന്നു.
നീതിമാന്റെ അനര്‍ത്ഥങ്ങള്‍ അസംഖ്യമാകുന്നു; അവ എല്ലാറ്റില്‍നിന്നും യഹോവ അവനെ വിടുവിക്കുന്നു.
അവന്റെ അസ്ഥികളെ എല്ലാം അവന്‍ സൂക്ഷിക്കുന്നു; അവയില്‍ ഒന്നും ഒടിഞ്ഞുപോകയുമില്ല.
അനര്‍ത്ഥം ദുഷ്ടനെ കൊല്ലുന്നു; നീതിമാനെ പകെക്കുന്നവര്‍ ശിക്ഷ അനുഭവിക്കും.
യഹോവ തന്റെ ദാസന്മാരുടെ പ്രാണനെ വീണ്ടുകൊള്ളുന്നു; അവനെ ശരണമാക്കുന്നവരാരും ശിക്ഷ അനുഭവിക്കയില്ല.

35

യഹോവേ, എന്നോടു വാദിക്കുന്നവരോടു വാദിക്കേണമേ; എന്നോടു പൊരുതുന്നവരോടു പെരുതേണമേ.
നീ പലകയും പരിചയും പിടിച്ചു എനിക്കു സഹായത്തിന്നായി എഴുന്നേല്‍ക്കേണമേ.
നീ കുന്തം ഊരി എന്നെ പിന്തുടരുന്നവരുടെ വഴി അടെച്ചുകളയേണമേ; ഞാന്‍ നിന്റെ രക്ഷയാകുന്നു എന്നു എന്റെ പ്രാണനോടു പറയേണമേ.
എനിക്കു ജീവഹാനി വരുത്തുവാന്‍ നോക്കുന്നവര്‍ക്കും ലജ്ജയും അപമാനവും വരട്ടെ; എനിക്കു അനര്‍ത്ഥം ചിന്തിക്കുന്നവര്‍ പിന്തിരിഞ്ഞു നാണിച്ചു പോകട്ടെ.
അവര്‍ കാറ്റിന്നു മുമ്പിലെ പതിര്‍പോലെ ആകട്ടെ; യഹോവയുടെ ദൂതന്‍ അവരെ ഔടിക്കട്ടെ.
അവരുടെ വഴി ഇരുട്ടും വഴുവഴുപ്പും ആകട്ടെ; യഹോവയുടെ ദൂതന്‍ അവരെ പിന്തുടരട്ടെ.
കാരണം കൂടാതെ അവര്‍ എനിക്കായി വല ഒളിച്ചുവെച്ചു; കാരണം കൂടാതെ അവര്‍ എന്റെ പ്രാണന്നായി കുഴി കുഴിച്ചിരിക്കുന്നു.
അവന്‍ വിചാരിയാതെ അവന്നു അപായം ഭവിക്കട്ടെ; അവന്‍ ഒളിച്ചുവെച്ച വലയില്‍ അവന്‍ തന്നേ കുടുങ്ങട്ടെ; അവന്‍ അപായത്തില്‍ അകപ്പെട്ടുപോകട്ടെ.
എന്റെ ഉള്ളം യഹോവയില്‍ ആനന്ദിക്കും; അവന്റെ രക്ഷയില്‍ സന്തോഷിക്കും;
യഹോവേ, നിനക്കു തുല്യന്‍ ആര്‍? എളിയവനെ തന്നിലും ബലമേറിയവന്റെ കയ്യില്‍നിന്നും എളിയവനും ദരിദ്രനുമായവനെ കവര്‍ച്ചക്കാരന്റെ കയ്യില്‍നിന്നും നീ രക്ഷിക്കുന്നു എന്നു എന്റെ അസ്ഥികള്‍ ഒക്കെയും പറയും.
കള്ളസ്സാക്ഷികള്‍ എഴുന്നേറ്റു ഞാന്‍ അറിയാത്ത കാര്യം എന്നോടു ചോദിക്കുന്നു.
അവര്‍ എനിക്കു നന്മെക്കു പകരം തിന്മചെയ്തു എന്റെ പ്രാണന്നു അനാഥത്വം വരുത്തുന്നു.
ഞാനോ, അവര്‍ ദീനമായ്ക്കിടന്നപ്പോള്‍ രട്ടുടുത്തു; ഉപവാസംകൊണ്ടു ഞാന്‍ ആത്മതപനം ചെയ്തു; എന്റെ പ്രാര്‍ത്ഥന എന്റെ മാര്‍വ്വിടത്തിലേക്കു മടങ്ങിവന്നു.
അവന്‍ എനിക്കു സ്നേഹിതനോ സഹോദരനോ എന്നപോലെ ഞാന്‍ പെരുമാറി; അമ്മയെക്കുറിച്ചു ദുഃഖിക്കുന്നവനെപ്പോലെ ഞാന്‍ ദുഃഖിച്ചു കുനിഞ്ഞുനടന്നു.
അവരോ എന്റെ വീഴ്ചയിങ്കല്‍ സന്തോഷിച്ചു കൂട്ടംകൂടി; ഞാന്‍ അറിയാത്ത അധമന്മാര്‍ എനിക്കു വിരോധമായി കൂടിവന്നു. അവര്‍ ഇടവിടാതെ എന്നെ പഴിച്ചുപറഞ്ഞു.
അടിയന്തരങ്ങളില്‍ കോമാളികളായ വഷളന്മാരെപ്പോലെ അവര്‍ എന്റെ നേരെ പല്ലു കടിക്കുന്നു.
കര്‍ത്താവേ, നീ എത്രത്തോളം നോക്കിക്കൊണ്ടിരിക്കും? അവരുടെ നാശത്തില്‍നിന്നു എന്റെ പ്രാണനെയും ബാലസിംഹങ്ങളുടെ വശത്തുനിന്നു എന്റെ ജിവനെയും വിടുവിക്കേണമേ.
ഞാന്‍ മഹാസഭയില്‍ നിനക്കു സ്തോത്രം ചെയ്യും; ബഹുജനത്തിന്റെ മദ്ധ്യേ നിന്നെ സ്തുതിക്കും.
വെറുതെ എനിക്കു ശത്രുക്കളായവര്‍ എന്നെക്കുറിച്ചു സന്തോഷിക്കരുതേ; കാരണംകൂടാതെ എന്നെ പകെക്കുന്നവര്‍ കണ്ണിമെക്കയുമരുതേ.
അവര്‍ സമാധാനവാക്കു സംസാരിക്കാതെ ദേശത്തിലെ സാധുക്കളുടെ നേരെ വ്യാജകാര്യങ്ങളെ നിരൂപിക്കുന്നു.
അവര്‍ എന്റെ നേരെ വായ്പിളര്‍ന്നുനന്നായി, ഞങ്ങള്‍ സ്വന്തകണ്ണാല്‍ കണ്ടു എന്നു പറഞ്ഞു.
യഹോവേ, നീ കണ്ടുവല്ലോ; മൌനമായിരിക്കരുതേ; കര്‍ത്താവേ, എന്നോടകന്നിരിക്കരുതേ,
എന്റെ ദൈവവും എന്റെ കര്‍ത്താവുമായുള്ളോവേ, ഉണര്‍ന്നു എന്റെ ന്യായത്തിന്നും വ്യവഹാരത്തിന്നും ജാഗരിക്കേണമേ.
എന്റെ ദൈവമായ യഹോവേ, നിന്റെ നീതിപ്രകാരം എനിക്കു ന്യായം പാലിച്ചു തരേണമേ; അവര്‍ എന്നെക്കുറിച്ചു സന്തോഷിക്കരുതേ.
അവര്‍ തങ്ങളുടെ ഹൃദയത്തില്‍നന്നായി, ഞങ്ങളുടെ ആഗ്രഹം സാധിച്ചു എന്നു പറയരുതേ; ഞങ്ങള്‍ അവനെ വിഴുങ്ങിക്കളഞ്ഞു എന്നും പറയരുതേ.
എന്റെ അനര്‍ത്ഥത്തില്‍ സന്തോഷിയക്കുന്നവര്‍ ഒരുപോലെ ലജ്ജിച്ചു ഭ്രമിച്ചുപോകട്ടെ, എന്റെ നേരെ വമ്പുപറയുന്നവര്‍ ലജ്ജയും അപമാനവും ധരിക്കട്ടെ.
എന്റെ നീതിയില്‍ പ്രസാദിക്കുന്നവര്‍ ഘോഷിച്ചാനന്ദിക്കട്ടെ. തന്റെ ദാസന്റെ ശ്രേയസ്സില്‍ പ്രസാദിക്കുന്ന യഹോവ മഹത്വമുള്ളവന്‍ എന്നിങ്ങനെ അവര്‍ എപ്പോഴും പറയട്ടെ.
എന്റെ നാവു നിന്റെ നീതിയെയും നാളെല്ലാം നിന്റെ സ്തുതിയെയും വര്‍ണ്ണിക്കും.

36

ദുഷ്ടന്നു തന്റെ ഹൃദയത്തില്‍ പാപാദേശമുണ്ടു; അവന്റെ ദൃഷ്ടിയില്‍ ദൈവഭയമില്ല.
തന്റെ കുറ്റം തെളിഞ്ഞു വെറുപ്പായ്തീരുകയില്ല എന്നിങ്ങനെ അവ തന്നോടു തന്നേ മധുരവാക്കു പറയുന്നു.
അവന്റെ വായിലെ വാക്കുകള്‍ അകൃത്യവും വഞ്ചനയും ആകുന്നു; ബുദ്ധിമാനായിരിക്കുന്നതും നന്മചെയ്യുന്നതും അവന്‍ വിട്ടുകളഞ്ഞിരിക്കുന്നു.
അവന്‍ തന്റെ കിടക്കമേല്‍ അകൃത്യം ചിന്തിക്കുന്നു; കൊള്ളരുതാത്ത വഴിയില്‍ അവന്‍ നിലക്കുന്നു; ദോഷത്തെ വെറുക്കുന്നതുമില്ല.
യഹോവേ, നിന്റെ ദയ ആകാശത്തോളവും നിന്റെ വിശ്വസ്തത മേഘങ്ങളോളവും എത്തുന്നു.
നിന്റെ നീതി ദിവ്യപര്‍വ്വതങ്ങളെപ്പോലെയും നിന്റെ ന്യായവിധികള്‍ വലിയ ആഴിയെപ്പോലെയും ആകുന്നു; യഹോവേ, നീ മനുഷ്യരെയും മൃഗങ്ങളെയും രക്ഷിക്കുന്നു.
ദൈവമേ, നിന്റെ ദയ എത്ര വിലയേറിയതു! മനുഷ്യപുത്രന്മാര്‍ നിന്റെ ചിറകിന്‍ നിഴലില്‍ ശരണം പ്രാപിക്കുന്നു.
നിന്റെ ആലയത്തിലെ പുഷ്ടി അവര്‍ അനുഭവിച്ചു തൃപ്തി പ്രാപിക്കുന്നു; നിന്റെ ആനന്ദനദി നീ അവരെ കുടിപ്പിക്കുന്നു.
നിന്റെ പക്കല്‍ ജീവന്റെ ഉറവുണ്ടല്ലോ; നിന്റെ പ്രകാശത്തില്‍ ഞങ്ങള്‍ പ്രകാശം കാണുന്നു.
നിന്നെ അറിയുന്നവര്‍ക്കും നിന്റെ ദയയും ഹൃദയപരമാര്‍ത്ഥികള്‍ക്കു നിന്റെ നീതിയും ദീര്‍ഘമാക്കേണമേ.
ഡംഭികളുടെ കാല്‍ എന്റെ നേരെ വരരുതേ; ദുഷ്ടന്മാരുടെ കൈ എന്നെ ആട്ടിക്കളയരുതേ.
ദുഷ്പ്രവൃത്തിക്കാര്‍ അവിടെത്തന്നേ വീഴുന്നുഅവര്‍ മറിഞ്ഞു വീഴുന്നു; എഴുന്നേല്പാന്‍ കഴിയുന്നതുമില്ല.

37

ദുഷ്പ്രവൃത്തിക്കാരുടെ നിമിത്തം നീ മുഷിയരുതു; നീതികേടു ചെയ്യുന്നവരോടു അസൂയപ്പെടുകയുമരുതു.
അവര്‍ പുല്ലുപോലെ വേഗത്തില്‍ ഉണങ്ങി പച്ചച്ചെടിപോലെ വാടിപ്പോകുന്നു.
യഹോവയില്‍ ആശ്രയിച്ചു നന്മചെയ്ക; ദേശത്തു പാര്‍ത്തു വിശ്വസ്തത ആചരിക്ക. യഹോവയില്‍ തന്നേ രസിച്ചുകൊള്‍ക; അവന്‍ നിന്റെ ഹൃദയത്തിലെ ആഗ്രഹങ്ങളെ നിനക്കു തരും.
നിന്റെ വഴി യഹോവയെ ഭരമേല്പിക്ക; അവനില്‍ തന്നേ ആശ്രയിക്ക; അവന്‍ അതു നിര്‍വ്വഹിക്കും.
അവന്‍ നിന്റെ നീതിയെ പ്രഭാതംപോലെയും നിന്റെ ന്യായത്തെ മദ്ധ്യാഹ്നംപോലെയും പ്രകാശിപ്പിക്കും.
യഹോവയുടെ മുമ്പാകെ മിണ്ടാതെയിരുന്നു അവന്നായി പ്രത്യാശിക്ക; കാര്യസാധ്യം പ്രാപിക്കുന്നവനെയും ദുരുപായം പ്രയോഗിക്കുന്നവനെയും കുറിച്ചു നീ മുഷിയരുതു.
കോപം കളഞ്ഞു ക്രോധം ഉപേക്ഷിക്ക; മുഷിഞ്ഞു പോകരുതു; അതു ദോഷത്തിന്നു ഹേതുവാകേയുള്ളു.
ദുഷ്പ്രവൃത്തിക്കാര്‍ ഛേദിക്കപ്പെടും; യഹോവയെ പ്രത്യാശിക്കുന്നവരോ ഭൂമിയെ കൈവശമാക്കും.
കുറഞ്ഞോന്നു കഴിഞ്ഞിട്ടു ദുഷ്ടന്‍ ഇല്ല; നീ അവന്റെ ഇടം സൂക്ഷിച്ചുനോക്കും; അവനെ കാണുകയില്ല.
എന്നാല്‍ സൌമ്യതയുള്ളവര്‍ ഭൂമിയെ കൈവശമാക്കും; സമാധാനസമൃദ്ധിയില്‍ അവര്‍ ആനന്ദിക്കും.
ദുഷ്ടന്‍ നീതിമാന്നു ദോഷം നിരൂപിക്കുന്നു; അവന്റെ നേരെ അവന്‍ പല്ലു കടിക്കുന്നു.
കര്‍ത്താവു അവനെ നോക്കി ചിരിക്കും; അവന്റെ ദിവസം വരുന്നു എന്നു അവന്‍ കാണുന്നു. എളിയവനെയും ദരിദ്രനെയും വീഴിപ്പാനും സന്മാര്‍ഗ്ഗികളെ കൊല്ലുവാനും ദുഷ്ടന്മാര്‍ വാളൂരി വില്ലു കുലെച്ചിരിക്കുന്നു.
അവരുടെ വാള്‍ അവരുടെ ഹൃദയത്തില്‍ തന്നേ കടക്കും; അവരുടെ വില്ലുകള്‍ ഒടിഞ്ഞുപോകും.
അനേകദുഷ്ടന്മാര്‍ക്കുംള്ള സമൃദ്ധിയെക്കാള്‍ നീതിമാന്നുള്ള അല്പം ഏറ്റവും നല്ലതു.
ദുഷ്ടന്മാരുടെ ഭുജങ്ങള്‍ ഒടിഞ്ഞുപോകും; എന്നാല്‍ നീതിമാന്മാരെ യഹോവ താങ്ങും.
യഹോവ നിഷ്കളങ്കന്മാരുടെ നാളുകളെ അറിയുന്നു; അവരുടെ അവകാശം ശാശ്വതമായിരിക്കും.
ദുഷ്കാലത്തു അവര്‍ ലജ്ജിച്ചു പോകയില്ല; ക്ഷാമകാലത്തു അവര്‍ തൃപ്തരായിരിക്കും,
എന്നാല്‍ ദുഷ്ടന്മാര്‍ നശിച്ചുപോകും; യഹോവയുടെ ശത്രുക്കള്‍ പുല്പുറത്തിന്റെ ഭംഗിപോലേയുള്ളു; അവര്‍ ക്ഷയിച്ചുപോകും; പുകപോലെ ക്ഷയിച്ചുപോകും.
ദുഷ്ടന്‍ വായ്പ വാങ്ങുന്നു തിരികെ കൊടുക്കുന്നില്ല; നീതിമാനോ കൃപാലുവായി ദാനം ചെയ്യുന്നു.
അവനാല്‍ അനുഗ്രഹിക്കപ്പെട്ടവര്‍ ഭൂമിയെ കൈവശമാക്കും. അവനാല്‍ ശപിക്കപ്പെട്ടവരോ ഛേദിക്കപ്പെടും.
ഒരു മനുഷ്യന്റെ വഴിയില്‍ പ്രസാദം തോന്നിയാല്‍ യഹോവ അവന്റെ ഗമനം സ്ഥിരമാക്കുന്നു.
അവന്‍ വീണാലും നിലംപരിചാകയില്ല; യഹോവ അവനെ കൈ പിടിച്ചു താങ്ങുന്നു.
ഞാന്‍ ബാലനായിരുന്നു, വൃദ്ധനായിത്തീര്‍ന്നു; നീതിമാന്‍ തുണയില്ലാതിരിക്കുന്നതും അവന്റെ സന്തതി ആഹാരം ഇരക്കുന്നതും ഞാന്‍ കണ്ടിട്ടില്ല.
അവന്‍ നിത്യം കൃപാലുവായി വായ്പ കൊടുക്കുന്നു; അവന്റെ സന്തതി അനുഗ്രഹിക്കപ്പെടുന്നു.
ദോഷം വിട്ടൊഴിഞ്ഞു ഗുണം ചെയ്ക; എന്നാല്‍ നീ സദാകാലം സുഖമായി വസിക്കും.
യഹോവ ന്യായപ്രിയനാകുന്നു; തന്റെ വിശുദ്ധന്മാരെ ഉപേക്ഷിക്കുന്നതുമില്ല; അവര്‍ എന്നേക്കും പരിപാലിക്കപ്പെടുന്നു; ദുഷ്ടന്മാരുടെ സന്തതിയോ ഛേദിക്കപ്പെടും.
നീതിമാന്മാര്‍ ഭൂമിയെ അവകാശമാക്കി എന്നേക്കും അതില്‍ വസിക്കും;
നീതിമാന്റെ വായ് ജ്ഞാനം പ്രസ്താവിക്കുന്നു; അവന്റെ നാവു ന്യായം സംസാരിക്കുന്നു.
തന്റെ ദൈവത്തിന്റെ ന്യായപ്രമാണം അവന്റെ ഹൃദയത്തില്‍ ഉണ്ടു; അവന്റെ കാലടികള്‍ വഴുതുകയില്ല.
ദുഷ്ടന്‍ നീതിമാന്നായി പതിയിരുന്നു, അവനെ കൊല്ലുവാന്‍ നോക്കുന്നു.
യഹോവ അവനെ അവന്റെ കയ്യില്‍ വിട്ടുകൊടുക്കയില്ല; ന്യായവിസ്താരത്തില്‍ അവനെ കുറ്റംവിധിക്കയുമില്ല.
യഹോവെക്കായി പ്രത്യാശിച്ചു അവന്റെ വഴി പ്രമാണിച്ചു നടക്ക; എന്നാല്‍ ഭൂമിയെ അവകാശമാക്കുവാന്‍ അവന്‍ നിന്നെ ഉയര്‍ത്തും; ദുഷ്ടന്മാര്‍ ഛേദിക്കപ്പെടുന്നതു നീ കാണും.
ദുഷ്ടന്‍ പ്രബലനായിരിക്കുന്നതും; സ്വദേശികമായ പച്ചവൃക്ഷംപോലെ തഴെക്കുന്നതും ഞാന്‍ കണ്ടിട്ടുണ്ടു.
ഞാന്‍ പിന്നെ അതിലെ പോയപ്പോള്‍ അവന്‍ ഇല്ല; ഞാന്‍ അന്വേഷിച്ചു, അവനെ കണ്ടതുമില്ല.
നിഷ്കളങ്കനെ കുറിക്കൊള്ളുക; നേരുള്ളവനെ നോക്കിക്കൊള്‍ക; സമാധാനപുരുഷന്നു സന്തതി ഉണ്ടാകും.
എന്നാല്‍ അതിക്രമക്കാര്‍ ഒരുപോലെ മുടിഞ്ഞുപോകും; ദുഷ്ടന്മാരുടെ സന്താനം ഛേദിക്കപ്പെടും.
നീതിമാന്മാരുടെ രക്ഷ യഹോവയിങ്കല്‍നിന്നു വരുന്നു; കഷ്ടകാലത്തു അവന്‍ അവരുടെ ദുര്‍ഗ്ഗം ആകുന്നു.
യഹോവ അവരെ സഹായിച്ചു വിടുവിക്കുന്നു; അവര്‍ അവനില്‍ ആശ്രയിക്കകൊണ്ടു അവന്‍ അവരെ ദുഷ്ടന്മാരുടെ കയ്യില്‍നിന്നു വിടുവിച്ചു രക്ഷിക്കുന്നു.

38

യഹോവേ, ക്രോധത്തോടെ എന്നെ ശിക്ഷിക്കരുതേ. ഉഗ്രനീരസത്തോടെ എന്നെ ദണ്ഡിപ്പിക്കയുമരുതേ.
നിന്റെ അസ്ത്രങ്ങള്‍ എന്നില്‍ തറെച്ചിരിക്കുന്നു; നിന്റെ കൈ എന്റെ മേല്‍ ഭാരമായിരിക്കുന്നു.
നിന്റെ നീരസം ഹേതുവായി എന്റെ ദേഹത്തില്‍ സൌഖ്യമില്ല; എന്റെ പാപം ഹേതുവായി എന്റെ അസ്ഥികളില്‍ സ്വസ്ഥതയുമില്ല.
എന്റെ അകൃത്യങ്ങള്‍ എന്റെ തലെക്കുമീതെ കവിഞ്ഞിരിക്കുന്നു; ഭാരമുള്ള ചുമടുപോലെ അവ എനിക്കു അതിഘനമായിരിക്കുന്നു.
എന്റെ ഭോഷത്വംഹേതുവായി എന്റെ വ്രണങ്ങള്‍ ചീഞ്ഞുനാറുന്നു.
ഞാന്‍ കുനിഞ്ഞു ഏറ്റവും കൂനിയിരിക്കുന്നു; ഞാന്‍ ഇടവിടാതെ ദുഃഖിച്ചുനടക്കുന്നു.
എന്റെ അരയില്‍ വരള്‍ച നിറഞ്ഞിരിക്കുന്നു; എന്റെ ദേഹത്തില്‍ സൌഖ്യമില്ല.
ഞാന്‍ ക്ഷീണിച്ചു അത്യന്തം തകര്‍ന്നിരിക്കുന്നു; എന്റെ ഹൃദയത്തിലെ ഞരക്കംനിമിത്തം ഞാന്‍ അലറുന്നു. കര്‍ത്താവേ, എന്റെ ആഗ്രഹം ഒക്കെയും നിന്റെ മുമ്പില്‍ ഇരിക്കുന്നു. എന്റെ ഞരക്കം നിനക്കു മറഞ്ഞിരിക്കുന്നതുമില്ല.
എന്റെ നെഞ്ചിടിക്കുന്നു; ഞാന്‍ വശംകെട്ടിരിക്കുന്നു; എന്റെ കണ്ണിന്റെ വെളിച്ചവും എനിക്കില്ലാതെയായി.
എന്റെ സ്നേഹിതന്മാരും കൂട്ടുകാരും എന്റെ ബാധ കണ്ടു മാറിനിലക്കുന്നു; എന്റെ ചാര്‍ച്ചക്കാരും അകന്നുനിലക്കുന്നു.
എനിക്കു പ്രാണഹാനി വരുത്തുവാന്‍ നോക്കുന്നവര്‍ കണിവെക്കുന്നു; എനിക്കു അനര്‍ത്ഥം അന്വേഷിക്കുന്നവര്‍ വേണ്ടാതനം സംസാരിക്കുന്നു; അവര്‍ ഇടവിടാതെ ചതിവു ചിന്തിക്കുന്നു.
എങ്കിലും ഞാന്‍ ചെകിടനെപ്പോലെ കേള്‍ക്കാതെ ഇരുന്നു; വായ്തുറക്കാതെ ഊമനെപ്പോലെ ആയിരുന്നു.
ഞാന്‍ , കേള്‍ക്കാത്ത മനുഷ്യനെപ്പോലെയും വായില്‍ പ്രതിവാദമില്ലാത്തവനെപ്പോലെയും ആയിരുന്നു.
യഹോവേ, നിങ്കല്‍ ഞാന്‍ പ്രത്യാശ വെച്ചിരിക്കുന്നു; എന്റെ ദൈവമായ കര്‍ത്താവേ, നീ ഉത്തരം അരുളും.
അവര്‍ എന്നെച്ചൊല്ലി സന്തോഷിക്കരുതേ എന്നു ഞാന്‍ പറഞ്ഞു; എന്റെ കാല്‍ വഴുതുമ്പോള്‍ അവര്‍ എന്റെ നേരെ വമ്പു പറയുമല്ലോ.
ഞാന്‍ ഇടറി വീഴുമാറായിരിക്കുന്നു; എന്റെ ദുഃഖം എപ്പോഴും എന്റെ മുമ്പില്‍ ഇരിക്കുന്നു.
ഞാന്‍ എന്റെ അകൃത്യത്തെ ഏറ്റുപറയുന്നു; എന്റെ പാപത്തെക്കുറിച്ചു ദുഃഖിക്കുന്നു.
എന്റെ ശത്രുക്കളോ ജീവനും ബലവുമുള്ളവര്‍. എന്നെ വെറുതെ പകെക്കുന്നവര്‍ പെരുകിയിരിക്കുന്നു.
ഞാന്‍ നന്മ പിന്തുടരുകയാല്‍ അവര്‍ എനിക്കു വിരോധികളായി നന്മെക്കു പകരം തിന്മ ചെയ്യുന്നു.
യഹോവേ, എന്നെ കൈവിടരുതേ; എന്റെ ദൈവമേ, എന്നോടകന്നിരിക്കരുതേ.
എന്റെ രക്ഷയാകുന്ന കര്‍ത്താവേ, എന്റെ സഹായത്തിന്നു വേഗം വരേണമേ.

39

നാവുകൊണ്ടു പാപം ചെയ്യാതിരിപ്പാന്‍ ഞാന്‍ എന്റെ വഴികളെ സൂക്ഷിക്കുമെന്നും ദുഷ്ടന്‍ എന്റെ മുമ്പില്‍ ഇരിക്കുമ്പോള്‍ എന്റെ വായ് കടിഞ്ഞാണിട്ടു കാക്കുമെന്നും ഞാന്‍ പറഞ്ഞു.
ഞാന്‍ ഉരിയാടാതെ ഊമനായിരുന്നു; നന്മയെ ഗണ്യമാക്കാതെ മൌനമായിരുന്നു; എന്റെ സങ്കടം പൊങ്ങിവന്നു.
എന്റെ ഉള്ളില്‍ ഹൃദയത്തിന്നു ചൂടു പിടിച്ചു, എന്റെ ധ്യാനത്തിങ്കല്‍ തീ കത്തി; അപ്പോള്‍ ഞാന്‍ നാവെടുത്തു സംസാരിച്ചു.
യഹോവേ, എന്റെ അവസാനത്തെയും എന്റെ ആയുസ്സു എത്ര എന്നതിനെയും എന്നെ അറിയിക്കേണമേ; ഞാന്‍ എത്ര ക്ഷണികന്‍ എന്നു ഞാന്‍ അറിയുമാറാകട്ടെ.
ഇതാ, നീ എന്റെ നാളുകളെ നാലുവിരല്‍ നീളമാക്കിയിരിക്കുന്നു; എന്റെ ആയുസ്സു നിന്റെ മുമ്പാകെ ഏതുമില്ലാത്തതുപോലെയിരിക്കുന്നു; ഏതു മനുഷ്യനും ഉറെച്ചുനിന്നാലും ഒരു ശ്വാസമത്രേ. സേലാ.
മനുഷ്യരൊക്കെയും വെറും നിഴലായി നടക്കുന്നു നിശ്ചയം; അവര്‍ വ്യര്‍ത്ഥമായി പരിശ്രമിക്കുന്നു നിശ്ചയം; അവന്‍ ധനം സമ്പാദിക്കുന്നു; ആര്‍ അനുഭവിക്കും എന്നറിയുന്നില്ല.
എന്നാല്‍ കര്‍ത്താവേ, ഞാന്‍ ഏതിന്നായി കാത്തിരിക്കുന്നു? എന്റെ പ്രത്യാശ നിങ്കല്‍ വെച്ചിരിക്കുന്നു.
എന്റെ സകലലംഘനങ്ങളില്‍നിന്നും എന്നെ വിടുവിക്കേണമേ; എന്നെ ഭോഷന്റെ നിന്ദയാക്കി വെക്കരുതേ.
ഞാന്‍ വായ് തുറക്കാതെ ഊമനായിരുന്നു; നീയല്ലോ അങ്ങനെ വരുത്തിയതു.
നിന്റെ ബാധ എങ്കല്‍നിന്നു നീക്കേണമേ; നിന്റെ കയ്യുടെ അടിയാല്‍ ഞാന്‍ ക്ഷയിച്ചിരിക്കുന്നു.
അകൃത്യംനിമിത്തം നീ മനുഷ്യനെ ദണ്ഡനങ്ങളാല്‍ ശിക്ഷിക്കുമ്പോള്‍ നീ അവന്റെ സൌന്ദര്യത്തെ പുഴുപോലെ ക്ഷയിപ്പിക്കുന്നു; ഏതു മനുഷ്യനും ഒരു ശ്വാസമത്രേ ആകുന്നു. സേലാ.
യഹോവേ, എന്റെ പ്രാര്‍ത്ഥന കേട്ടു എന്റെ അപേക്ഷ ചെവിക്കൊള്ളേണമേ. എന്റെ കണ്ണുനീര്‍ കണ്ടു മിണ്ടാതിരിക്കരുതേ; ഞാന്‍ എന്റെ സകലപിതാക്കന്മാരെയും പോലെ നിന്റെ സന്നിധിയില്‍ അന്യനും പരദേശിയും ആകുന്നുവല്ലോ.
ഞാന്‍ ഇവിടെനിന്നു പോയി ഇല്ലാതെയാകുന്നതിന്നു മുമ്പെ ഉന്മേഷം പ്രാപിക്കേണ്ടതിന്നു നിന്റെ നോട്ടം എങ്കല്‍നിന്നു മാറ്റേണമേ.

40

ഞാന്‍ യഹോവെക്കായി കാത്തുകാത്തിരുന്നു; അവന്‍ എങ്കലേക്കു ചാഞ്ഞു എന്റെ നിലവിളി കേട്ടു.
നാശകരമായ കുഴിയില്‍നിന്നും കുഴഞ്ഞ ചേറ്റില്‍നിന്നും അവന്‍ എന്നെ കയറ്റി; എന്റെ കാലുകളെ ഒരു പാറമേല്‍ നിര്‍ത്തി, എന്റെ ഗമനത്തെ സ്ഥീരമാക്കി.
അവന്‍ എന്റെ വായില്‍ പുതിയോരു പാട്ടുതന്നു, നമ്മുടെ ദൈവത്തിന്നു സ്തുതി തന്നേ; പലരും അതു കണ്ടു ഭയപ്പെട്ടു യഹോവയില്‍ ആശ്രയിക്കും.
യഹോവയെ തന്റെ ആശ്രയമാക്കിക്കൊള്ളുകയും നിഗളികളെയും വ്യാജത്തിലേക്കു തിരിയുന്നവരെയും ആദരിക്കാതിരിക്കയും ചെയ്യുന്ന മനുഷ്യന്‍ ഭാഗ്യവാന്‍ .
എന്റെ ദൈവമായ യഹോവേ, നീ ചെയ്ത അത്ഭുതപ്രവൃത്തികളും ഞങ്ങള്‍ക്കു വേണ്ടിയുള്ള നിന്റെ വിചാരങ്ങളും വളരെയാകുന്നു; നിന്നോടു സദൃശന്‍ ആരുമില്ല; ഞാന്‍ അവയെ വിവരിച്ചു പ്രസ്താവിക്കുമായിരുന്നു; എന്നാല്‍ അവ എണ്ണിക്കൂടാതവണ്ണം അധികമാകുന്നു.
ഹനനയാഗവും ഭോജനയാഗവും നീ ഇച്ഛിച്ചില്ല; നീ ചെവികളെ എനിക്കു തുളെച്ചിരിക്കുന്നു. ഹോമയാഗവും പാപയാഗവും നീ ചോദിച്ചില്ല.
അപ്പോള്‍ ഞാന്‍ പറഞ്ഞു; ഇതാ, ഞാന്‍ വരുന്നു; പുസ്തകച്ചുരുളില്‍ എന്നെക്കുറിച്ചു എഴുതിയിരിക്കുന്നു;
എന്റെ ദൈവമേ, നിന്റെ ഇഷ്ടം ചെയ്‍വാന്‍ ഞാന്‍ പ്രിയപ്പെടുന്നു; നിന്റെ ന്യായപ്രമാണം എന്റെ ഉള്ളില്‍ ഇരിക്കുന്നു.
ഞാന്‍ മഹാസഭയില്‍ നീതിയെ പ്രസംഗിച്ചു; അധരങ്ങളെ ഞാന്‍ അടക്കീട്ടില്ല; യഹോവേ, നീ അറിയുന്നു.
ഞാന്‍ നിന്റെ നീതിയെ എന്റെ ഹൃദയത്തില്‍ മറച്ചുവെച്ചില്ല; നിന്റെ വിശ്വസ്തതയും രക്ഷയും ഞാന്‍ പ്രസ്താവിച്ചു; നിന്റെ ദയയും സത്യവും ഞാന്‍ മഹാസഭെക്കു മറെച്ചതുമില്ല.
യഹോവേ, നിന്റെ കരുണ നീ എനിക്കു അടെച്ചുകളയില്ല; നിന്റെ ദയയും സത്യവും എന്നെ നിത്യം പരിപാലിക്കും.
സംഖ്യയില്ലാത്ത അനര്‍ത്ഥങ്ങള്‍ എന്നെ ചുറ്റിയിരിക്കുന്നു; മേല്പെട്ടു നോക്കുവാന്‍ കഴിയാതവണ്ണം എന്റെ അകൃത്യങ്ങള്‍ എന്നെ എത്തിപ്പിടിച്ചിരിക്കുന്നു; അവ എന്റെ തലയിലെ രോമങ്ങളിലും അധികം; ഞാന്‍ ധൈര്യഹീനനായിത്തീര്‍ന്നിരിക്കുന്നു.
യഹോവേ, എന്നെ വിടുവിപ്പാന്‍ ഇഷ്ടം തോന്നേണമേ; യഹോവേ, എന്നെ സഹായിപ്പാന്‍ വേഗം വരേണമേ.
എനിക്കു ജീവഹാനി വരുത്തുവാന്‍ നോക്കുന്നവര്‍ ലജ്ജിച്ചു ഭ്രമിച്ചുപോകട്ടെ; എന്റെ അനര്‍ത്ഥത്തില്‍ സന്തോഷിക്കുന്നവര്‍ പിന്തിരിഞ്ഞു അപമാനം ഏല്‍ക്കട്ടെ.
നന്നായി, നന്നായി എന്നു എന്നോടു പറയുന്നവര്‍ തങ്ങളുടെ നാണംനിമിത്തം സ്തംഭിച്ചുപോകട്ടെ.
നിന്നെ അന്വേഷിക്കുന്ന എല്ലാവരും നിന്നില്‍ ആനന്ദിച്ചു സന്തോഷിക്കട്ടെ; നിന്റെ രക്ഷയെ ഇച്ഛിക്കുന്നവര്‍ യഹോവ മഹത്വമുള്ളവന്‍ എന്നു എപ്പോഴും പറയട്ടെ.
ഞാനോ എളിയവനും ദരിദ്രനും ആകുന്നു; എങ്കിലും കര്‍ത്താവു എന്നെ വിചാരിക്കുന്നു; നീ തന്നേ എന്റെ സഹായവും എന്നെ വിടുവിക്കുന്നവനും ആകുന്നു; എന്റെ ദൈവമേ, താമസിക്കരുതേ.

41

എളിയവനെ ആദരിക്കുന്നവന്‍ ഭാഗ്യവാന്‍ ; അനര്‍ത്ഥദിവസത്തില്‍ യഹോവ അവനെ വിടുവിക്കും.
യഹോവ അവനെ കാത്തു ജീവനോടെ പാലിക്കും; അവന്‍ ഭൂമിയില്‍ ഭാഗ്യവാനായിരിക്കും; അവന്റെ ശത്രുക്കളുടെ ഇഷ്ടത്തിന്നു നീ അവനെ ഏല്പിക്കയില്ല;
യഹോവ അവനെ രോഗശയ്യയില്‍ താങ്ങും. ദീനത്തില്‍ നീ അവന്റെ കിടക്ക എല്ലാം മാറ്റിവിരിക്കുന്നു.
യഹോവേ, എന്നോടു കൃപ തോന്നി എന്നെ സൌഖ്യമാക്കേണമേ; നിന്നോടല്ലോ ഞാന്‍ പാപം ചെയ്തതു എന്നു ഞാന്‍ പറഞ്ഞു.
അവന്‍ എപ്പോള്‍ മരിച്ചു അവന്റെ പേര്‍ നശിക്കും എന്നു എന്റെ ശത്രുക്കള്‍ എന്നെക്കുറിച്ചു ദോഷം പറയുന്നു.
ഒരുത്തന്‍ എന്നെ കാണ്മാന്‍ വന്നാല്‍ അവന്‍ കപടവാക്കു പറയുന്നു; അവന്റെ ഹൃദയം നീതികേടു സംഗ്രഹിക്കന്നു; അവന്‍ പുറത്തുപോയി അതു പ്രസ്താവിക്കുന്നു.
എന്നെ പകെക്കുന്നവരൊക്കെയും എനിക്കു വിരോധമായി തമ്മില്‍ മന്ത്രിക്കുന്നു; അവര്‍ എനിക്കു ദോഷം ചിന്തിക്കുന്നു.
ഒരു ദുര്‍വ്യാധി അവന്നു പിടിച്ചിരിക്കുന്നു; അവന്‍ കിടപ്പിലായി; ഇനി അവന്‍ എഴുന്നേല്‍ക്കയില്ല എന്നു അവര്‍ പറയുന്നു.
ഞാന്‍ വിശ്വസിച്ചവനും എന്റെ അപ്പം തിന്നവനുമായ എന്റെ പ്രാണസ്നേഹിതന്‍ പോലും എന്റെ നേരെ കുതികാല്‍ ഉയര്‍ത്തിയിരിക്കുന്നു.
ഞാന്‍ അവര്‍ക്കും പകരം ചെയ്യേണ്ടതിന്നു യഹോവേ, കൃപ തോന്നി എന്നെ എഴുന്നേല്പിക്കേണമേ.
എന്റെ ശത്രു എന്നെച്ചൊല്ലി ജയഘോഷം കൊള്ളാതിരിക്കുന്നതിനാല്‍ നിനക്കു എന്നില്‍ പ്രസാദമായിരിക്കുന്നു എന്നു ഞാന്‍ അറിയുന്നു.
നീ എന്റെ നഷ്കളങ്കത്വംനിമിത്തം എന്നെ താങ്ങുന്നു, നിന്റെ മുമ്പില്‍ എന്നേക്കും എന്നെ നിര്‍ത്തിക്കൊള്ളുന്നു.
യിസ്രായേലിന്റെ ദൈവമായ യഹോവ എന്നും എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ. ആമേന്‍ , ആമേന്‍ .

42

മാന്‍ നീര്‍ത്തോടുകളിലേക്കു ചെല്ലുവാന്‍ കാംക്ഷിക്കുന്നതുപോലെ ദൈവമേ, എന്റെ ആത്മാവു നിന്നോടു ചേരുവാന്‍ കാംക്ഷിക്കുന്നു.
എന്റെ ആത്മാവു ദൈവത്തിന്നായി, ജീവനുള്ള ദൈവത്തിന്നായി തന്നേ, ദാഹിക്കുന്നു; ഞാന്‍ എപ്പോള്‍ ദൈവസന്നിധിയില്‍ ചെല്ലുവാനിടയാകും.
നിന്റെ ദൈവം എവിടെ എന്നു അവര്‍ എന്നോടു നിത്യം പറയുന്നതുകൊണ്ടു എന്റെ കണ്ണുനീര്‍ രാവും പകലും എന്റെ ആഹാരമായ്തീര്‍ന്നിരിക്കുന്നു.
ഉത്സവം ആചരിക്കുന്ന പുരുഷാരത്തിന്റെ സന്തോഷവും സ്തോത്രവുമായ സ്വരത്തോടുകൂടെ സമൂഹമദ്ധ്യേ ഞാന്‍ ദൈവാലയത്തിലേക്കു ചെന്നതു ഔര്‍ത്തു എന്റെ ഉള്ളം എന്നില്‍ പകരുന്നു.
എന്റെ ആത്മാവേ, നീ വിഷാദിച്ചു ഉള്ളില്‍ ഞരങ്ങുന്നതെന്തു? ദൈവത്തില്‍ പ്രത്യാശ വെക്കുക; അവന്‍ എന്റെ മുഖപ്രകാശകരക്ഷയും എന്റെ ദൈവവുമാകുന്നു എന്നിങ്ങനെ ഞാന്‍ ഇനിയും അവനെ സ്തുതിക്കും.
എന്റെ ദൈവമേ, എന്റെ ആത്മാവു എന്നില്‍ വിഷാദിച്ചിരിക്കുന്നു; അതുകൊണ്ടു യോര്‍ദ്ദാന്‍ പ്രദേശത്തും ഹെര്‍മ്മോന്‍ പര്‍വ്വതങ്ങളിലും മിസാര്‍മലയിലുംവെച്ചു ഞാന്‍ നിന്നെ ഔര്‍ക്കുംന്നു;
നിന്റെ നീര്‍ച്ചാട്ടങ്ങളുടെ ഇരെച്ചലാല്‍ ആഴി ആഴിയെ വിളിക്കുന്നു; നിന്റെ ഔളങ്ങളും തിരമാലകളുമെല്ലാം എന്റെ മീതെ കടന്നുപോകുന്നു.
യഹോവ പകല്‍നേരത്തു തന്റെ ദയ കല്പിക്കും; രാത്രിസമയത്തു ഞാന്‍ അവന്നു പാട്ടു പാടിക്കൊണ്ടിരിക്കും; എന്റെ ജീവന്റെ ദൈവത്തോടുള്ള പ്രാര്‍ത്ഥന തന്നേ.
നീ എന്നെ മറന്നതു എന്തു? ശത്രുവിന്റെ ഉപദ്രവംഹേതുവായി ഞാന്‍ ദുഃഖിച്ചുനടക്കേണ്ടിവന്നതുമെന്തു? എന്നു ഞാന്‍ എന്റെ പാറയായ ദൈവത്തോടു പറയും.
നിന്റെ ദൈവം എവിടെ എന്നു എന്റെ ശത്രുക്കള്‍ ഇടവിടാതെ എന്നോടു പറഞ്ഞുകൊണ്ടു എന്റെ അസ്ഥികളെ തകര്‍ക്കുംവണ്ണം എന്നെ നിന്ദിക്കുന്നു.
എന്റെ ആത്മാവേ, നീ വിഷാദിച്ചു ഉള്ളില്‍ ഞരങ്ങുന്നതു എന്തു? ദൈവത്തില്‍ പ്രത്യാശവെക്കുക; അവന്‍ എന്റെ മുഖപ്രകാശകരക്ഷയും എന്റെ ദൈവവുമാകുന്നു എന്നിങ്ങനെ ഞാന്‍ ഇനിയും അവനെ സ്തുതിക്കും.

43

ദൈവമേ, എനിക്കു ന്യായം പാലിച്ചു തരേണമേ; ഭക്തികെട്ട ജാതിയോടു എന്റെ വ്യവഹാരം നടത്തേണമേ; വഞ്ചനയും അനീതിയുമുള്ള മനുഷ്യങ്കല്‍നിന്നു എന്നെ വിടുവിക്കേണമേ.
നീ എന്റെ ശരണമായ ദൈവമല്ലോ; നീ എന്നെ തള്ളിക്കളഞ്ഞിരിക്കുന്നതെന്തു? ശത്രുവിന്റെ ഉപദ്രവംഹേതുവായി ഞാന്‍ ദുഃഖിച്ചു നടക്കേണ്ടിവന്നതുമെന്തു?
നിന്റെ പ്രകാശവും സത്യവും അയച്ചുതരേണമേ; അവ എന്നെ നടത്തുമാറാകട്ടെ; നിന്റെ വിശുദ്ധപര്‍വ്വതത്തിലേക്കും തിരുനിവാസത്തിലേക്കും അവ എന്നെ എത്തിക്കുമാറാകട്ടെ.
ഞാന്‍ ദൈവത്തിന്റെ പീഠത്തിങ്കലേക്കു, എന്റെ പരമാനന്ദമായ ദൈവത്തിങ്കലേക്കു ചെല്ലും; ദൈവമേ, എന്റെ ദൈവമേ, കിന്നരംകെണ്ടു ഞാന്‍ നിന്നെ സ്തുതിക്കും.
എന്റെ ആത്മാവേ, നീ വിഷാദിച്ചു ഉള്ളില്‍ ഞരങ്ങുന്നതു എന്തു? ദൈവത്തില്‍ പ്രത്യാശ വെക്കുക; അവന്‍ എന്റെ മുഖപ്രകാശകരക്ഷയും എന്റെ ദൈവവുമാകുന്നു എന്നിങ്ങനെ ഞാന്‍ ഇനിയും അവനെ സ്തുതിക്കും.

44

ദൈവമേ, പൂര്‍വ്വകാലത്തു ഞങ്ങളുടെ പിതാക്കന്മാരുടെ നാളുകളില്‍ നീ ചെയ്ത പ്രവൃത്തി അവര്‍ ഞങ്ങളോടു വിവരിച്ചിരിക്കുന്നു; ഞങ്ങളുടെ ചെവികൊണ്ടു ഞങ്ങള്‍ കേട്ടുമിരിക്കുന്നു;
നിന്റെ കൈകൊണ്ടു നീ ജാതികളെ പുറത്താക്കി ഇവരെ നട്ടു; നീ വംശങ്ങളെ നശിപ്പിച്ചു, ഇവരെ പരക്കുമാറാക്കി.
തങ്ങളുടെ വാളുകൊണ്ടല്ല അവര്‍ ദേശത്തെ കൈവശമാക്കിയതു; സ്വന്തഭുജംകൊണ്ടല്ല അവര്‍ ജയം നേടിയതു; നിന്റെ വലങ്കയ്യും നിന്റെ ഭുജവും നിന്റെ മുഖപ്രകാശവും കൊണ്ടത്രേ; നിനക്കു അവരോടു പ്രീതിയുണ്ടായിരുന്നുവല്ലോ.
ദൈവമേ, നീ എന്റെ രാജാവാകുന്നു; യാക്കോബിന്നു രക്ഷ കല്പിക്കേണമേ.
നിന്നാല്‍ ഞങ്ങള്‍ വൈരികളെ തള്ളിയിടും; ഞങ്ങളോടു എതിര്‍ക്കുംന്നവരെ നിന്റെ നാമത്തില്‍ ചവിട്ടിക്കളയും.
ഞാന്‍ എന്റെ വില്ലില്‍ ആശ്രയിക്കയില്ല; എന്റെ വാള്‍ എന്നെ രക്ഷിക്കയുമില്ല.
നീയത്രേ ഞങ്ങളെ വൈരികളുടെ കയ്യില്‍ നിന്നു രക്ഷിച്ചതു; ഞങ്ങളെ പകെച്ചവരെ നീ ലജ്ജിപ്പിച്ചുമിരിക്കുന്നു;
ദൈവത്തില്‍ ഞങ്ങള്‍ നിത്യം പ്രശംസിക്കുന്നു; നിന്റെ നാമത്തിന്നു എന്നും സ്തോത്രം ചെയ്യുന്നു. സേലാ.
ഇപ്പോഴോ, നീ ഞങ്ങളെ തള്ളിക്കളഞ്ഞു ലജ്ജിപ്പിച്ചിരിക്കുന്നു; ഞങ്ങളുടെ സൈന്യങ്ങളോടുകൂടെ പുറപ്പെടുന്നതുമില്ല.
വൈരിയുടെ മുമ്പില്‍ നീ ഞങ്ങളെ പുറം കാട്ടുമാറാക്കുന്നു; ഞങ്ങളെ പകെക്കുന്നവര്‍ ഞങ്ങളെ കൊള്ളയിടുന്നു.
ഭക്ഷണത്തിന്നുള്ള ആടുകളെപ്പോലെ നീ ഞങ്ങളെ ഏല്പിച്ചുകൊടുത്തു; ജാതികളുടെ ഇടയില്‍ ഞങ്ങളെ ചിന്നിച്ചിരിക്കുന്നു.
നീ നിന്റെ ജനത്തെ വിലവാങ്ങാതെ വിലക്കുന്നു. അവരുടെ വിലകൊണ്ടു സമ്പത്തു വര്‍ദ്ധിപ്പിക്കുന്നതുമില്ല.
നീ ഞങ്ങളെ അയല്‍ക്കാര്‍ക്കും അപമാനവിഷയവും ചുറ്റുമുള്ളവര്‍ക്കും നിന്ദയും പരിഹാസവും ആക്കുന്നു.
നീ ജാതികളുടെ ഇടയില്‍ ഞങ്ങളെ പഴഞ്ചൊല്ലിന്നും വംശങ്ങളുടെ നടുവില്‍ തലകുലുക്കത്തിന്നും വിഷയം ആക്കുന്നു.
നിന്ദിച്ചു ദുഷിക്കുന്നവന്റെ വാക്കു ഹേതുവായും ശത്രുവിന്റെയും പ്രതികാരകന്റെയും നിമിത്തമായും
എന്റെ അപമാനം ഇടവിടാതെ എന്റെ മുമ്പില്‍ ഇരിക്കുന്നു; എന്റെ മുഖത്തെ ലജ്ജ എന്നെ മൂടിയിരിക്കുന്നു.
ഇതൊക്കെയും ഞങ്ങള്‍ക്കു ഭവിച്ചു; ഞങ്ങളോ നിന്നെ മറന്നിട്ടില്ല; നിന്റെ നിയമത്തോടു അവിശ്വസ്തത കാണിച്ചിട്ടുമില്ല.
നീ ഞങ്ങളെ കുറുക്കന്മാരുടെ സ്ഥലത്തുവെച്ചു തകര്‍ത്തുകളവാനും കൂരിരുട്ടുകൊണ്ടു ഞങ്ങളെ മൂടുവാനും തക്കവണ്ണം
ഞങ്ങളുടെ ഹൃദയം പിന്തിരികയോ ഞങ്ങളുടെ കാലടികള്‍ നിന്റെ വഴി വിട്ടു മാറുകയോ ചെയ്തിട്ടില്ല.
ഞങ്ങളുടെ ദൈവത്തിന്റെ നാമത്തെ ഞങ്ങള്‍ മറക്കയോ ഞങ്ങളുടെ കൈകളെ അന്യദൈവത്തിങ്കലേക്കു മലര്‍ത്തുകയോ ചെയ്തിട്ടുണ്ടെങ്കില്‍
ദൈവം അതു ശോധന ചെയ്യാതിരിക്കുമോ? അവന്‍ ഹൃദയത്തിലെ രഹസ്യങ്ങളെ അറിയുന്നുവല്ലോ.
നിന്റെ നിമിത്തം ഞങ്ങളെ ദിവസംപ്രതി കൊല്ലുന്നു; അറുപ്പാനുള്ള ആടുകളെപ്പോലെ ഞങ്ങളെ എണ്ണുന്നു.
കര്‍ത്താവേ, ഉണരേണമേ; നീ ഉറങ്ങുന്നതു എന്തു? എഴുന്നേല്‍ക്കേണമേ; ഞങ്ങളെ എന്നേക്കും തള്ളിക്കളയരുതേ.
നീ നിന്റെ മുഖത്തെ മറെക്കുന്നതും ഞങ്ങളുടെ കഷ്ടവും പീഡയും മറന്നുകളയുന്നതും എന്തു?
ഞങ്ങള്‍ നിലത്തോളം കുനിഞ്ഞിരിക്കുന്നു; ഞങ്ങളുടെ വയറു ഭൂമിയോടു പറ്റിയിരിക്കുന്നു.
ഞങ്ങളുടെ സഹായത്തിന്നായി എഴുന്നേല്‍ക്കേണമേ; നിന്റെ ദയനിമിത്തം ഞങ്ങളെ വീണ്ടെടുക്കേണമേ;

45

എന്റെ ഹൃദയം ശുഭവചനത്താല്‍ കവിയുന്നു; എന്റെ കൃതി രാജാവിന്നു വേണ്ടിയുള്ളതു എന്നു ഞാന്‍ പറയുന്നു. എന്റെ നാവു സമര്‍ത്ഥനായ ലേഖകന്റെ എഴുത്തുകോല്‍ ആകുന്നു.
നീ മനുഷ്യപുത്രന്മാരില്‍ അതിസുന്ദരന്‍ ; ലാവണ്യം നിന്റെ അധരങ്ങളിന്മേല്‍ പകര്‍ന്നിരിക്കുന്നു; അതുകൊണ്ടു ദൈവം നിന്നെ എന്നേക്കും അനുഗ്രഹിച്ചിരിക്കുന്നു.
വീരനായുള്ളോവേ, നിന്റെ വാള്‍ അരെക്കു കെട്ടുക; നിന്റെ തേജസ്സും നിന്റെ മഹിമയും തന്നേ.
സത്യവും സൌമ്യതയും നീതിയും പാലിക്കേണ്ടതിന്നു നീ മഹിമയോടെ കൃതാര്‍ത്ഥനായി വാഹനമേറി എഴുന്നെള്ളുക; നിന്റെ വലങ്കൈ ഭയങ്കരകാര്യങ്ങളെ നിനക്കുപദേശിച്ചുതരുമാറാകട്ടെ.
നിന്റെ അസ്ത്രങ്ങള്‍ മൂര്‍ച്ചയുള്ളവയാകുന്നു; ജാതികള്‍ നിന്റെ കീഴില്‍ വീഴുന്നു; രാജാവിന്റെ ശത്രുക്കളുടെ നെഞ്ചത്തു അവ തറെക്കുന്നു.
ദൈവമേ, നിന്റെ സിംഹാസനം എന്നും എന്നേക്കും ഉള്ളതാകുന്നു; നിന്റെ രാജത്വത്തിന്റെ ചെങ്കോല്‍ നീതിയുള്ള ചെങ്കോലാകുന്നു.
നീ നീതിയെ ഇഷ്ടപ്പെട്ടു ദുഷ്ടതയെ ദ്വേഷിക്കുന്നു; അതുകൊണ്ടു ദൈവം, നിന്റെ ദൈവം തന്നെ, നിന്റെ കൂട്ടുകാരില്‍ പരമായി നിന്നെ ആനന്ദതൈലംകൊണ്ടു അഭിഷേകം ചെയ്തിരിക്കുന്നു.
നിന്റെ വസ്ത്രമെല്ലാം മൂറും ചന്ദനവും ലവംഗവുംകൊണ്ടു സുഗന്ധമായിരിക്കുന്നു; ദന്തമന്ദിരങ്ങളില്‍നിന്നു കമ്പിനാദം നിന്നെ സന്തോഷിപ്പിക്കുന്നു.
നിന്റെ സ്ത്രിരത്നങ്ങളുടെ കൂട്ടത്തില്‍ രാജകുമാരികള്‍ ഉണ്ടു; നിന്റെ വലത്തുഭാഗത്തു രാജ്ഞി ഔഫീര്‍ തങ്കം അണിഞ്ഞു നിലക്കുന്നു.
അല്ലയോ കുമാരീ, കേള്‍ക്ക; നോക്കുക; ചെവി ചായ്ക്ക. സ്വജനത്തെയും നിന്റെ പിതൃഭവനത്തെയും മറക്ക.
അപ്പോള്‍ രാജാവു നിന്റെ സൌന്ദര്യത്തെ ആഗ്രഹിക്കും; അവന്‍ നിന്റെ നാഥനല്ലോ; നീ അവനെ നമസ്കരിച്ചുകൊള്‍ക.
സോര്‍നിവാസികള്‍, ജനത്തിലെ ധനവാന്മാര്‍ തന്നേ, കാഴ്ചവെച്ചു നിന്റെ മുഖപ്രസാദം തേടും.
അ:ന്തപുരത്തിലെ രാജകുമാരി ശോഭാപരിപൂര്‍ണ്ണയാകുന്നു; അവളുടെ വസ്ത്രം പൊന്‍ കസവുകൊണ്ടുള്ളതു.
അവളെ ചിത്രത്തയ്യലുള്ള വസ്ത്രം ധരിപ്പിച്ചു രാജസന്നിധിയില്‍ കൊണ്ടുവരും; അവളുടെ തോഴിമാരായി കൂടെ നടക്കുന്ന കന്യകമാരെയും നിന്റെ അടുക്കല്‍ കൊണ്ടുവരും.
സന്തോഷത്തോടും ഉല്ലാസത്തോടും കൂടെ അവരെ കൊണ്ടുവരും; അവര്‍ രാജമന്ദിരത്തില്‍ പ്രവേശിക്കും.
നിന്റെ പുത്രന്മാര്‍ നിന്റെ പിതാക്കന്മാര്‍ക്കും പകരം ഇരിക്കും; സര്‍വ്വഭൂമിയിലും നീ അവരെ പ്രഭുക്കന്മാരാക്കും.
ഞാന്‍ നിന്റെ നാമത്തെ എല്ലാ തലമുറകളിലും ഔര്‍ക്കുംമാറാക്കും. അതു കൊണ്ടു ജാതികള്‍ എന്നും എന്നേക്കും നിനക്കു സ്തോത്രം ചെയ്യും.

46

ദൈവം നമ്മുടെ സങ്കേതവും ബലവും ആകുന്നു; കഷ്ടങ്ങളില്‍ അവന്‍ ഏറ്റവും അടുത്ത തുണയായിരിക്കുന്നു.
അതുകൊണ്ടു ഭൂമി മാറിപ്പോയാലും പര്‍വ്വതങ്ങള്‍ കുലുങ്ങി സമുദ്രമദ്ധ്യേ വീണാലും,
അതിലെ വെള്ളം ഇരെച്ചു കലങ്ങിയാലും അതിന്റെ കോപംകൊണ്ടു പര്‍വ്വതങ്ങള്‍ കുലുങ്ങിയാലും നാം ഭയപ്പെടുകയില്ല.
ഒരു നദി ഉണ്ടു; അതിന്റെ തോടുകള്‍ ദൈവനഗരത്തെ, അത്യുന്നതന്റെ വിശുദ്ധനിവാസത്തെ തന്നേ, സന്തോഷിപ്പിക്കുന്നു.
ദൈവം അതിന്റെ മദ്ധ്യേ ഉണ്ടു; അതു കുലുങ്ങിപ്പോകയില്ല; ദൈവം അതികാലത്തു തന്നേ അതിനെ സഹായിക്കും.
ജാതികള്‍ ക്രുദ്ധിച്ചു; രാജ്യങ്ങള്‍ കുലുങ്ങി; അവന്‍ തന്റെ ശബ്ദം കേള്‍പ്പിച്ചു; ഭൂമി ഉരുകിപ്പോയി.
സൈന്യങ്ങളുടെ യഹോവ നമ്മോടുകൂടെ ഉണ്ടു; യാക്കോബിന്റെ ദൈവം നമ്മുടെ ദുര്‍ഗ്ഗം ആകുന്നു. സേലാ.
വരുവിന്‍ യഹോവയുടെ പ്രവൃത്തികളെ നോക്കുവിന്‍ ; അവന്‍ ഭൂമിയില്‍ എത്ര ശൂന്യത വരുത്തിയിരിക്കുന്നു!
അവന്‍ ഭൂമിയുടെ അറ്റംവരെയും യുദ്ധങ്ങളെ നിര്‍ത്തല്‍ചെയ്യുന്നു; അവന്‍ വില്ലൊടിച്ചു കുന്തം മുറിച്ചു രഥങ്ങളെ തീയില്‍ ഇട്ടു ചുട്ടുകളയുന്നു.
മിണ്ടാതിരുന്നു, ഞാന്‍ ദൈവമെന്നു അറിഞ്ഞു കൊള്‍വിന്‍ ; ഞാന്‍ ജാതികളുടെ ഇടയില്‍ ഉന്നതന്‍ ആകും; ഞാന്‍ ഭൂമിയില്‍ ഉന്നതന്‍ ആകും.
സൈന്യങ്ങളുടെ യഹോവ നമ്മോടുകൂടെ ഉണ്ടു; യാക്കോബിന്റെ ദൈവം നമ്മുടെ ദുര്‍ഗ്ഗം ആകുന്നു. സേലാ.

47

സകലജാതികളുമായുള്ളോരേ, കൈകൊട്ടുവിന്‍ ; ജയഘോഷത്തോടെ ദൈവസന്നിധിയില്‍ ആര്‍ക്കുംവിന്‍ .
അത്യുന്നതനായ യഹോവ ഭയങ്കരന്‍ ; അവന്‍ സര്‍വ്വഭൂമിക്കും മഹാരാജാവാകുന്നു.
അവന്‍ ജാതികളെ നമ്മുടെ കീഴിലും വംശങ്ങളെ നമ്മുടെ കാല്‍കീഴിലും ആക്കുന്നു.
അവന്‍ നമുക്കു നമ്മുടെ അവകാശത്തെ തിരഞ്ഞെടുത്തു തന്നു; താന്‍ സ്നേഹിച്ച യാക്കോബിന്റെ ശ്ളാഘ്യഭൂമിയെ തന്നേ.
ദൈവം ജയഘോഷത്തോടും യഹോവ കാഹളനാദത്തോടും കൂടെ ആരോഹണം ചെയ്യുന്നു.
ദൈവത്തിന്നു സ്തുതി പാടുവിന്‍ , സ്തുതി പാടുവിന്‍ ; നമ്മുടെ രാജാവിന്നു സ്തുതി പാടുവിന്‍ , സ്തുതി പാടുവിന്‍ .
ദൈവം സര്‍വ്വഭൂമിക്കും രാജാവാകുന്നു; ഒരു ചാതുര്യകീര്‍ത്തനം പാടുവിന്‍ .
ദൈവം ജാതികളെ ഭരിക്കുന്നു; ദൈവം തന്റെ വിശുദ്ധസിംഹാസനത്തില്‍ ഇരിക്കുന്നു.
വംശങ്ങളുടെ പ്രഭുക്കന്മാര്‍ അബ്രാഹാമിന്‍ ദൈവത്തിന്റെ ജനമായി ഒന്നിച്ചുകൂടുന്നു; ഭൂമിയിലെ പരിചകള്‍ ദൈവത്തിന്നുള്ളവയല്ലോ; അവന്‍ ഏറ്റവും ഉന്നതനായിരിക്കുന്നു.

48

നമ്മുടെ ദൈവത്തിന്റെ നഗരത്തില്‍, അവന്റെ വിശുദ്ധപര്‍വ്വതത്തില്‍ യഹോവ വലിയവനും അത്യന്തം സ്തുത്യനും ആകുന്നു.
മഹാരാജാവിന്റെ നഗരമായി ഉത്തരഗിരിയായ സീയോന്‍ പര്‍വ്വതം ഉയരംകൊണ്ടു മനോഹരവും സര്‍വ്വഭൂമിയുടെയും ആനന്ദവുമാകുന്നു.
അതിന്റെ അരമനകളില്‍ ദൈവം ഒരു ദുര്‍ഗ്ഗമായി വെളിപ്പെട്ടുവന്നിരിക്കുന്നു.
ഇതാ, രാജാക്കന്മാര്‍ കൂട്ടം കൂടി; അവര്‍ ഒന്നിച്ചു കടന്നുപോയി.
അവര്‍ അതു കണ്ടു അമ്പരന്നു, അവര്‍ പരിഭ്രമിച്ചു ഔടിപ്പോയി.
അവര്‍ക്കും അവിടെ വിറയല്‍ പിടിച്ചു; നോവു കിട്ടിയവള്‍ക്കെന്നപോലെ വേദന പിടിച്ചു.
നീ കിഴക്കന്‍ കാറ്റുകൊണ്ടു തര്‍ശീശ് കപ്പലുകളെ ഉടെച്ചുകളയുന്നു. നാം കേട്ടതുപോലെ തന്നേ സൈന്യങ്ങളുടെ യഹോവയുടെ നഗരത്തില്‍, നമ്മുടെ ദൈവത്തിന്റെ നഗരത്തില്‍ കണ്ടിരിക്കുന്നു; ദൈവം അതിനെ സദാകാലത്തേക്കും സ്ഥിരമാക്കുന്നു. സേലാ.
[Not a part of this translation]
ദൈവമേ, നിന്റെ മന്ദിരത്തിന്റെ മദ്ധ്യേ ഞങ്ങള്‍ നിന്റെ ദയയെക്കുറിച്ചു ചിന്തിക്കുന്നു.
ദൈവമേ, നിന്റെ നാമംപോലെ തന്നേ നിന്റെ സ്തുതിയും ഭൂമിയുടെ അറ്റങ്ങളോളം എത്തുന്നു; നിന്റെ വലങ്കയ്യില്‍ നീതി നിറഞ്ഞിരിക്കുന്നു.
നിന്റെ ന്യായവിധികള്‍നിമിത്തം സീയോന്‍ പര്‍വ്വതം സന്തോഷിക്കയും യെഹൂദാപുത്രിമാര്‍ ആനന്ദിക്കയും ചെയ്യുന്നു.
സീയോനെ ചുറ്റിനടന്നു പ്രദക്ഷിണം ചെയ്‍വിന്‍ ; അതിന്റെ ഗോപുരങ്ങളെ എണ്ണുവിന്‍ .
വരുവാനുള്ള തലമുറയോടു അറിയിക്കേണ്ടതിന്നു അതിന്റെ കൊത്തളങ്ങളെ സൂക്ഷിച്ചു അരമനകളെ നടന്നു നോക്കുവിന്‍ .
ഈ ദൈവം എന്നും എന്നേക്കും നമ്മുടെ ദൈവമാകുന്നു; അവന്‍ നമ്മെ ജീവപര്യന്തം വഴിനടത്തും.

49

സകല ജാതികളുമായുള്ളോരേ, ഇതു കേള്‍പ്പിന്‍ ; സകലഭൂവാസികളുമായുള്ളോരേ, ചെവിക്കൊള്‍വിന്‍ .
സാമാന്യജനവും ശ്രേഷ്ഠജനവും ധനവാന്മാരും ദരിദ്രന്മാരും തന്നേ.
എന്റെ വായ് ജ്ഞാനം പ്രസ്താവിക്കും; എന്റെ ഹൃദയത്തിലെ ധ്യാനം വിവേകം തന്നേ ആയിരിക്കും.
ഞാന്‍ സദൃശവാക്യത്തിന്നു എന്റെ ചെവിചായക്കും; കിന്നരനാദത്തോടെ എന്റെ കടങ്കഥ കേള്‍പ്പിക്കും.
അകൃത്യം എന്റെ കുതികാലിനെ പിന്തുടര്‍ന്നു എന്നെ വളയുന്ന ദുഷ്കാലത്തു ഞാന്‍ ഭയപ്പെടുന്നതു എന്തിന്നു?
അവര്‍ തങ്ങളുടെ സമ്പത്തില്‍ ആശ്രയിക്കയും ധനസമൃദ്ധിയില്‍ പ്രശംസിക്കയും ചെയ്യുന്നു.
സഹോദരന്‍ ശവകൂഴി കാണാതെ എന്നെന്നേക്കും ജീവിച്ചിരിക്കേണ്ടതിന്നു
അവനെ വീണ്ടെടുപ്പാനോ ദൈവത്തിന്നു വീണ്ടെടുപ്പുവില കൊടുപ്പാനോ ആര്‍ക്കും കഴികയില്ല.
അവരുടെ പ്രാണന്റെ വീണ്ടെടുപ്പു വിലയേറിയതു; അതു ഒരുനാളും സാധിക്കയില്ല.
ജ്ഞാനികള്‍ മരിക്കയും മൂഢനും മൃഗപ്രായനും ഒരുപോലെ നശിക്കയും തങ്ങളുടെ സമ്പാദ്യം മറ്റുള്ളവര്‍ക്കും വിട്ടേച്ചു പോകയും ചെയ്യുന്നതു കാണുന്നുവല്ലോ.
തങ്ങളുടെ ഭവനങ്ങള്‍ ശാശ്വതമായും തങ്ങളുടെ വാസസ്ഥലങ്ങള്‍ തലമുറതലമുറയായും നിലക്കും. എന്നിങ്ങനെയാകുന്നു അവരുടെ അന്തര്‍ഗ്ഗതം; തങ്ങളുടെ നിലങ്ങള്‍ക്കു അവര്‍ തങ്ങളുടെ പേരിടുന്നു.
എന്നാല്‍ മനുഷ്യന്‍ ബഹുമാനത്തില്‍ നിലനില്‍ക്കയില്ല. അവന്‍ നശിച്ചുപോകുന്ന മൃഗങ്ങള്‍ക്കു തുല്യന്‍ .
ഇതു സ്വയാശ്രയക്കാരുടെ ഗതിയാകുന്നു; അവരുടെ അനന്തരവരോ അവരുടെ വാക്കുകളില്‍ ഇഷ്ടപ്പെടുന്നു. സേലാ
അവരെ പാതാളത്തിന്നു ആടുകളായി ഏല്പിച്ചിരിക്കുന്നു; മൃത്യു അവരെ മേയിക്കുന്നു; നേരുള്ളവര്‍ പുലര്‍ച്ചെക്കു അവരുടെമേല്‍ വാഴും; അവരുടെ രൂപം ഇല്ലാതെയാകും; പാതാളം അവരുടെ പാര്‍പ്പിടം.
എങ്കിലും എന്റെ പ്രാണനെ ദൈവം പാതാളത്തിന്റെ അധികാരത്തില്‍നിന്നു വീണ്ടെടുക്കും; അവന്‍ എന്നെ കൈക്കൊള്ളും. സേലാ.
ഒരുത്തന്‍ ധനവാനായിത്തീര്‍ന്നാലും അവന്റെ ഭവനത്തിന്റെ മഹത്വം വര്‍ദ്ധിച്ചാലും നീ ഭയപ്പെടരുതു.
അവന്‍ മരിക്കുമ്പോള്‍ യാതൊന്നും കൊണ്ടുപോകയില്ല; അവന്റെ മഹത്വം അവനെ പിന്‍ ചെല്ലുകയുമില്ല.
അവന്‍ ജീവനോടിരുന്നപ്പോള്‍ താന്‍ ഭാഗ്യവാന്‍ എന്നു പറഞ്ഞു; നീ നിനക്കു തന്നേ നന്മ ചെയ്യുമ്പോള്‍ മനുഷ്യര്‍ നിന്നെ പുകഴ്ത്തും.
അവന്‍ തന്റെ പിതാക്കന്മാരുടെ തലമുറയോടു ചെന്നു ചേരും; അവര്‍ ഒരുനാളും വെളിച്ചം കാണുകയില്ല.
മാനത്തോടിരിക്കുന്ന മനുഷ്യന്‍ വിവേകഹീനനായാല്‍ നശിച്ചുപോകുന്ന മൃഗങ്ങള്‍ക്കു തുല്യനത്രേ.

50

ദൈവം, യഹോവയായ ദൈവം അരുളിച്ചെയ്തു, സൂര്യന്റെ ഉദയംമുതല്‍ അസ്തമയംവരെ ഭൂമിയെ വിളിക്കുന്നു.
സൌന്ദര്യത്തിന്റെ പൂര്‍ണ്ണതയായ സീയോനില്‍നിന്നു ദൈവം പ്രകാശിക്കുന്നു.
നമ്മുടെ ദൈവം വരുന്നു; മൌനമായിരിക്കയില്ല; അവന്റെ മുമ്പില്‍ തീ ദഹിപ്പിക്കുന്നു; അവന്റെ ചുറ്റും വലിയോരു കൊടുങ്കാറ്റടിക്കുന്നു.
തന്റെ ജനത്തെ ന്യായം വിധിക്കേണ്ടതിന്നു അവന്‍ മേലില്‍നിന്നു ആകാശത്തെയും ഭൂമിയെയും വിളിക്കുന്നു.
യാഗം കഴിച്ചു എന്നോടു നിയമം ചെയ്തവരായ എന്റെ വിശുദ്ധന്മാരെ എന്റെ അടുക്കല്‍ കൂട്ടുവിന്‍ .
ദൈവം തന്നേ ന്യായാധിപതി ആയിരിക്കയാല്‍ ആകാശം അവന്റെ നീതിയെ ഘോഷിക്കും. സേലാ.
എന്റെ ജനമേ, കേള്‍ക്ക; ഞാന്‍ സംസാരിക്കും. യിസ്രായേലേ, ഞാന്‍ നിന്നോടു സാക്ഷീകരിക്കുംദൈവമായ ഞാന്‍ നിന്റെ ദൈവമാകുന്നു.
നിന്റെ ഹനനയാഗങ്ങളെക്കുറിച്ചു ഞാന്‍ നിന്നെ ശാസിക്കുന്നില്ല; നിന്റെ ഹോമയാഗങ്ങള്‍ എപ്പോഴും എന്റെ മുമ്പാകെ ഇരിക്കുന്നു.
നിന്റെ വീട്ടില്‍നിന്നു കാളയെയോ നിന്റെ തൊഴുത്തുകളില്‍നിന്നു കോലാട്ടുകൊറ്റന്മാരെയോ ഞാന്‍ എടുക്കയില്ല.
കാട്ടിലെ സകലമൃഗവും പര്‍വ്വതങ്ങളിലെ ആയിരമായിരം ജന്തുക്കളും എനിക്കുള്ളവയാകുന്നു.
മലകളിലെ പക്ഷികളെ ഒക്കെയും ഞാന്‍ അറിയുന്നു; വയലിലെ ജന്തുക്കളും എനിക്കുള്ളവ തന്നേ.
എനിക്കു വിശന്നാല്‍ ഞാന്‍ നിന്നോടു പറകയില്ല; ഭൂലോകവും അതിന്റെ നിറവും എന്റേതത്രേ.
ഞാന്‍ കാളകളുടെ മാംസം തിന്നുമോ? കോലാട്ടുകൊറ്റന്മാരുടെ രക്തം കുടിക്കുമോ?
ദൈവത്തിന്നു സ്തോത്രയാഗം അര്‍പ്പിക്ക; അത്യുന്നതന്നു നിന്റെ നേര്‍ച്ചകളെ കഴിക്ക.
കഷ്ടകാലത്തു എന്നെ വിളിച്ചപേക്ഷിക്ക; ഞാന്‍ നിന്നെ വിടുവിക്കയും നീ എന്നെ മഹത്വപ്പെടുത്തുകയും ചെയ്യും.
എന്നാല്‍ ദുഷ്ടനോടു ദൈവം അരുളിച്ചെയ്യുന്നുനീ എന്റെ ചട്ടങ്ങളെ അറിയിപ്പാനും എന്റെ നിയമത്തെ നിന്റെ വായില്‍ എടുപ്പാനും നിനക്കെന്തു കാര്യം?
നീ ശാസനയെ വെറുത്തു എന്റെ വചനങ്ങളെ നിന്റെ പുറകില്‍ എറിഞ്ഞുകളയുന്നുവല്ലോ.
കള്ളനെ കണ്ടാല്‍ നീ അവന്നു അനുകൂലപ്പെടുന്നു; വ്യഭിചാരികളോടു നീ പങ്കു കൂടുന്നു.
നിന്റെ വായ് നീ ദോഷത്തിന്നു വിട്ടുകൊടുക്കുന്നു; നിന്റെ നാവു വഞ്ചന പിണെക്കുന്നു.
നീ ഇരുന്നു നിന്റെ സഹോദരന്നു വിരോധമായി സംസാരിക്കുന്നു; നിന്റെ അമ്മയുടെ മകനെക്കുറിച്ചു അപവാദം പറയുന്നു.
ഇവ നീ ചെയ്തു ഞാന്‍ മിണ്ടാതിരിക്കയാല്‍ ഞാന്‍ നിന്നെപ്പോലെയുള്ളവനെന്നു നീ നിരൂപിച്ചു; എന്നാല്‍ ഞാന്‍ നിന്നെ ശാസിച്ചു നിന്റെ കണ്ണിന്‍ മുമ്പില്‍ അവയെ നിരത്തിവേക്കും.
ദൈവത്തെ മറക്കുന്നവരേ, ഇതു ഔര്‍ത്തുകൊള്‍വിന്‍ ; അല്ലെങ്കില്‍ ഞാന്‍ നിങ്ങളെ കീറിക്കളയും; വിടുവിപ്പാന്‍ ആരുമുണ്ടാകയുമില്ല.
സ്തോത്രമെന്ന യാഗം അര്‍പ്പിക്കുന്നവന്‍ എന്നെ മഹത്വപ്പെടുത്തുന്നു; തന്റെ നടപ്പിനെ ക്രമപ്പെടുത്തുന്നവന്നു ഞാന്‍ ദൈവത്തിന്റെ രക്ഷയെ കാണിക്കും.

51

ദൈവമേ, നിന്റെ ദയെക്കു തക്കവണ്ണം എന്നോടു കൃപയുണ്ടാകേണമേ; നിന്റെ കരുണയുടെ ബഹുത്വപ്രകാരം എന്റെ ലംഘനങ്ങളെ മായിച്ചുകളയേണമേ.
എന്നെ നന്നായി കഴുകി എന്റെ അകൃത്യം പോക്കേണമേ; എന്റെ പാപം നീക്കി എന്നെ വെടിപ്പാക്കേണമേ.
എന്റെ ലംഘനങ്ങളെ ഞാന്‍ അറിയുന്നു; എന്റെ പാപം എപ്പോഴും എന്റെ മുമ്പില്‍ ഇരിക്കുന്നു.
നിന്നോടു തന്നേ ഞാന്‍ പാപം ചെയ്തു; നിനക്കു അനിഷ്ടമായുള്ളതു ഞാന്‍ ചെയ്തിരിക്കുന്നു. സംസാരിക്കുമ്പോള്‍ നീ നീതിമാനായും വിധിക്കുമ്പോള്‍ നിര്‍മ്മലനായും ഇരിക്കേണ്ടതിന്നു തന്നേ.
ഇതാ, ഞാന്‍ അകൃത്യത്തില്‍ ഉരുവായി; പാപത്തില്‍ എന്റെ അമ്മ എന്നെ ഗര്‍ഭം ധരിച്ചു.
അന്തര്‍ഭാഗത്തിലെ സത്യമല്ലോ നീ ഇച്ഛിക്കുന്നതു; അന്തരംഗത്തില്‍ എന്നെ ജ്ഞാനം ഗ്രഹിപ്പിക്കേണമേ.
ഞാന്‍ നിര്‍മ്മലനാകേണ്ടതിന്നു ഈസോപ്പുകൊണ്ടു എന്നെ ശുദ്ധീകരിക്കേണമേ; ഞാന്‍ ഹിമത്തെക്കാള്‍ വെളുക്കേണ്ടതിന്നു എന്നെ കഴുകേണമേ.
സന്തോഷവും ആനന്ദവും എന്നെ കേള്‍ക്കുമാറാക്കേണമേ; നീ ഒടിച്ച അസ്ഥികള്‍ ഉല്ലസിക്കട്ടെ.
എന്റെ പാപങ്ങളെ കാണാതവണ്ണം നിന്റെ മുഖം മറെക്കേണമേ. എന്റെ അകൃത്യങ്ങളെ ഒക്കെയും മായിച്ചു കളയേണമേ.
ദൈവമേ, നിര്‍മ്മലമായോരു ഹൃദയം എന്നില്‍ സൃഷ്ടിച്ചു സ്ഥിരമായോരാത്മാവിനെ എന്നില്‍ പുതുക്കേണമേ.
നിന്റെ സന്നിധിയില്‍നിന്നു എന്നെ തള്ളിക്കളയരുതേ; നിന്റെ പരിശുദ്ധാത്മാവിനെ എന്നില്‍നിന്നു എടുക്കയുമരുതേ.
നിന്റെ രക്ഷയുടെ സന്തോഷം എനിക്കു തിരികെ തരേണമേ; മനസ്സൊരുക്കമുള്ള ആത്മാവിനാല്‍ എന്നെ താങ്ങേണമേ.
അപ്പോള്‍ ഞാന്‍ അതിക്രമക്കാരോടു നിന്റെ വഴികളെ ഉപദേശിക്കും; പാപികള്‍ നിങ്കലേക്കു മനംതിരിയും.
എന്റെ രക്ഷയുടെ ദൈവമായ ദൈവമേ, രക്തപാതകത്തില്‍നിന്നു എന്നെ വിടുവിക്കേണമേ; എന്നാല്‍ എന്റെ നാവു നിന്റെ നീതിയെ ഘോഷിക്കും.
കര്‍ത്താവേ, എന്റെ അധരങ്ങളെ തുറക്കേണമേ; എന്നാല്‍ എന്റെ വായ് നിന്റെ സ്തുതിയെ വര്‍ണ്ണിക്കും.
ഹനനയാഗം നീ ഇച്ഛിക്കുന്നില്ല; അല്ലെങ്കില്‍ ഞാന്‍ അര്‍പ്പിക്കുമായിരുന്നു; ഹോമയാഗത്തില്‍ നിനക്കു പ്രസാദവുമില്ല.
ദൈവത്തിന്റെ ഹനനയാഗങ്ങള്‍ തകര്‍ന്നിരിക്കുന്ന മനസ്സു; തകര്‍ന്നും നുറുങ്ങിയുമിരിക്കുന്ന ഹൃദയത്തെ, ദൈവമേ, നീ നിരസിക്കയില്ല.
നിന്റെ പ്രസാദപ്രകാരം സീയോനോടു നന്മ ചെയ്യേണമേ; യെരൂശലേമിന്റെ മതിലുകളെ പണിയേണമേ;
അപ്പോള്‍ നീ നീതിയാഗങ്ങളിലും ഹോമയാഗങ്ങളിലും സര്‍വ്വാംഗഹോമങ്ങളിലും പ്രസാദിക്കും; അപ്പോള്‍ നിന്റെ യാഗപീഠത്തിന്മേല്‍ കാളകളെ അര്‍പ്പിക്കും. (സംഗീതപ്രമാണിക്കു; ദാവീദിന്റെ ഒരു ധ്യാനം. എദോമ്യനായ ദോവേഗ് ചെന്നു ശൌലിനോടുദാവീദ് അഹീമേലെക്കിന്റെ വീട്ടില്‍ വന്നിരുന്നു എന്നറിയിച്ചപ്പോള്‍ ചമെച്ചതു.)

52

വീരാ, നീ ദുഷ്ടതയില്‍ പ്രശംസിക്കുന്നതെന്തു? ദൈവത്തിന്റെ ദയ നിരന്തരമാകുന്നു.
ചതിവു ചെയ്യുന്നവനെ, മൂര്‍ച്ചയുള്ള ക്ഷൌരക്കത്തിപോലെ നിന്റെ നാവു ദുഷ്ടത വകഞ്ഞുണ്ടാക്കുന്നു.
നീ നന്മയെക്കാള്‍ തിന്മയെയും നീതിയെ സംസാരിക്കുന്നതിനെക്കാള്‍ വ്യാജത്തെയും ഇഷ്ടപ്പെടുന്നു. സേലാ.
നീ വഞ്ചനനാവും നാശകരമായ വാക്കുകളൊക്കെയും ഇഷ്ടപ്പെടുന്നു.
ദൈവം നിന്നെയും എന്നേക്കും നശിപ്പിക്കും; നിന്റെ കൂടാരത്തില്‍നിന്നു അവന്‍ നിന്നെ പറിച്ചുകളയും. ജീവനുള്ളവരുടെ ദേശത്തുനിന്നു നിന്നെ നിര്‍മ്മൂലമാക്കും. സേലാ.
നീതിമാന്മാര്‍ കണ്ടു ഭയപ്പെടും; അവര്‍ അവനെച്ചൊല്ലി ചിരിക്കും.
ദൈവത്തെ തന്റെ ശരണമാക്കാതെ തന്റെ ദ്രവ്യസമൃദ്ധിയില്‍ ആശ്രയിക്കയും ദുഷ്ടതയില്‍ തന്നെത്താന്‍ ഉറപ്പിക്കയും ചെയ്ത മനുഷ്യന്‍ അതാ എന്നു പറയും,
ഞാനോ, ദൈവത്തിന്റെ ആലയത്തിങ്കല്‍ തഴെച്ചിരിക്കുന്ന ഒലിവുവൃക്ഷംപോലെ ആകുന്നു; ഞാന്‍ ദൈവത്തിന്റെ ദയയില്‍ എന്നും എന്നേക്കും ആശ്രയിക്കുന്നു.
നീ അതു ചെയ്തിരിക്കകൊണ്ടു ഞാന്‍ നിനക്കു എന്നും സ്തോത്രം ചെയ്യും; ഞാന്‍ നിന്റെ നാമത്തില്‍ പ്രത്യാശവേക്കും; നിന്റെ ഭക്തന്മാരുടെ മുമ്പാകെ അതു നല്ലതല്ലോ. (സംഗീതപ്രമാണിക്കു; മഹലത്ത് എന്ന രാഗത്തില്‍ ദാവീദിന്റെ ധ്യാനം.)

53

ദൈവം ഇല്ല എന്നു മൂഢന്‍ തന്റെ ഹൃദയത്തില്‍ പറയന്നു; അവര്‍ വഷളന്മാരായി, മ്ളേച്ഛമായ നീതികേടു പ്രവര്‍ത്തിക്കുന്നു; നന്മ ചെയ്യുന്നവന്‍ ആരുമില്ല.
ദൈവത്തെ അന്വേഷിക്കുന്ന ബുദ്ധിമാന്‍ ഉണ്ടോ എന്നു കാണ്മാന്‍ ദൈവം സ്വര്‍ഗ്ഗത്തില്‍നിന്നു മനുഷ്യപുത്രന്മാരെ നോക്കുന്നു.
എല്ലാവരും പിന്‍ വാങ്ങി ഒരുപോലെ കൊള്ളരുതാത്തവരായിത്തീര്‍ന്നു; നന്മചെയ്യുന്നവനില്ല; ഒരുത്തന്‍ പോലും ഇല്ല.
നീതികേടു പ്രവര്‍ത്തിക്കുന്നവര്‍ അറിയുന്നില്ലയോ? അപ്പം തിന്നുന്നതുപോലെ അവര്‍ എന്റെ ജനത്തെ തിന്നുകളയുന്നു; ദൈവത്തോടു അവര്‍ പ്രാര്‍ത്ഥിക്കുന്നില്ല.
ഭയമില്ലാതിരുന്നേടത്തു അവര്‍ക്കും മഹാഭയമുണ്ടായി; നിന്റെ നേരെ പാളയമിറങ്ങിയവന്റെ അസ്ഥികളെ ദൈവം ചിതറിച്ചുവല്ലോ. ദൈവം അവരെ തള്ളിക്കളഞ്ഞതുകൊണ്ടു നീ അവരെ ലജ്ജിപ്പിച്ചു.
സീയോനില്‍നിന്നു യിസ്രായേലിന്റെ രക്ഷവന്നെങ്കില്‍! ദൈവം തന്റെ ജനത്തിന്റെ സ്ഥിതി മാറ്റുമ്പോള്‍ യാക്കോബ് സന്തോഷിക്കയും യിസ്രായേല്‍ ആനന്ദിക്കയും ചെയ്യും. (സംഗീതപ്രമാണിക്കു; തന്ത്രിനാദത്തോടെ ദാവീദിന്റെ ഒരു ധ്യാനം. സീഫ്യര്‍ ചെന്നു ശൌലിനോടുദാവീദ് ഞങ്ങളുടെ അടുക്കെ ഒളിച്ചിരിക്കുന്നു എന്നു പറഞ്ഞപ്പോള്‍ ചമെച്ചതു.)

54

ദൈവമേ, നിന്റെ നാമത്താല്‍ എന്നെ രക്ഷിക്കേണമേ; നിന്റെ ശക്തിയാല്‍ എനിക്കു ന്യായം പാലിച്ചുതരേണമേ.
ദൈവമേ, എന്റെ പ്രാര്‍ത്ഥന കേള്‍ക്കേണമേ; എന്റെ വായിലെ വാക്കുകളെ ശ്രദ്ധിക്കേണമേ.
അന്യജാതിക്കാര്‍ എന്നോടു എതിര്‍ത്തിരിക്കുന്നു; ഘോരന്മാര്‍ എനിക്കു ജീവഹാനി വരുത്തുവാന്‍ നോക്കുന്നു; അവര്‍ ദൈവത്തെ തങ്ങളുടെ മുമ്പാകെ വെച്ചിട്ടുമില്ല.
ഇതാ, ദൈവം എന്റെ സഹായകനാകുന്നു; കര്‍ത്താവു എന്റെ പ്രാണനെ താങ്ങുന്നവരോടു കൂടെ ഉണ്ടു.
അവന്‍ എന്റെ ശത്രുക്കള്‍ക്കു തിന്മ പകരം ചെയ്യും; നിന്റെ വിശ്വസ്തതയാല്‍ അവരെ സംഹരിച്ചുകളയേണമേ.
സ്വമേധാദാനത്തോടെ ഞാന്‍ നിനക്കു ഹനനയാഗം കഴിക്കും; യഹോവേ, നിന്റെ നാമം നല്ലതു എന്നു ചൊല്ലി ഞാന്‍ അതിന്നു സ്തോത്രം ചെയ്യും.
അവന്‍ എന്നെ സകലകഷ്ടത്തില്‍നിന്നും വിടുവിച്ചിരിക്കുന്നു; എന്റെ കണ്ണു എന്റെ ശത്രുക്കളെ കണ്ടു രസിക്കും. സംഗീതപ്രമാണിക്കു; തന്ത്രിനാദത്തോടെ ദാവീദിന്റെ ഒരു ധ്യാനം.

55

ദൈവമേ, എന്റെ പ്രാര്‍ത്ഥന ശ്രദ്ധിക്കേണമേ; എന്റെ യാചനെക്കു മറഞ്ഞിരിക്കരുതേ.
എനിക്കു ചെവിതന്നു ഉത്തരമരുളേണമേ; ശത്രുവിന്റെ ആരവംനിമിത്തവും ദുഷ്ടന്റെ പീഡനിമിത്തവും ഞാന്‍ എന്റെ സങ്കടത്തില്‍ പൊറുതിയില്ലാതെ ഞരങ്ങുന്നു.
അവര്‍ എന്റെ മേല്‍ നീതികേടു ചുമത്തുന്നു; കോപത്തോടെ എന്നെ ഉപദ്രവിക്കുന്നു.
എന്റെ ഹൃദയം എന്റെ ഉള്ളില്‍ വേദനപ്പെട്ടിരിക്കുന്നു; മരണഭീതിയും എന്റെമേല്‍ വീണിരിക്കുന്നു.
ഭയവും വിറയലും എന്നെ പിടിച്ചിരിക്കുന്നു; പരിഭ്രമം എന്നെ മൂടിയിരിക്കുന്നു.
പ്രാവിന്നുള്ളതുപോലെ എനിക്കു ചിറകുണ്ടായിരുന്നുവെങ്കില്‍! എന്നാല്‍ ഞാന്‍ പറന്നുപോയി വിശ്രമിക്കുമായിരുന്നു എന്നു ഞാന്‍ പറഞ്ഞു.
അതേ, ഞാന്‍ ദൂരത്തു സഞ്ചരിച്ചു, മരുഭൂമിയില്‍ പാര്‍ക്കുംമായിരുന്നു! സേലാ.
കൊടുങ്കാറ്റില്‍നിന്നും പെരുങ്കാറ്റില്‍നിന്നും ബദ്ധപ്പെട്ടു ഞാന്‍ ഒരു സങ്കേതത്തിലേക്കു ഔടിപ്പോകുമായിരുന്നു!
കര്‍ത്താവേ, സംഹരിച്ചു അവരുടെ നാവുകളെ ചീന്തിക്കളയേണമേ. ഞാന്‍ നഗരത്തില്‍ അതിക്രമവും കലഹവും കണ്ടിരിക്കുന്നു.
രാവും പകലും അവര്‍ അതിന്റെ മതിലുകളിന്മേല്‍ ചുറ്റി സഞ്ചരിക്കുന്നു; നീതികേടും കഷ്ടവും അതിന്റെ അകത്തുണ്ടു.
ദുഷ്ടത അതിന്റെ നടുവില്‍ ഉണ്ടു; ചതിവും വഞ്ചനയും അതിന്റെ വീഥികളെ വിട്ടുമാറുന്നതുമില്ല.
എന്നെ നിന്ദിച്ചതു ഒരു ശത്രുവല്ല; അങ്ങനെയെങ്കില്‍ ഞാന്‍ സഹിക്കുമായിരുന്നു; എന്റെ നേരെ വമ്പു പറഞ്ഞതു എന്നെ പകെക്കുന്നവനല്ല; അങ്ങനെയെങ്കില്‍ ഞാന്‍ മറഞ്ഞുകൊള്ളുമായിരുന്നു.
നീയോ എന്നോടു സമനായ മനുഷ്യനും എന്റെ സഖിയും എന്റെ പ്രാണസ്നേഹിതനുമായിരുന്നു.
നാം തമ്മില്‍ മധുരസമ്പര്‍ക്കം ചെയ്തു പുരുഷാരവുമായി ദൈവാലയത്തിലേക്കു പോയല്ലോ.
മരണം പെട്ടെന്നു അവരെ പിടിക്കട്ടെ; അവര്‍ ജീവനോടെ പാതാളത്തിലേക്കു ഇറങ്ങട്ടെ; ദുഷ്ടത അവരുടെ വാസസ്ഥലത്തും അവരുടെ ഉള്ളിലും ഉണ്ടു.
ഞാനോ ദൈവത്തെ വിളിച്ചപേക്ഷിക്കും; യഹോവ എന്നെ രക്ഷിക്കും.
ഞാന്‍ വൈകുന്നേരത്തും കാലത്തും ഉച്ചെക്കും സങ്കടം ബോധിപ്പിച്ചു കരയും; അവന്‍ എന്റെ പ്രാര്‍ത്ഥന കേള്‍ക്കും.
എന്നോടു കയര്‍ത്തുനിന്നവര്‍ അനേകരായിരിക്കെ ആരും എന്നോടു അടുക്കാതവണ്ണം അവന്‍ എന്റെ പ്രാണനെ വീണ്ടെടുത്തു സമാധാനത്തിലാക്കി;
ദൈവം കേട്ടു അവര്‍ക്കും ഉത്തരം അരുളും; പുരാതനമേ സിംഹാസനസ്ഥനായവന്‍ തന്നേ. സേലാ. അവര്‍ക്കും മാനസാന്തരമില്ല; അവര്‍ ദൈവത്തെ ഭയപ്പെടുന്നതുമില്ല.
തന്നോടു സമാധാനമായിരിക്കുന്നവരെ കയ്യേറ്റം ചെയ്തു തന്റെ സഖ്യത അവന്‍ ലംഘിച്ചുമിരിക്കുന്നു.
അവന്റെ വായ് വെണ്ണപോലെ മൃദുവായതു; ഹൃദയത്തിലോ യുദ്ധമത്രേ. അവന്റെ വാക്കുകള്‍ എണ്ണയെക്കാള്‍ മയമുള്ളവ; എങ്കിലും അവ ഊരിയ വാളുകള്‍ ആയിരുന്നു.
നിന്റെ ഭാരം യഹോവയുടെമേല്‍ വെച്ചുകൊള്‍ക; അവന്‍ നിന്നെ പുലര്‍ത്തും; നീതിമാന്‍ കുലുങ്ങിപ്പോകുവാന്‍ അവന്‍ ഒരു നാളും സമ്മതിക്കയില്ല.
ദൈവമേ, നീ അവരെ നാശത്തിന്റെ കുഴിയിലേക്കു ഇറക്കും; രക്തപ്രിയവും വഞ്ചനയും ഉള്ളവര്‍ ആയുസ്സിന്റെ പകുതിയോളം ജീവിക്കയില്ല; ഞാനോ നിന്നില്‍ ആശ്രയിക്കും. (സംഗീതപ്രമാണിക്കു; ദൂരസ്ഥന്മാരുടെ ഇടയില്‍ മിണ്ടാത്ത പ്രാവു എന്ന രാഗത്തില്‍; ദാവീദിന്റെ ഒരു സ്വര്‍ണ്ണഗീതം; ഫെലിസ്ത്യര്‍ അവനെ ഗത്തില്‍ വെച്ചു പിടിച്ചപ്പോള്‍ ചമെച്ചതു.)

56

ദൈവമേ, എന്നോടു കൃപയുണ്ടാകേണമേ; മനുഷ്യര്‍ എന്നെ വിഴുങ്ങുവാന്‍ പോകുന്നു; അവര്‍ ഇടവിടാതെ പൊരുതു എന്നെ ഞെരുക്കുന്നു.
എന്റെ ശത്രുക്കള്‍ ഇടവിടാതെ എന്നെ വിഴുങ്ങുവാന്‍ ഭാവിക്കുന്നു; ഗര്‍വ്വത്തോടെ എന്നോടു പൊരുതുന്നവര്‍ അനേകരല്ലോ.
ഞാന്‍ ഭയപ്പെടുന്ന നാളില്‍ നിന്നില്‍ ആശ്രയിക്കും.
ഞാന്‍ ദൈവത്തില്‍ അവന്റെ വചനത്തെ പുകഴും; ഞാന്‍ ദൈവത്തില്‍ ആശ്രയിക്കുന്നു; ഞാന്‍ ഭയപ്പെടുകയില്ല. ജഡത്തിന്നു എന്നോടു എന്തു ചെയ്‍വാന്‍ കഴിയും?
ഇടവിടാതെ അവര്‍ എന്റെ വാക്കുകളെ കോട്ടിക്കളയുന്നു; അവരുടെ വിചാരങ്ങളൊക്കെയും എന്റെ നേരെ തിന്മെക്കായിട്ടാകുന്നു.
അവര്‍ കൂട്ടംകൂടി ഒളിച്ചിരിക്കുന്നു; എന്റെ പ്രാണന്നായി പതിയിരിക്കുമ്പോലെ അവര്‍ എന്റെ കാലടികളെ നോക്കിക്കൊണ്ടിരിക്കുന്നു.
നീതികേടിനാല്‍ അവര്‍ ഒഴിഞ്ഞുപോകുമോ? ദൈവമേ, നിന്റെ കോപത്തില്‍ ജാതികളെ തള്ളിയിടേണമേ.
നീ എന്റെ ഉഴല്‍ചകളെ എണ്ണുന്നു; എന്റെ കണ്ണുനീര്‍ നിന്റെ തുരുത്തിയില്‍ ആക്കിവെക്കേണമേ; അതു നിന്റെ പുസ്തകത്തില്‍ ഇല്ലയോ?
ഞാന്‍ വിളിച്ചപേക്ഷിക്കുമ്പോള്‍ തന്നേ എന്റെ ശത്രുക്കള്‍ പിന്‍ തിരിയുന്നു; ദൈവം എനിക്കു അനുകൂലമെന്നു ഞാന്‍ അറിയുന്നു.
ഞാന്‍ ദൈവത്തില്‍ അവന്റെ വചനത്തെ പുകഴും; ഞാന്‍ യഹോവയില്‍ അവന്റെ വചനത്തെ പുകഴും.
ഞാന്‍ ദൈവത്തില്‍ ആശ്രയിക്കുന്നു; ഞാന്‍ ഭയപ്പെടുകയില്ല. മനുഷ്യന്നു എന്നോടു എന്തു ചെയ്‍വാന്‍ കഴിയും?
ദൈവമേ, നിനക്കുള്ള നേര്‍ച്ചകള്‍ക്കു ഞാന്‍ കടമ്പെട്ടിരിക്കുന്നു; ഞാന്‍ നിനക്കു സ്തോത്രയാഗങ്ങളെ അര്‍പ്പിക്കും.
ഞാന്‍ ദൈവത്തിന്റെ മുമ്പാകെ ജീവന്റെ പ്രകാശത്തില്‍ നടക്കേണ്ടതിന്നു നീ എന്റെ പ്രാണനെ മരണത്തില്‍നിന്നും എന്റെ കാലുകളെ ഇടര്‍ച്ചയില്‍നിന്നും വിടുവിച്ചുവല്ലോ. (സംഗീതപ്രമാണിക്കു; നശിപ്പിക്കരുതേ എന്ന രാഗത്തില്‍; ദാവീദിന്റെ ഒരു സ്വര്‍ണ്ണഗീതം; അവന്‍ ശൌലിന്റെ മുമ്പില്‍നിന്നു ഗുഹയിലേക്കു ഔടിപ്പോയ കാലത്തു ചമെച്ചതു.)

57

ദൈവമേ, എന്നോടു കൃപയുണ്ടാകേണമേ; എന്നോടു കൃപയുണ്ടാകേണമേ; ഞാന്‍ നിന്നെ ശരണംപ്രാപിക്കുന്നു; അതേ, ഈ ആപത്തുകള്‍ ഒഴിഞ്ഞുപോകുവോളം ഞാന്‍ നിന്റെ ചിറകിന്‍ നിഴലില്‍ ശരണം പ്രാപിക്കുന്നു.
അത്യുന്നതനായ ദൈവത്തെ ഞാന്‍ വിളിച്ചപേക്ഷിക്കുന്നു; എനിക്കുവേണ്ടി സകലവും നിര്‍വ്വഹിക്കുന്ന ദൈവത്തെ തന്നേ.
എന്നെ വിഴുങ്ങുവാന്‍ ഭാവിക്കുന്നവര്‍ ധിക്കാരം കാട്ടുമ്പോള്‍ അവന്‍ സ്വര്‍ഗ്ഗത്തില്‍നിന്നു കൈനീട്ടി എന്നെ രക്ഷിക്കും. സേലാ. ദൈവം തന്റെ ദയയും വിശ്വസ്തതയും അയക്കുന്നു.
എന്റെ പ്രാണന്‍ സിംഹങ്ങളുടെ ഇടയില്‍ ഇരിക്കുന്നു; അഗ്നിജ്വലിക്കുന്നവരുടെ നടുവില്‍ ഞാന്‍ കിടക്കുന്നു; പല്ലുകള്‍ കുന്തങ്ങളും അസ്ത്രങ്ങളും നാവു മൂര്‍ച്ചയുള്ള വാളും ആയിരിക്കുന്ന മനുഷ്യപുത്രന്മാരുടെ ഇടയില്‍ തന്നെ.
ദൈവമേ, നീ ആകാശത്തിന്നു മീതെ ഉയര്‍ന്നിരിക്കേണമേ; നിന്റെ മഹത്വം സര്‍വ്വഭൂമിയിലും പരക്കട്ടെ.
അവര്‍ എന്റെ കാലടികള്‍ക്കു ഒരു വലവിരിച്ചു, എന്റെ മനസ്സു ഇടിഞ്ഞിരിക്കുന്നു; അവര്‍ എന്റെ മുമ്പില്‍ ഒരു കുഴി കുഴിച്ചു; അതില്‍ അവര്‍ തന്നെ വീണു. സേലാ.
എന്റെ മനസ്സു ഉറെച്ചിരിക്കുന്നു; ദൈവമേ, എന്റെ മനസ്സു ഉറെച്ചിരിക്കുന്നു; ഞാന്‍ പാടും; ഞാന്‍ കീര്‍ത്തനം ചെയ്യും.
എന്‍ മനമേ, ഉണരുക; വീണയും കിന്നരവുമായുള്ളോവേ ഉണരുവിന്‍ ! ഞാന്‍ അതികാലത്തെ ഉണരും.
കര്‍ത്താവേ, വംശങ്ങളുടെ ഇടയില്‍ ഞാന്‍ നിനക്കു സ്തോത്രം ചെയ്യും; ജാതികളുടെ മദ്ധ്യേ ഞാന്‍ നിനക്കു കീര്‍ത്തനം ചെയ്യും.
നിന്റെ ദയ ആകാശത്തോളവും നിന്റെ വിശ്വസ്തത മേഘങ്ങളോളവും വലിയതല്ലോ.
ദൈവമേ, നീ ആകാശത്തിന്നു മീതെ ഉയര്‍ന്നിരിക്കേണമേ; നിന്റെ മഹത്വം സര്‍വ്വഭൂമിയിലും പരക്കട്ടെ. (സംഗീതപ്രമാണിക്കു; നശിപ്പിക്കരുതേ എന്ന രാഗത്തില്‍; ദാവീദിന്റെ ഒരു സ്വര്‍ണ്ണഗീതം.)

58

ദേവന്മാരേ, നിങ്ങള്‍ വാസ്തവമായി നീതി പ്രസ്താവിക്കുന്നുവോ? മനുഷ്യപുത്രന്മാരേ, നിങ്ങള്‍ പരമാര്‍ത്ഥമായി വിധിക്കുന്നുവോ?
നിങ്ങള്‍ ഹൃദയത്തില്‍ ദുഷ്ടത പ്രവര്‍ത്തിക്കുന്നു; ഭൂമിയില്‍ നിങ്ങളുടെ കൈകളുടെ നിഷ്ഠുരത തൂക്കിക്കൊടുക്കുന്നു.
ദുഷ്ടന്മാര്‍ ഗര്‍ഭംമുതല്‍ ഭ്രഷ്ടന്മാരായിരിക്കുന്നു; അവര്‍ ജനനംമുതല്‍ ഭോഷകു പറഞ്ഞു തെറ്റി നടക്കുന്നു.
അവരുടെ വിഷം സര്‍പ്പവിഷംപോലെ; അവര്‍ ചെവിയടഞ്ഞ പൊട്ടയണലിപോലെയാകുന്നു.
എത്ര സാമര്‍ത്ഥ്യത്തോടെ മന്ത്രം ചൊല്ലിയാലും മന്ത്രവാദികളുടെ വാക്കു അതു കേള്‍ക്കയില്ല.
ദൈവമേ, അവരുടെ വായിലെ പല്ലുകളെ തകര്‍ക്കേണമേ; യഹോവേ, ബാലസിംഹങ്ങളുടെ അണപ്പല്ലുകളെ തകര്‍ത്തുകളയേണമേ.
ഒഴുകിപ്പോകുന്ന വെള്ളംപോലെ അവര്‍ ഉരുകിപ്പോകട്ടെ. അവന്‍ തന്റെ അമ്പുകളെ തൊടുക്കുമ്പോള്‍ അവ ഒടിഞ്ഞുപോയതുപോലെ ആകട്ടെ.
അലിഞ്ഞു പോയ്പോകുന്ന അച്ചുപോലെ അവര്‍ ആകട്ടെ; ഗര്‍ഭം അലസിപ്പോയ സ്ത്രീയുടെ പ്രജപോലെ അവര്‍ സൂര്യനെ കാണാതിരിക്കട്ടെ.
നിങ്ങളുടെ കലങ്ങള്‍ക്കു മുള്‍തീ തട്ടുമ്മുമ്പെ പച്ചയും വെന്തതുമെല്ലാം ഒരുപോലെ അവന്‍ ചുഴലിക്കാറ്റിനാല്‍ പാറ്റിക്കളയും
നീതിമാന്‍ പ്രതിക്രിയ കണ്ടു ആനന്ദിക്കും; അവന്‍ തന്റെ കാലുകളെ ദുഷ്ടന്മാരുടെ രക്തത്തില്‍ കഴുകും.
ആകയാല്‍നീതിമാന്നു പ്രതിഫലം ഉണ്ടു നിശ്ചയം; ഭൂമിയില്‍ ന്യായംവിധിക്കുന്ന ഒരു ദൈവം ഉണ്ടു നിശ്ചയം എന്നു മനുഷ്യര്‍ പറയും. (സംഗീതപ്രമാണിക്കു; നശിപ്പിക്കരുതേ എന്ന രാഗത്തില്‍; ദാവീദിന്റെ ഒരു സ്വര്‍ണ്ണഗീതം. അവനെ കൊല്ലേണ്ടതിന്നു ശൌല്‍ അയച്ചു ആളുകള്‍ വീടു കാത്തിരുന്ന കാലത്തു ചമെച്ചതു.)

59

എന്റെ ദൈവമേ, എന്റെ ശത്രുക്കളുടെ കയ്യില്‍നിന്നു എന്നെ വിടുവിക്കേണമേ; എന്നോടു എതിര്‍ക്കുംന്നവരുടെ വശത്തുനിന്നു എന്നെ ഉദ്ധരിക്കേണമേ.
നീതികേടു പ്രവര്‍ത്തിക്കുന്നവരുടെ കയ്യില്‍ നിന്നു എന്നെ വിടുവിച്ചു രക്തപാതകന്മാരുടെ പക്കല്‍നിന്നു എന്നെ രക്ഷിക്കേണമേ.
ഇതാ, അവര്‍ എന്റെ പ്രാണന്നായി പതിയിരിക്കുന്നു; യഹോവേ, ബലവാന്മാര്‍ എന്റെ നേരെ കൂട്ടം കൂടുന്നതു എന്റെ അതിക്രമം ഹേതുവായിട്ടല്ല, എന്റെ പാപം ഹേതുവായിട്ടുമല്ല.
എന്റെ പക്കല്‍ അകൃത്യം ഇല്ലാതെ അവര്‍ ഔടി ഒരുങ്ങുന്നു; എന്നെ സഹായിപ്പാന്‍ ഉണര്‍ന്നു കടാക്ഷിക്കേണമേ.
സൈന്യങ്ങളുടെ ദൈവമായ യഹോവേ, യിസ്രായേലിന്റെ ദൈവമേ, സകലജാതികളെയും സന്ദര്‍ശിക്കേണ്ടതിന്നു നീ ഉണരേണമേ; നീതികെട്ട ദ്രോഹികളില്‍ ആരോടും കൃപ ഉണ്ടാകരുതേ. സേലാ.
സന്ധ്യാസമയത്തു അവര്‍ മടങ്ങിവരുന്നു; നായെപ്പോലെ കുരച്ചുംകൊണ്ടു അവര്‍ പട്ടണത്തിന്നു ചുറ്റും നടക്കുന്നു.
അവര്‍ തങ്ങളുടെ വായ്കൊണ്ടു ശകാരിക്കുന്നു; വാളുകള്‍ അവരുടെ അധരങ്ങളില്‍ ഉണ്ടു; ആര്‍ കേള്‍ക്കും എന്നു അവര്‍ പറയുന്നു.
എങ്കിലും യഹോവേ, നീ അവരെച്ചൊല്ലി ചിരിക്കും; നീ സകലജാതികളെയും പരിഹസിക്കും.
എന്റെ ബലമായുള്ളോവേ, ഞാന്‍ നിന്നെ കാത്തിരിക്കും; ദൈവം എന്റെ ഗോപുരമാകുന്നു.
എന്റെ ദൈവം തന്റെ ദയയാല്‍ എന്നെ എതിരേലക്കും; ദൈവം എന്നെ എന്റെ ശത്രുക്കളെ കണ്ടു രസിക്കുമാറാക്കും.
അവരെ കൊന്നുകളയരുതേ; എന്റെ ജനം മറക്കാതിരിക്കേണ്ടതിന്നു തന്നേ; ഞങ്ങളുടെ പരിചയാകുന്ന കര്‍ത്താവേ, നിന്റെ ശക്തികൊണ്ടു അവരെ ഉഴലുമാറാക്കി താഴ്ത്തേണമേ.
അവരുടെ വായിലെ പാപവും അധരങ്ങളിലെ വാക്കുകളും നിമിത്തവും അവര്‍ പറയുന്ന ശാപവും ഭോഷകുംനിമിത്തവും അവര്‍ തങ്ങളുടെ അഹങ്കാരത്തില്‍ പിടിപ്പെട്ടുപോകട്ടെ.
കോപത്തോടെ അവരെ സംഹരിക്കേണമേ; അവര്‍ ഇല്ലാതെയാകുംവണ്ണം അവരെ സംഹരിച്ചുകളയേണമേ; ദൈവം യാക്കോബില്‍ വാഴുന്നു എന്നു ഭൂമിയുടെ അറ്റംവരെ അറിയുമാറാകട്ടെ. സേലാ.
സന്ധ്യാസമയത്തു അവര്‍ മടങ്ങിവരുന്നു; നായെപ്പോലെ കുരെച്ചുംകൊണ്ടു അവര്‍ നഗരത്തിന്നു ചുറ്റും നടക്കുന്നു.
അവര്‍ ആഹാരത്തിന്നായി ഉഴന്നുനടക്കുന്നു, തൃപ്തിയായില്ലെങ്കില്‍ അവര്‍ രാത്രിമുഴുവനും താമസിക്കുന്നു.
ഞാനോ നിന്റെ ബലത്തെക്കുറിച്ചു പാടും; അതികാലത്തു ഞാന്‍ നിന്റെ ദയയെക്കുറിച്ചു ഘോഷിച്ചാനന്ദിക്കും. കഷ്ടകാലത്തു നീ എന്റെ ഗോപുരവും അഭയസ്ഥാനവും ആയിരുന്നു.
എന്റെ ബലമായുള്ളോവേ, ഞാന്‍ നിനക്കു സ്തുതിപാടും; ദൈവം എന്റെ ഗോപുരവും എന്നോടു ദയയുള്ള ദൈവവും അല്ലോ. (സംഗീതപ്രമാണിക്കു; സാക്ഷ്യസാരസം എന്ന രാഗത്തില്‍; അഭ്യസിപ്പിപ്പാനുള്ള ദാവീദിന്റെ ഒരു സ്വര്‍ണ്ണഗീതം. യോവാബ് മെസൊപൊത്താമ്യയിലെ അരാമ്യരോടും സോബയിലെ അരാമ്യരോടും യുദ്ധം ചെയ്തു മടങ്ങിവന്ന ശേഷം ഉപ്പുതാഴ്വരയില്‍ പന്തീരായിരം എദോമ്യരെ സംഹരിച്ചുകളഞ്ഞ സമയത്തു ചമെച്ചതു.)

60

ദൈവമേ, നീ ഞങ്ങളെ തള്ളിക്കളഞ്ഞു ചിതറിച്ചിരിക്കുന്നു; നീ കോപിച്ചിരിക്കുന്നു; ഞങ്ങളെ യഥാസ്ഥാനത്താക്കേണമേ.
നീ ദേശത്തെ നടുക്കി ഭിന്നിപ്പിച്ചിരിക്കുന്നു; അതു കുലുങ്ങുകയാല്‍ അതിന്റെ ഭിന്നങ്ങളെ നന്നാക്കേണമേ.
നീ നിന്റെ ജനത്തെ കാഠിന്യം അനുഭവിപ്പിച്ചു; പരിഭ്രമത്തിന്റെ വീഞ്ഞു നീ ഞങ്ങളെ കുടിപ്പിച്ചിരിക്കുന്നു.
സത്യം നിമിത്തം ഉയര്‍ത്തേണ്ടതിന്നു നീ നിന്റെ ഭക്തന്മാര്‍ക്കും ഒരു കൊടി നല്കിയിരിക്കുന്നു. സേലാ.
നിനക്കു പ്രിയമുള്ളവര്‍ വിടുവിക്കപ്പെടേണ്ടതിന്നു നിന്റെ വലങ്കൈകൊണ്ടു രക്ഷിച്ചു ഞങ്ങള്‍ക്കു ഉത്തരമരുളേണമേ.
ദൈവം തന്റെ വിശുദ്ധിയില്‍ അരുളിച്ചെയ്തതുകൊണ്ടു ഞാന്‍ ആനന്ദിക്കും; ഞാന്‍ ശെഖേമിനെ വിഭാഗിച്ചു സുക്കോത്ത് താഴ്വരയെ അളക്കും.
ഗിലെയാദ് എനിക്കുള്ളതു; മനശ്ശെയും എനിക്കുള്ളതു; എഫ്രയീം എന്റെ തലക്കോരികയും യെഹൂദാ എന്റെ ചെങ്കോലും ആകുന്നു.
മോവാബ് എനിക്കു കഴുകുവാനുള്ള വട്ടക; ഏദോമിന്മേല്‍ ഞാന്‍ എന്റെ ചെരിപ്പു എറിയും; ഫെലിസ്ത്യദേശമേ, നീ എന്റെനിമിത്തം ജയഘോഷം കൊള്ളുക!
ഉറപ്പുള്ള നഗരത്തിലേക്കു എന്നെ ആര്‍ കൊണ്ടുപോകും? ഏദോമിലേക്കു എന്നെ ആര്‍ വഴി നടത്തും?
ദൈവമേ, നീ ഞങ്ങളെ തള്ളിക്കളഞ്ഞില്ലയോ? ദൈവമേ നീ ഞങ്ങളുടെ സൈന്യങ്ങളോടു കൂടെ പുറപ്പെടുന്നതുമില്ല.
വൈരിയുടെനേരെ ഞങ്ങള്‍ക്കു സഹായം ചെയ്യേണമേ; മനുഷ്യന്റെ സഹായം വ്യര്‍ത്ഥമല്ലോ.
ദൈവത്താല്‍ നാം വീര്യം പ്രവര്‍ത്തിക്കും; അവന്‍ തന്നേ നമ്മുടെ വൈരികളെ മെതിച്ചുകളയും. (സംഗീതപ്രമാണിക്കു; തന്ത്രിനാദത്തോടെ; ദാവീദിന്റെ ഒരു സങ്കീര്‍ത്തനം.)

61

ദൈവമേ, എന്റെ നിലവിളി കേള്‍ക്കേണമേ. എന്റെ പ്രാര്‍ത്ഥന ശ്രദ്ധിക്കേണമേ.
എന്റെ ഹൃദയം ക്ഷീണിക്കുമ്പോള്‍ ഞാന്‍ ഭൂമിയുടെ അറ്റത്തുനിന്നു നിന്നെ വിളിച്ചപേക്ഷിക്കും; എനിക്കു അത്യുന്നതമായ പാറയിങ്കലേക്കു എന്നെ നടത്തേണമേ.
നീ എനിക്കൊരു സങ്കേതവും ശത്രുവിന്റെ നേരെ ഉറപ്പുള്ള ഗോപുരവും ആയിരിക്കുന്നുവല്ലോ.
ഞാന്‍ നിന്റെ കൂടാരത്തില്‍ എന്നേക്കും വസിക്കും; നിന്റെ ചിറകിന്‍ മറവില്‍ ഞാന്‍ ശരണം പ്രാപിക്കും. സേലാ.
ദൈവമേ, നീ എന്റെ നേര്‍ച്ചകളെ കേട്ടു, നിന്റെ നാമത്തെ ഭയപ്പെടുന്നവരുടെ അവകാശം എനിക്കു തന്നുമിരിക്കുന്നു.
നീ രാജാവിന്റെ ആയുസ്സിനെ ദീര്‍ഘമാക്കും; അവന്റെ സംവത്സരങ്ങള്‍ തലമുറതലമുറയോളം ഇരിക്കും.
അവന്‍ എന്നേക്കും ദൈവസന്നിധിയില്‍ വസിക്കും; അവനെ പരിപാലിക്കേണ്ടതിന്നു ദയയും വിശ്വസ്തതയും കല്പിക്കേണമേ,
അങ്ങനെ ഞാന്‍ തിരുനാമത്തെ എന്നേക്കും കീര്‍ത്തിക്കയും എന്റെ നേര്‍ച്ചകളെ നാള്‍തോറും കഴിക്കയും ചെയ്യും. (സംഗീതപ്രമാണിക്കു; യെദൂഥൂന്യരാഗത്തില്‍; ദാവീദിന്റെ ഒരു സങ്കീര്‍ത്തനം.)

62

എന്റെ ഉള്ളം ദൈവത്തെ നോക്കി മൌനമായിരിക്കുന്നു; എന്റെ രക്ഷ അവങ്കല്‍നിന്നു വരുന്നു.
അവന്‍ തന്നേ എന്റെ പാറയും എന്റെ രക്ഷയും ആകുന്നു; എന്റെ ഗോപുരം അവന്‍ തന്നേ; ഞാന്‍ ഏറെ കുലുങ്ങുകയില്ല.
നിങ്ങള്‍ എല്ലാവരും ചാഞ്ഞ മതിലും ആടുന്ന വേലിയുംപോലെ ഒരു മനുഷ്യനെ കൊല്ലേണ്ടതിന്നു എത്രത്തോളം അവനെ ആക്രമിക്കും?
അവന്റെ പദവിയില്‍നിന്നു അവനെ തള്ളിയിടുവാനത്രേ അവര്‍ നിരൂപിക്കുന്നതു; അവര്‍ ഭോഷ്കില്‍ ഇഷ്ടപ്പെടുന്നു; വായ്കൊണ്ടു അവര്‍ അനുഗ്രഹിക്കുന്നു; എങ്കിലും ഉള്ളംകൊണ്ടു അവര്‍ ശപിക്കുന്നു. സേലാ.
എന്റെ ഉള്ളമേ, ദൈവത്തെ നോക്കി മൌനമായിരിക്ക; എന്റെ പ്രത്യാശ അവങ്കല്‍നിന്നു വരുന്നു.
അവന്‍ തന്നേ എന്റെ പാറയും എന്റെ രക്ഷയും ആകുന്നു; എന്റെ ഗോപുരം അവന്‍ തന്നേ; ഞാന്‍ കുലുങ്ങുകയില്ല.
എന്റെ രക്ഷയും എന്റെ മഹിമയും ദൈവത്തിന്റെ പക്കല്‍ ആകുന്നു; എന്റെ ഉറപ്പുള്ള പാറയും എന്റെ സങ്കേതവും ദൈവത്തിങ്കലാകുന്നു.
ജനമേ, എല്ലാകാലത്തും അവനില്‍ ആശ്രയിപ്പിന്‍ ; നിങ്ങളുടെ ഹൃദയം അവന്റെ മുമ്പില്‍ പകരുവിന്‍ ; ദൈവം നമുക്കു സങ്കേതമാകുന്നു. സേലാ.
സാമാന്യജനം ഒരു ശ്വാസവും ശ്രേഷ്ഠജനം ഭോഷകുമത്രേ; തുലാസിന്റെ തട്ടില്‍ അവര്‍ പൊങ്ങിപ്പോകും; അവര്‍ ആകപ്പാടെ ഒരു ശ്വാസത്തേക്കാള്‍ ലഘുവാകുന്നു.
പീഡനത്തില്‍ ആശ്രയിക്കരുതു; കവര്‍ച്ചയില്‍ മയങ്ങിപ്പോകരുതു; സമ്പത്തു വര്‍ദ്ധിച്ചാല്‍ അതില്‍ മനസ്സു വെക്കരുതു;
ബലം ദൈവത്തിന്നുള്ളതെന്നു ദൈവം ഒരിക്കല്‍ അരുളിച്ചെയ്തു. ഞാന്‍ രണ്ടുപ്രാവശ്യം കേട്ടുമിരിക്കുന്നു.
കര്‍ത്താവേ, ദയയും നിനക്കുള്ളതാകുന്നു. നീ ഔരോരുത്തന്നു അവനവന്റെ പ്രവൃത്തിക്കു തക്കവണ്ണം പകരം നലകുന്നു. (ദാവീദിന്റെ ഒരു സങ്കീര്‍ത്തനം; അവന്‍ യെഹൂദാമരുഭൂമിയില്‍ ഇരിക്കും കാലത്തു ചമെച്ചതു.)

63

ദൈവമേ, നീ എന്റെ ദൈവം; അതികാലത്തേ ഞാന്‍ നിന്നെ അന്വേഷിക്കും; വെള്ളമില്ലാതെ ഉണങ്ങി വരണ്ട ദേശത്തു എന്റെ ഉള്ളം നിനക്കായി ദാഹിക്കുന്നു; എന്റെ ദേഹം നിനക്കായി കാംക്ഷിക്കുന്നു.
അങ്ങനെ നിന്റെ ബലവും മഹത്വവും കാണേണ്ടതിന്നു ഞാന്‍ വിശുദ്ധമന്ദിരത്തില്‍ നിന്നെ നോക്കിയിരിക്കുന്നു.
നിന്റെ ദയ ജീവനെക്കാള്‍ നല്ലതാകുന്നു; എന്റെ അധരങ്ങള്‍ നിന്നെ സ്തുതിക്കും.
എന്റെ ജീവകാലം ഒക്കെയും ഞാന്‍ അങ്ങനെ നിന്നെ വാഴ്ത്തും; നിന്റെ നാമത്തില്‍ ഞാന്‍ എന്റെ കൈകളെ മലര്‍ത്തും.
എന്റെ കിടക്കയില്‍ നിന്നെ ഔര്‍ക്കയും ഞാന്‍ രാത്രിയാമങ്ങളില്‍ നിന്നെ ധ്യാനിക്കയും ചെയ്യുമ്പോള്‍
എന്റെ പ്രാണന്നു മജ്ജയും മേദസ്സുംകൊണ്ടു എന്നപോലെ തൃപ്തിവരുന്നു; എന്റെ വായ് സന്തോഷമുള്ള അധരങ്ങളാല്‍ നിന്നെ സ്തുതിക്കുന്നു.
നീ എനിക്കു സഹായമായിത്തീര്‍ന്നുവല്ലോ; നിന്റെ ചിറകിന്‍ നിഴലില്‍ ഞാന്‍ ഘോഷിച്ചാനന്ദിക്കുന്നു.
എന്റെ ഉള്ളം നിന്നോടു പറ്റിയിരിക്കുന്നു; നിന്റെ വലങ്കൈ എന്നെ താങ്ങുന്നു.
എന്നാല്‍ അവര്‍ സ്വന്തനാശത്തിന്നായി എനിക്കു പ്രാണഹാനി വരുത്തുവാന്‍ നോക്കുന്നു; അവര്‍ ഭൂമിയുടെ അധോഭാഗങ്ങളിലേക്കു ഇറങ്ങിപ്പോകും.
അവരെ വാളിന്റെ ശക്തിക്കു ഏല്പിക്കും; കുറുനരികള്‍ക്കു അവര്‍ ഇരയായ്തീരും.
എന്നാല്‍ രാജാവു ദൈവത്തില്‍ സന്തോഷിക്കും അവന്റെ നാമത്തില്‍ സത്യം ചെയ്യുന്നവനെല്ലാം പുകഴും; എങ്കിലും ഭോഷകു പറയുന്നവരുടെ വായ് അടഞ്ഞുപോകും. (സംഗീതപ്രമാണിക്കു; ദാവീദിന്റെ ഒരു സങ്കീര്‍ത്തനം.)

64

ദൈവമേ, എന്റെ സങ്കടത്തില്‍ ഞാന്‍ കഴിക്കുന്ന അപേക്ഷ കേള്‍ക്കേണമേ; ശത്രുഭയത്തില്‍നിന്നു എന്റെ ജീവനെ പാലിക്കേണമേ;
ദുഷ്കര്‍മ്മികളുടെ ഗൂഢാലോചനയിലും നീതികേടു പ്രവര്‍ത്തിക്കുന്നവരുടെ കലഹത്തിലും ഞാന്‍ അകപ്പെടാതവണ്ണം എന്നെ മറെച്ചു കൊള്ളേണമേ.
അവര്‍ തങ്ങളുടെ നാവിനെ വാള്‍പോലെ മൂര്‍ച്ചയാക്കുന്നു; നിഷ്കളങ്കനെ ഒളിച്ചിരുന്നു എയ്യേണ്ടതിന്നു
അവര്‍ കൈപ്പുള്ള വാക്കായ അസ്ത്രം തൊടുക്കയും ശങ്കിക്കാതെ പെട്ടെന്നു അവനെ എയ്തുകളകയും ചെയ്യുന്നു.
ദുഷ്കാര്യത്തില്‍ അവര്‍ തങ്ങളെ തന്നേ ഉറപ്പിക്കുന്നു; ഒളിച്ചു കണിവേക്കുവാന്‍ തമ്മില്‍ പറഞ്ഞൊക്കുന്നു; നമ്മെ ആര്‍ കാണും എന്നു അവര്‍ പറയുന്നു.
അവര്‍ ദ്രോഹസൂത്രങ്ങളെ കണ്ടുപിടിക്കുന്നു; നമുക്കു ഒരു സൂക്ഷ്മസൂത്രം സാധിച്ചുപോയി എന്നു പറയുന്നു; ഔരോരുത്തന്റെ അന്തരംഗവും ഹൃദയവും അഗാധം തന്നേ.
എന്നാല്‍ ദൈവം അവരെ എയ്യും; അമ്പുകൊണ്ടു അവര്‍ പെട്ടന്നു മുറിവേലക്കും.
അങ്ങനെ സ്വന്തനാവു അവര്‍ക്കും വിരോധമായിരിക്കയാല്‍ അവര്‍ ഇടറിവീഴുവാന്‍ ഇടയാകും; അവരെ കാണുന്നവരൊക്കെയും തല കുലുക്കുന്നു.
അങ്ങനെ സകലമനുഷ്യരും ഭയപ്പെട്ടു ദൈവത്തിന്റെ പ്രവൃത്തിയെ പ്രസ്താവിക്കും; അവന്റെ പ്രവൃത്തിയെ അവര്‍ ചിന്തിക്കും.
നീതിമാന്‍ യഹോവയില്‍ ആനന്ദിച്ചു അവനെ ശരണമാക്കും; ഹൃദയപരമാര്‍ത്ഥികള്‍ എല്ലാവരും പുകഴും. (സംഗീതപ്രമാണിക്കു ഒരു സങ്കീര്‍ത്തനം; ദാവീദിന്റെ ഒരു ഗീതം.)

65

ദൈവമേ, സീയോനില്‍ സ്തുതി നിനക്കു യോഗ്യം; നിനക്കു തന്നേ നേര്‍ച്ച കഴിക്കുന്നു.
പ്രാര്‍ത്ഥന കേള്‍ക്കുന്നവനായുള്ളോവേ, സകലജഡവും നിന്റെ അടുക്കലേക്കു വരുന്നു.
എന്റെ അകൃത്യങ്ങള്‍ എന്റെ നേരെ അതിബലമായിരിക്കുന്നു; നീയോ ഞങ്ങളുടെ അതിക്രമങ്ങള്‍ക്കു പരിഹാരം വരുത്തും.
നിന്റെ പ്രാകാരങ്ങളില്‍ പാര്‍ക്കേണ്ടതിന്നു നീ തിരഞ്ഞെടുത്തു അടുപ്പിക്കുന്ന മനുഷ്യന്‍ ഭാഗ്യവാന്‍ ; ഞങ്ങള്‍ നിന്റെ വിശുദ്ധമന്ദിരമായ നിന്റെ ആലയത്തിലെ നന്മകൊണ്ടു തൃപ്തന്മാരാകും.
ഭൂമിയുടെ എല്ലാഅറുതികള്‍ക്കും ദൂരത്തുള്ള സമുദ്രത്തിന്നും ആശ്രയമായിരിക്കുന്ന ഞങ്ങളുടെ രക്ഷയാം ദൈവമേ, നീ ഭയങ്കരകാര്യങ്ങളാല്‍ നീതിയോടെ ഞങ്ങള്‍ക്കു ഉത്തരമരുളുന്നു.
അവന്‍ ബലം അരെക്കു കെട്ടിക്കൊണ്ടു തന്റെ ശക്തിയാല്‍ പര്‍വ്വതങ്ങളെ ഉറപ്പിക്കുന്നു.
അവന്‍ സമുദ്രങ്ങളുടെ മുഴക്കവും തിരമാലകളുടെ കോപവും ജാതികളുടെ കലഹവും ശമിപ്പിക്കുന്നു.
ഭൂസീമാവാസികളും നിന്റെ ലക്ഷ്യങ്ങള്‍ നിമിത്തം ഭയപ്പെടുന്നു; ഉദയത്തിന്റെയും അസ്തമനത്തിന്റെയും ദിക്കുകളെ നീ ഘോഷിച്ചുല്ലസിക്കുമാറാക്കുന്നു.
നീ ഭൂമിയെ സന്ദര്‍ശിച്ചു നനെക്കുന്നു; നീ അതിനെ അത്യന്തം പുഷ്ടിയുള്ളതാക്കുന്നു; ദൈവത്തിന്റെ നദിയില്‍ വെള്ളം നിറെഞ്ഞിരിക്കുന്നു; ഇങ്ങനെ നീ ഭൂമിയെ ഒരുക്കി അവര്‍ക്കും ധാന്യം കൊടുക്കുന്നു.
നീ അതിന്റെ ഉഴവുചാലുകളെ നനെക്കുന്നു; നീ അതിന്റെ കട്ട ഉടെച്ചുനിരത്തുന്നു; മഴയാല്‍ നീ അതിനെ കുതിര്‍ക്കുംന്നു; അതിലെ മുളയെ നീ അനുഗ്രഹിക്കുന്നു.
നീ സംവത്സരത്തെ നിന്റെ നന്മകൊണ്ടു അലങ്കരിക്കുന്നു; നിന്റെ പാതകള്‍ പുഷ്ടിപൊഴിക്കുന്നു.
മരുഭൂമിയിലെ പുല്പുറങ്ങള്‍ പുഷ്ടിപൊഴിക്കുന്നു; കുന്നുകള്‍ ഉല്ലാസം ധരിക്കുന്നു.
മേച്ചല്പുറങ്ങള്‍ ആട്ടിന്‍ കൂട്ടങ്ങള്‍കൊണ്ടു നിറെഞ്ഞിരിക്കുന്നു; താഴ്വരകള്‍ ധാന്യംകൊണ്ടു മൂടിയിരിക്കുന്നു; അവര്‍ ആര്‍ക്കുംകയും പാടുകയും ചെയ്യുന്നു. (സംഗീതപ്രമാണിക്കു; ഒരു ഗീതം; ഒരു സങ്കീര്‍ത്തനം.)

66

സര്‍വ്വഭൂമിയുമായുള്ളോവേ, ദൈവത്തിന്നു ഘോഷിപ്പിന്‍ ;
അവന്റെ നാമത്തിന്റെ മഹത്വം കീര്‍ത്തിപ്പിന്‍ ; അവന്റെ സ്തുതി മഹത്വീകരിപ്പിന്‍ .
നിന്റെ പ്രവൃത്തികള്‍ എത്ര ഭയങ്കരം. നിന്റെ ശക്തിയുടെ വലിപ്പത്താല്‍ ശത്രുക്കള്‍ നിനക്കു കീഴടങ്ങും;
സര്‍വ്വഭൂമിയും നിന്നെ നമസ്കരിച്ചു പാടും; അവര്‍ നിന്റെ നാമത്തിന്നു കീര്‍ത്തനം പാടും എന്നിങ്ങനെ ദൈവത്തോടു പറവിന്‍ . സേലാ.
വന്നു ദൈവത്തിന്റെ പ്രവൃത്തികളെ നോക്കുവിന്‍ ; അവന്‍ മനുഷ്യപുത്രന്മാരോടുള്ള തന്റെ പ്രവൃത്തിയില്‍ ഭയങ്കരന്‍ .
അവന്‍ സമുദ്രത്തെ ഉണങ്ങിയ നിലമാക്കി; അവര്‍ കാല്‍നടയായി നദി കടന്നുപോയി; അവിടെ നാം അവനില്‍ സന്തോഷിച്ചു.
അവന്‍ തന്റെ ശക്തിയാല്‍ എന്നേക്കും വാഴുന്നു. അവന്റെ കണ്ണു ജാതികളെ നോക്കുന്നു; മത്സരക്കാര്‍ തങ്ങളെ തന്നേ ഉയര്‍ത്തരുതേ. സേലാ.
വംശങ്ങളേ, നമ്മുടെ ദൈവത്തെ വാഴ്ത്തുവിന്‍ ; അവന്റെ സ്തുതിയെ ഉച്ചത്തില്‍ കേള്‍പ്പിപ്പിന്‍ .
അവന്‍ നമ്മെ ജീവനോടെ കാക്കുന്നു; നമ്മുടെ കാലടികള്‍ വഴുതുവാന്‍ സമ്മതിക്കുന്നതുമില്ല.
ദൈവമേ, നീ ഞങ്ങളെ പരിശോധിച്ചിരിക്കുന്നു; വെള്ളി ഊതിക്കഴിക്കുമ്പോലെ നീ ഞങ്ങളെ ഊതിക്കഴിച്ചിരിക്കുന്നു.
നീ ഞങ്ങളെ വലയില്‍ അകപ്പെടുത്തി; ഞങ്ങളുടെ മുതുകത്തു ഒരു വലിയ ഭാരം വെച്ചിരിക്കുന്നു.
നീ മനുഷ്യരെ ഞങ്ങളുടെ തലമേല്‍ കയറി ഔടിക്കുമാറാക്കി; ഞങ്ങള്‍ തീയിലും വെള്ളത്തിലും കൂടി കടക്കേണ്ടിവന്നു; എങ്കിലും നീ ഞങ്ങളെ സമൃദ്ധിയിലേക്കു കൊണ്ടുവന്നിരിക്കുന്നു.
ഞാന്‍ ഹോമയാഗങ്ങളുംകൊണ്ടു നിന്റെ ആലയത്തിലേക്കു വരും; എന്റെ നേര്‍ച്ചകളെ ഞാന്‍ നിനക്കു കഴിക്കും.
ഞാന്‍ കഷ്ടത്തില്‍ ആയിരുന്നപ്പോള്‍ അവയെ എന്റെ അധരങ്ങളാല്‍ ഉച്ചരിച്ചു, എന്റെ വായാല്‍ നേര്‍ന്നു.
ഞാന്‍ ആട്ടുകൊറ്റന്മാരുടെ സൌരഭ്യവാസനയോടു കൂടെ തടിപ്പിച്ച മൃഗങ്ങളെ നിനക്കു ഹോമയാഗം കഴിക്കും; ഞാന്‍ കാളകളെയും കോലാട്ടുകൊറ്റന്മാരെയും അര്‍പ്പിക്കും. സേലാ.
സകലഭക്തന്മാരുമായുള്ളോരേ, വന്നു കേള്‍പ്പിന്‍ ; അവന്‍ എന്റെ പ്രാണന്നു വേണ്ടി ചെയ്തതു ഞാന്‍ വിവരിക്കാം.
ഞാന്‍ എന്റെ വായ് കൊണ്ടു അവനോടു നിലവിളിച്ചു; എന്റെ നാവിന്മേല്‍ അവന്റെ പുകഴ്ച ഉണ്ടായിരുന്നു.
ഞാന്‍ എന്റെ ഹൃദയത്തില്‍ അകൃത്യം കരുതിയിരുന്നുവെങ്കില്‍ കര്‍ത്താവു കേള്‍ക്കയില്ലായിരുന്നു.
എന്നാല്‍ ദൈവം കേട്ടിരിക്കുന്നു; എന്റെ പ്രാര്‍ത്ഥനാശബ്ദം ശ്രദ്ധിച്ചിരിക്കുന്നു;
എന്റെ പ്രാര്‍ത്ഥന തള്ളിക്കളയാതെയും തന്റെ ദയ എങ്കല്‍നിന്നു എടുത്തുകളയാതെയും ഇരിക്കുന്ന ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ. (സംഗീതപ്രമാണിക്കു; തന്ത്രിനാദത്തോടെ; ഒരു സങ്കീര്‍ത്തനം; ഒരു ഗീതം.)

67

ദൈവം നമ്മോടു കൃപ ചെയ്തു നമ്മെ അനുഗ്രഹിക്കുമാറാകട്ടെ; അവന്‍ തന്റെ മുഖത്തെ നമ്മുടെമേല്‍ പ്രകാശിപ്പിക്കുമാറാകട്ടെ. സേലാ.
നിന്റെ വഴി ഭൂമിയിലും നിന്റെ രക്ഷ സകലജാതികളുടെ ഇടയിലും അറിയേണ്ടതിന്നു തന്നേ.
ദൈവമേ, ജാതികള്‍ നിന്നെ സ്തുതിക്കും; സകലജാതികളും നിന്നെ സ്തുതിക്കും.
ജാതികള്‍ സന്തോഷിച്ചു ഘോഷിച്ചുല്ലസിക്കും; നീ വംശങ്ങളെ നേരോടെ വിധിച്ചു ഭൂമിയിലെ ജാതികളെ ഭരിക്കുന്നുവല്ലോ. സേലാ.
ദൈവമേ ജാതികള്‍ നിന്നെ സ്തുതിക്കും; സകല ജാതികളും നിന്നെ സ്തുതിക്കും.
ഭൂമി അതിന്റെ അനുഭവം തന്നിരിക്കുന്നു; ദൈവം, നമ്മുടെ ദൈവം തന്നേ, നമ്മെ അനുഗ്രഹിക്കും.
ദൈവം നമ്മെ അനുഗ്രഹിക്കും; ഭൂമിയുടെ അറുതികള്‍ ഒക്കെയും അവനെ ഭയപ്പെടും. (സംഗീതപ്രമാണിക്കു; ദാവീദിന്റെ ഒരു സങ്കീര്‍ത്തനം; ഒരു ഗീതം.)

68

ദൈവം എഴുന്നേലക്കുന്നു; അവന്റെ ശത്രുക്കള്‍ ചിതറിപ്പോകുന്നു; അവനെ പകെക്കുന്നവരും അവന്റെ മുമ്പില്‍ നിന്നു ഔടിപ്പോകുന്നു.
പുക പതറിപ്പോകുന്നതുപോലെ നീ അവരെ പതറിക്കുന്നു; തീയിങ്കല്‍ മെഴുകു ഉരുകുന്നതുപോലെ ദുഷ്ടന്മാര്‍ ദൈവസന്നിധിയില്‍ നശിക്കുന്നു.
എങ്കിലും നീതിമാന്മാര്‍ സന്തോഷിച്ചു ദൈവ സന്നിധിയില്‍ ഉല്ലസിക്കും; അതേ, അവര്‍ സന്തോഷത്തോടെ ആനന്ദിക്കും.
ദൈവത്തിന്നു പാടുവിന്‍ , അവന്റെ നാമത്തിന്നു സ്തുതി പാടുവിന്‍ ; മരുഭൂമിയില്‍കൂടി വാഹനമേറി വരുന്നവന്നു വഴി നിരത്തുവിന്‍ ; യാഹ് എന്നാകുന്നു അവന്റെ നാമം; അവന്റെ മുമ്പില്‍ ഉല്ലസിപ്പിന്‍ .
ദൈവം തന്റെ വിശുദ്ധനിവാസത്തില്‍ അനാഥന്മാര്‍ക്കും പിതാവും വിധവമാര്‍ക്കും ന്യായപാലകനും ആകുന്നു.
ദൈവം ഏകാകികളെ കുടുംബത്തില്‍ വസിക്കുമാറാക്കുന്നു; അവന്‍ ബദ്ധന്മാരെ വിടുവിച്ചു സൌഭാഗ്യത്തിലാക്കുന്നു; എന്നാല്‍ മത്സരികള്‍ വരണ്ട ദേശത്തു പാര്‍ക്കും.
ദൈവമേ, നീ നിന്റെ ജനത്തിന്നു മുമ്പായി പുറപ്പെട്ടു മരുഭൂമിയില്‍കൂടി നടകൊണ്ടപ്പോള്‍ - സേലാ -
ഭൂമി കുലുങ്ങി, ആകാശം ദൈവസന്നിധിയില്‍ പൊഴിഞ്ഞു; ഈ സീനായി യിസ്രായേലിന്റെ ദൈവമായ ദൈവത്തിന്റെ മുമ്പില്‍ കുലുങ്ങിപ്പോയി.
ദൈവമേ, നീ ധാരാളം മഴ പെയ്യിച്ചു ക്ഷീണിച്ചിരുന്ന നിന്റെ അവകാശത്തെ തണുപ്പിച്ചു.
നിന്റെ കൂട്ടം അതില്‍ പാര്‍ത്തു; ദൈവമേ, നിന്റെ ദയയാല്‍ നീ അതു എളിയവര്‍ക്കുംവേണ്ടി ഒരുക്കിവെച്ചു.
കര്‍ത്താവു ആജ്ഞ കൊടുക്കുന്നു; സുവാര്‍ത്താദൂതികള്‍ വലിയോരു ഗണമാകുന്നു.
സൈന്യങ്ങളുടെ രാജാക്കന്മാര്‍ ഔടുന്നു, ഔടുന്നു; വീട്ടില്‍ പാര്‍ക്കുംന്നവള്‍ കവര്‍ച്ച പങ്കിടുന്നു.
നിങ്ങള്‍ തൊഴുത്തുകളുടെ ഇടയില്‍ കിടക്കുമ്പോള്‍ പ്രാവിന്റെ ചിറകു വെള്ളികൊണ്ടും അതിന്റെ തൂവലുകള്‍ പൈമ്പൊന്നുകൊണ്ടും പൊതിഞ്ഞിരിക്കുന്നതുപോലെ ആകുന്നു.
സര്‍വ്വശക്തന്‍ അവിടെ രാജാക്കന്മാരെ ചിതറിച്ചപ്പോള്‍ സല്മോനില്‍ ഹിമം പെയ്യുകയായിരുന്നു.
ബാശാന്‍ പര്‍വ്വതം ദൈവത്തിന്റെ പര്‍വ്വതം ആകുന്നു. ബാശാന്‍ പര്‍വ്വതം കൊടുമുടികളേറിയ പര്‍വ്വതമാകുന്നു.
കൊടുമുടികളേറിയ പര്‍വ്വതങ്ങളേ, ദൈവം വസിപ്പാന്‍ ഇച്ഛിച്ചിരിക്കുന്ന പര്‍വ്വതത്തെ നിങ്ങള്‍ സ്പര്‍ദ്ധിച്ചുനോക്കുന്നതു എന്തു? യഹോവ അതില്‍ എന്നേക്കും വസിക്കും.
ദൈവത്തിന്റെ രഥങ്ങള്‍ ആയിരമായിരവും കോടികോടിയുമാകുന്നു; കര്‍ത്താവു അവരുടെ ഇടയില്‍, സീനായില്‍, വിശുദ്ധമന്ദിരത്തില്‍ തന്നേ.
നീ ഉയരത്തിലേക്കു കയറി, ബദ്ധന്മാരെ പിടിച്ചു കൊണ്ടുപോയി; യാഹ് എന്ന ദൈവം അവിടെ വസിക്കേണ്ടതിന്നു നീ മനുഷ്യരോടു, മത്സരികളോടു തന്നേ, കാഴ്ച വാങ്ങിയിരിക്കുന്നു.
നമ്മുടെ രക്ഷയാകുന്ന ദൈവമായി, നാള്‍തോറും നമ്മുടെ ഭാരങ്ങളെ ചുമക്കുന്ന കര്‍ത്താവു വാഴ്ത്തപ്പെടുമാറാകട്ടെ. സേലാ.
ദൈവം നമുക്കു ഉദ്ധാരണങ്ങളുടെ ദൈവം ആകുന്നു; മരണത്തില്‍നിന്നുള്ള നീക്കുപോക്കുകള്‍ കര്‍ത്താവായ യഹോവേക്കുള്ളവ തന്നേ.
അതേ, ദൈവം തന്റെ ശത്രുക്കളുടെ തലയും തന്റെ അകൃത്യത്തില്‍ നടക്കുന്നവന്റെ രോമമുള്ള നെറുകയും തകര്‍ത്തുകളയും.
നീ നിന്റെ ശത്രുക്കളുടെ രക്തത്തില്‍ കാല്‍ മുക്കേണ്ടതിന്നും അവരുടെ മാംസത്തില്‍ നിന്റെ നായ്ക്കളുടെ നാവിന്നു ഔഹരി കിട്ടേണ്ടതിന്നും
ഞാന്‍ അവരെ ബാശാനില്‍നിന്നു മടക്കിവരുത്തും; സമുദ്രത്തിന്റെ ആഴങ്ങളില്‍നിന്നു അവരെ മടക്കിവരുത്തും.
ദൈവമേ, അവര്‍ നിന്റെ എഴുന്നെള്ളത്തുകണ്ടു; എന്റെ ദൈവവും രാജാവുമായവന്റെ വിശുദ്ധമന്ദിരത്തേക്കുള്ള എഴുന്നെള്ളത്തു തന്നേ.
സംഗീതക്കാര്‍ മുമ്പില്‍ നടന്നു; വീണക്കാര്‍ പിമ്പില്‍ നടന്നു; തപ്പുകൊട്ടുന്ന കന്യകമാര്‍ ഇരുപുറവും നടന്നു.
യിസ്രായേലിന്റെ ഉറവില്‍നിന്നുള്ളോരേ, സഭായോഗങ്ങളില്‍ നിങ്ങള്‍ കര്‍ത്താവായ ദൈവത്തെ വാഴ്ത്തുവിന്‍ .
അവിടെ അവരുടെ നായകനായ ചെറിയ ബെന്യാമീനും യെഹൂദാപ്രഭുക്കന്മാരും അവരുടെ സംഘവും സെബൂലൂന്‍ പ്രഭുക്കന്മാരും നഫ്താലിപ്രഭുക്കന്മാരും ഉണ്ടു.
നിന്റെ ദൈവം നിനക്കു ബലം കല്പിച്ചിരിക്കുന്നു; ദൈവമേ, നീ ഞങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിച്ചതു സ്ഥിരപ്പെടുത്തേണമേ.
യെരൂശലേമിലുള്ള നിന്റെ മന്ദിരംനിമിത്തം രാജാക്കന്മാര്‍ നിനക്കു കാഴ്ച കൊണ്ടുവരും.
ഞാങ്ങണയുടെ ഇടയിലെ ദുഷ്ടജന്തുവിനെയും ജാതികള്‍ വെള്ളിവാളങ്ങളോടുകൂടെ വന്നു കീഴടങ്ങുംവരെ അവരുടെ കാളക്കൂട്ടത്തെയും പശുക്കിടാക്കളെയും ശാസിക്കേണമേ; യുദ്ധതല്പരന്മാരായ ജാതികളെ ചിതറിക്കേണമേ.
മിസ്രയീമില്‍നിന്നു മഹത്തുക്കള്‍ വരും; കൂശ് വേഗത്തില്‍ തന്റെ കൈകളെ ദൈവത്തിങ്കലേക്കു നീട്ടും.
ഭൂമിയിലെ രാജ്യങ്ങളെ ദൈവത്തിന്നു പാട്ടുപാടുവിന്‍ ; കര്‍ത്താവിന്നു കീര്‍ത്തനം ചെയ്‍വിന്‍ . സേലാ.
പുരാതനസ്വര്‍ഗ്ഗാധിസ്വര്‍ഗ്ഗങ്ങളില്‍ വാഹനമേറുന്നവന്നു പാടുവിന്‍ ! ഇതാ, അവന്‍ തന്റെ ശബ്ദത്തെ, ബലമേറിയോരു ശബ്ദത്തെ കേള്‍പ്പിക്കുന്നു.
ദൈവത്തിന്നു ശക്തി കൊടുപ്പിന്‍ ; അവന്റെ മഹിമ യിസ്രായേലിന്മേലും അവന്റെ ബലം മേഘങ്ങളിലും വിളങ്ങുന്നു.
ദൈവമേ, നിന്റെ വിശുദ്ധമന്ദിരത്തില്‍ നിന്നു നീ ഭയങ്കരനായ്‍വിളങ്ങുന്നു; യിസ്രായേലിന്റെ ദൈവം തന്റെ ജനത്തിന്നു ശക്തിയും ബലവും കൊടുക്കുന്നു. ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ. (സംഗീതപ്രമാണിക്കു; സാരസരാഗത്തില്‍; ദാവീദിന്റെ ഒരു സങ്കീര്‍ത്തനം.)

69

ദൈവമേ, എന്നെ രക്ഷിക്കേണമേ; വെള്ളം എന്റെ പ്രാണനോളം എത്തിയിരിക്കുന്നു.
ഞാന്‍ നിലയില്ലാത്ത ആഴമുള്ള ചേറ്റില്‍ താഴുന്നു; ആഴമുള്ള വെള്ളത്തില്‍ ഞാന്‍ മുങ്ങിപ്പോകുന്നു; പ്രവാഹങ്ങള്‍ എന്നെ കവിഞ്ഞൊഴുകുന്നു.
എന്റെ നിലവിളിയാല്‍ ഞാന്‍ തളര്‍ന്നിരിക്കുന്നു; എന്റെ തൊണ്ട ഉണങ്ങിയിരിക്കുന്നു; ഞാന്‍ എന്റെ ദൈവത്തെ പ്രതീക്ഷിച്ചു എന്റെ കണ്ണു മങ്ങിപ്പോകുന്നു.
കാരണംകൂടാതെ എന്നെ പകെക്കുന്നവര്‍ എന്റെ തലയിലെ രോമത്തിലും അധികമാകുന്നു; വൃഥാ എനിക്കു ശത്രുക്കളായി എന്നെ സംഹരിപ്പാന്‍ ഭാവിക്കുന്നവര്‍ പെരുകിയിരിക്കുന്നു; ഞാന്‍ കവര്‍ച്ചചെയ്യാത്തതു തിരികെ കൊടുക്കേണ്ടിവരുന്നു.
ദൈവമേ, നീ എന്റെ ഭോഷത്വം അറിയുന്നു; എന്റെ അകൃത്യങ്ങള്‍ നിനക്കു മറവായിരിക്കുന്നില്ല.
സൈന്യങ്ങളുടെ യഹോവയായ കര്‍ത്താവേ, നിങ്കല്‍ പ്രത്യാശവെക്കുന്നവര്‍ എന്റെ നിമിത്തം ലജ്ജിച്ചുപോകരുതേ; യിസ്രായേലിന്റെ ദൈവമേ, നിന്നെ അന്വേഷിക്കുന്നവര്‍ എന്റെ നിമിത്തം നാണിച്ചുപോകരുതേ.
നിന്റെ നിമിത്തം ഞാന്‍ നിന്ദ വഹിച്ചു; ലജ്ജ എന്റെ മുഖത്തെ മൂടിയിരിക്കുന്നു.
എന്റെ സഹോദരന്മാര്‍ക്കും ഞാന്‍ പരദേശിയും എന്റെ അമ്മയുടെ മക്കള്‍ക്കു അന്യനും ആയി തീര്‍ന്നിരിക്കുന്നു.
നിന്റെ ആലയത്തെക്കുറിച്ചുള്ള എരിവു എന്നെ തിന്നുകളഞ്ഞു; നിന്നെ നിന്ദിക്കുന്നവരുടെ നിന്ദ എന്റെ മേല്‍ വീണിരിക്കുന്നു.
ഞാന്‍ കരഞ്ഞു ഉപവാസത്താല്‍ ആത്മതപനം ചെയ്തു. അതും എനിക്കു നിന്ദയായ്തീര്‍ന്നു;
ഞാന്‍ രട്ടുശീല എന്റെ ഉടുപ്പാക്കി; ഞാന്‍ അവര്‍ക്കും പഴഞ്ചൊല്ലായ്തീര്‍ന്നു.
പട്ടണവാതില്‍ക്കല്‍ ഇരിക്കുന്നവര്‍ എന്നെക്കുറിച്ചു സല്ലാപിക്കുന്നു; ഞാന്‍ മദ്യപന്മാരുടെ പാട്ടായിരിക്കുന്നു.
ഞാനോ യഹോവേ, പ്രസാദകാലത്തു നിന്നോടു പ്രാര്‍ത്ഥിക്കുന്നു; ദൈവമേ, നിന്റെ ദയയുടെ ബഹുത്വത്താല്‍, നിന്റെ രക്ഷാവിശ്വസ്തതയാല്‍ തന്നേ, എനിക്കുത്തരമരുളേണമേ.
ചേറ്റില്‍നിന്നു എന്നെ കയറ്റേണമേ; ഞാന്‍ താണുപോകരുതേ; എന്നെ പകെക്കുന്നവരുടെ കയ്യില്‍നിന്നും ആഴമുള്ള വെള്ളത്തില്‍നിന്നും എന്നെ വിടുവിക്കേണമേ.
ജലപ്രവാഹം എന്റെ മീതെ കവിയരുതേ; ആഴം എന്നെ വിഴുങ്ങരുതേ; കുഴി എന്നെ അടെച്ചുകൊള്ളുകയുമരുതേ.
യഹോവേ, എനിക്കുത്തരമരുളേണമേ; നിന്റെ ദയ നല്ലതല്ലോ; നിന്റെ കരുണയുടെ ബഹുത്വപ്രകാരം എങ്കലേക്കു തിരിയേണമേ;
അടിയന്നു തിരുമുഖം മറെക്കരുതേ; ഞാന്‍ കഷ്ടത്തില്‍ ഇരിക്കയാല്‍ വേഗത്തില്‍ എനിക്കു ഉത്തരമരുളേണമേ.
എന്റെ പ്രാണനോടു അടുത്തുവന്നു അതിനെ വീണ്ടുകൊള്ളേണമേ; എന്റെ ശത്രുക്കള്‍നിമിത്തം എന്നെ വീണ്ടെടുക്കേണമേ.
എനിക്കുള്ള നിന്ദയും ലജ്ജയും അപമാനവും നീ അറിയുന്നു; എന്റെ വൈരികള്‍ എല്ലാവരും നിന്റെ ദൃഷ്ടിയില്‍ ഇരിക്കുന്നു.
നിന്ദ എന്റെ ഹൃദയത്തെ തകര്‍ത്തു, ഞാന്‍ ഏറ്റവും വിഷാദിച്ചിരിക്കുന്നു; വല്ലവന്നും സഹതാപം തോന്നുമോ എന്നു ഞാന്‍ നോക്കിക്കൊണ്ടിരുന്നു; ആര്‍ക്കും തോന്നിയില്ല; ആശ്വസിപ്പിക്കുന്നവരുണ്ടോ എന്നും നോക്കിക്കൊണ്ടിരുന്നു; ആരെയും കണ്ടില്ലതാനും.
അവര്‍ എനിക്കു തിന്നുവാന്‍ കൈപ്പു തന്നു; എന്റെ ദാഹത്തിന്നു അവര്‍ എനിക്കു ചൊറുക്ക കുടിപ്പാന്‍ തന്നു.
അവരുടെ മേശ അവരുടെ മുമ്പില്‍ കണിയായും അവര്‍ സുഖത്തോടിരിക്കുമ്പോള്‍ കുടുക്കായും തീരട്ടെ.
അവരുടെ കണ്ണു കാണാതവണ്ണം ഇരുണ്ടുപോകട്ടെ; അവരുടെ അര എപ്പോഴും ആടുമാറാക്കേണമേ.
നിന്റെ ക്രോധം അവരുടെമേല്‍ പകരേണമേ. നിന്റെ ഉഗ്രകോപം അവരെ പിടിക്കുമാറാകട്ടെ.
അവരുടെ വാസസ്ഥലം ശൂന്യമായിപ്പോകട്ടെ; അവരുടെ കൂടാരങ്ങളില്‍ ആരും പാര്‍ക്കാതിരിക്കട്ടെ.
നീ ദണ്ഡിപ്പിച്ചവനെ അവര്‍ ഉപദ്രവിക്കുന്നു; നീ മുറിവേല്പിച്ചവരുടെ വേദനയെ അവര്‍ വിവിരക്കുന്നു.
അവരുടെ അകൃത്യത്തോടു അകൃത്യം കൂട്ടേണമേ; നിന്റെ നീതിയെ അവര്‍ പ്രാപിക്കരുതേ.
ജീവന്റെ പുസ്തകത്തില്‍നിന്നു അവരെ മായിച്ചുകളയേണമേ; നീതിമാന്മാരോടുകൂടെ അവരെ എഴുതരുതേ.
ഞാനോ എളിയവനും ദുഃഖിതനും ആകുന്നു; ദൈവമേ, നിന്റെ രക്ഷ എന്നെ ഉയര്‍ത്തുമാറാകട്ടെ.
ഞാന്‍ പാട്ടോടെ ദൈവത്തിന്റെ നാമത്തെ സ്തുതിക്കും; സ്തോത്രത്തോടെ അവനെ മഹത്വപ്പെടുത്തും.
അതു യഹോവേക്കു കാളയെക്കാളും കൊമ്പും കുളമ്പും ഉള്ള മൂരിയെക്കാളും പ്രസാദകരമാകും.
സൌമ്യതയുള്ളവര്‍ അതു കണ്ടു സന്തോഷിക്കും; ദൈവത്തെ അന്വേഷിക്കുന്നവരേ, നിങ്ങളുടെ ഹൃദയം ജീവിക്കട്ടെ.
യഹോവ ദരിദ്രന്മാരുടെ പ്രാര്‍ത്ഥന കേള്‍ക്കുന്നു; തന്റെ ബദ്ധന്മാരെ നിന്ദിക്കുന്നതുമില്ല;
ആകാശവും ഭൂമിയും സമുദ്രങ്ങളും അവയില്‍ ചരിക്കുന്ന സകലവും അവനെ സ്തുതിക്കട്ടെ.
ദൈവം സീയോനെ രക്ഷിക്കും; അവന്‍ യെഹൂദാനഗരങ്ങളെ പണിയും; അവര്‍ അവിടെ പാര്‍ത്തു അതിനെ കൈവശമാക്കും.
അവന്റെ ദാസന്മാരുടെ സന്തതി അതിനെ അവകാശമാക്കും; അവന്റെ നാമത്തെ സ്നേഹിക്കുന്നവര്‍ അതില്‍ വസിക്കും. (സംഗീതപ്രമാണിക്കു; ദാവീദിന്റെ ഒരു ജ്ഞാപകസങ്കീര്‍ത്തനം.)

70

ദൈവമേ, എന്നെ വിടുവിപ്പാന്‍ , യഹോവേ, എന്നെ സഹായിപ്പാന്‍ വേഗം വരേണമേ.
എനിക്കു പ്രാണഹാനി വരുത്തുവാന്‍ നോക്കുന്നവര്‍ ലജ്ജിച്ചു ഭ്രമിച്ചുപോകട്ടെ; എന്റെ അനര്‍ത്ഥത്തില്‍ സന്തോഷിക്കുന്നവര്‍ പിന്തിരിഞ്ഞു അപമാനം ഏല്‍ക്കട്ടെ.
നന്നായി നന്നായി എന്നു പറയുന്നവര്‍ തങ്ങളുടെ നാണംനിമിത്തം പിന്തിരിഞ്ഞു പോകട്ടെ.
നിന്നെ അന്വേഷിക്കുന്നവരൊക്കെയും നിന്നില്‍ ആനന്ദിച്ചു സന്തോഷിക്കട്ടെ; നിന്റെ രക്ഷയെ ഇച്ഛിക്കുന്നവര്‍ദൈവം മഹത്വമുള്ളവനെന്നു എപ്പോഴും പറയട്ടെ.
ഞാനോ എളിയവനും ദരിദ്രനും ആകുന്നു; ദൈവമേ, എന്റെ അടുക്കല്‍ വേഗം വരേണമേ; നീ തന്നേ എന്റെ സഹായവും എന്നെ വിടുവിക്കുന്നവനും ആകുന്നു; യഹോവേ, താമസിക്കരുതേ,

71

യഹോവ, ഞാന്‍ നിന്നില്‍ ആശ്രയിക്കുന്നു; ഞാന്‍ ഒരുനാളും ലജ്ജിച്ചുപോകരുതേ.
നിന്റെ നീതിനിമിത്തം എന്നെ ഉദ്ധരിച്ചു വിടുവിക്കേണമേ; നിന്റെ ചെവി എങ്കലേക്കു ചായിച്ചു എന്നെ രക്ഷിക്കേണമേ.
ഞാന്‍ എപ്പോഴും വന്നു പാര്‍ക്കേണ്ടതിന്നു നീ എനിക്കു ഉറപ്പുള്ള പാറയായിരിക്കേണമേ; എന്നെ രക്ഷിപ്പാന്‍ നീ കല്പിച്ചിരിക്കുന്നു; നീ എന്റെ പാറയും എന്റെ കോട്ടയും ആകുന്നുവല്ലോ.
എന്റെ ദൈവമേ, ദുഷ്ടന്റെ കയ്യില്‍നിന്നും നീതികേടും ക്രൂരതയും ഉള്ളവന്റെ കയ്യില്‍ നിന്നും എന്നെ വിടുവിക്കേണമേ.
യഹോവയായ കര്‍ത്താവേ, നീ എന്റെ പ്രത്യാശയാകുന്നു; ബാല്യംമുതല്‍ നീ എന്റെ ആശ്രയം തന്നേ.
ഗര്‍ഭംമുതല്‍ നീ എന്നെ താങ്ങിയിരിക്കുന്നു; എന്റെ അമ്മയുടെ ഉദരത്തില്‍നിന്നു എന്നെ എടുത്തവന്‍ നീ തന്നെ; എന്റെ സ്തുതി എപ്പോഴും നിന്നെക്കുറിച്ചാകുന്നു;
ഞാന്‍ പലര്‍ക്കും ഒരത്ഭുതം ആയിരിക്കുന്നു; നീ എന്റെ ബലമുള്ള സങ്കേതമാകുന്നു.
എന്റെ വായ് നിന്റെ സ്തുതികൊണ്ടും ഇടവിടാതെ നിന്റെ പ്രശംസകൊണ്ടും നിറഞ്ഞിരിക്കുന്നു.
വാര്‍ദ്ധക്യകാലത്തു നീ എന്നെ തള്ളിക്കളയരുതേ; ബലം ക്ഷയിക്കുമ്പോള്‍ എന്നെ ഉപേക്ഷിക്കയുമരുതേ.
എന്റെ ശത്രുക്കള്‍ എന്നെക്കുറിച്ചു സംസാരിക്കുന്നു; എന്റെ പ്രാണഹാനിക്കായി കാത്തിരിക്കുന്നവര്‍ കൂടിയാലോചിക്കുന്നു.
ദൈവം അവനെ ഉപേക്ഷിച്ചിരിക്കുന്നു; പിന്തുടര്‍ന്നു പിടിപ്പിന്‍ ; വിടുവിപ്പാന്‍ ആരുമില്ല എന്നു അവര്‍ പറയുന്നു.
ദൈവമേ, എന്നോടു അകന്നിരിക്കരുതേ; എന്റെ ദൈവമേ, എന്നെ സഹായിപ്പാന്‍ വേഗം വരേണമേ.
എന്റെ പ്രാണന്നു വിരോധികളായവര്‍ ലജ്ജിച്ചു നശിച്ചുപോകട്ടെ; എനിക്കു അനര്‍ത്ഥം അന്വേഷിക്കുന്നവര്‍ നിന്ദകൊണ്ടും ലജ്ജകൊണ്ടും മൂടിപ്പോകട്ടെ.
ഞാനോ എപ്പോഴും പ്രത്യാശിക്കും; ഞാന്‍ മേലക്കുമേല്‍ നിന്നെ സ്തുതിക്കും.
എന്റെ വായ് ഇടവിടാതെ നിന്റെ നീതിയെയും രക്ഷയെയും വര്‍ണ്ണിക്കും; അവയുടെ സംഖ്യ എനിക്കു അറിഞ്ഞുകൂടാ.
ഞാന്‍ യഹോവയായ കര്‍ത്താവിന്റെ വീര്യപ്രവൃത്തികളോടുകൂടെ വരും; നിന്റെ നീതിയെ മാത്രം ഞാന്‍ കീര്‍ത്തിക്കും.
ദൈവമേ, എന്റെ ബാല്യംമുതല്‍ നീ എന്നെ ഉപദേശിച്ചിരിക്കുന്നു; ഇന്നുവരെ ഞാന്‍ നിന്റെ അത്ഭുതപ്രവൃത്തികളെ അറിയിച്ചുമിരിക്കുന്നു.
ദൈവമേ, അടുത്ത തലമുറയോടു ഞാന്‍ നിന്റെ ഭുജത്തെയും വരുവാനുള്ള എല്ലാവരോടും നിന്റെ വീര്യപ്രവൃത്തിയെയും അറിയിക്കുവോളം വാര്‍ദ്ധക്യവും നരയും ഉള്ള കാലത്തും എന്നെ ഉപേക്ഷിക്കരുതേ.
ദൈവമേ, നിന്റെ നീതിയും അത്യുന്നതമായിരിക്കുന്നു; മഹാകാര്യങ്ങളെ പ്രവര്‍ത്തിച്ചിട്ടുള്ള ദൈവമേ, നിന്നോടു തുല്യന്‍ ആരുള്ളു?
അനവധി കഷ്ടങ്ങളും അനര്‍ത്ഥങ്ങളും ഞങ്ങളെ കാണുമാറാക്കിയവനേ, നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കും; ഭൂമിയുടെ ആഴങ്ങളില്‍നിന്നു ഞങ്ങളെ തിരികെ കയറ്റും.
നീ എന്റെ മഹത്വം വര്‍ദ്ധിപ്പിച്ചു എന്നെ വീണ്ടും ആശ്വസിപ്പിക്കേണമേ.
എന്റെ ദൈവമേ, ഞാനും വീണകൊണ്ടു നിന്നെയും നിന്റെ വിശ്വസ്തതയെയും സ്തുതിക്കും; യിസ്രായേലിന്റെ പരിശുദ്ധനായുള്ളോവേ, ഞാന്‍ കിന്നരംകൊണ്ടു നിനക്കു സ്തുതിപാടും.
ഞാന്‍ നിനക്കു സ്തുതിപാടുമ്പോള്‍ എന്റെ അധരങ്ങളും നീ വീണ്ടെടുത്ത എന്റെ പ്രാണനും ഘോഷിച്ചാനന്ദിക്കും.
എന്റെ നാവും ഇടവിടാതെ നിന്റെ നീതിയെക്കുറിച്ചു സംസാരിക്കും; എനിക്കു അനര്‍ത്ഥം അന്വേഷിക്കുന്നവര്‍ ലജ്ജിച്ചു ഭ്രമിച്ചുപോയിരിക്കുന്നു. (ശലോമോന്റെ ഒരു സങ്കീര്‍ത്തനം.)

72

ദൈവമേ, രാജാവിന്നു നിന്റെ ന്യായവും രാജകുമാരന്നു നിന്റെ നീതയും നല്കേണമേ.
അവന്‍ നിന്റെ ജനത്തെ നീതിയോടും നിന്റെ എളിയവരെ ന്യായത്തോടും കൂടെ പരിപാലിക്കട്ടെ.
നീതിയാല്‍ പര്‍വ്വതങ്ങളിലും കുന്നുകളിലും ജനത്തിന്നു സമാധാനം വിളയട്ടെ.
ജനത്തില്‍ എളിയവര്‍ക്കും അവന്‍ ന്യായം പാലിച്ചുകൊടുക്കട്ടെ; ദരിദ്രജനത്തെ അവന്‍ രക്ഷിക്കയും പീഡിപ്പിക്കുന്നവനെ തകര്‍ത്തുകളകയും ചെയ്യട്ടെ;
സൂര്യചന്ദ്രന്മാരുള്ള കാലത്തോളവും അവര്‍ തലമുറതലമുറയായി നിന്നെ ഭയപ്പെടട്ടെ.
അരിഞ്ഞ പുല്പുറത്തു പെയ്യുന്ന മഴപോലെയും ഭൂമിയെ നനെക്കുന്ന വന്മഴപോലെയും അവന്‍ ഇറങ്ങിവരട്ടെ.
അവന്റെ കാലത്തു നീതിമാന്മാര്‍ തഴെക്കട്ടെ; ചന്ദ്രനുള്ളേടത്തോളം സമാധാനസമൃദ്ധി ഉണ്ടാകട്ടെ.
അവന്‍ സമുദ്രംമുതല്‍ സമുദ്രംവരെയും നദിമുതല്‍ ഭൂമിയുടെ അറ്റങ്ങള്‍വരെയും ഭരിക്കട്ടെ.
മരുഭൂമിയില്‍ വസിക്കുന്നവര്‍ അവന്റെ മുമ്പില്‍ വണങ്ങട്ടെ; അവന്റെ ശത്രുക്കള്‍ പൊടിമണ്ണു നക്കട്ടെ.
തര്‍ശീശിലെയും ദ്വീപുകളിലെയും രാജാക്കന്മാര്‍ കാഴ്ച കൊണ്ടുവരട്ടെ; ശെബയിലെയും സെബയിലെയും രാജാക്കന്മാര്‍ കപ്പം കൊടുക്കട്ടെ.
സകലരാജാക്കന്മാരും അവനെ നമസ്കരിക്കട്ടെ; സകലജാതികളും അവനെ സേവിക്കട്ടെ.
അവന്‍ നിലവിളിക്കുന്ന ദരിദ്രനെയും സഹായമില്ലാത്ത എളിയവനെയും വിടുവിക്കുമല്ലോ.
എളിയവനെയും ദരിദ്രനെയും അവന്‍ ആദരിക്കും; ദരിദ്രന്മാരുടെ ജീവനെ അവന്‍ രക്ഷിക്കും.
അവരുടെ പ്രാണനെ അവന്‍ പീഡയില്‍ നിന്നും സാഹസത്തില്‍നിന്നും വീണ്ടെടുക്കും; അവരുടെ രക്തം അവന്നു വിലയേറിയതായിരിക്കും.
അവന്‍ ജീവിച്ചിരിക്കും; ശെബപൊന്നു അവന്നു കാഴ്ചവരും; അവന്നുവേണ്ടി എപ്പോഴും പ്രാര്‍ത്ഥന കഴിക്കും; ഇടവിടാതെ അവനെ അനുഗ്രഹിക്കും.
ദേശത്തു പര്‍വ്വതങ്ങളുടെ മുകളില്‍ ധാന്യസമൃദ്ധിയുണ്ടാകും; അതിന്റെ വിളവു ലെബാനോനെപ്പോലെ ഉലയും; നഗരവാസികള്‍ ഭൂമിയിലെ സസ്യംപോലെ തഴെക്കും.
അവന്റെ നാമം എന്നേക്കും ഇരിക്കും; അവന്റെ നാമം സൂര്യന്‍ ഉള്ളേടത്തോളം നിലനിലക്കും; മനുഷ്യര്‍ അവന്റെ പേര്‍ ചൊല്ലി അന്യോന്യം അനുഗ്രഹിക്കും; സകലജാതികളും അവനെ ഭാഗ്യവാന്‍ എന്നു പറയും.
താന്‍ മാത്രം അത്ഭുതങ്ങളെ ചെയ്യുന്നവനായി യിസ്രായേലിന്റെ ദൈവമായി യഹോവയായ ദൈവം വാഴ്ത്തപ്പെടുമാറാകട്ടെ.
അവന്റെ മഹത്വമുള്ള നാമം എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ. ഭൂമി മുഴുവനും അവന്റെ മഹത്വംകൊണ്ടു നിറയുമാറാകട്ടെ. ആമേന്‍ , ആമേന്‍ .
യിശ്ശായിപുത്രനായ ദാവീദിന്റെ പ്രാര്‍ത്ഥനകള്‍, അവസാനിച്ചിരിക്കുന്നു.

73

ദൈവം യിസ്രായേലിന്നു, നിര്‍മ്മലഹൃദയമുള്ളവര്‍ക്കും തന്നേ, നല്ലവന്‍ ആകുന്നു നിശ്ചയം.
എന്നാല്‍ എന്റെ കാലുകള്‍ ഏകദേശം ഇടറി; എന്റെ കാലടികള്‍ ഏറക്കുറെ വഴുതിപ്പോയി.
ദുഷ്ടന്മാരുടെ സൌഖ്യം കണ്ടിട്ടു എനിക്കു അഹങ്കാരികളോടു അസൂയ തോന്നി.
അവര്‍ക്കും വേദന ഒട്ടുമില്ലല്ലോ; അവരുടെ ദേഹം തടിച്ചുരുണ്ടിരിക്കുന്നു.
അവര്‍ മര്‍ത്യരെപ്പോലെ കഷ്ടത്തില്‍ ആകുന്നില്ല; മറ്റു മനുഷ്യരെപ്പോലെ ബാധിക്കപ്പെടുന്നതുമില്ല.
ആകയാല്‍ ഡംഭം അവര്‍ക്കും മാലയായിരിക്കുന്നു; ബലാല്‍ക്കാരം വസ്ത്രംപോലെ അവരെ ചുറ്റിയിരിക്കുന്നു.
അവരുടെ കണ്ണുകള്‍ പുഷ്ടികൊണ്ടു ഉന്തിനിലക്കുന്നു. അവരുടെ ഹൃദയത്തിലെ നിരൂപണങ്ങള്‍ കവിഞ്ഞൊഴുകുന്നു.
അവര്‍ പരിഹസിച്ചു ദുഷ്ടതയോടെ ഭീഷണി പറയുന്നു; ഉന്നതഭാവത്തോടെ സംസാരിക്കുന്നു.
അവര്‍ വായ് ആകാശത്തോളം ഉയര്‍ത്തുന്നു; അവരുടെ നാവു ഭൂമിയില്‍ സഞ്ചരിക്കുന്നു.
അതുകൊണ്ടു അവര്‍ തന്റെ ജനത്തെ ഇതിലേക്കു തിരിക്കുന്നു; അവര്‍ ധാരാളം വെള്ളം വലിച്ചു കുടിക്കുന്നു.
ദൈവം എങ്ങനെ അറിയുന്നു? അത്യുന്നതന്നു അറിവുണ്ടോ? എന്നു അവര്‍ പറയുന്നു.
ഇങ്ങനെ ആകുന്നു ദുഷ്ടന്മാര്‍; അവര്‍ നിത്യം സ്വസ്ഥത അനുഭവിച്ചു സമ്പത്തു വര്‍ദ്ധിപ്പിക്കുന്നു.
എന്നാല്‍ ഞാന്‍ എന്റെ ഹൃദയത്തെ ശുദ്ധീകരിച്ചതും എന്റെ കൈകളെ കുറ്റമില്ലായ്മയില്‍ കഴുകിയതും വ്യര്‍ത്ഥമത്രേ.
ഞാന്‍ ഇടവിടാതെ ബാധിതനായിരുന്നു; ഉഷസ്സുതോറും ദണ്ഡിക്കപ്പെട്ടും ഇരുന്നു.
ഞാന്‍ ഇങ്ങനെ സംസാരിപ്പാന്‍ വിചാരിച്ചെങ്കില്‍ ഇതാ, ഞാന്‍ നിന്റെ മക്കളുടെ തലമുറയോടു ദ്രോഹം ചെയ്യുമായിരുന്നു.
ഞാന്‍ ഇതു ഗ്രഹിപ്പാന്‍ നിരൂപിച്ചപ്പോള്‍ എനിക്കു പ്രയാസമായി തോന്നി;
ഒടുവില്‍ ഞാന്‍ ദൈവത്തിന്റെ വിശുദ്ധ മന്ദിരത്തില്‍ ചെന്നു അവരുടെ അന്തം എന്താകും എന്നു ചിന്തിച്ചു.
നിശ്ചയമായി നീ അവരെ വഴുവഴുപ്പില്‍ നിര്‍ത്തുന്നു; നീ അവരെ നാശത്തില്‍ തള്ളിയിടുന്നു.
എത്ര ക്ഷണത്തില്‍ അവര്‍ ശൂന്യമായ്പോയി! അവര്‍ മെരുള്‍ചകളാല്‍ അശേഷം മുടിഞ്ഞുപോയിരിക്കുന്നു.
ഉണരുമ്പോള്‍ ഒരു സ്വപ്നത്തെപ്പോലെ കര്‍ത്താവേ, നീ ഉണരുമ്പോള്‍ അവരുടെ രൂപത്തെ തുച്ഛീകരിക്കും.
ഇങ്ങനെ എന്റെ ഹൃദയം വ്യസനിക്കയും എന്റെ അന്തരംഗത്തില്‍ കുത്തുകൊള്ളുകയും ചെയ്തപ്പോള്‍
ഞാന്‍ പൊട്ടനും ഒന്നും അറിയാത്തവനും ആയിരുന്നു; നിന്റെ മുമ്പില്‍ മൃഗംപോലെ ആയിരുന്നു.
എന്നിട്ടും ഞാന്‍ എപ്പോഴും നിന്റെ അടുക്കല്‍ ഇരിക്കുന്നു; നീ എന്നെ വലങ്കൈകൂ പിടിച്ചിരിക്കുന്നു.
നിന്റെ ആലോചനയാല്‍ നീ എന്നെ നടത്തും; പിന്നെത്തേതില്‍ മഹത്വത്തിലേക്കു എന്നെ കൈക്കൊള്ളും.
സ്വര്‍ഗ്ഗത്തില്‍ എനിക്കു ആരുള്ളു? ഭൂമിയിലും നിന്നെയല്ലാതെ ഞാന്‍ ഒന്നും ആഗ്രഹിക്കുന്നില്ല.
എന്റെ മാംസവും ഹൃദയവും ക്ഷയിച്ചുപോകുന്നു; ദൈവം എന്നേക്കും എന്റെ ഹൃദയത്തിന്റെ പാറയും എന്റെ ഔഹരിയും ആകുന്നു.
ഇതാ, നിന്നോടു അകന്നിരിക്കുന്നവര്‍ നശിച്ചുപോകും; നിന്നെ വിട്ടു പരസംഗം ചെയ്യുന്ന എല്ലാവരെയും നീ സംഹരിക്കും.
എന്നാല്‍ ദൈവത്തോടു അടുത്തിരിക്കുന്നതു എനിക്കു നല്ലതു; നിന്റെ സകലപ്രവൃത്തികളെയും വര്‍ണ്ണിക്കേണ്ടതിന്നു ഞാന്‍ യഹോവയായ കര്‍ത്താവിനെ എന്റെ സങ്കേതമാക്കിയിരിക്കുന്നു. ആസാഫിന്റെ ധ്യാനം.

74

ദൈവമേ, നീ ഞങ്ങളെ സദാകാലത്തേക്കും തള്ളിക്കളഞ്ഞതു എന്തു? നിന്റെ മേച്ചല്പുറത്തെ ആടുകളുടെ നേരെ നിന്റെ കോപം പുകയുന്നതു എന്തു?
നീ പണ്ടുപണ്ടേ സമ്പാദിച്ച നിന്റെ സഭയെയും നീ വീണ്ടെടുത്ത നിന്റെ അവകാശഗോത്രത്തെയും നീ വസിച്ചുപോന്ന സീയോന്‍ പര്‍വ്വതത്തെയും ഔര്‍ക്കേണമേ.
നിത്യശൂന്യങ്ങളിലേക്കു നിന്റെ കാലടി വെക്കേണമേ; ശത്രു വിശുദ്ധമന്ദിരത്തില്‍ സകലവും നശിപ്പിച്ചിരിക്കുന്നു.
നിന്റെ വൈരികള്‍ നിന്റെ സമാഗമന സ്ഥലത്തിന്റെ നടുവില്‍ അലറുന്നു; തങ്ങളുടെ കൊടികളെ അവര്‍ അടയാളങ്ങളായി നാട്ടിയിരിക്കുന്നു.
അവര്‍ മരക്കൂട്ടത്തിന്മേല്‍ കോടാലി ഔങ്ങുന്നതുപോലെ തോന്നി.
ഇതാ, അവര്‍ മഴുകൊണ്ടും ചുറ്റികകൊണ്ടും അതിന്റെ ചിത്രപ്പണികളെ ആകപ്പാടെ തകര്‍ത്തുകളയുന്നു.
അവര്‍ നിന്റെ വിശുദ്ധമന്ദിരത്തിന്നു തീവെച്ചു; തിരുനാമത്തിന്റെ നിവാസത്തെ അവര്‍ ഇടിച്ചുനിരത്തി അശുദ്ധമാക്കി.
നാം അവരെ നശിപ്പിച്ചുകളക എന്നു അവര്‍ ഉള്ളംകൊണ്ടു പറഞ്ഞു. ദേശത്തില്‍ ദൈവത്തിന്റെ എല്ലാപള്ളികളെയും ചുട്ടുകളഞ്ഞു.
ഞങ്ങള്‍ ഞങ്ങളുടെ അടയാളങ്ങളെ കാണുന്നില്ല; യാതൊരു പ്രവാചകനും ശേഷിച്ചിട്ടില്ല; ഇതു എത്രത്തോളം എന്നറിയുന്നവന്‍ ആരും ഞങ്ങളുടെ ഇടയില്‍ ഇല്ല.
ദൈവമേ, വൈരി എത്രത്തോളം നിന്ദിക്കും? ശത്രു നിന്റെ നാമത്തെ എന്നേക്കും ദുഷിക്കുമോ?
നിന്റെ കൈ, നിന്റെ വലങ്കൈ നീ വലിച്ചുകളയുന്നതു എന്തു? നിന്റെ മടിയില്‍നിന്നു അതു എടുത്തു അവരെ മുടിക്കേണമേ.
ദൈവം പുരാതനമേ എന്റെ രാജാവാകുന്നു; ഭൂമിയുടെ മദ്ധ്യേ അവന്‍ രക്ഷ പ്രവര്‍ത്തിക്കുന്നു.
നിന്റെ ശക്തികൊണ്ടു നീ സമുദ്രത്തെ വിഭാഗിച്ചു; വെള്ളത്തിലുള്ള തിമിംഗലങ്ങളുടെ തലകളെ ഉടെച്ചുകളഞ്ഞു.
ലിവ്യാഥാന്റെ തലകളെ നീ തകര്‍ത്തു; മരുവാസികളായ ജനത്തിന്നു അതിനെ ആഹാരമായി കൊടുത്തു.
നീ ഉറവും ഒഴുക്കും തുറന്നുവിട്ടു, മഹാനദികളെ നീ വറ്റിച്ചുകളഞ്ഞു.
പകല്‍ നിനക്കുള്ളതു; രാവും നിനക്കുള്ളതു; വെളിച്ചത്തെയും സൂര്യനെയും നീ ചമെച്ചിരിക്കുന്നു.
ഭൂസീമകളെ ഒക്കെയും നീ സ്ഥാപിച്ചു; നീ ഉഷ്ണകാലവും ശീതകാലവും നിയമിച്ചു.
യഹോവേ, ശത്രു നിന്ദിച്ചിരിക്കുന്നതും മൂഢജാതി തിരുനാമത്തെ ദുഷിച്ചിരിക്കുന്നതും ഔര്‍ക്കേണമേ.
നിന്റെ കുറുപ്രാവിനെ ദുഷ്ടമൃഗത്തിന്നു ഏല്പിക്കരുതേ; നിന്റെ എളിയവരുടെ ജീവനെ എന്നേക്കും മറക്കരുതേ.
നിന്റെ നിയമത്തെ കടാക്ഷിക്കേണമേ; ഭൂമിയിലെ അന്ധകാരസ്ഥലങ്ങള്‍ സാഹസനിവാസങ്ങള്‍കൊണ്ടു നിറഞ്ഞിരിക്കുന്നു.
പീഡിതന്‍ ലജ്ജിച്ചു പിന്തിരിയരുതേ; എളിയവനും ദരിദ്രനും നിന്റെ നാമത്തെ സ്തുതിക്കട്ടെ.
ദൈവമേ, എഴുന്നേറ്റു നിന്റെ വ്യവഹാരം നടത്തേണമേ; മൂഢന്‍ ഇടവിടാതെ നിന്നെ നിന്ദിക്കുന്നതു ഔക്കേണമേ.
നിന്റെ വൈരികളുടെ ആരവം മറക്കരുതേ; നിന്റെ എതിരാളികളുടെ കലഹം എപ്പോഴും പൊങ്ങിക്കൊണ്ടിരിക്കുന്നു. (സംഗീതപ്രമാണിക്കു; നശിപ്പിക്കരുതേ എന്ന രാഗത്തില്‍; ആസാഫിന്റെ ഒരു സങ്കീര്‍ത്തനം; ഒരു ഗീതം.)

75

ദൈവമേ, ഞങ്ങള്‍ നിനക്കു സ്തോത്രം ചെയ്യുന്നു; ഞങ്ങള്‍ നിനക്കു സ്തോത്രം ചെയ്യുന്നു; നിന്റെ നാമം അടുത്തിരിക്കുന്നു. ഞങ്ങള്‍ നിന്റെ അതിശയപ്രവൃത്തികളെ ഘോഷിക്കുന്നു.
സമയം വരുമ്പോള്‍ ഞാന്‍ നേരോടെ വിധിക്കും.
ഭൂമിയും അതിലെ സകല നിവാസികളും ഉരുകിപ്പോകുമ്പോള്‍ ഞാന്‍ അതിന്റെ തൂണുകളെ ഉറപ്പിക്കുന്നു. സേലാ.
ഡംഭം കാട്ടരുതെന്നു ഡംഭികളോടും കൊമ്പുയര്‍ത്തരുതെന്നു ദുഷ്ടന്മാരോടും ഞാന്‍ പറയുന്നു.
നിങ്ങളുടെ കൊമ്പു മേലോട്ടു ഉയര്‍ത്തരുതു; ശാഠ്യത്തോടെ സംസാരിക്കയുമരുതു.
കിഴക്കുനിന്നല്ല, പടിഞ്ഞാറുനിന്നല്ല, തെക്കുനിന്നുമല്ല ഉയര്‍ച്ചവരുന്നതു.
ദൈവം ന്യായാധിപതിയാകുന്നു; അവന്‍ ഒരുത്തനെ താഴ്ത്തുകയും മറ്റൊരുത്തനെ ഉയര്‍ത്തുകയും ചെയ്യുന്നു.
യഹോവയുടെ കയ്യില്‍ ഒരു പാനപാത്രം ഉണ്ടു; വീഞ്ഞു നുരെക്കുന്നു; അതു മദ്യംകൊണ്ടു നിറെഞ്ഞിരിക്കുന്നു; അവന്‍ അതില്‍നിന്നു പകരുന്നു; ഭൂമിയിലെ സകലദുഷ്ടന്മാരും അതിന്റെ മട്ടു വലിച്ചുകുടിക്കും.
ഞാനോ എന്നേക്കും പ്രസ്താവിക്കും; യാക്കോബിന്റെ ദൈവത്തിന്നു സ്തുതിപാടും.
ദുഷ്ടന്മാരുടെ കൊമ്പുകളൊക്കെയും ഞാന്‍ മുറിച്ചു കളയും; നീതിമാന്മാരുടെ കൊമ്പുകളോ ഉയര്‍ന്നിരിക്കും. (സംഗീതപ്രമാണിക്കു; തന്ത്രിനാദത്തോടെ; ആസാഫിന്റെ ഒരു സങ്കീര്‍ത്തനം; ഒരു ഗീതം.)

76

ദൈവം യെഹൂദയില്‍ പ്രസിദ്ധനാകുന്നു; അവന്റെ നാമം യിസ്രായേലില്‍ വലിയതാകുന്നു.
അവന്റെ കൂടാരം ശാലേമിലും അവന്റെ വാസസ്ഥലം സീയോനിലും ഇരിക്കുന്നു.
അവിടെവെച്ചു അവന്‍ വില്ലിന്റെ മിന്നുന്ന അമ്പുകളും പരിചയും വാളും യുദ്ധവും തകര്‍ത്തുകളഞ്ഞു. സേലാ.
ശാശ്വതപര്‍വ്വതങ്ങളെക്കാള്‍ നീ തേജസ്സും മഹിമയും ഉള്ളവനാകുന്നു.
ധൈര്യശാലികളെ കൊള്ളയിട്ടു അവര്‍ നിദ്രപ്രാപിച്ചു; പരാക്രമശാലികള്‍ക്കു ആര്‍ക്കും കൈക്കരുത്തില്ലാതെപോയി.
യാക്കോബിന്റെ ദൈവമേ, നിന്റെ ശാസനയാല്‍ തേരും കുതിരയും ഗാഢനിദ്രയില്‍ വീണു.
നീ ഭയങ്കരനാകുന്നു; നീ ഒന്നു കോപിച്ചാല്‍ തിരുമുമ്പാകെ നില്‍ക്കാകുന്നവന്‍ ആര്‍?
സ്വര്‍ഗ്ഗത്തില്‍നിന്നു നീ വിധി കേള്‍പ്പിച്ചു; ഭൂമിയിലെ സാധുക്കളെയൊക്കെയും രക്ഷിപ്പാന്‍
ദൈവം ന്യായവിസ്താരത്തിന്നു എഴുന്നേറ്റപ്പോള്‍ ഭൂമി ഭയപ്പെട്ടു അമര്‍ന്നിരുന്നു. സേലാ.
മനുഷ്യന്റെ ക്രോധം നിന്നെ സ്തുതിക്കും നിശ്ചയം; ക്രോധശിഷ്ടത്തെ നീ അരെക്കു കെട്ടിക്കൊള്ളും.
നിങ്ങളുടെ ദൈവമായ യഹോവേക്കു നേരുകയും നിവര്‍ത്തിക്കയും ചെയ്‍വിന്‍ ; അവന്റെ ചുറ്റുമുള്ള എല്ലാവരും ഭയങ്കരനായവന്നു കാഴ്ചകൊണ്ടുവരട്ടെ.
അവന്‍ പ്രഭുക്കന്മാരുടെ പ്രാണനെ ഛേദിച്ചുകളയും; ഭൂമിയിലെ രാജാക്കന്മാര്‍ക്കും അവന്‍ ഭയങ്കരനാകുന്നു. സംഗീതപ്രമാണിക്കു; യെദൂഥൂന്യരാഗത്തില്‍; ആസാഫിന്റെ ഒരു സങ്കീര്‍ത്തനം.

77

ഞാന്‍ എന്റെ ശബ്ദം ഉയര്‍ത്തി ദൈവത്തോടു, എന്റെ ശബ്ദം ഉയര്‍ത്തി ദൈവത്തോടു തന്നേ നിലവിളിക്കും; അവന്‍ എനിക്കു ചെവിതരും.
കഷ്ടദിവസത്തില്‍ ഞാന്‍ യഹോവയെ അന്വേഷിച്ചു. രാത്രിയില്‍ എന്റെ കൈ തളരാതെ മലര്‍ത്തിയിരുന്നു; എന്റെ ഉള്ളം ആശ്വാസം നിരസിച്ചു.
ഞാന്‍ ദൈവത്തെ ഔര്‍ത്തു വ്യാകുലപ്പെടുന്നു; ഞാന്‍ ധ്യാനിച്ചു, എന്റെ ആത്മാവു വിഷാദിക്കുന്നു. സേലാ.
നീ എന്റെ കണ്ണിന്നു ഉറക്കം തടുത്തിരിക്കുന്നു; സംസാരിപ്പാന്‍ കഴിയാതവണ്ണം ഞാന്‍ വ്യാകുലപ്പെട്ടിരിക്കുന്നു.
ഞാന്‍ പൂര്‍വ്വദിവസങ്ങളെയും പണ്ടത്തെ സംവത്സരങ്ങളെയും വിചാരിക്കുന്നു.
രാത്രിയില്‍ ഞാന്‍ എന്റെ സംഗീതം ഔര്‍ക്കുംന്നു; എന്റെ ഹൃദയംകൊണ്ടു ഞാന്‍ ധ്യാനിക്കുന്നു; എന്റെ ആത്മാവും ശോധന കഴിക്കുന്നു.
കര്‍ത്താവു എന്നേക്കും തള്ളിക്കളയുമോ? അവന്‍ ഇനി ഒരിക്കലും അനുകൂലമായിരിക്കയില്ലയോ?
അവന്റെ ദയ സദാകാലത്തേക്കും പൊയ്പോയോ? അവന്റെ വാഗ്ദാനം തലമുറതലമുറയോളം ഇല്ലാതെയായ്പോയോ?
ദൈവം കൃപ കാണിപ്പാന്‍ മറന്നിരിക്കുന്നുവോ? അവന്‍ കോപത്തില്‍ തന്റെ കരുണ അടെച്ചുകളഞ്ഞിരിക്കുന്നുവോ? സേലാ.
എന്നാല്‍ അതു എന്റെ കഷ്ടതയാകുന്നു; അത്യുന്നതന്റെ വലങ്കൈ വരുത്തിയ സംവത്സരങ്ങള്‍ തന്നേ എന്നു ഞാന്‍ പറഞ്ഞു.
ഞാന്‍ യഹോവയുടെ പ്രവൃത്തികളെ വര്‍ണ്ണിക്കും; നിന്റെ പണ്ടത്തെ അത്ഭുതങ്ങളെ ഞാന്‍ ഔര്‍ക്കും.
ഞാന്‍ നിന്റെ സകലപ്രവൃത്തിയെയും കുറിച്ചു ധ്യാനിക്കും; നിന്റെ ക്രിയകളെക്കുറിച്ചു ഞാന്‍ ചിന്തിക്കും.
ദൈവമേ, നിന്റെ വഴി വിശുദ്ധമാകുന്നു; നമ്മുടെ ദൈവത്തെപ്പോലെ വലിയ ദൈവം ആരുള്ളു?
നീ അത്ഭുതം പ്രവര്‍ത്തിക്കുന്ന ദൈവം ആകുന്നു; നിന്റെ ബലത്തെ നീ ജാതികളുടെ ഇടയില്‍ വെളിപ്പെടുത്തിയിരിക്കുന്നു.
തൃക്കൈകൊണ്ടു നീ നിന്റെ ജനത്തെ വീണ്ടെടുത്തിരിക്കുന്നു; യാക്കോബിന്റെയും യോസേഫിന്റെയും മക്കളെ തന്നേ. സേലാ.
ദൈവമേ, വെള്ളങ്ങള്‍ നിന്നെ കണ്ടു, വെള്ളങ്ങള്‍ നിന്നെ കണ്ടു ഭ്രമിച്ചു, ആഴികളും വിറെച്ചുപോയി.
മേഘങ്ങള്‍ വെള്ളം ചൊരിഞ്ഞു; ആകാശം നാദം മുഴക്കി; നിന്റെ അസ്ത്രങ്ങള്‍ പരക്കെ പറന്നു.
നിന്റെ ഇടിമുഴക്കം ചുഴലിക്കാറ്റില്‍ മുഴങ്ങി; മിന്നലുകള്‍ ഭൂതലത്തെ പ്രകാശിപ്പിച്ചു; ഭൂമി കുലുങ്ങി നടുങ്ങിപ്പോയി.
നിന്റെ വഴി സമുദ്രത്തിലും നിന്റെ പാതകള്‍ പെരുവെള്ളത്തിലും ആയിരുന്നു; നിന്റെ കാല്‍ചുവടുകളെ അറിയാതെയുമിരുന്നു.
മോശെയുടെയും അഹരോന്റെയും കയ്യാല്‍ നീ നിന്റെ ജനത്തെ ഒരു ആട്ടിന്‍ കൂട്ടത്തെ പോലെ നടത്തി. (ആസാഫിന്റെ ധ്യാനം.)

78

എന്റെ ജനമേ, എന്റെ ഉപദേശം ശ്രദ്ധിപ്പിന്‍ ; എന്റെ വായ്മൊഴികള്‍ക്കു നിങ്ങളുടെ ചെവി ചായിപ്പിന്‍ .
ഞാന്‍ ഉപമ പ്രസ്താവിപ്പാന്‍ വായ് തുറക്കും; പുരാതനകടങ്കഥകളെ ഞാന്‍ പറയും.
നാം അവയെ കേട്ടറിഞ്ഞിരിക്കുന്നു; നമ്മുടെ പിതാക്കന്മാര്‍ നമ്മോടു പറഞ്ഞിരിക്കുന്നു.
നാം അവരുടെ മക്കളോടു അവയെ മറെച്ചുവെക്കാതെ വരുവാനുള്ള തലമുറയോടു യഹോവയുടെ സ്തുതിയും ബലവും അവന്‍ ചെയ്ത അത്ഭുതപ്രവൃത്തികളും വിവരിച്ചുപറയും.
അവന്‍ യാക്കോബില്‍ ഒരു സാക്ഷ്യം സ്ഥാപിച്ചു; യിസ്രായേലില്‍ ഒരു ന്യായപ്രമാണം നിയമിച്ചു; നമ്മുടെ പിതാക്കന്മാരോടു അവയെ തങ്ങളുടെ മക്കളെ അറിയിപ്പാന്‍ കല്പിച്ചു.
വരുവാനുള്ള തലമുറ, ജനിപ്പാനിരിക്കുന്ന മക്കള്‍ തന്നേ, അവയെ ഗ്രഹിച്ചു എഴുന്നേറ്റു തങ്ങളുടെ മക്കളോടറിയിക്കയും
അവര്‍ തങ്ങളുടെ ആശ്രയം ദൈവത്തില്‍ വെക്കുകയും ദൈവത്തിന്റെ പ്രവൃത്തികളെ മറന്നുകളയാതെ അവന്റെ കല്പനകളെ പ്രമാണിച്ചുനടക്കയും
തങ്ങളുടെ പിതാക്കന്മാരെപോലെ ശാഠ്യവും മത്സരവും ഉള്ള തലമുറയായി ഹൃദയത്തെ സ്ഥിരമാക്കാതെ ദൈവത്തോടു അവിശ്വസ്തമനസ്സുള്ളോരു തലമുറയായി തീരാതിരിക്കയും ചെയ്യേണ്ടതിന്നു തന്നേ.
ആയുധം ധരിച്ച വില്ലാളികളായ എഫ്രയീമ്യര്‍ യുദ്ധദിവസത്തില്‍ പിന്തിരിഞ്ഞുപോയി.
അവര്‍ ദൈവത്തിന്റെ നിയമം പ്രമാണിച്ചില്ല. അവന്റെ ന്യായപ്രമാണത്തെ ഉപേക്ഷിച്ചു നടന്നു.
അവര്‍ അവന്റെ പ്രവൃത്തികളെയും അവരെ കാണിച്ച അത്ഭുതങ്ങളെയും മറന്നു കളഞ്ഞു.
അവന്‍ മിസ്രയീംദേശത്തു, സോവാന്‍ വയലില്‍വെച്ചു അവരുടെ പിതാക്കന്മാര്‍ കാണ്‍കെ, അത്ഭുതം പ്രവര്‍ത്തിച്ചു.
അവന്‍ സമുദ്രത്തെ വിഭാഗിച്ചു, അതില്‍കൂടി അവരെ കടത്തി; അവന്‍ വെള്ളത്തെ ചിറപോലെ നിലക്കുമാറാക്കി.
പകല്‍സമയത്തു അവന്‍ മേഘംകൊണ്ടും രാത്രി മുഴുവനും അഗ്നിപ്രകാശംകൊണ്ടും അവരെ നടത്തി.
അവന്‍ മരുഭൂമിയില്‍ പാറകളെ പിളര്‍ന്നു ആഴികളാല്‍ എന്നപോലെ അവര്‍ക്കും ധാരാളം കുടിപ്പാന്‍ കൊടുത്തു.
പാറയില്‍നിന്നു അവന്‍ ഒഴുക്കുകളെ പുറപ്പെടുവിച്ചു; വെള്ളം നദികളെപ്പോലെ ഒഴുകുമാറാക്കി.
എങ്കിലും അവര്‍ അവനോടു പാപം ചെയ്തു; അത്യുന്നതനോടു മരുഭൂമിയില്‍വെച്ചു മത്സരിച്ചുകൊണ്ടിരുന്നു.
തങ്ങളുടെ കൊതിക്കു ഭക്ഷണം ചോദിച്ചു കൊണ്ടു അവര്‍ ഹൃദയത്തില്‍ ദൈവത്തെ പരീക്ഷിച്ചു.
അവര്‍ ദൈവത്തിന്നു വിരോധമായി സംസാരിച്ചുമരുഭൂമിയില്‍ മേശ ഒരുക്കുവാന്‍ ദൈവത്തിന്നു കഴിയുമോ?
അവന്‍ പാറയെ അടിച്ചു, വെള്ളം പുറപ്പെട്ടു, തോടുകളും കവിഞ്ഞൊഴുകി സത്യം; എന്നാല്‍ അപ്പംകൂടെ തരുവാന്‍ അവന്നു കഴിയുമോ? തന്റെ ജനത്തിന്നു അവന്‍ മാംസം വരുത്തി കൊടുക്കുമോ എന്നു പറഞ്ഞു.
ആകയാല്‍ യഹോവ അതു കേട്ടു കോപിച്ചു; യാക്കോബിന്റെ നേരെ തീ ജ്വലിച്ചു; യിസ്രായേലിന്റെ നേരെ കോപവും പൊങ്ങി.
അവര്‍ ദൈവത്തില്‍ വിശ്വസിക്കയും അവന്റെ രക്ഷയില്‍ ആശ്രയിക്കയും ചെയ്യായ്കയാല്‍ തന്നേ.
അവന്‍ മീതെ മേഘങ്ങളോടു കല്പിച്ചു; ആകാശത്തിന്റെ വാതിലുകളെ തുറന്നു.
അവര്‍ക്കും തിന്മാന്‍ മന്ന വര്‍ഷിപ്പിച്ചു; സ്വര്‍ഗ്ഗീയധാന്യം അവര്‍ക്കും കൊടുത്തു.
മനുഷ്യര്‍ ശക്തിമാന്മാരുടെ അപ്പം തിന്നു; അവന്‍ അവര്‍ക്കും തൃപ്തിയാകുംവണ്ണം ആഹാരം അയച്ചു.
അവന്‍ ആകാശത്തില്‍ കിഴക്കന്‍ കാറ്റു അടിപ്പിച്ചു; തന്റെ ശക്തിയാല്‍ കിഴക്കന്‍ കാറ്റു വരുത്തി.
അവന്‍ അവര്‍ക്കും പൊടിപോലെ മാംസത്തെയും കടല്‍പുറത്തെ മണല്‍പോലെ പക്ഷികളെയും വര്‍ഷിപ്പിച്ചു;
അവരുടെ പാളയത്തിന്റെ നടുവിലും പാര്‍പ്പിടങ്ങളുടെ ചുറ്റിലും അവയെ പൊഴിച്ചു.
അങ്ങനെ അവര്‍ തിന്നു തൃപ്തരായ്തീര്‍ന്നു; അവര്‍ ആഗ്രഹിച്ചതു അവന്‍ അവര്‍ക്കും കൊടുത്തു.
അവരുടെ കൊതിക്കു മതിവന്നില്ല; ഭക്ഷണം അവരുടെ വായില്‍ ഇരിക്കുമ്പോള്‍ തന്നേ,
ദൈവത്തിന്റെ കോപം അവരുടെമേല്‍ വന്നു; അവരുടെ അതിപുഷ്ടന്മാരില്‍ ചിലരെ കൊന്നു യിസ്രായേലിലെ യൌവനക്കാരെ സംഹരിച്ചു.
ഇതെല്ലാമായിട്ടും അവര്‍ പിന്നെയും പാപം ചെയ്തു; അവന്റെ അത്ഭുതപ്രവൃത്തികളെ വിശ്വസിച്ചതുമില്ല.
അതുകൊണ്ടു അവന്‍ അവരുടെ നാളുകളെ ശ്വാസംപോലെയും അവരുടെ സംവത്സരങ്ങളെ അതിവേഗത്തിലും കഴിയുമാറാക്കി.
അവന്‍ അവരെ കൊല്ലുമ്പോള്‍ അവര്‍ അവനെ അന്വേഷിക്കും; അവര്‍ തിരിഞ്ഞു ജാഗ്രതയോടെ ദൈവത്തെ തിരയും.
ദൈവം തങ്ങളുടെ പാറ എന്നും അത്യുന്നതനായ ദൈവം തങ്ങളുടെ വീണ്ടെടുപ്പുകാരന്‍ എന്നും അവര്‍ ഔര്‍ക്കും.
എങ്കിലും അവര്‍ വായ്കൊണ്ടു അവനോടു കപടം സംസാരിക്കും നാവുകൊണ്ടു അവനോടു ഭോഷകു പറയും.
അവരുടെ ഹൃദയം അവങ്കല്‍ സ്ഥിരമായിരുന്നില്ല, അവന്റെ നിയമത്തോടു അവര്‍ വിശ്വസ്തത കാണിച്ചതുമില്ല.
എങ്കിലും അവന്‍ കരുണയുള്ളവനാകകൊണ്ടു അവരെ നശിപ്പിക്കാതെ അവരുടെ അകൃത്യം ക്ഷമിച്ചു; തന്റെ ക്രോധത്തെ മുഴുവനും ജ്വലിപ്പിക്കാതെ തന്റെ കോപത്തെ പലപ്പോഴും അടക്കിക്കളഞ്ഞു.
അവര്‍ ജഡമത്രേ എന്നും മടങ്ങിവരാതെ കടന്നുപോകുന്ന കാറ്റു എന്നും അവന്‍ ഔര്‍ത്തു.
മരുഭൂമിയില്‍ അവര്‍ എത്ര പ്രാവശ്യം അവനോടു മത്സരിച്ചു! ശൂന്യപ്രദേശത്തു എത്രപ്രാവശ്യം അവനെ ദുഃഖിപ്പിച്ചു!
അവര്‍ പിന്നെയും പിന്നെയും ദൈവത്തെ പരീക്ഷിച്ചു; യിസ്രായേലിന്റെ പരിശുദ്ധനെ മുഷിപ്പിച്ചു.
മിസ്രയീമില്‍ അടയാളങ്ങളെയും സോവാന്‍ വയലില്‍ അത്ഭുതങ്ങളെയും ചെയ്ത അവന്റെ കയ്യും
അവന്‍ ശത്രുവിന്‍ വശത്തുനിന്നു അവരെ വിടുവിച്ച ദിവസവും അവര്‍ ഔര്‍ത്തില്ല.
അവന്‍ അവരുടെ നദികളെയും തോടുകളെയും അവര്‍ക്കും കുടിപ്പാന്‍ വഹിയാതവണ്ണം രക്തമാക്കി തീര്‍ത്തു.
അവന്‍ അവരുടെ ഇടയില്‍ ഈച്ചയെ അയച്ചു; അവ അവരെ അരിച്ചുകളഞ്ഞുതവളയെയും അയച്ചു അവ അവര്‍ക്കും നാശം ചെയ്തു.
അവരുടെ വിള അവന്‍ തുള്ളന്നും അവരുടെ പ്രയത്നം വെട്ടുക്കിളിക്കും കൊടുത്തു.
അവന്‍ അവരുടെ മുന്തിരിവള്ളികളെ കല്‍മഴകൊണ്ടും അവരുടെ കാട്ടത്തിവൃക്ഷങ്ങളെ ആലിപ്പഴം കൊണ്ടും നശിപ്പിച്ചു.
അവന്‍ അവരുടെ കന്നുകാലികളെ കല്‍മഴെക്കും അവരുടെ ആട്ടിന്‍ കൂട്ടങ്ങളെ ഇടിത്തീക്കും ഏല്പിച്ചു.
അവന്‍ അവരുടെ ഇടയില്‍ തന്റെ കോപാഗ്നിയും ക്രോധവും രോഷവും കഷ്ടവും അയച്ചു; അനര്‍ത്ഥദൂതന്മാരുടെ ഒരു ഗണത്തെ തന്നേ.
അവന്‍ തന്റെ കോപത്തിന്നു ഒരു പാത ഒരുക്കി, അവരുടെ പ്രാണനെ മരണത്തില്‍നിന്നു വിടുവിക്കാതെ അവരുടെ ജീവനെ മഹാമാരിക്കു ഏല്പിച്ചുകളഞ്ഞു.
അവന്‍ മിസ്രയീമിലെ എല്ലാ കടിഞ്ഞൂലിനെയും ഹാംകൂടാരങ്ങളിലുള്ളവരുടെ വീര്യത്തിന്റെ പ്രഥമഫലത്തെയും സംഹരിച്ചു.
എന്നാല്‍ തന്റെ ജനത്തെ അവന്‍ ആടുകളെപ്പോലെ പുറപ്പെടുവിച്ചു; മരുഭൂമിയില്‍ ആട്ടിന്‍ കൂട്ടത്തെപ്പോലെ അവരെ നടത്തി.
അവന്‍ അവരെ നിര്‍ഭയമായി നടത്തുകയാല്‍ അവര്‍ക്കും പേടിയുണ്ടായില്ല; അവരുടെ ശത്രുക്കളെ സമുദ്രം മൂടിക്കളഞ്ഞു.
അവന്‍ അവരെ തന്റെ വിശുദ്ധദേശത്തിലേക്കും തന്റെ വലങ്കൈ സമ്പാദിച്ച ഈ പര്‍വ്വതത്തിലേക്കും കൊണ്ടുവന്നു.
അവരുടെ മുമ്പില്‍നിന്നു അവന്‍ ജാതികളെ നീക്കിക്കളഞ്ഞു; ചരടുകൊണ്ടു അളന്നു അവര്‍ക്കും അവകാശം പകുത്തുകൊടുത്തു; യിസ്രായേലിന്റെ ഗോത്രങ്ങളെ അവരവരുടെ കൂടാരങ്ങളില്‍ പാര്‍പ്പിച്ചു.
എങ്കിലും അവര്‍ അത്യുന്നതനായ ദൈവത്തെ പരീക്ഷിച്ചു മത്സരിച്ചു; അവന്റെ സാക്ഷ്യങ്ങളെ പ്രമാണിച്ചതുമില്ല.
അവര്‍ തങ്ങളുടെ പിതാക്കന്മാരെപ്പോലെ പിന്തിരിഞ്ഞു ദ്രോഹം ചെയ്തു; വഞ്ചനയുള്ള വില്ലുപോലെ അവര്‍ മാറിക്കളഞ്ഞു.
അവര്‍ തങ്ങളുടെ പൂജാഗിരികളെക്കൊണ്ടു അവനെ കോപിപ്പിച്ചു; വിഗ്രഹങ്ങളെക്കൊണ്ടു അവന്നു തീക്ഷണതജനിപ്പിച്ചു.
ദൈവം കേട്ടു ക്രുദ്ധിച്ചു; യിസ്രായേലിനെ ഏറ്റവും വെറുത്തു.
ആകയാല്‍ അവന്‍ ശീലോവിലെ തിരുനിവാസവും താന്‍ മനുഷ്യരുടെ ഇടയില്‍ അടിച്ചിരുന്ന കൂടാരവും ഉപേക്ഷിച്ചു.
തന്റെ ബലത്തെ പ്രവാസത്തിലും തന്റെ മഹത്വത്തെ ശത്രുവിന്റെ കയ്യിലും ഏല്പിച്ചുകൊടുത്തു.
അവന്‍ തന്റെ അവകാശത്തോടു കോപിച്ചു; തന്റെ ജനത്തെ വാളിന്നു വിട്ടുകൊടുത്തു.
അവരുടെ യൌവനക്കാര്‍ തീക്കു ഇരയായിതീര്‍ന്നു; അവരുടെ കന്യകമാര്‍ക്കും വിവാഹഗീതം ഉണ്ടായതുമില്ല.
അവരുടെ പുരോഹിതന്മാര്‍ വാള്‍കൊണ്ടു വീണു; അവരുടെ വിധവമാര്‍ വിലാപം കഴിച്ചതുമില്ല.
അപ്പോള്‍ കര്‍ത്താവു ഉറക്കുണര്‍ന്നുവരുന്നവനെപ്പോലെയും വീഞ്ഞുകുടിച്ചു അട്ടഹസിക്കുന്ന വീരനെപ്പോലെയും ഉണര്‍ന്നു.
അവന്‍ തന്റെ ശത്രുക്കളെ പുറകോട്ടു അടിച്ചുകളഞ്ഞു; അവര്‍ക്കും നിത്യനിന്ദവരുത്തുകയും ചെയ്തു.
എന്നാല്‍ അവന്‍ യോസേഫിന്റെ കൂടാരത്തെ ത്യജിച്ചു; എഫ്രയീംഗോത്രത്തെ തിരഞ്ഞെടുത്തതുമില്ല.
അവന്‍ യെഹൂദാഗോത്രത്തെയും താന്‍ പ്രിയപ്പെട്ട സീയോന്‍ പര്‍വ്വതത്തെയും തിരഞ്ഞെടുത്തു.
താന്‍ സദാകാലത്തേക്കും സ്ഥാപിച്ചിരിക്കുന്ന ഭൂമിയെപ്പോലെയും സ്വര്ഗ്ഗോന്നതികളെപ്പോലെയും അവന്‍ തന്റെ വിശുദ്ധമന്ദിരത്തെ പണിതു.
അവന്‍ തന്റെ ദാസനായ ദാവീദിനെ തിരഞ്ഞെടുത്തു; ആട്ടിന്‍ തൊഴുത്തുകളില്‍നിന്നു അവനെ വരുത്തി.
തന്റെ ജനമായ യാക്കോബിനെയും തന്റെ അവകാശമായ യിസ്രായേലിനെയും മേയിക്കേണ്ടതിന്നു അവന്‍ അവനെ തള്ളയാടുകളെ നോക്കുന്ന വേലയില്‍നിന്നു കൊണ്ടുവന്നു.
അങ്ങനെ അവന്‍ പരമാര്‍ത്ഥഹൃദയത്തോടെ അവരെ മേയിച്ചു; കൈമിടുക്കോടെ അവരെ നടത്തി. (ആസാഫിന്റെ ഒരു സങ്കീര്‍ത്തനം.)

79

ദൈവമേ, ജാതികള്‍ നിന്റെ അവകാശത്തിലേക്കു കടന്നിരിക്കുന്നു; അവര്‍ നിന്റെ വിശുദ്ധമന്ദിരത്തെ അശുദ്ധമാക്കുകയും യെരൂശലേമിനെ കല്‍കുന്നുകളാക്കുകയും ചെയ്തിരിക്കുന്നു.
അവര്‍ നിന്റെ ദാസന്മാരുടെ ശവങ്ങളെ ആകാശത്തിലെ പക്ഷികള്‍ക്കും നിന്റെ വിശുദ്ധന്മാരുടെ മാംസത്തെ കാട്ടുമൃഗങ്ങള്‍ക്കും ഇരയായി കൊടുത്തിരിക്കുന്നു.
അവരുടെ രക്തത്തെ വെള്ളംപോലെ അവര്‍ യെരൂശലേമിന്നു ചുറ്റും ചിന്തിക്കളഞ്ഞു; അവരെ കുഴിച്ചിടുവാന്‍ ആരും ഉണ്ടായിരുന്നതുമില്ല.
ഞങ്ങള്‍ ഞങ്ങളുടെ അയല്‍ക്കാര്‍ക്കും അപമാനവും ചുറ്റുമുള്ളവര്‍ക്കും നിന്ദയും പരിഹാസവും ആയി തീര്‍ന്നിരിക്കുന്നു.
യഹോവേ, നീ നിത്യം കോപിക്കുന്നതും നിന്റെ തീക്ഷണത തീപോലെ ജ്വലിക്കുന്നതും എത്രത്തോളം?
നിന്നെ അറിയാത്ത ജാതികളുടെമോലും നിന്റെ നാമം വിളിച്ചപേക്ഷിക്കാത്ത രാജ്യങ്ങളുടെമേലും നിന്റെ ക്രോധത്തെ പകരേണമേ.
അവര്‍ യാക്കോബിനെ വിഴുങ്ങിക്കളകയും അവന്റെ പുല്പുറത്തെ ശൂന്യമാക്കുകയും ചെയ്തുവല്ലോ.
ഞങ്ങളുടെ പൂര്‍വ്വന്മാരുടെ അകൃത്യങ്ങളെ ഞങ്ങള്‍ക്കു കണക്കിടരുതേ; നിന്റെ കരുണ വേഗത്തില്‍ ഞങ്ങളെ എതിരേലക്കുമാറാകട്ടെ; ഞങ്ങള്‍ ഏറ്റവും എളിമപ്പെട്ടിരിക്കുന്നു.
ഞങ്ങളുടെ രക്ഷയായ ദൈവമേ, നിന്റെ നാമമഹത്വത്തിന്നായി ഞങ്ങളെ സഹായിക്കേണമേ; നിന്റെ നാമംനിമിത്തം ഞങ്ങളെ വിടുവിച്ചു, ഞങ്ങളുടെ പാപങ്ങളെ പരിഹരിക്കേണമേ.
അവരുടെ ദൈവം എവിടെ എന്നു ജാതികള്‍ പറയുന്നതു എന്തിന്നു? നിന്റെ ദാസന്മാരുടെ രക്തം ചിന്നിയതിന്റെ പ്രതികാരം ഞങ്ങള്‍ കാണ്‍കെ ജാതികളുടെ ഇടയില്‍ വെളിപ്പെടുമാറാകട്ടെ.
ബദ്ധന്മാരുടെ ദീര്‍ഘശ്വാസം നിന്റെ മുമ്പാകെ വരുമാറാകട്ടെ; മരണത്തിന്നു വിധിക്കപ്പെട്ടിരിക്കുന്നവരെ നീ നിന്റെ മഹാശക്തിയാല്‍ രക്ഷിക്കേണമേ.
കര്‍ത്താവേ, ഞങ്ങളുടെ അയല്‍ക്കാര്‍ നിന്നെ നിന്ദിച്ച നിന്ദയെ ഏഴിരട്ടിയായി അവരുടെ മാര്‍വ്വിടത്തിലേക്കു പകരം കൊടുക്കേണമേ.
എന്നാല്‍ നിന്റെ ജനവും നിന്റെ മേച്ചല്പുറത്തെ ആടുകളുമായ ഞങ്ങള്‍ എന്നേക്കും നിനക്കു സ്തോത്രം ചെയ്യും. തലമുറതലമുറയോളം ഞങ്ങള്‍ നിന്റെ സ്തുതിയെ പ്രസ്താവിക്കും. (സംഗീതപ്രമാണിക്കു; സാരസസാക്ഷ്യം എന്ന രാഗത്തില്‍; ആസാഫിന്റെ ഒരു സങ്കീര്‍ത്തനം.)

80

ആട്ടിന്‍ കൂട്ടത്തെപ്പോലെ യോസേഫിനെ നടത്തുന്നവനായി യിസ്രായേലിന്റെ ഇടയനായുള്ളോവേ, ചെവിക്കൊള്ളേണമേ; കെരൂബുകളിന്മേല്‍ അധിവസിക്കുന്നവനേ, പ്രകാശിക്കേണമേ.
എഫ്രയീമും ബെന്യാമീനും മനശ്ശെയും കാണ്‍കെ നിന്റെ വീര്യബലം ഉണര്‍ത്തി ഞങ്ങളുടെ രക്ഷെക്കായി വരേണമേ.
ദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തേണമേ; ഞങ്ങള്‍ രക്ഷപ്പെടേണ്ടതിന്നു തിരുമുഖം പ്രകാശിപ്പിക്കേണമേ.
സൈന്യങ്ങളുടെ ദൈവമായ യഹോവേ, നീ നിന്റെ ജനത്തിന്റെ പ്രാര്‍ത്ഥനെക്കു നേരെ എത്രത്തോളം കോപിക്കും?
നീ അവര്‍ക്കും കണ്ണുനീരിന്റെ അപ്പം തിന്മാന്‍ കൊടുത്തിരിക്കുന്നു; അനവധി കണ്ണുനീര്‍ അവര്‍ക്കും കുടിപ്പാനും കൊടുത്തിരിക്കുന്നു.
നീ ഞങ്ങളെ ഞങ്ങളുടെ അയല്‍ക്കാര്‍ക്കും വഴക്കാക്കിതീര്‍ക്കുംന്നു; ഞങ്ങളുടെ ശത്രുക്കള്‍ തമ്മില്‍ പറഞ്ഞു പരിഹസിക്കുന്നു.
സൈന്യങ്ങളുടെ ദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തേണമേ; ഞങ്ങള്‍ രക്ഷപ്പെടേണ്ടതിന്നു തിരുമുഖം പ്രകാശിപ്പിക്കേണമേ.
നീ മിസ്രയീമില്‍നിന്നു ഒരു മുന്തിരവള്ളികൊണ്ടുവന്നു; ജാതികളെ നീക്കിക്കളഞ്ഞു അതിനെ നട്ടു.
നീ അതിന്നു തടം എടുത്തു അതു വേരൂന്നി ദേശത്തു പടര്‍ന്നു.
അതിന്റെ നിഴല്‍കൊണ്ടു പര്‍വ്വതങ്ങള്‍ മൂടിയിരുന്നു; അതിന്റെ കൊമ്പുകള്‍ ദിവ്യദേവദാരുക്കള്‍ പോലെയും ആയിരുന്നു.
അതു കൊമ്പുകളെ സമുദ്രംവരെയും ചില്ലികളെ നദിവരെയും നീട്ടിയിരുന്നു.
വഴിപോകുന്നവരൊക്കെയും അതിനെ പറിപ്പാന്‍ തക്കവണ്ണം നീ അതിന്റെ വേലികളെ പൊളിച്ചുകളഞ്ഞതു എന്തു?
കാട്ടുപന്നി അതിനെ മാന്തിക്കളയുന്നു; വയലിലെ മൃഗങ്ങള്‍ അതു തിന്നുകളയുന്നു.
സൈന്യങ്ങളുടെ ദൈവമേ, തിരിഞ്ഞുവരേണമേ; സ്വര്‍ഗ്ഗത്തില്‍നിന്നു നോക്കി കടാക്ഷിച്ചു ഈ മുന്തിരിവള്ളിയെ സന്ദര്‍ശിക്കേണമേ.
നിന്റെ വലങ്കൈ നട്ടിട്ടുള്ളതിനെയും നീ നിനക്കായി വളര്‍ത്തിയ തയ്യെയും പാലിക്കേണമേ.
അതിനെ തീ വെച്ചു ചുടുകയും വെട്ടിക്കളകയും ചെയ്തിരിക്കുന്നു; നിന്റെ മുഖത്തിന്റെ ഭര്‍ത്സനത്താല്‍ അവര്‍ നശിച്ചുപോകുന്നു.
നിന്റെ കൈ നിന്റെ വലത്തുഭാഗത്തെ പുരുഷന്റെമേല്‍ നീ നിനക്കായി വളര്‍ത്തിയ മനുഷ്യപുത്രന്റെ മേല്‍തന്നേ ഇരിക്കട്ടെ.
എന്നാല്‍ ഞങ്ങള്‍ നിന്നെ വിട്ടു പിന്മാറുകയില്ല; ഞങ്ങളെ ജീവിപ്പിക്കേണമേ, എന്നാല്‍ ഞങ്ങള്‍ നിന്റെ നാമത്തെ വിളിച്ചപേക്ഷിക്കും.
സൈന്യങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തേണമേ; ഞങ്ങള്‍ രക്ഷപ്പെടേണ്ടതിന്നു തിരുമുഖം പ്രകാശിപ്പിക്കേണമേ. (സംഗീതപ്രമാണിക്കു; ഗഥ്യരാഗത്തില്‍; ആസാഫിന്റെ ഒരു സങ്കീര്‍ത്തനം.)

81

നമ്മുടെ ബലമായ ദൈവത്തിന്നു ഘോഷിപ്പിന്‍ ; യാക്കോബിന്റെ ദൈവത്തിന്നു ആര്‍പ്പിടുവിന്‍ .
തപ്പും ഇമ്പമായുള്ള കിന്നരവു വീണയും എടുത്തു സംഗീതം തുടങ്ങുവിന്‍ .
അമാവാസ്യയിലും നമ്മുടെ ഉത്സവദിവസമായ പൌര്‍ണ്ണമാസിയിലും കാഹളം ഊതുവിന്‍ .
ഇതു യിസ്രായേലിന്നു ഒരു ചട്ടവും യാക്കോബിന്‍ ദൈവത്തിന്റെ ഒരു പ്രമാണവും ആകുന്നു.
മിസ്രയീംദേശത്തിന്റെ നേരെ പുറപ്പെട്ടപ്പോള്‍ ദൈവം അതു യോസേഫിന്നു ഒരു സാക്ഷ്യമായി നിയമിച്ചു; അവിടെ ഞാന്‍ അറിയാത്ത ഒരു ഭാഷ കേട്ടു.
ഞാന്‍ അവന്റെ തോളില്‍നിന്നു ചുമടുനീക്കി; അവന്റെ കൈകള്‍ കൊട്ട വിട്ടു ഒഴിഞ്ഞു.
കഷ്ടകാലത്തു നീ വിളിച്ചു, ഞാന്‍ നിന്നെ വിടുവിച്ചു; ഇടിമുഴക്കത്തിന്റെ മറവില്‍നിന്നു ഞാന്‍ നിനക്കു ഉത്തരമരുളി; മെരീബാവെള്ളത്തിങ്കല്‍ ഞാന്‍ നിന്നെ പരീക്ഷിച്ചു. സേലാ.
എന്റെ ജനമേ, കേള്‍ക്ക, ഞാന്‍ നിന്നോടു സാക്ഷ്യം പറയും. യിസ്രായേലേ, നീ എന്റെ വാക്കു കേട്ടെങ്കില്‍ കൊള്ളായിരുന്നു.
അന്യദൈവം നിനക്കു ഉണ്ടാകരുതു; യാതൊരു അന്യദൈവത്തെയും നീ നമസ്കരിക്കരുതു.
മിസ്രയീംദേശത്തുനിന്നു നിന്നെ കൊണ്ടുവന്ന യഹോവയായ ഞാന്‍ നിന്റെ ദൈവം ആകുന്നു; നിന്റെ വായ് വിസ്താരത്തില്‍ തുറക്ക; ഞാന്‍ അതിനെ നിറെക്കും.
എന്നാല്‍ എന്റെ ജനം എന്റെ വാക്കു കേട്ടനുസരിച്ചില്ല. യിസ്രായേല്‍ എന്നെ കൂട്ടാക്കിയതുമില്ല.
അതുകൊണ്ടു അവര്‍ സ്വന്ത ആലോചനപ്രകാരം നടക്കേണ്ടതിന്നു ഞാന്‍ അവരെ ഹൃദയകാഠിന്യത്തിന്നു ഏല്പിച്ചുകളഞ്ഞു.
അയ്യോ എന്റെ ജനം എന്റെ വാക്കു കേള്‍ക്കയും യിസ്രായേല്‍ എന്റെ വഴികളില്‍ നടക്കയും ചെയ്തുവെങ്കില്‍ കൊള്ളായിരുന്നു.
എന്നാല്‍ ഞാന്‍ വേഗത്തില്‍ അവരുടെ ശത്രുക്കളെ കീഴടക്കുമായിരുന്നു; അവരുടെ വൈരികളുടെ നേരെ എന്റെ കൈ തിരിക്കുമായിരുന്നു.
യഹോവയെ പകെക്കുന്നവര്‍ അവന്നു കീഴടങ്ങുമായിരുന്നു; എന്നാല്‍ ഇവരുടെ ശുഭകാലം എന്നേക്കും നിലക്കുമായിരുന്നു.
അവന്‍ മേത്തരമായ കോതമ്പുകൊണ്ടു അവരെ പോഷിപ്പിക്കുമായിരുന്നു; ഞാന്‍ പാറയില്‍നിന്നുള്ള തേന്‍ കൊണ്ടു നിനക്കു തൃപ്തിവരുത്തുമായിരുന്നു. (ആസാഫിന്റെ ഒരു സങ്കീര്‍ത്തനം.)

82

ദൈവം ദേവസഭയില്‍ നിലക്കുന്നു; അവന്‍ ദേവന്മാരുടെ ഇടയില്‍ ന്യായം വിധിക്കുന്നു.
നിങ്ങള്‍ എത്രത്തോളം നീതികേടായി വിധിക്കയും ദുഷ്ടന്മാരുടെ മുഖപക്ഷം പിടിക്കയും ചെയ്യും? സേലാ.
എളിയവന്നും അനാഥന്നും ന്യായം പാലിച്ചുകൊടുപ്പിന്‍ ; പീഡിതന്നും അഗതിക്കും നീതി നടത്തിക്കൊടുപ്പിന്‍ .
എളിയവനെയും ദരിദ്രനെയും രക്ഷിപ്പിന്‍ ; ദുഷ്ടന്മാരുടെ കയ്യില്‍നിന്നു അവരെ വിടുവിപ്പിന്‍ .
അവര്‍ക്കും അറിവില്ല, ബോധവുമില്ല; അവര്‍ ഇരുട്ടില്‍ നടക്കുന്നു; ഭൂമിയുടെ അടിസ്ഥാനങ്ങള്‍ ഒക്കെയും ഇളകിയിരിക്കുന്നു.
നിങ്ങള്‍ ദേവന്മാര്‍ ആകുന്നു എന്നും നിങ്ങള്‍ ഒക്കെയും അത്യുന്നതന്റെ പുത്രന്മാര്‍ എന്നും ഞാന്‍ പറഞ്ഞു.
എങ്കിലും നിങ്ങള്‍ മനുഷ്യരെപ്പോലെ മരിക്കും; പ്രഭുക്കന്മാരില്‍ ഒരുത്തനെപ്പോലെ പട്ടുപോകും.
ദൈവമേ, എഴുന്നേറ്റു ഭൂമിയെ വിധിക്കേണമേ; നീ സകലജാതികളെയും അവകാശമാക്കികൊള്ളുമല്ലോ. (ആസാഫിന്റെ ഒരു സങ്കീര്‍ത്തനം; ഒരു ഗീതം.)

83

ദൈവമേ, മിണ്ടാതെയിരിക്കരുതേ; ദൈവമേ, മൌനമായും സ്വസ്ഥമായും ഇരിക്കരുതേ.
ഇതാ, നിന്റെ ശത്രുക്കള്‍ കലഹിക്കുന്നു; നിന്നെ പകെക്കുന്നവര്‍ തല ഉയര്‍ത്തുന്നു.
അവര്‍ നിന്റെ ജനത്തിന്റെ നേരെ ഉപായം വിചാരിക്കയും നിന്റെ ഗുപ്തന്മാരുടെ നേരെ ദുരാലോചന കഴിക്കയും ചെയ്യുന്നു.
വരുവിന്‍ , യിസ്രായേല്‍ ഒരു ജാതിയായിരിക്കാതവണ്ണം നാം അവരെ മുടിച്ചുകളക. അവരുടെ പേര്‍ ഇനി ആരും ഔര്‍ക്കരുതു എന്നു അവര്‍ പറഞ്ഞു.
അവര്‍ ഇങ്ങനെ ഐകമത്യത്തോടെ ആലോചിച്ചു, നിനക്കു വിരോധമായി സഖ്യത ചെയ്യുന്നു.
ഏദോമ്യരുടെയും യിശ്മായേല്യരുടെയും കൂടാരങ്ങളും മോവാബ്യരും ഹഗര്‍യ്യരും കൂടെ,
ഗെബാലും അമ്മോനും അമാലേക്കും, ഫെലിസ്ത്യദേശവും സോര്‍നിവാസികളും;
അശ്ശൂരും അവരോടു യോജിച്ചു; അവര്‍ ലോത്തിന്റെ മക്കള്‍ക്കു സഹായമായിരുന്നു സേലാ.
മിദ്യാന്യരോടു ചെയ്തതുപോലെ അവരോടു ചെയ്യേണമേ; കീശോന്‍ തോട്ടിങ്കല്‍വെച്ചു സീസരയോടും യാബീനോടും ചെയ്തതുപോലെ തന്നേ.
അവര്‍ എന്‍ ദോരില്‍വെച്ചു നശിച്ചുപോയി; അവര്‍ നിലത്തിന്നു വളമായി തീര്‍ന്നു.
അവരുടെ കുലീനന്മാരെ ഔരേബ്, സേബ് എന്നവരെപ്പോലെയും അവരുടെ സകലപ്രഭുക്കന്മാരെയും സേബഹ്, സല്മൂന്നാ എന്നവരെപ്പോലെയും ആക്കേണമേ.
നാം ദൈവത്തിന്റെ നിവാസങ്ങളെ നമുക്കു അവകാശമാക്കിക്കൊള്ളുക എന്നു അവര്‍ പറഞ്ഞുവല്ലോ.
എന്റെ ദൈവമേ, അവരെ ചുഴലിക്കാറ്റത്തെ പൊടിപോലെയും കാറ്റത്തു പാറുന്ന പതിര്‍പോലെയും ആക്കേണമേ.
വനത്തെ ദഹിപ്പിക്കുന്ന തീപോലെയും പര്‍വ്വതങ്ങളെ ചുട്ടുകളയുന്ന അഗ്നിജ്വാലപോലെയും
നിന്റെ കൊടുങ്കാറ്റുകൊണ്ടു അവരെ പിന്തുടരേണമേ; നിന്റെ ചുഴലിക്കാറ്റുകൊണ്ടു അവരെ ഭ്രമിപ്പിക്കേണമേ.
യഹോവേ, അവര്‍ തിരുനാമത്തെ അന്വേഷിക്കേണ്ടതിന്നു നീ അവരുടെ മുഖത്തെ ലജ്ജാപൂര്‍ണ്ണമാക്കേണമേ.
അവര്‍ എന്നേക്കും ലജ്ജിച്ചു ഭ്രമിക്കയും നാണിച്ചു നശിച്ചുപോകയും ചെയ്യട്ടെ.
അങ്ങനെ അവര്‍ യഹോവ എന്നു നാമമുള്ള നീ മാത്രം സര്‍വ്വഭൂമിക്കുംമീതെ അത്യുന്നതന്‍ എന്നു അറിയും. (സംഗീതപ്രമാണിക്കു; ഗഥ്യരാഗത്തില്‍; കോരഹ് പുത്രന്മാരുടെ ഒരു സങ്കീര്‍ത്തനം.)

84

സൈന്യങ്ങളുടെ യഹോവേ, തിരുനിവാസം എത്ര മനോഹരം!
എന്റെ ഉള്ളം യഹോവയുടെ പ്രാകാരങ്ങളെ വാഞ്ഛിച്ചു മോഹിച്ചുപോകുന്നു. എന്റെ ഹൃദയവും എന്റെ മാംസവും ജീവനുള്ള ദൈവത്തെ നോക്കി ഘോഷിക്കുന്നു.
കുരികില്‍ ഒരു വീടും, മീവല്‍പക്ഷി കുഞ്ഞുങ്ങള്‍ക്കു ഒരു കൂടും കണ്ടെത്തിയിരിക്കുന്നു; എന്റെ രാജാവും എന്റെ ദൈവവുമായ സൈന്യങ്ങളുടെ യഹോവേ, നിന്റെ യാഗ പീഠങ്ങളെ തന്നേ.
നിന്റെ ആലയത്തില്‍ വസിക്കുന്നവര്‍ ഭാഗ്യവാന്മാര്‍; അവര്‍ നിന്നെ നിത്യം സ്തുതിച്ചുകൊണ്ടിരിക്കും. സേലാ.
ബലം നിന്നില്‍ ഉള്ള മനുഷ്യന്‍ ഭാഗ്യവാന്‍ ; ഇങ്ങിനെയുള്ളവരുടെ മനസ്സില്‍ സീയോനിലേക്കുള്ള പെരുവഴികള്‍ ഉണ്ടു.
കണ്ണുനീര്‍ താഴ്വരയില്‍കൂടി കടക്കുമ്പോള്‍ അവര്‍ അതിനെ ജലാശയമാക്കിത്തീര്‍ക്കുംന്നു. മുന്മഴയാല്‍ അതു അനുഗ്രഹപൂര്‍ണ്ണമായ്തീരുന്നു.
അവര്‍ മേലക്കുമേല്‍ ബലം പ്രാപിക്കുന്നു; എല്ലാവരും സീയോനില്‍ ദൈവസന്നിധിയില്‍ ചെന്നെത്തുന്നു.
സൈന്യങ്ങളുടെ ദൈവമായ യഹോവേ, എന്റെ പ്രാര്‍ത്ഥന കേള്‍ക്കേണമേ; യാക്കോബിന്റെ ദൈവമേ, ചെവിക്കൊള്ളേണമേ. സേലാ.
ഞങ്ങളുടെ പരിചയായ ദൈവമേ, നോക്കേണമേ; നിന്റെ അഭിഷിക്തന്റെ മുഖത്തെ കടാക്ഷിക്കേണമേ;
നിന്റെ പ്രാകാരങ്ങളില്‍ കഴിക്കുന്ന ഒരു ദിവസം വേറെ ആയിരം ദിവസത്തെക്കാള്‍ ഉത്തമമല്ലോ; ദുഷ്ടന്മാരുടെ കൂടാരങ്ങളില്‍ പാര്‍ക്കുംന്നതിനെക്കാള്‍ എന്റെ ദൈവത്തിന്റെ ആലയത്തില്‍ വാതില്‍ കാവല്‍ക്കാരനായിരിക്കുന്നതു എനിക്കു ഏറെ ഇഷ്ടം.
യഹോവയായ ദൈവം സൂര്യനും പരിചയും ആകുന്നു; യഹോവ കൃപയും മഹത്വവും നലകുന്നു; നേരോടെ നടക്കുന്നവര്‍ക്കും അവന്‍ ഒരു നന്മയും മുടക്കുകയില്ല.
സൈന്യങ്ങളുടെ യഹോവേ, നിന്നില്‍ ആശ്രയിക്കുന്ന മനുഷ്യന്‍ ഭാഗ്യവാന്‍ . (സംഗീതപ്രമാണിക്കു; കോരഹ് പുത്രന്മാരുടെ ഒരു സങ്കീര്‍ത്തനം.)

85

യഹോവേ, നീ നിന്റെ ദേശത്തെ കടാക്ഷിച്ചിരിക്കുന്നു; യാക്കോബിന്റെ പ്രവാസികളെ തിരിച്ചുവരുത്തിയിരിക്കുന്നു.
നിന്റെ ജനത്തിന്റെ അകൃത്യം നീ മോചിച്ചു; അവരുടെ പാപം ഒക്കെയും നീ മൂടിക്കളഞ്ഞു. സേലാ.
നിന്റെ ക്രോധം മുഴുവനും നീ അടക്കിക്കളഞ്ഞു; നിന്റെ ഉഗ്രകോപം നീ വിട്ടുതിരിഞ്ഞിരിക്കുന്നു.
ഞങ്ങളുടെ രക്ഷയുടെ ദൈവമേ, ഞങ്ങളെ യഥാസ്ഥാനപ്പെടുത്തേണമേ; ഞങ്ങളോടുള്ള നിന്റെ നീരസം മതിയാക്കേണമേ.
നീ എന്നും ഞങ്ങളോടു കോപിക്കുമോ? തലമുറതലമുറയോളം നിന്റെ കോപം ദീര്‍ഘിച്ചിരിക്കുമോ?
നിന്റെ ജനം നിന്നില്‍ ആനന്ദിക്കേണ്ടതിന്നു നീ ഞങ്ങളെ വീണ്ടും ജീവിപ്പിക്കയില്ലയോ?
യഹോവേ, നിന്റെ ദയ ഞങ്ങളെ കാണിക്കേണമേ; നിന്റെ രക്ഷ ഞങ്ങള്‍ക്കു നല്കേണമേ.
യഹോവയായ ദൈവം അരുളിച്ചെയ്യുന്നതു ഞാന്‍ കേള്‍ക്കും; അവര്‍ ഭോഷത്വത്തിലേക്കു വീണ്ടും തിരിയാതിരിക്കേണ്ടതിന്നു അവന്‍ തന്റെ ജനത്തോടും തന്റെ ഭക്തന്മാരോടും സമാധാനം അരുളും.
തിരുമഹത്വം നമ്മുടെ ദേശത്തില്‍ വസിക്കേണ്ടതിന്നു അവന്റെ രക്ഷ അവന്റെ ഭക്തന്മാരോടു അടുത്തിരിക്കുന്നു നിശ്ചയം.
ദയയും വിശ്വസ്തതയും തമ്മില്‍ എതിരേറ്റിരിക്കുന്നു. നീതിയും സമാധാനവും തമ്മില്‍ ചുംബിച്ചിരിക്കുന്നു.
വിശ്വസ്തത ഭൂമിയില്‍നിന്നു മുളെക്കുന്നു; നീതി സ്വര്‍ഗ്ഗത്തില്‍നിന്നു നോക്കുന്നു.
യഹോവ നന്മ നലകുകയും നമ്മുടെ ദേശം വിളതരികയും ചെയ്യും.
നീതി അവന്നു മുമ്പായി നടക്കയും അവന്റെ കാല്‍ചുവടുകളുടെ വഴി നോക്കുകയും ചെയ്യും. (ദാവീദിന്റെ ഒരു പ്രാര്‍ത്ഥന.)

86

യഹോവേ, ചെവി ചായിക്കേണമേ; എനിക്കുത്തരമരുളേണമേ; ഞാന്‍ എളിയവനും ദരിദ്രനും ആകുന്നു.
എന്റെ പ്രാണനെ കാക്കേണമേ; ഞാന്‍ നിന്റെ ഭക്തനാകുന്നു; എന്റെ ദൈവമേ, നിന്നില്‍ ആശ്രയിക്കുന്ന അടിയനെ രക്ഷിക്കേണമേ.
കര്‍ത്താവേ, എന്നോടു കൃപയുണ്ടാകേണമേ; ഇടവിടാതെ ഞാന്‍ നിന്നോടു നിലവിളിക്കുന്നു.
അടിയന്റെ ഉള്ളത്തെ സന്തോഷിപ്പിക്കേണമേ; യഹോവേ, നിങ്കലേക്കു ഞാന്‍ എന്റെ ഉള്ളം ഉയര്‍ത്തുന്നു.
കര്‍ത്താവേ, നീ നല്ലവനും ക്ഷമിക്കുന്നവനും നിന്നോടു അപേക്ഷിക്കുന്നവരോടൊക്കെയും മഹാദയാലുവും ആകുന്നു.
യഹോവേ, എന്റെ പ്രാര്‍ത്ഥനയെ ചെവിക്കൊള്ളേണമേ. എന്റെ യാചനകളെ ശ്രദ്ധിക്കേണമേ.
നീ എനിക്കുത്തരമരുളുകയാല്‍ എന്റെ കഷ്ടദിവസത്തില്‍ ഞാന്‍ നിന്നെ വിളിച്ചപേക്ഷിക്കുന്നു.
കര്‍ത്താവേ, ദേവന്മാരില്‍ നിനക്കു തുല്യനായവനില്ല; നിന്റെ പ്രവൃത്തികള്‍ക്കു തുല്യമായ ഒരു പ്രവൃത്തിയുമില്ല.
കര്‍ത്താവേ, നീ ഉണ്ടാക്കിയ സകലജാതികളും തിരുമുമ്പില്‍ വന്നു നമസ്കരിക്കും; അവര്‍ നിന്റെ നാമത്തെ മഹത്വപ്പെടുത്തും.
നീ വലിയവനും അത്ഭുതങ്ങളെ പ്രവര്‍ത്തിക്കുന്നവനുമല്ലോ; നീ മാത്രം ദൈവമാകുന്നു.
യഹോവേ, നിന്റെ വഴി എനിക്കു കാണിച്ചുതരേണമേ; എന്നാല്‍ ഞാന്‍ നിന്റെ സത്യത്തില്‍ നടക്കും; നിന്റെ നാമത്തെ ഭയപ്പെടുവാന്‍ എന്റെ ഹൃദയത്തെ ഏകാഗ്രമാക്കേണമേ.
എന്റെ ദൈവമായ കര്‍ത്താവേ, ഞാന്‍ പൂര്‍ണ്ണഹൃദയത്തോടെ നിന്നെ സ്തുതിക്കും; നിന്റെ നാമത്തെ എന്നേക്കും മഹത്വപ്പെടുത്തും.
എന്നോടുള്ള നിന്റെ ദയ വലിയതല്ലോ; നീ എന്റെ പ്രാണനെ അധമപാതാളത്തില്‍ നിന്നു രക്ഷിച്ചിരിക്കുന്നു.
ദൈവമേ, അഹങ്കാരികള്‍ എന്നോടു എതിര്‍ത്തിരിക്കുന്നു. ഘോരന്മാരുടെ കൂട്ടം എനിക്കു പ്രാണഹാനി വരുത്തുവാന്‍ നോക്കുന്നു. അവര്‍ നിന്നെ ലക്ഷ്യമാക്കുന്നതുമില്ല.
നീയോ കര്‍ത്താവേ, കരുണയും കൃപയും നിറഞ്ഞ ദൈവമാകുന്നു; ദീര്‍ഘക്ഷമയും മഹാദയയും വിശ്വസ്തതയുമുള്ളവന്‍ തന്നേ.
എങ്കലേക്കു തിരിഞ്ഞു എന്നോടു കൃപയുണ്ടാകേണമേ; നിന്റെ ദാസന്നു നിന്റെ ശക്തി തന്നു, നിന്റെ ദാസിയുടെ പുത്രനെ രക്ഷിക്കേണമേ.
എന്നെ പകെക്കുന്നവര്‍ കണ്ടു ലജ്ജിക്കേണ്ടതിന്നു നന്മെക്കായി ഒരു അടയാളം എനിക്കു തരേണമേ; യഹോവേ, നീ എന്നെ സഹായിച്ചു ആശ്വസിപ്പിച്ചിരിക്കുന്നുവല്ലോ. (കോരഹ് പുത്രന്മാരുടെ ഒരു സങ്കീര്‍ത്തനം; ഒരു ഗീതം.)

87

യഹോവ വിശുദ്ധപര്‍വ്വതത്തില്‍ സ്ഥാപിച്ച നഗരത്തെ,
സീയോന്റെ പടിവാതിലുകളെ തന്നേ, യാക്കോബിന്റെ സകലനിവാസങ്ങളെക്കാളും അധികം സ്നേഹിക്കുന്നു.
ദൈവത്തിന്റെ നഗരമേ, നിന്നെക്കുറിച്ചു മഹത്വമുള്ള കാര്യങ്ങള്‍ അരുളിച്ചെയ്തിരിക്കുന്നു. സേലാ.
ഞാന്‍ എന്റെ പരിചയക്കാരുടെ കൂട്ടത്തില്‍ രഹബിനെയും ബാബേലിനെയും ഫെലിസ്ത്യര്‍, സോര്‍, കൂശ് എന്നിവരെയും പ്രസ്താവിക്കും; ഇവന്‍ അവിടെ ജനിച്ചു.
ഇവനും അവനും അവിടെ ജനിച്ചു എന്നും സീയോനെക്കുറിച്ചു പറയും; അത്യുന്നതന്‍ തന്നേ അതിനെ സ്ഥാപിച്ചിരിക്കുന്നു.
യഹോവ വംശങ്ങളെ എഴുതുമ്പോള്‍ഇവന്‍ അവിടെ ജനിച്ചു എന്നിങ്ങനെ എണ്ണും സേലാ.
എന്റെ ഉറവുകള്‍ ഒക്കെയും നിന്നില്‍ ആകുന്നു എന്നു സംഗീതക്കാരും നൃത്തം ചെയ്യുന്നവരും ഒരുപോലെ പറയും. (ഒരു ഗീതം; കോരഹ് പുത്രന്മാരുടെ ഒരു സങ്കീര്‍ത്തനം; സംഗീതപ്രമാണിക്കു; മഹലത്ത് രാഗത്തില്‍ പ്രതിഗാനത്തിന്നായി; എസ്രാഹ്യനായ ഹേമാന്റെ ഒരു ധ്യാനം.)

88

എന്റെ രക്ഷയുടെ ദൈവമായ യഹോവേ, ഞാന്‍ രാവും പകലും തിരുസന്നിധിയില്‍ നിലവിളിക്കുന്നു;
എന്റെ പ്രാര്‍ത്ഥന നിന്റെ മുമ്പില്‍ വരുമാറാകട്ടെ; എന്റെ നിലവിളിക്കു ചെവി ചായിക്കേണമേ.
എന്റെ പ്രാണന്‍ കഷ്ടതകൊണ്ടു നിറെഞ്ഞിരിക്കുന്നു; എന്റെ ജീവന്‍ പാതാളത്തോടു സമീപിക്കുന്നു.
കുഴിയില്‍ ഇറങ്ങുന്നവരുടെ കൂട്ടത്തില്‍ എന്നെ എണ്ണിയിരിക്കുന്നു; ഞാന്‍ തുണയില്ലാത്ത മനുഷ്യനെപ്പോലെയാകുന്നു.
ശവകൂഴിയില്‍ കിടക്കുന്ന ഹതന്മാരെപ്പോലെ എന്നെ മരിച്ചവരുടെ കൂട്ടത്തില്‍ ഉപേക്ഷിച്ചിരിക്കുന്നു; അവരെ നീ പിന്നെ ഔര്‍ക്കുംന്നില്ല; അവര്‍ നിന്റെ കയ്യില്‍നിന്നു അറ്റുപോയിരിക്കുന്നു.
നീ എന്നെ ഏറ്റവും താണ കുഴിയിലും ഇരുട്ടിലും ആഴങ്ങളിലും ഇട്ടിരിക്കുന്നു.
നിന്റെ ക്രോധം എന്റെമേല്‍ ഭാരമായിരിക്കുന്നു. നിന്റെ എല്ലാതിരകളുംകൊണ്ടു നീ എന്നെ വലെച്ചിരിക്കുന്നു. സേലാ.
എന്റെ പരിചയക്കാരെ നീ എന്നോടു അകറ്റി, എന്നെ അവര്‍ക്കും വെറുപ്പാക്കിയിരിക്കുന്നു; പുറത്തിറങ്ങുവാന്‍ കഴിയാതവണ്ണം എന്നെ അടെച്ചിരിക്കുന്നു.
എന്റെ കണ്ണു കഷ്ടതഹേതുവായി ക്ഷയിച്ചുപോകുന്നു; യഹോവേ, ഞാന്‍ ദിവസംപ്രതിയും നിന്നെ വിളിച്ചപേക്ഷിക്കയും എന്റെ കൈകളെ നിങ്കലേക്കു മലര്‍ത്തുകയും ചെയ്യുന്നു.
നീ മരിച്ചവര്‍ക്കും അത്ഭുതങ്ങള്‍ കാണിച്ചുകൊടുക്കുമോ? മൃതന്മാര്‍ എഴുന്നേറ്റു നിന്നെ സ്തുതിക്കുമോ? സേലാ.
ശവകൂഴിയില്‍ നിന്റെ ദയയെയും വിനാശത്തില്‍ നിന്റെ വിശ്വസ്തതയെയും വര്‍ണ്ണിക്കുമോ?
അന്ധകാരത്തില്‍ നിന്റെ അത്ഭുതങ്ങളും വിസ്മൃതിയുള്ള ദേശത്തു നിന്റെ നീതയും വെളിപ്പെടുമോ?
എന്നാല്‍ യഹോവേ, ഞാന്‍ നിന്നോടു നിലവിളിക്കുന്നു; രാവിലെ എന്റെ പ്രാര്‍ത്ഥന തിരുസന്നിധിയില്‍ വരുന്നു.
യഹോവേ, നീ എന്റെ പ്രാണനെ തള്ളിക്കളയുന്നതെന്തിന്നു? നിന്റെ മുഖത്തെ എനിക്കു മറെച്ചുവെക്കുന്നതും എന്തിന്നു?
ബാല്യംമുതല്‍ ഞാന്‍ അരിഷ്ടനും മരിപ്പാറായവനും ആകുന്നു; ഞാന്‍ നിന്റെ ഘോരത്വങ്ങളെ സഹിച്ചു വലഞ്ഞിരിക്കുന്നു.
നിന്റെ ഉഗ്രകോപം എന്റെ മീതെ കവിഞ്ഞിരിക്കുന്നു; നിന്റെ ഘോരത്വങ്ങള്‍ എന്നെ സംഹരിച്ചിരിക്കുന്നു.
അവ ഇടവിടാതെ വെള്ളംപോലെ എന്നെ ചുറ്റുന്നു; അവ ഒരുപോലെ എന്നെ വളയുന്നു.
സ്നേഹിതനെയും കൂട്ടാളിയെയും നീ എന്നോടകറ്റിയിരിക്കുന്നു; എന്റെ പരിചയക്കാര്‍ അന്ധകാരമത്രേ. (എസ്രാഹ്യനായ ഏഥാന്റെ ഒരു ധ്യാനം.)

89

യഹോവയുടെ കൃപകളെക്കുറിച്ചു ഞാന്‍ എന്നേക്കും പാടും; തലമുറതലമുറയോളം എന്റെ വായ് കൊണ്ടു നിന്റെ വിശ്വസ്തതയെ അറിയിക്കും.
ദയ എന്നേക്കും ഉറച്ചുനിലക്കും എന്നു ഞാന്‍ പറയുന്നു; നിന്റെ വിശ്വസ്തതയെ നീ സ്വര്‍ഗ്ഗത്തില്‍ സ്ഥിരമാക്കിയിരിക്കുന്നു.
എന്റെ വൃതനോടു ഞാന്‍ ഒരു നിയമവും എന്റെ ദാസനായ ദാവീദിനോടു സത്യവും ചെയ്തിരിക്കുന്നു.
നിന്റെ സന്തതിയെ ഞാന്‍ എന്നേക്കും സ്ഥിരപ്പെടുത്തും; നിന്റെ സിംഹാസനത്തെ തലമുറതലമുറയോളം ഉറപ്പിക്കും. സേലാ.
യഹോവേ, സ്വര്‍ഗ്ഗം നിന്റെ അത്ഭുതങ്ങളെയും വിശുദ്ധന്മാരുടെ സഭയില്‍ നിന്റെ വിശ്വസ്തതയെയും സ്തുതിക്കും.
സ്വര്‍ഗ്ഗത്തില്‍ യഹോവയോടു സദൃശനായവന്‍ ആര്‍? ദേവപുത്രന്മാരില്‍ യഹോവേക്കു തുല്യനായവന്‍ ആര്‍?
ദൈവം വിശുദ്ധന്മാരുടെ സംഘത്തില്‍ ഏറ്റവും ഭയങ്കരനും അവന്റെ ചുറ്റുമുള്ള എല്ലാവര്‍ക്കും മീതെ ഭയപ്പെടുവാന്‍ യോഗ്യനും ആകുന്നു.
സൈന്യങ്ങളുടെ ദൈവമായ യഹോവേ, നിന്നെപ്പോലെ ബലവാന്‍ ആരുള്ളു? യഹോവേ, നിന്റെ വിശ്വസ്തത നിന്നെ ചുറ്റിയിരിക്കുന്നു.
നീ സമുദ്രത്തിന്റെ ഗര്‍വ്വത്തെ അടക്കിവാഴുന്നു. അതിലെ തിരകള്‍ പൊങ്ങുമ്പോള്‍ നീ അവയെ അമര്‍ത്തുന്നു.
നീ രഹബിനെ ഒരു ഹതനെപ്പോലെ തകര്‍ത്തു; നിന്റെ ബലമുള്ള ഭുജംകൊണ്ടു നിന്റെ ശത്രുക്കളെ ചിതറിച്ചുകളഞ്ഞു.
ആകാശം നിനക്കുള്ളതു, ഭൂമിയും നിനക്കുള്ളതു; ഭൂതലവും അതിന്റെ പൂര്‍ണ്ണതയും നീ സ്ഥാപിച്ചിരിക്കുന്നു.
ദക്ഷിണോത്തരദിക്കുകളെ നീ സൃഷ്ടിച്ചിരിക്കുന്നു; താബോരും ഹെര്‍മ്മോനും നിന്റെ നാമത്തില്‍ ആനന്ദിക്കുന്നു;
നിനക്കു വീര്യമുള്ളോരു ഭുജം ഉണ്ടു; നിന്റെ കൈ ബലമുള്ളതും നിന്റെ വലങ്കൈ ഉന്നതവും ആകുന്നു.
നീതിയും ന്യായവും നിന്റെ സിംഹാസനത്തിന്റെ അടിസ്ഥാനമാകുന്നു; ദയയും വിശ്വസ്തതയും നിനക്കു മുമ്പായി നടക്കുന്നു.
ജയഘോഷം അറിയുന്ന ജനത്തിന്നു ഭാഗ്യം; യഹോവേ, അവര്‍ നിന്റെ മുഖപ്രകാശത്തില്‍ നടക്കും.
അവര്‍ ഇടവിടാതെ നിന്റെ നാമത്തില്‍ ഘോഷിച്ചുല്ലസിക്കുന്നു. നിന്റെ നീതിയില്‍ അവര്‍ ഉയര്‍ന്നിരിക്കുന്നു.
നീ അവരുടെ ബലത്തിന്റെ മഹത്വമാകുന്നു; നിന്റെ പ്രസാദത്താല്‍ ഞങ്ങളുടെ കൊമ്പു ഉയര്‍ന്നിരിക്കുന്നു.
നമ്മുടെ പരിച യഹോവേക്കുള്ളതും നമ്മുടെ രാജാവു യിസ്രായേലിന്റെ പരിശുദ്ധന്നുള്ളവന്നും ആകുന്നു.
അന്നു നീ ദര്‍ശനത്തില്‍ നിന്റെ ഭക്തന്മാരോടു അരുളിച്ചെയ്തതു; ഞാന്‍ വീരനായ ഒരുത്തന്നു സഹായം നലകുകയും ജനത്തില്‍നിന്നു ഒരു വൃതനെ ഉയര്‍ത്തുകയും ചെയ്തു.
ഞാന്‍ എന്റെ ദാസനായ ദാവീദിനെ കണ്ടെത്തി; എന്റെ വിശുദ്ധതൈലംകൊണ്ടു അവനെ അഭിഷേകം ചെയ്തു.
എന്റെ കൈ അവനോടുകൂടെ സ്ഥിരമായിരിക്കും; എന്റെ ഭുജം അവനെ ബലപ്പെടുത്തും.
ശത്രു അവനെ തോല്പിക്കയില്ല; വഷളന്‍ അവനെ പീഡിപ്പിക്കയും ഇല്ല.
ഞാന്‍ അവന്റെ വൈരികളെ അവന്റെ മുമ്പില്‍ തകര്‍ക്കും; അവനെ പകെക്കുന്നവരെ സംഹരിക്കും,
എന്നാല്‍ എന്റെ വിശ്വസ്തതയും ദയയും അവനോടുകൂടെ ഇരിക്കും; എന്റെ നാമത്തില്‍ അവന്റെ കൊമ്പു ഉയര്‍ന്നിരിക്കും.
അവന്റെ കയ്യെ ഞാന്‍ സമുദ്രത്തിന്മേലും അവന്റെ വലങ്കയ്യെ നദികളുടെമേലും നീട്ടുമാറാക്കും.
അവന്‍ എന്നോടുനീ എന്റെ പിതാവു, എന്റെ ദൈവം, എന്റെ രക്ഷയുടെ പാറ എന്നിങ്ങനെ വിളിച്ചുപറയും.
ഞാന്‍ അവനെ ആദ്യജാതനും ഭൂരാജാക്കന്മാരില്‍ ശ്രേഷ്ഠനുമാക്കും.
ഞാന്‍ അവന്നു എന്റെ ദയയെ എന്നേക്കും കാണിക്കും; എന്റെ നിയമം അവന്നു സ്ഥിരമായി നിലക്കും.
ഞാന്‍ അവന്റെ സന്തതിയെ ശാശ്വതമായും അവന്റെ സിംഹാസനത്തെ ആകാശമുള്ള കാലത്തോളവും നിലനിര്‍ത്തും.
അവന്റെ പുത്രന്മാര്‍ എന്റെ ന്യായപ്രമാണം ഉപേക്ഷിക്കയും എന്റെ വിധികളെ അനുസരിച്ചുനടക്കാതിരിക്കയും
എന്റെ ചട്ടങ്ങളെ ലംഘിക്കയും എന്റെ കല്പനകളെ പ്രമാണിക്കാതിരിക്കയും ചെയ്താല്‍
ഞാന്‍ അവരുടെ ലംഘനത്തെ വടികൊണ്ടും അവരുടെ അകൃത്യത്തെ ദണ്ഡനംകൊണ്ടും സന്ദര്‍ശിക്കും.
എങ്കിലും എന്റെ ദയയെ ഞാന്‍ അവങ്കല്‍ നിന്നു നീക്കിക്കളകയില്ല; എന്റെ വിശ്വസ്തതെക്കു ഭംഗം വരുത്തുകയുമില്ല.
ഞാന്‍ എന്റെ നിയമത്തെ ലംഘിക്കയോ എന്റെ അധരങ്ങളില്‍നിന്നു പുറപ്പെട്ടതിന്നു ഭേദം വരുത്തുകയോ ചെയ്കയില്ല.
ഞാന്‍ ഒരിക്കല്‍ എന്റെ വിശുദ്ധിയെക്കൊണ്ടു സത്യം ചെയ്തിരിക്കുന്നു; ദാവീദിനോടു ഞാന്‍ ഭോഷകു പറകയില്ല.
അവന്റെ സന്തതി ശാശ്വതമായും അവന്റെ സിംഹാസനം എന്റെ മുമ്പില്‍ സൂര്യനെപ്പോലെയും ഇരിക്കും.
അതു ചന്ദ്രനെപ്പോലെയും ആകാശത്തിലെ വിശ്വസ്തസാക്ഷിയെപ്പോലെയും എന്നേക്കും സ്ഥിരമായിരിക്കും. സേലാ.
എങ്കിലും നീ ഉപേക്ഷിച്ചു തള്ളിക്കളകയും നിന്റെ അഭിഷിക്തനോടു കോപിക്കയും ചെയ്തു.
നിന്റെ ദാസനോടുള്ള നിയമത്തെ നീ വെറുത്തുകളഞ്ഞു; അവന്റെ കിരീടത്തെ നീ നിലത്തിട്ടു അശുദ്ധമാക്കിയിരിക്കുന്നു.
നീ അവന്റെ വേലി ഒക്കെയും പൊളിച്ചു; അവന്റെ കോട്ടകളെയും ഇടിച്ചുകളഞ്ഞു.
വഴിപോകുന്ന എല്ലാവരും അവനെ കൊള്ളയിടുന്നു; തന്റെ അയല്‍ക്കാര്‍ക്കും അവന്‍ നിന്ദ ആയിത്തീര്‍ന്നിരിക്കുന്നു.
നീ അവന്റെ വൈരികളുടെ വലങ്കയ്യെ ഉയര്‍ത്തി; അവന്റെ സകലശത്രുക്കളെയും സന്തോഷിപ്പിച്ചു.
അവന്റെ വാളിന്‍ വായ്ത്തലയെ നീ മടക്കി; യുദ്ധത്തില്‍ അവനെ നിലക്കുമാറാക്കിയതുമില്ല.
അവന്റെ തേജസ്സിനെ നീ ഇല്ലാതാക്കി; അവന്റെ സിംഹാസനത്തെ നിലത്തു തള്ളിയിട്ടു.
അവന്റെ യൌവനകാലത്തെ നീ ചുരുക്കി; നീ അവനെ ലജ്ജകൊണ്ടു മൂടിയിരിക്കുന്നു. സേലാ.
യഹോവേ, നീ നിത്യം മറഞ്ഞുകളയുന്നതും നിന്റെ ക്രോധം തീപോലെ ജ്വലിക്കുന്നതും എത്രത്തോളം?
എന്റെ ആയുസ്സു എത്രചുരുക്കം എന്നു ഔര്‍ക്കേണമേ; എന്തു മിത്ഥ്യാത്വത്തിന്നായി നീ മനുഷ്യപുത്രന്മാരെ ഒക്കെയും സൃഷ്ടിച്ചു?
ജീവിച്ചിരുന്നു മരണം കാണാതെയിരിക്കുന്ന മനുഷ്യന്‍ ആര്‍? തന്റെ പ്രാണനെ പാതാളത്തിന്റെ കയ്യില്‍ നിന്നു വിടുവിക്കുന്നവനും ആരുള്ളു? സേലാ.
കര്‍ത്താവേ, നിന്റെ വിശ്വസ്തതയില്‍ നി ദാവീദിനോടു സത്യംചെയ്ത നിന്റെ പണ്ടത്തെ കൃപകള്‍ എവിടെ?
കര്‍ത്താവേ, അടിയങ്ങളുടെ നിന്ദ ഔര്‍ക്കേണമേ; എന്റെ മാര്‍വ്വിടത്തില്‍ ഞാന്‍ സകലമഹാജാതികളുടെയും നിന്ദ വഹിക്കുന്നതു തന്നേ.
യഹോവേ, നിന്റെ ശത്രുക്കള്‍ നിന്ദിക്കുന്നുവല്ലോ. അവര്‍ നിന്റെ അഭിഷിക്തന്റെ കാലടികളെ നിന്ദിക്കുന്നു.
യഹോവ എന്നെന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ. ആമേന്‍ , ആമേന്‍ .

90

കര്‍ത്താവേ, നീ തലമുറതലമുറയായി ഞങ്ങളുടെ സങ്കേതമായിരിക്കുന്നു;
പര്‍വ്വതങ്ങള്‍ ഉണ്ടായതിന്നും നീ ഭൂമിയെയും ഭൂമണ്ഡലത്തെയും നിര്‍മ്മിച്ചതിന്നും മുമ്പെ നീ അനാദിയായും ശാശ്വതമായും ദൈവം ആകുന്നു.
നീ മര്‍ത്യനെ പൊടിയിലേക്കു മടങ്ങിച്ചേരുമാറാക്കുന്നു; മനുഷ്യപുത്രന്മാരെ, തിരികെ വരുവിന്‍ എന്നും അരുളിച്ചെയ്യുന്നു.
ആയിരം സംവത്സരം നിന്റെ ഭൃഷ്ടിയില്‍ ഇന്നലെ കഴിഞ്ഞുപോയ ദിവസംപോലെയും രാത്രിയിലെ ഒരു യാമംപോലെയും മാത്രം ഇരിക്കുന്നു.
നീ അവരെ ഒഴുക്കിക്കളയുന്നു; അവര്‍ ഉറക്കംപോലെ അത്രേ; അവര്‍ രാവിലെ മുളെച്ചുവരുന്ന പുല്ലുപോലെ ആകുന്നു.
അതു രാവിലെ തഴെച്ചുവളരുന്നു; വൈകുന്നേരം അതു അരിഞ്ഞു വാടിപ്പോകുന്നു.
ഞങ്ങള്‍ നിന്റെ കോപത്താല്‍ ക്ഷയിച്ചും നിന്റെ ക്രോധത്താല്‍ ഭ്രമിച്ചും പോകുന്നു.
നീ ഞങ്ങളുടെ അകൃത്യങ്ങളെ നിന്റെ മുമ്പിലും ഞങ്ങളുടെ രഹസ്യപാപങ്ങളെ നിന്റെ മുഖപ്രകാശത്തിലും വെച്ചിരിക്കുന്നു.
ഞങ്ങളുടെ നാളുകളൊക്കയും നിന്റെ ക്രോധത്തില്‍ കഴിഞ്ഞുപോയി; ഞങ്ങളുടെ സംവത്സരങ്ങളെ ഞങ്ങള്‍ ഒരു നെടുവീര്‍പ്പുപോലെ കഴിക്കുന്നു.
ഞങ്ങളുടെ ആയുഷ്കാലം എഴുപതു സംവത്സരം; ഏറെ ആയാല്‍ എണ്പതു സംവത്സരം; അതിന്റെ പ്രതാപം പ്രയാസവും ദുഃഖവുമത്രേ; അതു വേഗം തീരുകയും ഞങ്ങള്‍ പറന്നു പോകയും ചെയ്യുന്നു.
നിന്റെ കോപത്തിന്റെ ശക്തിയെയും നിന്നെ ഭയപ്പെടുവാന്തക്കവണ്ണം നിന്റെ ക്രോധത്തെയും ഗ്രഹിക്കുന്നവന്‍ ആര്‍?
ഞങ്ങള്‍ ജ്ഞാനമുള്ളോരു ഹൃദയം പ്രാപിക്കത്തക്കവണ്ണം ഞങ്ങളുടെ നാളുകളെ എണ്ണുവാന്‍ ഞങ്ങളെ ഉപദേശിക്കേണമേ.
യഹോവേ, മടങ്ങിവരേണമേ; എത്രത്തോളം താമസം? അടിയങ്ങളോടു സഹതാപം തോന്നേണമേ.
കാലത്തു തന്നേ ഞങ്ങളെ നിന്റെ ദയകൊണ്ടു തൃപ്തരാക്കേണമേ; എന്നാല്‍ ഞങ്ങളുടെ ആയുഷ്കാലമൊക്കെയും ഞങ്ങള്‍ ഘോഷിച്ചാനന്ദിക്കും.
നീ ഞങ്ങളെ ക്ളേശിപ്പിച്ച ദിവസങ്ങള്‍ക്കും ഞങ്ങള്‍ അനര്‍ത്ഥം അനുഭവിച്ച സംവത്സരങ്ങള്‍ക്കും തക്കവണ്ണം ഞങ്ങളെ സന്തോഷിപ്പിക്കേണമേ.
നിന്റെ ദാസന്മാര്‍ക്കും നിന്റെ പ്രവൃത്തിയും അവരുടെ മക്കള്‍ക്കു നിന്റെ മഹത്വവും വെളിപ്പെടുമാറാകട്ടെ.
ഞങ്ങളുടെ ദൈവമായ യഹോവയുടെ പ്രസാദം ഞങ്ങളുടെമേല്‍ ഇരിക്കുമാറാകട്ടെ; ഞങ്ങളുടെ കൈകളുടെ പ്രവൃത്തിയെ സാദ്ധ്യമാക്കി തരേണമേ; അതേ, ഞങ്ങളുടെ കൈകളുടെ പ്രവൃത്തിയെ സാദ്ധ്യമാക്കി തരേണമേ.

91

അത്യുന്നതന്റെ മറവില്‍ വസിക്കയും സര്‍വ്വശക്തന്റെ നിഴലിന്‍ കീഴില്‍ പാര്‍ക്കയും ചെയ്യുന്നവന്‍
യഹോവയെക്കുറിച്ചുഅവന്‍ എന്റെ സങ്കേതവും കോട്ടയും ഞാന്‍ ആശ്രയിക്കുന്ന എന്റെ ദൈവവും എന്നു പറയുന്നു.
അവന്‍ നിന്നെ വേട്ടക്കാരന്റെ കണിയില്‍ നിന്നും നാശകരമായ മഹാമാരിയില്‍നിന്നും വിടുവിക്കും.
തന്റെ തൂവലുകള്‍കൊണ്ടു അവന്‍ നിന്നെ മറെക്കും; അവന്റെ ചിറകിന്‍ കീഴില്‍ നീ ശരണം പ്രാപിക്കും; അവന്റെ വിശ്വസ്തത നിനക്കു പരിചയും പലകയും ആകുന്നു.
രാത്രിയിലെ ഭയത്തെയും പകല്‍ പറക്കുന്ന അസ്ത്രത്തെയും
ഇരുട്ടില്‍ സഞ്ചരിക്കുന്ന മഹാമാരിയെയും ഉച്ചെക്കു നശിപ്പിക്കുന്ന സംഹാരത്തെയും നിനക്കു പേടിപ്പാനില്ല.
നിന്റെ വശത്തു ആയിരം പേരും നിന്റെ വലത്തുവശത്തു പതിനായിരം പേരും വീഴും, എങ്കിലും അതു നിന്നോടു അടുത്തുവരികയില്ല.
നിന്റെ കണ്ണുകൊണ്ടു തന്നേ നീ നോക്കി ദുഷ്ടന്മാര്‍ക്കും വരുന്ന പ്രതിഫലം കാണും.
യഹോവേ, നീ എന്റെ സങ്കേതമാകുന്നു; നീ അത്യുന്നതനെ നിന്റെ വാസസ്ഥലമാക്കി ഇരിക്കുന്നു.
ഒരു അനര്‍ത്ഥവും നിനക്കു ഭവിക്കയില്ല; ഒരു ബാധയും നിന്റെ കൂടാരത്തിന്നു അടുക്കയില്ല.
നിന്റെ എല്ലാവഴികളിലും നിന്നെ കാക്കേണ്ടതിന്നു അവന്‍ നിന്നെക്കുറിച്ചു തന്റെ ദൂതന്മാരോടു കല്പിക്കും;
നിന്റെ കാല്‍ കല്ലില്‍ തട്ടിപ്പോകാതിരിക്കേണ്ടതിന്നു അവര്‍ നിന്നെ കൈകളില്‍ വഹിച്ചുകൊള്ളും.
സിംഹത്തിന്മേലും അണലിമേലും നീ ചവിട്ടും; ബാലസിംഹത്തെയും പെരുമ്പാമ്പിനെയും നീ മെതിച്ചുകളയും.
അവന്‍ എന്നോടു പറ്റിയിരിക്കയാല്‍ ഞാന്‍ അവനെ വിടുവിക്കും; അവന്‍ എന്റെ നാമത്തെ അറികയാല്‍ ഞാന്‍ അവനെ ഉയര്‍ത്തും.
അവന്‍ എന്നെ വിളിച്ചപേക്ഷിക്കും; ഞാന്‍ അവന്നു ഉത്തരമരുളും; കഷ്ടകാലത്തു ഞാന്‍ അവനോടുകൂടെ ഇരിക്കും; ഞാന്‍ അവനെ വിടുവിച്ചു മഹത്വപ്പെടുത്തും.
ദീര്‍ഘായുസ്സുകൊണ്ടു ഞാന്‍ അവന്നു തൃപ്തിവരുത്തും; എന്റെ രക്ഷയെ അവന്നു കാണിച്ചുകൊടുക്കും. (ശബ്ബത്ത് നാള്‍ക്കുള്ള ഒരു ഗീതം; ഒരു സങ്കീര്‍ത്തനം.)

92

യഹോവേക്കു സ്തോത്രം ചെയ്യുന്നതും അത്യുന്നതനായുള്ളോവേ, നിന്റെ നാമത്തെ കീര്‍ത്തിക്കുന്നതും
പത്തു കമ്പിയുള്ള വാദിത്രംകൊണ്ടും വീണകൊണ്ടും ഗംഭീരസ്വരമുള്ള കിന്നരംകൊണ്ടും
രാവിലെ നിന്റെ ദയയേയും രാത്രിതോറും നിന്റെ വിശ്വസ്തതയേയും വര്‍ണ്ണിക്കുന്നതും നല്ലതു.
യഹോവേ, നിന്റെ പ്രവൃത്തികൊണ്ടു നീ എന്നെ സന്തോഷിപ്പിക്കുന്നു; ഞാന്‍ നിന്റെ കൈകളുടെ പ്രവൃത്തികളെ കുറിച്ചു ഘോഷിച്ചുല്ലസിക്കുന്നു.
യഹോവേ, നിന്റെ പ്രവൃത്തികള്‍ എത്ര വലിയവയാകുന്നു; നിന്റെ വിചാരങ്ങള്‍ അത്യന്തം അഗാധമായവ തന്നേ.
മൃഗപ്രായനായ മനുഷ്യന്‍ അതു അറിയുന്നില്ല; മൂഢന്‍ അതു ഗ്രഹിക്കുന്നതുമില്ല.
ദുഷ്ടന്മാര്‍ പുല്ലുപോലെ മുളെക്കുന്നതും നീതികേടു പ്രവര്‍ത്തിക്കുന്നവരൊക്കെയും തഴെക്കുന്നതും എന്നേക്കും നശിച്ചുപോകേണ്ടതിന്നാകുന്നു.
നീയോ, യഹോവേ, എന്നേക്കും അത്യുന്നതനാകുന്നു.
യഹോവേ, ഇതാ, നിന്റെ ശത്രുക്കള്‍, ഇതാ, നിന്റെ ശത്രുക്കള്‍ നശിച്ചുപോകുന്നു; നീതികേടു പ്രവര്‍ത്തിക്കുന്ന ഏവരും ചിതറിപ്പോകും.
എങ്കിലും എന്റെ കൊമ്പു നീ കാട്ടുപോത്തിന്റെ കൊമ്പുപോലെ ഉയര്‍ത്തും; പുതിയ എണ്ണ എന്നെ തേപ്പിക്കുന്നു.
എന്റെ കണ്ണു എന്റെ ശത്രുക്കളെ കണ്ടും എന്റെ ചെവി എന്നോടു എതിര്‍ക്കുംന്ന ദുഷ്കര്‍മ്മികളെക്കുറിച്ചു കേട്ടും രസിക്കും.
നീതിമാന്‍ പനപോലെ തഴെക്കും; ലെബാനോനിലെ ദേവദാരുപോലെ വളരും.
യഹോവയുടെ ആലയത്തില്‍ നടുതലയായവര്‍ നമ്മുടെ ദൈവത്തിന്റെ പ്രാകാരങ്ങളില്‍ തഴെക്കും.
വാര്‍ദ്ധക്യത്തിലും അവര്‍ ഫലം കായിച്ചുകൊണ്ടിരിക്കും; അവര്‍ പുഷ്ടിവെച്ചും പച്ചപിടിച്ചും ഇരിക്കും.
യഹോവ നേരുള്ളവന്‍ , അവന്‍ എന്റെ പാറ, അവനില്‍ നീതികേടില്ല എന്നു കാണിക്കേണ്ടതിന്നു തന്നെ.

93

യഹോവ വാഴുന്നു; അവന്‍ മഹിമ ധരിച്ചിരിക്കുന്നു; യഹോവ ബലം ധരിച്ചു അരെക്കു കെട്ടിയിരിക്കുന്നു. ഭൂലോകം ഇളകാതെ ഉറെച്ചുനിലക്കുന്നു.
നിന്റെ സിംഹാസനം പുരാതനമേ സ്ഥിരമായിരിക്കുന്നു. നീ അനാദിയായുള്ളവന്‍ തന്നേ.
യഹോവേ, പ്രവാഹങ്ങള്‍ ഉയര്‍ത്തുന്നു; പ്രവാഹങ്ങള്‍ ശബ്ദം ഉയര്‍ത്തുന്നു; പ്രവാഹങ്ങള്‍ തിരമാലകളെ ഉയര്‍ത്തുന്നു.
സമുദ്രത്തിലെ വന്‍ തിരകളായ പെരുവെള്ളങ്ങളുടെ മുഴക്കത്തെക്കാളും ഉയരത്തില്‍ യഹോവ മഹിമയുള്ളവന്‍ .
നിന്റെ സാക്ഷ്യങ്ങള്‍ എത്രയും നിശ്ചയമുള്ളവ; യഹോവേ, വിശുദ്ധി നിന്റെ ആലയത്തിന്നു എന്നേക്കും ഉചിതം തന്നേ.

94

പ്രതികാരത്തിന്റെ ദൈവമായ യഹോവേ, പ്രതികാരത്തിന്റെ ദൈവമേ, പ്രകാശിക്കേണമേ.
ഭൂമിയുടെ ന്യായാധിപതിയേ എഴുന്നേല്‍ക്കേണമേ; ഡംഭികള്‍ക്കു നീ പ്രതികാരം ചെയ്യേണമേ.
യഹോവേ, ദുഷ്ടന്മാര്‍ എത്രത്തോളം, ദുഷ്ടന്മാര്‍ എത്രത്തോളം ഘോഷിച്ചുല്ലസിക്കും?
അവര്‍ ശകാരിച്ചു ധാര്‍ഷ്ട്യം സംസാരിക്കുന്നു; നീതികേടു പ്രവര്‍ത്തിക്കുന്ന ഏവരും വമ്പു പറയുന്നു.
യഹോവേ, അവര്‍ നിന്റെ ജനത്തെ തകര്‍ത്തുകളയുന്നു; നിന്റെ അവകാശത്തെ പീഡിപ്പിക്കുന്നു.
അവര്‍ വിധവയെയും പരദേശിയെയും കൊല്ലുന്നു; അനാഥന്മാരെ അവര്‍ ഹിംസിക്കുന്നു.
യഹോവ കാണുകയില്ല എന്നും യാക്കോബിന്റെ ദൈവം ഗ്രഹിക്കയില്ലെന്നും അവര്‍ പറയുന്നു.
ജനത്തില്‍ മൃഗപ്രായരായവരേ, ചിന്തിച്ചുകൊള്‍വിന്‍ ; ഭോഷന്മാരേ, നിങ്ങള്‍ക്കു എപ്പോള്‍ ബുദ്ധിവരും?
ചെവിയെ നട്ടവന്‍ കേള്‍ക്കയില്ലയോ? കണ്ണിനെ നിര്‍മ്മിച്ചവന്‍ കാണുകയില്ലയോ?
ജാതികളെ ശിക്ഷിക്കുന്നവന്‍ ശാസിക്കയില്ലയോ? അവന്‍ മനുഷ്യര്‍ക്കും ജ്ഞാനം ഉപദേശിച്ചുകൊടുക്കുന്നില്ലയോ?
മനുഷ്യരുടെ വിചാരങ്ങളെ മായ എന്നു യഹോവ അറിയുന്നു.
യഹോവേ, ദുഷ്ടന്നു കുഴി കുഴിക്കുവോളം അനര്‍ത്ഥദിവസത്തില്‍ നീ അവനെ വിശ്രമിപ്പിക്കേണ്ടതിന്നു
നീ ശിക്ഷിക്കയും നിന്റെ ന്യായപ്രമാണം നീ ഉപദേശിക്കയും ചെയ്യുന്ന മനുഷ്യന്‍ ഭാഗ്യവാന്‍ .
യഹോവ തന്റെ ജനത്തെ തള്ളിക്കളകയില്ല; തന്റെ അവകാശത്തെ കൈവിടുകയുമില്ല.
ന്യായവിധി നീതിയിലേക്കു തിരിഞ്ഞുവരും; പരമാര്‍ത്ഥഹൃദയമുള്ളവരൊക്കെയും അതിനോടു യോജിക്കും.
ദുഷ്കര്‍മ്മികളുടെ നേരെ ആര്‍ എനിക്കു വേണ്ടി എഴുന്നേലക്കും? നീതികേടു പ്രവര്‍ത്തിക്കുന്നവരോടു ആര്‍ എനിക്കു വേണ്ടി എതിര്‍ത്തുനിലക്കും?
യഹോവ എനിക്കു സഹായമായിരുന്നില്ലെങ്കില്‍ എന്റെ പ്രാണന്‍ വേഗം മൌനവാസം ചെയ്യുമായിരുന്നു.
എന്റെ കാല്‍ വഴുതുന്നു എന്നു ഞാന്‍ പറഞ്ഞപ്പോള്‍ യഹോവേ, നിന്റെ ദയ എന്നെ താങ്ങി.
എന്റെ ഉള്ളിലെ വിചാരങ്ങളുടെ ബഹുത്വത്തില്‍ നിന്റെ ആശ്വാസങ്ങള്‍ എന്റെ പ്രാണനെ തണുപ്പിക്കുന്നു.
നിയമത്തിന്നു വിരോധമായി കഷ്ടത നിര്‍മ്മിക്കുന്ന ദുഷ്ടസിംഹാസനത്തിന്നു നിന്നോടു സഖ്യത ഉണ്ടാകുമോ?
നീതിമാന്റെ പ്രാണന്നു വിരോധമായി അവര്‍ കൂട്ടംകൂടുന്നു; കുറ്റമില്ലാത്ത രക്തത്തെ അവര്‍ ശിക്ഷെക്കു വിധിക്കുന്നു.
എങ്കിലും യഹോവ എനിക്കു ഗോപുരവും എന്റെ ശരണശൈലമായ എന്റെ ദൈവവും ആകുന്നു.
അവന്‍ അവരുടെ നീതികേടു അവരുടെമേല്‍ തന്നേ വരുത്തും; അവരുടെ ദുഷ്ടതയില്‍ തന്നേ അവരെ സംഹരിക്കും; നമ്മുടെ ദൈവമായ യഹോവ അവരെ സംഹരിച്ചുകളയും.

95

വരുവിന്‍ , നാം യഹോവേക്കു ഉല്ലസിച്ചു ഘോഷിക്ക; നമ്മുടെ രക്ഷയുടെ പാറെക്കു ആര്‍പ്പിടുക.
നാം സ്തോത്രത്തോടെ അവന്റെ സന്നിധിയില്‍ ചെല്ലുക; സങ്കീര്‍ത്തനങ്ങളോടെ അവന്നു ഘോഷിക്ക.
യഹോവ മഹാദൈവമല്ലോ; അവന്‍ സകലദേവന്മാര്‍ക്കും മീതെ മഹാരാജാവു തന്നേ.
ഭൂമിയുടെ അധോഭാഗങ്ങള്‍ അവന്റെ കയ്യില്‍ ആകുന്നു; പര്‍വ്വതങ്ങളുടെ ശിഖരങ്ങളും അവന്നുള്ളവ.
സമുദ്രം അവന്നുള്ളതു; അവന്‍ അതിനെ ഉണ്ടാക്കി; കരയെയും അവന്റെ കൈകള്‍ മനെഞ്ഞിരിക്കുന്നു.
വരുവിന്‍ , നാം വണങ്ങി നമസ്കരിക്ക; നമ്മെ നിര്‍മ്മിച്ച യഹോവയുടെ മുമ്പില്‍ മുട്ടുകുത്തുക.
അവന്‍ നമ്മുടെ ദൈവമാകുന്നു; നാമോ അവന്‍ മേയിക്കുന്ന ജനവും അവന്റെ കൈക്കലെ ആടുകളും തന്നേ.
ഇന്നു നിങ്ങള്‍ അവന്റെ ശബ്ദം കേള്‍ക്കുന്നു എങ്കില്‍, മെരീബയിലെപ്പോലെയും മരുഭൂമിയില്‍ മസ്സാനാളിനെപ്പോലെയും നിങ്ങളുടെ ഹൃദയത്തെ കഠിനമാക്കരുതു.
അവിടെവെച്ചു നിങ്ങളുടെ പിതാക്കന്മാര്‍ എന്നെ പരീക്ഷിച്ചു; എന്റെ പ്രവൃത്തി അവര്‍ കണ്ടിട്ടും എന്നെ ശോധനചെയ്തു.
നാല്പതു ആണ്ടു എനിക്കു ആ തലമുറയോടു നീരസം ഉണ്ടായിരുന്നു; അവര്‍ തെറ്റിപ്പോകുന്ന ഹൃദയമുള്ളോരു ജനം എന്നും എന്റെ വഴികളെ അറിഞ്ഞിട്ടില്ലാത്തവരെന്നും ഞാന്‍ പറഞ്ഞു.
ആകയാല്‍ അവര്‍ എന്റെ സ്വസ്ഥതയില്‍ പ്രവേശിക്കയില്ലെന്നു ഞാന്‍ എന്റെ ക്രോധത്തില്‍ സത്യം ചെയ്തു.

96

യഹോവേക്കു ഒരു പുതിയ പാട്ടു പാടുവിന്‍ ; സകലഭൂവാസികളുമായുള്ളോരേ, യഹോവേക്കു പാടുവിന്‍ .
യഹോവേക്കു പാടു അവന്റെ നാമത്തെ വാഴ്ത്തുവിന്‍ ; നാള്‍തോറും അവന്റെ രക്ഷയെ പ്രസിദ്ധമാക്കുവിന്‍ .
ജാതികളുടെ ഇടയില്‍ അവന്റെ മഹത്വവും സകലവംശങ്ങളുടെയും ഇടയില്‍ അവന്റെ അത്ഭുതങ്ങളും വിവരിപ്പിന്‍ .
യഹോവ വലിയവനും ഏറ്റവും സ്തുത്യനും ആകുന്നു; അവന്‍ സകലദേവന്മാരെക്കാളും ഭയപ്പെടുവാന്‍ യോഗ്യന്‍ .
ജാതികളുടെ ദേവന്മാരൊക്കെയും മിത്ഥ്യാമൂര്‍ത്തികളത്രേ; യഹോവയോ ആകാശത്തെ ഉണ്ടാക്കിയിരിക്കുന്നു.
ബഹുമാനവും തേജസ്സും അവന്റെ മുമ്പിലും ബലവും ശോഭയും അവന്റെ വിശുദ്ധമന്ദിരത്തിലും ഉണ്ടു.
ജാതികളുടെ കുലങ്ങളേ, യഹോവേക്കു കൊടുപ്പിന്‍ ; മഹത്വവും ബലവും യഹോവേക്കു കൊടുപ്പിന്‍ .
യഹോവേക്കു അവന്റെ നാമത്തിന്നു തക്കമഹത്വം കൊടുപ്പിന്‍ ; തിരുമുല്‍കാഴ്ചയുമായി അവന്റെ പ്രാകാരങ്ങളില്‍ ചെല്ലുവിന്‍ .
വിശുദ്ധ വസ്ത്രാലങ്കാരത്തോടെ യഹോവയെ നമസ്കരിപ്പിന്‍ ; സകല ഭൂവാസികളുമായുള്ളോരേ, അവന്റെ മുമ്പില്‍ നടുങ്ങുവിന്‍ .
യഹോവ വാഴുന്നു എന്നു ജാതികളുടെ ഇടയില്‍ പറവിന്‍ ; ഭൂലോകവും ഇളകാതെ ഉറെച്ചുനിലക്കുന്നു; അവന്‍ ജാതികളെ നേരോടെ വിധിക്കും.
ആകാശം സന്തോഷിക്കയും ഭൂമി ആനന്ദിക്കയും സമുദ്രവും അതിന്റെ നിറെവും മുഴങ്ങുകയും ചെയ്യട്ടെ.
വയലും അതിലുള്ളതൊക്കെയും ആഹ്ളാദിക്കട്ടെ; അപ്പോള്‍ കാട്ടിലെ സകലവൃക്ഷങ്ങളും ഉല്ലസിച്ചുഘോഷിക്കും.
യഹോവയുടെ സന്നിധിയില്‍ തന്നേ; അവന്‍ വരുന്നുവല്ലോ; അവന്‍ ഭൂമിയെ വിധിപ്പാന്‍ വരുന്നു; അവന്‍ ഭൂലോകത്തെ നീതിയോടും ജാതികളെ വിശ്വസ്തതയോടുംകൂടെ വിധിക്കും.

97

യഹോവ വാഴുന്നു; ഭൂമി ഘോഷിച്ചാനന്ദിക്കട്ടെ; ബഹുദ്വീപുകളും സന്തോഷിക്കട്ടെ.
മേഘവും അന്ധകാരവും അവന്റെ ചുറ്റും ഇരിക്കുന്നു; നീതിയും ന്യായവും അവന്റെ സിംഹാസനത്തിന്റെ അടിസ്ഥാനമാകുന്നു.
തീ അവന്നു മുമ്പായി പോകുന്നു; ചുറ്റുമുള്ള അവന്റെ വൈരികളെ ദഹിപ്പിക്കുന്നു.
അവന്റെ മിന്നലുകള്‍ ഭൂതലത്തെ പ്രകാശിപ്പിക്കുന്നു; ഭൂമി കണ്ടു വിറെക്കുന്നു.
യഹോവയുടെ സന്നിധിയില്‍, സര്‍വ്വഭൂമിയുടെയും കര്‍ത്താവിന്റെ സന്നിധിയില്‍, പര്‍വ്വതങ്ങള്‍ മെഴുകുപോലെ ഉരുകുന്നു.
ആകാശം അവന്റെ നീതിയെ പ്രസിദ്ധമാക്കുന്നു; സകലജാതികളും അവന്റെ മഹത്വത്തെ കാണുന്നു.
കാഹളങ്ങളോടും തൂര്‍യ്യനാദത്തോടുംകൂടെ രാജാവായ യഹോവയുടെ സന്നിധിയില്‍ ഘോഷിപ്പിന്‍ !
സീയോന്‍ കേട്ടു സന്തോഷിക്കുന്നു; യഹോവേ, നിന്റെ ന്യായവിധികള്‍ ഹേതുവായി യെഹൂദാപുത്രിമാര്‍ ഘോഷിച്ചാനന്ദിക്കുന്നു.
യഹോവേ, നീ സര്‍വ്വഭൂമിക്കും മീതെ അത്യുന്നതന്‍ , സകലദേവന്മാര്‍ക്കും മീതെ ഉയര്‍ന്നവന്‍ തന്നേ.
യഹോവയെ സ്നേഹിക്കുന്നവരേ, ദോഷത്തെ വെറുപ്പിന്‍ ; അവന്‍ തന്റെ ഭക്തന്മാരുടെ പ്രാണങ്ങളെ കാക്കുന്നു; ദുഷ്ടന്മാരുടെ കയ്യില്‍നിന്നു അവരെ വിടുവിക്കുന്നു.
നീതിമാന്നു പ്രകാശവും പരമാര്‍ത്ഥഹൃദയമുള്ളവര്‍ക്കും സന്തോഷവും ഉദിക്കും.
നീതിമാന്മാരേ, യഹോവയില്‍ സന്തോഷിപ്പിന്‍ ; അവന്റെ വിശുദ്ധനാമത്തിന്നു സ്തോത്രം ചെയ്‍വിന്‍ . (ഒരു സങ്കീര്‍ത്തനം.)

98

യഹോവേക്കു ഒരു പുതിയ പാട്ടു പാടുവിന്‍ ; അവന്‍ അത്ഭുതങ്ങളെ പ്രവര്‍ത്തിച്ചിരിക്കുന്നു; അവന്റെ വലങ്കയ്യും അവന്റെ വിശുദ്ധഭുജവും അവന്നു ജയം നേടിയിരിക്കുന്നു.
യഹോവ തന്റെ രക്ഷയെ അറിയിച്ചും ജാതികള്‍ കാണ്‍കെ തന്റെ നീതിയെ വെളിപ്പെടുത്തിയുമിരിക്കുന്നു.
അവന്‍ യിസ്രായേല്‍ഗൃഹത്തിന്നു തന്റെ ദയയും വിശ്വസ്തതയും ഔര്‍ത്തിരിക്കുന്നു; ഭൂമിയുടെ അറുതികളൊക്കെയും നമ്മുടെ ദൈവത്തിന്റെ രക്ഷ കണ്ടിരിക്കുന്നു.
സകല ഭൂവാസികളുമായുള്ളോരേ, യഹോവേക്കു ആര്‍പ്പിടുവിന്‍ ; പൊട്ടിഘോഷിച്ചു കീര്‍ത്തനം ചെയ്‍വിന്‍ .
കിന്നരത്തോടെ യഹോവേക്കു കീര്‍ത്തനം ചെയ്‍വിന്‍ ; കിന്നരത്തോടും സംഗീതസ്വരത്തോടും കൂടെ തന്നേ.
കാഹളങ്ങളോടും തൂര്‍യ്യനാദത്തോടുംകൂടെ രാജാവായ യഹോവയുടെ സന്നിധിയില്‍ ഘോഷിപ്പിന്‍ !
സമുദ്രവും അതിന്റെ നിറെവും ഭൂതലവും അതില്‍ വസിക്കുന്നവരും മുഴങ്ങട്ടെ.
പ്രവാഹങ്ങള്‍ കൈകൊട്ടട്ടെ; പര്‍വ്വതങ്ങള്‍ ഒരുപോലെ യഹോവയുടെ മുമ്പാകെ ഉല്ലസിച്ചു ഘോഷിക്കട്ടെ.
അവന്‍ ഭൂമിയെ വിധിപ്പാന്‍ വരുന്നു; ഭൂലോകത്തെ നീതിയോടും ജാതികളെ നേരോടുംകൂടെ വിധിക്കും.

99

യഹോവ വാഴുന്നു; ജാതികള്‍ വിറെക്കട്ടെ; അവന്‍ കെരൂബുകളുടെ മീതെ വസിക്കുന്നു; ഭൂമി കുലുങ്ങട്ടെ.
യഹോവ സീയോനില്‍ വലിയവനും സകലജാതികള്‍ക്കും മീതെ ഉന്നതനും ആകുന്നു.
അവന്‍ പരിശുദ്ധന്‍ എന്നിങ്ങനെ അവര്‍ നിന്റെ മഹത്തും ഭയങ്കരവുമായ നാമത്തെ സ്തുതിക്കട്ടെ.
ന്യായതല്പരനായ രാജാവിന്റെ ബലത്തെ നീ നേരോടെ സ്ഥിരമാക്കിയിരിക്കുന്നു. നീ യാക്കോബില്‍ നീതിയും ന്യായവും നടത്തിയിരിക്കുന്നു.
നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തുവിന്‍ ; അവന്റെ പാദപീഠത്തിങ്കല്‍ നമസ്കരിപ്പിന്‍ ; അവന്‍ പരിശുദ്ധന്‍ ആകുന്നു.
അവന്റെ പുരോഹിതന്മാരില്‍ മോശെയും അഹരോനും, അവന്റെ നാമത്തെ വിളിച്ചപേക്ഷിക്കുന്നവരില്‍ ശമൂവേലും; ഇവര്‍ യഹോവയോടു അപേക്ഷിച്ചു; അവന്‍ അവര്‍ക്കും ഉത്തരമരുളി.
മേഘസ്തംഭത്തില്‍നിന്നു അവന്‍ അവരോടു സംസാരിച്ചു; അവര്‍ അവന്റെ സാക്ഷ്യങ്ങളും അവന്‍ കൊടുത്ത ചട്ടവും പ്രമാണിച്ചു.
ഞങ്ങളുടെ ദൈവമായ യഹോവേ, നീ അവര്‍ക്കുംത്തരമരുളി; നീ അവര്‍ക്കും ക്ഷമ കാണിക്കുന്ന ദൈവവും അവരുടെ പ്രവൃത്തികള്‍ക്കു പ്രതികാരകനും ആയിരുന്നു.
നമ്മുടെ ദൈവമായ യഹോവയെ പുകഴ്ത്തുവിന്‍ ; അവന്റെ വിശുദ്ധപര്‍വ്വതത്തില്‍ നമസ്കരിപ്പിന്‍ ; നമ്മുടെ ദൈവമായ യഹോവ പരിശുദ്ധനല്ലോ. (ഒരു സ്തോത്രസങ്കീര്‍ത്തനം.)

100

സകല ഭൂവാസികളുമായുള്ളോരേ, യഹോവേക്കു ആര്‍പ്പിടുവിന്‍ .
സന്തോഷത്തോടെ യഹോവയെ സേവിപ്പിന്‍ ; സംഗീതത്തോടെ അവന്റെ സന്നിധിയില്‍ വരുവിന്‍ .
യഹോവ തന്നേ ദൈവം എന്നറിവിന്‍ ; അവന്‍ നമ്മെ ഉണ്ടാക്കി, നാം അവന്നുള്ളവര്‍ ആകുന്നു; അവന്റെ ജനവും അവന്‍ മേയിക്കുന്ന ആടുകളും തന്നേ.
അവന്റെ വാതിലുകളില്‍ സ്തോത്രത്തോടും അവന്റെ പ്രാകാരങ്ങളില്‍ സ്തുതിയോടും കൂടെ വരുവിന്‍ ; അവന്നു സ്തോത്രം ചെയ്തു അവന്റെ നാമത്തെ വാഴ്ത്തുവിന്‍ .
യഹോവ നല്ലവനല്ലോ, അവന്റെ ദയ എന്നേക്കുമുള്ളതു; അവന്റെ വിശ്വസ്തത തലമുറതലമുറയായും ഇരിക്കുന്നു.

101

ദാവീദിന്റെ ഒരു സങ്കീര്‍ത്തനം
ഞാന്‍ ദയയെയും ന്യായത്തെയും കുറിച്ചു പാടും; യഹോവേ, ഞാന്‍ നിനക്കു കീര്‍ത്തനം പാടും.
ഞാന്‍ നിഷ്കളങ്കമാര്‍ഗ്ഗത്തില്‍ ശ്രദ്ധവേക്കും; എപ്പോള്‍ നീ എന്റെ അടുക്കല്‍ വരും? ഞാന്‍ എന്റെ വീട്ടില്‍ നിഷ്കളങ്കഹൃദയത്തോടെ പെരുമാറും.
ഞാന്‍ ഒരു നീചകാര്യം എന്റെ കണ്ണിന്നു മുമ്പില്‍ വെക്കുകയില്ല; ക്രമം കെട്ടവരുടെ പ്രവൃത്തിയെ ഞാന്‍ വെറുക്കുന്നു; അതു എന്നോടു ചേര്‍ന്നു പറ്റുകയില്ല.
വക്രഹൃദയം എന്നോടു അകന്നിരിക്കും; ദുഷ്ടതയെ ഞാന്‍ അറികയില്ല.
കൂട്ടുകാരനെക്കുറിച്ചു ഏഷണി പറയുന്നവനെ ഞാന്‍ നശിപ്പിക്കും; ഉന്നതഭാവവും നിഗളഹൃദയവും ഉള്ളവനെ ഞാന്‍ സഹായിക്കയില്ല.
ദേശത്തിലെ വിശ്വസ്തന്മാര്‍ എന്നോടുകൂടെ വസിക്കേണ്ടതിന്നു എന്റെ ദൃഷ്ടി അവരുടെമേല്‍ ഇരിക്കുന്നു; നിഷ്കളങ്കമാര്‍ഗ്ഗത്തില്‍ നടക്കുന്നവന്‍ എന്നെ ശുശ്രൂഷിക്കും.
വഞ്ചനചെയ്യുന്നവന്‍ എന്റെ വീട്ടില്‍ വസിക്കയില്ല; ഭോഷകു പറയുന്നവന്‍ എന്റെ മുമ്പില്‍ ഉറെച്ചുനില്‍ക്കയില്ല.
യഹോവയുടെ നഗരത്തില്‍നിന്നു സകല ദുഷ്പ്രവൃത്തിക്കാരെയും ഛേദിച്ചുകളയേണ്ടതിന്നു ദേശത്തിലെ ദുഷ്ടന്മാരെ ഒക്കെയും ഞാന്‍ രാവിലെതോറും നശിപ്പിക്കും.

102

അരിഷ്ടന്റെ പ്രാര്‍ത്ഥന; അവന്‍ ക്ഷീണിച്ചു യഹോവയുടെ മുമ്പാകെ തന്റെ സങ്കടത്തെ പകരുമ്പോള്‍ കഴിച്ചതു.
യഹോവേ, എന്റെ പ്രാര്‍ത്ഥന കേള്‍ക്കേണമേ; എന്റെ നിലവിളി തിരുസന്നിധിയില്‍ വരുമാറാകട്ടെ.
കഷ്ടദിവസത്തില്‍ നിന്റെ മുഖം എനിക്കു മറെക്കരുതേ; നിന്റെ ചെവി എങ്കലേക്കു ചായിക്കേണമേ; ഞാന്‍ വിളിക്കുന്ന നാളില്‍ വേഗത്തില്‍ എനിക്കു ഉത്തരമരുളേണമേ.
എന്റെ നാളുകള്‍ പുകപോലെ കഴിഞ്ഞുപോകുന്നു; എന്റെ അസ്ഥികള്‍ തീക്കൊള്ളിപോല വെന്തിരിക്കുന്നു.
എന്റെ ഹൃദയം അരിഞ്ഞ പുല്ലുപോലെ ഉണങ്ങിയിരിക്കുന്നു; ഞാന്‍ ഭക്ഷണംകഴിപ്പാന്‍ മറന്നുപോകുന്നു.
എന്റെ ഞരക്കത്തിന്റെ ഒച്ചനിമിത്തം എന്റെ അസ്ഥികള്‍ മാംസത്തോടു പറ്റുന്നു.
ഞാന്‍ മരുഭൂമിയിലെ വേഴാമ്പല്‍പോലെ ആകുന്നു; ശൂന്യസ്ഥലത്തെ മൂങ്ങാപോലെ തന്നേ.
ഞാന്‍ ഉറക്കിളെച്ചിരിക്കുന്നു; വീട്ടിന്മുകളില്‍ തനിച്ചിരിക്കുന്ന കുരികില്‍ പോലെ ആകുന്നു.
എന്റെ ശത്രുക്കള്‍ ഇടവിടാതെ എന്നെ നിന്ദിക്കുന്നു; എന്നോടു ചീറുന്നവര്‍ എന്റെ പേര്‍ ചൊല്ലി ശപിക്കുന്നു.
ഞാന്‍ അപ്പംപോലെ ചാരം തിന്നുന്നു; എന്റെ പാനീയത്തില്‍ കണ്ണുനീര്‍ കലക്കുന്നു;
നിന്റെ കോപവും ക്രോധവും ഹേതുവായിട്ടു തന്നേ; നീ എന്നെ എടുത്തു എറിഞ്ഞുകളഞ്ഞുവല്ലോ.
എന്റെ ആയുസ്സു ചാഞ്ഞുപോകുന്ന നിഴല്‍ പോലെയാകുന്നു; ഞാന്‍ പുല്ലുപോലെ ഉണങ്ങിപ്പോകുന്നു.
നീയോ, യഹോവേ, എന്നേക്കുമുള്ളവന്‍ ; നിന്റെ നാമം തലമുറതലമുറയായി നിലനിലക്കുന്നു.
നീ എഴുന്നേറ്റു സീയോനോടു കരുണ കാണിക്കും; അവളോടു കൃപ കാണിപ്പാനുള്ള കാലം, അതേ, അതിന്നു സമയം വന്നിരിക്കുന്നു.
നിന്റെ ദാസന്മാര്‍ക്കും അവളുടെ കല്ലുകളോടു താല്പര്യവും അവളുടെ പൂഴിയോടു അലിവും തോന്നുന്നു.
യഹോവ സീയോനെ പണികയും തന്റെ മഹത്വത്തില്‍ പ്രത്യക്ഷനാകയും
അവന്‍ അഗതികളുടെ പ്രാര്‍ത്ഥന കടാക്ഷിക്കയും അവരുടെ പ്രാര്‍ത്ഥന നിരസിക്കാതെയിരിക്കയും ചെയ്തതുകൊണ്ടു
ജാതികള്‍ യഹോവയുടെ നാമത്തെയും ഭൂമിയിലെ സകലരാജാക്കന്മാരും നിന്റെ മഹത്വത്തെയും ഭയപ്പെടും.
വരുവാനിരിക്കുന്ന തലമുറെക്കു വേണ്ടി ഇതു എഴുതിവേക്കും; സൃഷ്ടിക്കപ്പെടുവാനുള്ള ജനം യഹോവയെ സ്തുതിക്കും.
യഹോവയെ സേവിപ്പാന്‍ ജാതികളും രാജ്യങ്ങളും കൂടി വന്നപ്പോള്‍
സീയോനില്‍ യഹോവയുടെ നാമത്തെയും യെരൂശലേമില്‍ അവന്റെ സ്തുതിയെയും പ്രസ്താവിക്കേണ്ടതിന്നു
ബദ്ധന്മാരുടെ ഞരക്കം കേള്‍പ്പാനും മരണത്തിന്നു നിയമിക്കപ്പെട്ടവരെ വിടുവിപ്പാനും
യഹോവ തന്റെ വിശുദ്ധമായ ഉയരത്തില്‍നിന്നു നോക്കി സ്വര്‍ഗ്ഗത്തില്‍നിന്നു ഭൂമിയെ തൃക്കണ്‍പാര്‍ത്തുവല്ലോ.
അവന്‍ വഴിയില്‍വെച്ചു എന്റെ ബലം ക്ഷയിപ്പിച്ചു; അവന്‍ എന്റെ നാളുകളെ ചുരുക്കിയിരിക്കുന്നു.
എന്റെ ദൈവമേ, ആയുസ്സിന്റെ മദ്ധ്യത്തില്‍ എന്നെ എടുത്തുകളയരുതേ എന്നു ഞാന്‍ പറഞ്ഞു; നിന്റെ സംവത്സരങ്ങള്‍ തലമുറതലമുറയായി ഇരിക്കുന്നു.
പൂര്‍വ്വകാലത്തു നീ ഭൂമിക്കു അടിസ്ഥാനമായിട്ടു; ആകാശം നിന്റെ കൈകളുടെ പ്രവൃത്തി ആകുന്നു.
അവ നശിക്കും നീയോ നിലനിലക്കും; അവയെല്ലാം വസ്ത്രംപോലെ പഴകിപ്പോകും; ഉടുപ്പുപോലെ നീ അവയെ മാറ്റും; അവ മാറിപ്പോകയും ചെയ്യും.
നീയോ അനന്യനാകുന്നു; നിന്റെ സംവത്സരങ്ങള്‍ അവസാനിക്കയുമില്ല.
നിന്റെ ദാസന്മാരുടെ മക്കള്‍ നിര്‍ഭയം വസിക്കും; അവരുടെ സന്തതി നിന്റെ സന്നിധിയില്‍ നിലനിലക്കും.

103

ദാവീദിന്റെ ഒരു സങ്കീര്‍ത്തനം.
എന്‍ മനമേ, യഹോവയെ വാഴ്ത്തുക; എന്റെ സര്‍വ്വാന്തരംഗവുമേ, അവന്റെ വിശുദ്ധനാമത്തെ വാഴ്ത്തുക.
എന്‍ മനമേ, യഹോവയെ വാഴ്ത്തുക; അവന്റെ ഉപകാരങ്ങള്‍ ഒന്നും മറക്കരുതു.
അവന്‍ നിന്റെ അകൃത്യം ഒക്കെയും മോചിക്കുന്നു; നിന്റെ സകലരോഗങ്ങളെയും സൌഖ്യമാക്കുന്നു;
അവന്‍ നിന്റെ ജീവനെ നാശത്തില്‍നിന്നു വീണ്ടെടുക്കുന്നു; അവന്‍ ദയയും കരുണയും നിന്നെ അണിയിക്കുന്നു.
നിന്റെ യൌവനം കഴുകനെപ്പോലെ പുതുകിവരത്തക്കവണ്ണം അവന്‍ നിന്റെ വായക്കു നന്മകൊണ്ടു തൃപ്തിവരുത്തുന്നു.
യഹോവ സകലപീഡിതന്മാര്‍ക്കും വേണ്ടി നീതിയും ന്യായവും നടത്തുന്നു.
അവന്‍ തന്റെ വഴികളെ മോശെയെയും തന്റെ പ്രവൃത്തികളെ യിസ്രായേല്‍മക്കളെയും അറിയിച്ചു.
യഹോവ കരുണയും കൃപയും നിറഞ്ഞവന്‍ ആകുന്നു; ദീര്‍ഘക്ഷമയും മഹാദയയും ഉള്ളവന്‍ തന്നേ.
അവന്‍ എല്ലായ്പോഴും ഭര്‍ത്സിക്കയില്ല; എന്നേക്കും കോപം സംഗ്രഹിക്കയുമില്ല.
അവന്‍ നമ്മുടെ പാപങ്ങള്‍ക്കു ഒത്തവണ്ണം നമ്മോടു ചെയ്യുന്നില്ല; നമ്മുടെ അകൃത്യങ്ങള്‍ക്കു ഒത്തവണ്ണം നമ്മോടു പകരം ചെയ്യുന്നതുമില്ല.
ആകാശം ഭൂമിക്കുമീതെ ഉയര്‍ന്നിരിക്കുന്നതുപോലെ അവന്റെ ദയ അവന്റെ ഭക്തന്മാരോടു വലുതായിരിക്കുന്നു.
ഉദയം അസ്തമയത്തോടു അകന്നിരിക്കുന്നതുപോലെ അവന്‍ നമ്മുടെ ലംഘനങ്ങളെ നമ്മോടു അകറ്റിയിരിക്കുന്നു.
അപ്പന്നു മക്കളോടു കരുണ തോന്നുന്നതുപോലെ യഹോവേക്കു തന്റെ ഭക്തന്മാരോടു കരുണ തോന്നുന്നു.
അവന്‍ നമ്മുടെ പ്രകൃതി അറിയുന്നുവല്ലോ; നാം പൊടി എന്നു അവന്‍ ഔര്‍ക്കുംന്നു.
മനുഷ്യന്റെ ആയുസ്സു പുല്ലുപോലെയാകുന്നു; വയലിലെ പൂപോലെ അവന്‍ പൂക്കുന്നു.
കാറ്റു അതിന്മേല്‍ അടിക്കുമ്പോള്‍ അതു ഇല്ലാതെപോകുന്നു; അതിന്റെ സ്ഥലം പിന്നെ അതിനെ അറികയുമില്ല.
യഹോവയുടെ ദയയോ എന്നും എന്നേക്കും അവന്റെ ഭക്തന്മാര്‍ക്കും അവന്റെ നീതി മക്കളുടെ മക്കള്‍ക്കും ഉണ്ടാകും.
അവന്റെ നിയമത്തെ പ്രാണിക്കുന്നവര്‍ക്കും അവന്റെ കല്പനകളെ ഔര്‍ത്തു ആചരിക്കുന്നവര്‍ക്കും തന്നേ.
യഹോവ തന്റെ സിംഹാസനത്തെ സ്വര്‍ഗ്ഗത്തില്‍ സ്ഥാപിച്ചിരിക്കുന്നു; അവന്റെ രാജത്വം സകലത്തെയും ഭരിക്കുന്നു.
അവന്റെ വചനത്തിന്റെ ശബ്ദം കേട്ടു അവന്റെ ആജ്ഞ അനുസരിക്കുന്ന വീരന്മാരായി അവന്റെ ദൂതന്മാരായുള്ളോരേ, യഹോവയെ വാഴ്ത്തുവിന്‍ .
അവന്റെ ഇഷ്ടം ചെയ്യുന്ന ശുശ്രൂഷക്കാരായി അവന്റെ സകലസൈന്യങ്ങളുമായുള്ളോരേ, യഹോവയെ വാഴ്ത്തുവിന്‍ ;
അവന്റെ ആധിപത്യത്തിലെ സകലസ്ഥലങ്ങളിലുമുള്ള അവന്റെ സകലപ്രവൃത്തികളുമേ, യഹോവയെ വാഴ്ത്തുവിന്‍ ; എന്‍ മനമേ, യഹോവയെ വാഴ്ത്തുക.

104

എന്‍ മനമേ, യഹോവയെ വാഴ്ത്തുക; എന്റെ ദൈവമായ യഹോവേ, നീ ഏറ്റവും വലിയവന്‍ ; മഹത്വവും തേജസ്സും നീ ധരിച്ചിരിക്കുന്നു;
വസ്ത്രം ധരിക്കുമ്പോലെ നീ പ്രകാശത്തെ ധരിക്കുന്നു; തിരശ്ശീലപോലെ നീ ആകാശത്തെ വിരിക്കുന്നു.
അവന്‍ തന്റെ മാളികകളുടെ തുലാങ്ങളെ വെള്ളത്തിന്മേല്‍ നിരത്തുന്നു; മേഘങ്ങളെ തന്റെ തേരാക്കി, കാറ്റിന്‍ ചിറകിന്മേല്‍ സഞ്ചരിക്കുന്നു.
അവന്‍ കാറ്റുകളെ തന്റെ ദൂതന്മാരും അഗ്നിജ്വാലയെ തന്റെ ശുശ്രൂഷകന്മാരും ആക്കുന്നു.
അവന്‍ ഭൂമിയെ അതൊരിക്കലും ഇളകിപ്പോകാതവണ്ണം അതിന്റെ അടിസ്ഥാനത്തിന്മേല്‍ സ്ഥാപിച്ചരിക്കുന്നു.
നീ അതിനെ വസ്ത്രംകൊണ്ടെന്നപോലെ ആഴികൊണ്ടു മൂടി; വെള്ളം പര്‍വ്വതങ്ങള്‍ക്കു മീതെ നിന്നു.
അവ നിന്റെ ശാസനയാല്‍ ഔടിപ്പോയി; നിന്റെ ഇടിമുഴക്കത്താല്‍ അവ ബദ്ധപ്പെട്ടു -
മലകള്‍ പൊങ്ങി, താഴ്വരകള്‍ താണു - നീ അവേക്കു നിശ്ചയിച്ച സ്ഥലത്തേക്കു വാങ്ങിപ്പോയി;
ഭൂമിയെ മൂടുവാന്‍ മടങ്ങിവരാതിരിക്കേണ്ടതിന്നു നീ അവേക്കു കടന്നുകൂടാത്ത ഒരു അതിര്‍ ഇട്ടു.
അവന്‍ ഉറവുകളെ താഴ്വരകളിലേക്കു ഒഴുക്കുന്നു; അവ മലകളുടെ ഇടയില്‍കൂടി ഒലിക്കുന്നു.
അവയില്‍നിന്നു വയലിലെ സകലമൃഗങ്ങളും കുടിക്കുന്നു; കാട്ടുകഴുതകളും തങ്ങളുടെ ദാഹം തീര്‍ക്കുംന്നു;
അവയുടെ തീരങ്ങളില്‍ ആകാശത്തിലെ പറവകള്‍ വസിക്കയും കൊമ്പുകളുടെ ഇടയില്‍ പാടുകയും ചെയ്യുന്നു.
അവന്‍ തന്റെ മാളികകളില്‍ നിന്നു മലകളെ നനെക്കുന്നു; ഭൂമിക്കു നിന്റെ പ്രവൃത്തികളുടെ ഫലത്താല്‍ തൃപ്തിവരുന്നു.
അവന്‍ മൃഗങ്ങള്‍ക്കു പുല്ലും മനുഷ്യന്റെ ഉപയോഗത്തിന്നായി സസ്യവും മുളെപ്പിക്കുന്നു;
അവന്‍ ഭൂമിയില്‍നിന്നു ആഹാരവും മനുഷ്യന്റെ ഹൃദയത്തെ സന്തോഷിപ്പിക്കുന്ന വീഞ്ഞും അവന്റെ മുഖത്തെ മിനുക്കുവാന്‍ എണ്ണയും മനുഷ്യന്റെ ഹൃദയത്തെ ബലപ്പെടുത്തുന്ന അപ്പവും ഉത്ഭവിപ്പിക്കുന്നു.
യഹോവയുടെ വൃക്ഷങ്ങള്‍ക്കു തൃപ്തിവരുന്നു; അവന്‍ നട്ടിട്ടുള്ള ലെബാനോനിലെ ദേവദാരുക്കള്‍ക്കു തന്നേ.
അവിടെ പക്ഷികള്‍ കൂടുണ്ടാക്കുന്നു; പെരുഞാറെക്കു സരളവൃക്ഷങ്ങള്‍ പാര്‍പ്പിടമാകുന്നു.
ഉയര്‍ന്നമലകള്‍ കാട്ടാടുകള്‍ക്കും പാറകള്‍ കുഴിമുയലുകള്‍ക്കും സങ്കേതമാകുന്നു.
അവന്‍ കാലനിര്‍ണ്ണയത്തിന്നായി ചന്ദ്രനെ നിയമിച്ചു; സൂര്യന്‍ തന്റെ അസ്തമാനത്തെ അറിയുന്നു.
നീ ഇരുട്ടു വരുത്തുന്നു; രാത്രി ഉണ്ടാകുന്നു; അപ്പോള്‍ കാട്ടുമൃഗങ്ങളൊക്കെയും സഞ്ചാരം തുടങ്ങുന്നു.
ബാലസിംഹങ്ങള്‍ ഇരെക്കായി അലറുന്നു; അവ ദൈവത്തോടു തങ്ങളുടെ ആഹാരം ചോദിക്കുന്നു.
സൂര്യന്‍ ഉദിക്കുമ്പോള്‍ അവ മടങ്ങുന്നു; തങ്ങളുടെ ഗുഹകളില്‍ ചെന്നു കിടക്കുന്നു.
മനുഷ്യന്‍ തന്റെ പണിക്കു പുറപ്പെടുന്നു; സന്ധ്യവരെയുള്ള തന്റെ വേലെക്കായി തന്നേ.
യഹോവേ, നിന്റെ പ്രവൃത്തികള്‍ എത്ര പെരുകിയിരിക്കുന്നു! ജ്ഞാനത്തോടെ നീ അവയെ ഒക്കെയും ഉണ്ടാക്കിയിരിക്കുന്നു; ഭൂമി നിന്റെ സൃഷ്ടികളാല്‍ നിറെഞ്ഞിരിക്കുന്നു.
വലിപ്പവും വിസ്താരവും ഉള്ള സമുദ്രം അതാ കിടക്കുന്നു! അതില്‍ സഞ്ചരിക്കുന്ന ചെറിയതും വലിയതുമായ അസംഖ്യജന്തുക്കള്‍ ഉണ്ടു.
അതില്‍ കപ്പലുകള്‍ ഔടുന്നു; അതില്‍ കളിപ്പാന്‍ നീ ഉണ്ടാക്കിയ ലിവ്യാഥാന്‍ ഉണ്ടു.
തക്കസമയത്തു തീന്‍ കിട്ടേണ്ടതിന്നു ഇവ ഒക്കെയും നിന്നെ കാത്തിരിക്കുന്നു.
നീ കൊടുക്കുന്നതിനെ അവ പെറുക്കുന്നു തൃക്കൈ തുറക്കുമ്പോള്‍ അവേക്കു നന്മകൊണ്ടു തൃപ്തിവരുന്നു.
തിരുമുഖത്തെ മറെക്കുമ്പോള്‍ അവ ഭ്രമിച്ചു പോകുന്നു; നീ അവയുടെ ശ്വാസം എടുക്കുമ്പോള്‍ അവ ചത്തു പൊടിയിലേക്കു തിരികെ ചേരുന്നു;
നീ നിന്റെ ശ്വാസം അയക്കുമ്പോള്‍ അവ സൃഷ്ടിക്കപ്പെടുന്നു; നീ ഭൂമിയുടെ മുഖത്തെ പുതുക്കുന്നു.
യഹോവയുടെ മഹത്വം എന്നേക്കും നിലക്കുമാറാകട്ടെ; യഹോവ തന്റെ പ്രവൃത്തികളില്‍ സന്തോഷിക്കട്ടെ.
അവന്‍ ഭൂമിയെ നോക്കുന്നു, അതു വിറെക്കുന്നു; അവന്‍ മലകളെ തൊടുന്നു, അവ പുകയുന്നു.
എന്റെ ആയുഷ്കാലത്തൊക്കെയും ഞാന്‍ യഹോവേക്കു പാടും; ഞാന്‍ ഉള്ളേടത്തോളം എന്റെ ദൈവത്തിന്നു കിര്‍ത്തനം പാടും.
എന്റെ ധ്യാനം അവന്നു പ്രസാദകരമായിരിക്കട്ടെ; ഞാന്‍ യഹോവയില്‍ സന്തോഷിക്കും.
പാപികള്‍ ഭൂമിയില്‍നിന്നു മുടിഞ്ഞുപോകട്ടെ; ദുഷ്ടന്മാര്‍ ഇല്ലാതെയാകട്ടെ; എന്‍ മനമേ, യഹോവയെ വാഴ്ത്തുക; യഹോവയെ സ്തുതിപ്പിന്‍ .

105

യഹോവേക്കു സ്തോത്രംചെയ്‍വിന്‍ ; തന്‍ നാമത്തെ വിളിച്ചപേക്ഷിപ്പിന്‍ ; അവന്റെ പ്രവൃത്തികളെ ജാതികളുടെ ഇടയില്‍ അറിയിപ്പിന്‍ .
അവന്നു പാടുവിന്‍ ; അവന്നു കീര്‍ത്തനം പാടുവിന്‍ ; അവന്റെ സകലഅത്ഭുതങ്ങളെയും കുറിച്ചു സംസാരിപ്പിന്‍ .
അവന്റെ വിശുദ്ധനാമത്തില്‍ പ്രശംസിപ്പിന്‍ ; യഹോവയെ അന്വേഷിക്കുന്നവരുടെ ഹൃദയം സന്തോഷിക്കട്ടെ.
യഹോവയെയും അവന്റെ ബലത്തെയും തിരവിന്‍ ; അവന്റെ മുഖത്തെ ഇടവിടാതെ അന്വേഷിപ്പിന്‍ .
അവന്റെ ദാസനായ അബ്രാഹാമിന്റെ സന്തതിയും അവന്‍ തിരഞ്ഞെടുത്ത യാക്കോബിന്‍ മക്കളുമായുള്ളോരേ,
അവന്‍ ചെയ്ത അത്ഭുതങ്ങളും അവന്റെ അടയാളങ്ങളും അവന്റെ വായുടെ ന്യായവിധികളും ഔര്‍ത്തുകൊള്‍വിന്‍ .
അവന്‍ നമ്മുടെ ദൈവമായ യഹോവയാകുന്നു; അവന്റെ ന്യായവിധികള്‍ സര്‍വ്വഭൂമിയിലും ഉണ്ടു.
അവന്‍ തന്റെ നിയമത്തെ എന്നേക്കും താന്‍ കല്പിച്ച വചനത്തെ ആയിരം തലമുറയോളവും ഔര്‍ക്കുംന്നു.
അവന്‍ അബ്രാഹാമിനോടു ചെയ്ത നിയമവും യിസ്ഹാക്കിനോടു ചെയ്ത സത്യവും തന്നേ.
അതിനെ അവന്‍ യാക്കോബിന്നു ഒരു ചട്ടമായും യിസ്രായേലിന്നു ഒരു നിത്യനിയമമായും നിയമിച്ചു.
നിന്റെ അവകാശത്തിന്റെ ഔഹരിയായി ഞാന്‍ നിനക്കു കനാന്‍ ദേശം തരും എന്നരുളിച്ചെയ്തു.
അവര്‍ അന്നു എണ്ണത്തില്‍ കുറഞ്ഞവരും ആള്‍ ചുരുങ്ങിയവരും അവിടെ പരദേശികളും ആയിരുന്നു.
അവര്‍ ഒരു ജാതിയെ വിട്ടു മറ്റൊരു ജാതിയുടെ അടുക്കലേക്കും ഒരു രാജ്യത്തെ വിട്ടു മറ്റൊരു ജനത്തിന്റെ അടുക്കലേക്കും പോകും.
അവരെ പീഡിപ്പിപ്പാന്‍ അവന്‍ ആരെയും സമ്മതിച്ചില്ല; അവരുടെ നിമിത്തം അവന്‍ രാജാക്കന്മാരെ ശാസിച്ചു
എന്റെ അഭിഷിക്തന്മാരെ തൊടരുതു, എന്റെ പ്രവാചകന്മാര്‍ക്കും ഒരു ദോഷവും ചെയ്യരുതു എന്നു പറഞ്ഞു.
അവന്‍ ദേശത്തു ഒരു ക്ഷാമം വരുത്തി. അപ്പമെന്ന കോലിനെ അശേഷം ഒടിച്ചുകളഞ്ഞു.
അവര്‍ക്കും മുമ്പായി അവന്‍ ഒരാളെ അയച്ചു; യോസേഫിനെ അവര്‍ ദാസനായി വിറ്റുവല്ലോ.
യഹോവയുടെ വചനം നിവൃത്തിയാകയും അവന്റെ അരുളപ്പാടിനാല്‍ അവന്നു ശോധന വരികയും ചെയ്യുവോളം
അവര്‍ അവന്റെ കാലുകളെ വിലങ്ങുകൊണ്ടു ബന്ധിക്കയും അവന്‍ ഇരിമ്പു ചങ്ങലയില്‍ കുടുങ്ങുകയും ചെയ്തു.
രാജാവു ആളയച്ചു അവനെ വിടുവിച്ചു; ജാതികളുടെ അധിപതി അവനെ സ്വതന്ത്രനാക്കി.
അവന്റെ പ്രഭുക്കന്മാരെ ഇഷ്ടപ്രകാരം ബന്ധിച്ചുകൊള്‍വാനും അവന്റെ മന്ത്രിമാര്‍ക്കും ജ്ഞാനം ഉപദേശിച്ചുകൊടുപ്പാനും
തന്റെ ഭവനത്തിന്നു അവനെ കര്‍ത്താവായും തന്റെ സര്‍വ്വസമ്പത്തിന്നും അധിപതിയായും നിയമിച്ചു.
അപ്പോള്‍ യിസ്രായേല്‍ മിസ്രയീമിലേക്കു ചെന്നു; യാക്കോബ് ഹാമിന്റെ ദേശത്തു വന്നു പാര്‍ത്തു.
ദൈവം തന്റെ ജനത്തെ ഏറ്റവും വര്‍ദ്ധിപ്പിക്കയും അവരുടെ വൈരികളെക്കാള്‍ അവരെ ബലവാന്മാരാക്കുകയും ചെയ്തു.
തന്റെ ജനത്തെ പകെപ്പാനും തന്റെ ദാസന്മാരോടു ഉപായം പ്രയോഗിപ്പാനും അവന്‍ അവരുടെ ഹൃദയത്തെ മറിച്ചുകളഞ്ഞു.
അവന്‍ തന്റെ ദാസനായ മോശെയെയും താന്‍ തിരഞ്ഞെടുത്ത അഹരോനെയും അയച്ചു.
ഇവര്‍ അവരുടെ ഇടയില്‍ അവന്റെ അടയാളങ്ങളും ഹാമിന്റെ ദേശത്തു അത്ഭുതങ്ങളും കാണിച്ചു.
അവന്‍ ഇരുള്‍ അയച്ചു ദേശത്തെ ഇരുട്ടാക്കി; അവര്‍ അവന്റെ വചനത്തോടു മറുത്തതുമില്ല;
അവന്‍ അവരുടെ വെള്ളത്തെ രക്തമാക്കി, അവരുടെ മത്സ്യങ്ങളെ കൊന്നുകളഞ്ഞു.
അവരുടെ ദേശത്തു തവള വ്യാപിച്ചു രാജാക്കന്മാരുടെ പള്ളിയറകളില്‍പോലും നിറഞ്ഞു.
അവന്‍ കല്പിച്ചപ്പോള്‍ നായീച്ചയും അവരുടെ ദേശത്തെല്ലാം പേനും വന്നു;
അവന്‍ അവര്‍ക്കും മഴെക്കു പകരം കല്‍മഴയും അവരുടെ ദേശത്തില്‍ അഗ്നിജ്വാലയും അയച്ചു.
അവന്‍ അവരുടെ മുന്തിരിവള്ളികളും അത്തി വൃക്ഷങ്ങളും തകര്‍ത്തു; അവരുടെ ദേശത്തിലെ വൃക്ഷങ്ങളും നശിപ്പിച്ചു.
അവന്‍ കല്പിച്ചപ്പോള്‍ വെട്ടുക്കിളിയും തുള്ളനും അനവധിയായി വന്നു,
അവരുടെ ദേശത്തിലെ സസ്യം ഒക്കെയും അവരുടെ വയലിലെ വിളയും തിന്നുകളഞ്ഞു.
അവന്‍ അവരുടെ ദേശത്തിലെ എല്ലാകടിഞ്ഞൂലിനെയും അവരുടെ സര്‍വ്വവീര്യത്തിന്‍ ആദ്യഫലത്തെയും സംഹരിച്ചു.
അവന്‍ അവരെ വെള്ളിയോടും പൊന്നിനോടും കൂടെ പുറപ്പെടുവിച്ചു; അവരുടെ ഗോത്രങ്ങളില്‍ ഒരു ബലഹീനനും ഉണ്ടായിരുന്നില്ല.
അവര്‍ പുറപ്പെട്ടപ്പോള്‍ മിസ്രയീം സന്തോഷിച്ചു; അവരെയുള്ള പേടി അവരുടെമേല്‍ വീണിരുന്നു.
അവന്‍ തണലിന്നായി ഒരു മേഘം വിരിച്ചു; രാത്രിയില്‍ വെളിച്ചത്തിന്നായി തീ നിറുത്തി.
അവര്‍ ചോദിച്ചപ്പോള്‍ അവന്‍ കാടകളെ കൊടുത്തു; സ്വര്‍ഗ്ഗീയഭോജനംകൊണ്ടും അവര്‍ക്കും തൃപ്തിവരുത്തി.
അവന്‍ പാറയെ പിളര്‍ന്നു, വെള്ളം ചാടി പുറപ്പെട്ടു; അതു ഉണങ്ങിയ നിലത്തുകൂടി നദിയായി ഒഴുകി.
അവന്‍ തന്റെ വിശുദ്ധവചനത്തെയും തന്റെ ദാസനായ അബ്രാഹാമിനെയും ഔര്‍ത്തു.
അവന്‍ തന്റെ ജനത്തെ സന്തോഷത്തോടും താന്‍ തിരഞ്ഞെടുത്തവരെ ഘോഷത്തോടും കൂടെ പുറപ്പെടുവിച്ചു.
അവര്‍ തന്റെ ചട്ടങ്ങളെ പ്രമാണിക്കയും തന്റെ ന്യായപ്രമാണങ്ങളെ ആചരിക്കയും ചെയ്യേണ്ടതിന്നു
അവന്‍ ജാതികളുടെ ദേശങ്ങളെ അവര്‍ക്കും കൊടുത്തു; അവര്‍ വംശങ്ങളുടെ അദ്ധ്വാനഫലം കൈവശമാക്കുകയും ചെയ്തു. യഹോവയെ സ്തുതിപ്പിന്‍ .

106

യഹോവയെ സ്തുതിപ്പിന്‍ ; യഹോവേക്കു സ്തോത്രം ചെയ്‍വിന്‍ ; അവന്‍ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കും ഉള്ളതു.
യഹോവയുടെ വീര്യപ്രവൃത്തികളെ ആര്‍ വര്‍ണ്ണിക്കും? അവന്റെ സ്തുതിയെ ഒക്കെയും ആര്‍ വിവരിക്കും?
ന്യായത്തെ പ്രമാണിക്കുന്നവരും എല്ലായ്പോഴും നീതി പ്രവര്‍ത്തിക്കുന്നവനും ഭാഗ്യവാന്മാര്‍.
യഹോവേ, നീ തിരഞ്ഞെടുത്തവരുടെ നന്മ ഞാന്‍ കാണേണ്ടതിന്നും നിന്റെ ജനത്തിന്റെ സന്തോഷത്തില്‍ സന്തോഷിക്കേണ്ടതിന്നും നിന്റെ അവകാശത്തോടുകൂടെ പുകഴേണ്ടതിന്നും
നിന്റെ ജനത്തോടുള്ള കടാക്ഷപ്രകാരം എന്നെ ഔര്‍ത്തു, നിന്റെ രക്ഷകൊണ്ടു എന്നെ സന്ദര്‍ശിക്കേണമേ.
ഞങ്ങള്‍ ഞങ്ങളുടെ പിതാക്കന്മാരെപ്പോലെ പാപം ചെയ്തു; ഞങ്ങള്‍ അകൃത്യവും ദുഷ്ടതയും പ്രവര്‍ത്തിച്ചു.
ഞങ്ങളുടെ പിതാക്കന്മാര്‍ മിസ്രയീമില്‍വെച്ചു നിന്റെ അത്ഭുതങ്ങളെ ഗ്രഹിക്കാതെയും നിന്റെ മഹാദയയെ ഔര്‍ക്കാതെയും കടല്‍ക്കരയില്‍, ചെങ്കടല്‍ക്കരയില്‍വെച്ചു തന്നേ മത്സരിച്ചു.
എന്നിട്ടും അവന്‍ തന്റെ മഹാശക്തി വെളിപ്പെടുത്തേണ്ടതിന്നു തന്റെ നാമംനിമിത്തം അവരെ രക്ഷിച്ചു.
അവന്‍ ചെങ്കടലിനെ ശാസിച്ചു, അതു ഉണങ്ങിപ്പോയി; അവന്‍ അവരെ മരുഭൂമിയില്‍കൂടി എന്നപോലെ ആഴിയില്‍കൂടി നടത്തി.
അവന്‍ പകയന്റെ കയ്യില്‍നിന്നു അവരെ രക്ഷിച്ചു; ശത്രുവിന്റെ കയ്യില്‍നിന്നു അവരെ വീണ്ടെടുത്തു.
വെള്ളം അവരുടെ വൈരികളെ മൂടിക്കളഞ്ഞു; അവരില്‍ ഒരുത്തനും ശേഷിച്ചില്ല.
അവര്‍ അവന്റെ വചനങ്ങളെ വിശ്വസിച്ചു; അവന്നു സ്തുതിപാടുകയും ചെയ്തു.
എങ്കിലും അവര്‍ വേഗത്തില്‍ അവന്റെ പ്രവൃത്തികളെ മറന്നു; അവന്റെ ആലോചനെക്കു കാത്തിരുന്നതുമില്ല.
മരുഭൂമിയില്‍വെച്ചു അവര്‍ ഏറ്റവും മോഹിച്ചു; നിര്‍ജ്ജനപ്രദേശത്തു അവര്‍ ദൈവത്തെ പരീക്ഷിച്ചു.
അവര്‍ അപേക്ഷിച്ചതു അവന്‍ അവര്‍ക്കുംകൊടുത്തു; എങ്കിലും അവരുടെ പ്രാണന്നു ക്ഷയം അയച്ചു.
പാളയത്തില്‍വെച്ചു അവര്‍ മോശെയോടും യഹോവയുടെ വിശുദ്ധനായ അഹരോനോടും അസൂയപ്പെട്ടു.
ഭൂമി പിളര്‍ന്നു ദാഥാനെ വിഴുങ്ങി; അബീരാമിന്റെ കൂട്ടത്തെയും മൂടിക്കളഞ്ഞു.
അവരുടെ കൂട്ടത്തില്‍ തീ കത്തി; അഗ്നിജ്വാല ദുഷ്ടന്മാരെ ദഹിപ്പിച്ചുകളഞ്ഞു.
അവര്‍ ഹോരേബില്‍വെച്ചു ഒരു കാളകൂട്ടിയെ ഉണ്ടാക്കി; വാര്‍ത്തുണ്ടാക്കിയ വിഗ്രഹത്തെ നമസ്കരിച്ചു.
ഇങ്ങനെ അവര്‍ തങ്ങളുടെ മഹത്വമായവനെ പുല്ലു തിന്നുന്ന കാളയോടു സദ്രശനാക്കി തീര്‍ത്തു.
മിസ്രയീമില്‍ വലിയ കാര്യങ്ങളും ഹാമിന്റെ ദേശത്തു അത്ഭുതപ്രവൃത്തികളും
ചെങ്കടലിങ്കല്‍ ഭയങ്കരകാര്യങ്ങളും ചെയ്തവനായി തങ്ങളുടെ രക്ഷിതാവായ ദൈവത്തെ അവര്‍ മറന്നുകളഞ്ഞു.
ആകയാല്‍ അവരെ നശിപ്പിക്കുമെന്നു അവന്‍ അരുളിച്ചെയ്തു; അവന്റെ വൃതനായ മോശെ കോപത്തെ ശമിപ്പിപ്പാന്‍ അവന്റെ സന്നിധിയില്‍ പിളര്‍പ്പില്‍ നിന്നില്ലെങ്കില്‍ അവന്‍ അവരെ നശിപ്പിച്ചുകളയുമായിരുന്നു.
അവര്‍ മനോഹരദേശത്തെ നിരസിച്ചു; അവന്റെ വചനത്തെ വിശ്വസിച്ചതുമില്ല.
അവര്‍ തങ്ങളുടെ കൂടാരങ്ങളില്‍വെച്ചു പിറുപിറുത്തു; യഹോവയുടെ വചനം കേള്‍ക്കാതെയിരുന്നു.
അതുകൊണ്ടു അവന്‍ മരുഭൂമിയില്‍ അവരെ വീഴിക്കുമെന്നും അവരുടെ സന്തതിയെ ജാതികളുടെ ഇടയില്‍ നശിപ്പിക്കുമെന്നും
അവരെ ദേശങ്ങളില്‍ ചിതറിച്ചുകളയുമെന്നും അവര്‍ക്കും വിരോധമായി തന്റെ കൈ ഉയര്‍ത്തി സത്യംചെയ്തു.
അനന്തരം അവര്‍ ബാല്‍പെയോരിനോടു ചേര്‍ന്നു; പ്രേതങ്ങള്‍ക്കുള്ള ബലികളെ തിന്നു.
ഇങ്ങനെ അവര്‍ തങ്ങളുടെ ക്രിയകളാല്‍ അവനെ കോപിപ്പിച്ചു; പെട്ടെന്നു ഒരു ബാധ അവര്‍ക്കും തട്ടി.
അപ്പോള്‍ ഫീനെഹാസ് എഴുന്നേറ്റു ശിക്ഷ നടത്തി; ബാധ നിര്‍ത്തലാകയും ചെയ്തു.
അതു എന്നേക്കും തലമുറതലമുറയായി അവന്നു നീതിയായിഎണ്ണിയിരിക്കുന്നു.
മെരീബാവെള്ളത്തിങ്കലും അവര്‍ അവനെ കോപിപ്പിച്ചു; അവരുടെനിമിത്തം മോശെക്കും ദോഷം ഭവിച്ചു.
അവര്‍ അവന്റെ മനസ്സിനെ കോപിപ്പിച്ചതുകൊണ്ടു അവന്‍ അധരങ്ങളാല്‍ അവിവേകം സംസാരിച്ചുപോയി.
യഹോവ തങ്ങളോടു നശിപ്പിപ്പാന്‍ കല്പിച്ചതുപോലെ അവര്‍ ജാതികളെ നശിപ്പിച്ചില്ല.
അവര്‍ ജാതികളോടു ഇടകലര്‍ന്നു അവരുടെ പ്രവൃത്തികളെ പഠിച്ചു.
അവരുടെ വിഗ്രഹങ്ങളെയും സേവിച്ചു; അവ അവര്‍ക്കൊരു കണിയായി തീര്‍ന്നു.
തങ്ങളുടെ പുത്രന്മാരെയും പുത്രിമാരെയും അവര്‍ ഭൂതങ്ങള്‍ക്കു ബലികഴിച്ചു.
അവര്‍ കുറ്റമില്ലാത്ത രക്തം, പുത്രീപുത്രന്മാരുടെ രക്തം തന്നേ ചൊരിഞ്ഞു; അവരെ അവര്‍ കനാന്യവിഗ്രഹങ്ങള്‍ക്കു ബലികഴിച്ചു, ദേശം രക്തപാതകംകൊണ്ടു അശുദ്ധമായ്തീര്‍ന്നു.
ഇങ്ങനെ അവര്‍ തങ്ങളുടെ ക്രിയകളാല്‍ മലിനപ്പെട്ടു, തങ്ങളുടെ കര്‍മ്മങ്ങളാല്‍ പരസംഗം ചെയ്തു.
അതുകൊണ്ടു യഹോവയുടെ കോപം തന്റെ ജനത്തിന്റെ നേരെ ജ്വലിച്ചു; അവന്‍ തന്റെ അവകാശത്തെ വെറുത്തു.
അവന്‍ അവരെ ജാതികളുടെ കയ്യില്‍ ഏല്പിച്ചു; അവരെ പകെച്ചവര്‍ അവരെ ഭരിച്ചു.
അവരുടെ ശത്രുക്കള്‍ അവരെ ഞെരുക്കി; അവര്‍ അവര്‍ക്കും കീഴടങ്ങേണ്ടിവന്നു.
പലപ്പോഴും അവന്‍ അവരെ വിടുവിച്ചു; എങ്കിലും അവര്‍ തങ്ങളുടെ ആലോചനയാല്‍ അവനോടു മത്സരിച്ചു; തങ്ങളുടെ അകൃത്യംനിമിത്തം അധോഗതിപ്രാപിച്ചു.
എന്നാല്‍ അവരുടെ നിലവിളി കേട്ടപ്പോള്‍ അവന്‍ അവരുടെ കഷ്ടതയെ കടാക്ഷിച്ചു.
അവന്‍ അവര്‍ക്കായി തന്റെ നിയമത്തെ ഔര്‍ത്തു; തന്റെ മഹാദയപ്രകാരം അനുതപിച്ചു.
അവരെ ബദ്ധരാക്കി കൊണ്ടുപോയവര്‍ക്കെല്ലാം അവരോടു കനിവു തോന്നുമാറാക്കി.
ഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ രക്ഷിക്കേണമേ; നിന്റെ വിശുദ്ധനാമത്തിന്നു സ്തോത്രം ചെയ്‍വാനും നിന്റെ സ്തുതിയില്‍ പ്രശംസിപ്പാനും ജാതികളുടെ ഇടയില്‍നിന്നു ഞങ്ങളെ ശേഖരിക്കേണമേ.
യിസ്രായേലിന്റെ ദൈവമായ യഹോവ എന്നും എന്നേക്കും വാഴ്ത്തപ്പെടുമാറാകട്ടെ; ജനമെല്ലാം ആമേന്‍ എന്നു പറയട്ടെ. യഹോവയെ സ്തുതിപ്പിന്‍ .

107

അഞ്ചാം പുസ്തകം
യഹോവേക്കു സ്തോത്രം ചെയ്‍വിന്‍ ; അവന്‍ നല്ലവനല്ലോ അവന്റെ ദയ എന്നേക്കുമുള്ളതു!
യഹോവ വൈരിയുടെ കയ്യില്‍നിന്നു വീണ്ടെടുക്കയും കിഴക്കും പടിഞ്ഞാറും വടക്കും കടലിലും ഉള്ള
ദേശങ്ങളില്‍നിന്നു കൂട്ടിച്ചേര്‍ക്കയും ചെയ്തവരായ അവന്റെ വിമുക്തന്മാര്‍ അങ്ങനെ പറയട്ടെ.
അവര്‍ മരുഭൂമിയില്‍ ജനസഞ്ചാരമില്ലാത്ത വഴിയില്‍ ഉഴന്നുനടന്നു; പാര്‍പ്പാന്‍ ഒരു പട്ടണവും അവര്‍ കണ്ടെത്തിയില്ല.
അവര്‍ വിശന്നും ദാഹിച്ചും ഇരുന്നു; അവരുടെ പ്രാണന്‍ അവരുടെ ഉള്ളില്‍ തളര്‍ന്നു.
അവര്‍ തങ്ങളുടെ കഷ്ടതയില്‍ യഹോവയോടു നിലവിളിച്ചു; അവന്‍ അവരെ അവരുടെ ഞെരുക്കങ്ങളില്‍ നിന്നു വിടുവിച്ചു.
അവര്‍ പാര്‍പ്പാന്‍ തക്ക പട്ടണത്തില്‍ ചെല്ലേണ്ടതിന്നു അവന്‍ അവരെ ചൊവ്വെയുള്ള വഴിയില്‍ നടത്തി.
അവര്‍ യഹോവയെ അവന്റെ നന്മയെ ചൊല്ലിയും മനുഷ്യപുത്രന്മാരില്‍ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ.
അവന്‍ ആര്‍ത്തിയുള്ളവന്നു തൃപ്തിവരുത്തുകയും വിശപ്പുള്ളവനെ നന്മകൊണ്ടു നിറെക്കുകയും ചെയ്യുന്നു.
ദൈവത്തിന്റെ വചനങ്ങളോടു മത്സരിക്കയും അത്യുന്നതന്റെ ആലോചനയെ നിരസിക്കയും ചെയ്തിട്ടു ഇരുളിലും അന്ധതമസ്സിലും ഇരുന്നു
അരിഷ്ടതയാലും ഇരുമ്പുചങ്ങലയാലും ബന്ധിക്കപ്പെട്ടവര്‍ -
അവരുടെ ഹൃദയത്തെ അവന്‍ കഷ്ടതകൊണ്ടു താഴ്ത്തി; അവര്‍ ഇടറിവീണു; സഹായിപ്പാന്‍ ആരുമുണ്ടായിരുന്നില്ല.
അവര്‍ തങ്ങളുടെ കഷ്ടതയില്‍ യഹോവയോടു നിലവിളിച്ചു; അവന്‍ അവരുടെ ഞെരുക്കങ്ങളില്‍നിന്നു അവരെ രക്ഷിച്ചു.
അവന്‍ അവരെ ഇരുട്ടില്‍നിന്നും അന്ധതമസ്സില്‍നിന്നും പുറപ്പെടുവിച്ചു; അവരുടെ ബന്ധനങ്ങളെ അറുത്തുകളഞ്ഞു.
അവര്‍ യഹോവയെ, അവന്റെ നന്മയെ ചൊല്ലിയും മനുഷ്യപുത്രന്മാരില്‍ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ.
അവന്‍ താമ്രകതകുകളെ തകര്‍ത്തു, ഇരിമ്പോടാമ്പലുകളെ മുറിച്ചുകളഞ്ഞിരിക്കുന്നു.
ഭോഷന്മാര്‍ തങ്ങളുടെ ലംഘനങ്ങള്‍ ഹേതുവായും തങ്ങളുടെ അകൃത്യങ്ങള്‍നിമിത്തവും കഷ്ടപ്പെട്ടു.
അവര്‍ക്കും സകലവിധ ഭക്ഷണത്തോടും വെറുപ്പുതോന്നി; അവര്‍ മരണവാതിലുകളോടു സമീപിച്ചിരുന്നു.
അവര്‍ തങ്ങളുടെ കഷ്ടതയില്‍ യഹോവയോടു നിലവിളിച്ചു; അവന്‍ അവരെ അവരുടെ ഞെരുക്കങ്ങളില്‍നിന്നു രക്ഷിച്ചു.
അവന്‍ തന്റെ വചനത്തെ അയച്ചു അവരെ സൌഖ്യമാക്കി; അവരുടെ കുഴികളില്‍നിന്നു അവരെ വിടുവിച്ചു.
അവര്‍ യഹോവയെ അവന്റെ നന്മയെചൊല്ലിയും മനുഷ്യപുത്രന്മാരില്‍ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ.
അവര്‍ സ്തോത്രയാഗങ്ങളെ കഴിക്കയും സംഗീതത്തോടുകൂടെ അവന്റെ പ്രവൃത്തികളെ വര്‍ണ്ണിക്കയും ചെയ്യട്ടെ.
കപ്പല്‍ കയറി സമുദ്രത്തില്‍ ഔടിയവര്‍, പെരുവെള്ളങ്ങളില്‍ വ്യാപാരം ചെയ്തവര്‍,
അവര്‍ യഹോവയുടെ പ്രവൃത്തികളെയും ആഴിയില്‍ അവന്റെ അത്ഭുതങ്ങളെയും കണ്ടു.
അവന്‍ കല്പിച്ചു കൊടുങ്കാറ്റു അടിപ്പിച്ചു, അതു അതിലെ തിരകളെ പൊങ്ങുമാറാക്കി.
അവര്‍ ആകാശത്തിലേക്കു ഉയര്‍ന്നു, വീണ്ടും ആഴത്തിലേക്കു താണു, അവരുടെ പ്രാണന്‍ കഷ്ടത്താല്‍ ഉരുകിപ്പോയി.
അവര്‍ മത്തനെപ്പോലെ തുള്ളി ചാഞ്ചാടിനടന്നു; അവരുടെ ബുദ്ധി പൊയ്പോയിരുന്നു.
അവര്‍ തങ്ങളുടെ കഷ്ടതയില്‍ യഹോവയോടു നിലവിളിച്ചു; അവന്‍ അവരെ അവരുടെ ഞെരുക്കങ്ങളില്‍ നിന്നു വിടുവിച്ചു.
അവന്‍ കൊടുങ്കാറ്റിനെ ശാന്തമാക്കി; തിരമാലകള്‍ അടങ്ങി.
ശാന്തത വന്നതുകൊണ്ടു അവര്‍ സന്തോഷിച്ചു; അവര്‍ ആഗ്രഹിച്ച തുറമുഖത്തു അവന്‍ അവരെ എത്തിച്ചു.
അവര്‍ യഹോവയെ അവന്റെ നന്മയെ ചൊല്ലിയും മനുഷ്യപുത്രന്മാരില്‍ ചെയ്ത അത്ഭുതങ്ങളെ ചൊല്ലിയും സ്തുതിക്കട്ടെ.
അവര്‍ ജനത്തിന്റെ സഭയില്‍ അവനെ പുകഴ്ത്തുകയും മൂപ്പന്മാരുടെ സംഘത്തില്‍ അവനെ സ്തുതിക്കയും ചെയ്യട്ടേ.
നിവാസികളുടെ ദുഷ്ടതനിമിത്തം അവന്‍ നദികളെ മരുഭൂമിയും
നീരുറവുകളെ വരണ്ട നിലവും ഫലപ്രദമായ ഭൂമിയെ ഉവര്‍ന്നിലവും ആക്കി.
അവന്‍ മരുഭൂമിയെ ജലതടാകവും വരണ്ട നിലത്തെ നീരുറവുകളും ആക്കി.
വിശന്നവരെ അവന്‍ അവിടെ പാര്‍പ്പിച്ചു; അവര്‍ പാര്‍പ്പാന്‍ പട്ടണം ഉണ്ടാക്കുകയും നിലം വിതെക്കയും
മുന്തിരിത്തോട്ടം നട്ടുണ്ടാക്കുകയും നമൃദ്ധിയായി ഫലങ്ങളെ അനുഭവിക്കയും ചെയ്തു.
അവന്‍ അനുഗ്രഹിച്ചിട്ടു അവര്‍ അത്യന്തം പെരുകി; അവരുടെ കന്നുകാലികള്‍ കുറഞ്ഞുപോകുവാന്‍ അവന്‍ ഇടവരുത്തിയില്ല.
പീഡനവും കഷ്ടതയും സങ്കടവും ഹേതുവായി അവര്‍ പിന്നെയും കുറഞ്ഞു താണുപോയി.
അവന്‍ പ്രഭുക്കന്മാരുടെമേല്‍ നിന്ദപകരുകയും വഴിയില്ലാത്ത ശൂന്യപ്രദേശത്തു അവരെ ഉഴലുമാറാക്കുകയും ചെയ്യുന്നു.
അവന്‍ ദരിദ്രനെ പീഡയില്‍നിന്നു ഉയര്‍ത്തി അവന്റെ കുലങ്ങളെ ആട്ടിന്‍ കൂട്ടംപോലെ ആക്കി.
നേരുള്ളവര്‍ ഇതു കണ്ടു സന്തോഷിക്കും; നീതികെട്ടവര്‍ ഒക്കെയും വായ്പൊത്തും.
ജ്ഞാനമുള്ളവര്‍ ഇവയെ ശ്രദ്ധിക്കും; അവര്‍ യഹോവയുടെ കൃപകളെ ചിന്തിക്കും.

108

ഒരു ഗീതം; ദാവീദിന്റെ ഒരു സങ്കീര്‍ത്തനം.
ദൈവമേ, എന്റെ മനസ്സു ഉറെച്ചിരിക്കുന്നു; ഞാന്‍ പാടും; എന്റെ മനംകൊണ്ടു ഞാന്‍ കീര്‍ത്തനം പാടും.
വീണയും കിന്നരവുമായുള്ളോവേ, ഉണരുവിന്‍ ; ഞാന്‍ അതികാലത്തെ ഉണരും.
യഹോവേ, വംശങ്ങളുടെ ഇടയില്‍ ഞാന്‍ നിനക്കു സ്തോത്രം ചെയ്യും; ജാതികളുടെ മദ്ധ്യേ ഞാന്‍ നിനക്കു കീര്‍ത്തനം പാടും.
നിന്റെ ദയ ആകാശത്തിന്നു മീതെ വലുതാകുന്നു; നിന്റെ വിശ്വസ്തത മേഘങ്ങളോളം എത്തുന്നു.
ദൈവമേ, നീ ആകാശത്തിന്നു മീതെ ഉയര്‍ന്നിരിക്കേണമേ; നിന്റെ മഹത്വം സര്‍വ്വഭൂമിക്കും മീതെ തന്നേ.
നിനക്കു പ്രിയമുള്ളവര്‍ വിടുവിക്കപ്പെടേണ്ടതിന്നു നിന്റെ വലങ്കൈകൊണ്ടു രക്ഷിച്ചു ഞങ്ങള്‍ക്കു ഉത്തരമരുളേണമേ.
ദൈവം തന്റെ വിശുദ്ധിയില്‍ അരുളിച്ചെയ്തതുകൊണ്ടു ഞാന്‍ ആനന്ദിക്കും; ഞാന്‍ ശെഖേമിനെ വിഭാഗിച്ചു സുക്കോത്ത് താഴ്വരയെ അളക്കും.
ഗിലെയാദ് എനിക്കുള്ളതു; മനശ്ശെയും എനിക്കുള്ളതു; എഫ്രയീം എന്റെ തലക്കോരികയും യെഹൂദാ എന്റെ ചെങ്കോലും ആകുന്നു.
മോവാബ് എനിക്കു കഴുകുവാനുള്ള വട്ടക; ഏദോമിന്മേല്‍ ഞാന്‍ എന്റെ ചെരിപ്പു എറിയും; ഫെലിസ്ത ദേശത്തിന്മേല്‍ ഞാന്‍ ജയഘോഷംകൊള്ളും.
ഉറപ്പുള്ള നഗരത്തിലേക്കു എന്നെ ആര്‍ കൊണ്ടുപോകും? ഏദോമിലേക്കു എന്നെ ആര്‍ വഴിനടത്തും?
ദൈവമേ, നീ ഞങ്ങളെ തള്ളിക്കളഞ്ഞില്ലയോ? ദൈവമേ, നീ ഞങ്ങളുടെ സൈന്യങ്ങളോടു കൂടെ പുറപ്പെടുന്നതുമില്ല.
വൈരിയുടെ നേരെ ഞങ്ങള്‍ക്കു സഹായം ചെയ്യേണമേ; മനുഷ്യന്റെ സഹായം വ്യര്‍ത്ഥമല്ലോ.
ദൈവത്താല്‍ നാം വീര്യം പ്രവര്‍ത്തിക്കും; അവന്‍ തന്നേ നമ്മുടെ വൈരികളെ മെതിച്ചുകളയും.

109

സംഗീതപ്രമാണിക്കു; ദാവീദിന്റെ ഒരു സങ്കീര്‍ത്തനം.
എന്റെ പുകഴ്ചയായ ദൈവമേ, മൌനമായിരിക്കരുതേ.
ദുഷ്ടന്റെ വായും വഞ്ചകന്റെ വായും എന്റെ നേരെ തുറന്നിരിക്കുന്നു; ഭോഷകുള്ള നാവുകൊണ്ടു അവര്‍ എന്നോടു സംസാരിച്ചിരിക്കുന്നു.
അവര്‍ ദ്വേഷവാക്കുകള്‍കൊണ്ടു എന്നെ വളഞ്ഞു കാരണംകൂടാതെ എന്നോടു പൊരുതിയിരിക്കുന്നു.
എന്റെ സ്നേഹത്തിന്നു പകരം അവര്‍ വൈരം കാണിക്കുന്നു; ഞാനോ പ്രാര്‍ത്ഥന ചെയ്തുകൊണ്ടിരിക്കുന്നു.
നന്മെക്കു പകരം തിന്മയും സ്നേഹത്തിന്നു പകരം ദ്വേഷവും അവര്‍ എന്നോടു കാണിച്ചിരിക്കുന്നു.
നീ അവന്റെമേല്‍ ഒരു ദുഷ്ടനെ നിയമിക്കേണമേ; എതിരാളി അവന്റെ വലത്തുഭാഗത്തു നില്‍ക്കട്ടെ.
അവനെ വിസ്തരിക്കുമ്പോള്‍ അവന്‍ കുറ്റക്കാരനെന്നു തെളിയട്ടെ; അവന്റെ പ്രാര്‍ത്ഥന പാപമായി തീരട്ടെ.
അവന്റെ നാളുകള്‍ ചുരുങ്ങിപ്പോകട്ടെ; അവന്റെ സ്ഥാനം മറ്റൊരുത്തന്‍ ഏല്‍ക്കട്ടെ.
അവന്റെ മക്കള്‍ അനാഥരും അവന്റെ ഭാര്യ വിധവയും ആയി തീരട്ടെ.
അവന്റെ മക്കള്‍ അലഞ്ഞു തെണ്ടിനടക്കട്ടെ. തങ്ങളുടെ ശൂന്യഭവനങ്ങളെ വിട്ടു ഇരന്നു നടക്കട്ടെ;
കടക്കാരന്‍ അവന്നുള്ളതൊക്കെയും കൊണ്ടു പോകട്ടെ; അന്യജാതിക്കാര്‍ അവന്റെ പ്രയത്നഫലം കൊള്ളയിടട്ടെ.
അവന്നു ദയ കാണിപ്പാന്‍ ആരും ഉണ്ടാകരുതേ; അവന്റെ അനാഥരോടു ആര്‍ക്കും കൃപ തോന്നരുതേ.
അവന്റെ സന്തതി മുടിഞ്ഞുപോകട്ടെ; അടുത്ത തലമുറയില്‍ തന്നേ അവരുടെ പേര്‍ മാഞ്ഞു പോകട്ടെ;
അവന്റെ പിതാക്കന്മാരുടെ അകൃത്യം യഹോവ ഔര്‍ക്കുംമാറാകട്ടെ; അവന്റെ അമ്മയുടെ പാപം മാഞ്ഞുപോകയുമരുതേ.
അവ എല്ലായ്പോഴും യഹോവയുടെ മുമ്പാകെ ഇരിക്കട്ടെ; അവരുടെ ഔര്‍മ്മ അവന്‍ ഭൂമിയില്‍നിന്നു ഛേദിച്ചുകളയേണ്ടതിന്നു തന്നേ.
അവന്‍ ദയ കാണിപ്പാന്‍ മറന്നുകളഞ്ഞുവല്ലോ; എളിയവനെയും ദരിദ്രനെയും മനംതകര്‍ന്നവനെയും മരണപര്യന്തം ഉപദ്രവിച്ചു.
ശാപം അവന്നു പ്രിയമായിരുന്നു; അതു അവന്നു ഭവിച്ചു; അനുഗ്രഹം അവന്നു അപ്രിയമായിരുന്നു; അതു അവനെ വിട്ടകന്നു പോയി.
അവന്‍ വസ്ത്രംപോലെ ശാപം ധരിച്ചു; അതു വെള്ളംപോലെ അവന്റെ ഉള്ളിലും എണ്ണപോലെ അവന്റെ അസ്ഥികളിലും ചെന്നു.
അതു അവന്നു പുതെക്കുന്ന വസ്ത്രംപോലെയും നിത്യം അരെക്കു കെട്ടുന്ന കച്ചപോലെയും ഇരിക്കട്ടെ.
ഇതു എന്റെ എതിരാളികള്‍ക്കും എനിക്കു വിരോധമായി ദോഷം പറയുന്നവര്‍ക്കും യഹോവ കൊടുക്കുന്ന പ്രതിഫലം ആകുന്നു.
നീയോ കര്‍ത്താവായ യഹോവേ, നിന്റെ നാമത്തിന്നടുത്തവണ്ണം എന്നോടു ചെയ്യേണമേ; നിന്റെ ദയ നല്ലതാകകൊണ്ടു എന്നെ വിടുവിക്കേണമേ.
ഞാന്‍ അരിഷ്ടനും ദരിദ്രനും ആകുന്നു; എന്റെ ഹൃദയം എന്റെ ഉള്ളില്‍ മുറിഞ്ഞിരിക്കുന്നു.
ചാഞ്ഞുപോകുന്ന നിഴല്‍പോലെ ഞാന്‍ കടന്നുപോകുന്നു; ഒരു വെട്ടുക്കിളിയെപ്പോലെ എന്നെ ചാടിക്കുന്നു.
എന്റെ മുഴങ്കാലുകള്‍ ഉപവാസംകൊണ്ടു വിറെക്കുന്നു. എന്റെ ദേഹം പുഷ്ടിവിട്ടു ക്ഷയിച്ചിരിക്കുന്നു.
ഞാന്‍ അവര്‍ക്കും ഒരു നിന്ദയായ്തീര്‍ന്നിരിക്കുന്നു; എന്നെ കാണുമ്പോള്‍ അവര്‍ തല കുലുക്കുന്നു.
എന്റെ ദൈവമായ യഹോവേ, എന്നെ സഹായിക്കേണമേ; നിന്റെ ദയെക്കു തക്കവണ്ണം എന്നെ രക്ഷിക്കേണമേ.
യഹോവേ, ഇതു നിന്റെ കൈ എന്നും നീ ഇതു ചെയ്തു എന്നും അവര്‍ അറിയേണ്ടതിന്നു തന്നേ.
അവര്‍ ശപിക്കട്ടെ; നീയോ അനുഗ്രഹിക്കേണമേ; അവര്‍ എതിര്‍ക്കുംമ്പോള്‍ ലജ്ജിച്ചുപോകട്ടെ; അടിയനോ സന്തോഷിക്കും;
എന്റെ എതിരാളികള്‍ നിന്ദ ധരിക്കും; പുതെപ്പു പുതെക്കുംപോലെ അവര്‍ ലജ്ജ പുതെക്കും.
ഞാന്‍ എന്റെ വായ്കൊണ്ടു യഹോവയെ അത്യന്തം സ്തുതിക്കും; അതേ, ഞാന്‍ പുരുഷാരത്തിന്റെ നടുവില്‍ അവനെ പുകഴ്ത്തും.
അവന്‍ എളിയവനെ ശിക്ഷെക്കു വിധിക്കുന്നവരുടെ കയ്യില്‍നിന്നു രക്ഷിപ്പാന്‍ അവന്റെ വലത്തുഭാഗത്തു നിലക്കുന്നു.

110

ദാവീദിന്റെ ഒരു സങ്കീര്‍ത്തനം.
യഹോവ എന്റെ കര്‍ത്താവിനോടു അരുളിച്ചെയ്യുന്നതുഞാന്‍ നിന്റെ ശത്രുക്കളെ നിന്റെ പാദപീഠമാക്കുവോളം നീ എന്റെ വലത്തുഭാഗത്തിരിക്ക.
നിന്റെ ബലമുള്ള ചെങ്കോല്‍ യഹോവ സീയോനില്‍നിന്നു നീട്ടും; നീ നിന്റെ ശത്രുക്കളുടെ മദ്ധ്യേ വാഴുക.
നിന്റെ സേനാദിവസത്തില്‍ നിന്റെ ജനം നിനക്കു സ്വമേധാദാനമായിരിക്കുന്നു; വിശുദ്ധ വസ്ത്രാലങ്കാരത്തോടുകൂടെ ഉഷസ്സിന്റെ ഉദരത്തില്‍നിന്നു യുവാക്കളായ മഞ്ഞു നിനക്കു വരുന്നു.
നീ മല്‍ക്കീസേദെക്കിന്റെ വിധത്തില്‍ എന്നേക്കും ഒരു പുരോഹിതന്‍ എന്നു യഹോവ സത്യം ചെയ്തു, അനുതപിക്കയുമില്ല.
നിന്റെ വലത്തുഭാഗത്തിരിക്കുന്ന കര്‍ത്താവു തന്റെ ക്രോധദിവസത്തില്‍ രാജാക്കന്മാരെ തകര്‍ത്തുകളയും.
അവന്‍ ജാതികളുടെ ഇടയില്‍ ന്യായംവിധിക്കും; അവന്‍ എല്ലാടവും ശവങ്ങള്‍കൊണ്ടു നിറെക്കും; അവന്‍ വിസ്താരമായ ദേശത്തിന്റെ തലവനെ തകര്‍ത്തുകളയും.
അവന്‍ വഴിയരികെയുള്ള തോട്ടില്‍നിന്നു കുടിക്കും; അതുകൊണ്ടു അവന്‍ തല ഉയര്‍ത്തും.

111

യഹോവയെ സ്തുതിപ്പിന്‍ . ഞാന്‍ നേരുള്ളവരുടെ സംഘത്തിലും സഭയിലും പൂര്‍ണ്ണഹൃദയത്തോടെ യഹോവേക്കു സ്തോത്രം ചെയ്യും.
യഹോവയുടെ പ്രവൃത്തികള്‍ വലിയവയും അവയില്‍ ഇഷ്ടമുള്ളവരൊക്കെയും ശോധന ചെയ്യേണ്ടിയവയും ആകുന്നു.
അവന്റെ പ്രവൃത്തി മഹത്വവും തേജസ്സും ഉള്ളതു; അവന്റെ നീതി എന്നേക്കും നിലനിലക്കുന്നു.
അവന്‍ തന്റെ അത്ഭുതങ്ങള്‍ക്കു ഒരു ജ്ഞാപകം ഉണ്ടാക്കിയിരിക്കുന്നു; യഹോവ കൃപയും കരുണയും ഉള്ളവന്‍ തന്നേ.
തന്റെ ഭക്തന്മാര്‍ക്കും അവന്‍ ആഹാരം കൊടുക്കുന്നു; അവന്‍ തന്റെ നിയമത്തെ എന്നേക്കും ഔര്‍ക്കുംന്നു.
ജാതികളുടെ അവകാശം അവന്‍ സ്വജനത്തിന്നു കൊടുത്തതില്‍ തന്റെ പ്രവൃത്തികളുടെ ശക്തി അവര്‍ക്കും പ്രസിദ്ധമാക്കിയിരിക്കുന്നു.
അവന്റെ കൈകളുടെ പ്രവൃത്തികള്‍ സത്യവും ന്യായവും ആകുന്നു;
അവന്റെ പ്രമാണങ്ങള്‍ എല്ലാം വിശ്വാസ്യം തന്നേ.
അവ എന്നെന്നേക്കും സ്ഥിരമായിരിക്കുന്നു; അവ വിശ്വസ്തതയോടും നേരോടുംകൂടെ അനുഷ്ഠിക്കപ്പെടുന്നു.
അവന്‍ തന്റെ ജനത്തിന്നു വീണ്ടെടുപ്പു അയച്ചു, തന്റെ നിയമത്തെ എന്നേക്കുമായി കല്പിച്ചിരിക്കുന്നു; അവന്റെ നാമം വിശുദ്ധവും ഭയങ്കരവും ആകുന്നു.
യഹോവാഭക്തി ജ്ഞാനത്തിന്റെ ആരംഭമാകുന്നു. അവയെ ആചരിക്കുന്ന എല്ലാവര്‍ക്കും നല്ല ബുദ്ധി ഉണ്ടു; അവന്റെ സ്തുതി എന്നേക്കും നിലനിലക്കുന്നു.

112

യഹോവയെ സ്തുതിപ്പിന്‍ . യഹോവയെ ഭയപ്പെട്ടു, അവന്റെ കല്പനകളില്‍ ഏറ്റവും ഇഷ്ടപ്പെടുന്ന മനുഷ്യന്‍ ഭാഗ്യവാന്‍ .
അവന്റെ സന്തതി ഭൂമിയില്‍ ബലപ്പെട്ടിരിക്കും; നേരുള്ളവരുടെ തലമുറ അനുഗ്രഹിക്കപ്പെടും.
ഐശ്വര്യവും സമ്പത്തും അവന്റെ വീട്ടില്‍ ഉണ്ടാകും; അവന്റെ നീതി എന്നേക്കും നിലനിലക്കുന്നു.
നേരുള്ളവര്‍ക്കും ഇരുട്ടില്‍ വെളിച്ചം ഉദിക്കുന്നു; അവന്‍ കൃപയും കരുണയും നീതിയും ഉള്ളവനാകുന്നു.
കൃപതോന്നി വായ്പകൊടുക്കുന്നവന്‍ ശുഭമായിരിക്കും; വ്യവഹാരത്തില്‍ അവന്‍ തന്റെ കാര്യം നേടും.
അവന്‍ ഒരു നാളും കുലുങ്ങിപ്പോകയില്ല; നീതിമാന്‍ എന്നേക്കും ഔര്‍മ്മയില്‍ ഇരിക്കും.
ദുര്‍വ്വര്‍ത്തമാനംനിമിത്തം അവന്‍ ഭയപ്പെടുകയില്ല; അവന്റെ ഹൃദയം യഹോവയില്‍ ആശ്രയിച്ചു ഉറെച്ചിരിക്കും.
അവന്റെ ഹൃദയം ഭയപ്പെടാതെ സ്ഥിരമായിരിക്കുന്നു; അവന്‍ ശത്രുക്കളില്‍ തന്റെ ആഗ്രഹം നിവര്‍ത്തിച്ചുകാണും.
അവന്‍ വാരി വിതറി ദരിദ്രന്മാര്‍ക്കും കൊടുക്കുന്നു; അവന്റെ നീതി എന്നേക്കും നിലനിലക്കുന്നു; അവന്റെ കൊമ്പു ബഹുമാനത്തോടെ ഉയര്‍ന്നിരിക്കും.
ദുഷ്ടന്‍ അതു കണ്ടു വ്യസനിക്കും; അവന്‍ പല്ലുകടിച്ചു ഉരുകിപ്പോകും; ദുഷ്ടന്റെ ആശ നശിച്ചുപോകും.

113

യഹോവയെ സ്തുതിപ്പിന്‍ ; യഹോവയുടെ ദാസന്മാരെ സ്തുതിപ്പിന്‍ ; യഹോവയുടെ നാമത്തെ സ്തുതിപ്പിന്‍ .
യഹോവയുടെ നാമം വാഴ്ത്തപ്പെടുമാറാകട്ടെ; ഇന്നുമുതല്‍ എന്നെന്നേക്കും തന്നേ.
സൂര്യന്റെ ഉദയംമുതല്‍ അസ്തമാനംവരെ യഹോവയുടെ നാമം സ്തുതിക്കപ്പെടുമാറാകട്ടെ.
യഹോവ സകലജാതികള്‍ക്കും മീതെയും അവന്റെ മഹത്വം ആകാശത്തിന്നു മീതെയും ഉയര്‍ന്നിരിക്കുന്നു.
ഉന്നതത്തില്‍ അധിവസിക്കുന്നവനായി നമ്മുടെ ദൈവമായ യഹോവേക്കു സദൃശന്‍ ആരുള്ളു?
ആകാശത്തിലും ഭൂമിയിലും ഉള്ളവ അവന്‍ കുനിഞ്ഞുനോക്കുന്നു.
അവന്‍ എളിയവനെ പൊടിയില്‍നിന്നു എഴുന്നേല്പിക്കയും ദരിദ്രനെ കുപ്പയില്‍നിന്നു ഉയര്‍ത്തുകയും ചെയ്തു;
പ്രഭുക്കന്മാരോടുകൂടെ, തന്റെ ജനത്തിന്റെ പ്രഭുക്കന്മാരോടുകൂടെ തന്നേ ഇരുത്തുന്നു.
അവന്‍ വീട്ടില്‍ മച്ചിയായവളെ മക്കളുടെ അമ്മയായി സന്തോഷത്തോടെ വസിക്കുമാറാക്കുന്നു.

114

യഹോവയെ സ്തുതിപ്പിന്‍ . യിസ്രായേല്‍ മിസ്രയീമില്‍നിന്നും യാക്കോബിന്‍ ഗൃഹം അന്യഭാഷയുള്ള ജാതിയുടെ ഇടയില്‍നിന്നും പുറപ്പെട്ടപ്പോള്‍
യെഹൂദാ അവന്റെ വിശുദ്ധമന്ദിരവും യിസ്രായേല്‍ അവന്റെ ആധിപത്യവുമായി തീര്‍ന്നു.
സമുദ്രം കണ്ടു ഔടി; യോര്‍ദ്ദാന്‍ പിന്‍ വാങ്ങിപ്പോയി.
പര്‍വ്വതങ്ങള്‍ മുട്ടാടുകളെപ്പോലെയും കുന്നുകള്‍ കുഞ്ഞാടുകളെപ്പോലെയും തുള്ളി.
സമുദ്രമേ, നീ ഔടുന്നതെന്തു? യോര്‍ദ്ദാനേ, നീ പിന്‍ വാങ്ങുന്നതെന്തു?
പര്‍വ്വതങ്ങളേ; നിങ്ങള്‍ മുട്ടാടുകളെപ്പോലെയും കുന്നുകളേ, നിങ്ങള്‍ കുഞ്ഞാടുകളെപ്പോലെയും തുള്ളുന്നതു എന്തു.
ഭൂമിയേ, നീ കര്‍ത്താവിന്റെ സന്നിധിയില്‍, യാക്കോബിന്‍ ദൈവത്തിന്റെ സന്നിധിയില്‍ വിറെക്ക.
അവന്‍ പാറയെ ജലതടാകവും തീക്കല്ലിനെ നീരുറവും ആക്കിയിരിക്കുന്നു.

115

ഞങ്ങള്‍ക്കല്ല, യഹോവേ, ഞങ്ങള്‍ക്കല്ല, നിന്റെ ദയയും വിശ്വസ്തതയും നിമിത്തം നിന്റെ നാമത്തിന്നു തന്നേ മഹത്വം വരുത്തേണമേ.
അവരുടെ ദൈവം ഇപ്പോള്‍ എവിടെ എന്നു ജാതികള്‍ പറയുന്നതെന്തിന്നു?
നമ്മുടെ ദൈവമോ സ്വര്‍ഗ്ഗത്തില്‍ ഉണ്ടു; തനിക്കു ഇഷ്ടമുള്ളതൊക്കെയും അവന്‍ ചെയ്യുന്നു.
അവരുടെ വിഗ്രഹങ്ങള്‍ പൊന്നും വെള്ളിയും ആകുന്നു; മനുഷ്യരുടെ കൈവേല തന്നേ.
അവേക്കു വായുണ്ടെങ്കിലും സംസാരിക്കുന്നില്ല; കണ്ണുണ്ടെങ്കിലും കാണുന്നില്ല.
അവേക്കു ചെവിയുണ്ടെങ്കിലും കേള്‍ക്കുന്നില്ല; മൂകൂണ്ടെങ്കിലും മണക്കുന്നില്ല.
അവേക്കു കയ്യുണ്ടെങ്കിലും സ്പര്‍ശിക്കുന്നില്ല; കാലുണ്ടെങ്കിലും നടക്കുന്നില്ല; തൊണ്ടകൊണ്ടു സംസാരിക്കുന്നതുമില്ല.
അവയെ ഉണ്ടാക്കുന്നവര്‍ അവയെപ്പോലെ ആകുന്നു; അവയില്‍ ആശ്രയിക്കുന്ന ഏവനും അങ്ങനെ തന്നേ.
യിസ്രായേലേ, യഹോവയില്‍ ആശ്രയിക്ക; അവന്‍ അവരുടെ സഹായവും പരിചയും ആകുന്നു;
അഹരോന്‍ ഗൃഹമേ, യഹോവയില്‍ ആശ്രയിക്ക. അവന്‍ അവരുടെ സഹായവും പരിചയും ആകുന്നു.
യഹോവാഭക്തന്മാരേ, യഹോവയില്‍ ആശ്രയിപ്പിന്‍ ; അവന്‍ അവരുടെ സഹായവും പരിചയും ആകുന്നു.
യഹോവ നമ്മെ ഔര്‍ത്തിരിക്കുന്നു; അവന്‍ അനുഗ്രഹിക്കും; അവന്‍ യിസ്രായേല്‍ഗൃഹത്തെ അനുഗ്രഹിക്കും; അവന്‍ അഹരോന്‍ ഗൃഹത്തെ അനുഗ്രഹിക്കും.
അവന്‍ യഹോവാഭക്തന്മാരായ ചെറിയവരെയും വലിയവരെയും അനുഗ്രഹിക്കും.
യഹോവ നിങ്ങളെ മേലക്കുമേല്‍ വര്‍ദ്ധിപ്പിക്കട്ടെ; നിങ്ങളെയും നിങ്ങളുടെ മക്കളെയും തന്നേ.
ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയാല്‍ നിങ്ങള്‍ അനുഗ്രഹിക്കപ്പെട്ടവര്‍ ആകുന്നു.
സ്വര്‍ഗ്ഗം യഹോവയുടെ സ്വര്‍ഗ്ഗമാകുന്നു; ഭൂമിയെ അവന്‍ മനുഷ്യര്‍ക്കും കൊടുത്തിരിക്കുന്നു.
മരിച്ചവരും മൌനതയില്‍ ഇറങ്ങിയവര്‍ ആരും യഹോവയെ സ്തുതിക്കുന്നില്ല,
നാമോ, ഇന്നുമുതല്‍ എന്നേക്കും യഹോവയെ വാഴ്ത്തും. യഹോവയെ സ്തുതിപ്പിന്‍ .

116

യഹോവ എന്റെ പ്രാര്‍ത്ഥനയും യാചനകളും കേട്ടതുകൊണ്ടു ഞാന്‍ അവനെ സ്നേഹിക്കുന്നു.
അവന്‍ തന്റെ ചെവി എങ്കലേക്കു ചായിച്ചതുകൊണ്ടു ഞാന്‍ ജീവകാലമൊക്കെയും അവനെ വിളിച്ചപേക്ഷിക്കും
മരണപാശങ്ങള്‍ എന്നെ ചുറ്റി, പാതാള വേദനകള്‍ എന്നെ പിടിച്ചു; ഞാന്‍ കഷ്ടവും സങ്കടവും അനുഭവിച്ചു.
അയ്യോ, യഹോവേ, എന്റെ പ്രാണനെ രക്ഷിക്കേണമേ എന്നു ഞാന്‍ യഹോവയുടെ നാമം വിളിച്ചപേക്ഷിച്ചു.
യഹോവ കൃപയും നീതിയും ഉള്ളവന്‍ ; നമ്മുടെ ദൈവം കരുണയുള്ളവന്‍ തന്നേ.
യഹോവ അല്പബുദ്ധികളെ പാലിക്കുന്നു; ഞാന്‍ എളിമപ്പെട്ടു, അവന്‍ എന്നെ രക്ഷിച്ചു.
എന്‍ മനമേ, നീ വീണ്ടും സ്വസ്ഥമായിരിക്ക; യഹോവ നിനക്കു ഉപകാരം ചെയ്തിരിക്കുന്നു.
നീ എന്റെ പ്രാണനെ മരണത്തില്‍നിന്നും എന്റെ കണ്ണിനെ കണ്ണുനീരില്‍നിന്നും എന്റെ കാലിനെ വീഴ്ചയില്‍നിന്നും രക്ഷിച്ചിരിക്കുന്നു.
ഞാന്‍ ജീവനുള്ളവരുടെ ദേശത്തു യഹോവയുടെ മുമ്പാകെ നടക്കും.
ഞാന്‍ വലിയ കഷ്ടതയില്‍ ആയി എന്നു പറഞ്ഞപ്പോള്‍ ഞാന്‍ വിശ്വസിച്ചു.
സകലമനുഷ്യരും ഭോഷകു പറയുന്നു എന്നു ഞാന്‍ എന്റെ പരിഭ്രമത്തില്‍ പറഞ്ഞു.
യഹോവ എനിക്കു ചെയ്ത സകലഉപകാരങ്ങള്‍ക്കും ഞാന്‍ അവന്നു എന്തു പകരം കൊടുക്കും?
ഞാന്‍ രക്ഷയുടെ പാനപാത്രം എടുത്തു യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും.
യഹോവേക്കു ഞാന്‍ എന്റെ നേര്‍ച്ചകളെ അവന്റെ സകലജനവും കാണ്‍കെ കഴിക്കും.
തന്റെ ഭക്തന്മാരുടെ മരണം യഹോവേക്കു വിലയേറിയതാകുന്നു.
യഹോവേ, ഞാന്‍ നിന്റെ ദാസന്‍ ആകുന്നു; നിന്റെ ദാസനും നിന്റെ ദാസിയുടെ മകനും തന്നേ; നീ എന്റെ ബന്ധനങ്ങളെ അഴിച്ചിരിക്കുന്നു.
ഞാന്‍ നിനക്കു സ്തോത്രയാഗം കഴിച്ചു യഹോവയുടെ നാമം വിളിച്ചപേക്ഷിക്കും.
യഹോവയുടെ ആലയത്തിന്റെ പ്രാകാരങ്ങളിലും യെരൂശലേമേ, നിന്റെ നടുവിലും
ഞാന്‍ യഹോവേക്കു എന്റെ നേര്‍ച്ചകളെ അവന്റെ സകലജനവും കാണ്‍കെ കഴിക്കും. യഹോവയെ സ്തുതിപ്പിന്‍ .

117

സകലജാതികളുമായുള്ളോരേ, യഹോവയെ സ്തുതിപ്പിന്‍ ; സകല വംശങ്ങളുമായുള്ളോരേ, അവനെ പുകഴ്ത്തുവിന്‍ .
നമ്മോടുള്ള അവന്റെ ദയ വലുതായിരിക്കുന്നു; യഹോവയുടെ വിശ്വസ്തത എന്നേക്കും ഉള്ളതു. യഹോവയെ സ്തുതിപ്പിന്‍ .

118

യഹോവേക്കു സ്തോത്രം ചെയ്‍വിന്‍ ; അവന്‍ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളതു.
അവന്റെ ദയ എന്നേക്കുമുള്ളതു എന്നു യിസ്രായേല്‍ പറയട്ടെ.
അവന്റെ ദയ എന്നേക്കുമുള്ളതു എന്നു അഹരോന്‍ ഗൃഹം പറയട്ടെ.
അവന്റെ ദയ എന്നേക്കുമുള്ളതു എന്നു യഹോവാഭക്തര്‍ പറയട്ടെ.
ഞെരുക്കത്തില്‍ ഞാന്‍ യഹോവയെ വിളിച്ചപേക്ഷിച്ചു, യഹോവ ഉത്തരമരുളി എന്നെ വിശാലസ്ഥലത്താക്കി.
യഹോവ എന്റെ പക്ഷത്തുണ്ടു; ഞാന്‍ പേടിക്കയില്ല; മനുഷ്യന്‍ എന്നോടു എന്തു ചെയ്യും?
എന്നെ സഹായിക്കുന്നവരോടുകൂടെ യഹോവ എന്റെ പക്ഷത്തുണ്ടു; ഞാന്‍ എന്നെ പകെക്കുന്നവരെ കണ്ടു രസിക്കും.
മനുഷ്യനില്‍ ആശ്രയിക്കുന്നതിനെക്കാള്‍ യഹോവയില്‍ ആശ്രയിക്കുന്നതു നല്ലതു.
പ്രഭുക്കന്മാരില്‍ ആശ്രയിക്കുന്നതിനേക്കാള്‍ യഹോവയില്‍ ആശ്രയിക്കുന്നതു നല്ലതു.
സകലജാതികളും എന്നെ ചുറ്റിവളഞ്ഞു; യഹോവയുടെ നാമത്തില്‍ ഞാന്‍ അവരെ ഛേദിച്ചുകളയും.
അവര്‍ എന്നെ വളഞ്ഞു; അതേ, അവര്‍ എന്നെ വളഞ്ഞു; യഹോവയുടെ നാമത്തില്‍ ഞാന്‍ അവരെ ഛേദിച്ചുകളയും.
അവര്‍ തേനീച്ചപോലെ എന്നെ ചുറ്റിവളഞ്ഞു; മുള്‍തീപോലെ അവര്‍ കെട്ടുപോയി; യഹോവയുടെ നാമത്തില്‍ ഞാന്‍ അവരെ ഛേദിച്ചുകളയും.
ഞാന്‍ വീഴുവാന്‍ തക്കവണ്ണം നീ എന്നെ തള്ളി; എങ്കിലും യഹോവ എന്നെ സഹായിച്ചു.
യഹോവ എന്റെ ബലവും എന്റെ കീര്‍ത്തനവും ആകുന്നു; അവന്‍ എനിക്കു രക്ഷയായും തീര്‍ന്നു.
ഉല്ലാസത്തിന്റെയും ജയത്തിന്റെയും ഘോഷം നീതിമാന്മാരുടെ കൂടാരങ്ങളില്‍ ഉണ്ടു; യഹോവയുടെ വലങ്കൈ വീര്യം പ്രവര്‍ത്തിക്കുന്നു.
യഹോവയുടെ വലങ്കൈ ഉയര്‍ന്നിരിക്കുന്നു; യഹോവയുടെ വലങ്കൈ വീര്യം പ്രവര്‍ത്തിക്കുന്നു.
ഞാന്‍ മരിക്കയില്ല; ഞാന്‍ ജീവനോടെയിരുന്നു യഹോവയുടെ പ്രവൃത്തികളെ വര്‍ണ്ണിക്കും.
യഹോവ എന്നെ കഠിനമായി ശിക്ഷിച്ചു; എന്നാലും അവന്‍ എന്നെ മരണത്തിന്നു ഏല്പിച്ചിട്ടില്ല.
നീതിയുടെ വാതിലുകള്‍ എനിക്കു തുറന്നു തരുവിന്‍ ; ഞാന്‍ അവയില്‍കൂടി കടന്നു യഹോവേക്കു സ്തോത്രം ചെയ്യും.
യഹോവയുടെ വാതില്‍ ഇതു തന്നേ; നീതിമാന്മാര്‍ അതില്‍കൂടി കടക്കും.
നീ എനിക്കു ഉത്തരമരുളി എന്റെ രക്ഷയായി തീര്‍ന്നിരിക്കയാല്‍ ഞാന്‍ നിനക്കു സ്തോത്രം ചെയ്യും.
വീടുപണിയുന്നവര്‍ തള്ളിക്കളഞ്ഞ കല്ലു മൂലക്കല്ലായി തീര്‍ന്നിരിക്കുന്നു.
ഇതു യഹോവയാല്‍ സംഭവിച്ചു നമ്മുടെ ദൃഷ്ടിയില്‍ ആശ്ചര്യം ആയിരിക്കുന്നു.
ഇതു യഹോവ ഉണ്ടാക്കിയ ദിവസം; ഇന്നു നാം സന്തോഷിച്ചു ആനന്ദിക്ക.
യഹോവേ, ഞങ്ങളെ രക്ഷിക്കേണമേ; യഹോവേ, ഞങ്ങള്‍ക്കു ശുഭത നല്കേണമേ.
യഹോവയുടെ നാമത്തില്‍ വരുന്നവന്‍ വാഴ്ത്തപ്പെട്ടവന്‍ ; ഞങ്ങള്‍ യഹോവയുടെ ആലയത്തില്‍നിന്നു നിങ്ങളെ അനുഗ്രഹിക്കുന്നു.
യഹോവ തന്നേ ദൈവം; അവന്‍ നമുക്കു പ്രകാശം തന്നിരിക്കുന്നു; യാഗപീഠത്തിന്റെ കൊമ്പുകളോളം യാഗപശുവിനെ കയറുകൊണ്ടു കെട്ടുവിന്‍ .
നീ എന്റെ ദൈവമാകുന്നു; ഞാന്‍ നിനക്കു സ്തോത്രം ചെയ്യും; നീ എന്റെ ദൈവമാകുന്നു; ഞാന്‍ നിന്നെ പുകഴ്ത്തും.
യഹോവേക്കു സ്തോത്രം ചെയ്‍വിന്‍ ; അവന്‍ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കും ഉള്ളതാകുന്നു.

119

ആലേഫ്
യഹോവയുടെ ന്യായപ്രമാണം അനുസരിച്ചു നടപ്പില്‍ നിഷ്കളങ്കരായവര്‍ ഭാഗ്യവാന്മാര്‍.
അവന്റെ സാക്ഷ്യങ്ങളെ പ്രമാണിച്ചു പൂര്‍ണ്ണഹൃദയത്തോടെ അവനെ അന്വേഷിക്കുന്നവര്‍ ഭാഗ്യവാന്മാര്‍.
അവര്‍ നീതികേടു പ്രവര്‍ത്തിക്കാതെ അവന്റെ വഴികളില്‍തന്നേ നടക്കുന്നു.
നിന്റെ പ്രമാണങ്ങളെ കൃത്യമായി ആചരിക്കേണ്ടതിന്നു നീ അവയെ കല്പിച്ചുതന്നിരിക്കുന്നു.
നിന്റെ ചട്ടങ്ങളെ ആചരിക്കേണ്ടതിന്നു എന്റെ നടപ്പു സ്ഥിരമായെങ്കില്‍ കൊള്ളായിരുന്നു.
നിന്റെ സകലകല്പനകളെയും സൂക്ഷിക്കുന്നേടത്തോളം ഞാന്‍ ലജ്ജിച്ചുപോകയില്ല.
നിന്റെ നീതിയുള്ള വിധികളെ പഠിച്ചിട്ടു ഞാന്‍ പരമാര്‍ത്ഥഹൃദയത്തോടെ നിനക്കു സ്തോത്രം ചെയ്യും.
ഞാന്‍ നിന്റെ ചട്ടങ്ങളെ ആചരിക്കും; എന്നെ അശേഷം ഉപേക്ഷിക്കരുതേ.ബേത്ത്.
ബാലന്‍ തന്റെ നടപ്പിനെ നിര്‍മ്മലമാക്കുന്നതു എങ്ങനെ? നിന്റെ വചനപ്രകാരം അതിനെ സൂക്ഷിക്കുന്നതിനാല്‍ തന്നേ.
ഞാന്‍ പൂര്‍ണ്ണഹൃദയത്തോടെ നിന്നെ അന്വേഷിക്കുന്നു; നിന്റെ കല്പനകള്‍ വിട്ടുനടപ്പാന്‍ എനിക്കു ഇടവരരുതേ.
ഞാന്‍ നിന്നോടു പാപം ചെയ്യാതിരിക്കേണ്ടതിന്നു നിന്റെ വചനത്തെ ഹൃദയത്തില്‍ സംഗ്രഹിക്കുന്നു.
യഹോവേ, നീ വാഴ്ത്തപ്പെട്ടവന്‍ ; നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചു തരേണമേ.
ഞാന്‍ എന്റെ അധരങ്ങള്‍കൊണ്ടു നിന്റെ വായുടെ വിധികളെ ഒക്കെയും വര്‍ണ്ണിക്കുന്നു.
ഞാന്‍ സര്‍വ്വസമ്പത്തിലും എന്നപോലെ നിന്റെ സാക്ഷ്യങ്ങളുടെ വഴിയില്‍ ആനന്ദിക്കുന്നു.
ഞാന്‍ നിന്റെ പ്രമാണങ്ങളെ ധ്യാനിക്കയും നിന്റെ വഴികളെ സൂക്ഷിക്കയും ചെയ്യുന്നു.
ഞാന്‍ നിന്റെ ചട്ടങ്ങളില്‍ രസിക്കും; നിന്റെ വചനത്തെ മറക്കയുമില്ല. ഗീമെല്‍.
ജീവച്ചിരിക്കേണ്ടതിന്നു അടിയന്നു നന്മ ചെയ്യേണമേ; എന്നാല്‍ ഞാന്‍ നിന്റെ വചനം പ്രാമണിക്കും.
നിന്റെ ന്യായപ്രമാണത്തിലെ അത്ഭുതങ്ങളെ കാണേണ്ടതിന്നു എന്റെ കണ്ണുകളെ തുറക്കേണമേ.
ഞാന്‍ ഭൂമിയില്‍ പരദേശിയാകുന്നു; നിന്റെ കല്പനകളെ എനിക്കു മറെച്ചുവെക്കരുതേ.
നിന്റെ വിധികള്‍ക്കായുള്ള നിത്യവാഞ്ഛകൊണ്ടു എന്റെ മനസ്സു തകര്‍ന്നിരിക്കുന്നു.
നിന്റെ കല്പനകളെ വിട്ടുനടക്കുന്നവരായി ശപിക്കപ്പെട്ട അഹങ്കാരികളെ നീ ഭര്‍ത്സിക്കുന്നു.
നിന്ദയും അപമാനവും എന്നോടു അകറ്റേണമേ; ഞാന്‍ നിന്റെ സാക്ഷ്യങ്ങളെ പ്രമാണിക്കുന്നു.
പ്രഭുക്കന്മാരും ഇരുന്നു എനിക്കു വിരോധമായി സംഭാഷിക്കുന്നു; എങ്കിലും അടിയന്‍ നിന്റെ ചട്ടങ്ങളെ ധ്യാനിക്കുന്നു.
നിന്റെ സാക്ഷ്യങ്ങള്‍ എന്റെ പ്രമോദവും എന്റെ ആലോചനക്കാരും ആകുന്നു. ദാലെത്ത്.
എന്റെ പ്രാണന്‍ പൊടിയോടു പറ്റിയിരിക്കുന്നു; തിരുവചനപ്രകാരം എന്നെ ജീവിപ്പിക്കേണമേ.
എന്റെ വഴികളെ ഞാന്‍ വിവരിച്ചപ്പോള്‍ നീ എനിക്കു ഉത്തരമരുളി; നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരേണമേ.
നിന്റെ പ്രമാണങ്ങളുടെ വഴി എന്നെ ഗ്രഹിപ്പിക്കേണമേ; എന്നാല്‍ ഞാന്‍ നിന്റെ അത്ഭുതങ്ങളെ ധ്യാനിക്കും.
എന്റെ പ്രാണന്‍ വിഷാദംകൊണ്ടു ഉരുകുന്നു; നിന്റെ വചനപ്രകാരം എന്നെ നിവിര്‍ത്തേണമേ.
ഭോഷ്കിന്റെ വഴി എന്നോടു അകറ്റേണമേ; നിന്റെ ന്യായപ്രമാണം എനിക്കു കൃപയോടെ നല്കേണമേ.
വിശ്വസ്തതയുടെ മാര്‍ഗ്ഗം ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്നു; നിന്റെ വിധികളെ എന്റെ മുമ്പില്‍ വെച്ചിരിക്കുന്നു.
ഞാന്‍ നിന്റെ സാക്ഷ്യങ്ങളോടു പറ്റിയിരിക്കുന്നു; യഹോവേ, എന്നെ ലജ്ജിപ്പിക്കരുതേ.
നീ എന്റെ ഹൃദയത്തെ വിശാലമാക്കുമ്പോള്‍ ഞാന്‍ നിന്റെ കല്പനകളുടെ വഴിയില്‍ ഔടും.ഹേ.
യഹോവേ, നിന്റെ ചട്ടങ്ങളുടെ വഴി എന്നെ ഉപദേശിക്കേണമേ; ഞാന്‍ അതിനെ അവസാനത്തോളം പ്രമാണിക്കും.
ഞാന്‍ നിന്റെ ന്യായപ്രമാണം കാക്കേണ്ടതിന്നും അതിനെ പൂര്‍ണ്ണഹൃദയത്തോടെ പ്രമാണിക്കേണ്ടതിന്നും എനിക്കു ബുദ്ധി നല്കേണമേ.
നിന്റെ കല്പനകളുടെ പാതയില്‍ എന്നെ നടത്തേണമേ; ഞാന്‍ അതില്‍ ഇഷ്ടപ്പെടുന്നുവല്ലോ.
ദുരാദായത്തിലേക്കല്ല, നിന്റെ സാക്ഷ്യങ്ങളിലേക്കു തന്നേ. എന്റെ ഹൃദയം ചായുമാറാക്കേണമേ.
വ്യാജത്തെ നോക്കാതവണ്ണം എന്റെ കണ്ണുകളെ തിരിച്ചു നിന്റെ വഴികളില്‍ എന്നെ ജീവിപ്പിക്കേണമേ.
നിന്നോടുള്ള ഭക്തിയെ വര്‍ദ്ധിപ്പിക്കുന്നതായ നിന്റെ വചനത്തെ അടിയന്നു നിവര്‍ത്തിക്കേണമേ.
ഞാന്‍ പേടിക്കുന്ന നിന്ദയെ അകറ്റിക്കളയേണമേ; നിന്റെ വിധികള്‍ നല്ലവയല്ലോ.
ഇതാ, ഞാന്‍ നിന്റെ പ്രമാണങ്ങളെ വാഞ്ഛിക്കുന്നു; നിന്റെ നീതിയാല്‍ എന്നെ ജീവിപ്പിക്കേണമേ.വൌ.
യഹോവേ, നിന്റെ വചനപ്രകാരം നിന്റെ ദയയും നിന്റെ രക്ഷയും എങ്കലേക്കു വരുമാറാകട്ടെ.
ഞാന്‍ നിന്റെ വചനത്തില്‍ ആശ്രയിക്കുന്നതുകൊണ്ടു എന്നെ നിന്ദിക്കുന്നവനോടു ഉത്തരം പറവാന്‍ ഞാന്‍ പ്രാപ്തനാകും.
ഞാന്‍ നിന്റെ വിധികള്‍ക്കായി കാത്തിരിക്കയാല്‍ സത്യത്തിന്റെ വചനം എന്റെ വായില്‍ നിന്നു നീക്കിക്കളയരുതേ.
അങ്ങനെ ഞാന്‍ നിന്റെ ന്യായപ്രമാണം ഇടവിടാതെ എന്നേക്കും പ്രമാണിക്കും.
നിന്റെ പ്രമാണങ്ങളെ ആരായുന്നതുകൊണ്ടു ഞാന്‍ വിശാലതയില്‍ നടക്കും.
ഞാന്‍ ലജ്ജിക്കാതെ രാജാക്കന്മാരുടെ മുമ്പിലും നിന്റെ സാക്ഷ്യങ്ങളെക്കുറിച്ചു സംസാരിക്കും.
ഞാന്‍ നിന്റെ കല്പനകളില്‍ പ്രമോദിക്കുന്നു; അവ എനിക്കു പ്രിയമായിരിക്കുന്നു.
എനിക്കു പ്രിയമായിരിക്കുന്ന നിന്റെ കല്പനകളിലേക്കു ഞാന്‍ കൈകളെ ഉയര്‍ത്തുന്നു; നിന്റെ ചട്ടങ്ങളെ ഞാന്‍ ധ്യാനിക്കുന്നു.സയിന്‍ .
നീ എന്നെ പ്രത്യാശിക്കുമാറാക്കിയതുകൊണ്ടു അടിയനോടുള്ള വചനത്തെ ഔര്‍ക്കേണമേ.
നിന്റെ വചനം എന്നെ ജീവിപ്പിച്ചിരിക്കുന്നതു എന്റെ കഷ്ടതയില്‍ എനിക്കു ആശ്വാസമാകുന്നു.
അഹങ്കാരികള്‍ എന്നെ അത്യന്തം പരിഹസിച്ചു; ഞാനോ നിന്റെ ന്യായപ്രമാണത്തെ വിട്ടുമാറീട്ടില്ല.
യഹോവേ, പണ്ടേയുള്ള നിന്റെ വിധികളെ ഔര്‍ത്തു ഞാന്‍ എന്നെതന്നെ ആശ്വസിപ്പിക്കുന്നു.
നിന്റെ ന്യായപ്രമാണം ഉപേക്ഷിക്കുന്ന ദുഷ്ടന്മാര്‍ നിമിത്തം എനിക്കു ഉഗ്രകോപം പിടിച്ചിരിക്കുന്നു.
ഞാന്‍ പരദേശിയായി പാര്‍ക്കുംന്ന വീട്ടില്‍ നിന്റെ ചട്ടങ്ങള്‍ എന്റെ കീര്‍ത്തനം ആകുന്നു.
യഹോവേ, രാത്രിയില്‍ ഞാന്‍ തിരുനാമം ഔര്‍ക്കുംന്നു; നിന്റെ ന്യായപ്രമാണം ഞാന്‍ ആചരിക്കുന്നു.
ഞാന്‍ നിന്റെ പ്രമാണങ്ങളെ അനുസരിക്കുന്നതു എനിക്കു വിഹിതമായിരിക്കുന്നു.ഹേത്ത്.
യഹോവേ, നീ എന്റെ ഔഹരിയാകുന്നു; ഞാന്‍ നിന്റെ വചനങ്ങളെ പ്രമാണിക്കും എന്നു ഞാന്‍ പറഞ്ഞു.
പൂര്‍ണ്ണഹൃദയത്തോടേ ഞാന്‍ നിന്റെ കൃപെക്കായി യാചിക്കുന്നു; നിന്റെ വാഗ്ദാനപ്രകാരം എന്നോടു കൃപയുണ്ടാകേണമേ.
ഞാന്‍ എന്റെ വഴികളെ വിചാരിച്ചു, എന്റെ കാലുകളെ നിന്റെ സാക്ഷ്യങ്ങളിലേക്കു തിരിക്കുന്നു.
നിന്റെ കല്പനകളെ പ്രമാണിക്കേണ്ടതിന്നു ഞാന്‍ താമസിയാതെ ബദ്ധപ്പെടുന്നു;
ദുഷ്ടന്മാരുടെ പാശങ്ങള്‍ എന്നെ ചുറ്റിയിരിക്കുന്നു; ഞാന്‍ നിന്റെ ന്യായപ്രമാണത്തെ മറക്കുന്നില്ലതാനും.
നിന്റെ നീതിയുള്ള ന്യായവിധികള്‍ ഹേതുവായി നിനക്കു സ്തോത്രം ചെയ്‍വാന്‍ ഞാന്‍ അര്‍ദ്ധരാത്രിയില്‍ എഴുന്നേലക്കും.
നിന്നെ ഭയപ്പെടുകയും നിന്റെ പ്രമാണങ്ങളെ അനുസരിക്കയും ചെയ്യുന്ന എല്ലാവര്‍ക്കും ഞാന്‍ കൂട്ടാളിയാകുന്നു.
യഹോവേ, ഭൂമി നിന്റെ ദയകൊണ്ടു നിറെഞ്ഞിരിക്കുന്നു; നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരേണമേ.തേത്ത്.
യഹോവേ, തിരുവചനപ്രകാരം നീ അടിയന്നു നന്മ ചെയ്തിരിക്കുന്നു.
നിന്റെ കല്പനകളെ ഞാന്‍ വിശ്വസിച്ചിരിക്കയാല്‍ എനിക്കു നല്ല ബുദ്ധിയും പരിജ്ഞാനവും ഉപദേശിച്ചുതരേണമേ.
കഷ്ടതയില്‍ ആകുന്നതിന്നു മുമ്പെ ഞാന്‍ തെറ്റിപ്പോയി; ഇപ്പോഴോ ഞാന്‍ നിന്റെ വചനത്തെ പ്രമാണിക്കുന്നു.
നീ നല്ലവനും നന്മ ചെയ്യുന്നവനും ആകുന്നു; നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരേണമേ.
അഹങ്കാരികള്‍ എന്നെക്കൊണ്ടു നുണപറഞ്ഞുണ്ടാക്കി; ഞാനോ പൂര്‍ണ്ണഹൃദയത്തോടെ നിന്റെ പ്രമാണങ്ങളെ അനുസരിക്കും.
അവരുടെ ഹൃദയം കൊഴുപ്പുപോലെ തടിച്ചിരിക്കുന്നു. ഞാനോ നിന്റെ ന്യായപ്രമാണത്തില്‍ രസിക്കുന്നു.
നിന്റെ ചട്ടങ്ങള്‍ പഠിപ്പാന്‍ തക്കവണ്ണം ഞാന്‍ കഷ്ടതയില്‍ ആയിരുന്നതു എനിക്കു ഗുണമായി.
ആയിരം ആയിരം പൊന്‍ വെള്ളി നാണ്യത്തെക്കാള്‍ നിന്റെ വായില്‍നിന്നുള്ള ന്യായപ്രമാണം എനിക്കുത്തമം.യോദ്.
തൃക്കൈകള്‍ എന്നെ സൃഷ്ടിച്ചുണ്ടാക്കിയിരിക്കുന്നു; നിന്റെ കല്പനകളെ പഠിപ്പാന്‍ എനിക്കു ബുദ്ധി നല്കേണമേ.
തിരുവചനത്തില്‍ ഞാന്‍ പ്രത്യാശ വെച്ചിരിക്കയാല്‍ നിന്റെ ഭക്തന്മാര്‍ എന്നെ കണ്ടു സന്തോഷിക്കുന്നു.
യഹോവേ, നിന്റെ വിധികള്‍ നീതിയുള്ളവയെന്നും വിശ്വസ്തതയോടെ നീ എന്നെ താഴ്ത്തിയിരിക്കുന്നു എന്നും ഞാന്‍ അറിയുന്നു.
അടിയനോടുള്ള നിന്റെ വാഗ്ദാനപ്രകാരം നിന്റെ ദയ എന്റെ ആശ്വാസത്തിന്നായി ഭവിക്കുമാറാകട്ടെ.
ഞാന്‍ ജീവിച്ചിരിക്കേണ്ടതിന്നു നിന്റെ കരുണ എനിക്കു വരുമാറാകട്ടെ; നിന്റെ ന്യായപ്രമാണത്തില്‍ ഞാന്‍ രസിക്കുന്നു.
അഹങ്കാരികള്‍ എന്നെ വെറുതെ മറിച്ചിട്ടിരിക്കയാല്‍ ലജ്ജിച്ചുപോകട്ടെ; ഞാനോ നിന്റെ കല്പനകളെ ധ്യാനിക്കുന്നു.
നിന്റെ ഭക്തന്മാരും നിന്റെ സാക്ഷ്യങ്ങളെ അറിയുന്നവരും എന്റെ അടുക്കല്‍ വരട്ടെ.
ഞാന്‍ ലജ്ജിച്ചു പോകാതിരിക്കേണ്ടതിന്നു എന്റെ ഹൃദയം നിന്റെ ചട്ടങ്ങളില്‍ നിഷ്കളങ്കമായിരിക്കട്ടെ.കഫ്.
ഞാന്‍ നിന്റെ രക്ഷയെ കാത്തു മൂര്‍ച്ഛിക്കുന്നു; നിന്റെ വാഗ്ദാനം ഞാന്‍ പ്രതീക്ഷിച്ചുകൊണ്ടിരിക്കുന്നു.
എപ്പോള്‍ നീ എന്നെ ആശ്വസിപ്പിക്കും എന്നുവെച്ചു എന്റെ കണ്ണു നിന്റെ വാഗ്ദാനം കാത്തു ക്ഷീണിക്കുന്നു.
പുകയത്തു വെച്ച തുരുത്തിപോലെ ഞാന്‍ ആകുന്നു. എങ്കിലും നിന്റെ ചട്ടങ്ങളെ മറക്കുന്നില്ല.
അടിയന്റെ ജീവകാലം എന്തുള്ളു? എന്നെ ഉപദ്രവിക്കുന്നവരോടു നീ എപ്പോള്‍ ന്യായവിധി നടത്തും?
നിന്റെ ന്യായപ്രമാണത്തെ അനുസരിക്കാത്ത അഹങ്കാരികള്‍ എനിക്കായി കുഴി കുഴിച്ചിരിക്കുന്നു.
നിന്റെ കല്പനകളെല്ലം വിശ്വാസ്യമാകുന്നു; അവര്‍ എന്നെ വെറുതെ ഉപദ്രവിക്കുന്നു. എന്നെ സഹായിക്കേണമേ.
അവര്‍ ഭൂമിയില്‍ എന്നെ മിക്കവാറും മുടിച്ചിരിക്കുന്നു; നിന്റെ പ്രമാണങ്ങളെ ഞാന്‍ ഉപേക്ഷിച്ചില്ലതാനും.
നിന്റെ ദയെക്കു തക്കവണ്ണം എന്നെ ജീവിപ്പിക്കേണമേ; ഞാന്‍ നിന്റെ വായില്‍നിന്നുള്ള സാക്ഷ്യങ്ങളെ പ്രമാണിക്കും.ലാമെദ്.
യഹോവേ, നിന്റെ വചനം സ്വര്‍ഗ്ഗത്തില്‍ എന്നേക്കും സ്ഥിരമായിരിക്കുന്നു.
നിന്റെ വിശ്വസ്തത തലമുറതലമുറയോളം ഇരിക്കുന്നു; നീ ഭൂമിയെ സ്ഥാപിച്ചു, അതു നിലനിലക്കുന്നു.
അവ ഇന്നുവരെ നിന്റെ നിയമപ്രകാരം നിലനിലക്കുന്നു; സര്‍വ്വസൃഷ്ടികളും നിന്റെ ദാസന്മാരല്ലോ.
നിന്റെ ന്യായപ്രമാണം എന്റെ പ്രമോദം ആയിരുന്നില്ലെങ്കില്‍ ഞാന്‍ എന്റെ കഷ്ടതയില്‍ നശിച്ചുപോകുമായിരുന്നു.
ഞാന്‍ ഒരുനാളും നിന്റെ പ്രമാണങ്ങളെ മറക്കയില്ല; അവയെക്കൊണ്ടല്ലോ നീ എന്നെ ജീവിപ്പിച്ചിരിക്കുന്നതു.
ഞാന്‍ നിനക്കുള്ളവനത്രെ; എന്നെ രക്ഷിക്കേണമേ; ഞാന്‍ നിന്റെ പ്രമാണങ്ങളെ അന്വേഷിക്കുന്നു.
ദുഷ്ടന്മാര്‍ എന്നെ നശിപ്പിപ്പാന്‍ പതിയിരിക്കുന്നു; ഞാനോ നിന്റെ സാക്ഷ്യങ്ങളെ ചിന്തിച്ചുകൊള്ളും.
സകലസമ്പൂര്‍ത്തിക്കും ഞാന്‍ അവസാനം കണ്ടിരിക്കുന്നു; നിന്റെ കല്പനയോ അത്യന്തം വിസ്തീര്‍ണ്ണമായിരിക്കുന്നു.മേം.
നിന്റെ ന്യായപ്രമാണം എനിക്കു എത്രയോ പ്രിയം; ഇടവിടാതെ അതു എന്റെ ധ്യാനമാകുന്നു.
നിന്റെ കല്പനകള്‍ എന്നെ എന്റെ ശത്രുക്കളെക്കാള്‍ ബുദ്ധിമാനാക്കുന്നു; അവ എപ്പോഴും എന്റെ പക്കല്‍ ഉണ്ടു.
നിന്റെ സാക്ഷ്യങ്ങള്‍ എന്റെ ധ്യാനമായിരിക്കകൊണ്ടു എന്റെ സകലഗുരുക്കന്മാരിലും ഞാന്‍ ബുദ്ധിമാനാകുന്നു.
നിന്റെ പ്രമാണങ്ങളെ അനുസരിക്കയാല്‍ ഞാന്‍ വയോധികന്മാരിലും വിവേകമേറിയവനാകുന്നു.
നിന്റെ വചനം പ്രമാണിക്കേണ്ടതിന്നു ഞാന്‍ സകലദുര്‍മ്മാര്‍ഗ്ഗത്തില്‍നിന്നും കാല്‍ വിലക്കുന്നു.
നീ എന്നെ ഉപദേശിച്ചിരിക്കയാല്‍ ഞാന്‍ നിന്റെ വിധികളെ വിട്ടുമാറീട്ടില്ല.
തിരുവചനം എന്റെ അണ്ണാക്കിന്നു എത്ര മധുരം! അവ എന്റെ വായിക്കു തേനിലും നല്ലതു.
നിന്റെ പ്രമാണങ്ങളാല്‍ ഞാന്‍ വിവേകമുള്ളവനാകുന്നു. അതുകൊണ്ടു ഞാന്‍ സകലവ്യാജമാര്‍ഗ്ഗവും വെറുക്കുന്നു.നൂന്‍
നിന്റെ വചനം എന്റെ കാലിന്നു ദീപവും എന്റെ പാതെക്കു പ്രകാശവും ആകുന്നു.
നിന്റെ നീതിയുള്ള വിധികളെ പ്രമാണിക്കുമെന്നു ഞാന്‍ സത്യം ചെയ്തു; അതു ഞാന്‍ നിവര്‍ത്തിക്കും.
ഞാന്‍ മഹാകഷ്ടത്തിലായിരിക്കുന്നു; യഹോവേ, നിന്റെ വാഗ്ദാനപ്രകാരം എന്നെ ജീവിപ്പിക്കേണമേ.
യഹോവേ, എന്റെ വായുടെ സ്വമേധാദാനങ്ങളില്‍ പ്രസാദിക്കേണമേ; നിന്റെ വിധികളെ എനിക്കു ഉപദേശിച്ചു തരേണമേ.
ഞാന്‍ പ്രാണത്യാഗം ചെയ്‍വാന്‍ എല്ലായ്പോഴും ഒരുങ്ങിയിരിക്കുന്നു; എങ്കിലും നിന്റെ ന്യായപ്രമാണം ഞാന്‍ മറക്കുന്നില്ല.
ദുഷ്ടന്മാര്‍ എനിക്കു കണി വെച്ചിരിക്കുന്നു; എന്നാലും ഞാന്‍ നിന്റെ പ്രമാണങ്ങളെ ഉപേക്ഷിക്കുന്നില്ല.
ഞാന്‍ നിന്റെ സാക്ഷ്യങ്ങളെ ശാശ്വതാവകാശമാക്കിയിരിക്കുന്നു; അവ എന്റെ ഹൃദയത്തിന്റെ ആനന്ദമാകുന്നു.
നിന്റെ ചട്ടങ്ങളെ ഇടവിടാതെ എന്നേക്കും ആചരിപ്പാന്‍ ഞാന്‍ എന്റെ ഹൃദയത്തെ ചായിച്ചിരിക്കുന്നു.സാമെക്
ഇരുമനസ്സുള്ളവരെ ഞാന്‍ വെറുക്കുന്നു; എന്നാല്‍ നിന്റെ ന്യായപ്രമാണം എനിക്കു പ്രിയമാകുന്നു.
നീ എന്റെ മറവിടവും എന്റെ പരിചയും ആകുന്നു; ഞാന്‍ തിരുവചനത്തില്‍ പ്രത്യാശ വെച്ചിരിക്കുന്നു.
എന്റെ ദൈവത്തിന്റെ കല്പനകളെ ഞാന്‍ പ്രമാണിക്കേണ്ടതിന്നു ദുഷ്കര്‍മ്മികളേ, എന്നെ വിട്ടകന്നു പോകുവിന്‍ .
ഞാന്‍ ജീവിച്ചിരിക്കേണ്ടതിന്നു നിന്റെ വചനപ്രകാരം എന്നെ താങ്ങേണമേ; എന്റെ പ്രത്യാശയില്‍ ഞാന്‍ ലജ്ജിച്ചുപോകരുതേ.
ഞാന്‍ രക്ഷപ്പെടേണ്ടതിന്നു എന്നെ താങ്ങേണമേ; നിന്റെ ചട്ടങ്ങളില്‍ ഞാന്‍ നിരന്തരം രസിക്കും.
നിന്റെ ചട്ടങ്ങളെ വിട്ടുപോകുന്നവരെ ഒക്കെയും നീ നിരസിക്കുന്നു; അവരുടെ വഞ്ചന വ്യര്‍ത്ഥമാകുന്നു.
ഭൂമിയിലെ സകലദുഷ്ടന്മാരെയും നീ കീടത്തെപ്പോലെ നീക്കിക്കളയുന്നു; അതുകൊണ്ടു നിന്റെ സാക്ഷ്യങ്ങള്‍ എനിക്കു പ്രിയമാകുന്നു.
നിങ്കലുള്ള ഭയംനിമിത്തം എന്റെ ദേഹം രോമാഞ്ചംകൊള്ളുന്നു; നിന്റെ വിധികള്‍നിമിത്തം ഞാന്‍ ഭയപ്പെടുന്നു.അയിന്‍ .
ഞാന്‍ നീതിയും ന്യായവും പ്രവര്‍ത്തിക്കുന്നു; എന്റെ പീഡകന്മാര്‍ക്കും എന്നെ ഏല്പിച്ചുകൊടുക്കരുതേ.
അടിയന്റെ നന്മെക്കുവേണ്ടി ഉത്തരവാദി ആയിരിക്കേണമേ; അഹങ്കാരികള്‍ എന്നെ പീഡിപ്പിക്കരുതേ.
എന്റെ കണ്ണു നിന്റെ രക്ഷയെയും നിന്റെ നീതിയുടെ വചനത്തെയും കാത്തിരുന്നു ക്ഷീണിക്കുന്നു.
നിന്റെ ദയകൂ തക്കവണ്ണം അടിയനോടു പ്രവര്‍ത്തിച്ചു നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരേണമേ.
ഞാന്‍ നിന്റെ ദാസന്‍ ആകുന്നു; നിന്റെ സാക്ഷ്യങ്ങളെ ഗ്രഹിപ്പാന്‍ എനിക്കു ബുദ്ധി നല്കേണമേ.
യഹോവേ, ഇതു നിനക്കു പ്രവര്‍ത്തിപ്പാനുള്ള സമയമാകുന്നു; അവര്‍ നിന്റെ ന്യായപ്രമാണം ദുര്‍ബ്ബലമാക്കിയിരിക്കുന്നു.
അതുകൊണ്ടു നിന്റെ കല്പനകള്‍ എനിക്കു പൊന്നിലും തങ്കത്തിലും അധികം പ്രിയമാകുന്നു.
ആകയാല്‍ നിന്റെ സകലപ്രമാണങ്ങളും ഒത്തതെന്നു എണ്ണി, ഞാന്‍ സകല വ്യാജമാര്‍ഗ്ഗത്തേയും വെറുക്കുന്നു.പേ.
നിന്റെ സാക്ഷ്യങ്ങള്‍ അതിശയകരമാകയാല്‍ എന്റെ മനസ്സു അവയെ പ്രമാണിക്കുന്നു.
നിന്റെ വചനങ്ങളുടെ വികാശനം പ്രകാശപ്രദം ആകുന്നു; അതു അല്പബുദ്ധികളെ ബുദ്ധിമാന്മാരാക്കുന്നു.
നിന്റെ കല്പനകള്‍ക്കായി വാഞ്ഛിക്കയാല്‍ ഞാന്‍ എന്റെ വായ് തുറന്നു കിഴെക്കുന്നു.
തിരുനാമത്തെ സ്നേഹിക്കുന്നവര്‍ക്കും ചെയ്യുന്നതുപോലെ നീ എങ്കലേക്കു തിരിഞ്ഞു എന്നോടു കൃപ ചെയ്യേണമേ.
എന്റെ കാലടികളെ നിന്റെ വചനത്തില്‍ സ്ഥിരമാക്കേണമേ; യാതൊരു നീതികേടും എന്നെ ഭരിക്കരുതേ.
മനുഷ്യന്റെ പീഡനത്തില്‍നിന്നു എന്നെ വിടുവിക്കേണമേ; എന്നാല്‍ ഞാന്‍ നിന്റെ പ്രമാണങ്ങളെ അനുസരിക്കും.
അടിയന്റെമേല്‍ നിന്റെ മുഖം പ്രകാശിപ്പിച്ചു നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരേണമേ.
അവര്‍ നിന്റെ ന്യായപ്രമാണത്തെ അനുസരിക്കായ്കകൊണ്ടു എന്റെ കണ്ണില്‍നിന്നു ജലനദികള്‍ ഒഴുകുന്നു.സാദെ.
യഹോവേ, നീ നീതിമാനാകുന്നു; നിന്റെ വിധികള്‍ നേരുള്ളവ തന്നേ.
നീ നീതിയോടും അത്യന്തവിശ്വസ്തതയോടും കൂടെ നിന്റെ സാക്ഷ്യങ്ങളെ കല്പിച്ചിരിക്കുന്നു.
എന്റെ വൈരികള്‍ തിരുവചനങ്ങളെ മറക്കുന്നതുകൊണ്ടു എന്റെ എരിവു എന്നെ സംഹരിക്കുന്നു.
നിന്റെ വചനം അതിവിശുദ്ധമാകുന്നു; അതുകൊണ്ടു അടിയന്നു അതു പ്രിയമാകുന്നു.
ഞാന്‍ അല്പനും നിന്ദിതനും ആകുന്നു; എങ്കിലും ഞാന്‍ നിന്റെ പ്രമാണങ്ങളെ മറക്കുന്നില്ല.
നിന്റെ നീതി ശാശ്വതനീതിയും നിന്റെ ന്യായപ്രമാണം സത്യവുമാകുന്നു.
കഷ്ടവും സങ്കടവും എന്നെ പിടിച്ചിരിക്കുന്നു; എങ്കിലും നിന്റെ കല്പനകള്‍ എന്റെ പ്രമോദമാകുന്നു.
നിന്റെ സാക്ഷ്യങ്ങള്‍ എന്നേക്കും നീതിയുള്ളവ; ഞാന്‍ ജീവിച്ചിരിക്കേണ്ടതിന്നു എനിക്കു ബുദ്ധി നല്കേണമേ.കോഫ്.
ഞാന്‍ പൂര്‍ണ്ണഹൃദയത്തോടെ വിളിച്ചപേക്ഷിക്കുന്നു; എനിക്കു ഉത്തരം അരുളേണമേ; യഹോവേ, ഞാന്‍ നിന്റെ ചട്ടങ്ങളെ പ്രമാണിക്കും.
ഞാന്‍ നിന്നെ വിളിച്ചപേക്ഷിക്കുന്നു; എന്നെ രക്ഷിക്കേണമേ; ഞാന്‍ നിന്റെ സാക്ഷ്യങ്ങളെ പ്രമാണിക്കും.
ഞാന്‍ ഉദയത്തിന്നു മുമ്പെ എഴുന്നേറ്റു പ്രാര്‍ത്ഥിക്കുന്നു; നിന്റെ വചനത്തില്‍ ഞാന്‍ പ്രത്യാശവെക്കുന്നു.
തിരുവചനം ധ്യാനിക്കേണ്ടതിന്നു എന്റെ കണ്ണു യാമങ്ങളെ നോക്കിക്കൊണ്ടിരിക്കുന്നു.
നിന്റെ ദയകൂ തക്കവണ്ണം എന്റെ അപേക്ഷ കേള്‍ക്കേണമേ; യഹോവേ, നിന്റെ ന്യായപ്രകാരം എന്നെ ജീവിപ്പിക്കേണമേ.
ദുഷ്ടതയെ പിന്തുടരുന്നവര്‍ സമീപിച്ചിരിക്കുന്നു; നിന്റെ ന്യായപ്രമാണത്തോടു അവര്‍ അകന്നിരിക്കുന്നു.
യഹോവേ, നീ സമീപസ്ഥനാകുന്നു; നിന്റെ കല്പനകള്‍ ഒക്കെയും സത്യം തന്നേ.
നിന്റെ സാക്ഷ്യങ്ങളെ നീ എന്നേക്കും സ്ഥാപിച്ചിരിക്കുന്നു എന്നു ഞാന്‍ പണ്ടുതന്നേ അറിഞ്ഞിരിക്കുന്നു.രേശ്.
എന്റെ അരിഷ്ടത കടാക്ഷിച്ചു എന്നെ വിടുവിക്കേണമേ; ഞാന്‍ നിന്റെ ന്യായപ്രമാണത്തെ മറക്കുന്നില്ല.
എന്റെ വ്യവഹാരം നടത്തി എന്നെ വീണ്ടെടുക്കേണമേ; നിന്റെ വാഗ്ദാനപ്രകാരം എന്നെ ജീവിപ്പിക്കേണമേ.
രക്ഷ ദുഷ്ടന്മാരോടു അകന്നിരിക്കുന്നു; അവര്‍ നിന്റെ ചട്ടങ്ങളെ അന്വേഷിക്കുന്നില്ലല്ലോ.
യഹോവേ, നിന്റെ കരുണ വലിയതാകുന്നു; നിന്റെ ന്യായപ്രകാരം എന്നെ ജീവിപ്പിക്കേണമേ.
എന്നെ ഉപദ്രവിക്കുന്നവരും എന്റെ വൈരികളും വളരെയാകുന്നു; എങ്കിലും ഞാന്‍ നിന്റെ സാക്ഷ്യങ്ങളെ വിട്ടുമാറുന്നില്ല.
ഞാന്‍ ദ്രോഹികളെ കണ്ടു വ്യസനിച്ചു; അവര്‍ നിന്റെ വചനം പ്രമാണിക്കുന്നില്ലല്ലോ.
നിന്റെ പ്രമാണങ്ങള്‍ എനിക്കു എത്ര പ്രിയം എന്നു കണ്ടു, യഹോവേ, നിന്റെ ദയെക്കു തക്കവണ്ണം എന്നെ ജീവപ്പിക്കേണമേ.
നിന്റെ വചനത്തിന്റെ സാരം സത്യം തന്നേ; നിന്റെ നീതിയുള്ള വിധികള്‍ ഒക്കെയും എന്നേക്കുമുള്ളവ.ശീന്‍ .
പ്രഭുക്കന്മാര്‍ വെറുതെ എന്നെ ഉപദ്രവിക്കുന്നു; എങ്കിലും നിന്റെ വചനംനിമിത്തം എന്റെ ഹൃദയം പേടിക്കുന്നു.
വലിയ കൊള്ള കണ്ടുകിട്ടിയവനെപ്പോലെ ഞാന്‍ നിന്റെ വചനത്തില്‍ ആനന്ദിക്കുന്നു.
ഞാന്‍ ഭോഷകു പകെച്ചു വെറുക്കുന്നു; നിന്റെ ന്യായപ്രമാണമോ എനിക്കു പ്രിയമാകുന്നു.
നിന്റെ നീതിയുള്ള വിധികള്‍നിമിത്തം ഞാന്‍ ദിവസം ഏഴു പ്രാവശ്യം നിന്നെ സ്തുതിക്കുന്നു.
നിന്റെ ന്യായപ്രമാണത്തോടു പ്രിയം ഉള്ളവര്‍ക്കും മഹാസമാധാനം ഉണ്ടു; അവര്‍ക്കും വീഴ്ചെക്കു സംഗതി ഏതുമില്ല.
യഹോവേ, ഞാന്‍ നിന്റെ രക്ഷയില്‍ പ്രത്യാശ വെക്കുന്നു; നിന്റെ കല്പനകളെ ഞാന്‍ ആചരിക്കുന്നു.
എന്റെ മനസ്സു നിന്റെ സാക്ഷ്യങ്ങളെ പ്രമാണിക്കുന്നു; അവ എനിക്കു അത്യന്തം പ്രിയമാകുന്നു.
ഞാന്‍ നിന്റെ പ്രമാണങ്ങളെയും സാക്ഷ്യങ്ങളെയും പ്രമാണിക്കുന്നു; എന്റെ വഴികളെല്ലാം നിന്റെ മുമ്പാകെ ഇരിക്കുന്നു.തൌ.
യഹോവേ, എന്റെ നിലവിളി തിരുസന്നിധിയില്‍ വരുമാറാകട്ടെ; നിന്റെ വചനപ്രകാരം എനിക്കു ബുദ്ധി നല്കേണമേ.
എന്റെ യാചന തിരുസന്നിധിയില്‍ വരുമാറാകട്ടെ; നിന്റെ വാഗ്ദാനപ്രകാരം എന്നെ വിടുവിക്കേണമേ.
നിന്റെ ചട്ടങ്ങളെ എനിക്കു ഉപദേശിച്ചുതരുന്നതുകൊണ്ടു എന്റെ അധരങ്ങള്‍ സ്തുതി പൊഴിക്കട്ടെ.
നിന്റെ കല്പനകള്‍ ഒക്കെയും നീതിയായിരിക്കയാല്‍ എന്റെ നാവു നിന്റെ വാഗ്ദാനത്തെക്കുറിച്ചു പാടട്ടെ.
നിന്റെ കല്പനകളെ ഞാന്‍ തിരഞ്ഞെടുത്തിരിക്കയാല്‍ നിന്റെ കൈ എനിക്കു തുണയായിരിക്കട്ടെ.
യഹോവേ, ഞാന്‍ നിന്റെ രക്ഷെക്കായി വാഞ്ഛിക്കുന്നു; നിന്റെ ന്യായപ്രമാണം എന്റെ പ്രമോദം ആകുന്നു.
നിന്നെ സ്തുിക്കേണ്ടതിന്നു എന്റെ പ്രാണന്‍ ജീവിച്ചിരിക്കട്ടെ; നിന്റെ വിധികള്‍ എനിക്കു തുണയായിരിക്കട്ടെ.
കാണാതെപോയ ആടുപോലെ ഞാന്‍ തെറ്റിപ്പോയിരിക്കുന്നു; അടിയനെ അന്വേഷിക്കേണമേ; നിന്റെ കല്പനകളെ ഞാന്‍ മറക്കുന്നില്ല.

120

ആരോഹണഗീതം
എന്റെ കഷ്ടതയില്‍ ഞാന്‍ യഹോവയോടു നിലവിളിച്ചു; അവന്‍ എനിക്കു ഉത്തരം അരുളുകയും ചെയ്തു.
യഹോവേ, വ്യാജമുള്ള അധരങ്ങളെയും വഞ്ചനയുള്ള നാവിനെയും തടുത്തു എന്റെ പ്രാണനെ രക്ഷിക്കേണമേ.
വഞ്ചനയുള്ള നാവേ, നിനക്കു എന്തു വരും? നിനക്കു ഇനി എന്തു കിട്ടും?
വീരന്റെ മൂര്‍ച്ചയുള്ള അസ്ത്രങ്ങളും പൂവത്തിന്‍ കനലും തന്നേ.
ഞാന്‍ മേശെക്കില്‍ പ്രവാസം ചെയ്യുന്നതുകൊണ്ടും കേദാര്‍ക്കുംടാരങ്ങളില്‍ പാര്‍ക്കുംന്നതുകൊണ്ടും എനിക്കു അയ്യോ കഷ്ടം!
സമാധാനദ്വേഷിയോടുകൂടെ പാര്‍ക്കുംന്നതു എനിക്കു മതിമതിയായി.
ഞാന്‍ സമാധാനപ്രിയനാകുന്നു; ഞാന്‍ സംസാരിക്കുമ്പോഴോ അവര്‍ കലശല്‍ തുടങ്ങുന്നു.

121

ആരോഹണഗീതം
ഞാന്‍ എന്റെ കണ്ണു പര്‍വ്വതങ്ങളിലേക്കു ഉയര്‍ത്തുന്നു; എനിക്കു സഹായം എവിടെനിന്നു വരും?
എന്റെ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയിങ്കല്‍നിന്നു വരുന്നു.
നിന്റെ കാല്‍ വഴുതുവാന്‍ അവന്‍ സമ്മതിക്കയില്ല; നിന്നെ കാക്കുന്നവന്‍ മയങ്ങുകയുമില്ല.
യിസ്രായേലിന്റെ പരിപാലകന്‍ മയങ്ങുകയില്ല, ഉറങ്ങുകയുമില്ല.
യഹോവ നിന്റെ പരിപാലകന്‍ ; യഹോവ നിന്റെ വലത്തുഭാഗത്തു നിനക്കു തണല്‍.
പകല്‍ സൂര്യനെങ്കിലും രാത്രി ചന്ദ്രനെങ്കിലും നിന്നെ ബാധിക്കയില്ല.
യഹോവ ഒരു ദോഷവും തട്ടാതവണ്ണം നിന്നെ പരിപാലിക്കും. അവന്‍ നിന്റെ പ്രാണനെ പരിപാലിക്കും.
യഹോവ നിന്റെ ഗമനത്തെയും ആഗമനത്തെയും ഇന്നുമുതല്‍ എന്നേക്കും പരിപാലിക്കും.

122

ദാവീദിന്റെ ഒരു ആരോഹണഗീതം.
യഹോവയുടെ ആലയത്തിലേക്കു നമുക്കു പോകാം എന്നു അവര്‍ എന്നോടു പറഞ്ഞപ്പോള്‍ ഞാന്‍ സന്തോഷിച്ചു.
യെരൂശലേമേ, ഞങ്ങളുടെ കാലുകള്‍ നിന്റെ വാതിലുകള്‍ക്കകത്തു നിലക്കുന്നു.
തമ്മില്‍ ഇണക്കിയ നഗരമായി പണിതിരിക്കുന്ന യെരൂശലേമേ!
അവിടേക്കു ഗോത്രങ്ങള്‍, യഹോവയുടെ ഗോത്രങ്ങള്‍ തന്നേ, യിസ്രായേലിന്നു സാക്ഷ്യത്തിന്നായി യഹോവയുടെ നാമത്തിന്നു സ്തോത്രം ചെയ്‍വാന്‍ കയറിച്ചെല്ലുന്നു.
അവിടെ ന്യായാസനങ്ങള്‍, ദാവീദ്ഗൃഹത്തിന്റെ ന്യായാസനങ്ങള്‍ തന്നേ ഇരിക്കുന്നു.
യെരൂശലേമിന്റെ സമാധാനത്തിന്നായി പ്രാര്‍ത്ഥിപ്പിന്‍ ; നിന്നെ സ്നേഹിക്കുന്നവര്‍ സ്വൈരമായിരിക്കട്ടെ.
നിന്റെ കൊത്തളങ്ങളില്‍ സമാധാനവും നിന്റെ അരമനകളില്‍ സ്വൈരവും ഉണ്ടാകട്ടെ.
എന്റെ സഹോദരന്മാരും കൂട്ടാളികളും നിമിത്തം നിന്നില്‍ സമാധാനം ഉണ്ടാകട്ടെ എന്നു ഞാന്‍ പറയും.
നമ്മുടെ ദൈവമായ യഹോവയുടെ ആലയം നിമിത്തം ഞാന്‍ നിന്റെ നന്മ അന്വേഷിക്കും.

123

ആരോഹണഗീതം
സ്വര്‍ഗ്ഗത്തില്‍ വസിക്കുന്നവനായുള്ളോവേ, നിങ്കലേക്കു ഞാന്‍ എന്റെ കണ്ണു ഉയര്‍ത്തുന്നു.
ദാസന്മാരുടെ കണ്ണു യജമാനന്റെ കയ്യിലേക്കും ദാസിയുടെ കണ്ണു യജമാനത്തിയുടെ കയ്യിലേക്കും എന്നപോലെ ഞങ്ങളുടെ കണ്ണു ഞങ്ങളുടെ ദൈവമായ യഹോവയിങ്കലേക്കു, അവന്‍ ഞങ്ങളോടു കൃപചെയ്യുവോളം നോക്കിക്കൊണ്ടിരിക്കുന്നു.
യഹോവേ, ഞങ്ങളോടു കൃപ ചെയ്യേണമേ, ഞങ്ങളോടു കൃപ ചെയ്യേണമേ; ഞങ്ങള്‍ നിന്ദ സഹിച്ചു മടുത്തിരിക്കുന്നു.
സുഖിയന്മാരുടെ പരിഹാസവും അഹങ്കാരികളുടെ നിന്ദയും സഹിച്ചു ഞങ്ങളുടെ മനം ഏറ്റവും മടുത്തിരിക്കുന്നു.

124

ദാവീദിന്റെ ഒരു ആരോഹണഗീതം. യിസ്രായേല്‍ പറയേണ്ടതെന്തെന്നാല്‍ യഹോവ നമ്മുടെ പക്ഷത്തില്ലായിരുന്നുവെങ്കില്‍,
മനുഷ്യര്‍ നമ്മോടു എതിര്‍ത്തപ്പോള്‍, യഹോവ നമ്മുടെ പക്ഷത്തില്ലായിരുന്നുവെങ്കില്‍,
അവരുടെ കോപം നമ്മുടെനേരെ ജ്വലിച്ചപ്പോള്‍, അവര്‍ നമ്മെ ജീവനോടെ വിഴുങ്ങിക്കളയുമായിരുന്നു;
വെള്ളം നമ്മെ ഒഴുക്കിക്കളയുമായിരുന്നു, നദി നമ്മുടെ പ്രാണന്നു മീതെ കവിയുമായിരുന്നു;
പൊങ്ങിയിരുന്ന വെള്ളം നമ്മുടെ പ്രാണന്നു മീതെ കവിയുമായിരുന്നു.
നമ്മെ അവരുടെ പല്ലിന്നു ഇരയായി കൊടുക്കായ്കയാല്‍ യഹോവ വാഴ്ത്തപ്പെടുമാറാകട്ടെ.
വേട്ടക്കാരുടെ കണിയില്‍നിന്നു പക്ഷിയെന്നപോലെ നമ്മുടെ പ്രാണന്‍ വഴുതിപ്പോന്നിരിക്കുന്നു; കണി പൊട്ടി നാം വഴുതിപ്പോന്നിരിക്കുന്നു.
നമ്മുടെ സഹായം ആകാശത്തെയും ഭൂമിയെയും ഉണ്ടാക്കിയ യഹോവയുടെ നാമത്തില്‍ ഇരിക്കുന്നു.

125

ആരോഹണഗീതം
യഹോവയില്‍ ആശ്രയിക്കുന്നവര്‍ കുലുങ്ങാതെ എന്നേക്കും നിലക്കുന്ന സീയോന്‍ പര്‍വ്വതം പോലെയാകുന്നു.
പര്‍വ്വതങ്ങള്‍ യെരൂശലേമിനെ ചുറ്റിയിരിക്കുന്നു. യഹോവ ഇന്നുമുതല്‍ എന്നേക്കും തന്റെ ജനത്തെ ചുറ്റിയിരിക്കുന്നു.
നീതിമാന്മാര്‍ നീതികേടിലേക്കു കൈ നീട്ടാതിരിക്കേണ്ടതിന്നു ദുഷ്ടന്മാരുടെ ചെങ്കോല്‍ നീതിമാന്മാരുടെ അവകാശത്തിന്മേല്‍ ഇരിക്കയില്ല.
യഹോവേ, ഗുണവാന്മാര്‍ക്കും ഹൃദയപരമാര്‍ത്ഥികള്‍ക്കും നന്മ ചെയ്യേണമേ.
എന്നാല്‍ വളഞ്ഞവഴികളിലേക്കു തിരിയുന്നവരെ യഹോവ ദുഷ്പ്രവൃത്തിക്കാരോടുകൂടെ പോകുമാറാക്കട്ടെ. യിസ്രായേലിന്മേല്‍ സമാധാനം വരുമാറാകട്ടെ.

126

ആരോഹണഗീതം
യഹോവ സീയോന്റെ പ്രവാസികളെ മടക്കിവരുത്തിയപ്പോള്‍ ഞങ്ങള്‍ സ്വപ്നം കാണുന്നവരെപ്പോലെ ആയിരുന്നു.
അന്നു ഞങ്ങളുടെ വായില്‍ ചിരിയും ഞങ്ങളുടെ നാവിന്മേല്‍ ആര്‍പ്പും നിറഞ്ഞിരുന്നു. യഹോവ അവരില്‍ വങ്കാര്യങ്ങളെ ചെയ്തിരിക്കുന്നു എന്നു ജാതികളുടെ ഇടയില്‍ അന്നു പറഞ്ഞു.
യഹോവ ഞങ്ങളില്‍ വങ്കാര്യങ്ങളെ ചെയ്തിരിക്കുന്നു; അതുകൊണ്ടു ഞങ്ങള്‍ സന്തോഷിക്കുന്നു.
യഹോവേ, തെക്കെനാട്ടിലെ തോടുകളെപ്പോലെ ഞങ്ങളുടെ പ്രവാസികളെ മടക്കിവരുത്തേണമേ.
കണ്ണുനീരോടെ വിതെക്കുന്നവര്‍ ആര്‍പ്പോടെ കൊയ്യും.
വിത്തു ചുമന്നു കരഞ്ഞും വിതെച്ചുംകൊണ്ടു നടക്കുന്നു; കറ്റ ചുമന്നും ആര്‍ത്തുംകൊണ്ടു വരുന്നു.

127

ശലോമോന്റെ ഒരു ആരോഹണഗീതം
യഹോവ വീടു പണിയാതിരുന്നാല്‍ പണിയുന്നവര്‍ വൃഥാ അദ്ധ്വാനിക്കുന്നു; യഹോവ പട്ടണം കാക്കാതിരുന്നാല്‍ കാവല്‍ക്കാരന്‍ വൃഥാ ജാഗരിക്കുന്നു.
നിങ്ങള്‍ അതികാലത്തു എഴുന്നേലക്കുന്നതും നന്നാ താമസിച്ചു കിടപ്പാന്‍ പോകുന്നതും കഠിനപ്രയത്നം ചെയ്തു ഉപജീവിക്കുന്നതും വ്യര്‍ത്ഥമത്രേ; തന്റെ പ്രിയന്നോ, അവന്‍ അതു ഉറക്കത്തില്‍ കൊടുക്കുന്നു.
മക്കള്‍, യഹോവ നലകുന്ന അവകാശവും ഉദര ഫലം, അവന്‍ തരുന്ന പ്രതിഫലവും തന്നേ.
വീരന്റെ കയ്യിലെ അസ്ത്രങ്ങള്‍ എങ്ങനെയോ അങ്ങനെയാകുന്നു യൌവനത്തിലെ മക്കള്‍.
അവയെക്കൊണ്ടു തന്റെ ആവനാഴിക നിറെച്ചിരിക്കുന്ന പുരുഷന്‍ ഭാഗ്യവാന്‍ ; നഗരവാതില്‍ക്കല്‍വെച്ചു ശത്രുക്കളോടു സംസാരിക്കുമ്പോള്‍ അങ്ങനെയുള്ളവര്‍ ലജ്ജിച്ചുപോകയില്ല.

128

ആരോഹണഗീതം
യഹോവയെ ഭയപ്പെട്ടു, അവന്റെ വഴികളില്‍ നടക്കുന്ന ഏവനും ഭാഗ്യവാന്‍ ;
നിന്റെ കൈകളുടെ അദ്ധ്വാനഫലം നീ തിന്നും; നീ ഭാഗ്യവാന്‍ ; നിനക്കു നന്മ വരും.
നിന്റെ ഭാര്യ നിന്റെ വീട്ടിന്നകത്തു ഫലപ്രദമായ മുന്തിരിവള്ളിപോലെയും നിന്റെ മക്കള്‍ നിന്റെ മേശെക്കു ചുറ്റും ഒലിവുതൈകള്‍പോലെയും ഇരിക്കും.
യഹോവാഭക്തനായ പുരുഷന്‍ ഇങ്ങനെ അനുഗ്രഹിക്കപ്പെട്ടവനാകും.
യഹോവ സീയോനില്‍നിന്നു നിന്നെ അനുഗ്രഹിക്കും; നിന്റെ ആയുഷ്കാലമൊക്കെയും നീ യെരൂശലേമിന്റെ നന്മയെ കാണും.
നിന്റെ മക്കളുടെ മക്കളെയും നീ കാണും. യിസ്രായേലിന്മേല്‍ സമാധാനം ഉണ്ടാകട്ടെ.

129

ആരോഹണഗീതം.
യിസ്രായേല്‍ പറയേണ്ടതെന്തെന്നാല്‍അവര്‍ എന്റെ ബാല്യംമുതല്‍ പലപ്പോഴും എന്നെ ഉപദ്രവിച്ചു;
അവര്‍ എന്റെ ബാല്യംമുതല്‍ പലപ്പോഴും എന്നെ ഉപദ്രവിച്ചു; എങ്കിലും അവര്‍ എന്നെ ജയിച്ചില്ല.
ഉഴവുകാര്‍ എന്റെ മുതുകിന്മേല്‍ ഉഴുതു; ഉഴവു ചാലുകളെ അവര്‍ നീളത്തില്‍ കീറി.
യഹോവ നീതിമാനാകുന്നു; അവന്‍ ദുഷ്ടന്മാരുടെ കയറുകളെ അറുത്തുകളഞ്ഞിരിക്കുന്നു.
സീയോനെ പകെക്കുന്നവരൊക്കെയും ലജ്ജിച്ചു പിന്‍ തിരിഞ്ഞുപോകട്ടെ.
വളരുന്നതിന്നുമുമ്പെ ഉണങ്ങിപ്പോകുന്ന പുരപ്പുറത്തെ പുല്ലുപോലെ അവര്‍ ആകട്ടെ.
കൊയ്യുന്നവന്‍ അതുകൊണ്ടു തന്റെ കൈയാകട്ടെ കറ്റ കെട്ടുന്നവന്‍ തന്റെ മാര്‍വ്വിടം ആകട്ടെ നിറെക്കയില്ല.
യഹോവയുടെ അനുഗ്രഹം നിങ്ങള്‍ക്കുണ്ടാകട്ടെ; യഹോവയുടെ നാമത്തില്‍ ഞങ്ങള്‍ നിങ്ങളെ അനുഗ്രഹിക്കുന്നു എന്നിങ്ങനെ വഴിപോകുന്നവര്‍ പറയുന്നതുമില്ല.

130

ആരോഹണ ഗീതം
യഹോവേ, ആഴത്തില്‍നിന്നു ഞാന്‍ നിന്നോടു നിലവിളിക്കുന്നു;
കര്‍ത്താവേ, എന്റെ പ്രാര്‍ത്ഥന കേള്‍ക്കേണമേ; നിന്റെ ചെവി എന്റെ യാചനകള്‍ക്കു ശ്രദ്ധിച്ചിരിക്കേണമേ.
യഹോവേ, നീ അകൃത്യങ്ങളെ ഔര്‍മ്മവെച്ചാല്‍ കര്‍ത്താവേ, ആര്‍ നിലനിലക്കും?
എങ്കിലും നിന്നെ ഭയപ്പെടുവാന്‍ തക്കവണ്ണം നിന്റെ പക്കല്‍ വിമോചനം ഉണ്ടു.
ഞാന്‍ യഹോവെക്കായി കാത്തിരിക്കുന്നു; എന്റെ ഉള്ളം കാത്തിരിക്കുന്നു; അവന്റെ വചനത്തില്‍ ഞാന്‍ പ്രത്യാശവെച്ചിരിക്കുന്നു.
ഉഷസ്സിന്നായി കാത്തിരിക്കുന്നവരെക്കാള്‍, ഉഷസ്സിന്നായി കാത്തിരിക്കുന്നവരെക്കാള്‍ എന്റെ ഉള്ളം യഹോവെക്കായി കാത്തിരിക്കുന്നു.
യിസ്രായേലേ, യഹോവയില്‍ പ്രത്യാശവെച്ചുകൊള്‍ക; യഹോവേക്കു കൃപയും അവന്റെപക്കല്‍ ധാരാളം വീണ്ടെടുപ്പും ഉണ്ടു.
അവന്‍ യിസ്രായേലിനെ അവന്റെ അകൃത്യങ്ങളില്‍നിന്നൊക്കെയും വീണ്ടെടുക്കും.

131

ദാവീദിന്റെ ഒരു ആരോഹണ ഗീതം
യഹോവേ, എന്റെ ഹൃദയം ഗര്‍വ്വിച്ചരിക്കുന്നില്ല; ഞാന്‍ നിഗളിച്ചുനടക്കുന്നില്ല; എന്റെ ബുദ്ധിക്കെത്താത്ത വങ്കാര്യങ്ങളിലും അത്ഭുതവിഷയങ്ങളിലും ഞാന്‍ ഇടപെടുന്നതുമില്ല.
ഞാന്‍ എന്റെ പ്രാണനെ താലോലിച്ചു മിണ്ടാതാക്കിയിരിക്കുന്നു; തന്റെ അമ്മയുടെ അടുക്കല്‍ മുലകുടി മാറിയ പൈതല്‍ എന്നപോലെ എന്റെ പ്രാണന്‍ എന്റെ അടുക്കല്‍ മുലകുടി മാറിയതുപോലെ ആകുന്നു.
യിസ്രായേലേ, ഇന്നുമുതല്‍ എന്നേക്കും യഹോവയില്‍ പ്രത്യാശ വെച്ചുകൊള്‍ക.

132

ആരോഹണ ഗീതം
യഹോവേ, ദാവീദിനെയും അവന്റെ സകലകഷ്ടതയെയും ഔര്‍ക്കേണമേ.
അവന്‍ യഹോവയോടു സത്യം ചെയ്തു യാക്കോബിന്റെ വല്ലഭന്നു നേര്‍ന്നതു എന്തെന്നാല്‍
ഞാന്‍ യഹോവേക്കു ഒരു സ്ഥലം, യാക്കോബിന്റെ വല്ലഭന്നു ഒരു നിവാസം കണ്ടെത്തുംവരെ
ഞാന്‍ എന്റെ കൂടാരവീട്ടില്‍ കടക്കയില്ല; എന്റെ ശയ്യമേല്‍ കയറി കിടക്കുകയുമില്ല.
ഞാന്‍ എന്റെ കണ്ണിന്നു ഉറക്കവും എന്റെ കണ്‍പോളെക്കു മയക്കവും കൊടുക്കയില്ല.
നാം എഫ്രാത്തയില്‍ അതിനെക്കുറിച്ചു കേട്ടു വനപ്രദേശത്തു അതിനെ കണ്ടെത്തിയല്ലോ.
നാം അവന്റെ തിരുനിവാസത്തിലേക്കുചെന്നു അവന്റെ പാദപീഠത്തിങ്കല്‍ നമസ്കരിക്കുക.
യഹോവേ, നീ നിന്റെ ബലത്തിന്റെ പെട്ടകവുമായി നിന്റെ വിശ്രാമത്തിലേക്കു എഴുന്നെള്ളേണമേ.
നിന്റെ പുരോഹിതന്മാര്‍ നീതി ധരിക്കയും നിന്റെ ഭക്തന്മാര്‍ ഘോഷിച്ചുല്ലസിക്കയും ചെയ്യട്ടെ.
നിന്റെ ദാസനായ ദാവീദിന്‍ നിമിത്തം നിന്റെ അഭിഷിക്തന്റെ മുഖത്തെ തിരിച്ചു കളയരുതേ.
ഞാന്‍ നിന്റെ ഉദരഫലത്തെ നിന്റെ സിംഹാസനത്തില്‍ ഇരുത്തുമെന്നും
നിന്റെ മക്കള്‍ എന്റെ നിയമത്തെയും ഞാന്‍ അവര്‍ക്കും ഉപദേശിച്ച സാക്ഷ്യത്തെയും പ്രമാണിക്കുമെങ്കില്‍ അവരുടെ മക്കളും എന്നേക്കും നിന്റെ സിംഹാസനത്തില്‍ ഇരിക്കും എന്നും യഹോവ ദാവീദിനോടു ആണയിട്ടു സത്യം; അവന്‍ അതില്‍നിന്നു മാറുകയില്ല.
യഹോവ സീയോനെ തിരഞ്ഞെടുക്കയും അതിനെ തന്റെ വാസസ്ഥലമായി ഇച്ഛിക്കയും ചെയ്തു.
അതു എന്നേക്കും എന്റെ വിശ്രാമം ആകുന്നു; ഞാന്‍ അതിനെ ഇച്ഛിച്ചിരിക്കയാല്‍ ഞാന്‍ അവിടെ വസിക്കും;
അതിലെ ആഹാരം ഞാന്‍ സമൃദ്ധിയായി അനുഗ്രഹിക്കും; അതിലെ ദരിദ്രന്മാര്‍ക്കും അപ്പംകൊണ്ടു തൃപ്തി വരുത്തും.
അതിലെ പുരോഹിതന്മാരെയും രക്ഷ ധരിപ്പിക്കും; അതിലെ ഭക്തന്മാര്‍ ഘോഷിച്ചുല്ലസിക്കും.
അവിടെ ഞാന്‍ ദാവീദിന്നു ഒരു കൊമ്പു മുളെപ്പിക്കും; എന്റെ അഭിഷിക്തന്നു ഒരു ദീപം ഒരുക്കീട്ടുമുണ്ടു.
ഞാന്‍ അവന്റെ ശത്രുക്കളെ ലജ്ജ ധരിപ്പിക്കും; അവന്റെ തലയിലോ കിരീടം ശോഭിക്കും.

133

ദാവീദിന്റെ ഒരു ആരോഹണ ഗീതം
ഇതാ, സഹോദരന്മാര്‍ ഒത്തൊരുമിച്ചു വസിക്കുന്നതു എത്ര ശുഭവും എത്ര മനോഹരവും ആകുന്നു!
അതു വസ്ത്രത്തിന്റെ വിളുമ്പിലേക്കു നീണ്ടു കിടക്കുന്ന താടിയിലേക്കു, അഹരോന്റെ താടിയിലേക്കു തന്നേ, ഒഴുകുന്നതായി അവന്റെ തലയിലെ വിശേഷതൈലം പോലെയും
സീയോന്‍ പര്‍വ്വതത്തില്‍ പെയ്യുന്ന ഹെര്‍മ്മോന്യ മഞ്ഞു പോലെയും ആകുന്നു; അവിടെയല്ലോ യഹോവ അനുഗ്രഹവും ശാശ്വതമായുള്ള ജീവനും കല്പിച്ചിരിക്കുന്നതു.

134

ആരോഹണഗീതം
അല്ലയോ, രാത്രികാലങ്ങളില്‍ യഹോവയുടെ ആലയത്തില്‍ നിലക്കുന്നവരായി യഹോവയുടെ സകലദാസന്മാരുമായുള്ളോരേ, യഹോവയെ വാഴ്ത്തുവിന്‍ .
വിശുദ്ധമന്ദിരത്തിങ്കലേക്കു കൈ ഉയര്‍ത്തി യഹോവയെ വാഴ്ത്തുവിന്‍ .
ആകാശവും ഭൂമിയും ഉണ്ടാക്കിയ യഹോവ സീയോനില്‍നിന്നു നിന്നെ അനുഗ്രഹിക്കുമാറാകട്ടെ.

135

യഹോവയെ സ്തുതിപ്പിന്‍ ; യഹോവയുടെ നാമത്തെ സ്തുതിപ്പിന്‍ ; യഹോവയുടെ ദാസന്മാരേ, അവനെ സ്തുതിപ്പിന്‍ .
യഹോവയുടെ ആലയത്തിലും നമ്മുടെ ദൈവത്തിന്റെ ആലയത്തിന്‍ പ്രാകാരങ്ങളിലും നിലക്കുന്നവരേ,
യഹോവയെ സ്തുതിപ്പിന്‍ ; യഹോവ നല്ലവന്‍ അല്ലോ; അവന്റെ നാമത്തിന്നു കീര്‍ത്തനം ചെയ്‍വിന്‍ ; അതു മനോഹരമല്ലോ.
യഹോവ യാക്കോബിനെ തനിക്കായിട്ടും യിസ്രായേലിനെ തന്റെ നിക്ഷേപമായിട്ടും തിരഞ്ഞെടുത്തിരിക്കുന്നു.
യഹോവ വലിയവന്‍ എന്നും നമ്മുടെ കര്‍ത്താവു സകലദേവന്മാരിലും ശ്രേഷ്ഠന്‍ എന്നും ഞാന്‍ അറിയുന്നു.
ആകാശത്തിലും ഭൂമിയിലും സമുദ്രങ്ങളിലും എല്ലാ ആഴങ്ങളിലും യഹോവ തനിക്കിഷ്ടമുള്ളതൊക്കെയും ചെയ്യുന്നു.
അവന്‍ ഭൂമിയുടെ അറ്റത്തുനിന്നു നീരാവി പൊങ്ങുമാറാക്കുന്നു; അവന്‍ മഴെക്കായി മിന്നലുകളെ ഉണ്ടാക്കുന്നു; തന്റെ ഭണ്ഡാരങ്ങളില്‍ നിന്നു കാറ്റു പുറപ്പെടുവിക്കുന്നു.
അവന്‍ മിസ്രയീമിലെ കടിഞ്ഞൂലുകളെ മനുഷ്യരെയും മൃഗങ്ങളെയും ഒരുപോലെ സംഹരിച്ചു.
മിസ്രയീമേ, നിന്റെ മദ്ധ്യേ അവന്‍ ഫറവോന്റെ മേലും അവന്റെ സകലഭൃത്യന്മാരുടെമേലും അടയാളങ്ങളും അത്ഭുതങ്ങളും അയച്ചു.
അവന്‍ വലിയ ജാതികളെ സംഹരിച്ചു; ബലമുള്ള രാജാക്കന്മാരെ നിഗ്രഹിച്ചു.
അമോര്‍യ്യരുടെ രാജാവായ സീഹോനെയും ബാശാന്‍ രാജാവായ ഔഗിനെയും സകല കനാന്യരാജ്യങ്ങളെയും തന്നേ.
അവരുടെ ദേശത്തെ അവന്‍ അവകാശമായിട്ടു, തന്റെ ജനമായ യിസ്രായേലിന്നു അവകാശമായിട്ടു കൊടുത്തു.
യഹോവേ, നിന്റെ നാമം ശാശ്വതമായും യഹോവേ, നിന്റെ ജ്ഞാപകം തലമുറതലമുറയായും ഇരിക്കുന്നു.
യഹോവ തന്റെ ജനത്തിന്നു ന്യായപാലനം ചെയ്യും; അവന്‍ തന്റെ ദാസന്മാരോടു സഹതപിക്കും.
ജാതികളുടെ വിഗ്രഹങ്ങള്‍ പൊന്നും വെള്ളിയും മനുഷ്യരുടെ കൈവേലയും ആകുന്നു.
അവേക്കു വായുണ്ടെങ്കിലും സംസാരിക്കുന്നില്ല; കണ്ണുണ്ടെങ്കിലും കാണുന്നില്ല;
അവേക്കു ചെവിയുണ്ടെങ്കിലും കേള്‍ക്കുന്നില്ല; അവയുടെ വായില്‍ ശ്വാസവുമില്ല.
അവയെ ഉണ്ടാക്കുന്നവര്‍ അവയെപ്പോലെയാകുന്നു; അവയില്‍ ആശ്രയിക്കുന്ന ഏവനും അങ്ങനെ തന്നേ.
യിസ്രായേല്‍ഗൃഹമേ, യഹോവയെ വാഴ്ത്തുക; അഹരോന്റെ ഗൃഹമേ, യഹോവയെ വാഴ്ത്തുക.
ലേവിഗൃഹമേ, യഹോവയെ വാഴ്ത്തുക; യഹോവാഭക്തന്മാരേ, യഹോവയെ വാഴ്ത്തുവിന്‍ .
യെരൂശലേമില്‍ അധിവസിക്കുന്ന യഹോവ സിയോനില്‍നിന്നു വാഴ്ത്തപ്പെടുമാറാകട്ടെ. യഹോവയെ സ്തുതിപ്പിന്‍ .

136

യഹോവേക്കു സ്തോത്രം ചെയ്‍വിന്‍ ; അവന്‍ നല്ലവനല്ലോ; അവന്റെ ദയ എന്നേക്കുമുള്ളതു.
ദൈവാധിദൈവത്തിന്നു സ്തോത്രം ചെയ്‍വിന്‍ ; അവന്റെ ദയ എന്നേക്കുമുള്ളതു.
കര്‍ത്താധികര്‍ത്താവിന്നു സ്തോത്രം ചെയ്‍വിന്‍ ; അവന്റെ ദയ എന്നേക്കുമുള്ളതു.
ഏകനായി മഹാത്ഭുതങ്ങളെ പ്രവര്‍ത്തിക്കുന്നവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
ജ്ഞാനത്തോടെ ആകാശങ്ങളെ ഉണ്ടാക്കിയവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
ഭൂമിയെ വെള്ളത്തിന്മേല്‍ വിരിച്ചവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
വലിയ വെളിച്ചങ്ങളെ ഉണ്ടാക്കിയവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
പകല്‍ വാഴുവാന്‍ സൂര്യനെയും -- അവന്റെ ദയ എന്നേക്കുമുള്ളതു.
രാത്രി വാഴുവാന്‍ ചന്ദ്രനെയും നക്ഷത്രങ്ങളെയും ഉണ്ടാക്കിയവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
മിസ്രയീമിലെ കടിഞ്ഞൂലുകളെ സംഹരിച്ചവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
അവരുടെ ഇടയില്‍നിന്നു യിസ്രായേലിനെ പുറപ്പെടുവിച്ചവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
ബലമുള്ള കൈകൊണ്ടും നീട്ടിയ ഭുജംകൊണ്ടും തന്നേ -- അവന്റെ ദയ എന്നേക്കുമുള്ളതു.
ചെങ്കടലിനെ രണ്ടായി വിഭാഗിച്ചവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
അതിന്റെ നടുവില്‍കൂടി യിസ്രായേലിനെ കടത്തിയവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
ഫറവോനെയും സൈന്യത്തെയും ചെങ്കടലില്‍ തള്ളിയിട്ടവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
തന്റെ ജനത്തെ മരുഭൂമിയില്‍കൂടി നടത്തിയവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
മഹാരാജാക്കന്മാരെ സംഹരിച്ചവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
ശ്രേഷ്ഠരാജാക്കന്മാരെ നിഗ്രഹിച്ചവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
അമോര്‍യ്യരുടെ രാജാവായ സീഹോനെയും -- അവന്റെ ദയ എന്നേക്കുമുള്ളതു.
ബാശാന്‍ രാജാവായ ഔഗിനെയും -- അവന്റെ ദയ എന്നേക്കുമുള്ളതു.
അവരുടെ ദേശത്തെ അവകാശമായി കൊടുത്തു -- അവന്റെ ദയ എന്നേക്കുമുള്ളതു.
തന്റെ ദാസനായ യിസ്രായേലിന്നു അവകാശമായി തന്നേ -- അവന്റെ ദയ എന്നേക്കുമുള്ളതു .
നമ്മുടെ താഴ്ചയില്‍ നമ്മെ ഔര്‍ത്തവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
നമ്മുടെ വൈരികളുടെ കയ്യില്‍നിന്നു നമ്മെ വിടുവിച്ചവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
സകലജഡത്തിന്നും ആഹാരം കൊടുക്കുന്നവന്നു -- അവന്റെ ദയ എന്നേക്കുമുള്ളതു.
സ്വര്‍ഗ്ഗസ്ഥനായ ദൈവത്തിന്നു സ്തോത്രം ചെയ്‍വിന്‍ ; അവന്റെ ദയ എന്നേക്കുമുള്ളതു.

137

ബാബേല്‍ നദികളുടെ തീരത്തു ഞങ്ങള്‍ ഇരുന്നു, സീയോനെ ഔര്‍ത്തപ്പോള്‍ ഞങ്ങള്‍ കരഞ്ഞു.
അതിന്റെ നടുവിലെ അലരിവൃക്ഷങ്ങളിന്മേല്‍ ഞങ്ങള്‍ ഞങ്ങളുടെ കിന്നരങ്ങളെ തൂക്കിയിട്ടു.
ഞങ്ങളെ ബദ്ധരാക്കിക്കൊണ്ടുപോയവര്‍സീയോന്‍ ഗീതങ്ങളില്‍ ഒന്നു ചൊല്ലുവിന്‍ എന്നു പറഞ്ഞു ഗീതങ്ങളെയും ഞങ്ങളെ പീഡിപ്പിച്ചവര്‍ സന്തോഷത്തെയും ഞങ്ങളോടു ചോദിച്ചു.
ഞങ്ങള്‍ യഹോവയുടെ ഗീതം അന്യദേശത്തു പാടുന്നതെങ്ങനെ?
യെരൂശലേമേ, നിന്നെ ഞാന്‍ മറക്കുന്നു എങ്കില്‍ എന്റെ വലങ്കൈ മറന്നു പോകട്ടെ.
നിന്നെ ഞാന്‍ ഔര്‍ക്കാതെ പോയാല്‍, യെരൂശലേമിനെ എന്റെ മുഖ്യസന്തോഷത്തെക്കാള്‍ വിലമതിക്കാതെ പോയാല്‍, എന്റെ നാവു അണ്ണാക്കിനോടു പറ്റിപ്പോകട്ടെ.
ഇടിച്ചുകളവിന്‍ , അടിസ്ഥാനംവരെ അതിനെ ഇടിച്ചുകളവിന്‍ ! എന്നിങ്ങനെ പറഞ്ഞ ഏദോമ്യര്‍ക്കായി യഹോവേ, യെരൂശലേമിന്റെ നാള്‍ ഔര്‍ക്കേണമേ.
നാശം അടുത്തിരിക്കുന്ന ബാബേല്‍പുത്രിയേ, നീ ഞങ്ങളോടു ചെയ്തതുപോലെ നിന്നോടു ചെയ്യുന്നവന്‍ ഭാഗ്യവാന്‍ . നിന്റെ കുഞ്ഞുങ്ങളെ പിടിച്ചു പാറമേല്‍ അടിച്ചുകളയുന്നവന്‍ ഭാഗ്യവാന്‍ .

138

ദാവീദിന്റെ ഒരു സങ്കീര്‍ത്തനം. ഞാന്‍ പൂര്‍ണ്ണഹൃദയത്തോടെ നിനക്കു സ്തോത്രം ചെയ്യും; ദേവന്മാരുടെ മുമ്പാകെ ഞാന്‍ നിന്നെ കീര്‍ത്തിക്കും.
ഞാന്‍ നിന്റെ വിശുദ്ധമന്ദിരത്തെ നോക്കി നമസ്കരിച്ചു, നിന്റെ ദയയും വിശ്വസ്തതയും നിമിത്തം തിരുനാമത്തിന്നു സ്തോത്രം ചെയ്യും. നിന്റെ നാമത്തിന്നു മീതെ ഒക്കെയും നീ നിന്റെ വാഗ്ദാനം മഹിമപ്പെടുത്തിയിരിക്കുന്നു.
ഞാന്‍ വിളിച്ചപേക്ഷിച്ച നാളില്‍ നീ എനിക്കുത്തരം അരുളി; എന്റെ ഉള്ളില്‍ ബലം നല്കി എന്നെ ധൈര്യപ്പെടുത്തിയിരിക്കുന്നു.
യഹോവേ, ഭൂമിയിലെ സകലരാജാക്കന്മാരും നിന്റെ വായിന്‍ വചനങ്ങളെ കേട്ടിട്ടു നിനക്കു സ്തോത്രം ചെയ്യും.
അതേ, അവര്‍ യഹോവയുടെ വഴികളെക്കുറിച്ചു പാടും; യഹോവയുടെ മഹത്വം വലിയതാകുന്നുവല്ലോ.
യഹോവ ഉന്നതനെങ്കിലും താഴ്മയുള്ളവനെ കടാക്ഷിക്കുന്നു; ഗര്‍വ്വിയെയോ അവന്‍ ദൂരത്തുനിന്നു അറിയുന്നു.
ഞാന്‍ കഷ്ടതയുടെ നടുവില്‍ നടന്നാലും നീ എന്നെ ജീവിപ്പിക്കും; എന്റെ ശത്രുക്കളുടെ ക്രോധത്തിന്നു നേരെ നീ കൈ നീട്ടും; നിന്റെ വലങ്കൈ എന്നെ രക്ഷിക്കും.
യഹോവ എനിക്കുവേണ്ടി സമാപ്തിവരുത്തും; യഹോവേ, നിന്റെ ദയ എന്നേക്കുമുള്ളതു; തൃക്കൈകളുടെ പ്രവൃത്തിയെ ഉപേക്ഷിക്കരുതേ.

139

സംഗീതപ്രമാണിക്കു; ദാവീദിന്റെ ഒരു സങ്കീര്‍ത്തനം.
യഹോവേ, നീ എന്നെ ശോധന ചെയ്തു അറിഞ്ഞിരിക്കുന്നു;
ഞാന്‍ ഇരിക്കുന്നതും എഴുന്നേലക്കുന്നതും നീ അറിയുന്നു. എന്റെ നിരൂപണം നീ ദൂരത്തുനിന്നു ഗ്രഹിക്കുന്നു.
എന്റെ നടപ്പും കിടപ്പും നീ ശോധന ചെയ്യുന്നു; എന്റെ വഴികളൊക്കെയും നിനക്കു മനസ്സിലായിരിക്കുന്നു.
യഹോവേ, നീ മുഴുവനും അറിയാതെ ഒരു വാക്കും എന്റെ നാവിന്മേല്‍ ഇല്ല.
നീ മുമ്പും പിമ്പും എന്നെ അടെച്ചു നിന്റെ കൈ എന്റെമേല്‍ വെച്ചിരിക്കുന്നു.
ഈ പരിജ്ഞാനം എനിക്കു അത്യത്ഭുതമാകുന്നു; അതു എനിക്കു ഗ്രഹിച്ചുകൂടാതവണ്ണം ഉന്നതമായിരിക്കുന്നു.
നിന്റെ ആത്മാവിനെ ഒളിച്ചു ഞാന്‍ എവിടേക്കു പോകും? തിരുസന്നിധി വിട്ടു ഞാന്‍ എവിടേക്കു ഔടും?
ഞാന്‍ സ്വര്‍ഗ്ഗത്തില്‍ കയറിയാല്‍ നീ അവിടെ ഉണ്ടു; പാതാളത്തില്‍ എന്റെ കിടക്ക വിരിച്ചാല്‍ നീ അവിടെ ഉണ്ടു.
ഞാന്‍ ഉഷസ്സിന്‍ ചിറകു ധരിച്ചു, സമുദ്രത്തിന്റെ അറ്റത്തു ചെന്നു പാര്‍ത്താല്‍
അവിടെയും നിന്റെ കൈ എന്നെ നടത്തും; നിന്റെ വലങ്കൈ എന്നെ പിടിക്കും.
ഇരുട്ടു എന്നെ മൂടിക്കളയട്ടെ; വെളിച്ചം എന്റെ ചുറ്റും രാത്രിയായ്തീരട്ടെ എന്നു ഞാന്‍ പറഞ്ഞാല്‍
ഇരുട്ടുപോലും നിനക്കു മറവായിരിക്കയില്ല; രാത്രി പകല്‍പോലെ പ്രകാശിക്കും; ഇരുട്ടും വെളിച്ചവും നിനക്കു ഒരുപോലെ തന്നേ.
നീയല്ലോ എന്റെ അന്തരംഗങ്ങളെ നിര്‍മ്മിച്ചതു, എന്റെ അമ്മയുടെ ഉദരത്തില്‍ നീ എന്നെ മെടഞ്ഞു.
ഭയങ്കരവും അതിശയവുമായി എന്നെ സൃഷ്ടിച്ചിരിക്കയാല്‍ ഞാന്‍ നിനക്കു സ്തോത്രം ചെയ്യുന്നു; നിന്റെ പ്രവൃത്തികള്‍ അത്ഭുതകരമാകുന്നു; അതു എന്റെ ഉള്ളം നല്ലവണ്ണം അറിയുന്നു.
ഞാന്‍ രഹസ്യത്തില്‍ ഉണ്ടാക്കപ്പെടുകയും ഭൂമിയുടെ അധോഭാഗങ്ങളില്‍ നിര്‍മ്മിക്കപ്പെടുകയും ചെയ്തപ്പോള്‍ എന്റെ അസ്ഥിക്കുടം നിനക്കു മറവായിരുന്നില്ല.
ഞാന്‍ പിണ്ഡാകാരമായിരുന്നപ്പോള്‍ നിന്റെ കണ്ണു എന്നെ കണ്ടു; നിയമിക്കപ്പെട്ട നാളുകളില്‍ ഒന്നും ഇല്ലാതിരുന്നപ്പോള്‍ അവയെല്ലാം നിന്റെ പുസ്തകത്തില്‍ എഴുതിയിരുന്നു;
ദൈവമേ, നിന്റെ വിചാരങ്ങള്‍ എനിക്കു എത്ര ഘനമായവ! അവയുടെ ആകത്തുകയും എത്ര വലിയതു!
അവയെ എണ്ണിയാല്‍ മണലിനെക്കാള്‍ അധികം; ഞാന്‍ ഉണരുമ്പോള്‍ ഇനിയും ഞാന്‍ നിന്റെ അടുക്കല്‍ ഇരിക്കുന്നു.
ദൈവമേ, നീ ദുഷ്ടനെ നിഗ്രഹിച്ചെങ്കില്‍ കൊള്ളായിരുന്നു; രക്തപാതകന്മാരേ, എന്നെ വിട്ടുപോകുവിന്‍ .
അവര്‍ ദ്രോഹമായി നിന്നെക്കുറിച്ചു സംസാരിക്കുന്നു; നിന്റെ ശത്രുക്കള്‍ നിന്റെ നാമം വൃഥാ എടുക്കുന്നു.
യഹോവേ, നിന്നെ പകെക്കുന്നവരെ ഞാന്‍ പകക്കേണ്ടതല്ലയോ? നിന്നോടു എതിര്‍ത്തുനിലക്കുന്നവരെ ഞാന്‍ വെറുക്കേണ്ടതല്ലയോ?
ഞാന്‍ പൂര്‍ണ്ണദ്വേഷത്തോടെ അവരെ ദ്വേഷിക്കുന്നു; അവരെ എന്റെ ശത്രുക്കളായി എണ്ണുന്നു.
ദൈവമേ, എന്നെ ശോധന ചെയ്തു എന്റെ ഹൃദയത്തെ അറിയേണമേ; എന്നെ പരീക്ഷിച്ചു എന്റെ നിനവുകളെ അറിയേണമേ.
വ്യസനത്തിന്നുള്ള മാര്‍ഗ്ഗം എന്നില്‍ ഉണ്ടോ എന്നു നോക്കി, ശാശ്വതമാര്‍ഗ്ഗത്തില്‍ എന്നെ നടത്തേണമേ.

140

സംഗീതപ്രമാണിക്കു; ദാവീദിന്റെ ഒരു സങ്കീര്‍ത്തനം.
യഹോവേ, ദുഷ്ടമനുഷ്യന്റെ കയ്യില്‍ നിന്നു എന്നെ വിടുവിച്ചു സാഹസക്കാരന്റെ പക്കല്‍നിന്നു എന്നെ പാലിക്കേണമേ.
അവര്‍ ഹൃദയത്തില്‍ അനര്‍ത്ഥങ്ങള്‍ നിരൂപിക്കുന്നു; അവര്‍ ഇടവിടാതെ യുദ്ധത്തിന്നു കൂട്ടം കൂടുന്നു;
അവര്‍ സര്‍പ്പംപോലെ തങ്ങളുടെ നാവുകളെ കൂര്‍പ്പിക്കുന്നു; അവരുടെ അധരങ്ങള്‍ക്കു കീഴെ അണലിവിഷം ഉണ്ടു. സേലാ.
യഹോവേ, ദുഷ്ടന്റെ കയ്യില്‍നിന്നു എന്നെ കാക്കേണമേ; സാഹസക്കാരന്റെ പക്കല്‍നിന്നു എന്നെ പാലിക്കേണമേ; അവര്‍ എന്റെ കാലടികളെ മറിച്ചുകളവാന്‍ ഭാവിക്കുന്നു.
ഗര്‍വ്വികള്‍ എനിക്കായി കണിയും കയറും മറെച്ചുവെച്ചിരിക്കുന്നു; വഴിയരികെ അവര്‍ വല വിരിച്ചിരിക്കുന്നു; അവര്‍ എനിക്കായി കുടുക്കുകള്‍ വെച്ചിരിക്കുന്നു. സേലാ.
നീ എന്റെ ദൈവം എന്നു ഞാന്‍ യഹോവയോടു പറഞ്ഞു; യഹോവേ, എന്റെ യാചനകളെ കേള്‍ക്കേണമേ.
എന്റെ രക്ഷയുടെ ബലമായി കര്‍ത്താവായ യഹോവേ, യുദ്ധദിവസത്തില്‍ നീ എന്റെ തലയില്‍ ശിരസ്ത്രം ഇടുന്നു.
യഹോവേ, ദുഷ്ടന്റെ ആഗ്രഹങ്ങളെ നല്കരുതേ; നിഗളിച്ചുപോകാതിരിക്കേണ്ടതിന്നു അവന്റെ ദുരുപായം സാധിപ്പിക്കയും അരുതേ. സേലാ.
എന്നെ വളഞ്ഞിരിക്കുന്നവരുടെ തലയോ,--അവരുടെ അധരങ്ങളുടെ ദ്രോഹം അവരെ മൂടിക്കളയട്ടെ.
തീക്കനല്‍ അവരുടെ മേല്‍ വീഴട്ടെ; അവന്‍ അവരെ തീയിലും എഴുന്നേല്‍ക്കാതവണ്ണം കുഴിയിലും ഇട്ടുകളയട്ടെ.
വാവിഷ്ഠാണക്കാരന്‍ ഭൂമിയില്‍ നിലനില്‍ക്കയില്ല; സാഹസക്കാരനെ അനര്‍ത്ഥം നായാടി ഉന്മൂലനാശം വരുത്തും.
യഹോവ പീഡിതന്റെ വ്യവഹാരവും ദരിദ്രന്മാരുടെ ന്യായവും നടത്തും എന്നു ഞാന്‍ അറിയുന്നു.
അതേ, നീതിമാന്മാര്‍ നിന്റെ നാമത്തിന്നു സ്തോത്രം ചെയ്യും; നേരുള്ളവര്‍ നിന്റെ സന്നിധിയില്‍ വസിക്കും.

141

ദാവീദിന്റെ ഒരു സങ്കീര്‍ത്തനം.
യഹോവേ, ഞാന്‍ നിന്നെ വിളിച്ചപേക്ഷിക്കുന്നു; എന്റെ അടുക്കലേക്കു വേഗം വരേണമേ; ഞാന്‍ നിന്നോടു അപേക്ഷിക്കുമ്പോള്‍ എന്റെ അപേക്ഷ കേള്‍ക്കേണമേ.
എന്റെ പ്രാര്‍ത്ഥന തിരുസന്നിധിയില്‍ ധൂപമായും എന്റെ കൈകളെ മലര്‍ത്തുന്നതു സന്ധ്യായാഗമായും തീരട്ടെ.
യഹോവേ, എന്റെ വായക്കു ഒരു കാവല്‍ നിര്‍ത്തി, എന്റെ അധരദ്വാരം കാക്കേണമേ.
ദുഷ്പ്രവൃത്തിക്കാരോടുകൂടെ ദുഷ്പ്രവൃത്തികളില്‍ ഇടപെടുവാന്‍ എന്റെ ഹൃദയത്തെ ദുഷ്കാര്യത്തിന്നു ചായ്ക്കരുതേ; അവരുടെ സ്വാദുഭോജനം ഞാന്‍ കഴിക്കയുമരുതേ.
നീതിമാന്‍ എന്നെ അടിക്കുന്നതു ദയ; അവന്‍ എന്നെ ശാസിക്കുന്നതു തലെക്കു എണ്ണ; എന്റെ തല അതിനെ വിലക്കാതിരിക്കട്ടെ; ഇനി അവര്‍ ചെയ്യുന്ന ദോഷങ്ങള്‍ക്കെതിരെ എനിക്കു പ്രാര്‍ത്ഥനയേയുള്ളു.
അവരുടെ ന്യായാധിപന്മാരെ പാറമേല്‍ നിന്നു തള്ളിയിടും; എന്റെ വാക്കുകള്‍ ഇമ്പമുള്ളവയാകയാല്‍ അവര്‍ അവയെ കേള്‍ക്കും.
നിലം ഉഴുതു മറിച്ചിട്ടിരിക്കുന്നതുപോലെ ഞങ്ങളുടെ അസ്ഥികള്‍ പാതാളത്തിന്റെ വാതില്‍ക്കല്‍ ചിതറിക്കിടക്കുന്നു.
കര്‍ത്താവായ യഹോവേ, എന്റെ കണ്ണു നിങ്കലേക്കു ആകുന്നു; ഞാന്‍ നിന്നെ ശരണമാക്കുന്നു; എന്റെ പ്രാണനെ തൂകിക്കളയരുതേ.
അവര്‍ എനിക്കു വെച്ചിരിക്കുന്ന കണിയിലും ദുഷ്പ്രവൃത്തിക്കാരുടെ കുടുക്കുകളിലും അകപ്പെടാതവണ്ണം എന്നെ കാക്കേണമേ.
ഞാന്‍ ഒഴിഞ്ഞുപോകുമ്പോഴേക്കു ദുഷ്ടന്മാര്‍ സ്വന്തവലകളില്‍ അകപ്പെടട്ടെ.

142

ദാവീദിന്റെ ഒരു ധ്യാനം; അവന്‍ ഗുഹയില്‍ ആയിരുന്നപ്പോള്‍ കഴിച്ച പ്രാര്‍ത്ഥന.
ഞാന്‍ യഹോവയോടു ഉറക്കെ നിലവിളിക്കുന്നു; ഞാന്‍ ഉച്ചത്തില്‍ യഹോവയോടു യാചിക്കുന്നു.
അവന്റെ സന്നിധിയില്‍ ഞാന്‍ എന്റെ സങ്കടം പകരുന്നു; എന്റെ കഷ്ടത ഞാന്‍ അവനെ ബോധിപ്പിക്കുന്നു.
എന്റെ ആത്മാവു എന്റെ ഉള്ളില്‍ വിഷാദിച്ചിരിക്കുമ്പോള്‍ നീ എന്റെ പാതയെ അറിയുന്നു. ഞാന്‍ നടക്കുന്ന പാതയില്‍ അവര്‍ എനിക്കു ഒരു കണി ഒളിച്ചുവെച്ചിരിക്കുന്നു.
വലത്തോട്ടു നോക്കി കാണേണമേ; എന്നെ അറിയുന്നവന്‍ ആരുമില്ലല്ലോ. ശരണം എനിക്കു പോയ്പോയിരിക്കുന്നു; എന്റെ പ്രാണന്നു വേണ്ടി ആരും കരുതുന്നില്ല.
യഹോവേ, ഞാന്‍ നിന്നോടു നിലവിളിച്ചു; നീ എന്റെ സങ്കേതവും ജീവനുള്ളവരുടെ ദേശത്തു എന്റെ ഔഹരിയും ആകുന്നു എന്നു ഞാന്‍ പറഞ്ഞു.
എന്റെ നിലവിളിക്കു ചെവി തരേണമേ. ഞാന്‍ ഏറ്റവും എളിമപ്പെട്ടിരിക്കുന്നു; എന്നെ ഉപദ്രവിക്കുന്നവര്‍ എന്നിലും ബലവാന്മാരാകയാല്‍ അവരുടെ കയ്യില്‍നിന്നു എന്നെ വിടുവിക്കേണമേ.
ഞാന്‍ നിന്റെ നാമത്തിന്നു സ്തോത്രം ചെയ്യേണ്ടതിന്നു എന്റെ പ്രാണനെ കാരാഗൃഹത്തില്‍നിന്നു പുറപ്പെടുവിക്കേണമേ; നീ എന്നോടു ഉപകാരം ചെയ്തിരിക്കയാല്‍ നീതിമാന്മാര്‍ എന്റെ ചുറ്റം വന്നുകൂടും.

143

ദാവീദിന്റെ ഒരു സങ്കീര്‍ത്തനം.
യഹോവേ, എന്റെ പ്രാര്‍ത്ഥന കേട്ടു, എന്റെ യാചനകള്‍ക്കു ചെവിതരേണമേ; നിന്റെ വിശ്വസ്തതയാലും നീതിയാലും എനിക്കുത്തരമരുളേണമേ.
അടിയനെ ന്യായവിസ്താരത്തില്‍ പ്രവേശിപ്പിക്കരുതെ; ജീവനുള്ളവന്‍ ആരും തിരുസന്നിധിയില്‍ നീതിമാനാകയില്ലല്ലോ.
ശത്രു എന്റെ പ്രാണനെ ഉപദ്രവിച്ചിരിക്കുന്നു; അവന്‍ എന്നെ നിലത്തിട്ടു തകര്‍ത്തിരിക്കുന്നു; പണ്ടേ മരിച്ചവരെപ്പോലെ അവന്‍ എന്നെ ഇരുട്ടില്‍ പാര്‍പ്പിച്ചിരിക്കുന്നു.
ആകയാല്‍ എന്റെ മനം എന്റെ ഉള്ളില്‍ വിഷാദിച്ചിരിക്കുന്നു; എന്റെ ഹൃദയം എന്റെ ഉള്ളില്‍ സ്തംഭിച്ചിരിക്കുന്നു.
ഞാന്‍ പണ്ടത്തെ നാളുകളെ ഔര്‍ക്കുംന്നു; നിന്റെ സകലപ്രവൃത്തികളെയും ഞാന്‍ ധ്യാനിക്കുന്നു; നിന്റെ കൈകളുടെ പ്രവൃത്തിയെ ഞാന്‍ ചിന്തിക്കുന്നു.
ഞാന്‍ എന്റെ കൈകളെ നിങ്കലേക്കു മലര്‍ത്തുന്നു; വരണ്ട നിലംപോലെ എന്റെ പ്രാണന്‍ നിനക്കായി ദാഹിക്കുന്നു. സേലാ.
യഹോവേ, വേഗം എനിക്കു ഉത്തരമരുളേണമേ; എന്റെ ആത്മാവു കാംക്ഷിക്കുന്നു. ഞാന്‍ കുഴിയില്‍ ഇറങ്ങുന്നവരെപ്പോലെ ആകാതിരിപ്പാന്‍ നിന്റെ മുഖത്തെ എനിക്കു മറെക്കരുതേ.
രാവിലെ നിന്റെ ദയ എന്നെ കേള്‍ക്കുമാറാക്കേണമേ; ഞാന്‍ നിന്നില്‍ ആശ്രയിക്കുന്നുവല്ലോ; ഞാന്‍ നടക്കേണ്ടുന്ന വഴി എന്നെ അറിയിക്കേണമേ; ഞാന്‍ എന്റെ ഉള്ളം നിങ്കലേക്കു ഉയര്‍ത്തുന്നുവല്ലോ.
യഹോവേ, എന്റെ ശത്രുക്കളുടെ കയ്യില്‍നിന്നു എന്നെ വിടുവിക്കേണമേ; നിന്റെ അടുക്കല്‍ ഞാന്‍ മറവിന്നായി വരുന്നു.
നിന്റെ ഇഷ്ടം ചെയ്‍വാന്‍ എന്നെ പഠിപ്പിക്കേണമേ. നീ എന്റെ ദൈവമാകുന്നുവല്ലോ; നിന്റെ നല്ല ആത്മാവു നേര്‍ന്നിലത്തില്‍ എന്നെ നടത്തുമാറാകട്ടെ.
യഹോവേ, നിന്റെ നാമംനിമിത്തം എന്നെ ജീവിപ്പിക്കേണമേ; നിന്റെ നീതിയാല്‍ എന്റെ പ്രാണനെ കഷ്ടതയില്‍നിന്നു ഉദ്ധരിക്കേണമേ.
നിന്റെ ദയയാല്‍ എന്റെ ശത്രുക്കളെ സംഹരിക്കേണമേ; എന്റെ പ്രാണനെ പീഡിപ്പിക്കുന്നവരെ ഒക്കെയും നശിപ്പിക്കേണമേ; ഞാന്‍ നിന്റെ ദാസന്‍ ആകുന്നുവല്ലോ.

144

ദാവീദിന്റെ ഒരു സങ്കീര്‍ത്തനം.
എന്റെ പാറയാകുന്ന യഹോവ വാഴ്ത്തപ്പെട്ടവന്‍ ; അവന്‍ യുദ്ധത്തിന്നു എന്റെ കൈകളെയും പോരിന്നു എന്റെ വിരലുകളെയും അഭ്യസിപ്പിക്കുന്നു.
എന്റെ ദയയും എന്റെ കോട്ടയും എന്റെ ഗോപുരവും എന്റെ രക്ഷകനും എന്റെ പരിചയും ഞാന്‍ ശരണമാക്കിയവനും എന്റെ ജനത്തെ എനിക്കു കീഴാക്കിത്തരുന്നവനും അവന്‍ തന്നേ.
യഹോവേ, മനുഷ്യനെ നീ ഗണ്യമാക്കുവാന്‍ അവന്‍ എന്തു? മര്‍ത്യപുത്രനെ നീ വിചാരിപ്പാന്‍ അവന്‍ എന്തുമാത്രം?
മനുഷ്യന്‍ ഒരു ശ്വാസത്തിന്നു തുല്യമത്രെ. അവന്റെ ആയുഷ്കാലം കടന്നുപോകുന്ന നിഴല്‍പോലെയാകുന്നു.
യഹോവേ, ആകാശം ചായിച്ചു ഇറങ്ങിവരേണമേ; പര്‍വ്വതങ്ങള്‍ പുകയുവാന്‍ തക്കവണ്ണം അവയെ തൊടേണമേ.
മിന്നലിനെ അയച്ചു അവരെ ചിതറിക്കേണമേ; നിന്റെ അസ്ത്രങ്ങള്‍ എയ്തു അവരെ തോല്പിക്കേണമേ.
ഉയരത്തില്‍നിന്നു തൃക്കൈ നീട്ടി എന്നെ വിടുവിക്കേണമേ; പെരുവെള്ളത്തില്‍നിന്നും അന്യജാതിക്കാരുടെ കയ്യില്‍നിന്നും എന്നെ രക്ഷിക്കേണമേ!
അവരുടെ വായ് ഭോഷകു സംസാരിക്കുന്നു; അവരുടെ വലങ്കൈ വ്യാജമുള്ള വലങ്കയ്യാകുന്നു.
ദൈവമേ, ഞാന്‍ നിനക്കു പുതിയോരു പാട്ടുപാടും; പത്തു കമ്പിയുള്ള വീണകൊണ്ടു ഞാന്‍ നിനക്കു കീര്‍ത്തനം ചെയ്യും.
നീ രാജാക്കന്മാര്‍ക്കും ജയം നലകുകയും നിന്റെ ദാസനായ ദാവീദിനെ ദോഷകരമായ വാളിങ്കല്‍നിന്നു രക്ഷിക്കയും ചെയ്യുന്നുവല്ലോ.
അന്യജാതിക്കാരുടെ കയ്യില്‍നിന്നു എന്നെ വിടുവിച്ചു രക്ഷിക്കേണമേ; അവരുടെ വായ് ഭോഷകു സംസാരിക്കുന്നു; അവരുടെ വലങ്കൈ വ്യാജമുള്ള വലങ്കയ്യാകുന്നു.
ഞങ്ങളുടെ പുത്രന്മാര്‍ ബാല്യത്തില്‍ തഴെച്ചു വളരുന്ന തൈകള്‍പോലെയും ഞങ്ങളുടെ പുത്രിമാര്‍ അരമനയുടെ മാതിരിയായി കൊത്തിയ മൂലത്തൂണുകള്‍പോലെയും ഇരിക്കട്ടെ.
ഞങ്ങളുടെ കളപ്പുരകള്‍ വിവിധധാന്യം നലകുവാന്തക്കവണ്ണം നിറഞ്ഞിരിക്കട്ടെ. ഞങ്ങളുടെ ആടുകള്‍ ഞങ്ങളുടെ പുല്പുറങ്ങളില്‍ ആയിരമായും പതിനായിരമായും പെറ്റുപെരുകട്ടെ.
ഞങ്ങളുടെ കാളകള്‍ ചുമടു ചുമക്കട്ടെ; മതില്‍ തകര്‍ക്കുംന്നതും പടെക്കു പുറപ്പെടുന്നതും ഞങ്ങളുടെ വീഥികളില്‍ നിലവിളിയും ഇല്ലാതിരിക്കട്ടെ.
ഈ സ്ഥിതിയില്‍ ഇരിക്കുന്ന ജനം ഭാഗ്യമുള്ളതു; യഹോവ ദൈവമായിരിക്കുന്ന ജനം ഭാഗ്യമുള്ളതു തന്നെ.

145

ദാവീദിന്റെ ഒരു സങ്കീര്‍ത്തനം.
എന്റെ ദൈവമായ രാജാവേ, ഞാന്‍ നിന്നെ പുകഴ്ത്തും; ഞാന്‍ നിന്റെ നാമത്തെ എന്നെന്നേക്കും വാഴ്ത്തും.
നാള്‍തോറും ഞാന്‍ നിന്നെ വാഴ്ത്തും; ഞാന്‍ നിന്റെ നാമത്തെ എന്നെന്നേക്കും സ്തുതിക്കും.
യഹോവ വലിയവനും അത്യന്തം സ്തുത്യനും ആകുന്നു; അവന്റെ മഹിമ അഗോചരമത്രേ.
തലമുറതലമുറയോടു നിന്റെ ക്രിയകളെ പുകഴ്ത്തി നിന്റെ വീര്യപ്രവൃത്തികളെ പ്രസ്താവിക്കും.
നിന്റെ പ്രതാപത്തിന്റെ തേജസ്സുള്ള മഹത്വത്തെയും നിന്റെ അത്ഭുതകാര്യങ്ങളെയും ഞാന്‍ ധ്യാനിക്കും.
മനുഷ്യര്‍ നിന്റെ ഭയങ്കരപ്രവൃത്തികളുടെ ബലം പ്രസ്താവിക്കും; ഞാന്‍ നിന്റെ മഹിമയെ വര്‍ണ്ണിക്കും.
അവര്‍ നിന്റെ വലിയ നന്മയുടെ ഔര്‍മ്മയെ പ്രസിദ്ധമാക്കും; നിന്റെ നീതിയെക്കുറിച്ചു ഘോഷിച്ചുല്ലസിക്കും.
യഹോവ കൃപയും കരുണയും ദീര്‍ഘക്ഷമയും മഹാദയയും ഉള്ളവന്‍ .
യഹോവ എല്ലാവര്‍ക്കും നല്ലവന്‍ ; തന്റെ സകലപ്രവൃത്തികളോടും അവന്നു കരുണ തോന്നുന്നു.
യഹോവേ, നിന്റെ സകലപ്രവൃത്തികളും നിനക്കു സ്തോത്രം ചെയ്യും; നിന്റെ ഭക്തന്മാര്‍ നിന്നെ വാഴ്ത്തും.
മനുഷ്യപുത്രന്മാരോടു അവന്റെ വീര്യപ്രവൃത്തികളും അവന്റെ രാജത്വത്തിന്‍ തേജസ്സുള്ള മഹത്വവും പ്രസ്താവിക്കേണ്ടതിന്നു
അവര്‍ നിന്റെ രാജത്വത്തിന്റെ മഹത്വം പ്രസിദ്ധമാക്കി നിന്റെ ശക്തിയെക്കുറിച്ചു സംസാരിക്കും.
നിന്റെ രാജത്വം നിത്യരാജത്വം ആകുന്നു; നിന്റെ ആധിപത്യം തലമുറതലമുറയായി ഇരിക്കുന്നു.
വീഴുന്നവരെ ഒക്കെയും യഹോവ താങ്ങുന്നു; കുനിഞ്ഞിരിക്കുന്നവരെ ഒക്കെയും അവന്‍ നിവിര്‍ത്തുന്നു.
എല്ലാവരുടെയും കണ്ണു നിന്നെ നോക്കി കാത്തിരിക്കുന്നു; നീ തത്സമയത്തു അവര്‍ക്കും ഭക്ഷണം കൊടുക്കുന്നു.
നീ തൃക്കൈ തുറന്നു ജീവനുള്ളതിന്നൊക്കെയും പ്രസാദംകൊണ്ടു തൃപ്തിവരുത്തുന്നു.
യഹോവ തന്റെ സകലവഴികളിലും നീതിമാനും തന്റെ സകലപ്രവൃത്തികളിലും ദയാലുവും ആകുന്നു.
യഹോവ, തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവര്‍ക്കും, സത്യമായി തന്നെ വിളിച്ചപേക്ഷിക്കുന്ന ഏവര്‍ക്കും സമീപസ്ഥനാകുന്നു.
തന്റെ ഭക്തന്മാരുടെ ആഗ്രഹം അവന്‍ സാധിപ്പിക്കും; അവരുടെ നിലവിളി കേട്ടു അവരെ രക്ഷിക്കും.
യഹോവ തന്നെ സ്നേഹിക്കുന്ന ഏവരേയും പരിപാലിക്കുന്നു; എന്നാല്‍ സകലദുഷ്ടന്മാരെയും അവന്‍ നശിപ്പിക്കും;
എന്റെ വായ് യഹോവയുടെ സ്തുതിയെ പ്രസ്താവിക്കും; സകലജഡവും അവന്റെ വിശുദ്ധനാമത്തെ എന്നെന്നേക്കും വാഴ്ത്തട്ടെ.

146

യഹോവയെ സ്തുതിപ്പിന്‍ ; എന്‍ മനമേ, യഹോവയെ സ്തുതിക്ക.
ജീവനുള്ളന്നും ഞാന്‍ യഹോവയെ സ്തുതിക്കും; ഞാന്‍ ഉള്ള കാലത്തോളം എന്റെ ദൈവത്തിന്നു കീര്‍ത്തനം ചെയ്യും.
നിങ്ങള്‍ പ്രഭുക്കന്മാരില്‍ ആശ്രയിക്കരുതു, സഹായിപ്പാന്‍ കഴിയാത്ത മനുഷ്യപുത്രനിലും അരുതു.
അവന്റെ ശ്വാസം പോകുന്നു; അവന്‍ മണ്ണിലേക്കു തിരിയുന്നു; അന്നു തന്നേ അവന്റെ നിരൂപണങ്ങള്‍ നശിക്കുന്നു.
യാക്കോബിന്റെ ദൈവം സഹായമായി തന്റെ ദൈവമായ യഹോവയില്‍ പ്രത്യാശയുള്ളവന്‍ ഭാഗ്യവാന്‍ .
അവന്‍ ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും ഉണ്ടാക്കി; അവന്‍ എന്നേക്കും വിശ്വസ്തത കാക്കുന്നു.
പീഡിതന്മാര്‍ക്കും അവന്‍ ന്യായം പാലിച്ചു കൊടുക്കുന്നു; വിശപ്പുള്ളവര്‍ക്കും അവന്‍ ആഹാരം നലകുന്നു; യഹോവ ബദ്ധന്മാരെ അഴിച്ചു വിടുന്നു.
യഹോവ കുരുടന്മാര്‍ക്കും കാഴ്ച കൊടുക്കുന്നു; യഹോവ കുനിഞ്ഞിരിക്കുന്നവരെ നിവിര്‍ത്തുന്നു; യഹോവ നീതിമാന്മാരെ സ്നേഹിക്കുന്നു.
യഹോവ പരദേശികളെ പരിപാലിക്കുന്നു; അവന്‍ അനാഥനെയും വിധവയെയും സംരക്ഷണ ചെയ്യുന്നു; എന്നാല്‍ ദുഷ്ന്മാരുടെ വഴി അവന്‍ മറിച്ചുകളയുന്നു.
യഹോവ എന്നേക്കും വാഴും; സീയോനേ, നിന്റെ ദൈവം തലമുറതലമുറയോളം തന്നേ.

147

യഹോവയെ സ്തുതിപ്പിന്‍ . യഹോവയെ സ്തുതിപ്പിന്‍ ; നമ്മുടെ ദൈവത്തിന്നു കീര്‍ത്തനം പാടുന്നതു നല്ലതു; അതു മനോഹരവും സ്തുതി ഉചിതവും തന്നേ.
യഹോവ യെരൂശലേമിനെ പണിയുന്നു; അവന്‍ യിസ്രായേലിന്റെ ഭ്രഷ്ടന്മാരെ കൂട്ടിച്ചേര്‍ക്കുംന്നു.
മനംതകര്‍ന്നവരെ അവന്‍ സൌഖ്യമാക്കുകയും അവരുടെ മുറിവുകളെ കെട്ടുകയും ചെയ്യുന്നു.
അവന്‍ നക്ഷത്രങ്ങളുടെ എണ്ണം നോക്കുന്നു; അവേക്കു ഒക്കെയും പേര്‍ വിളിക്കുന്നു.
നമ്മുടെ കര്‍ത്താവു വലിയവനും ശക്തിയേറിയവനും ആകുന്നു. അവന്റെ വിവേകത്തിന്നു അന്തമില്ല.
യഹോവ താഴ്മയുള്ളവനെ ഉയര്‍ത്തുന്നു; അവന്‍ ദുഷ്ടന്മാരെ നിലത്തോളം താഴ്ത്തുന്നു.
സ്തോത്രത്തോടെ യഹോവേക്കു പാടുവിന്‍ ; കിന്നരത്തോടെ നമ്മുടെ ദൈവത്തിന്നു കീര്‍ത്തനം ചെയ്‍വിന്‍ ;
അവന്‍ ആകാശത്തെ മേഘംകൊണ്ടു മൂടുന്നു ഭൂമിക്കായി മഴ ഒരുക്കുന്നു; അവന്‍ പര്‍വ്വതങ്ങളില്‍ പുല്ലു മുളപ്പിക്കുന്നു.
അവന്‍ മൃഗങ്ങള്‍ക്കും കരയുന്ന കാക്കകൂഞ്ഞുങ്ങള്‍ക്കും അതതിന്റെ ആഹാരം കൊടുക്കുന്നു.
അശ്വബലത്തില്‍ അവന്നു ഇഷ്ടം തോന്നുന്നില്ല; പുരുഷന്റെ ഊരുക്കളില്‍ പ്രസാദിക്കുന്നതുമില്ല.
തന്നെ ഭയപ്പെടുകയും തന്റെ ദയയില്‍ പ്രത്യാശ വെക്കുകയും ചെയ്യുന്നവരില്‍ യഹോവ പ്രസാദിക്കുന്നു.
യെരൂശലേമേ, യഹോവയെ പുകഴ്ത്തുക; സീയോനേ, നിന്റെ ദൈവത്തെ സ്തുതിക്ക;
അവന്‍ നിന്റെ വാതിലുകളുടെ ഔടാമ്പലുകളെ ഉറപ്പിച്ചു നിന്റെ അകത്തു നിന്റെ മക്കളെ അനുഗ്രഹിച്ചിരിക്കുന്നു.
അവന്‍ നിന്റെ ദേശത്തു സമാധാനം വരുത്തുന്നു; വിശേഷമായ കോതമ്പുകൊണ്ടു നിനക്കു തൃപ്തിവരുത്തുന്നു.
അവന്‍ തന്റെ ആജ്ഞ ഭൂമിയിലേക്കു അയക്കുന്നു; അവന്റെ വചനം അതിവേഗം ഔടുന്നു.
അവന്‍ പഞ്ഞിപോലെ മഞ്ഞു പെയ്യിക്കുന്നു; ചാരംപോലെ നീഹാരം വിതറുന്നു.
അവന്‍ നീര്‍ക്കട്ട കഷണംകഷണമായി എറിയുന്നു; അവന്റെ കുളിര്‍ സഹിച്ചു നിലക്കുന്നവനാര്‍?
അവന്‍ തന്റെ വചനം അയച്ചു അവയെ ഉരുക്കുന്നു; കാറ്റു അടിപ്പിച്ചു വെള്ളത്തെ ഒഴുക്കുന്നു.
അവന്‍ യാക്കോബിന്നു തന്റെ വചനവും യിസ്രായേലിന്നു തന്റെ ചട്ടങ്ങളും വിധികളും വെളിപ്പെടുത്തുന്നു.
അങ്ങനെ യാതൊരു ജാതിക്കും അവന്‍ ചെയ്തിട്ടില്ല; അവന്റെ വിധികളെ അവര്‍ അറിഞ്ഞിട്ടുമില്ല.

148

യഹോവയെ സ്തുതിപ്പിന്‍ . യഹോവയെ സ്തുതിപ്പിന്‍ ; സ്വര്‍ഗ്ഗത്തില്‍നിന്നു യഹോവയെ സ്തുതിപ്പിന്‍ ; ഉന്നതങ്ങളില്‍ അവനെ സ്തുതിപ്പിന്‍ .
അവന്റെ സകലദൂതന്മാരുമായുള്ളോരേ, അവനെ സ്തുതിപ്പിന്‍ ; അവന്റെ സര്‍വ്വസൈന്യവുമേ, അവനെ സ്തുതിപ്പിന്‍ ;
സൂര്യചന്ദ്രന്മാരേ, അവനെ സ്തുതിപ്പിന്‍ ; പ്രകാശമുള്ള സകലനക്ഷത്രങ്ങളുമായുള്ളോവേ, അവനെ സ്തുതിപ്പിന്‍ .
സ്വര്‍ഗ്ഗാധിസ്വര്‍ഗ്ഗവും ആകാശത്തിന്നു മീതെയുള്ള വെള്ളവും ആയുള്ളോവേ, അവനെ സ്തുതിപ്പിന്‍ .
അവന്‍ കല്പിച്ചിട്ടു അവ സൃഷ്ടിക്കപ്പെട്ടിരിക്കയാല്‍ അവ യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ.
അവന്‍ അവയെ സദാകാലത്തേക്കും സ്ഥിരമാക്കി; ലംഘിക്കരുതാത്ത ഒരു നിയമം വെച്ചുമിരിക്കുന്നു.
തിമിംഗലങ്ങളും എല്ലാ ആഴികളുമായുള്ളോവേ, ഭൂമിയില്‍നിന്നു യഹോവയെ സ്തുതിപ്പിന്‍ .
തീയും കല്മഴയും ഹിമവും ആവിയും, അവന്റെ വചനം അനുഷ്ഠിക്കുന്ന കൊടുങ്കാറ്റും,
പര്‍വ്വതങ്ങളും സകലകുന്നുകളും, ഫലവൃക്ഷങ്ങളും സകലദേവദാരുക്കളും,
മൃഗങ്ങളും സകലകന്നുകാലികളും, ഇഴജന്തുക്കളും പറവജാതികളും,
ഭൂമിയിലെ രാജാക്കന്മാരും സകലവംശങ്ങളും, ഭൂമിയിലെ പ്രഭുക്കന്മാരും സകലന്യായാധിപന്മാരും,
യുവാക്കളും യുവതികളും, വൃദ്ധന്മാരും ബാലന്മാരും,
ഇവരൊക്കയും യഹോവയുടെ നാമത്തെ സ്തുതിക്കട്ടെ; അവന്റെ നാമം മാത്രം ഉയര്‍ന്നിരിക്കുന്നതു. അവന്റെ മഹത്വം ഭൂമിക്കും ആകാശത്തിന്നും മേലായിരിക്കുന്നു.
തന്നോടു അടുത്തിരിക്കുന്ന ജനമായി യിസ്രായേല്‍മക്കളായ തന്റെ സകലഭക്തന്മാര്‍ക്കും പുകഴ്ചയായി അവന്‍ സ്വജനത്തിന്നു ഒരു കൊമ്പിനെ ഉയര്‍ത്തിയിരിക്കുന്നു.

149

യഹോവയെ സ്തുതിപ്പിന്‍ . യഹോവയെ സ്തുതിപ്പിന്‍ ; യഹോവേക്കു പുതിയോരു പാട്ടും ഭക്തന്മാരുടെ സഭയില്‍ അവന്റെ സ്തുതിയും പാടുവിന്‍ .
യിസ്രായേല്‍ തന്നെ ഉണ്ടാക്കിയവനില്‍ സന്തോഷിക്കട്ടെ; സീയോന്റെ മക്കള്‍ തങ്ങളുടെ രാജാവില്‍ ആനന്ദിക്കട്ടെ.
അവര്‍ നൃത്തം ചെയ്തുകൊണ്ടു അവന്റെ നാമത്തെ സ്തുതിക്കട്ടെ; തപ്പിനോടും കിന്നരത്തോടും കൂടെ അവന്നു കീര്‍ത്തനം ചെയ്യട്ടെ.
യഹോവ തന്റെ ജനത്തില്‍ പ്രസാദിക്കുന്നു; താഴ്മയുള്ളവരെ അവന്‍ രക്ഷകൊണ്ടു അലങ്കരിക്കും.
ഭക്തന്മാര്‍ മഹത്വത്തില്‍ ആനന്ദിക്കട്ടെ; അവര്‍ തങ്ങളുടെ ശയ്യകളില്‍ ഘോഷിച്ചുല്ലസിക്കട്ടെ.
അവരുടെ വായില്‍ ദൈവത്തിന്റെ പുകഴ്ചകളും അവരുടെ കയ്യില്‍ ഇരുവായ്ത്തലയുള്ള വാളും ഉണ്ടായിരിക്കട്ടെ. ജാതികള്‍ക്കു പ്രതികാരവും വംശങ്ങള്‍ക്കു ശിക്ഷയും നടത്തേണ്ടതിന്നും
അവരുടെ രാജാക്കന്മാരെ ചങ്ങലകളാലും അവരുടെ പ്രഭുക്കന്മാരെ ഇരിമ്പുവിലങ്ങുകളാലും ബന്ധിക്കേണ്ടതിന്നും
എഴുതിയിരിക്കുന്ന വിധി അവരുടെമേല്‍ നടത്തേണ്ടതിന്നും തന്നേ.
അതു അവന്റെ സര്‍വ്വഭക്തന്മാര്‍ക്കും ബഹുമാനം ആകുന്നു.

150

യഹോവയെ സ്തുതിപ്പിന്‍ . യഹോവയെ സ്തുതിപ്പിന്‍ ; ദൈവത്തെ അവന്റെ വിശുദ്ധമന്ദിരത്തില്‍ സ്തുതിപ്പിന്‍ ; അവന്റെ ബലമുള്ള ആകാശവിതാനത്തില്‍ അവനെ സ്തുതിപ്പിന്‍ .
അവന്റെ വീര്യപ്രവൃത്തികള്‍ നിമിത്തം അവനെ സ്തുതിപ്പിന്‍ ; അവന്റെ മഹിമാധിക്യത്തിന്നു തക്കവണ്ണം അവനെ സ്തുതിപ്പിന്‍ .
കാഹളനാദത്തോടെ അവനെ സ്തുതിപ്പിന്‍ ; വീണയോടും കിന്നരത്തോടും കൂടെ അവനെ സ്തുതിപ്പിന്‍ .
തപ്പിനോടും നൃത്തത്തോടും കൂടെ അവനെ സ്തുതിപ്പിന്‍ ; തന്ത്രിനാദത്തോടും കുഴലിനോടും കൂടെ അവനെ സ്തുതിപ്പിന്‍ .
ഉച്ചനാദമുള്ള കൈത്താളങ്ങളോടെ അവനെ സ്തുതിപ്പിന്‍ ; അത്യുച്ചനാദമുള്ള കൈത്താളങ്ങളോടെ അവനെ സ്തുതിപ്പിന്‍ .
ജീവനുള്ളതൊക്കെയും യഹോവയെ സ്തുതിക്കട്ടെ; യഹോവയെ സ്തുതിപ്പിന്‍ .

Holder of rights
Multilingual Bible Corpus

Citation Suggestion for this Object
TextGrid Repository (2025). Malayalam Collection. Psalms (Malayalam). Psalms (Malayalam). Multilingual Parallel Bible Corpus. Multilingual Bible Corpus. https://hdl.handle.net/21.11113/0000-0016-A63A-C