1

ദാവീദിന്റെ മകനായ ശലോമോന്‍ തന്റെ രാജത്വത്തില്‍ സ്ഥിരപ്പെട്ടു; അവന്റെ ദൈവമായ യഹോവ അവനോടുകൂടെ ഇരുന്നു അവനെ അത്യന്തം മഹത്വപ്പെടുത്തി.
ശലോമോന്‍ എല്ലായിസ്രായേലിനോടും സഹസ്രാധിപന്മാരോടും ശതാധിപന്മാരോടും ന്യായാധിപന്മാരോടും എല്ലായിസ്രായേലിന്റെയും പിതൃഭവനത്തലവന്മാരായ സകല പ്രഭുക്കന്മാരോടും
സംസാരിച്ചിട്ടു ശലോമോന്‍ സര്‍വ്വസഭയുമായി ഗിബെയോനിലെ പൂജാഗിരിക്കു പോയി. യഹോവയുടെ ദാസനായ മോശെ മരുഭൂമിയില്‍വെച്ചു ഉണ്ടാക്കിയ ദൈവത്തിന്റെ സമാഗമനക്കുടാരം അവിടെ ആയിരുന്നു.
എന്നാല്‍ ദൈവത്തിന്റെ പെട്ടകം ദാവീദ് കിര്‍യ്യത്ത്-യെയാരീമില്‍നിന്നു താന്‍ അതിന്നായി ഒരുക്കിയിരുന്ന സ്ഥലത്തേക്കു കൊണ്ടുപോന്നു; അവന്‍ അതിന്നായി യെരൂശലേമില്‍ ഒരു കൂടാരം അടിച്ചിട്ടുണ്ടായിരുന്നു.
ഹൂരിന്റെ മകനായ ഊരിയുടെ മകന്‍ ബെസലേല്‍ ഉണ്ടാക്കിയ താമ്രയാഗപീഠവും അവിടെ യഹോവയുടെ തിരുനിവാസത്തിന്റെ മുമ്പില്‍ ഉണ്ടായിരുന്നു; അവിടെ ശലോമോനും സഭയും അവനോടു പ്രാര്‍ത്ഥിച്ചു.
ശലോമോന്‍ അവിടെ യഹോവയുടെ സന്നിധിയില്‍ സമാഗമനക്കുടാരത്തിലെ താമ്രയാഗപീഠത്തിങ്കലേക്കു ചെന്നു അതിന്മേല്‍ ആയിരം ഹോമയാഗം കഴിച്ചു.
അന്നു രാത്രി ദൈവം ശലോമോന്നു പ്രത്യക്ഷനായി അവനോടുഞാന്‍ നിനക്കു എന്തു തരേണം; ചോദിച്ചുകൊള്‍ക എന്നരുളിച്ചെയ്തു.
ശലോമോന്‍ ദൈവത്തോടു പറഞ്ഞതുഎന്റെ അപ്പനായ ദാവീദിനോടു നീ മഹാദയകാണിച്ചു അവന്നു പകരം എന്നെ രാജാവാക്കിയിരിക്കുന്നു.
ആകയാല്‍ യഹോവയായ ദൈവമേ എന്റെ അപ്പനായ ദാവീദിനോടുള്ള നിന്റെ വാഗ്ദാനം നിവൃത്തിയായ്‍വരുമാറാകട്ടെ; ഭൂമിയിലെ പൊടിപോലെ അസംഖ്യമായുള്ള ജനത്തിന്നു നീ എന്നെ രാജാവാക്കിയിരിക്കുന്നുവല്ലോ.
ആകയാല്‍ ഈ ജനത്തിന്നു നായകനായിരിക്കേണ്ടതിന്നു എനിക്കു ജ്ഞാനവും വിവേകവും തരേണമേ; അല്ലാതെ നിന്റെ ഈ വലിയ ജനത്തിന്നു ന്യായപാലനം ചെയ്‍വാന്‍ ആര്‍ക്കും കഴിയും?
അതിന്നു ദൈവം ശലോമോനോടുഇതു നിന്റെ താല്പര്യമായിരിക്കയാലും ധനം, സമ്പത്തു, മാനം, ശത്രുനിഗ്രഹം എന്നിവയോ ദീര്‍ഘായുസ്സോ ചോദിക്കാതെ ഞാന്‍ നിന്നെ രാജാവാക്കിവെച്ച എന്റെ ജനത്തിന്നു ന്യായപാലനം ചെയ്യേണ്ടതിന്നു ജ്ഞാനവും വിവേകവും ചോദിച്ചിരിക്കയാലും
ജ്ഞാനവും വിവേകവും നിനക്കു നല്കിയിരിക്കുന്നു; അതല്ലാതെ നിനക്കു മുമ്പുള്ള രാജാക്കന്മാരില്‍ ആര്‍ക്കും ലഭിച്ചിട്ടില്ലാത്തതും നിന്റെ ശേഷം ആര്‍ക്കും ലഭിക്കാത്തതുമായ ധനവും സമ്പത്തും മാനവും ഞാന്‍ നിനക്കു തരും എന്നു അരുളിച്ചെയ്തു.
പിന്നെ ശലോമോന്‍ ഗിബെയോനിലെ പൂജാഗിരിയില്‍നിന്നു, സമാഗമനക്കുടാരത്തിന്റെ മുമ്പില്‍നിന്നു തന്നേ, യെരൂശലേമിലേക്കു വന്നു യിസ്രായേലില്‍ വാണു.
ശലോമോന്‍ രഥങ്ങളെയും കുതിരച്ചേവകരെയും ശേഖരിച്ചു; അവന്നു ആയിരത്തിനാനൂറു രഥങ്ങളും പന്തീരായിരം കുതിരച്ചേവകരും ഉണ്ടായിരുന്നു; അവരെ അവന്‍ രഥനഗരങ്ങളിലും യെരൂശലേമില്‍ രാജാവിന്റെ അടുക്കലും പാര്‍പ്പിച്ചു.
രാജാവു യെരൂശലേമില്‍ പൊന്നും വെള്ളിയും പെരുപ്പംകൊണ്ടു കല്ലുപോലെയും ദേവദാരു താഴ്വീതിയിലെ കാട്ടത്തിമരം പോലെയും ആക്കി.
ശലോമോന്നു കുതിരകളെ കൊണ്ടുവന്നതു മിസ്രയീമില്‍നിന്നായിരുന്നു; രാജാവിന്റെ കച്ചവടക്കാര്‍ അവയെ കൂട്ടമായി വിലെക്കു വാങ്ങിക്കൊണ്ടുവരും.
അവര്‍ മിസ്രയീമില്‍ നിന്നു രഥമൊന്നിന്നു അറുനൂറും കുതിര ഒന്നിന്നു നൂറ്റമ്പതും വെള്ളിശെക്കല്‍ വിലകൊടുത്തു വാങ്ങിക്കൊണ്ടുവരും; അങ്ങനെതന്നെ അവര്‍ ഹിത്യരുടെ സകലരാജാക്കന്മാര്‍ക്കും അരാംരാജാക്കന്മാര്‍ക്കും കൊണ്ടുവന്നു കൊടുക്കും.

2

അനന്തരം ശലോമോന്‍ യഹോവയുടെ നാമത്തിന്നു ഒരു ആലയവും തനിക്കു ഒരു അരമനയും പണിയുവാന്‍ നിശ്ചയിച്ചു.
ശലോമോന്‍ എഴുപതിനായിരം ചുമട്ടുകാരെയും മലയില്‍ എണ്പതിനായിരം കല്ലുവെട്ടുകാരെയും അവര്‍ക്കും മേല്‍വിചാരകന്മാരായി മൂവായിരത്തറുനൂറുപേരെയും നിയമിച്ചു.
പിന്നെ ശലോമോന്‍ സോര്‍രാജാവായ ഹൂരാമിന്റെ അടുക്കല്‍ ആളയച്ചു പറയിച്ചതു എന്തെന്നാല്‍എന്റെ അപ്പനായ ദാവീദ് തനിക്കു പാര്‍പ്പാന്‍ ഒരു അരമന പണിയേണ്ടതിന്നു അവന്നു ദേവദാരു കൊടുത്തയച്ചതില്‍ നീ അവനോടു പെരുമാറിയതുപോലെ എന്നോടു ചെയ്യേണം.
ഞാന്‍ എന്റെ ദൈവമായ യഹോവയുടെ നാമത്തിന്നു ഒരാലയം പണിവാന്‍ പോകുന്നു; അതു അവന്നു പ്രതിഷ്ഠിച്ചിട്ടു അതില്‍ അവന്റെ സന്നിധിയില്‍ സുഗന്ധ ധൂപം കാട്ടുവാനും നിരന്തരമായ കാഴ്ചയപ്പം ഒരുക്കുവാനും കാലത്തും വൈകുന്നേരത്തും ശബ്ബത്തുകളിലും അമാവാസ്യകളിലും ഞങ്ങളുടെ ദൈവമായ യഹോവയുടെ ഉത്സവങ്ങളിലും ഹോമയാഗം കഴിപ്പാനും തന്നേ. ഇതു യിസ്രായേലിന്നു ഒരു ശാശ്വതനിയമം ആകുന്നു.
ഞങ്ങളുടെ ദൈവം സകലദേവന്മാരെക്കാളും വലിയവനാകയാല്‍ ഞാന്‍ പണിവാന്‍ പോകുന്ന ആലയം വലിയതു.
എന്നാല്‍ അവന്നു ആലയം പണിവാന്‍ പ്രാപ്തിയുള്ളവന്‍ ആര്‍? സ്വര്‍ഗ്ഗത്തിലും സ്വര്‍ഗ്ഗാധിസ്വര്‍ഗ്ഗത്തിലും അവന്‍ അടങ്ങുകയില്ലല്ലോ; അങ്ങനെയിരിക്കെ അവന്റെ സന്നിധിയില്‍ ധൂപം കാട്ടുവാനല്ലാതെ അവന്നു ഒരു ആലയം പണിയേണ്ടതിന്നു ഞാന്‍ ആര്‍?
ആകയാല്‍ എന്റെ അപ്പനായ ദാവീദ് കരുതിയവരായി എന്റെ അടുക്കല്‍ യെഹൂദയിലും യെരൂശലേമിലും ഉള്ള കൌശലപ്പണിക്കാരോടുകൂടെ പൊന്നു, വെള്ളി, താമ്രം, ഇരിമ്പു, ധൂമ്രനൂല്‍, ചുവപ്പു നൂല്‍, നീലനൂല്‍ എന്നിവകൊണ്ടു പണിചെയ്‍വാന്‍ സമര്‍ത്ഥനും കൊത്തുപണി ശീലമുള്ളവനുമായ ഒരു ആളെ എന്റെ അടുക്കല്‍ അയച്ചുതരേണം.
ലെബാനോനില്‍നിന്നു ദേവദാരുവും സരളമരവും ചന്ദനവും കൂടെ എനിക്കു അയച്ചുതരേണം; നിന്റെ വേലക്കാര്‍ ലെബാനോനില്‍ മരംവെട്ടുവാന്‍ സമര്‍ത്ഥന്മാരെന്നു എനിക്കറിവുണ്ടു; എനിക്കു വേണ്ടുവോളം മരം ശേഖരിപ്പാന്‍ എന്റെ വേലക്കാര്‍ നിന്റെ വേലക്കാരോടുകൂടെ ഇരിക്കും.
ഞാന്‍ പണിവാനിരിക്കുന്ന ആലയം വലിയതും അത്ഭുതകരവും ആയിരിക്കേണം.
മരംവെട്ടുകാരായ നിന്റെ വേലക്കാര്‍ക്കും ഞാന്‍ ഇരുപതിനായിരം കോര്‍ കോതമ്പരിയും ഇരുപതിനായിരം കോര്‍ യവവും ഇരുപതിനായിരം ബത്ത് വീഞ്ഞും ഇരുപതിനായിരം ബത്ത് എണ്ണയും കൊടുക്കും.
സോര്‍രാജാവായ ഹൂരാം ശലോമോന്നുയഹോവ തന്റെ ജനത്തെ സ്നേഹിക്കകൊണ്ടു നിന്നെ അവര്‍ക്കും രാജാവാക്കിയിരിക്കുന്നു എന്നു മറുപടി എഴുതി അയച്ചു.
ഹൂരാം പിന്നെയും പറഞ്ഞതുയഹോവേക്കു ഒരു ആലയവും തനിക്കു ഒരു അരമനയും പണിയേണ്ടതിന്നു ജ്ഞാനവും ബുദ്ധിയും വിവേകവും ഉള്ള ഒരു മകനെ ദാവീദ് രാജാവിന്നു നല്കിയവനായി ആകാശവും ഭൂമിയും ഉണ്ടാക്കിയവനായി യിസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവന്‍ .
ഇപ്പോള്‍ ഞാന്‍ ജ്ഞാനവും വിവേകവുമുള്ള പുരുഷനായ ഹൂരാം-ആബിയെ അയച്ചിരിക്കുന്നു.
അവന്‍ ഒരു ദാന്യസ്ത്രീയുടെ മകന്‍ ; അവന്റെ അപ്പന്‍ ഒരു സോര്‍യ്യന്‍ . പൊന്നു, വെള്ളി, താമ്രം, ഇരിമ്പു, കല്ലു, മരം, ധൂമ്രനൂല്‍, നീല നൂല്‍, ചണനൂല്‍, ചുവപ്പുനൂല്‍ എന്നിവകൊണ്ടു പണിചെയ്‍വാനും ഏതുവിധം കൊത്തുപണി ചെയ്‍വാനും നിന്റെ കൌശലപ്പണിക്കാരോടും നിന്റെ അപ്പനും എന്റെ യജമാനനുമായ ദാവീദിന്റെ കൌശലപ്പണിക്കാരോടുംകൂടെ അവന്നു ഏല്പിക്കുന്ന ഏതു കൌശലപ്പണിയും സങ്കല്പിപ്പാനും അവന്‍ സമര്‍ത്ഥന്‍ ആകുന്നു.
ആകയാല്‍ യജമാനന്‍ പറഞ്ഞ കോതമ്പും യവവും എണ്ണയും വീഞ്ഞും വേലക്കാര്‍ക്കും കൊടുത്തയക്കട്ടെ.
എന്നാല്‍ ഞങ്ങള്‍ നിന്റെ ആവശ്യംപോലെയൊക്കെയും ലെബാനോനില്‍നിന്നു മരംവെട്ടി ചങ്ങാടം കെട്ടി കടല്‍വഴിയായി യാഫോവില്‍ എത്തിച്ചുതരും; നീ അതു യെരൂശലേമിലേക്കു കൊണ്ടുപോകേണം.
അനന്തരം ശലോമോന്‍ യിസ്രായേല്‍ദേശത്തിലെ അന്യന്മാരെ ഒക്കെയും തന്റെ അപ്പനായ ദാവീദ് എണ്ണംനോക്കിയതുപോലെ എണ്ണം എടുത്താറെ ഒരു ലക്ഷത്തമ്പത്തിമൂവായിരത്തറുനൂറുപേര്‍ എന്നു കണ്ടു.
അവരില്‍ എഴുപതിനായിരംപേരെ ചുമട്ടുകാരായിട്ടും എണ്‍പതിനായിരം പേരെ മലയില്‍ കല്ലുവെട്ടുകാരായിട്ടും മൂവായിരത്തറുനൂറുപേരെ ജനത്തെക്കൊണ്ടു വേല ചെയ്യിപ്പാന്‍ മേല്‍ വിചാരകരായിട്ടും നിയമിച്ചു.

3

അനന്തരം ശലോമോന്‍ യെരൂശലേമില്‍ തന്റെ അപ്പനായ ദാവീദിന്നു യഹോവ പ്രത്യക്ഷനായ മോരീയാപര്‍വ്വതത്തില്‍ യെബൂസ്യനായ ഒര്‍ന്നാന്റെ കളത്തിങ്കല്‍ ദാവീദ് വട്ടംകൂട്ടിയിരുന്ന സ്ഥലത്തു യഹോവയുടെ ആലയം പണിവാന്‍ തുടങ്ങി.
തന്റെ വാഴ്ചയുടെ നാലാം ആണ്ടില്‍ രണ്ടാം മാസം രണ്ടാം തീയ്യതിയായിരുന്നു അവന്‍ പണിതുടങ്ങിയതു.
ദൈവാലയം പണിയേണ്ടതിന്നു ശലോമോന്‍ ഇട്ട അടിസ്ഥാനത്തിന്റെ പരിമാണമോമുമ്പിലത്തെ അളവിന്‍ പ്രകാരം അതിന്റെ നീളം അറുപതുമുഴം, വീതി ഇരുപതുമുഴം.
മുന്‍ ഭാഗത്തുള്ള മണ്ഡപത്തിന്നു ആലയത്തിന്റെ വീതിക്കു ഒത്തവണ്ണം ഇരുപതു മുഴം നീളവും നൂറ്റിരുപതു മുഴം ഉയരവും ഉണ്ടായിരുന്നു; അതിന്റെ അകം അവന്‍ തങ്കംകൊണ്ടു പൊതിഞ്ഞു.
വലിയ ആലയത്തിന്നു അവന്‍ സരളമരംകൊണ്ടു മച്ചിട്ടു, അതിനെ തങ്കംകൊണ്ടു പൊതിഞ്ഞു, അതിന്മേല്‍ ഈന്തപ്പനയും ലതയും കൊത്തിച്ചു.
അവന്‍ ഭംഗിക്കായിട്ടു ആലയത്തെ രത്നംകൊണ്ടു അലങ്കരിച്ചു; പൊന്നോ പര്‍വ്വയീംപൊന്നു ആയിരന്നു.
അവന്‍ ആലയവും തുലാങ്ങളും കാലുകളും ചുവരുകളും കതകുകളും പൊന്നു കൊണ്ടു പൊതിഞ്ഞു, ചുവരിന്മേല്‍ കെരൂബുകളെയും കൊത്തിച്ചു.
അവന്‍ അതിവിശുദ്ധമന്ദിരവും ഉണ്ടാക്കി; അതിന്റെ നീളം ആലയത്തിന്റെ വീതിക്കു ഒത്തവണ്ണം ഇരുപതു മുഴവും, വീതി ഇരുപതു മുഴവും ആയിരുന്നു; അവന്‍ അറുനൂറു താലന്ത് തങ്കംകൊണ്ടു അതു പൊതിഞ്ഞു.
ആണികളുടെ തൂക്കം അമ്പതു ശേക്കെല്‍ പൊന്നു ആയിരുന്നുമാളികമുറികളും അവന്‍ പൊന്നുകൊണ്ടു പൊതിഞ്ഞു.
അതിവിശുദ്ധമന്ദിരത്തില്‍ അവന്‍ കൊത്തുപണിയായ രണ്ടു കെരൂബുകളെ ഉണ്ടാക്കി പൊന്നുകൊണ്ടു പൊതിഞ്ഞു.
കെരൂബുകളുടെ ചിറകുകളുടെ നീളം ഇരുപതു മുഴം. ഒന്നിന്റെ ഒരു ചിറകു ആലയത്തിന്റെ ചുവരോടു തൊടുന്നതായി അഞ്ചു മുഴവും മറ്റെ ചിറകു മറ്റെ കെരൂബിന്റെ ചിറകോടു തൊടുന്നതായി അഞ്ചു മുഴവും ആയിരുന്നു
മറ്റെ കെരൂബിന്റെ ഒരു ചിറകു ആലയത്തിന്റെ ചുവരോടു തൊടുന്നതായി അഞ്ചു മുഴവും മറ്റെ ചിറകു മറ്റെ കെരൂബിന്റെ ചിറകോടു തൊടുന്നതായി അഞ്ചു മുഴവും ആയിരുന്നു.
ഈ കെരൂബുകളുടെ ചിറകുകള്‍ ഇരുപതു മുഴം നീളത്തില്‍ വിടര്‍ന്നിരുന്നു. അവ കാല്‍ ഊന്നിയും മുഖം അകത്തോട്ടു തിരിഞ്ഞും നിന്നിരുന്നു.
അവന്‍ നീലനൂല്‍, ധൂമ്രനൂല്‍, ചുവപ്പുനൂല്‍, ചണനൂല്‍ എന്നിവകൊണ്ടു തിരശ്ശീല ഉണ്ടാക്കി അതിന്മേല്‍ കെരൂബുകളെയും നെയ്തുണ്ടാക്കി.
അവന്‍ ആലയത്തിന്റെ മുമ്പില്‍ മുപ്പത്തഞ്ചു മുഴം ഉയരമുള്ള രണ്ടു സ്തംഭമുണ്ടാക്കി; അവയുടെ തലെക്കലുള്ള പോതികെക്കു അയ്യഞ്ചു മുഴം ഉയരമുണ്ടായിരുന്നു.
അന്തര്‍മ്മന്ദിരത്തില്‍ ഉള്ളപോലെ മാലകളെ അവന്‍ ഉണ്ടാക്കി സ്തംഭങ്ങളുടെ തലെക്കല്‍ വെച്ചു; നൂറു മാതളപ്പഴവും ഉണ്ടാക്കി മാലകളില്‍ കോര്‍ത്തിട്ടു.
അവന്‍ സ്തംഭങ്ങളെ മന്ദിരത്തിന്റെ മുമ്പില്‍ ഒന്നു വലത്തും മറ്റേതു ഇടത്തും നിര്‍ത്തി; വലത്തേതിന്നു യാഖീന്‍ എന്നും ഇടത്തേതിന്നു ബോവസ് എന്നും പേര്‍ വിളിച്ചു.

4

അവന്‍ താമ്രംകൊണ്ടു ഒരു യാഗപീഠം ഉണ്ടാക്കി; അതിന്റെ നീളം ഇരുപതു മുഴവും വീതി ഇരുപതു മുഴവും ഉയരം പത്തു മുഴവും ആയിരുന്നു.
അവന്‍ ഒരു വാര്‍പ്പുകടലും ഉണ്ടാക്കി; അതു വൃത്താകാരമായിരുന്നു; അതിന്നു വക്കോടുവകൂ പത്തു മുഴവും ഉയരം അഞ്ചു മുഴവും ചുറ്റും മുപ്പതു മുഴം നൂലളവും ഉണ്ടായിരുന്നു.
അതിന്നു കീഴെ ചുറ്റിലും കുമിഴുകള്‍ മുഴത്തിന്നു പത്തുവീതം കടലിനെ ചുറ്റിയിരുന്നു. അതു വാര്‍ത്തപ്പോള്‍ തന്നേ കുമിഴുകളും രണ്ടു നിരയായി വാര്‍ത്തുണ്ടാക്കിയിരുന്നു.
അതു പന്ത്രണ്ടു കാളയുടെ പുറത്തു വെച്ചിരുന്നുമൂന്നു വടക്കോട്ടും മൂന്നു പടിഞ്ഞാറോട്ടും മൂന്നു തെക്കോട്ടും മൂന്നു കിഴക്കോട്ടും തിരിഞ്ഞിരുന്നു. കടല്‍ അവയുടെ പുറത്തു വെച്ചിരുന്നു; അവയുടെ പൃഷ്ഠഭാഗമൊക്കെയും അകത്തോട്ടു ആയിരുന്നു.
അതിന്റെ കനം നാലു അംഗുലവും അതിന്റെ വകൂ പാനപാത്രത്തിന്റെ വകൂപോലെയും വിടര്‍ന്ന താമരപ്പൂപോലെയും ആയിരുന്നു. അതില്‍ മൂവായിരം ബത്ത് വെള്ളം കൊള്ളും.
അവന്‍ പത്തു തൊട്ടിയും ഉണ്ടാക്കി; കഴുകുന്ന ആവശ്യത്തിലേക്കു അഞ്ചു വലത്തുഭാഗത്തും അഞ്ചു ഇടത്തുഭാഗത്തും വെച്ചു. ഹോമയാഗത്തിന്നുള്ള സാധനങ്ങളെ അവര്‍ അവയില്‍ കഴുകും; കടലോ പുരോഹിതന്മാര്‍ക്കും കഴുകുവാനുള്ളതായിരുന്നു.
അവന്‍ പൊന്നുകൊണ്ടു പത്തു വിളക്കും അവയെക്കുറിച്ചുള്ള വിധിപ്രകാരം ഉണ്ടാക്കി, മന്ദിരത്തില്‍ വലത്തുഭാഗത്തു അഞ്ചും ഇടത്തുഭാഗത്തു അഞ്ചുമായി വെച്ചു.
അവന്‍ പത്തു മേശയും ഉണ്ടാക്കി; മന്ദിരത്തില്‍ വലത്തുഭാഗത്തു അഞ്ചും ഇടത്തുഭാഗത്തു അഞ്ചുമായി വെച്ചു; അവന്‍ പൊന്നു കൊണ്ടു നൂറു കലശവും ഉണ്ടാക്കി.
അവന്‍ പുരോഹിതന്മാരുടെ പ്രാകാരവും വലിയ പ്രാകാരവും പ്രാകാരത്തിന്നു വാതിലുകളും ഉണ്ടാക്കി, കതകു താമ്രംകൊണ്ടു പൊതിഞ്ഞു.
അവന്‍ കടലിനെ വലത്തുഭാഗത്തു തെക്കുകിഴക്കായിട്ടു വെച്ചു.
ഹൂരാം കലങ്ങളും ചട്ടുകങ്ങളും കലശങ്ങളും ഉണ്ടാക്കി; ഇങ്ങനെ ഹൂരാം ദൈവാലയത്തില്‍ ശലോമോന്‍ രാജാവിന്നു വേണ്ടി ചെയ്ത പണി തീര്‍ത്തു.
സ്തംഭങ്ങള്‍, രണ്ടു സ്തംഭങ്ങളുടെ തലെക്കലുള്ള ഗോളാകാരമായ പോതികകള്‍, സ്തംഭങ്ങളുടെ തലെക്കലുള്ള പോതികകളുടെ ഗോളങ്ങളെ മൂടുവാന്‍ രണ്ടു വലപ്പണി,
സ്തംഭങ്ങളുടെ തലെക്കലുള്ള പോതികകളുടെ രണ്ടു ഗോളങ്ങളെ മൂടുന്ന ഔരോ വലപ്പണിയില്‍ ഈരണ്ടു നിര മാതളപ്പഴമായി രണ്ടു വലപ്പണിയിലുംകൂടെ
നാനൂറു മാതളപ്പഴം, പീഠങ്ങള്‍, പീഠങ്ങളിന്മേല്‍ തൊട്ടികള്‍
കടല്‍, അതിന്നു കീഴെ പന്ത്രണ്ടു കാള, കലങ്ങള്‍,
ചട്ടുകങ്ങള്‍, മുള്‍ക്കൊളുത്തുകള്‍ എന്നീ ഉപകരണങ്ങളൊക്കെയും ഹൂരാം-ആബി മിനുക്കിയ താമ്രംകൊണ്ടു യഹോവയുടെ ആലയത്തിന്നുവേണ്ടി ശലോമോന്‍ രാജാവിന്നു ഉണ്ടാക്കിക്കൊടുത്തു.
യോര്‍ദ്ദാന്‍ സമഭൂമിയില്‍ സുക്കോത്തിന്നും സെരേദാഥെക്കും മദ്ധ്യേ കളിമണ്ണുള്ള നിലത്തുവെച്ചു രാജാവു അവയെ വാര്‍പ്പിച്ചു.
ഇങ്ങനെ ശലോമോന്‍ ഈ ഉപകരണങ്ങളൊക്കെയും ധാരാളമായി ഉണ്ടാക്കി; താമ്രത്തിന്റെ തൂക്കത്തിന്നു നിശ്ചയമില്ലായിരുന്നു.
ശലോമോന്‍ ദൈവാലയത്തിലെ ഉപകരണങ്ങള്‍ ഒക്കെയും പൊന്നുകൊണ്ടുള്ള പീഠവും കാഴ്ചയപ്പംവെക്കുന്ന മേശകളും
അന്തര്‍മ്മന്ദിരത്തിന്നു മുമ്പാകെ നിയമപ്രകാരം കത്തേണ്ടതിന്നു നിര്‍മ്മലമായ തങ്കംകൊണ്ടുള്ള നിലവിളക്കും ദീപങ്ങളും പൊന്നുകൊണ്ടു,
സാക്ഷാല്‍ നിര്‍മ്മലമായ തങ്കംകൊണ്ടു തന്നേ, പുഷ്പങ്ങളും ദീപങ്ങളും ചവണകളും
തങ്കംകൊണ്ടു കത്രികകളും കലശങ്ങളും തവികളും തീച്ചട്ടികളും ഉണ്ടാക്കി. ആലയത്തിന്റെ വാതിലുകള്‍, അതിവിശുദ്ധമന്ദിരത്തിലേക്കുള്ള അകത്തേ കതകുകളും മന്ദിരമായ ആലയത്തിന്റെ കതകുകളും പൊന്നുകൊണ്ടു ആയിരുന്നു.

5

ഇങ്ങനെ ശലോമോന്‍ യഹോവയുടെ ആലയത്തിന്നു വേണ്ടി ചെയ്ത പണിയൊക്കെയും തീര്‍ന്നു; പിന്നെ ശലോമോന്‍ തന്റെ അപ്പനായ ദാവീദ് നിവേദിച്ചിരുന്ന വസ്തുക്കളായ വെള്ളിയും പൊന്നും ഉപകരണങ്ങള്‍ ഒക്കെയും കൊണ്ടുവന്നു ദൈവാലയത്തിലെ ഭണ്ഡാരഗൃഹങ്ങളില്‍ വെച്ചു.
ശലോമോന്‍ യഹോവയുടെ നിയമപെട്ടകം സീയോന്‍ എന്ന ദാവീദിന്റെ നഗരത്തില്‍നിന്നു കൊണ്ടുവരുവാന്‍ യിസ്രായേല്‍മൂപ്പന്മാരെയും യിസ്രായേല്‍മക്കളുടെ പിതൃഭവനത്തലവന്മാരായ ഗോത്രപ്രഭുക്കന്മാരെ ഒക്കെയും യെരൂശലേമില്‍ കൂട്ടിവരുത്തി.
യിസ്രായേല്‍പുരുഷന്മാരെല്ലാവരും ഏഴാം മാസത്തിലെ ഉത്സവത്തില്‍ രാജാവിന്റെ അടുക്കല്‍ വന്നുകൂടി.
യിസ്രായേല്‍മൂപ്പന്മാരെല്ലാവരും വന്നശേഷം ലേവ്യര്‍ പെട്ടകം എടുത്തു.
പെട്ടകവും സമാഗമനക്കുടാരവും കൂടാരത്തിലെ സകലവിശുദ്ധോപകരണങ്ങളും കൊണ്ടുവന്നു; പുരോഹിതന്മാരും ലേവ്യരുമത്രേ അവ കൊണ്ടുവന്നതു.
ശലോമോന്‍ രാജാവും അവന്റെ അടുക്കല്‍ കൂടിവന്നിരുന്ന യിസ്രായേല്‍സഭയൊക്കെയും എണ്ണുവാനും കണക്കെടുപ്പാനും കഴിയാതവണ്ണം വളരെ ആടുകളെയും കാളകളെയും പെട്ടകത്തിന്നു മുമ്പില്‍ യാഗം കഴിച്ചു.
പുരോഹിതന്മാര്‍ യഹോവയുടെ നിയമപെട്ടകം അതിന്റെ സ്ഥലത്തു, ആലയത്തിലെ അന്തര്‍മ്മന്ദിരത്തില്‍ അതിവിശുദ്ധസ്ഥലത്തേക്കു കെരൂബുകളുടെ ചിറകിന്‍ കീഴെ കൊണ്ടുചെന്നു വെച്ചു.
കെരൂബുകള്‍ പെട്ടകത്തിന്റെ സ്ഥലത്തിന്നു മീതെ ചിറകുവിരിച്ചു പെട്ടകത്തെയും അതിന്റെ തണ്ടുകളെയും മൂടിനിന്നു,
തണ്ടുകള്‍ നീണ്ടിരിക്കയാല്‍ തണ്ടുകളുടെ അറ്റങ്ങള്‍ അന്തര്‍മ്മന്ദിരത്തിന്നു മുമ്പില്‍ പെട്ടകത്തെ കവിഞ്ഞു കാണും എങ്കിലും പുറത്തുനിന്നു കാണുകയില്ല; അവ ഇന്നുവരെ അവിടെ ഉണ്ടു.
യിസ്രായേല്‍ മക്കള്‍ മിസ്രയീമില്‍നിന്നു പുറപ്പെട്ടശേഷം യഹോവ അവരോടു നിയമം ചെയ്തപ്പോള്‍ മോശെ ഹോരേബില്‍വെച്ചു പെട്ടകത്തില്‍ വെച്ചിരുന്ന രണ്ടു കല്പലകയല്ലാതെ അതില്‍ മറ്റൊന്നും ഉണ്ടായിരുന്നില്ല.
പുരോഹിതന്മാര്‍ വിശുദ്ധമന്ദിരത്തില്‍നിന്നു വന്നപ്പോള്‍--അവിടെയുണ്ടായിരുന്ന പുരോഹിതന്മാര്‍ ക്കുറുകളുടെ ക്രമം നോക്കാതെ എല്ലാവരും തങ്ങളെ വിശുദ്ധീകരിച്ചിരുന്നു;
ആസാഫ്, ഹേമാന്‍ , യെദൂഥൂന്‍ എന്നിവരും അവരുടെ പുത്രന്മാരും സഹോദരന്മാരുമായി സംഗീതക്കാരായ ലേവ്യരെല്ലാവരും ചണവസ്ത്രം ധരിച്ചു കൈത്താളങ്ങളും വീണകളും കിന്നരങ്ങളും പിടിച്ചു യാഗപീഠത്തിന്നു കിഴക്കു കാഹളം ഊതിക്കൊണ്ടിരുന്ന നൂറ്റിരുപതു പുരോഹിതന്മാരോടുകൂടെ നിന്നു--
കാഹളക്കാരും സംഗീതക്കാരും ഒത്തൊരുമിച്ചു കാഹളങ്ങളോടും കൈത്താളങ്ങളോടും വാദിത്രങ്ങളോടും കൂടെഅവന്‍ നല്ലവനല്ലോ അവന്റെ ദയ എന്നേക്കുമുള്ളതു എന്നു ഏകസ്വരമായി കേള്‍ക്കുമാറു യഹോവയെ വാഴ്ത്തി സ്തുതിച്ചു; അവര്‍ ഉച്ചത്തില്‍ പാടി യഹോവയെ സ്തുതിച്ചപ്പോള്‍ യഹോവയുടെ ആലയമായ മന്ദിരത്തില്‍ ഒരു മേഘം നിറഞ്ഞു.
യഹോവയുടെ തേജസ്സ് ദൈവാലയത്തില്‍ നിറഞ്ഞിരുന്നതുകൊണ്ടു പുരോഹിതന്മാര്‍ക്കും മേഘം നിമിത്തം ശുശ്രൂഷ ചെയ്യേണ്ടതിന്നു നില്പാന്‍ കഴിഞ്ഞില്ല.

6

അപ്പോള്‍ ശലോമോന്‍ താന്‍ കൂരിരുളില്‍ വസിക്കുമെന്നു യഹോവ അരുളിച്ചെയ്തിരിക്കുന്നു;
എങ്കിലും ഞാന്‍ നിനക്കു ഒരു നിവാസാലയം, നിനക്കു എന്നേക്കും വസിപ്പാന്‍ ഒരു സ്ഥലം പണിതിരിക്കുന്നു എന്നു പറഞ്ഞു.
പിന്നെ യിസ്രായേല്‍സഭ മുഴുവനും നില്‍ക്കെ രാജാവു തന്റെ മുഖം തിരിച്ചു യിസ്രായേലിന്റെ സര്‍വ്വസഭയേയും
അനുഗ്രഹിച്ചു പറഞ്ഞതു എന്തെന്നാല്‍എന്റെ അപ്പനായ ദാവീദിനോടു തിരുവായ് കൊണ്ടു അരുളിച്ചെയ്തതു തൃക്കൈകൊണ്ടു നിവര്‍ത്തിച്ചിരിക്കുന്ന യിസ്രായേലിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവന്‍ .
എന്റെ ജനത്തെ മിസ്രയീം ദേശത്തുനിന്നു കൊണ്ടുവന്ന നാള്‍മുതല്‍ എന്റെ നാമം ഇരിക്കേണ്ടതിന്നു ഒരു ആലയം പണിവാന്‍ ഞാന്‍ യിസ്രായേലിന്റെ സകല ഗോത്രങ്ങളിലും ഒരു പട്ടണവും തിരഞ്ഞെടുത്തില്ല; എന്റെ ജനമായ യിസ്രായേലിന്നു പ്രഭുവായിരിപ്പാന്‍ ഞാന്‍ ഒരുത്തനെയും തിരഞ്ഞെടുത്തതുമില്ല.
എങ്കിലും എന്റെ നാമം ഇരിക്കേണ്ടതിന്നു യെരൂശലേമിനെയും എന്റെ ജനമായ യിസ്രായേലിനെ വാഴുവാന്‍ ദാവീദിനെയും ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്നു എന്നു അവന്‍ അരുളിച്ചെയ്തു.
യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിന്നു ഒരു ആലയം പണിയേണം എന്നു എന്റെ അപ്പനായ ദാവീദിന്നു താല്പര്യം ഉണ്ടായിരുന്നു.
എന്നാല്‍ യഹോവ എന്റെ അപ്പനായ ദാവീദിനോടുഎന്റെ നാമത്തിന്നു ഒരു ആലയം പണിയേണമെന്നു നിനക്കു താല്പര്യം ഉണ്ടായല്ലോ; ഇങ്ങനെ താല്പര്യം ഉണ്ടായതു നല്ലതു;
എങ്കിലും ആലയം പണിയേണ്ടതു നീയല്ല; നിന്റെ കടിപ്രദേശത്തുനിന്നുത്ഭവിക്കുന്ന മകന്‍ തന്നേ എന്റെ നാമത്തിന്നു ആലയം പണിയും എന്നു കല്പിച്ചു.
അങ്ങനെ യഹോവ താന്‍ അരുളിച്ചെയ്ത വചനം നിവര്‍ത്തിച്ചിരിക്കുന്നു; യഹോവ വാഗ്ദാനം ചെയ്തതുപോലെ എന്റെ അപ്പനായ ദാവീദിന്നു പകരം ഞാന്‍ എഴുന്നേറ്റു യിസ്രായേലിന്റെ സിംഹാസനത്തില്‍ ഇരുന്നു യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തിന്നു ഒരു ആലയം പണിതിരിക്കുന്നു.
യഹോവ യിസ്രായേല്‍മക്കളോടു ചെയ്ത നിയമം ഉള്ള പെട്ടകം ഞാന്‍ അതില്‍ വെച്ചിട്ടുണ്ടു.
അനന്തരം അവന്‍ യഹോവയുടെ യാഗപീഠത്തിന്‍ മുമ്പില്‍ യിസ്രായേലിന്റെ സര്‍വ്വസഭയുടെയും സമക്ഷത്തു നിന്നുംകൊണ്ടു കൈ മലര്‍ത്തി;
ശലോമോന്‍ അഞ്ചു മുഴം നീളവും അഞ്ചു മുഴം വീതിയും മൂന്നു മുഴം ഉയരവുമായിട്ടു താമ്രംകൊണ്ടു ഒരു പീഠം ഉണ്ടാക്കി പ്രാകാരത്തിന്റെ നടുവില്‍ വെച്ചിരുന്നു; അതില്‍ അവന്‍ കയറിനിന്നു യിസ്രായേലിന്റെ സര്‍വ്വസഭെക്കും മുമ്പാകെ മുട്ടുകുത്തി ആകാശത്തേക്കു കൈ മലര്‍ത്തി പറഞ്ഞതു എന്തെന്നാല്‍
യിസ്രായേലിന്റെ ദൈവമായ യഹോവേ, പൂര്‍ണ്ണഹൃദയത്തോടെ നിന്റെ മുമ്പാകെ നടക്കുന്ന നിന്റെ ദാസന്മാര്‍ക്കായി നിയമവും ദയയും പാലിക്കുന്നവനായ നിന്നെപ്പോലെ സ്വര്‍ഗ്ഗത്തിലും ഭൂമിയിലും ഒരു ദൈവവും ഇല്ല.
നീ എന്റെ അപ്പനായ ദാവീദ് എന്ന നിന്റെ ദാസന്നു ചെയ്ത വാഗ്ദാനം പാലിച്ചിരിക്കുന്നു; തിരുവായ്കൊണ്ടു അരുളിച്ചെയ്തതു ഇന്നു കാണുംപോലെ തൃക്കൈകൊണ്ടു നിവര്‍ത്തിച്ചുമിരിക്കുന്നു.
ആകയാല്‍ യിസ്രായേലിന്റെ ദൈവമായ യഹോവേ, നീ എന്റെ അപ്പനായ ദാവീദ് എന്ന നിന്റെ ദാസനോടുനീ എന്റെ മുമ്പാകെ നടന്നതുപോലെ നിന്റെ പുത്രന്മാരും എന്റെ ന്യായപ്രമാണപ്രകാരം നടക്കേണ്ടതിന്നു തങ്ങളുടെ വഴി സൂക്ഷിക്കമാത്രം ചെയ്താല്‍ യിസ്രായേലിന്റെ സിംഹാസനത്തില്‍ ഇരിപ്പാന്‍ നിനക്കു ഒരു പുരുഷന്‍ എന്റെ മുമ്പാകെ ഇല്ലാതെ വരികയില്ല എന്നു അരുളിച്ചെയ്തിരിക്കുന്നതു നിവര്‍ത്തിക്കേണമേ.
യിസ്രായേലിന്റെ ദൈവമായ യഹോവേ, നിന്റെ ദാസനായ ദാവീദിനോടു നീ അരുളിച്ചെയ്ത വചനം ഒത്തുവരുമാറാകട്ടെ.
എന്നാല്‍ ദൈവം യഥാര്‍ത്ഥമായി ഭൂമിയില്‍ മനുഷ്യരോടുകൂടെ വസിക്കുമോ? സ്വര്‍ഗ്ഗത്തിലും സ്വര്‍ഗ്ഗാധിസ്വര്‍ഗ്ഗത്തിലും നീ അടങ്ങുകയില്ലല്ലോ; പിന്നെ ഞാന്‍ പണിതിരിക്കുന്ന ഈ ആലയത്തില്‍ അടങ്ങുന്നതു എങ്ങനെ?
എങ്കിലും എന്റെ ദൈവമായ യഹോവേ, അടിയന്‍ തിരുമുമ്പില്‍ കഴിക്കുന്ന നിലവിളിയും പ്രാര്‍ത്ഥനയും കേള്‍ക്കേണ്ടതിന്നു അടിയന്റെ പ്രാര്‍ത്ഥനയിലേക്കും യാചനയിലേക്കും തിരിഞ്ഞു കടാക്ഷിക്കേണമേ.
അടിയന്‍ ഈ സ്ഥലത്തുവെച്ചു കഴിക്കുന്ന പ്രാര്‍ത്ഥന കേള്‍ക്കേണ്ടതിന്നു നിന്റെ നാമം സ്ഥാപിക്കുമെന്നു നീ അരുളിച്ചെയ്ത സ്ഥലമായ ഈ ആലയത്തിന്മേല്‍ രാവും പകലും തൃക്കണ്‍പാര്‍ത്തരുളേണമേ.
ഈ സ്ഥലത്തുവെച്ചു പ്രാര്‍ത്ഥിപ്പാനിരിക്കുന്ന അടിയന്റെയും നിന്റെ ജനമായ യിസ്രായേലിന്റെയും യാചനകളെ കേള്‍ക്കേണമേ; നിന്റെ വാസസ്ഥലമായ സ്വര്‍ഗ്ഗത്തില്‍ നിന്നു കേള്‍ക്കേണമേ; കേട്ടുക്ഷമിക്കേണമേ.
ഒരുത്തന്‍ തന്റെ കൂട്ടുകാരനോടു കുറ്റം ചെയ്കയും അവന്‍ അവനെക്കൊണ്ടു സത്യം ചെയ്യിക്കേണ്ടതിന്നു കാര്യം സത്യത്തിന്നു വെക്കുകയും അവന്‍ ഈ ആലയത്തില്‍ നിന്റെ യാഗപീഠത്തിന്നു മുമ്പാകെ വന്നു സത്യം ചെയ്കയും ചെയ്താല്‍
നീ സ്വര്‍ഗ്ഗത്തില്‍നിന്നു കേട്ടു പ്രവര്‍ത്തിച്ചു ദുഷ്ടന്റെ നടപ്പു അവന്റെ തലമേല്‍തന്നേ വരുത്തി പ്രതികാരം ചെയ്‍വാനും നീതിമാന്റെ നീതിക്കു ഒത്തവണ്ണം അവന്നു നല്കി നീതീകരിപ്പാനും അടിയങ്ങള്‍ക്കു ന്യായം പാലിച്ചുതരേണമേ.
നിന്റെ ജനമായ യിസ്രായേല്‍ നിന്നോടു പാപം ചെയ്ക നിമിത്തം അവര്‍ ശത്രുവിനോടു തോറ്റിട്ടു തിരിഞ്ഞു നിന്റെ നാമത്തെ സ്വീകരിച്ചു കൊണ്ടു ഈ ആലയത്തില്‍വെച്ചു നിന്റെ മുമ്പാകെ പ്രാര്‍ത്ഥിക്കയും യാചിക്കയും ചെയ്താല്‍
നീ സ്വര്‍ഗ്ഗത്തില്‍ നിന്നു കേട്ടു നിന്റെ ജനമായ യിസ്രായേലിന്റെ പാപം ക്ഷമിച്ചു നീ അവര്‍ക്കും അവരുടെ പിതാക്കന്മാര്‍ക്കും കൊടുത്ത ദേശത്തേക്കു അവരെ തിരിച്ചു വരുത്തേണമേ.
അവര്‍ നിന്നോടു പാപം ചെയ്കകൊണ്ടു ആകാശം അടെഞ്ഞു മഴ പെയ്യാതിരിക്കുമ്പോള്‍ അവര്‍ ഈ സ്ഥലത്തിലേക്കു തിരിഞ്ഞു പ്രാര്‍ത്ഥിച്ചു നിന്റെ നാമം സ്വീകരിക്കയും നീ അവരെ താഴ്ത്തിയതുകൊണ്ടു അവര്‍ തങ്ങളുടെ പാപങ്ങളെ വിട്ടുതിരികയും ചെയ്താല്‍,
നീ സ്വര്‍ഗ്ഗത്തില്‍നിന്നു കേട്ടു നിന്റെ ദാസന്മാരുടെയും നിന്റെ ജനമായ യിസ്രായേലിന്റെയും പാപം ക്ഷമിച്ചു അവര്‍ നടക്കേണ്ടുന്ന നല്ലവഴി അവരെ ഉപദേശിക്കയും നിന്റെ ജനത്തിന്നു അവകാശമായി കൊടുത്ത നിന്റെ ദേശത്തു മഴപെയ്യിക്കയും ചെയ്യേണമേ.
ദേശത്തു ക്ഷാമമോ മഹാമാരിയോ വെണ്‍കതിര്‍, വിഷമഞ്ഞു, വെട്ടുക്കിളി, തുള്ളന്‍ എന്നിവയോ ഉണ്ടായാല്‍, അവരുടെ ശത്രുക്കള്‍ അവരുടെ പട്ടണങ്ങളുള്ള ദേശത്തില്‍ അവരെ നിരോധിച്ചാല്‍, വല്ല വ്യാധിയോ വല്ല ദീനമോ ഉണ്ടായാല്‍,
യാതൊരുത്തനെങ്കിലും നിന്റെ ജനമായ യിസ്രായേല്‍ മുഴുവനെങ്കിലും വല്ല പ്രാര്‍ത്ഥനയും യാചനയും കഴിക്കയും ഔരോരുത്തന്‍ താന്താന്റെ വ്യാധിയും ദുഃഖവും അറിഞ്ഞു ഈ ആയലത്തിങ്കലേക്കു തിരിഞ്ഞു കൈ മലര്‍ത്തുകയും ചെയ്താല്‍,
നീ നിന്റെ വാസസ്ഥലമായ സ്വര്‍ഗ്ഗത്തില്‍ നിന്നു കേട്ടു ക്ഷമിക്കയും
ഞങ്ങളുടെ പിതാക്കന്മാര്‍ക്കും കൊടുത്ത ദേശത്തു അവര്‍ ജീവിച്ചിരിക്കും കാലത്തൊക്കെയും നിന്റെ വഴികളില്‍ നടപ്പാന്‍ തക്കവണ്ണം നിന്നെ ഭയപ്പെടേണ്ടതിന്നു നീ ഔരോരുത്തന്റെ ഹൃദയം അറിയുന്നതുപോലെ ഔരോരുത്തന്നു അവനവന്റെ നടപ്പുപോലെ ഒക്കെയും നലകുകയും ചെയ്യേണമേ; നീ മാത്രമല്ലോ മനുഷ്യപുത്രന്മാരുടെ ഹൃദയങ്ങളെ അറിയുന്നതു.
നിന്റെ ജനമായ യിസ്രായേലില്‍ ഉള്ളവനല്ലാത്ത അന്യജാതിക്കാരന്‍ നിന്റെ മഹത്വമുള്ള നാമവും ബലമുള്ള കയ്യും നീട്ടിയിരിക്കുന്ന ഭുജവും ഹേതുവായി ദൂരദേശത്തുനിന്നു വന്നാല്‍ -- അവര്‍ ഈ ആയലത്തില്‍ വന്നു പ്രാര്‍ത്ഥിക്കും നിശ്ചയം--
നീ നിന്റെ വാസസ്ഥലമായ സ്വര്‍ഗ്ഗത്തില്‍നിന്നു കേട്ടു ഭൂമിയിലെ സകലജാതികളും നിന്റെ ജനമായ യിസ്രായേല്‍ എന്നപോലെ നിന്റെ നാമത്തെ അറിഞ്ഞു നിന്നെ ഭയപ്പെടുകയും ഞാന്‍ പണിതിരിക്കുന്ന ഈ ആലയത്തിന്നു നിന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്നു എന്നു അറികയും ചെയ്യേണ്ടതിന്നു അന്യജാതിക്കാരന്‍ നിന്നോടു പ്രാര്‍ത്ഥിക്കുന്നതൊക്കെയും ചെയ്തുകൊടുക്കേണമേ.
നീ നിന്റെ ജനത്തെ അയക്കുന്ന വഴിയില്‍ അവര്‍ തങ്ങളുടെ ശത്രുക്കളോടു യുദ്ധം ചെയ്‍വാന്‍ പുറപ്പെടുമ്പോള്‍ നീ തിരഞ്ഞെടുത്ത ഈ നഗരത്തിലേക്കും ഞാന്‍ നിന്റെ നാമത്തിന്നു പണിതിരിക്കുന്ന ഈ ആലയത്തിലേക്കും തിരിഞ്ഞു നിന്നോടു പ്രാര്‍ത്ഥിച്ചാല്‍
നീ സ്വര്‍ഗ്ഗത്തില്‍നിന്നു അവരുടെ പ്രാര്‍ത്ഥനയും യാചനയും കേട്ടു അവര്‍ക്കും ന്യായം പാലിച്ചുകൊടുക്കേണമേ.
അവര്‍ നിന്നോടു പാപം ചെയ്കയും - പാപം ചെയ്യാത്ത മനുഷ്യന്‍ ഇല്ലല്ലോ - നീ അവരോടു കോപിച്ചു അവരെ ശത്രുക്കള്‍ക്കു ഏല്പിക്കയും അവര്‍ അവരെ ദൂരത്തോ സമീപത്തോ ഉള്ള ദേശത്തേക്കു ബദ്ധരാക്കി കൊണ്ടുപോകയും ചെയ്താല്‍
അവരെ പിടിച്ചു കൊണ്ടുപോയിരിക്കുന്ന ദേശത്തുവെച്ചു അവര്‍ തങ്ങളുടെ ഹൃദയത്തില്‍ ഉണര്‍ന്നു പ്രവാസദേശത്തുവെച്ചുഞങ്ങള്‍ പാപംചെയ്തു അകൃത്യവും ദുഷ്ടതയും പ്രവര്‍ത്തിച്ചിരിക്കുന്നു എന്നു പറഞ്ഞു നിന്നോടു യാചിക്കയും
അവരെ പിടിച്ചു കൊണ്ടുപോയ പ്രവാസദേശത്തുവെച്ചു അവര്‍ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്സോടുംകൂടെ നിങ്കലേക്കു തിരിഞ്ഞു നീ അവരുടെ പിതാക്കന്മാര്‍ക്കും കൊടുത്ത ദേശത്തേക്കും നീ തിരഞ്ഞെടുത്ത നഗരത്തിലേക്കും ഞാന്‍ നിന്റെ നാമത്തിന്നു പണിതിരിക്കുന്ന ഈ ആലയത്തിലേക്കും നോക്കി പ്രാര്‍ത്ഥിക്കയും ചെയ്താല്‍
നീ നിന്റെ വാസസ്ഥലമായ സ്വര്‍ഗ്ഗത്തില്‍നിന്നു അവരുടെ പ്രാര്‍ത്ഥനയും യാചനകളും കേട്ടു അവര്‍ക്കും ന്യായം പാലിച്ചുകൊടുത്തു നിന്നോടു പാപം ചെയ്ത നിന്റെ ജനത്തോടു ക്ഷമിക്കേണമേ.
ഇപ്പോഴും എന്റെ ദൈവമേ, ഈ സ്ഥലത്തുവെച്ചു കഴിക്കുന്ന പ്രാര്‍ത്ഥനെക്കു നിന്റെ കണ്ണു തുറന്നും നിന്റെ ചെവി ശ്രദ്ധിച്ചും ഇരിക്കേണമേ.
ആകയാല്‍ യഹോവയായ ദൈവമേ, നീയും നിന്റെ ബലത്തിന്റെ പെട്ടകവും എഴുന്നേറ്റു നിന്റെ വിശ്രാമത്തിലേക്കു വരേണമേ; യഹോവയായ ദൈവമേ, നിന്റെ പുരോഹിതന്മാര്‍ രക്ഷാവസ്ത്രം ധരിക്കയും നിന്റെ ഭക്തന്മാര്‍ നന്മയില്‍ സന്തോഷിക്കയും ചെയ്യുമാറാകട്ടെ.
യഹോവയായ ദൈവമേ, നിന്റെ അഭിഷിക്തന്റെ മുഖം ത്യജിച്ചുകളയരുതേ; നിന്റെ ദാസനായ ദാവീദിനോടുള്ള കൃപകളെ ഔര്‍ക്കേണമേ.

7

ശലോമോന്‍ പ്രാര്‍ത്ഥിച്ചു കഴിഞ്ഞപ്പോള്‍ ആകാശത്തുനിന്നു തീ ഇറങ്ങി ഹോമയാഗവും ഹനനയാഗവും ദഹിപ്പിച്ചു; യഹോവയുടെ തേജസ്സും ആലയത്തില്‍ നിറഞ്ഞു.
യഹോവയുടെ തേജസ്സു യഹോവയുടെ ആലയത്തില്‍ നിറഞ്ഞിരിക്കകൊണ്ടു പുരോഹിതന്മാര്‍ക്കും യഹോവയുടെ ആലയത്തില്‍ കടപ്പാന്‍ കഴിഞ്ഞില്ല.
തീ ഇറങ്ങിയതും ആലയത്തില്‍ യഹോവയുടെ തേജസ്സും യിസ്രായേല്‍മക്കളൊക്കെയും കണ്ടപ്പോള്‍ അവര്‍ കല്‍ക്കളത്തില്‍ സാഷ്ടാംഗം വീണു യഹോവയെ നമസ്കരിച്ചുഅവന്‍ നല്ലവന്‍ അല്ലോ; അവന്റെ ദയ എന്നേക്കും ഉള്ളതു എന്നു ചൊല്ലി സ്തുതിച്ചു.
പിന്നെ രാജാവും സര്‍വ്വജനവും യഹോവയുടെ സന്നിധിയില്‍ യാഗംകഴിച്ചു.
ശലോമോന്‍ രാജാവു ഇരുപത്തീരായിരം കാളയെയും ഒരുലക്ഷത്തിരുപതിനായിരം ആടിനെയും യാഗം കഴിച്ചു; ഇങ്ങനെ രാജാവും സര്‍വ്വജനവും ദൈവാലയത്തെ പ്രതിഷ്ഠിച്ചു.
പുരോഹിതന്മാര്‍ തങ്ങളുടെ ഉദ്യോഗം അനുസരിച്ചും ലേവ്യര്‍അവന്റെ ദയ എന്നേക്കും ഉള്ളതു എന്നിങ്ങനെ അവര്‍മുഖാന്തരം ദാവീദ് സ്തോത്രം ചെയ്ത സമയത്തു യഹോവയെ സ്തുതിപ്പാന്‍ ദാവീദ്‍രാജാവു ഉണ്ടാക്കിയ യഹോവയുടെ വാദ്യങ്ങളോടുകൂടെയും നിന്നു; യിസ്രായേല്‍ ഒക്കെയും നില്‍ക്കേ പുരോഹിതന്മാര്‍ അവരുടെ മുമ്പില്‍ കാഹളം ഊതി.
ശലോമോന്‍ ഉണ്ടാക്കിയിരുന്ന താമ്രയാഗപീഠത്തിന്മേല്‍ ഹോമയാഗം, ഭോജനയാഗം, മേദസ്സ് എന്നിവ കൊള്ളാതിരുന്നതുകൊണ്ടു ശലോമോന്‍ യഹോവയുടെ ആലയത്തിന്നു മുമ്പിലുള്ള പ്രാകാരത്തിന്റെ മദ്ധ്യഭാഗം ശുദ്ധീകരിച്ചു, അവിടെ ഹോമയാഗങ്ങളും സമാധാനയാഗങ്ങളുടെ മേദസ്സും അര്‍പ്പിച്ചു.
ശലോമോനും ഹമാത്തിന്റെ അതിര്‍മുതല്‍ മിസ്രയീംതോടുവരേയുള്ള എല്ലായിസ്രായേലും ഏറ്റവും വലിയ സഭയായി ആ സമയത്തു ഏഴു ദിവസം ഉത്സവം ആചരിച്ചു.
എട്ടാം ദിവസം അവര്‍ വിശുദ്ധസഭായോഗംകൂടി; ഏഴു ദിവസം അവര്‍ യാഗപീഠപ്രതിഷ്ഠ കൊണ്ടാടി, ഏഴു ദിവസം ഉത്സവവും ആചരിച്ചു.
ഏഴാം മാസം ഇരുപത്തിമൂന്നാം തീയ്യതി അവന്‍ ജനത്തെ യഹോവ ദാവീദിന്നും ശലോമോന്നും തന്റെ ജനമായ യിസ്രായേലിന്നും ചെയ്ത നന്മയെക്കുറിച്ചു സന്തോഷവും ആനന്ദവും ഉള്ളവരായി അവരുടെ കൂടാരങ്ങളിലേക്കു പറഞ്ഞയച്ചു.
ഇങ്ങനെ ശലോമോന്‍ യഹോവയുടെ ആലയവും രാജധാനിയും തീര്‍ത്തു; യഹോവയുടെ ആലയത്തിലും തന്റെ അരമനയിലും ഉണ്ടാക്കുവാന്‍ ശലോമോന്നു താല്പര്യം ഉണ്ടായിരുന്നതൊക്കെയും അവന്‍ ശുഭമായി നിവര്‍ത്തിച്ചു.
അതിന്റെശേഷം യഹോവ രാത്രിയില്‍ ശലോമോന്നു പ്രത്യക്ഷനായി അവനോടു അരുളിച്ചെയ്തതു എന്തെന്നാല്‍ഞാന്‍ നിന്റെ പ്രാര്‍ത്ഥന കേട്ടു ഈ സ്ഥലം എനിക്കു യാഗത്തിന്നുള്ള ആലയമായിട്ടു തിരഞ്ഞെടുത്തിരിക്കുന്നു.
മഴ പെയ്യാതിരിക്കേണ്ടതിന്നു ഞാന്‍ ആകാശം അടെക്കയോ ദേശത്തെ തിന്നു മുടിക്കേണ്ടതിന്നു വെട്ടുക്കിളിയോടു കല്പിക്കയോ എന്റെ ജനത്തിന്റെ ഇടയില്‍ മഹാമാരി വരുത്തുകയോ ചെയ്താല്‍,
എന്റെ നാമം വിളിക്കപ്പെട്ടിരിക്കുന്ന എന്റെ ജനം തങ്ങളെത്തന്നേ താഴ്ത്തി പ്രാര്‍ത്ഥിച്ചു എന്റെ മുഖം അന്വേഷിച്ചു തങ്ങളുടെ ദുര്‍മ്മാര്‍ഗ്ഗങ്ങളെ വിട്ടു തിരിയുമെങ്കില്‍, ഞാന്‍ സ്വര്‍ഗ്ഗത്തില്‍നിന്നു കേട്ടു അവരുടെ പാപം ക്ഷമിച്ചു അവരുടെ ദേശത്തിന്നു സൌഖ്യം വരുത്തിക്കൊടുക്കും.
ഈ സ്ഥലത്തു കഴിക്കുന്ന പ്രാര്‍ത്ഥനെക്കു എന്റെ കണ്ണു തുറന്നിരിക്കയും എന്റെ ചെവി ശ്രദ്ധിച്ചിരിക്കയും ചെയ്യും.
എന്റെ നാമം ഈ ആലയത്തില്‍ എന്നേക്കും ഇരിക്കേണ്ടതിന്നു ഞാന്‍ ഇപ്പോള്‍ അതിനെ തിരഞ്ഞെടുത്തു വിശുദ്ധീകരിച്ചിരിക്കുന്നു; എന്റെ ദൃഷ്ടിയും എന്റെ ഹൃദയവും എല്ലായ്പോഴും ഇവിടെ ഇരിക്കും.
നീയോ നിന്റെ അപ്പനായ ദാവീദ്,നടന്നതുപോലെ എന്റെ മുമ്പാകെ നടക്കയും ഞാന്‍ നിന്നോടു കല്പിച്ചതുപോലെ ഒക്കെയും ചെയ്കയും എന്റെ ചട്ടങ്ങളും വിധികളും പ്രമാണിച്ചുനടക്കയും ചെയ്താല്‍,
യിസ്രായേലില്‍ വാഴുവാന്‍ നിനക്കു ഒരു പുരുഷന്‍ ഇല്ലാതെവരികയില്ല എന്നു ഞാന്‍ നിന്റെ അപ്പനായ ദാവീദിനോടു ഒരു നിയമം ചെയ്തതുപോലെ ഞാന്‍ നിന്റെ രാജാസനത്തെ സ്ഥിരമാക്കും.
എന്നാല്‍ നിങ്ങള്‍ തിരിഞ്ഞു, ഞാന്‍ നിങ്ങളുടെ മുമ്പില്‍ വെച്ചിരിക്കുന്ന എന്റെ ചട്ടങ്ങളും കല്പനകളും ഉപേക്ഷിക്കയും ചെന്നു അന്യദൈവങ്ങളെ സേവിച്ചു നമസ്കരിക്കയും ചെയ്താല്‍,
ഞാന്‍ അവര്‍ക്കും കൊടുത്ത എന്റെ ദേശത്തുനിന്നു അവരെ പറിച്ചുകളയും; എന്റെ നാമത്തിന്നായി ഞാന്‍ വിശുദ്ധീകരിച്ചിരിക്കുന്ന ഈ ആലയത്തെയും ഞാന്‍ എന്റെ മുമ്പില്‍നിന്നു നീക്കിക്കളഞ്ഞു സകലജാതികളുടെയും ഇടയില്‍ ഒരു പഴഞ്ചൊല്ലും പരിഹാസവും ആക്കിത്തീര്‍ക്കും.
ഈ ആലയം എത്ര ഉന്നതമായിരുന്നാലും കടന്നുപോകുന്ന ഏവനും അതിനെപ്പറ്റി സ്തംഭിച്ചുയഹോവ ഈ ദേശത്തിന്നും ഈ ആലയത്തിന്നും ഇങ്ങനെ വരുത്തുവാന്‍ സംഗതി എന്തു എന്നു ചോദിക്കും.
അതിന്നു അവര്‍തങ്ങളുടെ പിതാക്കന്മാരെ മിസ്രയീംദേശത്തു നിന്നു കൊണ്ടുവന്ന തങ്ങളുടെ ദൈവമായ യഹോവയെ അവര്‍ ഉപേക്ഷിക്കയും അന്യദൈവങ്ങളോടു ചേര്‍ന്നു അവയെ നമസ്കരിച്ചു സേവിക്കയും ചെയ്തതുകൊണ്ടാകുന്നു അവന്‍ ഈ അനര്‍ത്ഥമൊക്കെയും അവര്‍ക്കും വരുത്തിയിരിക്കുന്നതു എന്നു ഉത്തരം പറയും.

8

ശലോമോന്‍ യഹോവയുടെ ആലയവും തന്റെ അരമനയും ഇരുപതു സംവത്സരം കൊണ്ടു പണിതശേഷം
ഹൂരാം ശലോമോന്നു കൊടുത്ത പട്ടണങ്ങളെ ശലോമോന്‍ പണിതുറപ്പിച്ചു അവിടെ യിസ്രായേല്യരെ പാര്‍പ്പിച്ചു.
അനന്തരം ശലോമോന്‍ ഹമാത്ത്-സോബയിലേക്കു പോയി അതിനെ ജയിച്ചു;
അവന്‍ മരുഭൂമിയില്‍ തദ്മോരും ഹമാത്തില്‍ അവന്‍ പണിതിരുന്ന സംഭാരനഗരങ്ങളുമെല്ലാം ഉറപ്പിച്ചു.
അവന്‍ മേലത്തെ ബേത്ത്-ഹോരോനും താഴത്തെ ബേത്ത്-ഹോരോനും മതിലുകളോടും വാതിലുകളോടും ഔടാമ്പലുകളോടും കൂടിയ ഉറപ്പുള്ള പട്ടണങ്ങളായും
ബാലാത്തും ശലോമോന്നുണ്ടായിരുന്ന സകല സംഭാരനഗരങ്ങളും സകലരഥനഗരങ്ങളും കുതിരച്ചേവകര്‍ക്കുംള്ള പട്ടണങ്ങളും യെരൂശലേമിലും ലെബാനോനിലും തന്റെ രാജ്യത്തു എല്ലാടവും പണിവാന്‍ ശലോമോന്‍ ആഗ്രഹിച്ചതൊക്കെയും പണിതു.
ഹിത്യര്‍, അമോര്‍യ്യര്‍, പെരിസ്യര്‍, ഹിവ്യര്‍, യെബൂസ്യര്‍ എന്നിങ്ങനെ യിസ്രായേലില്‍ ഉള്‍പ്പെടാത്ത ശേഷിപ്പുള്ള സകലജനത്തെയും
യിസ്രായേല്യര്‍ സംഹരിക്കാതെ പിന്നീടും ദേശത്തു ശേഷിച്ചിരുന്ന അവരുടെ മക്കളെയും ശലോമോന്‍ ഇന്നുവരെയും ഊഴിയവേലക്കാരാക്കി.
യിസ്രായേല്യരില്‍നിന്നോ ശലോമോന്‍ ആരെയും തന്റെ വേലകൂ ദാസന്മാരാക്കിയില്ല; അവര്‍ യോദ്ധാക്കളും അവന്റെ സേനാനായകശ്രേഷ്ഠന്മാരും രഥങ്ങള്‍ക്കും കുതിരച്ചേവകര്‍ക്കും അധിപന്മാരും ആയിരുന്നു.
ശലോമോന്‍ രാജാവിന്റെ പ്രധാന ഉദ്യോഗസ്ഥന്മാരും ജനത്തിന്റെ മേല്‍വിചാരകന്മാരുമായ ഇവര്‍ ഇരുനൂറ്റമ്പതുപേര്‍ ആയിരുന്നു.
ശലോമോന്‍ ഫറവോന്റെ മകളെ ദാവീദിന്റെ നഗരത്തില്‍നിന്നു താന്‍ അവള്‍ക്കു വേണ്ടി പണിത അരമനയില്‍ കൊണ്ടുപോയി പാര്‍പ്പിച്ചു; യിസ്രായേല്‍രാജാവായ ദാവീദിന്റെ അരമനയില്‍ എന്റെ ഭാര്യ പാര്‍ക്കരുതു; യഹോവയുടെ പെട്ടകം അവിടെ വന്നിരിക്കയാല്‍ അതു വിശുദ്ധമല്ലോ എന്നു അവന്‍ പറഞ്ഞു.
ശലോമോന്‍ താന്‍ മണ്ഡപത്തിന്നു മുമ്പില്‍ പണിത യഹോവയുടെ യാഗപീഠത്തിന്മേല്‍
അതതു ദിവസത്തേക്കു വേണ്ടിയിരുന്നതു പോലെ മോശെയുടെ കല്പനപ്രകാരം ശബ്ബത്തുകളിലും അമാവാസ്യകളിലും ഉത്സവങ്ങളിലും പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവത്തില്‍, വാരോത്സവത്തില്‍, കൂടാരങ്ങളുടെ ഉത്സവത്തില്‍ ഇങ്ങനെ ആണ്ടില്‍ മൂന്നു പ്രാവശ്യവും യഹോവേക്കു ഹോമയാഗങ്ങളെ കഴിച്ചുപോന്നു.
അവന്‍ തന്റെ അപ്പനായ ദാവീദിന്റെ നിയമപ്രകാരം പുരോഹിതന്മാരുടെ ക്കുറുകളെ അവരുടെ ശുശ്രൂഷെക്കും അതതു ദിവസം വേണ്ടിയിരുന്നതുപോലെ സ്തോത്രം ചെയ്‍വാനും പുരോഹിതന്മാരുടെ മുമ്പില്‍ ശുശ്രൂഷിപ്പാനും ലേവ്യരെ അവരുടെ പ്രവൃത്തികള്‍ക്കും വാതില്‍കാവല്‍ക്കാരെ അവരുടെ ക്കുറുകള്‍ക്കൊത്തവണ്ണം അതതു വാതിലിന്നു നിയമിച്ചു; ഇങ്ങനെയായിരുന്നു ദൈവപുരുഷനായ ദാവീദിന്റെ കല്പന.
യാതൊരു കാര്യത്തിലും ഭണ്ഡാരത്തെ സംബന്ധിച്ചും പുരോഹിതന്മാരോടും ലേവ്യരോടും ഉണ്ടായ രാജകല്പന അവര്‍ വിട്ടുമാറിയില്ല.
യഹോവയുടെ ആലയത്തിന്നു അടിസ്ഥാനമിട്ടനാള്‍മുതല്‍ അതു തീരുംവരെ ശലോമോന്റെ പ്രവൃത്തി ഒക്കെയും സാദ്ധ്യമായ്‍വന്നു; അങ്ങനെ യഹോവയുടെ ആലയം പണിതുതീര്‍ന്നു.
ആ കാലത്തും ശലോമോന്‍ എദോംദേശത്തു കടല്‍ക്കരയിലുള്ള എസ്യോന്‍ -ഗേബെരിലേക്കും ഏലോത്തിലേക്കും പോയി.
ഹൂരാം തന്റെ ദാസന്മാര്‍മുഖാന്തരം കപ്പലുകളെയും സമുദ്രപരിചയമുള്ള ആളുകളെയും അവന്റെ അടുക്കല്‍ അയച്ചു; അവര്‍ ശലോമോന്റെ ദാസന്മാരോടുകൂടെ ഔഫീരിലേക്കു ചെന്നു നാനൂറ്റമ്പതു താലന്ത് പൊന്നു വാങ്ങി ശലോമോന്‍ രാജാവിന്റെ അടുക്കല്‍ കൊണ്ടുവന്നു.

9

ശെബാരാജ്ഞി ശലോമോന്റെ കീര്‍ത്തികേട്ടിട്ടു കടമൊഴികളാല്‍ ശലോമോനെ പരീക്ഷിക്കേണ്ടതിന്നു അതിമഹത്തായ പരിവാരത്തോടും സുഗന്ധവര്‍ഗ്ഗവും അനവധി പൊന്നും രത്നവും ചുമന്ന ഒട്ടകങ്ങളോടും കൂടെ യെരൂശലേമില്‍ വന്നു; അവള്‍ ശലോമോന്റെ അടുക്കല്‍ വന്നശേഷം തന്റെ മനോരഥം ഒക്കെയും അവനോടു പ്രസ്താവിച്ചു.
അവളുടെ സകലചോദ്യങ്ങള്‍ക്കും ശലോമോന്‍ സമാധാനം പറഞ്ഞു; സമാധാനം പറവാന്‍ കഴിയാതെ ഒന്നും ശലോമോന്നു മറപൊരുളായിരുന്നില്ല.
ശെബാരാജ്ഞി ശലോമോന്റെ ജ്ഞാനവും അവന്‍ പണിത അരമനയും
അവന്റെ മേശയിലെ ഭക്ഷണവും അവന്റെ ഭൃത്യന്മാരുടെ ഇരിപ്പും അവന്റെ ശുശ്രൂഷകന്മാരുടെ നിലയും അവരുടെ ഉടുപ്പും അവന്റെ പാനപാത്രവാഹകന്മാരെയും അവരുടെ ഉടുപ്പിനെയും യഹോവയുടെ ആലയത്തിലേക്കുള്ള അവന്റെ എഴുന്നെള്ളത്തും കണ്ടിട്ടു അമ്പരന്നുപോയി.
അവള്‍ രാജാവിനോടു പറഞ്ഞതു എന്തെന്നാല്‍നിന്റെ കാര്യങ്ങളെയും ജ്ഞാനത്തെയും കുറിച്ചു ഞാന്‍ എന്റെ ദേശത്തുവെച്ചു കേട്ട വര്‍ത്തമാനം സത്യംതന്നേ;
ഞാന്‍ വന്നു സ്വന്തകണ്ണുകൊണ്ടു കാണുംവരെ ആ വര്‍ത്തമാനം വിശ്വസിച്ചില്ല; എന്നാല്‍ നിന്റെ ജ്ഞാനമാഹാത്മ്യത്തിന്റെ പാതിപോലും ഞാന്‍ അറിഞ്ഞിരുന്നില്ല, ഞാന്‍ കേട്ട കേള്‍വിയെക്കാള്‍ നീ ശ്രേഷ്ഠനാകുന്നു.
നിന്റെ ഭാര്യമാര്‍ ഭാഗ്യവതികള്‍; നിന്റെ മുമ്പില്‍ എല്ലായ്പോഴും നിന്നു നിന്റെ ജ്ഞാനം കേള്‍ക്കുന്ന ഈ നിന്റെ ഭൃത്യന്മാരും ഭാഗ്യവാന്മാര്‍.
നിന്റെ ദൈവമായ യഹോവേക്കു വേണ്ടി രാജാവായിട്ടു തന്റെ സിംഹാസനത്തില്‍ നിന്നെ ഇരുത്തുവാന്‍ നിന്നില്‍ പ്രസാദിച്ചിരിക്കുന്ന നിന്റെ ദൈവമായ യഹോവ വാഴ്ത്തപ്പെട്ടവന്‍ ; നിന്റെ ദൈവം യിസ്രായേലിനെ എന്നേക്കും നിലനിലക്കുമാറാക്കേണ്ടതിന്നു അവരെ സ്നേഹിച്ചതുകൊണ്ടു നീതിയും ന്യായവും നടത്തുവാന്‍ നിന്നെ അവര്‍ക്കും രാജാവാക്കിയിരിക്കുന്നു.
അവള്‍ രാജാവിന്നു നൂറ്റിരുപതു താലന്തു പൊന്നും അനവധി സുഗന്ധവര്‍ഗ്ഗവും രത്നവും കൊടുത്തു; ശെബാരാജ്ഞി ശലോമോന്‍ രാജാവിന്നു കൊടുത്തതുപോലെയുള്ള സുഗന്ധവര്‍ഗ്ഗം പിന്നെ ഉണ്ടായിട്ടില്ല.
ഔഫീരില്‍നിന്നു പൊന്നു കൊണ്ടുവന്ന ഹൂരാമിന്റെ ദാസന്മാരും ശലോമോന്റെ ദാസന്മാരും ചന്ദനവും രത്നവും കൊണ്ടുവന്നു.
രാജാവു ചന്ദനമരംകൊണ്ടു യഹോവയുടെ ആലയത്തിന്നും രാജധാനിക്കും അഴികളും സംഗീതക്കാര്‍ക്കും കിന്നരങ്ങളും വീണകളും ഉണ്ടാക്കി; ഈ വക പണ്ടു യെഹൂദാദേശത്തു അശേഷം കണ്ടിട്ടില്ല.
ശെബാരാജ്ഞി രാജാവിന്നു കൊണ്ടുവന്നതില്‍ പരമായി അവള്‍ ആഗ്രഹിച്ചതും ചോദിച്ചതുമൊക്കെയും ശലോമോന്‍ രാജാവു അവള്‍ക്കു കൊടുത്തു; അങ്ങനെ അവള്‍ തന്റെ ബൃത്യന്മാരുമായി സ്വദേശത്തേക്കു മടങ്ങിപ്പോയി.
സഞ്ചാരവ്യാപാരികളും കച്ചവടക്കാരും കൊണ്ടുവന്നതു കൂടാതെ ശലോമോന്നു ഔരോ ആണ്ടില്‍ വന്നിരുന്ന പൊന്നിന്റെ തൂക്കം അറുനൂറ്ററുപത്താറു താലന്തു ആയിരുന്നു.
അരാബ്യരാജാക്കന്മാരൊക്കെയും ദേശാധിപതിമാരും ശലോമോന്നു പൊന്നും വെള്ളിയും കൊണ്ടുവന്നു.
ശലോമോന്‍ രാജാവു പൊമ്പലകകൊണ്ടു ഇരുനൂറു വന്‍ പരിച ഉണ്ടാക്കി; ഔരോപരിചെക്കു അറുനൂറു ശേക്കെല്‍ പൊന്‍ പലക ചെലവായി.
അവന്‍ പൊന്‍ പലക കൊണ്ടു മുന്നൂറു ചെറുപരിചയും ഉണ്ടാക്കി; ഔരോ ചെറുപരിചെക്കു മുന്നൂറു ശേക്കെല്‍ പൊന്നു ചെലവായി. രാജാവു അവയെ ലെബാനോന്‍ വനഗൃഹത്തില്‍വെച്ചു.
രാജാവു ദന്തംകൊണ്ടു ഒരു വലിയ സിംഹാസനം ഉണ്ടാക്കി തങ്കംകൊണ്ടു പൊതിഞ്ഞു.
സിംഹാസനത്തോടു ചേര്‍ത്തുറപ്പിച്ചതായി ആറു പതനവും പൊന്നുകൊണ്ടു ഒരു പാദപീഠവും ഉണ്ടായിരുന്നു; ഇരിപ്പിടത്തിന്റെ ഇരുഭാഗത്തും ഔരോ കൈത്താങ്ങലും കൈത്താങ്ങലിന്നരികെ നിലക്കുന്ന രണ്ടു സിംഹവും ഉണ്ടായിരുന്നു.
ആറു പതനത്തില്‍ ഇപ്പുറത്തും അപ്പുറത്തുമായി പന്ത്രണ്ടു സിംഹം നിന്നിരുന്നു. ഒരു രാജ്യത്തും ഇങ്ങനെ ഉണ്ടായിരുന്നില്ല.
ശലോമോന്‍ രാജാവിന്റെ സകലപാനപാത്രങ്ങളും പൊന്നുകൊണ്ടും ലെബാനോന്‍ ഗൃഹത്തിലെ ഉപകരണങ്ങളൊക്കെയും തങ്കംകൊണ്ടും ആയിരുന്നു; വെള്ളിക്കു ശലോമോന്റെ കാലത്തു വിലയില്ലായിരുന്നു.
രാജാവിന്റെ കപ്പലുകളെ ഹൂരാമിന്റെ ദാസന്മരോടുകൂടെ തര്‍ശീശിലേക്കു അയച്ചിരുന്നു; മൂവാണ്ടിലൊരിക്കല്‍ തര്‍ശീശ് കപ്പലുകള്‍ പൊന്നു, വെള്ളി, ആനക്കൊമ്പു, കുരങ്ങു, മയില്‍ എന്നിവയെ കൊണ്ടുവന്നു.
ഇങ്ങനെ ശലോമോന്‍ രാജാവു ഭൂമിയിലെ സകലരാജാക്കന്മാരിലുംവെച്ചു ധനംകൊണ്ടും ജ്ഞാനംകൊണ്ടും മികെച്ചവനായിരുന്നു.
ദൈവം ശലോമോന്റെ ഹൃദയത്തില്‍ കൊടുത്ത ജ്ഞാനം കേള്‍പ്പാന്‍ ഭൂമിയിലെ സകലരാജാക്കന്മാരും അവന്റെ മുഖദര്‍ശനം അന്വേഷിച്ചുവന്നു.
അവരില്‍ ഔരോരുത്തനും ആണ്ടുതോറും താന്താന്റെ കാഴ്ചയായിട്ടു വെള്ളിപ്പാത്രം, പൊന്‍ പാത്രം, വസ്ത്രം, ആയുധം, സുഗന്ധവര്‍ഗ്ഗം, കുതിര, കോവര്‍ കഴുത എന്നിവയെ കൊണ്ടുവന്നു.
ശലോമോന്നു കുതിരകള്‍ക്കും രഥങ്ങള്‍ക്കും നാലായിരം ലായവും പന്തീരായിരം കുതിരച്ചേവകരും ഉണ്ടായിരുന്നു; അവരെ അവന്‍ രഥനഗരങ്ങളിലും യെരൂശലേമില്‍ രാജാവിന്റെ അടുക്കലും പാര്‍പ്പിച്ചിരുന്നു.
അവന്‍ നദി മുതല്‍ ഫെലിസ്ത്യദേശംവരെയും മിസ്രയീമിന്റെ അതൃത്തിവരെയും ഉള്ള സകലരാജാക്കന്മാരുടെമേലും വാണു.
രാജാവു യെരൂശലേമില്‍ വെള്ളിയെ പെരുപ്പംകൊണ്ടു കല്ലുപോലെയും ദേവദാരുവിനെ താഴ്വീതിയിലെ കാട്ടത്തിമരംപോലെയും ആക്കി.
മിസ്രയീമില്‍നിന്നും സകലദേശങ്ങളില്‍നിന്നും ശലോമോന്നു കുതിരകളെ വാങ്ങി കൊണ്ടുവരും.
ശലോമോന്റെ മറ്റുള്ള വൃത്താന്തങ്ങള്‍ ആദ്യാവസാനം നാഥാന്‍ പ്രവാചകന്റെ വൃത്താന്തത്തിലും ശീലോന്യനായ അഹീയാവിന്റെ പ്രവാചകത്തിലും നെബാത്തിന്റെ മകനായ യൊരോബെയാമിനെപ്പറ്റിയുള്ള ഇദ്ദോ ദര്‍ശകന്റെ ദര്‍ശനങ്ങളിലും എഴുതിയിരിക്കുന്നുവല്ലോ.
ശലോമോന്‍ യെരൂശലേമില്‍ എല്ലായിസ്രായേലിന്നും നാല്പതു സംവത്സരം രാജാവായിരുന്നു.
പിന്നെ ശലോമോന്‍ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ തന്റെ അപ്പനായ ദാവീദിന്റെ നഗരത്തില്‍ അടക്കം ചെയ്തു; അവന്റെ മകനായ രെഹബെയാം അവന്നു പകരം രാജാവായി.

10

രെഹബെയാമിനെ രാജാവാക്കേണ്ടതിന്നു യിസ്രായേലെല്ലാം ശെഖേമില്‍ വന്നിരുന്നതുകൊണ്ടു അവനും ശെഖേമില്‍ ചെന്നു.
എന്നാല്‍ ശലോമോന്‍ രാജാവിന്റെ സന്നിധിയില്‍നിന്നു ഔടിപ്പോയി മിസ്രയീമില്‍ പാര്‍ത്തിരുന്ന നെബാത്തിന്റെ മകനായ യൊരോബെയാം അതു കേട്ടിട്ടു മിസ്രയീമില്‍നിന്നു മടങ്ങിവന്നു.
അവര്‍ ആളയച്ചു അവനെ വിളിപ്പിച്ചു; യൊരോബെയാമും എല്ലായിസ്രായേലും വന്നു രെഹബെയാമിനോടു
നിന്റെ അപ്പന്‍ ഭാരമുള്ള നുകം ഞങ്ങളുടെ മേല്‍ വെച്ചു; ആകയാല്‍ നിന്റെ അപ്പന്റെ കഠിനവേലയും അവന്‍ ഞങ്ങളുടെമേല്‍ വെച്ചിരിക്കുന്ന ഭാരമുള്ള നുകവും നീ ഭാരം കുറെച്ചുതരേണം; എന്നാല്‍ ഞങ്ങള്‍ നിന്നെ സേവിക്കാം എന്നു പറഞ്ഞു.
അവന്‍ അവരോടുമൂന്നു ദിവസം കഴിഞ്ഞിട്ടു വീണ്ടും എന്റെ അടുക്കല്‍ വരുവിന്‍ എന്നു പറഞ്ഞു. അങ്ങനെ ജനം പോയി.
രെഹബെയാംരാജാവു തന്റെ അപ്പനായ ശലോമോന്‍ ജീവനോടിരിക്കുമ്പോള്‍ അവന്റെ സന്നിധിയില്‍ നിന്നിരുന്ന വൃദ്ധന്മാരോടു ആലോചിച്ചുഈ ജനത്തോടു ഉത്തരം പറയേണ്ടതിന്നു നിങ്ങള്‍ എന്താലോചന പറയുന്നു എന്നു ചോദിച്ചു.
അതിന്നു അവര്‍ അവനോടു നീ ജനത്തോടു ദയ കാണിച്ചു അവരെ പ്രസാദിപ്പിച്ചു അവരോടു നല്ല വാക്കു പറഞ്ഞാല്‍ അവര്‍ എന്നും നിനക്കു ദാസന്മാരായിരിക്കും എന്നു പറഞ്ഞു.
എന്നാല്‍ വൃദ്ധന്മാര്‍ തന്നോടു പറഞ്ഞ ആലോചന അവന്‍ ത്യജിച്ചു, തന്നോടുകൂടെ വളര്‍ന്നവരായി തന്റെ മുമ്പില്‍ നിലക്കുന്ന യൌവനക്കാരോടു ആലോചിച്ചു
നിന്റെ അപ്പന്‍ ഞങ്ങളുടെ മേല്‍ വെച്ചിരിക്കുന്ന നുകം ഭാരം കുറെച്ചു തരേണം എന്നിങ്ങനെ എന്നോടു സംസാരിച്ചിട്ടുള്ള ഈ ജനത്തോടും നാം ഉത്തരം പറയേണ്ടതിന്നു നിങ്ങള്‍ എന്താലോചന പറയുന്നു എന്നു അവരോടു ചോദിച്ചു.
അവനോടു കൂടെ വളര്‍ന്നിരുന്ന യൌവനക്കാര്‍ അവനോടുനിന്റെ അപ്പന്‍ ഭാരമുള്ള നുകം ഞങ്ങളുടെമേല്‍ വെച്ചുനീ അതു ഭാരം കുറെച്ചുതരേണം എന്നു നിന്നോടു പറഞ്ഞ ജനത്തോടുഎന്റെ ചെറുവിരല്‍ എന്റെ അപ്പന്റെ അരയേക്കാള്‍ വണ്ണമുള്ളതായിരിക്കും.
എന്റെ അപ്പന്‍ നിങ്ങളുടെമേല്‍ ഭാരമുള്ള നുകം വെച്ചിരിക്കെ ഞാന്‍ നിങ്ങളുടെ നുകത്തിന്നു ഭാരം കൂട്ടും; എന്റെ അപ്പന്‍ നിങ്ങളെ ചമ്മട്ടികൊണ്ടു ദണ്ഡിപ്പിച്ചു; ഞാനോ നിങ്ങളെ തേളിനെക്കൊണ്ടു ദണ്ഡിപ്പിക്കും എന്നിങ്ങനെ നീ ഉത്തരം പറയേണം എന്നു പറഞ്ഞു.
മൂന്നാം ദിവസം വീണ്ടും എന്റെ അടുക്കല്‍ വരുവിന്‍ എന്നു രാജാവു പറഞ്ഞതു പോലെ യൊരോബെയാമും സകലജനവും മൂന്നാം ദിവസം രെഹബെയാമിന്റെ അടുക്കല്‍വന്നു.
എന്നാല്‍ രാജാവു അവരോടു കഠിനമായിട്ടു ഉത്തരം പറഞ്ഞു; രെഹബെയാംരാജാവു വൃദ്ധന്മാരുടെ ആലോചന ത്യജിച്ചു
യൌവനക്കാരുടെ ആലോചനപ്രകാരം അവരോടുഎന്റെ അപ്പന്‍ ഭാരമുള്ള നുകം നിങ്ങളുടെമേല്‍ വെച്ചു; ഞാനോ അതിന്നു ഭാരം കൂട്ടും; എന്റെ അപ്പന്‍ നിങ്ങളെ ചമ്മട്ടികൊണ്ടു ദണ്ഡിപ്പിച്ചു; ഞാനോ തേളിനെക്കൊണ്ടു നിങ്ങളെ ദണ്ഡിപ്പിക്കും എന്നു ഉത്തരം പറഞ്ഞു.
ഇങ്ങനെ രാജാവു ജനത്തിന്റെ അപേക്ഷ കേട്ടില്ല; യഹോവ ശീലോന്യനായ അഹീയാമുഖാന്തരം നെബാത്തിന്റെ മകനായ യൊരോബെയാമിനോടു അരുളിച്ചെയ്ത വചനം നിവൃത്തിയാകേണ്ടതിന്നു ഈ കാര്യം ദൈവഹിതത്താല്‍ സംഭവിച്ചു.
രാജാവു തങ്ങളുടെ അപേക്ഷ കേള്‍ക്കയില്ല എന്നു എല്ലായിസ്രായേലും കണ്ടപ്പോള്‍ ജനം രാജാവിനോടുദാവീദിങ്കല്‍ ഞങ്ങള്‍ക്കു എന്തോഹരിയുള്ളു? യിശ്ശായിയുടെ പുത്രങ്കല്‍ ഞങ്ങള്‍ക്കു അവകാശം ഇല്ലല്ലോ; യിസ്രായേലേ, ഔരോരുത്തന്‍ താന്താന്റെ കൂടാരത്തിലേക്കു പൊയ്ക്കൊള്‍വിന്‍ ; ദാവീദേ, നിന്റെ ഗൃഹം നോക്കിക്കൊള്‍ക എന്നു ഉത്തരം പറഞ്ഞു യിസ്രായേലൊക്കെയും തങ്ങളുടെ കൂടാരങ്ങളിലേക്കു പോയി.
യെഹൂദാനഗരങ്ങളില്‍ പാര്‍ത്തിരുന്ന യിസ്രായേല്യര്‍ക്കോ രെഹബെയാം രാജാവായ്തീര്‍ന്നു.
പിന്നെ രെഹബെയാംരാജാവു ഊഴിയവേലകൂ മേല്‍വിചാരകനായ ഹദോരാമിനെ അയച്ചു; എന്നാല്‍ യിസ്രായേല്യര്‍ അവനെ കല്ലെറിഞ്ഞു കൊന്നു കളഞ്ഞു; രെഹബെയാംരാജാവു വേഗത്തില്‍ രഥം കയറി യെരൂശലേമിലേക്കു ഔടിപ്പോയി.
ഇങ്ങനെ യിസ്രായേല്‍ ഇന്നുവരെ ദാവീദ് ഗൃഹത്തോടു മത്സരിച്ചുനിലക്കുന്നു.

11

രെഹബെയാം യെരൂശലേമില്‍ വന്നശേഷം യിസ്രായേലിനോടു യുദ്ധംചെയ്തു രാജത്വം രെഹബെയാമിന്നു വീണ്ടുകൊള്ളേണ്ടതിന്നു യെഹൂദയുടെയും ബെന്യാമീന്റെയും ഗൃഹത്തില്‍നിന്നു ശ്രേഷ്ഠയോദ്ധാക്കളായ ലക്ഷത്തെണ്പതിനായിരം പേരെ ശേഖരിച്ചു.
എന്നാല്‍ ദൈവപുരുഷനായ ശെമയ്യാവിന്നു യഹോവയുടെ അരുളപ്പാടുണ്ടായതെന്തെന്നാല്‍
ശലോമോന്റെ മകനായി യെഹൂദാ രാജാവായ രെഹബെയാമിനോടും യെഹൂദയിലും ബെന്യാമീനിലും ഉള്ള എല്ലായിസ്രായേലിനോടും പറക
നിങ്ങള്‍ പുറപ്പെടരുതു; നിങ്ങളുടെ സഹോദരന്മാരോടു യുദ്ധം ചെയ്യരുതു; ഔരോരുത്തന്‍ താന്താന്റെ വീട്ടിലേക്കു മടങ്ങിപ്പോകുവിന്‍ ; ഈ കാര്യം എന്റെ ഹിതത്താല്‍ സംഭവിച്ചിരിക്കുന്നു എന്നിപ്രകാരം യഹോവ അരുളിച്ചെയ്യുന്നു. അവര്‍ യഹോവയുടെ അരുളപ്പാടു അനുസരിക്കയും യൊരോബെയാമിന്റെ നേരെ ചെല്ലാതെ മടങ്ങിപ്പോകയും ചെയ്തു.
രെഹബെയാം യെരൂശലേമില്‍ പാര്‍ത്തു യെഹൂദയില്‍ ഉറപ്പിന്നായി പട്ടണങ്ങളെ പണിതു.
അവന്‍ യെഹൂദയിലും ബെന്യാമീനിലും ഉള്ള ബേത്ത്ളേഹെം
ഏതാം, തെക്കോവ, ബേത്ത്-സൂര്‍, സോഖോ,
,9 അദുല്ലാം, ഗത്ത്, മാരേശാ, സീഫ്, അദോരയീം,
ലാഖീശ്, അസേക്കാ, സോരാ, അയ്യാലോന്‍ , ഹെബ്രോന്‍ എന്നിവയെ ഉറപ്പുള്ള പട്ടണങ്ങളായി പണിതു.
അവന്‍ കോട്ടകളെയും ഉറപ്പിച്ചു, അവയില്‍ പടനായകന്മാരെ ആക്കി, ഭക്ഷണസാധനങ്ങളും എണ്ണയും വീഞ്ഞും ശേഖരിച്ചുവെച്ചു.
അവന്‍ ഔരോ പട്ടണത്തിലും വന്‍ പരിചകളും കുന്തങ്ങളും വെച്ചു അവയെ നല്ലവണ്ണം ഉറപ്പിച്ചു; യെഹൂദയും ബെന്യാമീനും അവന്റെ പക്ഷത്തു ഉണ്ടായിരുന്നു.
എല്ലായിസ്രായേലിലും ഉള്ള പുരോഹിതന്മാരും ലേവ്യരും സകലദിക്കുകളില്‍ നിന്നും അവന്റെ അടുക്കല്‍ വന്നുചേര്‍ന്നു.
യൊരോബെയാമും പുത്രന്മാരും ലേവ്യരെ യഹോവയുടെ പൌരോഹിത്യത്തില്‍നിന്നു നീക്കിക്കളഞ്ഞു, താന്‍ ഉണ്ടാക്കിയ പൂജാഗിരികള്‍ക്കും മേഷവിഗ്രഹങ്ങള്‍ക്കും കാളകൂട്ടികള്‍ക്കും വേറെ പുരോഹിതന്മാരെ നിയമിച്ചതുകൊണ്ടു,
ലേവ്യര്‍ തങ്ങളുടെ പുല്പുറങ്ങളും അവകാശങ്ങളും വിട്ടൊഴിഞ്ഞു യെഹൂദയിലേക്കും യെരൂശലേമിലേക്കും വന്നു.
അവരുടെ പിന്നാലെ യിസ്രായേലിന്റെ സകല ഗോത്രങ്ങളില്‍നിന്നും യിസ്രായേലിന്റെ ദൈവമായ യഹോവയെ അന്വേഷിക്കേണ്ടതിന്നു മനസ്സുവെച്ചവരും തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവേക്കു യാഗംകഴിപ്പാന്‍ യെരൂശലേമില്‍ വന്നു.
ഇങ്ങനെ അവര്‍ മൂന്നു സംവത്സരം ദാവീദിന്റെയും ശലോമോന്റെയും വഴിയില്‍ നടന്നു മൂന്നു സംവത്സരത്തോളം യെഹൂദാരാജ്യത്തിന്നു ഉറപ്പുവരുത്തുകയും ശലോമോന്റെ മകനായ രെഹബെയാമിനെ ബലപ്പെടുത്തുകയും ചെയ്തു.
രെഹബെയാം ദാവീദിന്റെ മകനായ യെരീമോത്തിന്റെ മകളായ മഹലാത്തിനെയും യിശ്ശായിയുടെ മകനായ എലീയാബിന്റെ മകളായ അബീഹയീലിനെയും വിവാഹം കഴിച്ചു.
അവള്‍ അവന്നു യെയൂശ്, ശെമര്‍യ്യാവു, സാഹം എന്നീ പുത്രന്മാരെ പ്രസവിച്ചു.
അവളുടെശേഷം അവന്‍ അബ്ശാലോമിന്റെ മകളായ മയഖയെ വിവാഹംകഴിച്ചു; അവള്‍ അവന്നു അബീയാവു, അത്ഥായി, സീസ, ശെലോമീത്ത് എന്നിവരെ പ്രസവിച്ചു.
രെഹബെയാം തന്റെ സകലഭാര്യമാരിലും വെപ്പാട്ടികളിലും വെച്ചു അബ്ശാലോമിന്റെ മകളായ മയഖയെ അധികം സ്നേഹിച്ചു; അവന്‍ പതിനെട്ടു ഭാര്യമാരെയും അറുപതു വെപ്പാട്ടികളെയും പരിഗ്രഹിച്ചിരുന്നു; ഇരുപത്തെട്ടു പുത്രന്മാരെയും അറുപതു പുത്രിമാരെയും ജനിപ്പിച്ചു.
രെഹബെയാം മയഖയുടെ മകനായ അബീയാവെ രാജാവാക്കുവാന്‍ ഭാവിച്ചതുകൊണ്ടു അവനെ അവന്റെ സഹോദരന്മാരില്‍ തലവനും പ്രധാനിയുമായി നിയമിച്ചു.
അവന്‍ ബുദ്ധിയോടെ പ്രവര്‍ത്തിച്ചുയെഹൂദയുടെയും ബെന്യാമീന്റെയും ദേശങ്ങളിലൊക്കെയും ഉറപ്പുള്ള പട്ടണങ്ങളിലേക്കെല്ലാം തന്റെ പുത്രന്മാരെ ഒക്കെയും പിരിച്ചയച്ചു, അവര്‍ക്കും ധാരാളം ഭക്ഷണസാധനങ്ങള്‍ കൊടുക്കയും അവര്‍ക്കുംവേണ്ടി അനവധി ഭാര്യമാരെ അന്വേഷിക്കയും ചെയ്തു.

12

എന്നാല്‍ രെഹബെയാമിന്റെ രാജത്വം ഉറെച്ചു അവന്‍ ബലം പ്രാപിച്ചശേഷം അവനും അവനോടുകൂടെ എല്ലായിസ്രായേലും യഹോവയുടെ ന്യായപ്രമാണം ഉപേക്ഷിച്ചു.
അവര്‍ യഹോവയോടു ദ്രോഹംചെയ്കകൊണ്ടു രെഹബെയാംരാജാവിന്റെ അഞ്ചാം ആണ്ടില്‍
മിസ്രയീംരാജാവായ ശീശക്‍ ആയിരത്തിരുനൂറു രഥങ്ങളോടും അറുപതിനായിരം കുതിരച്ചേവകരോടും കൂടെ യെരൂശലേമിന്റെ നേരെ വന്നു; അവനോടുകൂടെ മിസ്രയീമില്‍നിന്നു വന്നിരുന്ന ലൂബ്യര്‍, സൂക്യര്‍, കൂശ്യര്‍, എന്നിങ്ങനെയുള്ള പടജ്ജനം അസംഖ്യമായിരുന്നു.
അവന്‍ യെഹൂദയോടു ചേര്‍ന്ന ഉറപ്പുള്ള പട്ടണങ്ങളെ പിടിച്ചു, യെരൂശലേംവരെയും വന്നു.
അപ്പോള്‍ ശെമയ്യാപ്രവാചകന്‍ രെഹബെയാമിന്റെയും ശീശക്‍ നിമിത്തം യെരൂശലേമില്‍ കൂടിയിരുന്ന യെഹൂദാപ്രഭുക്കന്മാരുടെയും അടുക്കല്‍ വന്നു അവരോടുയഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള്‍ എന്നെ ഉപേക്ഷിച്ചതുകൊണ്ടു ഞാനും നിങ്ങളെ ശീശക്കിന്റെ കയ്യില്‍ ഏല്പിച്ചിരിക്കുന്നു എന്നു പറഞ്ഞു.
അതിന്നു യിസ്രായേല്‍ പ്രഭുക്കന്മാരും രാജാവും തങ്ങളെത്തന്നേ താഴ്ത്തിയഹോവ നീതിമാന്‍ ആകുന്നു എന്നു പറഞ്ഞു.
അവര്‍ തങ്ങളെത്തന്നേ താഴ്ത്തി എന്നു യഹോവ കണ്ടപ്പോള്‍ യഹോവയുടെ അരുളപ്പാടു ശെമയ്യാവിന്നു ഉണ്ടായതു എന്തെന്നാല്‍അവര്‍ തങ്ങളെത്തന്നേ താഴ്ത്തിയിരിക്കയാല്‍ ഞാന്‍ അവരെ നശിപ്പിക്കാതെ അവര്‍ക്കും ഒരുവിധം രക്ഷ നലകും; എന്റെ കോപം ശീശക്‍ മുഖാന്തരം യെരൂശലേമിന്മേല്‍ ചൊരികയുമില്ല.
എങ്കിലും അവര്‍ എന്റെ സേവയും അന്യദേശങ്ങളിലെ രാജത്വത്തിന്റെ സേവയും തിരിച്ചറിയേണ്ടതിന്നു അവര്‍ അവന്നു അധീനന്മാരായ്തീരും.
ഇങ്ങനെ മിസ്രയീംരാജാവായ ശീശക്‍ യെരൂശലേമിന്റെ നേരെ വന്നു യഹോവയുടെ ആലയത്തിലെ ഭണ്ഡാരവും രാജധാനിയിലെ ഭണ്ഡാരവും അപഹരിച്ചു ആസകലം എടുത്തുകൊണ്ടുപോയി; ശലോമോന്‍ ഉണ്ടാക്കിയ പൊന്‍ പരിചകളും അവന്‍ എടുത്തുകൊണ്ടുപോയി.
അവേക്കു പകരം രെഹബെയാംരാജാവു താമ്രംകൊണ്ടു പരിചകള്‍ ഉണ്ടാക്കി രാജധാനിയുടെ വാതില്‍ കാക്കുന്ന അകമ്പടിനായകന്മാരുടെ കയ്യില്‍ ഏല്പിച്ചു.
രാജാവു യഹോവയുടെ ആലയത്തിലേക്കു ചെല്ലുമ്പോള്‍ അകമ്പടികള്‍ അവയെ കൊണ്ടുവന്നു പിടിക്കയും പിന്നെ അകമ്പടികളുടെ അറയില്‍ കൊണ്ടുപോയി വെക്കുകയും ചെയ്യും.
അവന്‍ തന്നെത്താന്‍ താഴ്ത്തിയപ്പോള്‍ യഹോവയുടെ കോപം അവനെ മുഴുവനായി നശിപ്പിക്കാതെ വിട്ടുമാറി; യെഹൂദയില്‍ ഏതാനും നന്മ ഉണ്ടായിരുന്നു.
ഇങ്ങനെ രെഹബെയാംരാജാവു യെരൂശലേമില്‍ തന്നെത്താന്‍ ബലപ്പെടുത്തി വാണു. വാഴ്ച തുടങ്ങിയപ്പോള്‍ രെഹബെയാമിന്നു നാല്പത്തൊന്നു വയസ്സായിരുന്നു; യഹോവ തന്റെ നാമം സ്ഥാപിക്കേണ്ടതിന്നു യിസ്രായേലിന്റെ സകലഗോത്രങ്ങളില്‍നിന്നും തിരഞ്ഞെടുത്ത നഗരമായ യെരൂശലേമില്‍ അവന്‍ പതിനേഴു സംവത്സരം വാണു. അവന്റെ അമ്മെക്കു നയമാ എന്നു പേര്‍. അവള്‍ അമ്മോന്യസ്ത്രീ ആയിരുന്നു.
യഹോവയെ അന്വേഷിക്കേണ്ടതിന്നു മനസ്സു വെക്കാഞ്ഞതിനാല്‍ അവന്‍ ദോഷം ചെയ്തു.
രെഹബെയാമിന്റെ വൃത്താന്തങ്ങള്‍ ആദ്യാവസാനം ശെമയ്യാപ്രവാചകന്റെയും ഇദ്ദോദര്‍ശകന്റെയും വൃത്താന്തങ്ങളില്‍ വംശാവലിയായി എഴുതിയിരിക്കുന്നുവല്ലോ; രെഹബെയാമിന്നും യൊരോബെയാമിന്നും തമ്മില്‍ എല്ലാകാലത്തും യുദ്ധം ഉണ്ടായിരുന്നു.
രെഹബെയാം തന്റെ പിതാക്കന്മാരെപ്പോലെ നിദ്ര പ്രാപിച്ചു; ദാവീദിന്റെ നഗരത്തില്‍ അവനെ അടക്കം ചെയ്തു; അവന്റെ മകനായ അബീയാവു അവന്നു പകരം രാജാവായി.

13

യൊരോബെയാംരാജാവിന്റെ പതിനെട്ടാം ആണ്ടില്‍ അബീയാവു യെഹൂദയില്‍ രാജാവായി.
അവന്‍ മൂന്നു സംവത്സരം യെരൂശലേമില്‍ വാണു. അവന്റെ അമ്മെക്കു മീഖായാ എന്നു പേര്‍; അവള്‍ ഗിബെയക്കാരനായ ഊരീയേലിന്റെ മകള്‍. അബീയാവിന്നും യൊരോബെയാമിന്നും തമ്മില്‍ യുദ്ധം ഉണ്ടായി.
അബീയാവു നാലു ലക്ഷം ശ്രേഷ്ഠയുദ്ധവീരന്മാരുള്ളോരു സൈന്യത്തെ അണിനിരത്തി; യൊരോബെയാം അവന്റെ നേരെ എട്ടുലക്ഷം ശ്രേഷ്ഠയുദ്ധവീരന്മാരെ അണിനിരത്തി.
എന്നാല്‍ അബീയാവു എഫ്രയീംമലനാട്ടിലെ സെമരായീം മലമുകളില്‍ നിന്നുംകൊണ്ടു പറഞ്ഞതുയെരോബെയാമും എല്ലായിസ്രായേലും ആയുള്ളോരേ, എന്റെ വാക്കു കേള്‍പ്പിന്‍ .
യിസ്രായേലിന്റെ ദൈവമായ യഹോവ യിസ്രായേലിലെ രാജത്വം ഒരു ലവണനിയമത്താല്‍ ദാവീദിന്നു, അവന്നും അവന്റെ പുത്രന്മാര്‍ക്കും തന്നേ, സദാകാലത്തേക്കു നല്കിയിരിക്കുന്നു എന്നു നിങ്ങള്‍ അറിയേണ്ടതല്ലയോ?
എന്നാല്‍ ദാവീദിന്റെ മകനായ ശലോമോന്റെ ദാസനും നെബാത്തിന്റെ മകനുമായ യൊരോബെയാം എഴുന്നേറ്റു തന്റെ യജമാനനോടു മത്സരിച്ചു.
നീചന്മാരായ നിസ്സാരന്മാര്‍ അവന്റെ അടുക്കല്‍ വന്നുകൂടി, ശലോമോന്റെ മകനായ രെഹബെയാമിനോടു ദാര്‍ഷ്ട്യം കാണിച്ചു; രെഹബെയാമോ യൌവനക്കാരനും മനോബലമില്ലാത്തവനുമായിരുന്നതിനാല്‍ അവരോടു എതിര്‍ത്തുനില്പാന്‍ അവന്നു കഴിഞ്ഞില്ല.
നിങ്ങള്‍ ഇപ്പോള്‍ ദാവീദിന്റെ പുത്രന്മാരുടെ കൈവശമുള്ള യഹോവയുടെ രാജത്വത്തോടു എതിര്‍ത്തുനില്പാന്‍ വിചാരിക്കുന്നു; നിങ്ങള്‍ വലിയോരു സമൂഹം തന്നേ; യൊരോബെയാം നിങ്ങള്‍ക്കു ദൈവമായിട്ടു ഉണ്ടാക്കിയ പൊന്‍ കാളകൂട്ടികളും നിങ്ങളോടുകൂടെ ഉണ്ടല്ലോ.
നിങ്ങള്‍ അഹരോന്റെ പുത്രന്മാരായ യഹോവയുടെ പുരോഹിതന്മാരെയും ലേവ്യരെയും തള്ളിക്കളഞ്ഞു അന്യദേശങ്ങളിലെ ജാതികളുടെ മര്യാദപ്രകാരം നിങ്ങള്‍ക്കു പുരോഹിതന്മാരെ ആക്കീട്ടില്ലയോ? ഒരു കാളകൂട്ടിയോടും ഏഴു ആട്ടുകൊറ്റന്മാരോടും കൂടെ കരപൂരണത്തിന്നു വന്ന ഏവനും ദൈവമല്ലാത്തവേക്കു പുരോഹിതനായ്തീരുന്നു.
ഞങ്ങളുടെ ദൈവമോ യഹോവയാകുന്നു; അവനെ ഞങ്ങള്‍ ഉപേക്ഷിച്ചിട്ടില്ലയഹോവേക്കു ശുശ്രൂഷചെയ്യുന്ന പുരോഹിതന്മാരായിട്ടു അഹരോന്റെ പുത്രന്മാര്‍ ഞങ്ങള്‍ക്കുണ്ടു; ലേവ്യരും തങ്ങളുടെ വേല നോക്കിവരുന്നു.
അവര്‍ ദിനംപ്രതി രാവിലെയും വൈകുന്നേരവും യഹോവേക്കു ഹോമയാഗങ്ങളും പരിമളധൂപവും അര്‍പ്പിക്കുന്നു; കാഴ്ചയപ്പം വിശുദ്ധമേശമേല്‍ അടുക്കന്നു; പൊന്‍ നിലവിളക്കും അതിന്റെ ദീപങ്ങളും വൈകുന്നേരംതോറും കത്തിക്കുന്നു; ഇങ്ങനെ ഞങ്ങള്‍ ഞങ്ങളുടെ ദൈവമായ യഹോവയുടെ ആജ്ഞ പ്രമാണിക്കുന്നു; നിങ്ങളോ അവനെ ഉപേക്ഷിച്ചിരിക്കുന്നു.
ഇതാ, ഞങ്ങളോടുകൂടെ ഞങ്ങളുടെ തലവനായി ദൈവവും നിങ്ങളുടെ നേരെ ധ്വനിപ്പിക്കേണ്ടതിന്നു മഹാധ്വനികാഹളങ്ങളോടുകൂടെ അവന്റെ പുരോഹിതന്മാരും ഉണ്ടു; യിസ്രായേല്യരേ, നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയോടു നിങ്ങള്‍ യുദ്ധം ചെയ്യരുതു; നിങ്ങള്‍ കൃതാര്‍ത്ഥരാകയില്ല;
എന്നാല്‍ യൊരോബെയാം അവരുടെ പുറകില്‍ വളഞ്ഞുചെല്ലുവാന്‍ പതിയിരിപ്പുകാരെ അയച്ചു; അങ്ങനെ അവര്‍ യെഹൂദ്യരുടെ മുമ്പിലും പതിയിരിപ്പുകാര്‍ പുറകിലും ആയി.
യെഹൂദ്യര്‍ തിരിഞ്ഞുനോക്കിയപ്പോള്‍ പട മുമ്പിലും പുറകിലും കണ്ടു, യഹോവയോടു നിലവിളിച്ചു പുരോഹിതന്മാര്‍ കാഹളം ഊതി, യെഹൂദാപുരുഷന്മാര്‍ ആര്‍ത്തുവിളിച്ചു.
യെഹൂദാപുരുഷന്മാര്‍ ആര്‍ത്തുവിളിച്ചപ്പോള്‍ ദൈവം യൊരോബെയാമിനെയും എല്ലായിസ്രായേലിനെയും അബീയാവിനോടും യെഹൂദ്യരോടും തോലക്കുമാറാക്കി.
യിസ്രായേല്യര്‍ യെഹൂദ്യരുടെ മുമ്പില്‍നിന്നു ഔടി, ദൈവം അവരെ അവരുടെ കയ്യില്‍ ഏല്പിച്ചു;
അബീയാവും അവന്റെ ജനവും അവരെ കഠിനമായി തോല്പിച്ചു; യിസ്രായേലില്‍ അഞ്ചുലക്ഷം ശ്രേഷ്ഠയോദ്ധാക്കള്‍ ഹതന്മാരായി വീണു.
ഇങ്ങനെ യിസ്രായേല്യര്‍ക്കും ആ കാലത്തു താഴ്ച വന്നു; യെഹൂദ്യരോ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയില്‍ ആശ്രയിച്ചതു കൊണ്ടു ജയംപ്രാപിച്ചു.
അബീയാവു യൊരോബെയാമിനെ പിന്തുടര്‍ന്നുചെന്നു അവന്റെ പട്ടണങ്ങളെ പിടിച്ചു; ബേഥേലും അതിനോടു ചേര്‍ന്ന ഗ്രാമങ്ങളും യെശാനയും അതിനോടു ചേര്‍ന്ന ഗ്രാമങ്ങളും എഫ്രോനും അതിനോടു ചേര്‍ന്ന ഗ്രാമങ്ങളും തന്നേ.
യൊരോബെയാം അബീയാവിന്റെ കാലത്തു ബലം പ്രാപിച്ചില്ല; യഹോവ അവനെ ബാധിച്ചു,
അവന്‍ മരിച്ചുപോയി. എന്നാല്‍ അബീയാവു ബലവാനായ്തീര്‍ന്നു; അവന്‍ പതിന്നാലു ഭാര്യമാരെ വിവാഹം കഴിച്ചു ഇരുപത്തിരണ്ടു പുത്രന്മാരെയും പതിനാറു പുത്രിമാരെയും ജനിപ്പിച്ചു.
അബീയാവിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്റെ നടപ്പും വാക്കുകളും ഇദ്ദോപ്രവാചകന്റെ ചരിത്രപുസ്തകത്തില്‍ എഴുതിയിരിക്കുന്നു.

14

അബീയാവു തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; ദാവീദിന്റെ നഗരത്തില്‍ അവനെ അടക്കംചെയ്തു; അവന്റെ മകനായ ആസാ അവന്നു പകരം രാജാവായി. അവന്റെ കാലത്തു ദേശത്തിന്നു പത്തു സംവത്സരം സ്വസ്ഥത ഉണ്ടായി.
ആസാ തന്റെ ദൈവമായ യഹോവേക്കു പ്രസാദവും ഹിതവും ആയുള്ളതു ചെയ്തു.
അവന്‍ അന്യദേവന്മാരുടെ ബലിപീഠങ്ങളും പൂജാഗിരികളും നീക്കിക്കളഞ്ഞു, സ്തംഭവിഗ്രഹങ്ങള്‍ ഉടെച്ചു അശേരാപ്രതിഷ്ഠകളെ വെട്ടിക്കളഞ്ഞു,
യെഹൂദയോടു അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ അന്വേഷിപ്പാനും ന്യായപ്രാമണവും കല്പനയും ആചരിച്ചു നടപ്പാനും കല്പിച്ചു.
അവന്‍ എല്ലായെഹൂദാപട്ടണങ്ങളില്‍നിന്നും പൂജാഗിരികളും സൂര്യവിഗ്രഹങ്ങളും നീക്കിക്കളഞ്ഞു; രാജ്യം അവന്റെ കീഴിയില്‍ സ്വസ്ഥമായിരുന്നു.
യഹോവ അവന്നു വിശ്രമം നല്കിയതുകൊണ്ടു ദേശത്തിന്നു സ്വസ്ഥത ഉണ്ടാകയാലും ആ സംവത്സരങ്ങളില്‍ അവന്നു യുദ്ധം ഇല്ലായ്കയാലും അവന്‍ യെഹൂദയില്‍ ഉറപ്പുള്ള പട്ടണങ്ങളെ പണിതു.
അവന്‍ യെഹൂദ്യരോടുനാം ഈ പട്ടണങ്ങളെ പണിതു അവേക്കു ചുറ്റും മതിലുകളും ഗോപുരങ്ങളും വാതിലുകളും ഔടാമ്പലുകളും ഉണ്ടാക്കുക; നാം നമ്മുടെ ദൈവമായ യഹോവയെ അന്വേഷിച്ചതുകൊണ്ടു ദേശം നമുക്കു സ്വാധീനമായിരിക്കുന്നുവല്ലോ; നാം അവനെ അന്വേഷിക്കയും അവന്‍ ചുറ്റും നമുക്കു വിശ്രമം നല്കയും ചെയ്തിരിക്കുന്നു എന്നു പറഞ്ഞു. അങ്ങനെ അവര്‍ വെടിപ്പായി പണിതു തീര്‍ത്തു.
ആസെക്കു വന്‍ പരിചയും കുന്തവും എടുത്തവരായി മൂന്നുലക്ഷം യെഹൂദ്യരും ചെറുപരിച എടുപ്പാനും വില്ലു കുലെപ്പാനും പ്രാപ്തരായി രണ്ടുലക്ഷത്തെണ്പതിനായിരം ബെന്യാമീന്യരും ഉള്ളോരു സൈന്യം ഉണ്ടായിരുന്നു; അവരെല്ലാവരും പരാക്രമശാലികള്‍ ആയിരുന്നു.
അനന്തരം കൂശ്യനായ സേരഹ് പത്തുലക്ഷം ആളും മുന്നൂറു രഥവും ഉള്ള സൈന്യത്തോടുകൂടെ അവരുടെ നേരെ പുറപ്പെട്ടു മാരേശാവരെ വന്നു.
ആസാ അവന്റെ നേരെ പുറപ്പെട്ടു; അവര്‍ മാരേശെക്കു സമീപം സെഫാഥാതാഴ്വരയില്‍ പടെക്കു അണിനിരത്തി.
ആസാ തന്റെ ദൈവമായ യഹോവയെ വിളിച്ചപേക്ഷിച്ചുയഹോവേ, ബലവാന്നും ബലഹീനന്നും തമ്മില്‍ കാര്യം ഉണ്ടായാല്‍ സഹായിപ്പാന്‍ നീയല്ലാതെ മറ്റാരുമില്ല; ഞങ്ങളുടെ ദൈവമായ യഹോവേ, ഞങ്ങളെ, സഹായിക്കേണമേ; നിന്നില്‍ ഞങ്ങള്‍ ആശ്രയിക്കുന്നു; നിന്റെ നാമത്തില്‍ ഞങ്ങള്‍ ഈ പുരുഷാരത്തിന്നു നേരെ പുറപ്പെട്ടുവന്നിരിക്കുന്നു; യഹോവേ, നീ ഞങ്ങളുടെ ദൈവം; മര്‍ത്യന്‍ നിന്റെ നേരെ പ്രബലനാകരുതേ എന്നു പറഞ്ഞു.
അപ്പോള്‍ യഹോവ ആസയുടെയും യെഹൂദ്യരുടെയും മുമ്പില്‍ കൂശ്യരെ തോലക്കുമാറാക്കി; കൂശ്യര്‍ ഔടിപ്പോയി.
ആസയും അവനോടുകൂടെ ഉണ്ടായിരുന്ന പടജ്ജനവും അവരെ ഗെരാര്‍വരേ പിന്തുടര്‍ന്നു; കൂശ്യര്‍ ആരും ജീവനോടെ ശേഷിക്കാതെ പട്ടുപോയി; അവര്‍ യഹോവയുടെയും അവന്റെ സൈന്യത്തിന്റെയും മുമ്പാകെ നശിച്ചുപോയി; അവര്‍ വളരെ കവര്‍ച്ചയും എടുത്തുകൊണ്ടു പോന്നു.
അവര്‍ ഗെരാറിന്നു ചുറ്റുമുള്ള പട്ടണങ്ങളെയെല്ലാം നശിപ്പിച്ചു; യഹോവയിങ്കല്‍ നിന്നു ഒരു ഭീതി അവയുടെമേല്‍ വീണിരുന്നു; അവര്‍ എല്ലാപട്ടണങ്ങളെയും കൊള്ളയിട്ടു; അവയില്‍ കൊള്ള വളരെ ഉണ്ടായിരുന്നു.
അവര്‍ നാല്‍ക്കാലികളുടെ കൂടാരങ്ങളെയും ആക്രമിച്ചു, അനവധി ആടുകളെയും ഒട്ടകങ്ങളെയും അപഹരിച്ചു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.

15

അനന്തരം ഔദേദിന്റെ മകനായ അസര്‍യ്യാവിന്റെമേല്‍ ദൈവത്തിന്റെ ആത്മാവു വന്നു.
അവന്‍ ആസയെ എതിരേറ്റു അവനോടു പറഞ്ഞതെന്തെന്നാല്‍ആസയും എല്ലായെഹൂദ്യരും ബെന്യാമീന്യരും ആയുള്ളോരേ, എന്റെ വാക്കു കേള്‍പ്പിന്‍ ; നിങ്ങള്‍ യഹോവയോടുകൂടെ ഇരിക്കുന്നേടത്തോളം അവന്‍ നിങ്ങളോടുകൂടെ ഇരിക്കും; അവനെ അന്വേഷിക്കുന്നു എങ്കില്‍ നിങ്ങള്‍ അവനെ കണ്ടെത്തും; ഉപേക്ഷിക്കുന്നു എങ്കിലോ അവന്‍ നിങ്ങളെയും ഉപേക്ഷിക്കും.
യിസ്രായേല്‍ ഇപ്പോള്‍ ബഹുകാലമായി സത്യദൈവവും ഉപദേശിക്കുന്ന പുരോഹിതനും ന്യായപ്രമാണവും ഇല്ലാതിരിക്കുന്നു;
എന്നാല്‍ അവര്‍ തങ്ങളുടെ ഞെരുക്കത്തില്‍ യിസ്രായേലിന്റെ ദൈവമായ യഹോവയിങ്കലേക്കു തിരിഞ്ഞു അവനെ അന്വേഷിച്ചപ്പോള്‍, അവര്‍ അവനെ കണ്ടെത്തി.
ആ കാലത്തു പോക്കുവരവിന്നു സമാധാനം ഇല്ലാതവണ്ണം ദേശനിവാസികള്‍ക്കു ഒക്കെയും മഹാകലാപങ്ങള്‍ ഭവിച്ചു.
ദൈവം അവരെ സകലവിധകഷ്ടങ്ങളാലും പീഡിപ്പിച്ചതുകൊണ്ടു ജാതി ജാതിയെയും പട്ടണം പട്ടണത്തെയും തകര്‍ത്തുകളഞ്ഞു.
എന്നാല്‍ നിങ്ങള്‍ ധൈര്യമായിരിപ്പിന്‍ ; നിങ്ങളുടെ കൈകള്‍ തളര്‍ന്നുപോകരുതു; നിങ്ങളുടെ പ്രവൃത്തിക്കു പ്രതിഫലം ഉണ്ടാകും.
ആസാ ഈ വാക്കുകളും ഔദേദ് പ്രവാചകന്റെ പ്രവചനവും കേട്ടപ്പോള്‍ അവന്‍ ധൈര്യപ്പെട്ടു, യെഹൂദയുടെയും ബെന്യാമിന്റെയും ദേശത്തുനിന്നൊക്കെയും എഫ്രയീംമലനാട്ടില്‍ അവന്‍ പിടിച്ചിരുന്ന പട്ടണങ്ങളില്‍നിന്നും മ്ളേച്ഛവിഗ്രഹങ്ങളെ നീക്കിക്കളകയും യഹോവയുടെ മണ്ഡപത്തിന്‍ മുമ്പിലുള്ള യഹോവയുടെ യാഗപീഠം പുതുക്കുകയും ചെയ്തു.
പിന്നെ അവന്‍ എല്ലായെഹൂദ്യരെയും ബെന്യാമീന്യരെയും എഫ്രയീമില്‍നിന്നും മനശ്ശെയില്‍ നിന്നും ശിമേയോനില്‍നിന്നും അവരുടെ അടുക്കല്‍ വന്നുപാര്‍ക്കുംന്നവരെയും കൂട്ടിവരുത്തി; അവന്റെ ദൈവമായ യഹോവ അവനോടുകൂടെയുണ്ടു എന്നു കണ്ടിട്ടു യിസ്രായേലില്‍നിന്നു അനേകര്‍ വന്നു അവനോടു ചേര്‍ന്നു.
ഇങ്ങനെ അവര്‍ ആസയുടെ വാഴ്ചയുടെ പതിനേഴാം ആണ്ടില്‍ മൂന്നാം മാസത്തില്‍ യെരൂശലേമില്‍ വന്നുകൂടി.
തങ്ങള്‍ കൊണ്ടുവന്ന കൊള്ളയില്‍നിന്നു അവര്‍ എഴുനൂറു കാളയെയും ഏഴായിരം ആടിനെയും അന്നു യഹോവേക്കു യാഗം കഴിച്ചു.
പിന്നെ അവര്‍ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്സോടും കൂടെ അന്വേഷിച്ചുകൊള്ളാമെന്നും
ചെറിയവനോ വലിയവനോ പുരുഷനോ സ്ത്രീയോ ആരായാലും യിസ്രായേലിന്റെ ദൈവമായ യഹോവയെ അന്വേഷിക്കാത്തവര്‍ മരണശിക്ഷ അനുഭവിക്കേണമെന്നും ഒരു നിയമം ചെയ്തു.
അവര്‍ മഹാഘോഷത്തോടും ആര്‍പ്പോടും കാഹളങ്ങളോടും കുഴലുകളോടും കൂടെ യഹോവയോടു സത്യംചെയ്തു.
എല്ലായെഹൂദ്യരും സത്യംനിമിത്തം സന്തോഷിച്ചു; അവര്‍ പൂര്‍ണ്ണഹൃദയത്തോടെ സത്യംചെയ്തു പൂര്‍ണ്ണതാല്പര്യത്തോടുംകൂടെ അവനെ അന്വേഷിച്ചതുകൊണ്ടു അവര്‍ അവനെ കണ്ടെത്തുകയും യഹോവ അവര്‍ക്കും ചുറ്റും വിശ്രമം നലകുകയും ചെയ്തു.
ആസാരാജാവു തന്റെ അമ്മയായ മയഖയെയും അവള്‍ അശേരകൂ ഒരു മ്ളേച്ഛവിഗ്രഹം ഉണ്ടാക്കിയിരുന്നതുകൊണ്ടു രാജ്ഞിസ്ഥാനത്തില്‍നിന്നു നീക്കക്കളഞ്ഞു; അവളുടെ മ്ളേച്ഛവിഗ്രഹം ആസാ വെട്ടിത്തകര്‍ത്തു കിദ്രോന്‍ തോട്ടിങ്കല്‍വെച്ചു ചുട്ടുകളഞ്ഞു.
എന്നാല്‍ പൂജാഗിരികള്‍ക്കു യിസ്രായേലില്‍ നീക്കംവന്നില്ല; എങ്കിലും ആസയുടെ ഹൃദയം അവന്റെ ജീവകാലമൊക്കെയും ഏകാഗ്രമായിരുന്നു.
വെള്ളി, പൊന്നു, ഉപകരണങ്ങള്‍ എന്നിങ്ങനെ തന്റെ അപ്പന്‍ നിവേദിച്ചതും താന്‍ തന്നേ നിവേദിച്ചതുമായ വസ്തുക്കളെ അവന്‍ ദൈവാലയത്തിലേക്കു കൊണ്ടുവന്നു.
ആസയുടെ വാഴ്ചയുടെ മുപ്പത്തഞ്ചാം സംവത്സരംവരെ പിന്നെ യുദ്ധം ഉണ്ടായില്ല.

16

ആസയുടെ വാഴ്ചയുടെ മുപ്പത്താറാം ആണ്ടില്‍ യിസ്രായേല്‍രാജാവായ ബയെശായെഹൂദെക്കു നേരെ വന്നു യെഹൂദാരാജാവായ ആസയുടെ അടുക്കല്‍ വരത്തുപോക്കിന്നു ആരെയും സമ്മതിക്കാത്തവണ്ണം രാമയെ പണിതു ഉറപ്പിച്ചു.
അപ്പോള്‍ ആസാ യഹോവയുടെ ആലയത്തിലെയും രാജധാനിയിലെയും ഭണ്ഡാരങ്ങളില്‍നിന്നു വെള്ളിയും പൊന്നും എടുത്തു ദമ്മേശെക്കില്‍ വസിച്ച അരാം രാജാവായ ബെന്‍ -ഹദദിന്നു കൊടുത്തയച്ചു
എനിക്കും നിനക്കും എന്റെ അപ്പനും നിന്റെ അപ്പന്നും തമ്മില്‍ സഖ്യതയുണ്ടല്ലോ; ഇതാ, ഞാന്‍ നിനക്കു വെള്ളിയും പൊന്നും കൊടുത്തയക്കുന്നു; യിസ്രായേല്‍രാജാവായ ബയെശാ എന്നെ വിട്ടുപോകേണ്ടതിന്നു നീ ചെന്നു അവനോടുള്ള നിന്റെ സഖ്യത ത്യജിക്കേണം എന്നു പറഞ്ഞു.
ബെന്‍ -ഹദദ് ആസാരാജാവിന്റെ വാക്കു കേട്ടു തന്റെ സേനാധിപതിമാരെ യിസ്രായേല്‍പട്ടണങ്ങള്‍ക്കു നേരെ അയച്ചു; അവര്‍ ഈയോനും ദാനും ആബേല്‍-മയീമും നഫ്താലിയുടെ സകലസംഭാരനഗരങ്ങളും പിടിച്ചടക്കി.
ബയെശാ അതു കേട്ടപ്പോള്‍ രാമയെ പണിയുന്ന തന്റെ പ്രവൃത്തി നിര്‍ത്തിവെച്ചു.
അപ്പോള്‍ ആസാരാജാവു യെഹൂദ്യരെ ഒക്കെയും കൂട്ടി, ബയെശാ പണിത രാമയുടെ കല്ലും മരവും എടുത്തു കൊണ്ടുപോയിഅവന്‍ അവകൊണ്ടു ഗേബയും മിസ്പയും പണിതു ഉറപ്പിച്ചു.
ആ കാലത്തു ദര്‍ശകനായ ഹനാനി യെഹൂദാ രാജാവായ ആസയുടെ അടുക്കല്‍ വന്നു അവനോടു പറഞ്ഞതു എന്തെന്നാല്‍നീ നിന്റെ ദൈവമായ യഹോവയില്‍ ആശ്രയിക്കാതെ അരാംരാജാവില്‍ ആശ്രയിക്കകൊണ്ടു അരാംരാജാവിന്റെ സൈന്യം നിന്റെ കയ്യില്‍നിന്നു തെറ്റിപ്പോയിരിക്കുന്നു.
കൂശ്യരും ലൂബ്യരും അനവധി രഥങ്ങളോടും കുതിരച്ചേവകരോടും കൂടിയ ഒരു മഹാസൈന്യമായിരുന്നില്ലയോ? എന്നാല്‍ നീ യഹോവയില്‍ ആശ്രയിക്കകൊണ്ടു അവന്‍ അവരെ നിന്റെ കയ്യില്‍ ഏല്പിച്ചുതന്നു.
യഹോവയുടെ കണ്ണു തങ്കല്‍ ഏകാഗ്രചിത്തന്മാരായിരിക്കുന്നവര്‍ക്കും വേണ്ടി തന്നെത്താന്‍ ബലവാനെന്നു കാണിക്കേണ്ടതിന്നു ഭൂമിയിലെല്ലാടവും ഊടാടിക്കൊണ്ടിരിക്കുന്നു; ഇതില്‍ നീ ഭോഷത്വം പ്രവര്‍ത്തിച്ചിരിക്കുന്നു; ഇനി നിനക്കു യുദ്ധങ്ങള്‍ ഉണ്ടാകും.
അപ്പോള്‍ ആസാ ദര്‍ശകനോടു ക്രുദ്ധിച്ചു അവനെ കാരാഗൃഹത്തില്‍ ആക്കി; ഈ കാര്യംനിമിത്തം അവന്നു അവനോടു ഉഗ്രകോപമുണ്ടായിരുന്നു; ആ സമയത്തു ആസാ ജനത്തില്‍ ചിലരെ പീഡിപ്പിച്ചു.
ആസയുടെ വൃത്താന്തങ്ങള്‍ ആദ്യാവസാനം യെഹൂദയിലെയും യിസ്രായേലിലെയും രാജാക്കന്മാരുടെ പുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.
ആസെക്കു തന്റെ വാഴ്ചയുടെ മുപ്പത്തൊമ്പതാം ആണ്ടില്‍ കാലില്‍ ദീനംപിടിച്ചു; ദീനം അതികഠിനമായിരുന്നു; എന്നാല്‍ അവന്‍ തന്റെ ദീനത്തില്‍ യഹോവയെ അല്ല, വൈദ്യന്മാരെ അത്രേ അന്വേഷിച്ചതു.
ആസാ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു തന്റെ വാഴ്ചയുടെ നാല്പത്തൊന്നാം ആണ്ടില്‍ മരിച്ചു.
അവന്‍ ദാവീദിന്റെ നഗരത്തില്‍ തനിക്കായിട്ടു വെട്ടിച്ചിരുന്ന സ്വന്ത കല്ലറയില്‍ അവനെ അടക്കം ചെയ്തു; വൈദ്യന്മാരുടെ യോഗപ്രകാരം ഉണ്ടാക്കിയ സുഗന്ധവര്‍ഗ്ഗവും പലതരം പരിമളസാധനങ്ങളും നിറെച്ചിരുന്ന ശയ്യമേല്‍ അവനെ കിടത്തുകയും അവന്നു വേണ്ടി എത്രയും വലിയോരു ദഹനം കഴിക്കയും ചെയ്തു.

17

അവന്റെ മകനായ യെഹോശാഫാത്ത് അവന്നു പകരം രാജാവായി; അവന്‍ യിസ്രായേലിന്നെതിരെ പ്രബലനായ്തീര്‍ന്നു.
അവന്‍ യെഹൂദയിലെ ഉറപ്പുള്ള പട്ടണങ്ങളിലൊക്കെയും സൈന്യങ്ങളെ ആക്കി; യെഹൂദാദേശത്തും തന്റെ അപ്പനായ ആസാ പിടിച്ച എഫ്രയീംപട്ടണങ്ങളിലും കാവല്പട്ടാളങ്ങളെയും ആക്കി.
യെഹോശാഫാത്ത് തന്റെ പിതാവായ ദാവീദിന്റെ ആദ്യത്തെ വഴികളില്‍ നടക്കയും ബാല്‍വിഗ്രഹങ്ങളെ ആശ്രയിക്കാതെ
തന്റെ പിതാവിന്റെ ദൈവത്തെ അന്വേഷിക്കയും യിസ്രായേലിന്റെ ആചാരപ്രകാരം നടക്കാതെ ദൈവത്തിന്റെ കല്പനകളെ അനുസരിച്ചുനടക്കയും ചെയ്തതുകൊണ്ടു യഹോവ അവനോടുകൂടെ ഉണ്ടായിരുന്നു
യഹോവ അവന്നു രാജത്വം ഉറപ്പിച്ചു കൊടുത്തു; എല്ലായെഹൂദയും യെഹോശാഫാത്തിന്നു കാഴ്ച കൊണ്ടുവന്നു; അവന്നു ധനവും മാനവും വളരെ ഉണ്ടായി.
അവന്റെ ഹൃദയം യഹോവയുടെ വഴികളില്‍ ധൈര്യപ്പെട്ടിട്ടു അവന്‍ പൂജാഗിരികളെയും അശേരാപ്രതിഷ്ഠകളെയും യെഹൂദയില്‍നിന്നു നീക്കിക്കളഞ്ഞു.
അവന്‍ തന്റെ വാഴ്ചയുടെ മൂന്നാം ആണ്ടില്‍ യെഹൂദാനഗരങ്ങളില്‍ ഉപദേശിപ്പാനായിട്ടു ബെന്‍ -ഹയീല്‍, ഔബദ്യാവു, സെഖര്‍യ്യാവു, നെഥനയേല്‍, മീഖാ എന്നീ തന്റെ പ്രഭുക്കന്മാരെയും
അവരോടുകൂടെ ശെമയ്യാവു, നെഥന്യാവു, സെബദ്യാവു, അസായേല്‍, ശെമീരാമോത്ത്, യെഹോനാഥാന്‍ , അദോനീയാവു, തോബീയാവു, തോബ്-അദോനീയാവു എന്നീ ലേവ്യരെയും അവരോടുകൂടെ എലീശാമാ, യെഹോരാം എന്നീ പുരോഹിതന്മാരെയും അയച്ചു.
അവര്‍ യെഹൂദയില്‍ ഉപദേശിച്ചു; യഹോവയുടെ ന്യായപ്രമാണപുസ്തകവും അവരുടെ കയ്യില്‍ ഉണ്ടായിരുന്നു; അവര്‍ യെഹൂദാനഗരങ്ങളിലൊക്കെയും സഞ്ചരിച്ചു ജനത്തെ ഉപദേശിച്ചു.
യഹോവയിങ്കല്‍നിന്നു ഒരു ഭീതി യെഹൂദെക്കു ചുറ്റുമുള്ള ദേശങ്ങളിലെ സകലരാജ്യങ്ങളിന്മേലും വീണിരുന്നതു കൊണ്ടു അവര്‍ യെഹോശാഫാത്തിനോടു യുദ്ധം ചെയ്തില്ല.
ഫെലിസ്ത്യരിലും ചിലര്‍ യെഹോശാഫാത്തിന്നു കാഴ്ചയും കപ്പമായി വെള്ളിയും കൊണ്ടുവന്നു; അരാബ്യരും അവന്നു ഏഴായിരത്തെഴുനൂറു ആട്ടുകൊറ്റനും ഏഴായിരത്തെഴുനൂറു വെള്ളാട്ടുകൊറ്റനുമുള്ള ആട്ടിന്‍ കൂട്ടത്തെ കൊണ്ടുവന്നു.
യെഹോശാഫാത്ത് മേലക്കുമേല്‍ പ്രബലനായ്തീര്‍ന്നു, യെഹൂദയില്‍ കോട്ടകളെയും സംഭാരനഗരങ്ങളെയും പണിതു.
അവന്നു യെഹൂദാനഗരങ്ങളില്‍ വളരെ പ്രവൃത്തി ഉണ്ടായിരുന്നു; പരാക്രമശാലികളായ യോദ്ധാക്കള്‍ യെരൂശലേമില്‍ ഉണ്ടായിരുന്നു.
പിതൃഭവനംപിതൃഭവനമായുള്ള അവരുടെ എണ്ണമാവിതുയെഹൂദയുടെ സഹസ്രാധിപന്മാര്‍അദ്നാപ്രഭു, അവനോടുകൂടെ മൂന്നുലക്ഷം പരാക്രമശാലികള്‍;
അവന്റെശേഷം യെഹോഹാനാന്‍ പ്രഭു, അവനോടുകൂടെ രണ്ടുലക്ഷത്തെണ്പതിനായിരം പേര്‍;
അവന്റെ ശേഷം തന്നെത്താന്‍ മന:പൂര്‍വ്വമായി യഹോവേക്കു ഭരമേല്പിച്ചവനായ സിക്രിയുടെ മകന്‍ അമസ്യാവു അവനോടുകൂടെ രണ്ടുലക്ഷം പരാക്രമശാലികള്‍;
ബെന്യാമീനില്‍നിന്നു പരാക്രമശാലിയായ എല്യാദാ അവനോടുകൂടെ വില്ലും പരിചയും ധരിച്ച രണ്ടുലക്ഷം പേര്‍;
അവന്റെ ശേഷം യെഹോസാബാദ്, അവനോടുകൂടെ യുദ്ധസന്നദ്ധരായ ലക്ഷത്തെണ്പതിനായിരം പേര്‍.
രാജാവു യെഹൂദയിലൊക്കെയും ഉറപ്പുള്ള പട്ടണങ്ങളില്‍ ആക്കിയിരുന്നവരെ കൂടാതെ രാജാവിന്നു സേവ ചെയ്തുവന്നവര്‍ ഇവര്‍ തന്നേ.

18

യെഹോശാഫാത്തിന്നു ധനവും മാനവും വളരെ ഉണ്ടായിരുന്നു; അവന്‍ ആഹാബിനോടു സംബന്ധം കൂടി.
ചില സംവത്സരം കഴിഞ്ഞശേഷം അവന്‍ ശമര്‍യ്യയില്‍ ആഹാബിന്റെ അടുക്കല്‍ ചെന്നു; ആഹാബ് അവന്നും കൂടെയുണ്ടായിരുന്ന ജനത്തിന്നും വേണ്ടി വളരെ ആടുകളെയും കാളകളെയും അറുത്തു; ഗിലെയാദിലെ രാമോത്തിലേക്കു തന്നോടുകൂടെ ചെല്ലേണ്ടതിന്നു അവനെ വശീകരിച്ചു.
യിസ്രായേല്‍രാജാവായ ആഹാബ് യെഹൂദാരാജാവായ യെഹോശാഫാത്തിനോടുനീ എന്നോടുകൂടെ ഗിലെയാദിലെ രാമോത്തിലേക്കു പോരുമോ എന്നു ചോദിച്ചു. അവന്‍ അവനോടുഞാനും നീയും എന്റെ ജനവും നിന്റെ ജനവും ഒരുപോലെയല്ലോ; ഞങ്ങള്‍ നിന്നോടുകൂടെ യുദ്ധത്തിന്നു പോരാം എന്നു പറഞ്ഞു.
യെഹോശാഫാത്ത് യിസ്രായേല്‍രാജാവിനോടുഇന്നു യഹോവയുടെ അരുളപ്പാടു ചോദിച്ചാലും എന്നു പറഞ്ഞു.
യിസ്രായേല്‍രാജാവു നാനൂറു പ്രവാചകന്മാരെ വരുത്തി അവരോടുഞങ്ങള്‍ ഗിലെയാദിലെ രാമോത്തിലേക്കു യുദ്ധത്തിന്നു പോകയോ പോകാതിരിക്കയോ എന്തു വേണ്ടു എന്നു ചോദിച്ചു. അതിന്നു അവര്‍പുറപ്പെടുക; ദൈവം അതു രാജാവിന്റെ കയ്യില്‍ ഏല്പിക്കും എന്നു പറഞ്ഞു.
എന്നാല്‍ യെഹോശാഫാത്ത്നാം അരുളപ്പാടു ചോദിക്കേണ്ടതിന്നു ഇവിടെ യഹോവയുടെ പ്രവാചകനായിട്ടു ഇനി ആരും ഇല്ലയോ എന്നു ചോദിച്ചു.
അതിന്നു യിസ്രായേല്‍രാജാവു യെഹോശാഫാത്തിനോടുനാം യഹോവയോടു അരുളപ്പാടു ചോദിപ്പാന്‍ തക്കവണ്ണം ഇനി ഒരുത്തനുണ്ടു; എന്നാല്‍ അവന്‍ എന്നെക്കുറിച്ചു ഒരിക്കലും ഗുണമല്ല എല്ലായ്പോഴുംദോഷം തന്നേ പ്രവചിക്കുന്നതുകൊണ്ടു എനിക്കു അവനെ ഇഷ്ടമില്ല; അവന്‍ യിമ്ളയുടെ മകനായ മീഖായാവു എന്നു പറഞ്ഞു. രാജാവു അങ്ങനെ പറയരുതേ എന്നു യെഹോശാഫാത്ത് പറഞ്ഞു.
അങ്ങനെ യിസ്രായേല്‍രാജാവു ഒരു ഷണ്ഡനെ വിളിച്ചുയിമ്ളയുടെ മകനായ മീഖായാവെ വേഗം കൂട്ടിക്കൊണ്ടുവരിക എന്നു കല്പിച്ചു.
യിസ്രായേല്‍രാജാവും യെഹൂദാരാജാവായ യെഹോശാഫാത്തും രാജവസ്ത്രം ധരിച്ചു ശമര്‍യ്യയുടെ പടിവാതില്‍ പ്രവേശനത്തിങ്കല്‍ ഒരു വിശാലസ്ഥലത്തു താന്താന്റെ സിംഹാസനത്തില്‍ ഇരുന്നു; പ്രവാചകന്മാര്‍ ഒക്കെയും അവരുടെ സന്നിധിയില്‍ പ്രവചിച്ചുകൊണ്ടിരുന്നു.
കെനയനയുടെ മകനായ സിദെക്കീയാവു തനിക്കു ഇരിമ്പുകൊണ്ടു കൊമ്പുണ്ടാക്കിനീ ഇവകൊണ്ടു അരാമ്യരെ അവര്‍ ഒടുങ്ങുംവരെ കുത്തിക്കളയും എന്നിപ്രകാരം യഹോവ അരുളിച്ചെയ്യുന്നു എന്നു പറഞ്ഞു.
പ്രവാചകന്മാര്‍ ഒക്കെയും അങ്ങനെ തന്നേ പ്രവചിച്ചുഗിലെയാദിലെ രാമോത്തിലേക്കു പുറപ്പെടുക; നീ കൃതാര്‍ത്ഥനാകും; യഹോവ അതു രാജാവിന്റെ കയ്യില്‍ ഏല്പിക്കും എന്നു പറഞ്ഞു.
മീഖായാവെ വിളിപ്പാന്‍ പോയ ദൂതന്‍ അവനോടുനോകൂ, പ്രവാചകന്മാരുടെ വാക്കുകള്‍ ഒരുപോലെ രാജാവിന്നു ഗുണമായിരിക്കുന്നു; നിന്റെ വാക്കും അവരില്‍ ഒരുത്തന്റേതുപോലെ ഇരിക്കട്ടെ; നീയും ഗുണമായി പറയേണമേ എന്നു പറഞ്ഞു.
അതിന്നു മീഖായാവുയഹോവയാണ, എന്റെ ദൈവം അരുളിച്ചെയ്യുന്നതു തന്നേ ഞാന്‍ പ്രസ്താവിക്കും എന്നു പറഞ്ഞു.
അവന്‍ രാജാവിന്റെ അടുക്കല്‍ വന്നപ്പോള്‍ രാജാവു അവനോടുമീഖായാവേ, ഞങ്ങള്‍ ഗിലെയാദിലെ രാമോത്തിലേക്കു യുദ്ധത്തിന്നു പോകയോ പോകാതിരിക്കയോ എന്തു വേണ്ടു എന്നു ചോദിച്ചു. അതിന്നു അവന്‍ പുറപ്പെടുവിന്‍ ; നിങ്ങള്‍ കൃതാര്‍ത്ഥരാകും; അവര്‍ നിങ്ങളുടെ കയ്യില്‍ ഏല്പിക്കപ്പെടും എന്നു പറഞ്ഞു.
രാജാവു അവനോടുനീ യഹോവയുടെ നാമത്തില്‍ സത്യമല്ലാതെ യാതൊന്നും എന്നോടു പറയരുതെന്നു എത്ര പ്രാവശ്യം ഞാന്‍ നിന്നോടു സത്യംചെയ്തു പറയേണം എന്നു ചോദിച്ചു.
അതിന്നു അവന്‍ ഇടയനില്ലാത്ത ആടുകളെപ്പോലെ യിസ്രായേലൊക്കെയും പര്‍വ്വതങ്ങളില്‍ ചിതറിയിരിക്കുന്നതു ഞാന്‍ കണ്ടു; അപ്പോള്‍ യഹോവഇവര്‍ക്കും നാഥനില്ല; ഇവന്‍ ഔരോരുത്തന്‍ താന്താന്റെ വീട്ടിലേക്കു സമാധാനത്തോടെ മടങ്ങിപ്പോകട്ടെ എന്നു കല്പിച്ചു എന്നു പറഞ്ഞു.
അപ്പോള്‍ യിസ്രായേല്‍രാജാവു യെഹോശാഫാത്തിനോടുഇവന്‍ എന്നെക്കുറിച്ചു ദോഷമല്ലാതെ ഗുണം പ്രവചിക്കയില്ല എന്നു ഞാന്‍ നിന്നോടു പറഞ്ഞില്ലയോ എന്നു പറഞ്ഞു.
അതിന്നു അവന്‍ പറഞ്ഞതുഎന്നാല്‍ യഹോവയുടെ വചനം കേട്ടുകൊള്‍വിന്‍ ! യഹോവ തന്റെ സിംഹാസനത്തില്‍ ഇരിക്കുന്നതും സ്വര്‍ഗ്ഗത്തിലെ സൈന്യമെല്ലാം അവന്റെ വലത്തും ഇടത്തും നിലക്കുന്നതും ഞാന്‍ കണ്ടു.
യിസ്രായേല്‍രാജാവായ ആഹാബ് ചെന്നു ഗിലെയാദിലെ രാമോത്തില്‍ പട്ടുപോകേണ്ടതിന്നു അവനെ ആര്‍ വശീകരിക്കും എന്നു യഹോവ ചോദിച്ചതിന്നു ഒരുത്തന്‍ ഇങ്ങനെയും ഒരുത്തന്‍ അങ്ങനെയും പറഞ്ഞു.
എന്നാറെ ഒരു ആത്മാവു മുമ്പോട്ടു വന്നു യഹോവയുടെ സന്നിധിയില്‍ നിന്നുഞാന്‍ അവനെ വശീകരിക്കും എന്നു പറഞ്ഞു. യഹോവ അവനോടുഏതിനാല്‍ എന്നു ചോദിച്ചു.
അതിന്നു അവന്‍ ഞാന്‍ ചെന്നു അവന്റെ സകല പ്രവാചകന്മാരുടെയും വായില്‍ ഭോഷ്കിന്റെ ആത്മാവായിരിക്കും എന്നു പറഞ്ഞു. നീ അവനെ വശീകരിക്കും; നിനക്കു സാധിക്കും; നീ ചെന്നു അങ്ങനെ ചെയ്ക എന്നു അവന്‍ കല്പിച്ചു.
ആകയല്‍ ഇതാ, യഹോവ ഭോഷ്കിന്റെ ആത്മാവിനെ നിന്റെ ഈ പ്രവാചകന്മാരുടെ വായില്‍ കൊടുത്തിരിക്കുന്നു; യഹോവ നിന്നെക്കുറിച്ചു അനര്‍ത്ഥം കല്പിച്ചുമിരിക്കുന്നു.
അപ്പോള്‍ കെനയനയുടെ മകനായ സിദെക്കീയാവു അടുത്തുചെന്നു മീഖായാവെ ചെകിട്ടത്തു അടിച്ചുനിന്നോടു സംസാരിപ്പാന്‍ യഹോവയുടെ ആത്മാവു എന്നെ വിട്ടു ഏതു വഴിയായി കടന്നുവന്നു എന്നു ചോദിച്ചു.
അതിന്നു മീഖായാവുനീ ഒളിക്കേണ്ടതിന്നു അറ തേടിനടക്കുന്ന ദിവസത്തില്‍ നീ കാണും എന്നു പറഞ്ഞു.
അപ്പോള്‍ യിസ്രായേല്‍രാജാവു പറഞ്ഞതുനിങ്ങള്‍ മീഖായാവെ പിടിച്ചു നഗരാധിപതിയായ ആമോന്റെയും രാജകുമാരനായ യോവാശിന്റെയും അടുക്കല്‍ കൊണ്ടുചെന്നു
ഇവനെ കാരാഗൃഹത്തില്‍ ആക്കി, ഞാന്‍ സമാധാനത്തോടെ മടങ്ങിവരുവോളം ഞെരുക്കത്തിന്റെ അപ്പവും ഞെരുക്കത്തിന്റെ വെള്ളവുംകൊണ്ടു പോക്ഷിപ്പിക്കേണ്ടതിന്നു രാജാവു കല്പിച്ചിരിക്കുന്നു എന്നു പറവിന്‍ .
അതിന്നു മീഖായാവുനീ സമാധാനത്തോടെ മടങ്ങിവരുന്നുണ്ടെങ്കില്‍ യഹോവ ഞാന്‍ മുഖാന്തരം അരുളിച്ചെയ്തിട്ടില്ല എന്നു പറഞ്ഞു. സകലജാതികളുമായുള്ളോരേ, കേട്ടുകൊള്‍വിന്‍ എന്നും അവന്‍ പറഞ്ഞു.
അങ്ങനെ യിസ്രായേല്‍രാജാവും യെഹൂദാരാജാവായ യെഹോശാഫാത്തും ഗിലെയാദിലെ രാമോത്തിലേക്കു പോയി.
എന്നാല്‍ യിസ്രായേല്‍രാജാവു യെഹോശാഫാത്തിനോടുഞാന്‍ വേഷംമാറി പടയില്‍ കടക്കും; നീയോ രാജവസ്ത്രം ധരിച്ചുകൊള്‍ക എന്നു പറഞ്ഞു. അങ്ങനെ യിസ്രായേല്‍രാജാവു വേഷംമാറി, അവര്‍ പടയില്‍ കടന്നു.
എന്നാല്‍ അരാംരാജാവു തന്റെ രഥനായകന്മാരോടുനിങ്ങള്‍ യിസ്രായേല്‍രാജാവിനോടു മാത്രമല്ലാതെ ചെറിയവരോടോ വലിയവരോടോ യുദ്ധം ചെയ്യരുതു എന്നു കല്പിച്ചിരുന്നു.
ആകയാല്‍ രഥനായകന്മാര്‍ യെഹോശാഫാത്തിനെ കണ്ടപ്പോള്‍; ഇവന്‍ തന്നേ യിസ്രായേല്‍രാജാവു എന്നു പറഞ്ഞു അവനോടു പൊരുതുവാന്‍ തിരിഞ്ഞു; എന്നാല്‍ യെഹോശാഫാത്ത് നിലവിളിച്ചു; യഹോവ അവനെ സഹായിച്ചു; അവനെ വിട്ടുപോകുവാന്‍ ദൈവം അവര്‍ക്കും തോന്നിച്ചു.
അവന്‍ യിസ്രായേല്‍രാജാവല്ല എന്നു രഥനായകന്മാര്‍ കണ്ടിട്ടു അവര്‍ അവനെ പിന്തുടരാതെ മടങ്ങിപ്പോയി.
എന്നാല്‍ ഒരുത്തന്‍ യദൃച്ഛയാ വില്ലു കുലെച്ചു യിസ്രായേല്‍രാജാവിനെ കവചത്തിന്നും പതക്കത്തിന്നും ഇടെക്കു എയ്തു; അവന്‍ തന്റെ സാരഥിയോടുനിന്റെ കൈ തിരിച്ചു എന്നെ പടയില്‍നിന്നു കൊണ്ടുപോക; ഞാന്‍ കഠിനമായി മുറിവേറ്റിരിക്കുന്നു എന്നു പറഞ്ഞു.
അന്നു പട കഠിനമായി തീര്‍ന്നതുകൊണ്ടു യിസ്രായേല്‍രാജാവു സന്ധ്യവരെ അരാമ്യര്‍ക്കെതിരെ രഥത്തില്‍ നിവിര്‍ന്നുനിന്നു; സൂര്യന്‍ അസ്തമിക്കുന്ന സമയത്തു അവന്‍ മരിച്ചുപോയി.

19

യെഹൂദാരാജാവായ യെഹോശാഫാത്ത് യെരൂശലേമില്‍ തന്റെ അരമനയിലേക്കു സമാധാനത്തോടെ മടങ്ങിവന്നപ്പോള്‍
ഹനാനിയുടെ മകനായ യേഹൂദര്‍ശകന്‍ അവനെ എതിരേറ്റുചെന്നു യെഹോശാഫാത്ത് രാജാവിനോടുദുഷ്ടന്നു സഹായം ചെയ്യുന്നതു വിഹിതമോ? യഹോവയെ പകെക്കുന്നവരോടു നീ സ്നേഹം കാണിക്കുന്നുവോ അതുകൊണ്ടു യഹോവയിങ്കല്‍നിന്നു കോപം നിന്റെമേല്‍ വന്നിരിക്കുന്നു.
എങ്കിലും നീ അശേരാപ്രതിഷ്ഠകളെ നീക്കിക്കളകയും ദൈവത്തെ അന്വേഷിപ്പാന്‍ മനസ്സുവെക്കയും ചെയ്തതിനാല്‍ നന്മയും നിന്നില്‍ കണ്ടിരിക്കുന്നു എന്നു പറഞ്ഞു.
യെഹോശാഫാത്ത് യെരൂശലേമില്‍ പാര്‍ത്തു, ബേര്‍-ശേബമുതല്‍ എഫ്രയീംമലനാടുവരെ ജനത്തിന്റെ ഇടയില്‍ വീണ്ടും സഞ്ചരിച്ചു അവരെ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയിങ്കലേക്കു തിരിച്ചു വരുത്തി.
അവന്‍ ദേശത്തു പട്ടണംതോറും യെഹൂദയിലെ ഉറപ്പുള്ള പട്ടണങ്ങളിലൊക്കെയും ന്യായാധിപന്മാരെ നിയമിച്ചു
നിങ്ങള്‍ ചെയ്യുന്നതു സൂക്ഷിച്ചുകൊള്‍വിന്‍ ; നിങ്ങള്‍ മനുഷ്യര്‍ക്കല്ല, യഹോവേക്കു വേണ്ടിയത്രേ ന്യായപാലനം ചെയ്യുന്നതു; ന്യായപാലനത്തില്‍ അവന്‍ നിങ്ങളോടുകൂടെ ഇരിക്കുന്നു.
ആകയാല്‍ യഹോവാഭയം നിങ്ങളില്‍ ഇരിക്കട്ടെ; സൂക്ഷിച്ചു പ്രവര്‍ത്തിച്ചുകൊള്‍വിന്‍ ; നമ്മുടെ ദൈവമായ യഹോവയുടെ പക്കല്‍ അന്യായവും മുഖപക്ഷവും കൈക്കൂലി വാങ്ങുന്നതും ഇല്ലല്ലോ.
യെരൂശലേമിലും യെഹോശാഫാത്ത് ലേവ്യരിലും പുരോഹിതന്മാരിലും യിസ്രായേലിന്റെ പിതൃഭവനത്തലവന്മാരിലും ചിലരെ യഹോവയുടെ ന്യായപാലനത്തിന്നായിട്ടും വ്യവഹാരം തീക്കേണ്ടതിന്നായിട്ടും നിയമിച്ചു; അവര്‍ യെരൂശലേമില്‍ മടങ്ങിവന്നു. അവന്‍ അവരോടു കല്പിച്ചതു എന്തെന്നാല്‍നിങ്ങള്‍ യഹോവാ ഭയത്തോടും വിശ്വസ്തതയോടും ഏകാഗ്രഹൃദയത്തോടും കൂടെ ഇങ്ങനെ പ്രവര്‍ത്തിച്ചുകൊള്ളേണം.
അതതു പട്ടണത്തില്‍ പാര്‍ക്കുംന്ന നിങ്ങളുടെ സഹോദരന്മാര്‍ വിവിധരക്തപാതകങ്ങളെയും ന്യായപ്രമാണത്തെയും കല്പനയെയും ചട്ടങ്ങളെയും വിധികളെയും സംബന്ധിച്ചു ഏതൊരു വ്യവഹാരവും നിങ്ങളുടെ മുമ്പാകെ കൊണ്ടുവന്നാല്‍, അവര്‍ യഹോവയോടു അകൃത്യം ചെയ്തിട്ടു നിങ്ങളുടെമേലും നിങ്ങളുടെ സഹോദരന്മാരുടെമേലും ക്രോധം വരാതിരിക്കേണ്ടതിന്നു നിങ്ങള്‍ അവര്‍ക്കും ബുദ്ധിയുപദേശിച്ചുകൊടുക്കേണം; നിങ്ങള്‍ കുറ്റക്കാരാകാതിരിക്കേണ്ടതിന്നു അങ്ങനെ ചെയ്തുകൊള്‍വിന്‍ .
ഇതാ, മഹാപുരോഹിതനായ അമര്‍യ്യാവു യഹോവയുടെ എല്ലാകാര്യത്തിലും യെഹൂദാഗൃഹത്തിന്റെ പ്രഭുവായ യിശ്മായേലിന്റെ മകന്‍ സെബദ്യാവു രാജാവിന്റെ എല്ലാകാര്യത്തിലും നിങ്ങള്‍ക്കു തലവന്മാരായിരിക്കുന്നു; ലേവ്യരും ഉദ്യോഗസ്ഥന്മാരായി നിങ്ങള്‍ക്കു ഉണ്ടു. ധൈര്യപ്പെട്ടു പ്രവര്‍ത്തിച്ചുകൊള്‍വിന്‍ ; യഹോവ നല്ലവരോടുകൂടെ ഇരിക്കും.

20

അതിന്റെ ശേഷം മോവാബ്യരും അമ്മോന്യരും അവരോടുകൂടെ മെയൂന്യരില്‍ ചിലരും യെഹോശാഫാത്തിന്റെ നേരെ യുദ്ധത്തിന്നു വന്നു.
ചിലര്‍ വന്നു യെഹോശാഫാത്തിനോടുവലിയോരു ജനസമൂഹം കടലിന്നക്കരെ നിന്നു, അരാമില്‍നിന്നു നിന്റെ നേരെ വരുന്നു; ഇതാ അവര്‍ ഏന്‍ -ഗെദിയെന്ന ഹസസോന്‍ -താമാരില്‍ ഉണ്ടു എന്നു അറിയിച്ചു.
യെഹോശാഫാത്ത് ഭയപ്പെട്ടു യഹോവയെ അന്വേഷിപ്പാന്‍ താല്പര്യപ്പെട്ടു യെഹൂദയില്‍ ഒക്കെയും ഒരു ഉപവാസം പ്രസിദ്ധംചെയ്തു.
യഹോവയോടു സഹായം ചോദിപ്പാന്‍ യെഹൂദ്യര്‍ ഒന്നിച്ചുകൂടി; സകല യെഹൂദാനഗരങ്ങളിലുംനിന്നു അവര്‍ യഹോവയെ അന്വേഷിപ്പാന്‍ വന്നു.
യെഹോശാഫാത്ത് യഹോവയുടെ ആലയത്തില്‍ പുതിയ പ്രാകാരത്തിന്റെ മുമ്പില്‍ യെഹൂദയുടെയും യെരൂശലേമിന്റെയും സഭാമദ്ധ്യേ നിന്നുകൊണ്ടു പറഞ്ഞതെന്തെന്നാല്‍
ഞങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവേ, നീ സ്വര്‍ഗ്ഗസ്ഥനായ ദൈവമല്ലോ; നീ ജാതികളുടെ സകലരാജ്യങ്ങളെയും ഭരിക്കുന്നുവല്ലോ; ആര്‍ക്കും എതിര്‍പ്പാന്‍ കഴിയാത്ത ശക്തിയും പരാക്രമവും നിനക്കുണ്ടല്ലോ.
ഞങ്ങളുടെ ദൈവമേ, നീ നിന്റെ ജനമായ യിസ്രായേലിന്റെ മുമ്പില്‍നിന്നു ഈ ദേശത്തിലെ നിവാസികളെ നീക്കിക്കളഞ്ഞു അതു നിന്റെ സ്നേഹിതനായ അബ്രാഹാമിന്റെ സന്തതിക്കു ശാശ്വതമായി കൊടുത്തുവല്ലോ.
അവര്‍ അതില്‍ പാര്‍ത്തു; ന്യായവിധിയുടെ വാള്‍, മഹാമാരി, ക്ഷാമം എന്നിങ്ങിനെയുള്ള വല്ല അനര്‍ത്ഥവും ഞങ്ങള്‍ക്കു വരുമ്പോള്‍, ഞങ്ങള്‍ ഈ ആലയത്തിന്റെ മുമ്പിലും നിന്റെ സന്നിധിയിലും നിന്നു--നിന്റെ നാമം ഈ ആലയത്തില്‍ ഉണ്ടല്ലോ--ഞങ്ങളുടെ സങ്കടത്തില്‍ നിന്നോടു നിലവിളിക്കയും നീ കേട്ടു രക്ഷവരുത്തുകയും ചെയ്യും എന്നു പറഞ്ഞു.
അതില്‍ തിരുനാമത്തിന്നു വേണ്ടി നിനക്കു ഒരു വിശുദ്ധമന്ദിരം പണിതു.
യിസ്രായേല്‍ മിസ്രയീംദേശത്തുനിന്നു വരുമ്പോള്‍ അവര്‍ അമ്മോന്യരേയും മോവാബ്യരേയും സേയീര്‍ പര്‍വ്വതക്കാരെയും ആക്രമിപ്പാന്‍ നീ അനുവാദം കൊടുത്തില്ലല്ലോ; അവര്‍ അവരെ നശിപ്പിക്കാതെ വിട്ടുമാറി.
ഇപ്പോള്‍ ഇതാ, നീ ഞങ്ങള്‍ക്കു കൈവശമാക്കിത്തന്ന നിന്റെ അവകാശത്തില്‍നിന്നു ഞങ്ങളെ നീക്കിക്കളവാന്‍ അവര്‍ വന്നു ഞങ്ങള്‍ക്കു ഇങ്ങനെ പ്രതിഫലം തരുന്നു.
ഞങ്ങളുടെ ദൈവമേ, നീ അവരെ ന്യായം വിധിക്കയില്ലയോ? ഞങ്ങളുടെ നേരെ വരുന്ന ഈ വലിയ സമൂഹത്തോടെതിര്‍പ്പാന്‍ ഞങ്ങള്‍ക്കു ശക്തിയില്ല; എന്തു ചെയ്യേണ്ടു എന്നു അറിയുന്നതുമില്ല; എങ്കിലും ഞങ്ങളുടെ കണ്ണുകള്‍ നിങ്കലേക്കു തിരിഞ്ഞിരിക്കുന്നു.
അങ്ങനെ യെഹൂദ്യര്‍ ഒക്കെയും അവരുടെ കുഞ്ഞുങ്ങളോടും ഭാര്യമാരോടും മക്കളോടും കൂടെ യഹോവയുടെ സന്നിധിയില്‍ നിന്നു.
അപ്പോള്‍ സഭാമദ്ധ്യേവെച്ചു യഹോവയുടെ ആത്മാവു ആസാഫിന്റെ പുത്രന്മാരില്‍ മത്ഥന്യാവിന്റെ മകനായ യെയീയേലിന്റെ മകനായ ബെനായാവിന്റെ മകനായ സെഖര്‍യ്യാവിന്റെ മകന്‍ യഹസീയേല്‍ എന്ന ഒരു ലേവ്യന്റെ മേല്‍ വന്നു.
അവന്‍ പറഞ്ഞതു എന്തെന്നാല്‍യെഹൂദ്യര്‍ ഒക്കെയും യെരൂശലേംനിവാസികളും യെഹോശാഫാത്ത് രാജാവും ആയുള്ളോരേ, കേട്ടുകൊള്‍വിന്‍ ; യഹോവ ഇപ്രകാരം നിങ്ങളോടു അരുളിച്ചെയ്യുന്നുഈ വലിയ സമൂഹം നിമിത്തം ഭയപ്പെടരുതു, ഭ്രമിക്കയും അരുതു; യുദ്ധം നിങ്ങളുടേതല്ല, ദൈവത്തിന്റെതത്രേ.
നാളെ അവരുടെ നേരെ ചെല്ലുവിന്‍ ; ഇതാ, അവര്‍ സീസ് കയറ്റത്തില്‍കൂടി കയറി വരുന്നു; നിങ്ങള്‍ അവരെ യെരൂവേല്‍മരുഭൂമിക്കെതിരെ തോട്ടിന്റെ അറ്റത്തുവെച്ചു കാണും.
ഈ പടയില്‍ പൊരുതുവാന്‍ നിങ്ങള്‍ക്കു ആവശ്യം ഇല്ല; യെഹൂദയും യെരൂശലേമും ആയുള്ളോരേ, നിങ്ങള്‍ സ്ഥിരമായി നിന്നു യഹോവ നിങ്ങള്‍ക്കു വരുത്തുന്ന രക്ഷ കണ്ടുകൊള്‍വിന്‍ ; ഭയപ്പെടരുതു, ഭ്രമിക്കയും അരുതു; നാളെ അവരുടെ നേരെ ചെല്ലുവിന്‍ ; യഹോവ നിങ്ങളോടുകൂടെ ഉണ്ടു.
അപ്പോള്‍ യെഹോശാഫാത്ത് സാഷ്ടാംഗം വണങ്ങി; യെഹൂദ്യര്‍ ഒക്കെയും യെരൂശലേം നിവാസികളും യഹോവയുടെ മുമ്പാകെ വീണു നമസ്കരിച്ചു.
കെഹാത്യരും കോരഹ്യരുമായ ലേവ്യര്‍ യിസ്രായേലിന്റെ ദൈവമായ യഹോവയെ അത്യുച്ചത്തില്‍ സ്തുതിപ്പാന്‍ എഴുന്നേറ്റു.
പിന്നെ അവര്‍ അതികാലത്തു എഴുന്നേറ്റു തെക്കോവമരുഭൂമിയിലേക്കു പുറപ്പെട്ടു; അവര്‍ പുറപ്പെട്ടപ്പോള്‍ യഹോശാഫാത്ത് നിന്നുകൊണ്ടുയെഹൂദ്യരും യെരൂശലേംനിവാസികളും ആയുള്ളോരേ, എന്റെ വാക്കു കേള്‍പിന്‍ ; നിങ്ങളുടെ ദൈവമായ യഹോവയില്‍ വിശ്വസിപ്പിന്‍ ; എന്നാല്‍ നിങ്ങള്‍ ഉറെച്ചുനിലക്കും; അവന്റെ പ്രവാചകന്മാരേയും വിശ്വസിപ്പിന്‍ ; എന്നാല്‍ നിങ്ങള്‍ കൃതാര്‍്ഥരാകും എന്നു പറഞ്ഞു.
പിന്നെ അവന്‍ ജനത്തോടു ആലോചിച്ചിട്ടു, വിശുദ്ധാലങ്കാരം ധരിച്ചു സൈന്യത്തിന്നു മുമ്പില്‍ നടന്നുകൊണ്ടു വാഴ്ത്തുവാനുംയഹോവയെ സ്തുതിപ്പിന്‍ , അവന്റെ ദയ എന്നേക്കും ഉള്ളതല്ലോ എന്നു ചൊല്ലുവാനും യഹോവേക്കു സംഗീതക്കാരെ നിയമിച്ചു.
അവര്‍ പാടി സ്തുതിച്ചു തുടങ്ങിയപ്പോള്‍യഹോവ യെഹൂദെക്കു വിരോധമായി വന്ന അമ്മോന്യരുടെയും മോവാബ്യരുടെയും സേയീര്‍പര്‍വ്വതക്കാരുടെയും നേരെ പതിയിരിപ്പുകാരെ വരുത്തി; അങ്ങനെ അവര്‍ തോറ്റുപോയി.
അമ്മോന്യരും മോവാബ്യരും സേയീര്‍പര്‍വ്വതനിവാസികളോടു എതിര്‍ത്തു അവരെ നിര്‍മ്മൂലമാക്കി നശിപ്പിച്ചു; സേയീര്‍നിവാസികളെ സംഹരിച്ചശേഷം അവര്‍ അന്യോന്യം നശിപ്പിച്ചു.
യെഹൂദ്യര്‍ മരുഭൂമിയിലെ കാവല്‍ ഗോപുരത്തിന്നരികെ എത്തിയപ്പോള്‍ അവര്‍ പുരുഷാരത്തെ നോക്കി, അവര്‍ നിലത്തു ശവങ്ങളായി കിടക്കുന്നതു കണ്ടു; ഒരുത്തനും ചാടിപ്പോയിരുന്നില്ല.
യെഹോശാഫാത്തും അവന്റെ പടജ്ജനവും അവരെ കൊള്ളയിടുവാന്‍ വന്നപ്പോള്‍ അവരുടെ ഇടയില്‍ അനവധി സമ്പത്തും വസ്ത്രവും വിശേഷവസ്തുക്കളും കണ്ടെത്തി; തങ്ങള്‍ക്കു ചുമപ്പാന്‍ കഴിയുന്നതിലധികം ഊരി എടുത്തു; കൊള്ള അധികമുണ്ടായിരുന്നതുകൊണ്ടു അവര്‍ മൂന്നു ദിവസം കൊള്ളയിട്ടുകൊണ്ടിരുന്നു.
നാലാം ദിവസം അവര്‍ ബെരാഖാതാഴ്വരയില്‍ ഒന്നിച്ചുകൂടി; അവര്‍ അവിടെ യഹോവേക്കു സ്തോത്രം ചെയ്തതുകൊണ്ടു ആ സ്ഥലത്തിന്നു ഇന്നുവരെ ബെരാഖാതാഴ്വര എന്നു പേര്‍ പറഞ്ഞുവരുന്നു.
യഹോവ അവര്‍ക്കും ശത്രുക്കളുടെമേല്‍ ജയസന്തോഷം നില്കിയതുകൊണ്ടു യെഹൂദ്യരും യെരൂശലേമ്യരും എല്ലാം മുമ്പില്‍ യെഹോശാഫാത്തുമായി സന്തോഷത്തോടെ യെരൂശലേമിലേക്കു മടങ്ങിപ്പോന്നു;
അവര്‍ വീണകളോടും കിന്നരങ്ങളോടും കാഹളങ്ങളോടുംകൂടെ യെരൂശലേമില്‍ യഹോവയുടെ ആലയത്തിലേക്കു ചെന്നു.
യഹോവ യിസ്രായേലിന്റെ ശത്രുക്കളോടു യുദ്ധംചെയ്തു എന്നു കേട്ടപ്പോള്‍ ദൈവത്തിന്റെ ഭീതി ആ ദേശങ്ങളിലെ സകലരാജ്യങ്ങളിന്മേലും വന്നു.
ഇങ്ങനെ അവന്റെ ദൈവം ചുറ്റും വിശ്രമം നല്കിയതുകൊണ്ടു യെഹോശാഫാത്തിന്റെ രാജ്യം സ്വസ്ഥമായിരുന്നു.
യെഹോശാഫാത്ത് യെഹൂദയില്‍ വാണു; വാണുതുടങ്ങിയപ്പോള്‍ അവന്നു മുപ്പത്തഞ്ചുവയസ്സായിരുന്നു; അവന്‍ ഇരുപത്തഞ്ചു സംവത്സരം യെരൂശലേമില്‍ വാണു; അവന്റെ അമ്മെക്കു അസൂബാ എന്നു പേര്‍; അവള്‍ ശില്‍ഹിയുടെ മകള്‍ ആയിരുന്നു.
അവന്‍ തന്റെ അപ്പനായ ആസയുടെ വഴിയില്‍ നടന്നു അതു വിട്ടുമാറാതെ യഹോവേക്കു പ്രസാദമായുള്ളതു ചെയ്തു.
എങ്കിലും പൂജാഗിരികള്‍ക്കു നീക്കം വന്നില്ല; ജനം തങ്ങളുടെ ഹൃദയങ്ങളെ തങ്ങളുടെ പിതാക്കന്മാരുടെ ദൈവത്തിങ്കലേക്കു തിരിച്ചതുമില്ല.
യെഹോശാഫാത്തിന്റെ മറ്റുള്ള വൃത്താന്തങ്ങള്‍ ആദ്യാവസാനം യിസ്രായേല്‍രാജാക്കന്മാരുടെ പുസ്തകത്തില്‍ ചേര്‍ത്തിരിക്കുന്ന ഹനാനിയുടെ മകനായ യെഹൂവിന്റെ വൃത്താന്തത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.
അതിന്റെശേഷം യെഹൂദാരാജാവായ യെഹോശാഫാത്ത് യിസ്രായേല്‍രാജാവായ അഹസ്യാവോടു സഖ്യത ചെയ്തു. അവന്‍ മഹാദുഷ്പ്രവൃത്തിക്കാരനായിരുന്നു.
അവന്‍ തര്‍ശീശിലേക്കു ഔടിപ്പാന്‍ കപ്പലുണ്ടാക്കുന്നതില്‍ അവനോടു യോജിച്ചു; അവര്‍ എസ്യോന്‍ -ഗേബെരില്‍വെച്ചു കപ്പലുകളുണ്ടാക്കി.
എന്നാല്‍ മാരേശക്കാരനായ ദോദാവയുടെ മകന്‍ എലീയേസെര്‍ യെഹോശാഫാത്തിന്നു വിരോധമായി പ്രവചിച്ചുനീ അഹസ്യാവോടു സഖ്യത ചെയ്തതുകൊണ്ടു യഹോവ നിന്റെ പണികളെ ഉടെച്ചുകളഞ്ഞിരിക്കുന്നു എന്നു പറഞ്ഞു. കപ്പലുകള്‍ തര്‍ശീശിലേക്കു ഔടുവാന്‍ കഴിയാതെ ഉടഞ്ഞുപോയി.

21

യെഹോശാഫാത്ത് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു ദാവീദിന്റെ നഗരത്തില്‍ അവന്റെ പിതാക്കന്മാരോടുകൂടെ അവനെ അടക്കംചെയ്തു; അവന്റെ മകനായ യെഹോരാം അവന്നു പകരം രാജാവായി.
അവന്നു യെഹോശാഫാത്തിന്റെ പുത്രന്മാരായി അസര്‍യ്യാവു, യെഹീയേല്‍, സെഖര്‍യ്യാവു, അസര്‍യ്യാവു, മീഖായേല്‍, ശെഫത്യാവു എന്നീ സഹോദരന്മാര്‍ ഉണ്ടായിരുന്നു; ഇവരെല്ലാവരും യെഹൂദാരാജാവായ യെഹോശാഫാത്തിന്റെ പുത്രന്മാര്‍.
അവരുടെ അപ്പന്‍ അവര്‍ക്കും വെള്ളിയും പൊന്നും വിശേഷ വസ്തുക്കളുമായ വലിയ ദാനങ്ങളും യെഹൂദയില്‍ ഉറപ്പുള്ള പട്ടണങ്ങളും കൊടുത്തു; എന്നാല്‍ യെഹോരാം ആദ്യജാതനായിരിക്കയാല്‍ രാജത്വം അവന്നു കൊടുത്തു.
യെഹോരാം തന്റെ അപ്പന്റെ രാജത്വം ഏറ്റു തന്നേത്താല്‍ ബലപ്പെടുത്തിയശേഷം തന്റെ സഹോദരന്മാരെ ഒക്കെയും യിസ്രായേല്‍പ്രഭുക്കന്മാരില്‍ പലരെയും വാള്‍കൊണ്ടു കൊന്നു.
യെഹോരാം വാഴ്ചതുടങ്ങിയപ്പോള്‍ അവന്നു മുപ്പത്തിരണ്ടു വയസ്സായിരുന്നു; അവന്‍ എട്ടു സംവത്സരം യെരൂശലേമില്‍ വാണു.
ആഹാബ്ഗൃഹം ചെയ്തതുപോലെ അവന്‍ യിസ്രായേല്‍രാജാക്കന്മാരുടെ വഴിയില്‍ നടന്നു; ആഹാബിന്റെ മകള്‍ അവന്നു ഭാര്യയായിരുന്നുവല്ലോ; അവന്‍ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു.
എന്നാല്‍ യഹോവ ദാവീദിനോടു ചെയ്തിരുന്ന നിയമംനിമിത്തവും അവന്നും അവന്റെ പുത്രന്മാര്‍ക്കും ഒരു ദീപം എല്ലായ്പോഴും കൊടുക്കുമെന്നു വാഗ്ദാനം ചെയ്തിരിക്കനിമിത്തവും ദാവീദ്ഗൃഹത്തെ നശിപ്പിപ്പാന്‍ അവന്നു മനസ്സില്ലായിരുന്നു.
അവന്റെ കാലത്തു എദോം യെഹൂദയുടെ മേലധികാരത്തോടു മത്സരിച്ചു തങ്ങള്‍ക്കു ഒരു രാജാവിനെ വാഴിച്ചു.
യെഹോരാം തന്റെ പ്രഭുക്കന്മാരോടും സകലരഥങ്ങളോടുംകൂടെ ചെന്നു രാത്രിയില്‍ എഴുന്നേറ്റു തന്നെ വളഞ്ഞിരുന്ന എദോമ്യരെയും തേരാളികളെയും തോല്പിച്ചുകളഞ്ഞു.
എന്നാല്‍ എദോം ഇന്നുവരെ യെഹൂദയുടെ മേലധികാരത്തോടു മത്സരിച്ചുനിലക്കുന്നു; അവന്‍ തന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചതുകൊണ്ടു ആ കാലത്തു തന്നേ ലിബ്നയും അവന്റെ മേലധികാരത്തോടു മത്സരിച്ചു.
അവന്‍ യെഹൂദാപര്‍വ്വതങ്ങളില്‍ പൂജാഗിരികളെ ഉണ്ടാക്കി; യെരൂശലേംനിവാസികളെ പരസംഗം ചെയ്യുമാറാക്കി, യെഹൂദയെ തെറ്റിച്ചുകളഞ്ഞു.
അവന്നു എലീയാപ്രവാചകന്റെ പക്കല്‍നിന്നു ഒരു എഴുത്തു വന്നതെന്തെന്നാല്‍നിന്റെ പിതാവായ ദാവീദിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുനീ നിന്റെ അപ്പനായ യെഹോശാഫാത്തിന്റെ വഴികളിലും യെഹൂദാരാജാവായ ആസയുടെ വഴികളിലും നടക്കാതെ
യിസ്രായേല്‍രാജാക്കന്മാരുടെ വഴിയില്‍ നടക്കയും ആഹാബ്ഗൃഹത്തിന്റെ പരസംഗംപോലെ യെഹൂദയെയും യെരൂശലേംനിവാസികളെയും പരസംഗം ചെയ്യുമാറാക്കുകയും നിന്നെക്കാള്‍ നല്ലവരായ നിന്റെ പിതൃഭവനത്തിലുള്ള നിന്റെ സഹോദരന്മാരെ കൊല്ലുകയും ചെയ്കകൊണ്ടു
യഹോവ നിന്റെ ജനത്തെയും നിന്റെ മക്കളെയും നിന്റെ ഭാര്യമാരെയും നിന്റെ സകലവസ്തുവകകളെയും മഹാബാധകൊണ്ടു ബാധിക്കും.
നിനക്കോ ദീനത്താല്‍ നിന്റെ കുടല്‍ കാലക്രമേണ പുറത്തു ചാടുംവരെ കുടലില്‍ വ്യാധിപിടിച്ചു കഠിനദീനമുണ്ടാകും.
യഹോവ ഫെലിസ്ത്യരുടെയും കൂശ്യരുടെയും സമീപത്തുള്ള അരബികളുടെയും മനസ്സു യെഹോരാമിന്റെ നേരെ ഉണര്‍ത്തി;
അവര്‍ യെഹൂദയിലേക്കു വന്നു അതിനെ ആക്രമിച്ചു രാജധാനിയില്‍ കണ്ട സകലവസ്തുവകകളെയും അവന്റെ പുത്രന്മാരെയും അവന്റെ ഭാര്യമാരെയും അപഹരിച്ചു കൊണ്ടുപോയി; അതുകൊണ്ടു അവന്റെ ഇളയമകനായ യെഹോവാഹാസല്ലാതെ ഒരു മകനും അവന്നു ശേഷിച്ചില്ല.
ഇതെല്ലാം കഴിഞ്ഞശേഷം യഹോവ അവനെ കുടലില്‍ പൊറുക്കാത്ത വ്യാധികൊണ്ടു ബാധിച്ചു.
കാലക്രമേണ രണ്ടു സംവത്സരം കഴിഞ്ഞിട്ടു ദീനത്താല്‍ അവന്റെ കുടല്‍ പുറത്തുചാടി അവന്‍ കഠിനവ്യാധിയാല്‍ മരിച്ചു; അവന്റെ ജനം അവന്റെ പിതാക്കന്മാര്‍ക്കും കഴിച്ച ദഹനംപോലെ അവന്നു വേണ്ടി ദഹനം കഴിച്ചില്ല.
അവന്‍ വാഴ്ചതുടങ്ങിയപ്പോള്‍ അവന്നു മുപ്പത്തിരണ്ടു വയസ്സാന്നയിരുന്നു; അവന്‍ എട്ടു സംവത്സരം യെരൂശലേമില്‍ വാണു ആര്‍ക്കും ഇഷ്ടനാകാതെ കഴിഞ്ഞുപോയി; അവനെ ദാവീദിന്റെ നഗരത്തില്‍ അടക്കംചെയ്തു, രാജാക്കന്മാരുടെ കല്ലറകളില്‍ അല്ലതാനും.

22

യെരൂശലേംനിവാസികള്‍ അവന്റെ ഇളയമകനായ അഹസ്യാവെ അവന്നു പകരം രാജാവാക്കി; അരബികളോടുകൂടെ പാളയത്തില്‍ വന്ന പടക്കൂട്ടം മൂത്തവരെ ഒക്കെയും കൊന്നുകളഞ്ഞിരുന്നു; ഇങ്ങനെ യെഹൂദാരാജാവായ യെഹോരാമിന്റെ മകന്‍ അഹസ്യാവു രാജാവായി.
അഹസ്യാവു വാഴ്ചതുടങ്ങിയപ്പോള്‍ അവന്നു നാല്പത്തിരണ്ടു വയസ്സായിരുന്നു; അവന്‍ ഒരു സംവത്സരം യെരൂശലേമില്‍ വാണു; അവന്റെ അമ്മെക്കു അഥല്യാ എന്നു പേര്‍; അവള്‍ ഒമ്രിയുടെ മകളായിരുന്നു.
അവനും ആഹാബ്ഗൃഹത്തിന്റെ വഴികളില്‍ നടന്നു; ദുഷ്ടത പ്രവര്‍ത്തിപ്പാന്‍ അവന്റെ അമ്മ അവന്നു ആലോചനക്കാരത്തി ആയിരുന്നു.
അതുകൊണ്ടു അവന്‍ ആഹാബ്ഗൃഹത്തെപ്പോലെ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു; അവര്‍ അവന്റെ അപ്പന്‍ മരിച്ചശേഷം അവന്റെ നാശത്തിന്നായി അവന്റെ ആലോചനക്കാരായിരുന്നു.
അവരുടെ ആലോചനപോലെ അവന്‍ നടന്നു; യിസ്രായേല്‍രാജാവായ ആഹാബിന്റെ മകന്‍ യോരാമിനോടുകൂടെ അവന്‍ ഗിലെയാദിലെ രാമോത്തില്‍ അരാംരാജാവായ ഹസായേലിനോടു യുദ്ധത്തിന്നു പോയി; എന്നാല്‍ അരാമ്യര്‍ യോരാമിനെ മുറിവേല്പിച്ചു.
അരാംരാജാവായ ഹസായേലിനോടുള്ള യുദ്ധത്തില്‍ രാമയില്‍വെച്ചു ഏറ്റ മുറിവുകള്‍ക്കു ചികിത്സ ചെയ്യേണ്ടതിന്നു അവന്‍ യിസ്രെയേലില്‍ മടങ്ങിപ്പോയി; യെഹൂദാരാജാവായ യെഹോരാമിന്റെ മകന്‍ അസര്‍യ്യാവു ആഹാബിന്റെ മകനായ യോരാം ദീനമായി കിടക്കുകയാല്‍ അവനെ കാണ്മാന്‍ യിസ്രെയേലില്‍ ചെന്നു.
യോരാമിന്റെ അടുക്കല്‍ ചെന്നതു അഹസ്യാവിന്നു ദൈവഹിതത്താല്‍ നാശഹേതുവായി ഭവിച്ചു; അവന്‍ ചെന്ന സമയം ആഹാബ്ഗൃഹത്തിന്നു നിര്‍മ്മൂലനാശം വരുത്തുവാന്‍ യഹോവ അഭിഷേകം ചെയ്തവനായി നിംശിയുടെ മകനായ യേഹൂവിന്റെ നേരെ അവന്‍ യെഹോരാമിനോടു കൂടെ പുറപ്പെട്ടു.
പിന്നെ അവന്‍ അഹസ്യാവെ അന്വേഷിച്ചു; അവന്‍ ശമര്‍യ്യയില്‍ ഒളിച്ചിരിക്കയായിരുന്നു; അവര്‍ അവനെ പിടിച്ചു യേഹൂവിന്റെ അടുക്കല്‍ കൊണ്ടുവന്നു കൊന്നു; പൂര്‍ണ്ണഹൃദയത്തോടെ യഹോവയെ അന്വേഷിച്ച യെഹോശാഫാത്തിന്റെ മകനല്ലോ എന്നു പറഞ്ഞു അവര്‍ അവനെ അടക്കംചെയ്തു. ഇങ്ങനെ അഹസ്യാവിന്റെ ഗൃഹത്തില്‍ ആര്‍ക്കും രാജത്വം വഹിപ്പാന്‍ ശക്തിയില്ലാതെയിരുന്നു.
അഹസ്യാവിന്റെ അമ്മയായ അഥല്യാ തന്റെ മകന്‍ മരിച്ചുപോയി എന്നു കണ്ടിട്ടു എഴുന്നേറ്റു യെഹൂദാഗൃഹത്തിലെ രാജസന്തതിയെ ഒക്കെയും നശിപ്പിച്ചു.
എന്നാല്‍ രാജകുമാരിയായ യെഹോശബത്ത് കൊല്ലപ്പെടുന്ന രാജകുമാരന്മാരുടെ ഇടയില്‍ നിന്നു അഹസ്യാവിന്റെ മകനായ യോവാശിനെ മോഷ്ടിച്ചെടുത്തു അവനെയും അവന്റെ ധാത്രിയെയും ഒരു ശയനഗൃഹത്തില്‍ ആക്കി. ഇങ്ങനെ യെഹോരാംരാജാവിന്റെ മകളും യെഹോയാദാപുരോഹിതന്റെ ഭാര്യയുമായ യെഹോശബത്ത്--അവള്‍ അഹസ്യാവിന്റെ സഹേദരിയല്ലോ--അഥല്യാ അവനെ കൊല്ലാതിരിക്കേണ്ടതിന്നു അവനെ ഒളിപ്പിച്ചു.
അവന്‍ അവരോടുകൂടെ ആറു സംവത്സരം ദൈവാലയത്തില്‍ ഒളിച്ചിരുന്നു; എന്നാല്‍ അഥല്യാ ദേശം വാണു.

23

ഏഴാം സംവത്സരത്തില്‍ യെഹോയാദാ ധൈര്യപ്പെട്ടു, യെഹോരാമിന്റെ മകന്‍ അസര്‍യ്യാവു യെഹോഹാനാന്റെ മകന്‍ യിശ്മായേല്‍, ഔബേദിന്റെ മകന്‍ അസര്‍യ്യാവു, അദായാവിന്റെ മകന്‍ മയശേയാ, സിക്രിയുടെ മകന്‍ എലീശാഫാത്ത് എന്നീ ശതാധിപന്മാരോടു സഖ്യത ചെയ്തു.
അവര്‍ യെഹൂദയില്‍ ചുറ്റി സഞ്ചരിച്ചു സകലയെഹൂദാനഗരങ്ങളിലും നിന്നു ലേവ്യരേയും യിസ്രായേലിന്റെ പിതൃഭവനത്തലവന്മാരെയും കൂട്ടി യെരൂശലേമില്‍ വന്നു.
സര്‍വ്വസഭയും ദൈവാലയത്തില്‍വെച്ചു രാജാവിനോടു ഉടമ്പടി ചെയ്തു; അവന്‍ അവരോടു പറഞ്ഞതുദാവീദിന്റെ പുത്രന്മാരെക്കുറിച്ചു യഹോവ അരുളിച്ചെയ്തതുപോലെ രാജപുത്രന്‍ തന്നേ രാജാവാകേണം.
നിങ്ങള്‍ ചെയ്യേണ്ടുന്ന കാര്യം ആവിതുപുരോഹിതന്മാരും ലേവ്യരുമായ നിങ്ങളില്‍ ശബ്ബത്തില്‍ തവണമാറി വരുന്ന മൂന്നില്‍ ഒരു ഭാഗം വാതില്‍കാവല്‍ക്കാരായിരിക്കേണം.
മൂന്നില്‍ ഒരു ഭാഗം രാജധാനിയിങ്കലും മൂന്നില്‍ ഒരു ഭാഗം അടിസ്ഥാനവാതില്‍ക്കലും നില്‍ക്കേണം; ജനമെല്ലാം യഹോവയുടെ ആലയത്തില്‍ പ്രാകാരങ്ങളില്‍ ഉണ്ടായിരിക്കേണം.
എങ്കിലും പുരോഹിതന്മാരും ലേവ്യരില്‍വെച്ചു ശുശ്രൂഷ ചെയ്യുന്നവരും അല്ലാതെ ആരും യഹോവയുടെ ആലയത്തില്‍ കടക്കരുതു; അവര്‍ വിശുദ്ധരാകകൊണ്ടു അവര്‍ക്കും കടക്കാം; എന്നാല്‍ ജനം ഒക്കെയും യഹോവയുടെ പ്രമാണം സൂക്ഷിക്കേണം.
ലേവ്യരോ ഔരോരുത്തന്‍ താന്താന്റെ ആയുധം ധരിച്ചുകൊണ്ടു രാജാവിന്നു ചുറ്റും നില്‍ക്കേണം; മറ്റാരെങ്കിലും ആലയത്തില്‍ കടന്നാല്‍ അവന്‍ മരണശിക്ഷ അനുഭവിക്കേണം; രാജാവു അകത്തു വരുമ്പോഴും പുറത്തു പോകുമ്പോഴും നിങ്ങള്‍ അവനോടുകൂടെ ഉണ്ടായിരിക്കേണം.
ലേവ്യരും എല്ലായെഹൂദയും യെഹോയാദാപുരോഹിതന്‍ കല്പിച്ചതു പോലെ ഒക്കെയും ചെയ്തു; ഔരോരുത്തന്‍ താന്താന്റെ ആളുകളെ ശബ്ബത്തില്‍ തവണ മാറിപ്പോകുന്നവരെയും ശബ്ബത്തില്‍ തവണ മാറി വരുന്നവരെയും തന്നേ, കൂട്ടിക്കൊണ്ടു വന്നു; യെഹോയാദാപുരോഹിതന്‍ ക്കുറുകളെ വിട്ടയച്ചിരുന്നില്ല.
യെഹോയാദാപുരോഹിതന്‍ ദാവീദ് രാജാവിന്റെ വകയായി ദൈവാലയത്തില്‍ ഉണ്ടായിരുന്ന കുന്തങ്ങളും ചെറുപരിചകളും വമ്പരിചകളും ശതാധിപന്മാര്‍ക്കും കൊടുത്തു.
അവന്‍ സകലജനത്തെയും താന്താന്റെ കയ്യില്‍ ആയുധവുമായി ആലയത്തിന്റെ വലത്തുവശം മുതല്‍ ആലയത്തിന്റെ ഇടത്തുവശംവരെ യാഗപീഠത്തിന്നും ആലയത്തിന്നും നേരെ രാജാവിന്റെ ചുറ്റും നിര്‍ത്തി;
അവര്‍ രാജകുമാരനെ പുറത്തു കൊണ്ടുവന്നു കിരീടം ധരിപ്പിച്ചു സാക്ഷിപുസ്തകവും കൊടുത്തു അവനെ രാജാവാക്കി. യെഹോയാദയും പുത്രന്മാരും അവനെ അഭിഷേകം കഴിച്ചു, രാജാവേ, ജയജയ എന്നു ആര്‍ത്തുവിളിച്ചു.
ജനം വരികയും രാജാവിനെ കീര്‍ത്തിക്കയും ചെയ്യുന്ന ഘോഷം അഥല്യാ കേട്ടിട്ടു യഹോവയുടെ ആലയത്തില്‍ ജനത്തിന്റെ അടുക്കല്‍ വന്നു.
പ്രവേശനത്തിങ്കല്‍ രാജാവു തന്റെ തൂണിന്റെ അരികെ നിലക്കുന്നതു രാജാവിന്റെ അടുക്കല്‍ പ്രഭുക്കന്മാരും കാഹളക്കാരും നിലക്കുന്നതും ദേശത്തെ ജനമൊക്കെയും സന്തോഷിച്ചു കാഹളം ഊതുന്നതും സംഗീതക്കാര്‍ വാദ്യങ്ങളാല്‍ പാടുന്നതും സ്തോത്രഗാനം നയിക്കുന്നതും കണ്ടപ്പോള്‍ അഥല്യാ വസ്ത്രം കീറിദ്രോഹം, ദ്രോഹം! എന്നു പറഞ്ഞു.
യെഹോയാദാപുരോഹിതന്‍ പടനായകന്മാരായ ശതാധിപന്മാരെ പുറത്തു വരുത്തി അവരോടുഅവളെ അണികളില്‍കൂടി പുറത്തു കൊണ്ടു പോകുവിന്‍ ; ആരെങ്കിലും അവളെ അനുഗമിച്ചാല്‍ അവന്‍ വാളാല്‍ മരിക്കേണം എന്നു കല്പിച്ചു. അവളെ യഹോവയുടെ ആലയത്തില്‍വെച്ചു കൊല്ലരുതു എന്നു പുരോഹിതന്‍ കല്പിച്ചിരുന്നു.
അങ്ങനെ അവര്‍ അവള്‍ക്കു വഴി ഉണ്ടാക്കിക്കൊടുത്തുഅവള്‍ രാജധാനിക്കു സമീപത്തു കുതിരവാതിലിന്റെ പ്രവേശനത്തിങ്കല്‍ എത്തിയപ്പോള്‍ അവിടെവെച്ചു അവര്‍ അവളെ കൊന്നുകളഞ്ഞു.
അനന്തരം യെഹോയാദാ തങ്ങള്‍ യഹോവയുടെ ജനം ആയിരിക്കും എന്നു താനും സര്‍വ്വജനവും രാജാവും തമ്മില്‍ ഒരു നിയമം ചെയ്തു.
പിന്നെ ജനമൊക്കെയും ബാലിന്റെ ക്ഷേത്രത്തിലേക്കു ചെന്നു അതു ഇടിച്ചു അവന്റെ ബലിപീഠങ്ങളെയും വിഗ്രഹങ്ങളെയും തകര്‍ത്തുകളഞ്ഞു; ബാലിന്റെ പുരോഹിതനായ മത്ഥാനെ ബലിപീഠങ്ങളുടെ മുമ്പില്‍വെച്ചു കൊന്നുകളഞ്ഞു.
ദാവീദ് കല്പിച്ചതുപോലെ സന്തോഷത്തോടും സംഗീതത്തോടുംകൂടെ മോശയുടെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്നപ്രകാരം യഹോവയുടെ ഹോമയാഗങ്ങളെ അര്‍പ്പിക്കേണ്ടതിന്നു യെഹോയാദാ യഹോവയുടെ ആലയത്തിന്നു ദാവീദ് വിഭാഗിച്ചുകൊടുത്തിരുന്ന ലേവ്യരുടെയും പുരോഹിതന്മാരുടെയും കീഴില്‍ യഹോവയുടെ ആലയത്തില്‍ ഉദ്യോഗങ്ങളെ നിയമിച്ചു.
വല്ലപ്രകാരത്തിലും അശുദ്ധനായ ഒരുത്തനും അകത്തു കടക്കാതെയിരിക്കേണ്ടതിന്നു അവന്‍ യഹോവയുടെ ആലയത്തിന്റെ വാതില്‍ക്കല്‍ കാവല്‍ക്കാരെ നിയമിച്ചു.
അവന്‍ ശതാധിപന്മാരെയും പ്രഭുക്കന്മാരെയും ജനത്തിന്റെ പ്രമാണികളെയും ദേശത്തിലെ സകലജനത്തെയും കൂട്ടി രാജാവിനെ യഹോവയുടെ ആലയത്തില്‍ നിന്നു ഇറക്കി മേലത്തെ പടിവാതില്‍വഴിയായി രാജധാനിയിലേക്കു കൊണ്ടുവന്നു രാജാസനത്തില്‍ ഇരുത്തി.
ദേശത്തിലെ സകലജനവും സന്തോഷിച്ചു; നഗരം സ്വസ്ഥമായിരുന്നു; അഥല്യയെ അവര്‍ വാള്‍കൊണ്ടു കൊന്നുകളഞ്ഞു.

24

യോവാശ് വാഴ്ച തുടങ്ങിയപ്പോള്‍ അവന്നു ഏഴു വയസ്സായിരുന്നു; അവന്‍ നാല്പതു സംവത്സരം യെരൂശലേമില്‍ വാണു. ബേര്‍-ശേബക്കാരത്തിയായ അവന്റെ അമ്മെക്കു സിബ്യാ എന്നു പേര്‍.
യെഹോയാദാപുരോഹിതന്റെ ആയുഷ്കാലത്തൊക്കെയും യോവാശ് യഹോവേക്കു പ്രസാദമായുള്ളതു ചെയ്തു.
യെഹോയാദാ അവന്നു രണ്ടു ഭാര്യമാരെ വിവാഹം കഴിപ്പിച്ചു; അവന്‍ പുത്രന്മാരെയും പുത്രിമാരെയും ജനിപ്പിച്ചു.
അനന്തരം യോവാശ് യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റം തീര്‍പ്പാന്‍ മനസ്സുവെച്ചു.
അവന്‍ പുരോഹിതന്മാരെയും ലേവ്യരെയും കൂട്ടിവരുത്തി അവരോടുയെഹൂദാനഗരങ്ങളിലേക്കു ചെന്നു നിങ്ങളുടെ ദൈവത്തിന്റെ ആലയം ആണ്ടുതോറും അറ്റകുറ്റം പോക്കുവാന്‍ എല്ലാ യിസ്രായേലിലും നിന്നു ദ്രവ്യം ശേഖരിപ്പിന്‍ ; ഈ കാര്യം വേഗം നിവര്‍ത്തിക്കേണം എന്നു കല്പിച്ചു. ലേവ്യരോ അതിന്നു ബദ്ധപ്പെട്ടില്ല.
ആകയാല്‍ രാജാവു തലവനായ യെഹോയാദയെ വിളിപ്പിച്ചു അവനോടുസാക്ഷ്യകൂടാരത്തിന്നു യഹോവയുടെ ദാസനായ മോശെ കല്പിച്ചിരിക്കുന്ന പിരിവു യെഹൂദയില്‍നിന്നും യെരൂശലേമില്‍നിന്നും കൊണ്ടുവരുവാന്‍ നീ ലേവ്യരോടും യിസ്രായേല്‍സഭയോടും ആവശ്യപ്പെടാതിരിക്കുന്നതു എന്തു?
ദുഷ്ടസ്ത്രീയായ അഥല്യയുടെ പുത്രന്മാര്‍ ദൈവാലയം പൊളിച്ചുകളഞ്ഞു, യഹോവയുടെ ആലയത്തിലെ സകലനിവേദിതങ്ങളെയും ബാല്‍വിഗ്രഹങ്ങള്‍ക്കു കൊടുത്തുവല്ലോ എന്നു പറഞ്ഞു.
അങ്ങനെ അവര്‍ രാജകല്പനപ്രകാരം ഒരു പെട്ടകം ഉണ്ടാക്കി യഹോവയുടെ ആലയത്തിന്റെ വാതില്‍ക്കല്‍ പുറത്തുവെച്ചു.
ദൈവത്തിന്റെ ദാസനായ മോശെ മരുഭൂമിയില്‍ വെച്ചു യിസ്രായേലിന്മേല്‍ ചുമത്തിയ പിരിവു യഹോവയുടെ അടുക്കല്‍ കൊണ്ടുവരുവാന്‍ അവര്‍ യെഹൂദയിലും യെരൂശലേമിലും പരസ്യം ചെയ്തു.
സകലപ്രഭുക്കന്മാരും സര്‍വ്വ ജനവും സന്തോഷിച്ചു; കാര്യം തീരുംവരെ അവര്‍ കൊണ്ടുവന്നു പെട്ടകത്തില്‍ ഇട്ടു.
ലേവ്യര്‍ പെട്ടകം എടുത്തു രാജാവിന്റെ ഉദ്യോഗസ്ഥന്മാരുടെ അടുക്കല്‍ കൊണ്ടുവരുന്ന സമയം ദ്രവ്യം വളരെ ഉണ്ടെന്നു കണ്ടാല്‍ രാജാവിന്റെ രായസക്കാരനും മഹാപുരോഹിതന്റെ കാര്യസ്ഥനും വന്നു പെട്ടകം ഒഴിക്കയും പിന്നെയും എടുത്തു അതിന്റെ സ്ഥലത്തു കൊണ്ടുചെന്നു വെക്കുകയും ചെയ്യും. ഇങ്ങനെ അവര്‍ ദിവസംപ്രതി ചെയ്തു ബഹുദ്രവ്യം ശേഖരിച്ചു.
രാജാവും യെഹോയാദയും അതു യഹോവയുടെ ആലയത്തില്‍ വേല ചെയ്യിക്കുന്നവര്‍ക്കും കൊടുത്തു; അവര്‍ യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റം തീര്‍പ്പാന്‍ കല്പണിക്കാരെയും ആശാരികളെയും യഹോവയുടെ ആലയം കേടുപോക്കുവാന്‍ ഇരിമ്പും താമ്രവുംകൊണ്ടു പണിചെയ്യുന്നവരെയും കൂലിക്കു വെച്ചു.
അങ്ങനെ പണിക്കാര്‍ വേല ചെയ്തു അറ്റകുറ്റം തീര്‍ത്തു ദൈവാലയം യഥാസ്ഥാനത്താക്കി ഉറപ്പിച്ചു.
പണിതീര്‍ത്തിട്ടു ശേഷിച്ച ദ്രവ്യം അവര്‍ രാജാവിന്റെയും യെഹോയാദയുടെയും മുമ്പില്‍ കൊണ്ടുവന്നു; അവര്‍ അതുകൊണ്ടു യഹോവയുടെ ആലയം വകെക്കു ഉപകരണങ്ങളുണ്ടാക്കി; ശുശ്രൂഷെക്കായും ഹോമയാഗത്തിന്നായുമുള്ള ഉപകരണങ്ങളും തവികളും പൊന്നും വെള്ളിയും കൊണ്ടുള്ള ഉപകരണങ്ങളും തന്നേ; അവര്‍ യെഹോയാദയുടെ കാലത്തൊക്കെയും ഇടവിടാതെ യഹോവയുടെ ആലയത്തില്‍ ഹോമയാഗം അര്‍പ്പിച്ചുപോന്നു.
യെഹോയാദാ വയോധികനും കാലസമ്പൂര്‍ണ്ണനുമായി മരിച്ചു; മരിക്കുമ്പോള്‍ അവന്നു നൂറ്റിമുപ്പതു വയസ്സായിരുന്നു;
അവന്‍ യിസ്രായേലില്‍ ദൈവത്തിന്റെയും അവന്റെ ആലയത്തിന്റെയും കാര്യത്തില്‍ നന്മ ചെയ്തിരിക്കകൊണ്ടു അവര്‍ അവനെ ദാവീദിന്റെ നഗരത്തില്‍ രാജാക്കന്മാരുടെ ഇടയില്‍ അടക്കം ചെയ്തു.
യെഹോയാദാ മരിച്ചശേഷം യെഹൂദാപ്രഭുക്കന്മാര്‍ വന്നു രാജാവിനെ വണങ്ങി; രാജാവു അവരുടെ വാക്കു കേട്ടു.
അവര്‍ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയുടെ ആലയം ഉപേക്ഷിച്ചു അശേരാപ്രതിഷ്ഠളെയും വിഗ്രഹങ്ങളെയും സേവിച്ചു; അവരുടെ ഈ കുറ്റം ഹേതുവായിട്ടു യെഹൂദയുടെമേലും യെരൂശലേമിന്മേലും കോപം വന്നു.
അവരെ യഹോവയിങ്കലേക്കു തിരിച്ചുവരുത്തുവാന്‍ അവന്‍ പ്രവാചകന്മാരെ അവരുടെ അടുക്കല്‍ അയച്ചു; അവര്‍ അവരോടു സാക്ഷീകരിച്ചു; എങ്കിലും അവര്‍ ചെവികൊടുത്തില്ല.
എന്നാറെ ദൈവത്തിന്റെ ആത്മാവു യെഹോയാദാപുരോഹിതന്റെ മകനായ സെഖര്‍യ്യാവിന്റെ മേല്‍ വന്നു; അവന്‍ ജനത്തിന്നെതിരെ നിന്നു അവരോടു പറഞ്ഞതുദൈവം ഇപ്രകാരം അരുളിച്ചെയ്യുന്നുനിങ്ങള്‍ക്കു ശുഭം വരുവാന്‍ കഴിയാതവണ്ണം നിങ്ങള്‍ യഹോവയുടെ കല്പനകളെ ലംഘിക്കുന്നതു എന്തു? നിങ്ങള്‍ യഹോവയെ ഉപേക്ഷിച്ചതുകൊണ്ടു അവന്‍ നിങ്ങളെയും ഉപേക്ഷിച്ചിരിക്കുന്നു.
എന്നാല്‍ അവര്‍ അവന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കി രാജാവിന്റെ കല്പനപ്രകാരം യഹോവയുടെ ആലയത്തിന്റെ പ്രാകാരത്തില്‍വെച്ചു അവനെ കല്ലെറിഞ്ഞു.
അങ്ങനെ യോവാശ്രാജാവു അവന്റെ അപ്പനായ യെഹോയാദാ തനിക്കു ചെയ്ത ദയ ഔര്‍ക്കാതെ അവന്റെ മകനെ കൊന്നുകളഞ്ഞു; അവന്‍ മരിക്കുമ്പോള്‍യഹോവ നോക്കി ചോദിച്ചുകൊള്ളട്ടെ എന്നു പറഞ്ഞു.
ആയാണ്ടു കഴിഞ്ഞപ്പോള്‍ അരാമ്യസൈന്യം അവന്റെ നേരെ പുറപ്പെട്ടു; അവര്‍ യെഹൂദയിലും യെരൂശലേമിലും വന്നു ജനത്തിന്റെ സകലപ്രഭുക്കന്മാരെയും ജനത്തിന്റെ ഇടയില്‍നിന്നു നശിപ്പിച്ചു കൊള്ള ഒക്കെയും ദമ്മേശെക്രാജാവിന്നു കൊടുത്തയച്ചു.
അരാമ്യസൈന്യം ആള്‍ ചുരൂക്കമായിട്ടു വന്നിരുന്നെങ്കിലും യഹോവ അവരുടെ കയ്യില്‍ ഏറ്റവും വലിയോരു സൈന്യത്തെ ഏല്പിച്ചു; അവര്‍ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചിരുന്നുവല്ലോ. ഇങ്ങനെ യോവാശിനോടു അവര്‍ ന്യായവിധി നടത്തി.
അവര്‍ അവനെ വിട്ടുപോയ ശേഷം--മഹാവ്യാധിയിലായിരുന്നു അവനെ വിട്ടേച്ചുപോയതു--യെഹോയാദാ പുരോഹിതന്റെ പുത്രന്മാരുടെ രക്തംനിമിത്തം അവന്റെ സ്വന്ത ഭൃത്യന്മാര്‍ അവന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കി അവനെ കിടക്കയില്‍ വെച്ചു കൊന്നുകളഞ്ഞു; അങ്ങനെ അവന്‍ മരിച്ചു; അവനെ ദാവീദിന്റെ നഗരത്തില്‍ അടക്കംചെയ്തു; രാജാക്കന്മാരുടെ കല്ലറകളില്‍ അടക്കം ചെയ്തില്ലതാനും.
അവന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കിയവരോ, അമ്മോന്യസ്ത്രീയായ ശിമെയാത്തിന്റെ മകന്‍ സാബാദും മോവാബ്യസ്ത്രീയായ ശിമ്രീത്തിന്റെ മകന്‍ യെഹോസാബാദും തന്നേ.
അവന്റെ പുത്രന്മാരുടെയും അവന്നു വിരോധമായുള്ള പ്രവചനബാഹുല്യത്തിന്റെയും ദൈവലായം അറ്റകുറ്റം തീര്‍ത്തതിന്റെയും വൃത്താന്തം രാജാക്കന്മാരുടെ ചരിത്രപുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ. അവന്റെ മകനായ അമസ്യാവു അവന്നു പകരം രാജാവായി.

25

അമസ്യാവു വാഴ്ചതുടങ്ങിയപ്പോള്‍ അവന്നു ഇരുപത്തഞ്ചു വയസ്സായിരുന്നു. അവന്‍ ഇരുപത്തൊമ്പതു സംവത്സരം യെരൂശലേമില്‍ വാണു. അവന്റെ അമ്മെക്കു യെഹോവദ്ദാന്‍ എന്നു പേര്‍; അവള്‍ യെരൂശലേംകാരത്തിയായിരുന്നു.
അവന്‍ യഹോവേക്കു പ്രസാദമായുള്ളതു ചെയ്തു; ഏകാഗ്രഹൃദയത്തോടെ അല്ലതാനും.
രാജത്വം അവന്നു ഉറെച്ചശേഷം അവന്‍ തന്റെ അപ്പനായ രാജാവിനെ കൊന്ന തന്റെ ഭൃത്യന്മാര്‍ക്കും മരണശിക്ഷ നടത്തി.
എങ്കിലും അവരുടെ പുത്രന്മാരെ അവന്‍ കൊല്ലിച്ചില്ല; അപ്പന്മാര്‍ പുത്രന്മാരുടെ നിമിത്തം മരിക്കരുതു; പുത്രന്മാര്‍ അപ്പന്മാരുടെ നിമിത്തവും മരിക്കരുതു; ഔരോരുത്തന്‍ താന്താന്റെ സ്വന്തപാപം നിമിത്തമേ മരിക്കാവു എന്നു യഹോവ കല്പിച്ചിരിക്കുന്നതായി മോശെയുടെ പുസ്തകത്തിലെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്നതു പോലെ തന്നേ.
എന്നാല്‍ അമസ്യാവു യെഹൂദയെ കൂട്ടിവരുത്തി; എല്ലായെഹൂദയും ബെന്യാമീനുമായ അവരെ സഹസ്രാധിപന്മാര്‍ക്കും ശതാധിപന്മാര്‍ക്കും കീഴെ പിതൃഭവനം പിതൃഭവനമായി നിര്‍ത്തി. ഇരുപതു വയസ്സുമുതല്‍ മേലോട്ടുള്ളവരെ എണ്ണി, കുന്തവും പരിചയും എടുപ്പാന്‍ പ്രാപ്തിയുള്ള ശ്രേഷ്ഠയോദ്ധാക്കള്‍ മൂന്നു ലക്ഷം എന്നു കണ്ടു.
അവന്‍ യിസ്രായേലില്‍നിന്നും ഒരു ലക്ഷം പരാക്രമശാലികളെ നൂറു താലന്ത് വെള്ളി കൊടുത്തു കൂലിക്കു വാങ്ങി.
എന്നാല്‍ ഒരു ദൈവപുരുഷന്‍ അവന്റെ അടുക്കല്‍ വന്നുരാജാവേ, യിസ്രായേലിന്റെ സൈന്യം നിന്നോടുകൂടെ പോരരുതു; യഹോവ യിസ്രായേലിനോടു കൂടെ, എല്ലാ എഫ്രയീമ്യരോടുംകൂടെ തന്നേ ഇല്ല.
നീ തന്നേ ചെന്നു യുദ്ധത്തില്‍ ധൈര്യം കാണിക്ക; അല്ലാത്തപക്ഷം ദൈവം നിന്നെ ശത്രുവിന്റെ മുമ്പില്‍ വീഴിച്ചേക്കാം; സഹായിപ്പാനും വീഴിപ്പാനും ദൈവത്തിന്നു ശക്തിയുണ്ടല്ലോ എന്നു പറഞ്ഞു.
അമസ്യാവു ദൈവപുരുഷനോടുഎന്നാല്‍ ഞാന്‍ യിസ്രായേല്‍പടക്കൂട്ടത്തിന്നു കൊടുത്ത നൂറു താലന്തിന്നു എന്തു ചെയ്യേണ്ടു എന്നു ചോദിച്ചു. അതിന്നു ദൈവപുരുഷന്‍ അതിനെക്കാള്‍ അധികം നിനക്കു തരുവാന്‍ യഹോവേക്കു കഴിയും എന്നുത്തരം പറഞ്ഞു.
അങ്ങനെ അമസ്യാവു അവരെ, എഫ്രയീമില്‍നിന്നു അവന്റെ അടുക്കല്‍ വന്ന പടക്കൂട്ടത്തെ തന്നേ, അവരുടെ നാട്ടിലേക്കു മടങ്ങിപ്പോകേണ്ടതിന്നു വേര്‍തിരിച്ചു; അവരുടെ കോപം യെഹൂദെക്കു നേരെ ഏറ്റവും ജ്വലിച്ചു; അവര്‍ അതികോപത്തോടെ തങ്ങളുടെ നാട്ടിലേക്കു മടങ്ങിപ്പോയി.
അനന്തരം അമസ്യാവു ധൈര്യപ്പെട്ടു തന്റെ പടജ്ജനത്തെ കൂട്ടിക്കൊണ്ടു ഉപ്പുതാഴ്വരയില്‍ ചെന്നു സേയീര്‍യ്യരില്‍ പതിനായിരംപേരെ നിഗ്രഹിച്ചു.
വേറെ പതിനായിരംപേരെ യെഹൂദ്യര്‍ ജീവനോടെ പിടിച്ചു പാറമുകളില്‍ കൊണ്ടുപോയി പാറമുകളില്‍നിന്നു തള്ളിയിട്ടു; അവരെല്ലാവരും തകര്‍ന്നുപോയി.
എന്നാല്‍ തന്നോടുകൂടെ യുദ്ധത്തിന്നു പോരാതെയിരിപ്പാന്‍ അമസ്യാവു മടക്കി അയച്ചിരുന്ന പടക്കൂട്ടത്തിലെ ആളുകള്‍ ശമര്‍യ്യമുതല്‍ ബേത്ത്-ഹോരോന്‍ വരെയുള്ള യെഹൂദാനഗരങ്ങളെ ആക്രമിച്ചു മൂവായിരം ആളുകളെ കൊന്നു വളരെ കൊള്ളയിട്ടു.
എന്നാല്‍ അമസ്യാവു എദോമ്യരെ സംഹരിച്ചു മടങ്ങിവന്നശേഷം അവന്‍ സേയീര്‍യ്യരുടെ ദേവന്മാരെ കൊണ്ടുവന്നു അവയെ തനിക്കു ദേവന്മാരായി നിര്‍ത്തി അവയുടെ മുമ്പാകെ നമസ്കരിക്കയും അവേക്കു ധൂപം കാട്ടുകയും ചെയ്തു.
അതുകൊണ്ടു യഹോവയുടെ കോപം അമസ്യാവിന്റെ നേരെ ജ്വലിച്ചു അവന്‍ ഒരു പ്രവാചകനെ അവന്റെ അടുക്കല്‍ അയച്ചു; നിന്റെ കയ്യില്‍നിന്നു തങ്ങളുടെ സ്വന്തജനത്തെ രക്ഷിപ്പാന്‍ കഴിയാത്ത ജാതികളുടെ ദേവന്മാരെ നീ അന്വേഷിച്ചതു എന്തു എന്നു അവനോടു പറയിച്ചു.
അവന്‍ സംസാരിച്ചുകൊണ്ടിരിക്കുമ്പോള്‍ രാജാവു അവനോടുഞങ്ങള്‍ നിന്നെ രാജാവിന്നു മന്ത്രിയാക്കി വെച്ചിട്ടുണ്ടോ? മതി; നീ വെറുതെ വെട്ടുകൊണ്ടു ചാകുന്നതു എന്തിന്നു എന്നു പറഞ്ഞു. അങ്ങനെ പ്രവാചകന്‍ മതിയാക്കിനീ എന്റെ ആലോചന കേള്‍ക്കാതെ ഇതു ചെയ്തതുകൊണ്ടു ദൈവം നിന്നെ നശിപ്പിപ്പാന്‍ നിശ്ചയിച്ചിരിക്കുന്നു എന്നു ഞാന്‍ അറിയുന്നു എന്നു പറഞ്ഞു.
അനന്തരം യെഹൂദാരാജാവായ അമസ്യാവു ആലോചന കഴിച്ചിട്ടു യിസ്രായേല്‍രാജാവായി യേഹൂവിന്റെ മകനായ യെഹോവാഹാസിന്റെ മകന്‍ യോവാശിന്റെ അടുക്കല്‍ ആളയച്ചുവരിക, നാം തമ്മില്‍ ഒന്നു നോക്കുക എന്നു പറയിച്ചു.
അതിന്നു യിസ്രായേല്‍രാജാവായ യോവാശ് യെഹൂദാരാജാവായ അമസ്യാവിന്റെ അടുക്കല്‍ പറഞ്ഞയച്ചതെന്തെന്നാല്‍ലെബാനോനിലെ മുള്‍പടര്‍പ്പു ലെബാനോനിലെ ദേവദാരുവിന്റെ അടുക്കല്‍ ആളയച്ചുനിന്റെ മകളെ എന്റെ മകന്നു ഭാര്യയായി തരിക എന്നു പറയിച്ചു; എന്നാല്‍ ലെബാനോനിലെ ഒരു കാട്ടുമൃഗം കടന്നുചെന്നു മുള്‍പടര്‍പ്പിനെ ചവിട്ടിക്കളഞ്ഞു.
എദോമ്യരെ തോല്പിച്ചു എന്നു നീ വിചാരിക്കുന്നു; വമ്പുപറവാന്‍ തക്കവണ്ണം നിന്റെ മനസ്സു നിഗളിച്ചിരിക്കുന്നു; വീട്ടില്‍ അടങ്ങി പാര്‍ത്തുകൊള്‍ക; നീയും യെഹൂദയും വീഴുവാന്‍ തക്കവണ്ണം അനര്‍ത്ഥത്തില്‍ ഇടപെടുന്നതു എന്തിന്നു?
എന്നാല്‍ അമസ്യാവു കേട്ടില്ല; അവര്‍ എദോമ്യദേവന്മാരെ ആശ്രയിക്കകൊണ്ടു അവരെ ശത്രുവിന്റെ കയ്യില്‍ ഏല്പിക്കേണ്ടതിന്നു അതു ദൈവഹിതത്താല്‍ സംഭവിച്ചു.
അങ്ങനെ യിസ്രായേല്‍രാജാവായ യോവാശ് പുറപ്പെട്ടുചെന്നു; അവനും യെഹൂദാരാജാവായ അമസ്യാവും യെഹൂദെക്കുള്ള ബേത്ത്-ശേമെശില്‍വെച്ചു തമ്മില്‍ നേരിട്ടു.
യെഹൂദാ യിസ്രായേലിനോടു തോറ്റു ഔരോരുത്തന്‍ താന്താന്റെ കൂടാരത്തിലേക്കു ഔടിപ്പോയി.
യിസ്രായേല്‍രാജാവായ യോവാശ്, യെഹോവാഹാസിന്റെ മകനായ യോവാശിന്റെ മകനായി, യെഹൂദാരാജാവായ അമസ്യാവെ ബേത്ത്-ശെമെശില്‍വെച്ചു പിടിച്ചു യെരൂശലേമില്‍ കൊണ്ടുവന്നു; യെരൂശലേമിന്റെ മതില്‍ എഫ്രയീമിന്റെ പടിവാതില്‍മുതല്‍ കോണ്‍പടിവാതില്‍വരെ നാനൂറുമുഴം ഇടിച്ചുകളഞ്ഞു.
അവന്‍ ദൈവാലയത്തില്‍ ഔബേദ്-എദോമിന്റെ പക്കല്‍ കണ്ട എല്ലാപൊന്നും വെള്ളിയും സകലപാത്രങ്ങളും രാജധാനിയിലെ ഭണ്ഡാരവും എടുത്തു ജാമ്യക്കാരെയും പിടിച്ചു ശമര്‍യ്യയിലേക്കു മടങ്ങിപ്പോയി.
യിസ്രായേല്‍രാജാവായ യെഹോവാഹാസിന്റെ മകന്‍ യോവാശ് മരിച്ചശേഷം യെഹൂദാരാജാവായ യോവാശിന്റെ മകന്‍ അമസ്യാവു പതിനഞ്ചു സംവത്സരം ജീവിച്ചിരുന്നു.
എന്നാല്‍ അമസ്യാവിന്റെ മറ്റുള്ളവൃത്താന്തങ്ങള്‍ ആദ്യാവസാനം യെഹൂദയിലെയും യിസ്രായേലിലെയും രാജാക്കന്മാരുടെ പുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.
അമസ്യാവു യഹോവയെ വിട്ടുമാറിയ കാലംമുതല്‍ അവര്‍ യെരൂശലേമില്‍ അവന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കി; അതുനിമിത്തം അവന്‍ ലാഖീശിലേക്കു ഔടിപ്പോയിഎന്നാല്‍ അവര്‍ ലാഖീശിലേക്കു അവന്റെ പിന്നാലെ ആളയച്ചു അവിടെവെച്ചു അവനെ കൊന്നുകളഞ്ഞു.
അവനെ കുതിരപ്പുറത്തു കൊണ്ടുവന്നു യെഹൂദയുടെ മൂലനഗരത്തില്‍ അവന്റെ പിതാക്കന്മാരുടെ അടുക്കല്‍ അടക്കം ചെയ്തു.

26

യെഹൂദാജനമൊക്കെയും പതിനാറു വയസ്സുപ്രായമുള്ള ഉസ്സീയാവെ കൂട്ടിക്കൊണ്ടു വന്നു അവന്റെ അപ്പനായ അമസ്യാവിന്നു പകരം രാജാവാക്കി.
രാജാവു തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചശേഷം ഏലോത്തിനെ പണിതതും അതിനെ യെഹൂദെക്കു വീണ്ടുകൊണ്ടതും ഇവന്‍ തന്നേ.
ഉസ്സീയാവു വാഴ്ചതുടങ്ങിയപ്പോള്‍ അവന്നു പതിനാറു വയസ്സായിരുന്നു. അവന്‍ അമ്പത്തിരണ്ടു സംവത്സരം യെരൂശലേമില്‍ വാണു. അവന്റെ അമ്മെക്കു യെഖൊല്യാ എന്നു പേര്‍. അവള്‍ യെരൂശലേംകാരത്തി ആയിരുന്നു.
അവന്‍ തന്റെ അപ്പനായ അമസ്യാവു ചെയ്തതുപോലെ ഒക്കെയും യഹോവേക്കു പ്രസാദമായുള്ളതു ചെയ്തു.
ദൈവഭയത്തില്‍ അവനെ ഉപദേശിച്ചുവന്ന സെഖര്‍യ്യാവിന്റെ ആയുഷ്കാലത്തു അവന്‍ ദൈവത്തെ അന്വേഷിച്ചുഅവന്‍ യഹോവയെ അന്വേഷിച്ച കാലത്തോളം ദൈവം അവന്നു അഭിവൃദ്ധി നല്കി.
അവന്‍ പുറപ്പെട്ടു ഫെലിസ്ത്യരോടു യുദ്ധം ചെയ്തു ഗത്തിന്റെ മതിലും യബ്നെയുടെ മതിലും അസ്തോദിന്റെ മതിലും ഇടിച്ചുകളഞ്ഞു; അസ്തോദ് നാട്ടിലും ഫെലിസ്ത്യരുടെ ഇടയിലും പട്ടണങ്ങള്‍ പണിതു.
ദൈവം ഫെലിസ്ത്യര്‍ക്കും ഗൂര്‍-ബാലില്‍ പാര്‍ത്ത അരാബ്യര്‍ക്കും മെയൂന്യര്‍ക്കും വിരോധമായി അവനെ സഹായിച്ചു.
അമ്മോന്യരും ഉസ്സീയാവിന്നു കാഴ്ചകൊണ്ടുവന്നു; അവന്‍ അത്യന്തം പ്രബലനായിത്തീര്‍ന്നതുകൊണ്ടു അവന്റെ ശ്രുതി മിസ്രയീംവരെ പരന്നു.
ഉസ്സീയാവു യെരൂശലേമില്‍ കോണ്‍വാതില്‍ക്കലും താഴ്വരവാതില്‍ക്കലും തിരിവിങ്കലും ഗോപുരങ്ങള്‍ പണിതു ഉറപ്പിച്ചു.
അവന്നു താഴ്വീതിയിലും സമഭൂമിയിലും വളരെ കന്നുകാലികള്‍ ഉണ്ടായിരുന്നതുകൊണ്ടു അവന്‍ മരുഭൂമിയില്‍ ഗോപുരങ്ങള്‍ പണിതു, അനേകം കിണറും കുഴിപ്പിച്ചു; അവന്‍ കൃഷിപ്രിയനായിരുന്നതിനാല്‍ അവന്നു മലകളിലും കര്‍മ്മേലിലും കൃഷിക്കാരും മുന്തിരിത്തോട്ടക്കാരും ഉണ്ടായിരുന്നു.
ഉസ്സീയാവിന്നു പടയാളികളുടെ ഒരു സൈന്യവും ഉണ്ടായിരുന്നു; അവര്‍ രായസക്കാരനായ യെയീയേലും പ്രമാണിയായ മയശേയാവും എടുത്ത എണ്ണപ്രകാരം ഗണംഗണമായി രാജാവിന്റെ സേനാപതികളില്‍ ഒരുവനായ ഹനന്യാവിന്റെ കൈക്കീഴെ യുദ്ധത്തിന്നു പുറപ്പെടും.
യുദ്ധവീരന്മാരായ പിതൃഭവനത്തലവന്മാരുടെ ആകത്തുക രണ്ടായിരത്തറുനൂറു.
അവരുടെ അധികാരത്തിന്‍ കീഴില്‍ ശത്രുക്കളുടെ നേരെ രാജാവിനെ സഹായിപ്പാന്‍ മഹാവീര്യത്തോടെ യുദ്ധം ചെയ്തുവന്നവരായി മൂന്നുലക്ഷത്തേഴായിരത്തഞ്ഞൂറുപേരുള്ള ഒരു സൈന്യംബലം ഉണ്ടായിരുന്നു.
ഉസ്സീയാവു അവര്‍ക്കും, സര്‍വ്വ സൈന്യത്തിന്നും തന്നേ, പരിച, കുന്തം, തലക്കോരിക, കവചം, വില്ലു, കവിണക്കല്ലു, എന്നിവ ഉണ്ടാക്കിക്കൊടുത്തു.
അവന്‍ അസ്ത്രങ്ങളും വലിയ കല്ലുകളും പ്രയോഗിപ്പാന്‍ ഗോപുരങ്ങളുടെയും കൊത്തളങ്ങളുടെയും മേല്‍ വെക്കേണ്ടതിന്നു കൌശലപ്പണിക്കാര്‍ സങ്കല്പിച്ച യന്ത്രങ്ങള്‍ യെരൂശലേമില്‍ തീര്‍പ്പിച്ചു; അവന്‍ പ്രബലനായിത്തീരുവാന്തക്കവണ്ണം അതിശയമായി അവന്നു സഹായം ലഭിച്ചതുകൊണ്ടു അവന്റെ ശ്രുതി ബഹുദൂരം പരന്നു.
എന്നാല്‍ അവന്‍ ബലവാനായപ്പോള്‍ അവന്റെ ഹൃദയം അവന്റെ നാശത്തിന്നായിട്ടു നിഗളിച്ചു; അവന്‍ തന്റെ ദൈവമായ യഹോവയോടു കുറ്റം ചെയ്തു ധൂപപീഠത്തിന്മേല്‍ ധൂപം കാട്ടുവാന്‍ യഹോവയുടെ ആലയത്തില്‍ കടന്നുചെന്നു.
അസര്‍യ്യാപുരോഹിതനും അവനോടുകൂടെ ധൈര്യശാലികളായി യഹോവയുടെ എണ്പതു പുരോഹിതന്മാരും അവന്റെ പിന്നാലെ അകത്തു ചെന്നു ഉസ്സീയാരാജാവിനെ തടുത്തു അവനോടു
ഉസ്സീയാവേ, യഹോവേക്കു ധൂപം കാട്ടുന്നതു നിനക്കു വിഹിതമല്ല; ധൂപം കാട്ടുവാന്‍ വിശുദ്ധീകരിക്കപ്പെട്ട അഹരോന്യരായ പുരോഹിതന്മാര്‍ക്കത്രേ; വിശുദ്ധമന്ദിരത്തില്‍നിന്നു പൊയ്ക്കൊള്‍ക; ലംഘനമാകുന്നു നീ ചെയ്തിരിക്കുന്നതു; അതു നിന്റെ ദൈവമായ യഹോവയുടെ മുമ്പാകെ നിനക്കു മാനമായിരിക്കയില്ല എന്നു പറഞ്ഞു.
ധൂപം കാട്ടുവാന്‍ കയ്യില്‍ ധൂപകലശം പിടിച്ചിരിക്കെ ഉസ്സീയാവു കോപിച്ചു; അവന്‍ പുരോഹിതന്മാരോടു കോപിച്ചുകൊണ്ടിരിക്കയില്‍ തന്നേ യഹോവയുടെ ആലയത്തില്‍ ധൂപപീഠത്തിന്റെ അരികെ വെച്ചു പുരോഹിതന്മാര്‍ കാണ്‍കെ അവന്റെ നെറ്റിമേല്‍ കുഷ്ഠം പൊങ്ങി.
മഹാപുരോഹിതനായ അസര്‍യ്യാവും സകലപുരോഹിതന്മാരും അവനെ നോക്കി, അവന്റെ നെറ്റിയില്‍ കുഷ്ഠം പിടിച്ചിരിക്കുന്നതു കണ്ടിട്ടു അവനെ ക്ഷണം അവിടെനിന്നു പുറത്താക്കി; യഹോവ തന്നെ ബാധിച്ചതുകൊണ്ടു അവന്‍ തന്നേയും പുറത്തുപോകുവാന്‍ ബദ്ധപ്പെട്ടു.
അങ്ങനെ ഉസ്സീയാരാജാവു ജീവപര്യന്തം കുഷ്ടരോഗിയായിരുന്നു; അവന്‍ യഹോവയുടെ ആലയത്തില്‍നിന്നു ഭ്രഷ്ടനായിരുന്നതിനാല്‍ ഒരു പ്രത്യേകശാലയില്‍ കുഷ്ഠരോഗിയായി താമസിച്ചു. അവന്റെ മകനായ യോഥാം രാജധാനിക്കു മേല്‍വിചാരകനായി ദേശത്തിലെ ജനത്തിന്നു ന്യായപാലനം ചെയ്തുവന്നു.
ഉസ്സീയാവിന്റെ മറ്റുള്ള വൃത്താന്തങ്ങള്‍ ആദ്യാവസാനം ആമോസിന്റെ മകനായ യെശയ്യാപ്രവാചകന്‍ എഴുതിയിരിക്കുന്നു.
ഉസ്സീയാവു അവന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവന്‍ കുഷ്ഠരോഗിയല്ലോ എന്നു പറഞ്ഞു അവര്‍ രാജാക്കന്മാര്‍ക്കുംള്ള ശ്മശാനഭൂമിയില്‍ അവന്റെ പിതാക്കന്മാരുടെ അടുക്കല്‍ അവനെ അടക്കം ചെയ്തു; അവന്റെ മകനായ യോഥാം അവന്നു പകരം രാജാവായി.

27

യോഥാം വാഴ്ചതുടങ്ങിയപ്പോള്‍ അവന്നു ഇരുപത്തഞ്ചു വയസ്സായിരുന്നു; അവന്‍ പതിനാറു സംവത്സരം യെരൂശലേമില്‍ വാണു; അവന്റെ അമ്മെക്കു യെരൂശാ എന്നു പേര്‍; അവള്‍ സാദോക്കിന്റെ മകള്‍ ആയിരുന്നു.
അവന്‍ യഹോവയുടെ ആലയത്തിന്റെ മേലത്തെ പടിവാതില്‍ പണിതു; ഔഫേലിന്റെ മതിലും അവന്‍ വളരെ പണിതു ഉറപ്പിച്ചു.
അവന്‍ യെഹൂദാമലനാട്ടില്‍ പട്ടണങ്ങളും വനങ്ങളില്‍ കോട്ടകളും ഗോപുരങ്ങളും പണിതു.
അവന്‍ അമ്മോന്യരുടെ രാജാവിനോടു യുദ്ധവും ചെയ്തു അവരെ ജയിച്ചു; അമ്മോന്യര്‍ അവന്നു ആ ആണ്ടില്‍ തന്നേ നൂറു താലന്ത് വെള്ളിയും പതിനായിരം കോര്‍ കോതമ്പും പതിനായിരം കോര്‍ യവവും കൊടുത്തു; അത്രയും തന്നേ അമ്മോന്യര്‍ രണ്ടാം ആണ്ടിലും മൂന്നാം ആണ്ടിലും കൊടുക്കേണ്ടിവന്നു.
ഇങ്ങനെ യോഥാം തന്റെ ദൈവമായ യഹോവയുടെ മുമ്പാകെ ക്രമമായി നടന്നതുകൊണ്ടു അവന്‍ ബലവാനായിത്തീര്‍ന്നു.
യോഥാമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്റെ സകലയുദ്ധങ്ങളും അവന്റെ പ്രവൃത്തികളും യിസ്രായേലിലെയും യെഹൂദയിലെയും രാജാക്കന്മാരുടെ പുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.
വാഴ്ചതുടങ്ങിയപ്പോള്‍ അവന്നു ഇരുപത്തഞ്ചു വയസ്സായിരുന്നു; അവന്‍ പതിനാറു സംവത്സരം യെരൂശലേമില്‍ വാണു.
യോഥാം തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ ദാവീദിന്റെ നഗരത്തില്‍ അടക്കം ചെയ്തു; അവന്റെ മകനായ ആഹാസ് അവന്നു പകരം രാജാവായി.

28

ആഹാസ് വാഴ്ചതുടങ്ങിയപ്പോള്‍ അവന്നു ഇരുപതു വയസ്സായിരുന്നു; അവന്‍ പതിനാറു സംവത്സരം യെരൂശലേമില്‍ വാണു; എന്നാല്‍ തന്റെ പിതാവായ ദാവീദ് ചെയ്തതുപോലെ യഹോവേക്കു പ്രസാദമായുള്ളതു ചെയ്തില്ല.
അവന്‍ യിസ്രായേല്‍രാജാക്കന്മാരുടെ വഴികളില്‍ നടന്നു ബാല്‍വിഗ്രഹങ്ങളെ വാര്‍ത്തുണ്ടാക്കി.
അവന്‍ ബെന്‍ -ഹിന്നോം താഴ്വരയില്‍ ധൂപം കാട്ടുകയും യിസ്രായേല്‍മക്കളുടെ മുമ്പില്‍നിന്നു യഹോവ നീക്കിക്കളഞ്ഞ ജാതികളുടെ മ്ളേച്ഛാചാരപ്രകാരം തന്റെ പുത്രന്മാരെ അഗ്നിപ്രവേശം ചെയ്യിക്കയും ചെയ്തു.
അവന്‍ പൂജാഗിരികളിലും ഔരോ പച്ചവൃക്ഷത്തിന്‍ കീഴിലും ബലികഴിച്ചും ധൂപം കാട്ടിയും പോന്നു.
ആകയാല്‍ അവന്റെ ദൈവമായ യഹോവ അവനെ അരാംരാജാവിന്റെ കയ്യില്‍ ഏല്പിച്ചു; അവര്‍ അവനെ തോല്പിച്ചു അവരില്‍ അസംഖ്യംപേരെ പിടിച്ചു ദമ്മേശെക്കിലേക്കു കൊണ്ടുപോയി. അവന്‍ യിസ്രായേല്‍രാജാവിന്റെ കയ്യിലും ഏല്പിക്കപ്പെട്ടു; അവനും അവനെ അതികഠിനമായി തോല്പിച്ചു.
അവര്‍ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ ഉപേക്ഷിച്ചതുകൊണ്ടു രെമല്യാവിന്റെ മകനായ പെക്കഹ് യെഹൂദയില്‍ ഒരു ലക്ഷത്തിരുപതിനായിരംപേരെ ഒരേദിവസം സംഹരിച്ചു; അവരെല്ലാവരും പരാക്രമശാലികള്‍ ആയിരുന്നു.
എഫ്രയീമ്യവീരനായ സിക്രി രാജകുമാരനായ മയശേയാവെയും രാജധാനിവിചാരകനായ അസ്രീക്കാമിനെയും രാജാവിന്നു രണ്ടാമനായിരുന്ന എല്‍ക്കാനയെയും കൊന്നുകളഞ്ഞു.
യിസ്രായേല്യര്‍ തങ്ങളുടെ സഹോദരജനത്തില്‍ സ്ത്രീകളും പുത്രന്മാരും പുത്രിമാരുമായി രണ്ടുലക്ഷം പേരെ പിടിച്ചു കൊണ്ടുപോയി, വളരെ കൊള്ളയിട്ടു കൊള്ളയും ശമര്‍യ്യയിലേക്കു കൊണ്ടുപോയി.
എന്നാല്‍ ഔദേദ് എന്ന പേരോടെ യഹോവയുടെ ഒരു പ്രവാചകന്‍ അവിടെ ഉണ്ടായിരുന്നു; അവന്‍ ശമര്‍യ്യയിലേക്കു വന്ന സൈന്യത്തെ എതിരേറ്റു ചെന്നു അവരോടു പറഞ്ഞതുനിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവ യെഹൂദയോടു കോപിച്ചിരിക്കകൊണ്ടു അവരെ നിങ്ങളുടെ കയ്യില്‍ ഏല്പിച്ചു; നിങ്ങള്‍ അവരെ ആകാശപര്യന്തം എത്തുന്ന ക്രോധത്തോടെ സംഹരിച്ചിരിക്കുന്നു.
ഇപ്പോഴോ നിങ്ങള്‍ യെഹൂദ്യരെയും യെരൂശലേമ്യരെയും ദാസീദാസന്മാരായി കീഴടക്കുവാന്‍ ഭാവിക്കുന്നു; നിങ്ങളുടെ പക്കലും നിങ്ങളുടെ ദൈവമായ യഹോവയോടുള്ള അകൃത്യങ്ങള്‍ ഇല്ലയോ?
ആകയാല്‍ ഞാന്‍ പറയുന്നതു കേള്‍പ്പിന്‍ ; നിങ്ങളുടെ സഹോദരന്മാരില്‍നിന്നു നിങ്ങള്‍ പിടിച്ചു കൊണ്ടുവന്ന ബദ്ധന്മാരെ വിട്ടയപ്പിന്‍ ; അല്ലെങ്കില്‍ യഹോവയുടെ ഉഗ്രകോപം നിങ്ങളുടെമേല്‍ ഇരിക്കും.
അപ്പോള്‍ യോഹാനാന്റെ മകന്‍ അസര്‍യ്യാവു, മെശില്ലേമോത്തിന്റെ മകന്‍ ബേരെഖ്യാവു, ശല്ലൂമിന്റെ മകന്‍ യെഹിസ്കീയാവു, ഹദ്ളായിയുടെ മകന്‍ അമാസാ എന്നിങ്ങനെ എഫ്രയീമ്യതലവന്മാരില്‍ ചിലര്‍ യുദ്ധത്തില്‍നിന്നു വന്നവരോടു എതിര്‍ത്തുനിന്നു അവരോടു
നിങ്ങള്‍ ബദ്ധന്മാരെ ഇവിടെ കൊണ്ടുവരരുതു; നാം തന്നേ യഹോവയോടു അകൃത്യം ചെയ്തിരിക്കെ നമ്മുടെ പാപങ്ങളോടും അകൃത്യത്തോടും ഇനിയും കൂട്ടുവാന്‍ നിങ്ങള്‍ ഭാവിക്കുന്നു; നമുക്കു വലിയൊരു അകൃത്യം ഉണ്ടു; ഉഗ്രകോപം യിസ്രായേലിന്മേല്‍ ഇരിക്കുന്നുവല്ലോ എന്നു പറഞ്ഞു.
അപ്പോള്‍ പ്രഭുക്കന്മാരും സര്‍വ്വസഭയും കാണ്‍കെ ആയുധപാണികള്‍ ബദ്ധന്മാരെയും കൊള്ളയെയും വിട്ടയച്ചു.
പേര്‍ ചൊല്ലി വിളിക്കപ്പെട്ട ആളുകള്‍ എഴുന്നേറ്റു ബദ്ധന്മാരെ കൂട്ടി അവരില്‍ നഗ്നന്മാരായവരെ ഒക്കെയും കൊള്ളയിലെ വസ്ത്രം ധരിപ്പിച്ചു; അവരെ ഉടുപ്പിച്ചു ചെരിപ്പും ഇടുവിച്ചശേഷം അവര്‍ക്കും തിന്മാനും കുടിപ്പാനും കൊടുത്തു എണ്ണയും തേപ്പിച്ചു ക്ഷീണിച്ചുപോയവരെ ഒക്കെയും കഴുതപ്പുറത്തു കയറ്റി, ഈന്തപ്പട്ടണമായ യെരീഹോവില്‍ അവരുടെ സഹോദരന്മാരുടെ അടുക്കല്‍ കൊണ്ടുചെന്നാക്കി ശമര്‍യ്യെക്കു മടങ്ങിപ്പോയി.
ആ കാലത്തു ആഹാസ്രാജാവു തന്നെ സഹായിക്കേണ്ടതിന്നു അശ്ശൂര്‍രാജാക്കന്മാരുടെ അടുക്കല്‍ ആളയച്ചു.
എദോമ്യര്‍ പിന്നെയും വന്നു യെഹൂദ്യരെ തോല്പിക്കയും ബദ്ധന്മാരെ പിടിച്ചു കൊണ്ടുപോകയും ചെയ്തു.
ഫെലിസ്ത്യരും താഴ്വീതിയിലും യെഹൂദയുടെ തെക്കും ഉള്ള പട്ടണങ്ങളെ ആക്രമിച്ചു ബേത്ത്-ശേമെശും അയ്യാലോനും ഗെദേരോത്തും സോഖോവും അതിനോടു ചേര്‍ന്ന ഗ്രാമങ്ങളും തിമ്നയും അതിനോടു ചേര്‍ന്ന ഗ്രാമങ്ങളും ഗിംസോവും അതിനോടു ചേര്‍ന്ന ഗ്രാമങ്ങളും പിടിച്ചു അവിടെ പാര്‍ത്തു.
യിസ്രായേല്‍രാജാവായ ആഹാസ് യെഹൂദയില്‍ നിര്‍മ്മര്‍യ്യാദം കാണിച്ചു യഹോവയോടു മഹാദ്രോഹം ചെയ്തതുകൊണ്ടു അവന്റെ നിമിത്തം യഹോവ യെഹൂദയെ താഴ്ത്തി.
അശ്ശൂര്‍രാജാവായ തില്‍ഗത്ത്-പില്‍നേസെര്‍ അവന്റെ അടുക്കല്‍ വന്നിട്ടു അവനെ ബലപ്പെടുത്താതെ ഞെരുക്കിയതേയുള്ളു.
ആഹാസ് യെഹോവയുടെ ആലയത്തില്‍നിന്നും രാജധാനിയില്‍നിന്നും പ്രഭുക്കന്മാരുടെ പക്കല്‍നിന്നും കവര്‍ന്നെടുത്തു അശ്ശൂര്‍രാജാവിന്നു കൊടുത്തു; എങ്കിലും ഇതിനാല്‍ അവന്നു സഹായം ഉണ്ടായില്ല.
ആഹാസ്രാജാവ് തന്റെ കഷ്ടകാലത്തുകൂടെയും യഹോവയോടു അധികം ദ്രോഹം ചെയ്തു.
എങ്ങനെയെന്നാല്‍അരാം രാജാക്കന്മാരുടെ ദേവന്മാര്‍ അവരെ സഹായിച്ചതുകൊണ്ടു അവര്‍ എന്നെയും സഹായിക്കേണ്ടതിന്നു ഞാന്‍ അവര്‍ക്കും ബലികഴിക്കും എന്നു പറഞ്ഞു അവന്‍ തന്നെ തോല്പിച്ച ദമ്മേശെക്കിലെ ദേവന്മാര്‍ക്കും ബലികഴിച്ചു; എന്നാല്‍ അവ അവന്നും എല്ലായിസ്രായേലിന്നും നാശകാരണമായി ഭവിച്ചു.
ആഹാസ് ദൈവാലയത്തിലെ ഉപകരണങ്ങളെ എടുത്തു ദൈവാലയത്തിലെ ഉപകരണങ്ങളെ ഉടെച്ചു, യഹോവയുടെ ആലയത്തിന്റെ വാതിലുകള്‍ അടെച്ചുകളഞ്ഞു യെരൂശലേമിന്റെ ഔരോ മൂലയിലും ബലിപീഠങ്ങള്‍ ഉണ്ടാക്കി.
അന്യദേവന്മാര്‍ക്കും ധൂപം കാട്ടുവാന്‍ അവന്‍ യെഹൂദയിലെ ഔരോ പട്ടണത്തിലും പൂജാഗിരികള്‍ ഉണ്ടാക്കി തന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ കോപിപ്പിച്ചു.
അവന്റെ മറ്റുള്ളവൃത്താന്തങ്ങളും സകലപ്രവൃത്തികളും ആദ്യവസാനം യെഹൂദയിലെയും യിസ്രായേലിലെയും രാജാക്കന്മാരുടെ പുസ്തകത്തില്‍ എഴുതിയിരിക്കുന്നു.
ആഹാസ് തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ യെരൂശലേംനഗരത്തില്‍ അടക്കംചെയ്തു. യിസ്രായേല്‍രാജാക്കന്മാരുടെ കല്ലറകളില്‍ കൊണ്ടുവന്നില്ലതാനും; അവന്റെ മകനായ യെഹിസ്കീയാവു അവന്നു പകരം രാജാവായി.

29

യെഹിസ്കീയാവു ഇരുപത്തഞ്ചാം വയസ്സില്‍ വാഴ്ച തുടങ്ങി; ഇരുപത്തൊമ്പതു സംവത്സരം യെരൂശലേമില്‍ വാണു; അവന്റെ അമ്മെക്കു അബീയാ എന്നു പേര്‍. അവള്‍ സെഖയ്യാവിന്റെ മകള്‍ ആയിരുന്നു.
അവന്‍ തന്റെ അപ്പനായ ദാവീദ് ചെയ്തതു പോലെ ഒക്കെയും യഹോവേക്കു പ്രസാദമായുള്ളതു ചെയ്തു.
അവന്‍ തന്റെ വാഴ്ചയുടെ ഒന്നാം ആണ്ടില്‍ ഒന്നാം മാസത്തില്‍ യഹോവയുടെ ആലയത്തിന്റെ വാതിലുകള്‍ തുറന്നു അറ്റകുറ്റം തീര്‍ത്തു.
അവന്‍ പുരോഹിതന്മാരെയും ലേവ്യരെയും വരുത്തി കിഴക്കെ വിശാലസ്ഥലത്തു ഒന്നിച്ചുകൂട്ടി അവരോടു പറഞ്ഞതെന്തെന്നാല്‍
ലേവ്യരേ, എന്റെ വാക്കു കേള്‍പ്പിന്‍ , ഇപ്പോള്‍ നിങ്ങള്‍ നിങ്ങളെത്തന്നേ ശുദ്ധീകരിച്ചു നിങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയുടെ ആലയത്തെയും ശുദ്ധീകരിച്ചു വിശുദ്ധമന്ദിരത്തില്‍നിന്നു മലിനത നീക്കിക്കളവിന്‍ .
നമ്മുടെ പിതാക്കന്മാര്‍ അകൃത്യം ചെയ്തു, നമ്മുടെ ദൈവമായ യഹോവേക്കു അനിഷ്ടമായുള്ളതു പ്രവര്‍ത്തിച്ചു അവനെ ഉപേക്ഷിക്കയും യഹോവയുടെ നിവാസത്തിങ്കല്‍നിന്നു മുഖം തിരിച്ചു അതിന്നു പുറം കാട്ടുകയും ചെയ്തുവല്ലോ.
അവര്‍ മണ്ഡപത്തിന്റെ വാതിലുകള്‍ അടെച്ചു, വിളകൂ കെടുത്തി, വിശുദ്ധമന്ദിരത്തില്‍ യിസ്രായേലിന്റെ ദൈവത്തിന്നു ധൂപം കാണിക്കാതെയും ഹോമയാഗം കഴിക്കാതെയും ഇരുന്നു.
അതുകൊണ്ടു യഹോവയുടെ കോപം യെഹൂദയുടെയും യെരൂശലേമിന്റെയും മേല്‍ വന്നു; നിങ്ങള്‍ സ്വന്തകണ്ണാല്‍ കാണുന്നതുപോലെ അവന്‍ അവരെ നടുക്കത്തിന്നും അമ്പരപ്പിന്നും ഹാസ്യത്തിന്നും വിഷയമാക്കിത്തീര്‍ത്തിരിക്കുന്നു.
നമ്മുടെ പിതാക്കന്മാര്‍ വാളിനാല്‍ വീഴുകയും, നമ്മുടെ പുത്രന്മാരും പുത്രിമാരും നമ്മുടെ ഭാര്യമാരും ഇതുനിമിത്തം പ്രവാസത്തില്‍ ആകയും ചെയ്തിരിക്കുന്നു.
ഇപ്പോള്‍ യിസ്രായേലിന്റെ ദൈവമായ യഹോവയുടെ ഉഗ്രകോപം നമ്മെ വിട്ടുമാറേണ്ടതിന്നു അവനോടു ഒരു നിയമം ചെയ്‍വാന്‍ എനിക്കു താല്പര്യം ഉണ്ടു.
എന്റെ മക്കളേ, ഇപ്പോള്‍ ഉപേക്ഷ കാണിക്കരുതു; തന്നെ ശുശ്രൂഷിക്കേണ്ടതിന്നു തന്റെ സന്നിധിയില്‍ നില്പാനും തനിക്കു ശുശ്രൂഷക്കാരായി ധൂപം കാട്ടുവാനും യഹോവ നിങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നുവല്ലോ.
അപ്പോള്‍ കെഹാത്യരില്‍ അമാസായിയുടെ മകന്‍ മഹത്ത്, അസര്‍യ്യാവിന്റെ മകന്‍ യോവേല്‍, മെരാര്‍യ്യരില്‍ അബ്ദിയുടെ മകന്‍ കീശ്, യെഹല്ലെലേലിന്റെ മകന്‍ അസര്‍യ്യാവു; ഗേര്‍ശോന്യരില്‍ സിമ്മയുടെ മകന്‍ യോവാഹ്,
യോവാഹിന്റെ മകന്‍ ഏദെന്‍ ; എലീസാ ഫാന്യരില്‍ സിമ്രി, യെയൂവേല്‍; ആസാഫ്യരില്‍ സെഖര്‍യ്യാവു, മത്ഥന്യാവു;
ഹേമാന്യരില്‍ യെഹൂവേല്‍, ശിമെയി; യെദൂഥൂന്യരില്‍ ശിമയ്യാവു, ഉസ്സീയേല്‍ എന്നീ ലേവ്യര്‍ എഴുന്നേറ്റു.
തങ്ങളുടെ സഹോദരന്മാരെ ഒന്നിച്ചു കൂട്ടി തങ്ങളെത്തന്നേ വിശുദ്ധീകരിച്ചു യഹോവയുടെ വചനപ്രകാരം രാജാവിന്റെ കല്പന അനുസരിച്ചു യഹോവയുടെ ആലയത്തെ വെടിപ്പാക്കുവാന്‍ വന്നു.
പുരോഹിതന്മാര്‍ യഹോവയുടെ ആലയത്തിന്റെ അകം വെടിപ്പാക്കുവാന്‍ അതില്‍ കടന്നു യഹോവയുടെ ആലയത്തില്‍ കണ്ട മലിനതയൊക്കെയും പുറത്തു യഹോവയുടെ ആലയത്തിന്റെ പ്രാകാരത്തില്‍ കൊണ്ടുവന്നു; ലേവ്യര്‍ അതു കൊണ്ടു പോയി കിദ്രോന്‍ തോട്ടില്‍ ഇട്ടുകളഞ്ഞു.
ഒന്നാം മാസം ഒന്നാം തിയ്യതി അവര്‍ വിശുദ്ധീകരിപ്പാന്‍ തുടങ്ങി; എട്ടാം തിയ്യതി അവര്‍ യഹോവയുടെ മണ്ഡപത്തിങ്കല്‍ എത്തി; ഇങ്ങനെ അവര്‍ എട്ടുദിവസംകൊണ്ടു യഹോവയുടെ ആലയം വിശുദ്ധീകരിച്ചു; ഒന്നാം മാസം പതിനാറാം തിയ്യതി തീര്‍ത്തു,
യെഹിസ്കീയാരാജാവിന്റെ അടുക്കല്‍ അകത്തു ചെന്നു; ഞങ്ങള്‍ യഹോവയുടെ ആലയം മുഴുവനും ഹോമപീഠവും അതിന്റെ ഉപകരണങ്ങള്‍ ഒക്കെയും കാഴ്ചയപ്പത്തിന്റെ മേശയും അതിന്റെ ഉപകരണങ്ങള്‍ ഒക്കെയും വെടിപ്പാക്കി,
ആഹാസ്രാജാവു തന്റെ വാഴ്ചകാലത്തു തന്റെ ദ്രോഹത്താല്‍ നീക്കിക്കളഞ്ഞ ഉപകരണങ്ങള്‍ ഒക്കെയും നന്നാക്കി വിശുദ്ധീകരിച്ചിരിക്കുന്നു; അവ യഹോവയുടെ യാഗപീഠത്തിന്‍ മുമ്പില്‍ ഉണ്ടു എന്നു പറഞ്ഞു.
യെഹിസ്കീയാരാജാവു കാലത്തെ എഴുന്നേറ്റു നഗരാധിപതികളെ കൂട്ടി യഹോവയുടെ ആലയത്തിലേക്കു ചെന്നു.
അവര്‍ രാജത്വത്തിന്നും വിശുദ്ധമന്ദിരത്തിന്നും യെഹൂദെക്കും വേണ്ടി ഏഴു കാളയെയും ഏഴു ആട്ടുകൊറ്റനെയും ഏഴു കുഞ്ഞാടിനെയും പാപയാഗത്തിന്നായിട്ടു ഏഴു വെള്ളാട്ടുകൊറ്റനെയും കൊണ്ടുവന്നു; അവയെ യഹോവയുടെ യാഗപീഠത്തിന്മേല്‍ യാഗംകഴിപ്പാന്‍ അവന്‍ അഹരോന്യരായ പുരോഹിതന്മാരോടു കല്പിച്ചു.
അങ്ങനെ അവര്‍ കാളകളെ അറുത്തു; പുരോഹിതന്മാര്‍ രക്തം വാങ്ങി യാഗപീഠത്തിന്മേല്‍ തളിച്ചു; ആട്ടുകൊറ്റന്മാരെ അറുത്തു രക്തം യാഗപീഠത്തിന്മേല്‍ തളിച്ചു. കുഞ്ഞാടുകളെ അറുത്തു രക്തം യാഗപീഠത്തിന്മേല്‍ തളിച്ചു.
പിന്നെ അവര്‍ പാപയാഗത്തിന്നുള്ള വെള്ളാട്ടുകൊറ്റന്മാരെ രാജാവിന്റെയും സഭയുടെയും മുമ്പില്‍ കൊണ്ടുവന്നു; അവര്‍ അവയുടെമേല്‍ കൈവെച്ചു.
പുരോഹിതന്മാര്‍ അവയെ അറുത്തു എല്ലായിസ്രായേലിന്നും പ്രായശ്ചിത്തം വരുത്തേണ്ടതിന്നു അവയുടെ രക്തം യാഗപീഠത്തിന്മേല്‍ പാപയാഗമായി അര്‍പ്പിച്ചു; എല്ലായിസ്രായേലിന്നും വേണ്ടി ഹോമയാഗവും പാപയാഗവും കഴിക്കേണം എന്നു രാജാവു കല്പിച്ചിരുന്നു.
അവന്‍ ദാവീദിന്റെയും രാജാവിന്റെ ദര്‍ശകനായ ഗാദിന്റെയും നാഥാന്‍ പ്രവാചകന്റെയും കല്പനപ്രകാരം ലേവ്യരെ കൈത്താളങ്ങളോടും വീണകളോടും കിന്നരങ്ങളോടും കൂടെ യഹോവയുടെ ആലയത്തില്‍ നിര്‍ത്തി; അങ്ങനെ പ്രവാചകന്മാര്‍മുഖാന്തരം യഹോവ കല്പിച്ചിരുന്നു.
ലേവ്യര്‍ ദാവീദിന്റെ വാദ്യങ്ങളോടും പുരോഹിതന്മാര്‍ കാഹളങ്ങളോടുംകൂടെ നിന്നു.
പിന്നെ യെഹിസ്കീയാവു യാഗപീഠത്തിന്മേല്‍ ഹോമയാഗം കഴിപ്പാന്‍ കല്പിച്ചു. ഹോമയാഗം തുടങ്ങിയപ്പോള്‍ തന്നേ അവര്‍ കാഹളങ്ങളോടും യിസ്രായേല്‍രാജാവായ ദാവീദിന്റെ വാദ്യങ്ങളോടും കൂടെ യഹോവേക്കു പാട്ടുപാടുവാന്‍ തുടങ്ങി.
ഉടനെ സര്‍വ്വസഭയും നമസ്കരിച്ചു, സംഗീതക്കാര്‍ പാടുകയും കാഹളക്കാര്‍ ഊതുകയും ചെയ്തു; ഇതൊക്കെയും ഹോമയാഗം കഴിയുന്നതുവരെ ചെയ്തുകൊണ്ടിരുന്നു.
യാഗം കഴിച്ചു തീര്‍ന്നപ്പോള്‍ രാജാവും കൂടെ ഉണ്ടായിരുന്ന എല്ലാവരും വണങ്ങി നമസ്കരിച്ചു.
പിന്നെ യെഹിസ്കീയാരാജാവും പ്രഭുക്കന്മാരും ലേവ്യരോടു ദാവീദിന്റെയും ആസാഫ് ദര്‍ശകന്റെയും വചനങ്ങളാല്‍ യഹോവേക്കു സ്തോത്രം ചെയ്‍വാന്‍ കല്പിച്ചു. അവന്‍ സന്തോഷത്തോടെ സ്തോത്രം ചെയ്തു തല കുനിച്ചു നമസ്കരിച്ചു.
നിങ്ങള്‍ ഇപ്പോള്‍ യഹോവേക്കു നിങ്ങളെത്തന്നേ നിവേദിച്ചിരിക്കുന്നു; അടുത്തുവന്നു യഹോവയുടെ ആലയത്തില്‍ ഹനനയാഗങ്ങളും സ്തോത്രയാഗങ്ങളും കൊണ്ടുവരുവിന്‍ എന്നു യെഹിസ്കീയാവു പറഞ്ഞു; അങ്ങനെ സഭ ഹനനയാഗങ്ങളും സ്തോത്രയാഗങ്ങളും നല്ല മനസ്സുള്ളവര്‍ എല്ലാവരും ഹോമയാഗങ്ങളും കൊണ്ടുവന്നു.
സഭ കൊണ്ടുവന്ന ഹോമയാഗങ്ങളുടെ എണ്ണം കാള എഴുപതു, ആട്ടുകൊറ്റന്‍ നൂറു, കുഞ്ഞാടു ഇരുനൂറു; ഇവയൊക്കെയും യഹോവേക്കു മഹായാഗത്തിന്നായിരുന്നു.
നിവേദിതവസ്തുക്കളോ അറുനൂറു കാളയും മൂവായിരം ആടും ആയിരുന്നു.
പുരോഹിതന്മാര്‍ ചുരുക്കമായിരുന്നതിനാല്‍ ഹോമയാഗങ്ങളെല്ലം തോലുരിപ്പാന്‍ അവര്‍ക്കും കഴിഞ്ഞില്ല; അതുകൊണ്ടു അവരുടെ സഹോദരന്മാരായ ലേവ്യര്‍ ആ വേല തീരുവോളവും പുരോഹിതന്മാരൊക്കെയും തങ്ങളെത്തന്നേ വിശുദ്ധീകരിക്കുവോളവും അവരെ സഹായിച്ചു; തങ്ങളെത്തന്നേ വിശുദ്ധീകരിക്കുന്നതില്‍ ലേവ്യര്‍ പുരോഹിതന്മാരെക്കാള്‍ അധികം ഉത്സാഹമുള്ളവരായിരുന്നു.
ഹോമയാഗങ്ങള്‍ സമാധാനയാഗങ്ങള്‍ക്കുള്ള മേദസ്സിനോടും ഹോമയാഗങ്ങള്‍ക്കുള്ള പാനീയയാഗങ്ങളോടും കൂടെ അനവധി ആയിരുന്നു. ഇങ്ങനെ യഹോവയുടെ ആലയത്തിലെ ആരാധന യഥാസ്ഥാനത്തായി.
ദൈവം ജനത്തിന്നു ഒരുക്കിക്കൊടുത്തതില്‍ യെഹിസ്കീയാവും സകലജനവും സന്തോഷിച്ചു; കാര്യം ക്ഷണത്തിലല്ലോ നടന്നതു.

30

അനന്തരം യെഹിസ്കീയാവു യിസ്രായേലിന്റെ ദൈവമായ യഹോവേക്കു പെസഹ ആചരിക്കേണ്ടതിന്നു യെരൂശലേമില്‍ യഹോവയുടെ ആലയത്തിലേക്കു വരുവാന്‍ എല്ലായിസ്രായേലിന്റെയും യെഹൂദയുടെയും അടുക്കല്‍ ആളയച്ചു; എഫ്രയീമിന്നും മനശ്ശെക്കും എഴുത്തും എഴുതി. രണ്ടാം മാസത്തില്‍ പെസഹ ആചരിക്കണമെന്നു
രാജാവും അവന്റെ പ്രഭുക്കന്മാരും യെരൂശലേമിലെ സര്‍വ്വസഭയം നിര്‍ണ്ണയിച്ചിരുന്നു.
പുരോഹിതന്മാര്‍ വേണ്ടുന്നത്രയും പേര്‍ തങ്ങളെത്തന്നേ വിശുദ്ധീകരിക്കാതെയും ജനം യെരൂശലേമില്‍ ഒരുമിച്ചുകൂടാതെയും ഇരുന്നതുകൊണ്ടു സമയത്തു അതു ആചരിപ്പാന്‍ അവര്‍ക്കും കഴിഞ്ഞിരുന്നില്ല.
ആ കാര്യം രാജാവിന്നും സര്‍വ്വസഭെക്കും സമ്മതമായി.
ഇങ്ങനെ അവര്‍ യെരൂശലേമില്‍ യിസ്രായേലിന്റെ ദൈവമായ യഹോവേക്കു പെസഹ ആചരിപ്പാന്‍ വരേണ്ടതിന്നു ബേര്‍-ശേബമുതല്‍ ദാന്‍ വരെ എല്ലായിസ്രായേലിന്റെ ഇടയിലും പരസ്യമാക്കേണമെന്നു ഒരു തീര്‍പ്പുണ്ടാക്കി. അവര്‍ ബഹുകാലമായിട്ടു അതു വിധിപോലെ ആചരിച്ചിരുന്നില്ല.
അങ്ങനെ ഔട്ടാളര്‍ രാജാവിന്റെ പ്രഭുക്കന്മാരുടെയും എഴുത്തുകള്‍ എല്ലായിസ്രായേലിന്റെയും യെഹൂദയുടെയും ഇടയില്‍ കൊണ്ടുപോയി രാജകല്പനപ്രകാരം പറഞ്ഞതു എന്തെന്നാല്‍യിസ്രായേല്‍മക്കളേ, അബ്രാഹാമിന്റെയും യിസ്ഹാക്കിന്റെയും യാക്കോബിന്റെയും ദൈവമായ യഹോവ നിങ്ങളില്‍ അശ്ശൂര്‍രാജാക്കന്മാരുടെ കയ്യില്‍നിന്നു തെറ്റി ഒഴിഞ്ഞ ശേഷിപ്പിന്റെ അടുക്കലേക്കു തിരിയേണ്ടതിന്നു നിങ്ങള്‍ അവന്റെ അടുക്കലേക്കു തിരിഞ്ഞുകൊള്‍വിന്‍ .
തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയോടു അകൃത്യം ചെയ്ത നിങ്ങളുടെ പിതാക്കന്മാരെയും നിങ്ങളുടെ സഹോദരന്മാരെയും പോലെ നിങ്ങള്‍ ആകരുതു; അവന്‍ അവരെ നാശത്തിന്നു ഏല്പിച്ചുകളഞ്ഞതു നിങ്ങള്‍ കാണുന്നുവല്ലോ.
ആകയാല്‍ നിങ്ങളുടെ പിതാക്കന്മാരേപ്പോലെ നിങ്ങള്‍ ദുശ്ശാഠ്യം കാണിക്കരുതു; യഹോവേക്കു നിങ്ങളെത്തന്നേ ഏല്പിച്ചുകൊള്‍വിന്‍ ; അവന്‍ സദാകാലത്തേക്കും വിശുദ്ധീകരിച്ചിരിക്കുന്ന അവന്റെ വീശുദ്ധമന്ദിരത്തിലേക്കു വന്നു നിങ്ങളുടെ ദൈവമായ യഹോവയുടെ ഉഗ്രകോപം നിങ്ങളെ വിട്ടുമാറേണ്ടതിന്നു അവനെ സേവിപ്പിന്‍ .
നിങ്ങള്‍ യഹോവയിങ്കലേക്കു വീണ്ടും തിരിയുന്നു എങ്കില്‍ നിങ്ങളുടെ സഹോദരന്മാരും പുത്രന്മാരും തങ്ങളെ ബദ്ധരാക്കി കൊണ്ടു പോയവരോടു കരുണ ലഭിച്ചു ഈ ദേശത്തിലേക്കു മടങ്ങിവരും; നിങ്ങളുടെ ദൈവമായ യഹോവ കൃപയും കരുണയും ഉള്ളവനല്ലോ; നിങ്ങള്‍ അവന്റെ അടുക്കലേക്കു തിരിഞ്ഞു വരുന്നു എങ്കില്‍ അവന്‍ നിങ്ങളെ നോക്കാതവണ്ണം മുഖം തിരിച്ചുകളകയില്ല.
ആങ്ങനെ ഔട്ടാളര്‍ എഫ്രയീമിന്റെയും മനശ്ശെയുടെയും ദേശത്തു പട്ടണംതോറും സെബൂലൂന്‍ വരെ സഞ്ചരിച്ചു; അവരോ അവരെ പരിഹസിച്ചു നിന്ദിച്ചുകളഞ്ഞു.
എങ്കിലും ആശേരിലും മനശ്ശെയിലും സെബൂലൂനിലും ചിലര്‍ തങ്ങളെത്തന്നേ താഴ്ത്തി യെരൂശലേമിലേക്കു വന്നു.
യെഹൂദയിലും യഹോവയുടെ വചനപ്രകാരം രാജാവും പ്രഭുക്കന്മാരും കൊടുത്ത കല്പന അനുസരിച്ചുനടക്കേണ്ടതിന്നു അവര്‍ക്കും ഐകമത്യം നലകുവാന്‍ തക്കവണ്ണം ദൈവത്തിന്റെ കൈ വ്യാപരിച്ചു.
അങ്ങനെ രണ്ടാം മാസത്തില്‍ പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം ആചരിപ്പാന്‍ ബഹുജനം ഏറ്റവും വലിയോരു സഭയായി യെരൂശലേമില്‍ വന്നുകൂടി.
അവര്‍ എഴുന്നേറ്റു യെരൂശലേമില്‍ ഉണ്ടായിരുന്ന ബലിപീഠങ്ങളെ നീക്കിക്കളഞ്ഞു സകലധൂപകലശങ്ങളെയും എടുത്തു കിദ്രോന്‍ തോട്ടില്‍ എറിഞ്ഞുകളഞ്ഞു.
രണ്ടാം മാസം പതിന്നാലാം തിയ്യതി അവര്‍ പെസഹ അറുത്തു; എന്നാല്‍ പുരോഹിതന്മാരും ലേവ്യരും ലജ്ജിച്ചു തങ്ങളെത്തന്നേ വിശുദ്ധീകരിച്ചു യഹോവയുടെ ആലയത്തില്‍ ഹോമയാഗങ്ങളെ കൊണ്ടുവന്നു.
അവര്‍ ദൈവപുരുഷനായ മോശെയുടെ ന്യായപ്രമാണപ്രകാരം തങ്ങള്‍ക്കുള്ള വിധി അനുസരിച്ചു തങ്ങളുടെ സ്ഥാനത്തു നിന്നു; പുരോഹിതന്മാര്‍ ലേവ്യരുടെ കയ്യില്‍നിന്നു രക്തം വാങ്ങി തളിച്ചു.
തങ്ങളെത്തന്നേ വിശുദ്ധീകരിക്കാത്തവര്‍ പലരും സഭയില്‍ ഉണ്ടായിരുന്നു; അതുകൊണ്ടു ശുദ്ധിയില്ലാത്ത ഔരോരുത്തന്നു വേണ്ടി പെസഹ അറുത്തു യെഹോവേക്കു നിവേദിക്കേണ്ടതിന്നു ലേവ്യര്‍ ഭരമേറ്റിരുന്നു.
വലിയോരു ജനസമൂഹം, എപ്രയീമില്‍നിന്നു മനശ്ശെയില്‍നിന്നും യിസ്സാഖാരില്‍നിന്നും സെബൂലൂനില്‍നിന്നും ഉള്ള അനേകര്‍, തങ്ങളെത്തന്നേ ശുദ്ധീകരിക്കാതെ എഴുതിയിരിക്കുന്ന വിധി വിട്ടു മറ്റൊരു പ്രകാരത്തില്‍ പെസഹ തിന്നു. എന്നാല്‍ യെഹിസ്കീയാവു അവര്‍ക്കും വേണ്ടി പ്രാര്‍ത്ഥിച്ചു
വിശുദ്ധമന്ദിരത്തിന്നു ആവശ്യമായ വിശുദ്ധീകരണംപോലെ വിശുദ്ധനായില്ലെങ്കിലും ദൈവത്തെ, തന്റെ പിതാക്കന്മാരുടെ ദൈവമായ യഹോവയെത്തന്നേ അന്വേഷിപ്പാന്‍ മനസ്സുവെക്കുന്ന എല്ലാവനോടും ദയാലുവായ യഹോവേ, ക്ഷമിക്കേണമേ എന്നു പറഞ്ഞു.
യഹോവ യെഹിസ്കീയാവിന്റെ പ്രാര്‍ത്ഥന കേട്ടു ജനത്തെ സൌഖ്യമാക്കി.
അങ്ങനെ യെരൂശലേമില്‍ വന്നുകൂടിയിരുന്ന യിസ്രായേല്‍മക്കള്‍ പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവം ഏഴു ദിവസം മഹാസന്തോഷത്തോടെ ആചരിച്ചു; ലേവ്യരും പുരോഹിതന്മാരും ഉച്ചനാദമുള്ള വാദ്യങ്ങളാല്‍ യഹോവേക്കു പാടി ദിവസംപ്രതിയും യഹോവയെ സ്തുതിച്ചു.
യെഹിസ്കീയാവു യഹോവയുടെ ശുശ്രൂഷയില്‍ സാമര്‍ത്ഥ്യം കാണിച്ച എല്ലാലേവ്യരോടും ഹൃദ്യമായി സംസാരിച്ചു; അവര്‍ സമാധാനയാഗങ്ങള്‍ അര്‍പ്പിച്ചും തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ സ്തുതിച്ചുംകൊണ്ടു ഏഴുദിവസം ഉത്സവം ഘോഷിച്ചു ഭക്ഷണം കഴിച്ചു.
പിന്നെയും ഏഴു ദിവസം ഉത്സവം ആചരിപ്പാന്‍ സര്‍വ്വസഭയും നിര്‍ണ്ണയിച്ചു. അങ്ങനെ അവര്‍ വേറെ ഏഴു ദിവസവും സന്തോഷത്തോടെ ആചരിച്ചു.
യെഹൂദാരാജാവായ യെഹിസ്കീയാവു സഭെക്കു ആയിരം കാളയെയും ഏഴായിരം ആടിനെയും കൊടുത്തു; പ്രഭുക്കന്മാരും സഭെക്കു ആയിരം കാളയെയും പതിനായിരം ആടിനെയും കൊടുത്തു; അനേകം പുരോഹിതന്മാര്‍ തങ്ങളെത്തന്നേ വിശുദ്ധീകരിച്ചു.
യെഹൂദയുടെ സര്‍വ്വസഭയും പുരോഹിതന്മാരും ലേവ്യരും യിസ്രായേലില്‍നിന്നു വന്ന സര്‍വ്വസഭയും യിസ്രായേല്‍ ദേശത്തുനിന്നു വന്നു യെഹൂദയില്‍ പാര്‍ത്തിരുന്ന പരദേശികളും സന്തോഷിച്ചു.
അങ്ങനെ യെരൂശലേമില്‍ മഹാസന്തോഷം ഉണ്ടായി; യിസ്രായേല്‍രാജാവായ ദാവീദിന്റെ മകന്‍ ശലോമോന്റെ കാലംമുതല്‍ ഇതുപോലെ യെരൂശലേമില്‍ സംഭവിച്ചിട്ടില്ല.
ഒടുവില്‍ ലേവ്യരായ പുരോഹിതന്മാര്‍ എഴുന്നേറ്റു ജനത്തെ അനുഗ്രഹിച്ചു; അവരുടെ അപേക്ഷ കേള്‍ക്കപ്പെടുകയും അവരുടെ പ്രാര്‍ത്ഥന അവന്റെ വിശുദ്ധനിവാസമായ സ്വര്‍ഗ്ഗത്തില്‍ എത്തുകയും ചെയ്തു.

31

ഇതൊക്കെയും തീര്‍ന്നശേഷം വന്നുകൂടിയിരുന്ന എല്ലായിസ്രായേലും യെഹൂദാനഗരങ്ങളിലേക്കു ചെന്നു സ്തംഭവിഗ്രഹങ്ങളെ തകര്‍ത്തു എല്ലായെഹൂദയിലും ബെന്യാമീനിലും എഫ്രയീമിലും മനശ്ശെയിലും ഉള്ള അശേരാപ്രതിഷ്ഠകളെ വെട്ടി പുജാഗിരികളെയും ബലിപീഠങ്ങളെയും ഇടിച്ചു നശിപ്പിച്ചുകളഞ്ഞു. പിന്നെ യിസ്രായേല്‍മക്കള്‍ എല്ലാവരും ഔരോരുത്തന്‍ താന്താന്റെ പട്ടണത്തിലേക്കും അവകാശത്തിലേക്കും മടങ്ങിപ്പോയി.
അനന്തരം യെഹിസ്കീയാവു പുരോഹിതന്മാരുടെയും ലേവ്യരുടെയും ക്കുറുകളെ ക്കുറുക്കുറായി ഔരോരുത്തനെ അവനവന്റെ ശുശ്രൂഷപ്രകാരം പുരോഹിതന്മാരെയും ലേവ്യരെയും ഹോമയാഗങ്ങളും സമാധാനയാഗങ്ങളും കഴിപ്പാനും യഹോവയുടെ പാളയത്തിന്റെ വാതിലുകളില്‍ ശുശ്രൂഷിപ്പാനും സ്തോത്രം ചെയ്തു വാഴ്ത്തുവാനും നിയമിച്ചു.
രാജാവു ഹോമയാഗങ്ങള്‍ക്കായിട്ടു, യഹോവയുടെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്നതുപോലെ കാലത്തെയും വൈകുന്നേരത്തെയും ഹോമയാഗങ്ങള്‍ക്കായിട്ടും ശബ്ബത്തുകളിലും അമാവാസ്യകളിലും ഉത്സവങ്ങളിലും ഉള്ള ഹോമയാഗങ്ങള്‍ക്കായിട്ടും തന്നേ സ്വന്തവകയില്‍നിന്നു ഒരു ഔഹരി നിശ്ചയിച്ചു.
യെരൂശലേമില്‍ പാര്‍ത്ത ജനത്തോടു അവന്‍ പുരോഹിതന്മാരും ലേവ്യരും യഹോവയുടെ ന്യായപ്രമാണത്തില്‍ ഉറ്റിരിക്കേണ്ടതിന്നു അവരുടെ ഔഹരി കൊടുപ്പാന്‍ കല്പിച്ചു.
ഈ കല്പന പ്രസിദ്ധമായ ഉടനെ യിസ്രായേല്‍മക്കള്‍ ധാന്യം, വീഞ്ഞ്, എണ്ണ, തേന്‍ , വയലിലെ എല്ലാവിളവും എന്നിവയുടെ ആദ്യഫലം വളരെ കൊണ്ടുവന്നു; എല്ലാറ്റിന്റെയും ദശാംശവും അനവധി കൊണ്ടുവന്നു.
യെഹൂദാനഗരങ്ങളില്‍ പാര്‍ത്ത യിസ്രായേല്യരും യെഹൂദ്യരും കൂടെ കാളകളിലും ആടുകളിലും ദശാംശവും തങ്ങളുടെ ദൈവമായ യഹോവേക്കു നിവേദിച്ചിരുന്ന നിവേദിതവസ്തുക്കളില്‍ ദശാംശവും കൊണ്ടുവന്നു കൂമ്പാരമായി കൂട്ടി.
മൂന്നാം മാസത്തില്‍ അവര്‍ കൂമ്പാരം കൂട്ടിത്തുടങ്ങി ഏഴാം മാസത്തില്‍ തീര്‍ത്തു.
യെഹിസ്കീയാവും പ്രഭുക്കന്മാരും വന്നു കൂമ്പാരങ്ങളെ കണ്ടപ്പോള്‍ അവര്‍ യഹോവയെയും അവന്റെ ജനമായ യിസ്രായേലിനെയും വാഴ്ത്തി.
യെഹിസ്കീയാവു കൂമ്പാരങ്ങളെക്കുറിച്ചു പുരോഹിതന്മാരോടും ലേവ്യരോടും ചോദിച്ചു.
അതിന്നു സാദോക്കിന്റെ ഗൃഹത്തില്‍ മഹാപുരോഹിതനായ അസര്‍യ്യാവു അവനോടുജനം ഈ വഴിപാടുകളെ യഹോവയുടെ ആലയത്തിലേക്കു കൊണ്ടുവന്നു തുടങ്ങിയതുമുതല്‍ ഞങ്ങള്‍ തിന്നു തൃപ്തരായി വളരെ ശേഷിപ്പിച്ചുമിരിക്കുന്നു; യഹോവ തന്റെ ജനത്തെ അനുഗ്രഹിച്ചിരിക്കുന്നു; ശേഷിച്ചതാകുന്നു ഈ വലിയ കൂമ്പാരം എന്നുത്തരം പറഞ്ഞു.
അപ്പോള്‍ യെഹിസ്കീയാവു യഹോവയുടെ ആലയത്തില്‍ അറകള്‍ ഒരുക്കുവാന്‍ കല്പിച്ചു;
അങ്ങനെ അവര്‍ ഒരുക്കിയശേഷം വഴിപാടുകളും ദശാംശങ്ങളും നിവേദിതവസ്തുക്കളും വിശ്വസ്തതയോടെ അകത്തുകൊണ്ടുവന്നുലേവ്യനായ കോനന്യാവു അവേക്കു മേല്‍വിചാരകനും അവന്റെ അനുജന്‍ ശിമെയി രണ്ടാമനും ആയിരുന്നു.
യെഹിസ്കീയാരാജാവിന്റെയും ദൈവാലയപ്രമാണിയായ അസര്‍യ്യാവിന്റെയും ആജ്ഞപ്രകാരം യെഹീയേല്‍, അസസ്യാവു, നഹത്ത്, അസാഹേല്‍, യെരീമോത്ത്, യോസാബാദ്, എലീയേല്‍, യിസ്മഖ്യാവു, മഹത്ത്, ബെനായാവു എന്നിവര്‍ കോനന്യാവിന്റെയും അവന്റെ അനുജന്‍ ശിമെയിയുടെയും കീഴില്‍ വിചാരകന്മാരായിരുന്നു.
കിഴക്കെ വാതില്‍ കാവല്‍ക്കാരനായി ലേവ്യനായ യിമ്നയുടെ മകനായ കോരേ യഹോവയുടെ വഴിപാടുകളെയും അതിവിശുദ്ധവസ്തുക്കളെയും വിഭാഗിച്ചുകൊടുപ്പാന്‍ ദൈവത്തിന്നുള്ള ഔദാര്യദാനങ്ങള്‍ക്കു മേല്‍വിചാരകനായിരുന്നു.
അവന്റെ കീഴില്‍ തങ്ങളുടെ സഹോദരന്മാര്‍ക്കും, വലിയവര്‍ക്കും ചെറിയവര്‍ക്കും ക്കുറുക്കുറായി കൊടുപ്പാന്‍ ഏദെന്‍ , മിന്യാമീന്‍ , യേശുവ, ശെമയ്യാവു, അമര്‍യ്യാവു, ശെഖന്യാവു എന്നിവര്‍ പുരോഹിതനഗരങ്ങളില്‍ ഉദ്യോഗസ്ഥന്മാരായിരുന്നു.
മൂന്നു വയസ്സുമുതല്‍ മേലോട്ടു വംശാവലിയില്‍ ചാര്‍ത്തപ്പെട്ടിരുന്ന ആണുങ്ങളായി ഔരോ ദിവസത്തിന്റെ ആവശ്യംപോലെ ക്കുറുക്കുറായി താന്താങ്ങളുടെ തവണെക്കു ശുശ്രൂഷെക്കായിട്ടു
ആലയത്തില്‍ വരുന്നവരെയും പുരോഹിതന്മാരുടെ വംശാവലിയില്‍ പിതൃഭവനംപിതൃഭവനമായി ചാര്‍ത്തപ്പെട്ടവരെയും ഇരുപതു വയസ്സുമുതല്‍ മേലോട്ടു ക്കുറുക്കുറായി താന്താങ്ങളുടെ തവണമുറെക്കു ചാര്‍ത്തപ്പെട്ട ലേവ്യരെയും ഒഴിച്ചിരുന്നു.
സര്‍വ്വസഭയിലും അവരുടെ എല്ലാകുഞ്ഞുങ്ങളും ഭാര്യമാരും പുത്രന്മാരും പുത്രിമാരുമായി വംശാവലിയില്‍ ചാര്‍ത്തപ്പെട്ടവര്‍ക്കുംകൂടെ ഔഹരി കൊടുക്കേണ്ടതായിരുന്നു. അവര്‍ തങ്ങളുടെ ഉദ്യോഗങ്ങള്‍ക്കൊത്തവണ്ണം തങ്ങളെത്തന്നേ വിശുദ്ധിയില്‍ വിശുദ്ധീകരിച്ചുപോന്നു.
പുരോഹിതന്മാരുടെ സകലപുരുഷപ്രജെക്കും ലേവ്യരില്‍ വംശാവലിയായി ചാര്‍ത്തപ്പെട്ട എല്ലാവര്‍ക്കും ഔഹരികൊടുക്കേണ്ടതിന്നു അവരുടെ പട്ടണങ്ങളുടെ പുല്പുറപ്രദേശങ്ങളിലെ അഹരോന്യരായ പുരോഹിതന്മാര്‍ക്കും ഔരോ പട്ടണത്തില്‍ പേര്‍വിവരം പറഞ്ഞിരുന്ന പുരുഷന്മാരുണ്ടായിരുന്നു.
യെഹിസ്കീയാവു യെഹൂദയില്‍ ഒക്കെയും ഇവ്വണ്ണം ചെയ്തു; തന്റെ ദൈവമായ യഹോവയുടെ സന്നിധിയില്‍ നന്മയും ന്യായവും സത്യവും ആയുള്ളതു പ്രവര്‍ത്തിച്ചു.
അവന്‍ ദൈവാലയത്തിലെ ശുശ്രൂഷ സംബന്ധിച്ചും ന്യായപ്രമാണവും കല്പനയും സംബന്ധിച്ചും തന്റെ ദൈവത്തെ അന്വേഷിക്കേണ്ടതിന്നു ആരംഭിച്ച സകലപ്രവൃത്തിയിലും പൂര്‍ണ്ണഹൃദയത്തോടെ പ്രവര്‍ത്തിച്ചു കൃതാര്‍ത്ഥനായിരുന്നു.

32

ഈ കാര്യങ്ങളും ഈ വിശ്വസ്തപ്രവൃത്തിയും കഴിഞ്ഞശേഷം അശ്ശൂര്‍രാജാവായ സന്‍ ഹേരീബ് വന്നു യെഹൂദയില്‍ കടന്നു ഉറപ്പുള്ള പട്ടണങ്ങളെ നിരോധിച്ചു കൈവശമാക്കുവാന്‍ വിചാരിച്ചു.
സന്‍ ഹേരീബ് വന്നു യെരൂശലേമിനെ ആക്രമിപ്പാന്‍ ഭാവിക്കുന്നു എന്നു യെഹിസ്കീയാവു കണ്ടിട്ടു
പട്ടണത്തിന്നു പുറത്തുള്ള ഉറവുകളിലെ വെള്ളം നിര്‍ത്തിക്കളയേണ്ടതിന്നു തന്റെ പ്രഭുക്കന്മാരോടും വീരന്മാരോടും ആലോചിച്ചു; അവര്‍ അവനെ സഹായിച്ചു.
അങ്ങനെ വളരെ ജനം ഒന്നിച്ചുകൂടി; അശ്ശൂര്‍രാജാക്കന്മാര്‍ വന്നു വളരെ വെള്ളം കാണുന്നതു എന്തിന്നു എന്നു പറഞ്ഞു എല്ലാ ഉറവുകളും ദേശത്തിന്റെ നടുവില്‍കൂടി ഒഴുകിയ തോടും അടെച്ചുകളഞ്ഞു.
അവന്‍ ധൈര്യപ്പെട്ടു, ഇടിഞ്ഞുപോയ മതിലൊക്കെയും പണിതു, ഗോപുരങ്ങളും പുറത്തു വേറൊരു മതിലും കെട്ടിപ്പൊക്കി. ദാവീദിന്റെ നഗരത്തിലെ മില്ലോവിന്റെ കേടും പോക്കി, അനവധി കുന്തവും പരിചയും ഉണ്ടാക്കി.
അവന്‍ ജനത്തിന്നു പടനായകന്മാരെ നിയമിച്ചു. അവരെ നഗരവാതില്‍ക്കലുള്ള വിശാലസ്ഥലത്തു തന്റെ അടുക്കല്‍ ഒന്നിച്ചുകൂട്ടി അവരോടു ഹൃദ്യമായി സംസാരിച്ചു
ഉറപ്പും ധൈര്യവും ഉള്ളവരായിരിപ്പിന്‍ ; അശ്ശൂര്‍രാജാവിനെയും അവനോടു കൂടെയുള്ള സകലപുരുഷാരത്തെയും ഭയപ്പെടരുതു; നിങ്ങള്‍ ഭ്രമിക്കരുതു; അവനോടുകൂടെയുള്ളതിലും വലിയൊരുവന്‍ നമ്മോടുകൂടെ ഉണ്ടു.
അവനോടുകൂടെ മാംസഭുജമേയുള്ളു; നമ്മോടുകൂടെയോ നമ്മെ സഹായിപ്പാനും നമ്മുടെ യുദ്ധങ്ങളെ നടത്തുവാനും നമ്മുടെ ദൈവമായ യഹോവ ഉണ്ടു എന്നു പറഞ്ഞു; ജനം യെഹൂദാരാജാവായ യെഹിസ്കീയാവിന്റെ വാക്കുകളില്‍ ആശ്രയിച്ചു.
അനന്തരം അശ്ശൂര്‍രാജാവായ സന്‍ ഹേരീബ്--അവനും അവനോടുകൂടെയുള്ള സൈന്യമൊക്കെയും ലാഖീശിന്നരികെ ഉണ്ടായിരുന്നു--തന്റെ ദാസന്മാരെ യെരൂശലേമിലേക്കു യെഹൂദാരാജാവായ യെഹിസ്കീയാവിന്റെയും യെരൂശലേമിലെ സകല യെഹൂദ്യരുടെയും അടുക്കല്‍ അയച്ചുപറയിച്ചതു എന്തെന്നാല്‍
അശ്ശൂര്‍രാജാവായ സന്‍ ഹേരീബ് ഇപ്രകാരം പറയുന്നുനിങ്ങള്‍ യെരൂശലേമില്‍ നിരോധം സഹിച്ചു പാര്‍പ്പാന്‍ എന്തൊന്നിലാകുന്നു ആശ്രയിക്കുന്നതു?
നമ്മുടെ ദൈവമായ യഹോവ നമ്മെ അശ്ശൂര്‍രാജാവിന്റെ കയ്യില്‍നിന്നു വിടുവിക്കും എന്നു യെഹിസ്കീയാവു പറഞ്ഞു വിശപ്പും ദാഹവുംകൊണ്ടു ചാകേണ്ടതിന്നു നിങ്ങളെ വശീകരിക്കുന്നില്ലയോ?
അവന്റെ പൂജാഗിരികളും യാഗപീഠങ്ങളും നീക്കിക്കളകയും യെഹൂദയോടും യെരൂശലേമിനോടും നിങ്ങള്‍ ഒരേ പീഠത്തിന്നു മുമ്പില്‍ നമസ്കരിച്ചു അതിന്മേല്‍ ധൂപം കാട്ടേണം എന്നു കല്പിക്കയും ചെയ്തതു ഈ യെഹിസ്കീയാവു തന്നേയല്ലോ.
ഞാനും എന്റെ പിതാക്കന്മാരും അതതു ദേശങ്ങളിലെ സകലജാതികളോടും എന്തു ചെയ്തുവെന്നു നിങ്ങള്‍ അറിയുന്നില്ലയോ? ആ ദേശങ്ങളിലെ ജാതികളുടെ ദേവന്മാര്‍ക്കും തങ്ങളുടെ ദേശങ്ങളെ എന്റെ കയ്യില്‍നിന്നു വിടുവിപ്പാന്‍ കഴിഞ്ഞുവോ?
എന്റെ പിതാക്കന്മാര്‍ നിര്‍മ്മൂലനാശം വരുത്തിയിരിക്കുന്ന ജാതിയുടെ സകലദേവന്മാരിലുംവെച്ചു ഒരുവന്നും തന്റെ ജനത്തെ എന്റെ കയ്യില്‍നിന്നു വിടുവിപ്പാന്‍ കഴിയാതിരിക്കെ നിങ്ങളുടെ ദൈവത്തിന്നു നിങ്ങളെ എന്റെ കയ്യില്‍നിന്നു വിടുവിപ്പാന്‍ കഴിയുമോ?
ആകയാല്‍ യെഹിസ്കീയാവു നിങ്ങളെ ചതിക്കരുതു; ഇങ്ങനെ നിങ്ങളെ വശീകരിക്കരുതു; നിങ്ങള്‍ അവനെ വിശ്വസിക്കയും അരുതു; യാതൊരു ജാതിയുടെയോ രാജ്യത്തിന്റെയോ ദേവന്നും തന്റെ ജനത്തെ എന്റെ കയ്യില്‍ നിന്നും എന്റെ പിതാക്കന്മാരുടെ കയ്യില്‍നിന്നും വിടുവിപ്പാന്‍ കഴിഞ്ഞിട്ടില്ല; പിന്നെ നിങ്ങളുടെ ദൈവം നിങ്ങളെ എന്റെ കയ്യില്‍ നിന്നു വിടുവിക്കുന്നതു എങ്ങനെ?
അവന്റെ ദാസന്മാര്‍ യഹോവയായ ദൈവത്തിന്നും അവന്റെ ദാസനായ യെഹിസ്കീയാവിന്നും വിരോധമായി പിന്നെയും അധികം സംസാരിച്ചു.
അതതു ദേശങ്ങളിലെ ജാതികളുടെ ദേവന്മാര്‍ തങ്ങളുടെ ജനത്തെ എന്റെ കയ്യില്‍നിന്നു വിടുവിക്കാതിരുന്നതുപോലെ യെഹിസ്കീയാവിന്റെ ദൈവവും തന്റെ ജനത്തെ എന്റെ കയ്യില്‍നിന്നു വിടുവിക്കയില്ല എന്നിങ്ങനെ അവന്‍ യിസ്രായേലിന്റെ ദൈവമായ യഹോവയെ നിന്ദിപ്പാനും അവന്നു വിരോധമായി സംസാരിപ്പാനും എഴുത്തും എഴുതി അയച്ചു.
പട്ടണം പിടിക്കേണ്ടതിന്നു അവര്‍ യെരൂശലേമില്‍ മതിലിന്മേല്‍ ഉള്ള ജനത്തെ പേടിപ്പിച്ചു ഭ്രമിപ്പിപ്പാന്‍ യെഹൂദ്യഭാഷയില്‍ അവരോടു ഉറക്കെ വിളിച്ചു,
മനുഷ്യരുടെ കൈപ്പണിയായ ജാതികളുടെ ദേവന്മാരെക്കുറിച്ചെന്നപോലെ യെരൂശലേമിന്റെ ദൈവത്തെക്കുറിച്ചു സംസാരിച്ചു.
ഇതുനിമിത്തം യെഹിസ്കീയാരാജാവും ആമോസിന്റെ മകനായ യെശയ്യാപ്രവാചകനും പ്രാര്‍ത്ഥിച്ചു സ്വര്‍ഗ്ഗത്തിലേക്കു നിലവിളിച്ചു.
അപ്പോള്‍ യഹോവ ഒരു ദൂതനെ അയച്ചു; അവന്‍ അശ്ശൂര്‍ രാജാവിന്റെ പാളയത്തിലെ സകലപരാക്രമശാലികളെയും പ്രഭുക്കന്മാരെയും സേനാപതികളെയും സംഹരിച്ചു; അതുകൊണ്ടു അവന്‍ ലജ്ജാമുഖത്തോടെ സ്വദേശത്തേക്കു മടങ്ങിപ്പോകേണ്ടിവന്നു; അവന്‍ തന്റെ ദേവന്റെ ക്ഷേത്രത്തില്‍ ചെന്നപ്പോള്‍ അവന്റെ ഉദരത്തില്‍നിന്നു ഉത്ഭവിച്ചവര്‍ അവനെ അവിടെവെച്ചു വാള്‍കൊണ്ടു കൊന്നുകളഞ്ഞു.
ഇങ്ങനെ യഹോവ യെഹിസ്കീയാവെയും യെരൂശലേംനിവാസികളെയും അശ്ശൂര്‍രാജാവായ സന്‍ ഹേരീബിന്റെ കയ്യില്‍നിന്നും മറ്റെല്ലാവരുടെയും കയ്യില്‍നിന്നും രക്ഷിച്ചു അവര്‍ക്കും ചുറ്റിലും വിശ്രമം നല്കി;
പലരും യെരൂശലേമില്‍ യഹോവേക്കു കാഴ്ചകളും യെഹൂദാരാജാവായ യെഹിസ്കീയാവിന്നു വിശേഷവസ്തുക്കളും കൊണ്ടുവന്നു; അവന്‍ അന്നുമുതല്‍ സകലജാതികളുടെയും ദൃഷ്ടിയില്‍ ഉന്നതനായിത്തീര്‍ന്നു.
ആ കാലത്തു യെഹിസ്കീയാവിന്നു മരണകരമായ ദീനംപിടിച്ചു; അവന്‍ യഹോവയോടു പ്രാര്‍ത്ഥിച്ചു; അതിന്നു അവന്‍ ഉത്തരം അരുളി ഒരു അടയാളവും കൊടുത്തു.
എന്നാല്‍ യെഹിസ്കീയാവു തനിക്കു ലഭിച്ച ഉപകാരത്തിന്നു അടുത്തവണ്ണം നടക്കാതെ നിഗളിച്ചുപോയി; അതുകൊണ്ടു അവന്റെമേലും യെഹൂദയുടെ മേലും യെരൂശലേമിന്മേലും കോപം ഉണ്ടായി.
എങ്കിലും തന്റെ ഗര്‍വ്വത്തെക്കുറിച്ചു യെഹിസ്കീയാവും യെരൂശലേംനിവാസികളും തങ്ങളെത്തന്നെ താഴ്ത്തി; അതുകൊണ്ടു യഹോവയുടെ കോപം യെഹിസ്കീയാവിന്റെ കാലത്തു അവരുടെമേല്‍ വന്നില്ല.
യെഹിസ്കീയാവിന്നു അനവധി ധനവും മാനവും ഉണ്ടായിരുന്നു; അവന്‍ വെള്ളി, പൊന്നു, രത്നം, സുഗന്ധ വര്‍ഗ്ഗം, പരിച സകലവിധമനോഹരവസ്തുക്കള്‍ എന്നിവെക്കായി ഭണ്ഡാരഗൃഹങ്ങളും
ധാന്യം, വീഞ്ഞ്, എണ്ണ എന്ന അനുഭവങ്ങള്‍ക്കായി പാണ്ടികശാലകളും സകലവിധ മൃഗങ്ങള്‍ക്കും പുരകളും ആട്ടിന്‍ കൂട്ടങ്ങള്‍ക്കു തൊഴുത്തുകളും ഉണ്ടാക്കി.
ദൈവം അവന്നു അനവധി സമ്പത്തു കൊടുത്തിരുന്നതുകൊണ്ടു അവന്‍ പട്ടണങ്ങളെയും ആടുമാടുകൂട്ടങ്ങളെയും വളരെ സമ്പാദിച്ചു.
ഈ യെഹിസ്കീയാവു തന്നേ ഗീഹോന്‍ വെള്ളത്തിന്റെ മേലത്തെ ഒഴുകൂ തടുത്തു ദാവീദിന്റെ നഗരത്തിന്റെ പടിഞ്ഞാറെ ഭാഗത്തു താഴോട്ടു വരുത്തി. അങ്ങനെ യെഹിസ്കീയാവു തന്റെ സകല പ്രവര്‍ത്തികളിലും കൃതാര്‍ത്ഥനായിരുന്നു.
എങ്കിലും ദേശത്തില്‍ സംഭവിച്ചിരുന്ന അതിശയത്തെക്കുറിച്ചു ചോദിക്കേണ്ടതിന്നു ബാബേല്‍ പ്രഭുക്കന്മാര്‍ അവന്റെ അടുക്കല്‍ അയച്ച ദൂതന്മാരുടെ കാര്യത്തില്‍ അവന്റെ ഹൃദയത്തിലുള്ളതൊക്കെയും അറിവാന്‍ തക്കവണ്ണം അവനെ പരീക്ഷിക്കേണ്ടതിന്നു ദൈവം അവനെ വിട്ടുകൊടുത്തു.
യെഹിസ്കീയാവിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്റെ സല്‍പ്രവൃത്തികളും ആമോസിന്റെ മകനായ യെശയ്യാപ്രവാചകന്റെ ദര്‍ശനത്തിലും യെഹൂദയിലെയും യിസ്രായേലിലെയും രാജാക്കന്മാരുടെ പുസ്തകത്തിലും എഴുതിയിരിക്കുന്നുവല്ലോ.
യെഹിസ്കീയാവു തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; ദാവീദിന്റെ പുത്രന്മാരുടെ കല്ലറകളിലേക്കുള്ള കയറ്റത്തിങ്കല്‍ അവനെ അടക്കം ചെയ്തു; അവന്റെ മരണസമയത്തു എല്ലായെഹൂദയും യെരൂശലേം നിവാസികളും അവനെ ബഹുമാനിച്ചു. അവന്റെ മകനായ മനശ്ശെ അവന്നു പകരം രാജാവായി.

33

മനശ്ശെ വാഴ്ച തുടങ്ങിയപ്പോള്‍ അവന്നു പന്ത്രണ്ടു വയസ്സായിരുന്നു; അവന്‍ അമ്പത്തഞ്ചു സംവത്സരം യെരൂശലേമില്‍ വാണു.
യഹോവ യിസ്രായേല്‍മക്കളുടെ മുമ്പില്‍നിന്നു നീക്കിക്കളഞ്ഞ ജാതികളുടെ മ്ളേച്ഛതകളെപ്പോലെ അവന്‍ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു.
അവന്‍ തന്റെ അപ്പനായ യെഹിസ്കീയാവു ഇടിച്ചുകളഞ്ഞിരുന്ന പൂജാഗിരികളെ വീണ്ടും പണിതു, ബാല്‍വിഗ്രഹങ്ങള്‍ക്കു ബലിപീഠങ്ങളെ തീര്‍ത്തു, അശേരാപ്രതിഷ്ഠകളും ഉണ്ടാക്കി, ആകാശത്തിലെ സര്‍വ്വസൈന്യത്തെയും നമസ്കരിച്ചു സേവിച്ചു.
യെരൂശലേമില്‍ എന്റെ നാമം ഇരിക്കുമെന്നു യഹോവ അരുളിച്ചെയ്ത യഹോവയുടെ ആലയത്തിലും അവന്‍ ബലിപീഠങ്ങള്‍ പണിതു;
യഹോവയുടെ ആലയത്തിന്റെ പ്രാകാരം രണ്ടിലും അവന്‍ ആകാശത്തിലെ സൈന്യത്തിന്നു ബലിപീഠങ്ങള്‍ പണിതു.
അവന്‍ തന്റെ പുത്രന്മാരെ ബെന്‍ -ഹിന്നോം താഴ്വരയില്‍ അഗ്നിപ്രവേശം ചെയ്യിച്ചു; മുഹുര്‍ത്തം നോക്കി, ആഭിചാരങ്ങളും ക്ഷുദ്രങ്ങളും പ്രയോഗിച്ചു, വെളിച്ചപ്പാടന്മാരെയും ലക്ഷണം പറയുന്നവരെയും നിയമിച്ചു, യഹോവേക്കു അനിഷ്ടമായുള്ളതു പലതും ചെയ്തു അവനെ കോപിപ്പിച്ചു.
താന്‍ ഉണ്ടാക്കിയ വിഗ്രഹപ്രതിമയെ അവന്‍ ദൈവാലയത്തില്‍ പ്രതിഷ്ഠിച്ചു; ഈ ആലയത്തെക്കുറിച്ചോഈ ആലയത്തിലും ഞാന്‍ എല്ലാ യിസ്രായേല്‍ഗോത്രങ്ങളിലും നിന്നു തിരഞ്ഞെടുത്തിരിക്കുന്ന യെരൂശലേമിലും ഞാന്‍ എന്റെ നാമം എന്നേക്കും സ്ഥാപിക്കും എന്നും
ഞാന്‍ മോശെമുഖാന്തരം യിസ്രായേലിനോടു കല്പിച്ച സകലന്യായപ്രമാണത്തെയും ചട്ടങ്ങളെയും ന്യായങ്ങളെയും അനുസരിച്ചുനടപ്പാന്‍ അവര്‍ സൂക്ഷിക്കുമെങ്കില്‍ ഞാന്‍ നിങ്ങളുടെ പിതാക്കന്മാര്‍ക്കായി നിശ്ചയിച്ച ദേശത്തുനിന്നു അവരുടെ കാല്‍ ഞാന്‍ ഇനി നീക്കിക്കളകയില്ല എന്നും ദൈവം ദാവീദിനോടും അവന്റെ മകനായ ശലോമോനോടും അരുളിച്ചെയ്തിരുന്നു.
അങ്ങനെ മനശ്ശെ യഹോവ യിസ്രായേല്‍ പുത്രന്മാരുടെ മുമ്പില്‍നിന്നു നശിപ്പിച്ച ജാതികള്‍ ചെയ്തതിലും അധികം വഷളത്വം പ്രവര്‍ത്തിപ്പാന്‍ തക്കവണ്ണം യെഹൂദയെയും യെരൂശലേം നിവാസികളെയും തെറ്റുമാറാക്കി.
യഹോവ മനശ്ശെയോടും അവന്റെ ജനത്തോടും സംസാരിച്ചു; എങ്കിലും അവര്‍ ശ്രദ്ധിച്ചില്ല.
ആകയാല്‍ യഹോവ അശ്ശൂര്‍ രാജാവിന്റെ സേനാധിപതിമാരെ അവരുടെ നേരെ വരുത്തി; അവര്‍ മനശ്ശെയെ കൊളുത്തുകളാല്‍ പിടിച്ചു ചങ്ങലയിട്ടു ബാബേലിലേക്കു കൊണ്ടുപോയി.
കഷ്ടത്തില്‍ ആയപ്പോള്‍ അവന്‍ തന്റെ ദൈവമായ യഹോവയോടു അപേക്ഷിച്ചു. തന്റെ പിതാക്കന്മാരുടെ ദൈവത്തിന്റെ മുമ്പില്‍ തന്നെത്താന്‍ ഏറ്റവും താഴ്ത്തി അവനോടു പ്രാര്‍ത്ഥിച്ചു.
അവന്‍ അവന്റെ പ്രാര്‍ത്ഥന കൈക്കൊണ്ടു അവന്റെ യാചന കേട്ടു അവനെ വീണ്ടും യെരൂശലേമില്‍ അവന്റെ രാജത്വത്തിന്നു തിരിച്ചു വരുത്തി; യഹോവതന്നേ ദൈവം എന്നു മനശ്ശെക്കു ബോധമായി.
അതിന്റെശേഷം അവന്‍ ഗീഹോന്നു പടിഞ്ഞാറു താഴ്വരയില്‍ മീന്‍ വാതിലിന്റെ പ്രവേശനംവരെ ദാവീദിന്റെ നഗരത്തിന്നു ഒരു പുറമതില്‍ പണിതു; അവന്‍ അതു ഔഫേലിന്നു ചുറ്റും വളരെ പൊക്കത്തില്‍ പണിയുകയും യെഹൂദയിലെ ഉറപ്പുള്ള പട്ടണങ്ങളില്‍ സേനാധിപന്മാരെ പാര്‍പ്പിക്കയും ചെയ്തു.
അവന്‍ യഹോവയുടെ ആലയത്തില്‍നിന്നു അന്യദൈവങ്ങളെയും വിഗ്രഹത്തെയും യഹോവയുടെ ആലയം നിലക്കുന്ന പര്‍വ്വതത്തിലും യെരൂശലേമിലും താന്‍ പണിതിരുന്ന സകലബലിപീഠങ്ങളെയും നീക്കി നഗരത്തിന്നു പുറത്തു എറിഞ്ഞുകളഞ്ഞു.
അവന്‍ യഹോവയുടെ യാഗപീഠം നന്നാക്കി, അതിന്മേല്‍ സമാധാനയാഗങ്ങളും സ്തോത്രയാഗങ്ങളും അര്‍പ്പിച്ചു; യിസ്രായേലിന്റെ ദൈവമായ യഹോവയെ സേവിപ്പാന്‍ യെഹൂദയോടു കല്പിച്ചു.
എന്നാല്‍ ജനം പൂജാഗിരികളില്‍ യാഗം കഴിച്ചുപോന്നു; എങ്കിലും തങ്ങളുടെ ദൈവമായ യഹോവേക്കു അത്രേ.
മനശ്ശെയുടെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ തന്റെ ദൈവത്തോടു കഴിച്ച പ്രാര്‍ത്ഥനയും യിസ്രായേലിന്റെ ദൈവമായ യഹോവയുടെ നാമത്തില്‍ അവനോടു സംസാരിച്ച ദര്‍ശകന്മാരുടെ വചനങ്ങളും യിസ്രായേല്‍രാജാക്കന്മാരുടെ പുസ്തകത്തില്‍ എഴുതിയിരിക്കുന്നു.
അവന്റെ പ്രാര്‍ത്ഥനയും ദൈവം അവന്റെ പ്രാര്‍ത്ഥന കേട്ടതും അവന്‍ തന്നെത്താന്‍ താഴ്ത്തിയതിന്നു മുമ്പെയുള്ള അവന്റെ സകല പാപവും അകൃത്യവും അവന്‍ പൂജാഗിരികളെ പണികയും അശേരാപ്രതിഷ്ഠകളെയും വിഗ്രഹങ്ങളെയും പ്രതിഷ്ഠിക്കയും ചെയ്ത സ്ഥലങ്ങളും ദര്‍ശകന്മാരുടെ വൃത്താന്തത്തില്‍ എഴുതിയിരിക്കുന്നു.
മനശ്ശെ തന്റെ പിതാക്കന്മാരെപ്പോലെ നിദ്രപ്രാപിച്ചു; അവനെ അവന്റെ അരമനയില്‍ അടക്കം ചെയ്തു; അവന്റെ മകനായ ആമോന്‍ അവന്നു പകരം രാജാവായി.
ആമോന്‍ വാഴ്ച തുടങ്ങിയപ്പോള്‍ അവന്നു ഇരുപത്തിരണ്ടു വയസ്സായിരുന്നു; അവന്‍ രണ്ടു സംവത്സരം യെരൂശലേമില്‍ വാണു.
അവന്‍ തന്റെ അപ്പനായ മനശ്ശെ ചെയ്തതു പോലെ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു, തന്റെ അപ്പനായ മനശ്ശെ ഉണ്ടാക്കിയ സകല വിഗ്രഹങ്ങള്‍ക്കും ആമോന്‍ ബലികഴിച്ചു അവയെ സേവിച്ചു.
തന്റെ അപ്പനായ മനശ്ശെ തന്നെത്താന്‍ യഹോവയുടെ മുമ്പാകെ താഴ്ത്തിയതുപോലെ അവന്‍ തന്നെത്താന്‍ താഴ്ത്തിയില്ല; ആമോന്‍ മേലക്കുമേല്‍ അകൃത്യം ചെയ്തതേയുള്ളു.
അവന്റെ ഭൃത്യന്മാര്‍ അവന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കി അവനെ അവന്റെ നേരെ അരമനയില്‍വെച്ചു കൊന്നുകളഞ്ഞു.
എന്നാല്‍ ദേശത്തെ ജനം ആമോന്‍ രാജാവിന്റെ നേരെ കൂട്ടുകെട്ടുണ്ടാക്കിയവരെയൊക്കെയും കൊന്നുകളഞ്ഞു; ദേശത്തെ ജനം അവന്റെ മകനായ യോശീയാവെ അവന്നു പകരം രാജാവാക്കി.

34

യോശീയാവു വാഴ്ച തുടങ്ങിയപ്പോള്‍ അവന്നു എട്ടു വയസ്സായിരുന്നു; അവന്‍ മുപ്പത്തൊന്നു സംവത്സരം യെരൂശലേമില്‍ വാണു.
അവന്‍ യഹോവേക്കു പ്രസാദമായുള്ളതു ചെയ്തു; തന്റെ പിതാവായ ദാവീദിന്റെ വഴികളില്‍ വലത്തോട്ടോ ഇടത്തോട്ടോ മാറാതെ നടന്നു.
അവന്റെ വാഴ്ചയുടെ എട്ടാം ആണ്ടില്‍, അവന്റെ യൌവനത്തില്‍ തന്നെ, അവന്‍ തന്റെ പിതാവായ ദാവീദിന്റെ ദൈവത്തെ അന്വേഷിച്ചുതുടങ്ങി; പന്ത്രണ്ടാം ആണ്ടില്‍ അവന്‍ പൂജാഗിരികളെയും അശേരാപ്രതിഷ്ഠകളെയും വിഗ്രഹങ്ങളെയും ബിംബങ്ങളെയും നീക്കി യെഹൂദയെയും യെരൂശലേമിനെയും വെടിപ്പാക്കുവാന്‍ തുടങ്ങി.
അവന്‍ കാണ്‍കെ അവര്‍ ബാല്‍ വിഗ്രഹങ്ങളുടെ ബലിപീഠങ്ങളെ ഇടിച്ചുകളഞ്ഞു; അവേക്കു മീതെയുള്ള സൂര്യസ്തംഭങ്ങളെ അവന്‍ വെട്ടിക്കളഞ്ഞു; അശേരാപ്രതിഷ്ഠകളെയും വിഗ്രഹങ്ങളെയും ബീംബങ്ങളെയും തകര്‍ത്തു പൊടിയാക്കി, അവേക്കു ബലികഴിച്ചവരുടെ കല്ലറകളിന്മേല്‍ വിതറിച്ചു.
അവന്‍ പൂജാരികളുടെ അസ്ഥികളെ അവരുടെ ബലിപീഠങ്ങളിന്മേല്‍ ദഹിപ്പിക്കയും യെഹൂദയെയും യെരൂശലേമിനെയും വെടിപ്പാക്കുകയും ചെയ്തു.
അങ്ങനെതന്നേ അവന്‍ മനശ്ശെയുടെയും എഫ്രയീമിന്റെയും ശിമെയോന്റെയും പട്ടണങ്ങളില്‍ നഫ്താലിവരെയും ചുറ്റിലും അവരുടെ ശൂന്യസ്ഥലങ്ങളില്‍ ചെയ്തു.
അവന്‍ ബലിപീഠങ്ങളെ ഇടിച്ചു അശേരാപ്രതിഷ്ഠകളെയും വിഗ്രഹങ്ങളെയുമെല്ലാം തകര്‍ത്തു പൊടിയാക്കി, യിസ്രായേല്‍ ദേശത്തു എല്ലാടവും സകലസൂര്യസ്തംഭങ്ങളെയും വെട്ടിക്കളഞ്ഞു യെരൂശലേമിലേക്കു മടങ്ങിപ്പോന്നു.
അവന്റെ വാഴ്ചയുടെ പതിനെട്ടാം ആണ്ടില്‍ ദേശത്തെയും ആലയത്തെയും വെടിപ്പാക്കിയശേഷം അവന്‍ അസല്യാവിന്റെ മകനായ ശാഫാനെയും നഗരാധിപതിയായ മയശേയാവെയും യോവാശിന്റെ മകനായ രായസക്കാരന്‍ യോവാഹിനെയും തന്റെ ദൈവമായ യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റം തീര്‍പ്പാന്‍ നിയോഗിച്ചു.
അവര്‍ മഹാപുരോഹിതനായ ഹില്‍ക്കീയാവിന്റെ അടുക്കല്‍ ചെന്നപ്പോള്‍ വാതില്‍കാവല്‍ക്കാരായ ലേവ്യര്‍ മനശ്ശെയോടും എഫ്രയീമിനോടും ശേഷമുള്ള എല്ലായിസ്രായേലിനോടും എല്ലാ യെഹൂദയോടും ബെന്യാമീനോടും യെരൂശലേംനിവാസികളോടും പിരിച്ചെടുത്തു ദൈവാലയത്തില്‍ അടെച്ചിരുന്ന ദ്രവ്യം ഏല്പിച്ചു കൊടുത്തു.
അവര്‍ അതു യഹോവയുടെ ആലയത്തില്‍ വേലചെയ്യിക്കുന്ന മേല്‍വിചാരകന്മാരുടെ കയ്യിലും അവര്‍ യഹോവയുടെ ആലയത്തിന്റെ അറ്റകുറ്റം തീര്‍ത്തു നന്നാക്കുവാന്‍ ആലയത്തില്‍ പണിചെയ്യുന്ന പണിക്കാര്‍ക്കും കൊടുത്തു.
ചെത്തിയ കല്ലും ചേര്‍പ്പുപണിക്കു മരവും വാങ്ങേണ്ടതിന്നും യെഹൂദാരാജാക്കന്മാര്‍ നശിപ്പിച്ചിരുന്ന കെട്ടിടങ്ങള്‍ക്കു തുലാങ്ങള്‍ വെക്കേണ്ടതിന്നു ആശാരികള്‍ക്കും പണിക്കാര്‍ക്കും തന്നേ.
ആ പുരുഷന്മാര്‍ വിശ്വാസത്തിന്മേല്‍ പ്രവര്‍ത്തിച്ചു; മെരാര്‍യ്യരില്‍ യഹത്ത്, ഔബദ്യാവു എന്ന ലേവ്യരും പണിനടത്തുവാന്‍ കെഹാത്യരില്‍ സെഖര്‍യ്യാവും മെശുല്ലാമും വാദ്യപ്രയോഗത്തില്‍ സാമര്‍ത്ഥ്യമുള്ള സകലലേവ്യരും അവരുടെ മേല്‍വിചാരകന്മാര്‍ ആയിരുന്നു.
അവര്‍ ചുമട്ടുകാര്‍ക്കും അതതു വേല ചെയ്യുന്ന എല്ലാ പണിക്കാര്‍ക്കും മേല്‍വിചാരകന്മാരായിരുന്നു; ലേവ്യരില്‍ ചിലര്‍ എഴുത്തുകാരും ഉദ്യോഗസ്ഥന്മാരും വാതില്‍കാവല്‍ക്കാരും ആയിരുന്നു.
അവര്‍ യഹോവയുടെ ആലയത്തില്‍ പിരിഞ്ഞുകിട്ടിയ ദ്രവ്യം പുറത്തു എടുത്തപ്പോള്‍ ഹില്‍ക്കീയാപുരോഹിതന്‍ യഹോവ മോശെമുഖാന്തരം കൊടുത്ത ന്യായപ്രമാണപുസ്തകം കണ്ടെത്തി.
ഹില്‍ക്കീയാവു രായസക്കാരനായ ശാഫാനോടുഞാന്‍ യഹോവയുടെ ആലയത്തില്‍ ന്യായപ്രമാണപുസ്തകം കണ്ടെത്തിയിരിക്കുന്നു എന്നു പറഞ്ഞു. ഹില്‍ക്കീയാവു പുസ്തകം ശാഫാന്റെ കയ്യില്‍ കൊടുത്തു.
ശാഫാന്‍ പുസ്തകം രാജാവിന്റെ അടുക്കല്‍ കൊണ്ടു ചെന്നു രാജസന്നിധിയില്‍ ബോധിപ്പിച്ചതുഅടിയങ്ങള്‍ക്കു കല്പന തന്നതുപോലെ ഒക്കെയും ചെയ്തിരിക്കുന്നു.
യഹോവയുടെ ആലയത്തില്‍ കണ്ട ദ്രവ്യം പുറത്തു എടുത്തു വിചാരകന്മാരുടെ കയ്യിലും വേലക്കാരുടെ കയ്യിലും കൊടുത്തിരിക്കുന്നു.
രായസക്കാരനായ ശാഫാന്‍ രാജാവിനോടുഹില്‍ക്കീയാപുരോഹിതന്‍ ഒരു പുസ്തകം എന്റെ കയ്യില്‍ തന്നിരിക്കുന്നു എന്നും ബോധിപ്പിച്ചു; ശാഫാന്‍ അതിനെ രാജസന്നിധിയില്‍ വായിച്ചു കേള്‍പ്പിച്ചു.
ന്യായപ്രമാണത്തിലെ വാക്യങ്ങളെ കേട്ടിട്ടു രാജാവു വസ്ത്രം കീറി.
രാജാവു ഹില്‍ക്കീയാവോടും ശാഫാന്റെ മകന്‍ അഹീക്കാമിനോടും മീഖയുടെ മകന്‍ അബ്ദോനോടും രായസക്കാരനായ ശാഫാനോടും രാജഭൃത്യനായ അസായാവോടും കല്പിച്ചതു എന്തെന്നാല്‍
നിങ്ങള്‍ ചെന്നു, കണ്ടുകിട്ടിയിരിക്കുന്ന ഈ പുസ്തകത്തിലെ വാക്യങ്ങളെക്കുറിച്ചു എനിക്കും യിസ്രായേലിലും യെഹൂദയിലും ശേഷിച്ചിരിക്കുന്നവര്‍ക്കും വേണ്ടി യഹോവയോടു അരുളപ്പാടു ചോദിപ്പിന്‍ ; ഈ പുസ്തകത്തില്‍ എഴുതിയിരിക്കുന്നതൊക്കെയും അനുസരിച്ചു നടക്കത്തക്കവണ്ണം നമ്മുടെ പിതാക്കന്മാര്‍ യഹോവയുടെ വചനത്തെ പ്രമാണിക്കാതെയിരുന്നതുകൊണ്ടു നമ്മുടെമേല്‍ ചൊരിഞ്ഞിരിക്കുന്ന യഹോവയുടെ കോപം വലിയതല്ലോ.
അങ്ങനെ ഹില്‍ക്കീയാവും രാജാവു നിയോഗിച്ചവരും ഹസ്രയുടെ മകനായ തൊക്ഹത്തിന്റെ മകനായി രാജവസ്ത്രവിചാരകനായ ശല്ലൂമിന്റെ ഭാര്യ ഹുല്‍ദാ എന്ന പ്രവാചകിയുടെ അടുക്കല്‍ ചെന്നു--അവള്‍ യെരൂശലേമില്‍ രണ്ടാം ഭാഗത്തു പാര്‍ത്തിരുന്നു;- അവളോടു ആ സംഗതിയെക്കുറിച്ചു സംസാരിച്ചു.
അവള്‍ അവരോടു ഉത്തരം പറഞ്ഞതുയിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു; നിങ്ങളെ എന്റെ അടുക്കല്‍ അയച്ച പുരുഷനോടു നിങ്ങള്‍ പറയേണ്ടതു എന്തെന്നാല്‍
യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നുഞാന്‍ ഈ സ്ഥലത്തിന്നും നിവാസികള്‍ക്കും യെഹൂദാരാജാവിന്റെ മുമ്പാകെ വായിച്ചുകേള്‍പ്പിച്ച പുസ്തകത്തില്‍ എഴുതിയിരിക്കുന്ന സകലശാപങ്ങളുമായ അനര്‍ത്ഥം വരുത്തും.
അവര്‍ എന്നെ ഉപേക്ഷിച്ചു തങ്ങളുടെ സകലപ്രവൃത്തികളാലും എനിക്കു കോപം വരത്തക്കവണ്ണം അന്യ ദൈവങ്ങള്‍ക്കു ധൂപം കാട്ടിയതുകൊണ്ടു എന്റെ കോപം ഈ സ്ഥലത്തു ചൊരിയും; അതു കെട്ടുപോകയും ഇല്ല.
എന്നാല്‍ യഹോവയോടു ചോദിപ്പാന്‍ നിങ്ങളെ അയച്ച യെഹൂദാരാജാവിനോടു നിങ്ങള്‍ പറയേണ്ടതു എന്തെന്നാല്‍നീ കേട്ടിരിക്കുന്ന വചനങ്ങളെക്കുറിച്ചു യിസ്രായേലിന്റെ ദൈവമായ യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു;
ഈ സ്ഥലത്തിന്നും നിവാസികള്‍ക്കും വിരോധമായുള്ള ദൈവത്തിന്റെ വചനങ്ങളെ നീ കേട്ടപ്പോള്‍ നിന്റെ ഹൃദയം അലിഞ്ഞു നീ അവന്റെ മുമ്പാകെ നിന്നെത്തന്നേ താഴ്ത്തുകയും എന്റെ മുമ്പാകെ നിന്നെത്തന്നേ താഴ്ത്തി നിന്റെ വസ്ത്രം കീറി എന്റെ മുമ്പാകെ കരകയും ചെയ്കകൊണ്ടു ഞാനും നിന്റെ അപേക്ഷ കേട്ടിരിക്കുന്നു എന്നു യഹോവയുടെ അരുളപ്പാടു.
ഞാന്‍ നിന്നെ നിന്റെ പിതാക്കന്മാരോടു ചേര്‍ത്തുകൊള്ളും; നീ സമാധാനത്തോടെ നിന്റെ കല്ലറയില്‍ അടക്കപ്പെടും; ഞാന്‍ ഈ സ്ഥലത്തിന്നും നിവാസികള്‍ക്കും വരുത്തുവാന്‍ പോകുന്ന അനര്‍ത്ഥമൊന്നും നിന്റെ കണ്ണു കാണുകയുമില്ല. അവര്‍ രാജാവിനെ ഈ മറുപടി ബോധിപ്പിച്ചു.
അനന്തരം രാജാവു ആളയച്ചു യെഹൂദയിലും യെരൂശലേമിലും ഉള്ള എല്ലാമൂപ്പന്മാരെയും കൂട്ടിവരുത്തി.
രാജാവും സകലയെഹൂദാപുരുഷന്മാരും യെരൂശലേംനിവാസികളും പുരോഹിതന്മാരും ലേവ്യരും ആബാലവൃദ്ധം സര്‍വ്വജനവും യഹോവയുടെ ആലയത്തില്‍ ചെന്നു; അവന്‍ യഹോവയുടെ ആലയത്തില്‍വെച്ചു കണ്ടുകിട്ടിയ നിയമപുസ്തകത്തിലെ വാക്യങ്ങളെയെല്ലാം അവരെ കേള്‍പ്പിച്ചു.
രാജാവു തന്റെ സ്ഥാനത്തു നിന്നുകൊണ്ടു താന്‍ യഹോവയെ അനുസരിക്കയും; അവന്റെ കല്പനകളും സാക്ഷ്യങ്ങളും ചട്ടങ്ങളും പൂര്‍ണ്ണഹൃദയത്തോടും പൂര്‍ണ്ണമനസ്സോടുംകൂടെ പ്രമാണിച്ചു നടക്കയും ഈ പുസ്തകത്തില്‍ എഴുതിയിരിക്കുന്ന നിയമത്തിന്റെ വചനങ്ങള്‍ ആചരിക്കയും ചെയ്യുമെന്നു യഹോവയുടെ മുമ്പാകെ ഒരു നിയമം ചെയ്തു.
യെരൂശലേമിലും ബെന്യാമീനിലും ഉണ്ടായിരുന്നവരെ ഒക്കെയും അവന്‍ അതില്‍ യോജിപ്പിച്ചു. യെരൂശലേംനിവാസികള്‍ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ ദൈവത്തിന്റെ നിയമപ്രകാരം ചെയ്തു.
യോശീയാവു യിസ്രായേല്‍മക്കള്‍ക്കുള്ള സകലദേശങ്ങളില്‍നിന്നും സകലമ്ളേച്ഛതകളെയും നീക്കിക്കളഞ്ഞു യിസ്രായേലില്‍ ഉള്ളവരെല്ലാം തങ്ങളുടെ ദൈവമായ യഹോവയെ സേവിപ്പാന്‍ സംഗതിവരുത്തി. അവന്റെ കാലത്തൊക്കെയും അവര്‍ തങ്ങളുടെ പിതാക്കന്മാരുടെ ദൈവമായ യഹോവയെ വിട്ടുമാറിയില്ല.

35

അനന്തരം യോശീയാവു യെരൂശലേമില്‍ യഹോവേക്കു ഒരു പെസഹ ആചരിച്ചു ഒന്നാം മാസം പതിനാലാം തിയ്യതി അവര്‍ പെസഹ അറുത്തു.
അവന്‍ പുരോഹിതന്മാരെ താന്താങ്ങളുടെ വേലെക്കു നിര്‍ത്തി; യഹോവയുടെ ആലയത്തിലെ ശുശ്രൂഷെക്കായി അവരെ ധൈര്യപ്പെടുത്തി.
അവന്‍ എല്ലായിസ്രായേലിന്നും ഉപാദ്ധ്യായന്മാരും യഹോവേക്കു വിശുദ്ധന്മാരുമായ ലേവ്യരോടു പറഞ്ഞതുയിസ്രായേല്‍രാജാവായ ദാവീദിന്റെ മകന്‍ ശലോമോന്‍ പണിത ആലയത്തില്‍ വിശുദ്ധപെട്ടകം വെപ്പിന്‍ ; ഇനി അതു നിങ്ങളുടെ തോളുകള്‍ക്കു ഭാരമായിരിക്കരുതു; നിങ്ങളുടെ ദൈവമായ യഹോവയെയും അവന്റെ ജനമായ യിസ്രായേലിനെയും സേവിച്ചുകൊള്‍വിന്‍ .
യിസ്രായേല്‍രാജാവായ ദാവീദിന്റെയും അവന്റെ മകനായ ശലോമോന്റെയും എഴുത്തുകളില്‍ കാണുംപോലെ പിതൃഭവനം പിതൃഭവനമായും ക്കുറുക്കുറായി നിങ്ങളെത്തന്നേ ക്രമപ്പെടുത്തുവിന്‍ .
നിങ്ങളുടെ സഹോദരന്മാരായ ജനത്തിന്റെ പിതൃഭവനവിഭാഗം അനുസരിച്ചു ഔരോന്നിന്നു ലേവ്യരുടെ ഔരോ പിതൃഭവനഭാഗം വരുവാന്‍ തക്കവണ്ണം വിശുദ്ധമന്ദിരത്തിങ്കല്‍ നിന്നുകൊള്‍വിന്‍ .
ഇങ്ങനെ നിങ്ങള്‍ പെസഹ അറുത്തു നിങ്ങളെത്തന്നേ വിശുദ്ധീകരിക്കയും മോശെമുഖാന്തരം ഉണ്ടായ യഹോവയുടെ അരുളപ്പാടു നിങ്ങളുടെ സഹോദരന്മാര്‍ അനുസരിക്കേണ്ടതിന്നു അവരെ ഒരുക്കുകയും ചെയ്‍വിന്‍ .
യോശീയാവു അവിടെ ഉണ്ടായിരുന്ന എല്ലാവര്‍ക്കും വേണ്ടി പെസഹ യാഗങ്ങള്‍ക്കായിട്ടു രാജാവിന്റെ വക ആട്ടിന്‍ കൂട്ടത്തില്‍നിന്നു ആകെ മുപ്പതിനായിരം കുഞ്ഞാടിനെയും വെള്ളാട്ടിന്‍ കുട്ടിയെയും മൂവായിരം കാളയെയും ജനത്തിന്നു കൊടുത്തു.
അവന്റെ പ്രഭുക്കന്മാരും ജനത്തിന്നും പുരോഹിതന്മാര്‍ക്കും ലേവ്യര്‍ക്കും ഔദാര്യത്തോടെ കൊടുത്തു; ദൈവാലയപ്രാമണികളായ ഹില്‍ക്കീയാവും സെഖര്‍യ്യാവും യെഹീയേലും പുരോഹിതന്മാര്‍ക്കും പെസഹയാഗങ്ങള്‍ക്കായിട്ടു രണ്ടായിരത്തറുനൂറു കുഞ്ഞാടിനെയും മുന്നൂറു കാളയെയും കൊടുത്തു.
കോനന്യാവും അവന്റെ സഹോദരന്മാരായ ശെമയ്യാവും നെഥനയേലും ലേവ്യരുടെ പ്രഭുക്കന്മാരായ ഹസബ്യാവും യെഹീയേലും യോസാബാദും ലേവ്യര്‍ക്കും പെസഹയാഗങ്ങള്‍ക്കായിട്ടു അയ്യായിരം കുഞ്ഞാടിനെയും അഞ്ഞൂറു കാളയെയും കൊടുത്തു.
ഇങ്ങനെ ശുശ്രൂഷക്രമത്തിലായി; രാജകല്പനപ്രകാരം പുരോഹിതന്മാര്‍ തങ്ങളുടെ സ്ഥാനത്തും ലേവ്യര്‍ ക്കുറുക്കുറായും നിന്നു.
അവന്‍ പെസഹ അറുത്തു; പുരോഹിതന്മാര്‍ അവരുടെ കയ്യില്‍നിന്നു രക്തം വാങ്ങി തളിക്കയും ലേവ്യര്‍ തോലുരിക്കയും ചെയ്തു.
പിന്നെ മോശെയുടെ പുസ്തകത്തില്‍ എഴുതിയിരിക്കുന്നതു പോലെ യഹോവേക്കു അര്‍പ്പിക്കേണ്ടതിന്നു അവര്‍ ജനത്തിന്റെ പിതൃഭവനവിഭാഗം അനുസരിച്ചു കൊടുപ്പാന്‍ തക്കവണ്ണം ഹോമയാഗത്തെയും അങ്ങനെ തന്നേ കാളകളെയും നീക്കിവെച്ചു.
അവര്‍ വിധിപോലെ പെസഹയെ തീയില്‍ ചുട്ടു; നിവേദിതങ്ങളെ കലങ്ങളിലും കുട്ടകങ്ങളിലും ചട്ടികളിലും വേവിച്ചു സര്‍വ്വജനത്തിന്നും വേഗത്തില്‍ വിളമ്പിക്കൊടുത്തു.
പിന്നെ അവര്‍ തങ്ങള്‍ക്കും പുരോഹിതന്മാര്‍ക്കും വേണ്ടി ഒരുക്കി; അഹരോന്യരായ പുരോഹിതന്മാര്‍ ഹോമയാഗങ്ങളും മേദസ്സും അര്‍പ്പിക്കുന്നതില്‍ രാത്രിവരെ അദ്ധ്വാനിച്ചിരുന്നതുകൊണ്ടു ലേവ്യര്‍ തങ്ങള്‍ക്കും അഹരോന്യരായ പുരോഹിതന്മാര്‍ക്കും വേണ്ടി ഒരുക്കി.
ആസാഹ്യരായ സംഗീതക്കാര്‍ ദാവീദിന്റെയും ആസാഫിന്റെയും ഹേമാന്റെയും രാജാവിന്റെയും ദര്‍ശകനായ യെദൂഥൂന്റെയും കല്പനപ്രകാരം തങ്ങളുടെ സ്ഥാനത്തും വാതില്‍കാവല്‍ക്കാര്‍ അതതു വാതില്‍ക്കലും നിന്നു; അവര്‍ക്കും തങ്ങളുടെ ശുശ്രൂഷ വിട്ടുപോകുവാന്‍ ആവശ്യമില്ലായിരുന്നു; അവരുടെ സഹോദരന്മാരായ ലേവ്യര്‍ അവര്‍ക്കും ഒരുക്കിക്കൊടുത്തു.
ഇങ്ങനെ യോശീയാരാജാവിന്റെ കല്പനപ്രകാരം പെസഹ ആചരിപ്പാനും യഹോവയുടെ യാഗപീഠത്തിന്മേല്‍ ഹോമയാഗങ്ങള്‍ അര്‍പ്പിപ്പാനും വേണ്ടിയുള്ള യഹോവയുടെ സകലശുശ്രൂഷയും അന്നു ക്രമത്തിലായി.
അവിടെ ഉണ്ടായിരുന്ന യിസ്രായേല്‍ മക്കള്‍ ആ സമയത്തു പെസഹയും പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവവും ഏഴു ദിവസം ആചരിച്ചു.
ശമൂവേല്‍പ്രവാചകന്റെ കാലംമുതല്‍ യിസ്രായേലില്‍ ഇതുപോലെ ഒരു പെസഹ ആചരിച്ചിട്ടില്ല; യോശീയാവും പുരോഹിതന്മാരും ലേവ്യരും അവിടെ ഉണ്ടായിരുന്ന എല്ലായെഹൂദയും യിസ്രായേലും യെരൂശലേംനിവാസികളും ആചരിച്ച ഈ പെസഹപോലെ യിസ്രായേല്‍രാജാക്കന്മാരാരും ആചരിച്ചിട്ടില്ല.
യോശീയാവിന്റെ വാഴ്ചയുടെ പതിനെട്ടാം ആണ്ടില്‍ ഈ പെസഹ ആചരിച്ചു.
യോശീയാവു ദൈവാലയത്തെ യഥാസ്ഥാനത്താക്കുക മുതലായ ഈ കാര്യങ്ങളൊക്കെയും കഴിഞ്ഞശേഷം മിസ്രയീംരാജാവായ നെഖോഫ്രാത്തിന്നു സമീപത്തുള്ള കക്കെമീശ് ആക്രമിപ്പാന്‍ പോകുമ്പോള്‍ യോശീയാവു അവന്റെ നേരെ പുറപ്പെട്ടു.
എന്നാല്‍ അവന്‍ അവന്റെ അടുക്കല്‍ ദൂതന്മാരെ അയച്ചുയെഹൂദാരാജാവേ, എനിക്കും നിനക്കും തമ്മില്‍ എന്തു? ഞാന്‍ ഇന്നു നിന്റെ നേരെ അല്ല, എനിക്കു യുദ്ധമുള്ള ഗൃഹത്തിന്റെ നേരെയത്രേ പുറപ്പെട്ടിരിക്കുന്നതു; ദൈവം എന്നോടു ബദ്ധപ്പെടുവാന്‍ കല്പിച്ചിരിക്കുന്നു; എന്റെ പക്ഷത്തിലുള്ള ദൈവം നിന്നെ നശിപ്പിക്കാതിരിക്കേണ്ടതിന്നു അവനോടു ഇടപെടരുതു എന്നു പറയിച്ചു.
എങ്കിലും യോശീയാവു വിട്ടുതിരിയാതെ അവനോടു യുദ്ധം ചെയ്യേണ്ടതിന്നു വേഷംമാറി; നെഖോ പറഞ്ഞ ദൈവവചനങ്ങളെ കേള്‍ക്കാതെ അവന്‍ മെഗിദ്ദോതാഴ്വരയില്‍ യുദ്ധം ചെയ്‍വാന്‍ ചെന്നു.
വില്ലാളികള്‍ യോശീയാരാജാവിനെ എയ്തു; രാജാവു തന്റെ ഭൃത്യന്മാരോടുഎന്നെ കൊണ്ടുപോകുവിന്‍ ; ഞാന്‍ കഠിനമായി മുറിവേറ്റിരിക്കുന്നു എന്നു പറഞ്ഞു.
അങ്ങനെ അവന്റെ ഭൃത്യന്മാര്‍ അവനെ രഥത്തില്‍നിന്നിറക്കി അവന്റെ രണ്ടാം രഥത്തില്‍ ആക്കി യെരൂശലേമില്‍ കൊണ്ടുവന്നു; അവന്‍ മരിച്ചു; അവന്റെ പിതാക്കന്മാരുടെ ഒരു കല്ലറയില്‍ അവനെ അടക്കം ചെയ്തു. എല്ലായെഹൂദയും യെരൂശലേമും യോശീയാവെക്കുറിച്ചു വിലപിച്ചു.
യിരെമ്യാവും യോശീയാവെക്കുറിച്ചു വിലപിച്ചു; സകലസംഗീതക്കാരും സംഗീതക്കാരത്തികളും ഇന്നുവരെ അവരുടെ വിലാപങ്ങളില്‍ യോശീയാവെക്കുറിച്ചു പ്രസ്താവിക്കുന്നു. യിസ്രായേലില്‍ അതു ഒരു ചട്ടമാക്കിയിരിക്കുന്നു; അവ വിലാപങ്ങളില്‍ എഴുതിയിരിക്കുന്നുവല്ലോ.
യോശീയാവിന്റെ മറ്റുള്ള വൃത്താന്തങ്ങളും യഹോവയുടെ ന്യായപ്രമാണത്തില്‍ എഴുതിയിരിക്കുന്നപ്രകാരമുള്ള അവന്റെ സല്‍പ്രവൃത്തികളും ആദ്യവസാനം അവന്റെ ചരിത്രവും യിസ്രായേലിലെയും യെഹൂദയിലെയും രാജാക്കന്മാരുടെ പുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ.

36

ദേശത്തെ ജനം യോശീയാവിന്റെ മകനായ യെഹോവാഹാസിനെ കൂട്ടിക്കൊണ്ടുവന്നു അവനെ അപ്പന്നു പകരം യെരൂശലേമില്‍ രാജാവാക്കി.
യെഹോവാഹാസ് വാഴ്ചതുടങ്ങിയപ്പോള്‍ അവന്നു ഇരുപത്തിമൂന്നു വയസ്സായിരുന്നു; അവന്‍ മൂന്നു മാസം യെരൂശലേമില്‍ വാണു.
മിസ്രയീംരാജാവു അവനെ യെരൂശലേമില്‍വെച്ചു പിഴുക്കി ദേശത്തിന്നു നൂറു താലന്ത് വെള്ളിയും ഒരു താലന്ത് പൊന്നും പിഴ കല്പിച്ചു.
മിസ്രയീംരാജാവു അവന്റെ സഹോദരനായ എല്യാക്കീമിനെ യെഹൂദെക്കും യെരൂശലേമിന്നും രാജാവാക്കി; അവന്റെ പേര്‍ യെഹോയാക്കീം എന്നു മാറ്റി. അവന്റെ സഹോദരനായ യെഹോവാഹാസിനെ നെഖോ പിടിച്ചു മിസ്രയീമിലേക്കു കൊണ്ടുപോയി.
യെഹോയാക്കീം വാഴ്ച തുടങ്ങിയപ്പോള്‍ അവന്നു ഇരുപത്തഞ്ചു വയസ്സായിരുന്നു; അവന്‍ ഏഴു സംവത്സരം യെരൂശലേമില്‍ വാണു; അവന്‍ തന്റെ ദൈവമായ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു.
അവന്റെ നേരെ ബാബേല്‍രാജാവായ നെബൂഖദ് നേസര്‍ വന്നു അവനെ ചങ്ങലയിട്ടു ബാബേലിലേക്കു കൊണ്ടുപോയി,
നെബൂഖദ് നേസര്‍ യഹോവയുടെ ആലയത്തിലെ ഉപകരണങ്ങളും ബാബേലില്‍ കൊണ്ടുപോയി ബാബേലില്‍ തന്റെ ദേവന്റെ ക്ഷേത്രത്തില്‍ വെച്ചു.
യെഹോയാക്കീമിന്റെ മറ്റുള്ള വൃത്താന്തങ്ങളും അവന്‍ ചെയ്തതും അവനില്‍ കണ്ടതുമായ മ്ളേച്ഛതകളും യിസ്രായേലിലെയും യെഹൂദയിലെയും രാജാക്കന്മാരുടെ പുസ്തകത്തില്‍ എഴുതിയിരിക്കുന്നുവല്ലോ. അവന്റെ മകനായ യെഹോയാഖീന്‍ അവന്നുപകരം രാജാവായി.
യെഹോയാഖീന്‍ വാഴ്ച തുടങ്ങിയപ്പോള്‍ അവന്നു എട്ടു വയസ്സായിരുന്നുഅവന്‍ മൂന്നു മാസവും പത്തു ദിവസവും യെരൂശലേമില്‍ വാണു; അവന്‍ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു.
എന്നാല്‍ പിറ്റെയാണ്ടില്‍ നെബൂഖദ് നേസര്‍രാജാവു ആളയച്ചു അവനെയും യഹോവയുടെ ആലയത്തിലെ മനോഹരമായ ഉപകരണങ്ങളെയും ബാബേലിലേക്കു വരുത്തി, അവന്റെ സഹോദരനായ സിദെക്കീയാവെ യെഹൂദെക്കും യെരൂശലേമിന്നും രാജാവാക്കി.
സിദെക്കീയാവു വാഴ്ച തുടങ്ങിയപ്പോള്‍ അവന്നു ഇരുപത്തൊന്നു വയസ്സായിരുന്നു; അവന്‍ പതിനൊന്നു സംവത്സരം യെരൂശലേമില്‍ വാണു.
അവന്‍ തന്റെ ദൈവമായ യഹോവേക്കു അനിഷ്ടമായുള്ളതു ചെയ്തു; യഹോവയുടെ വായില്‍നിന്നുള്ള വചനം പ്രസ്താവിച്ച യിരെമ്യാപ്രവാചകന്റെ മുമ്പില്‍ തന്നെത്താന്‍ താഴ്ത്തിയില്ല.
അവനെക്കൊണ്ടു ദൈവനാമത്തില്‍ സത്യം ചെയ്യിച്ചിരുന്ന നെബൂഖദ് നേസര്‍ രാജാവിനോടു അവന്‍ മത്സരിച്ചു ശാഠ്യം കാണിക്കയും യിസ്രായേലിന്റെ ദൈവമായ യഹോവയിങ്കലേക്കു തിരിയാത വണ്ണം തന്റെ ഹൃദയം കഠിനമാക്കുകയും ചെയ്തു.
പുരോഹിതന്മാരില്‍ പ്രധാനികളൊക്കെയും ജനവും ജാതികളുടെ സകലമ്ളേച്ഛതകളെയുംപോലെ വളരെ അകൃത്യം ചെയ്തു; യെരൂശലേമില്‍ യഹോവ വിശുദ്ധീകരിച്ച അവന്റെ ആലയത്തെ അശുദ്ധമാക്കി.
അവരുടെ പിതാക്കന്മാരുടെ ദൈവമായ യഹോവേക്കു തന്റെ ജനത്തോടും തന്റെ നിവാസത്തോടും സഹതാപം തോന്നീട്ടു അവന്‍ ജാഗ്രതയോടെ തന്റെ ദൂതന്മാരെ അവരുടെ അടുക്കല്‍ അയച്ചു.
അവരോ ദൈവത്തിന്റെ ദൂതന്മാരെ പരിഹസിച്ചു അവന്റെ വാക്കുകളെ നിരസിച്ചു ഉപശാന്തിയില്ലാതാകും വണ്ണം യഹോവയുടെ കോപം തന്റെ ജനത്തിന്നു നേരെ ഉജ്ജ്വലിക്കുവോളം അവന്റെ പ്രവാചകന്മാരെ നിന്ദിച്ചുകളഞ്ഞു.
അതുകൊണ്ടു അവന്‍ കല്‍ദയരുടെ രാജാവിനെ അവരുടെ നേരെ വരുത്തി; അവന്‍ അവരുടെ യൌവനക്കാരെ അവരുടെ വിശുദ്ധമന്ദിരമായ ആലയത്തില്‍വെച്ചു വാള്‍കൊണ്ടു കൊന്നു; അവന്‍ യൌവനക്കാരനെയോ കന്യകയെയോ വൃദ്ധനെയോ കിഴവനെയോ ആദരിക്കാതെ അവരെ ഒക്കെയും അവന്റെ കയ്യില്‍ ഏല്പിച്ചുകൊടുത്തു.
ദൈവാലയത്തിലെ ചെറിയതും വലിയതുമായ ഉപകരണങ്ങളൊക്കെയും യഹോവയുടെ ആലയത്തിലെ ഭണ്ഡാരവും രാജാവിന്റെയും അവന്റെ പ്രഭുക്കന്മാരുടെയും ഭണ്ഡാരങ്ങളുമെല്ലാം അവന്‍ ബാബേലിലേക്കു കൊണ്ടുപോയി.
അവര്‍ ദൈവാലയം ചുട്ടു, യെരൂശലേമിന്റെ മതില്‍ ഇടിച്ചു, അതിലെ അരമനകള്‍ എല്ലാം തീക്കിരയാക്കി അതിലെ മനോഹരസാധനങ്ങളൊക്കെയും നശിപ്പിച്ചുകളഞ്ഞു.
വാളിനാല്‍ വീഴാതെ ശേഷിച്ചവരെ അവന്‍ ബാബേലിലേക്കു കൊണ്ടുപോയി; പാര്‍സിരാജ്യത്തിന്നു ആധിപത്യം സിദ്ധിക്കുംവരെ അവര്‍ അവിടെ അവന്നും അവന്റെ പുത്രന്മാര്‍ക്കും അടിമകളായിരുന്നു.
യിരെമ്യാമുഖാന്തരം ഉണ്ടായ യഹോവയുടെ വചനം നിവൃത്തിയാകേണ്ടതിന്നു ദേശം അതിന്റെ ശബ്ബത്തുകളെ അനുഭവിച്ചു കഴിയുവോളം തന്നേ; എഴുപതു സംവത്സരം തികയുവോളം അതു ശൂന്യമായി കിടന്ന കാലമൊക്കെയും ശബ്ബത്തു അനുഭവിച്ചു.
എന്നാല്‍ യിരെമ്യാമുഖാന്തരം ഉണ്ടായ യഹോവയുടെ വചനം നിവൃത്തിയാകേണ്ടതിന്നു പാര്‍സിരാജാവായ കോരെശിന്റെ ഒന്നാം ആണ്ടില്‍ യഹോവ പാര്‍സിരാജാവായ കോരെശിന്റെ മനസ്സുണര്‍ത്തി; അവന്‍ തന്റെ രാജ്യത്തെല്ലാടവും ഒരു വിളംബരം പ്രസിദ്ധമാക്കി രേഖാമൂലം പരസ്യം ചെയ്തതെന്തെന്നാല്‍
പാര്‍സിരാജാവായ കോരെശ് ഇപ്രകാരം കല്പിക്കുന്നുസ്വര്‍ഗ്ഗത്തിലെ ദൈവമായ യഹോവ ഭൂമിയിലെ സകലരാജ്യങ്ങളെയും എനിക്കു തന്നിരിക്കുന്നു; യെഹൂദയിലെ യെരൂശലേമില്‍ അവന്നു ഒരു ആലയം പണിവാന്‍ അവന്‍ എന്നോടു കല്പിച്ചുമിരിക്കുന്നു; നിങ്ങളില്‍ അവന്റെ ജനമായിട്ടു ആരെങ്കിലും ഉണ്ടെങ്കില്‍ അവന്റെ ദൈവമായ യഹോവ അവനോടുകൂടെ ഇരിക്കട്ടെ; അവന്‍ യാത്രപുറപ്പെടട്ടെ.

License
CC-0
Link to license

Citation Suggestion for this Edition
TextGrid Repository (2025). Christos Christodoulopoulos. 2 Chronicles (Malayalam). Multilingual Parallel Bible Corpus. https://hdl.handle.net/21.11113/0000-0016-A629-F